ഇന്ത്യയുമായി യുദ്ധത്തിന് ഒരുങ്ങുന്നോ?; ചർച്ചയായി പാകിസ്താനിലേക്ക് തുർക്കിയയിൽ നിന്ന് സൈനിക വിമാനങ്ങളുടെ ഒഴുക്ക്
text_fieldsന്യൂഡൽഹി: കഴിഞ്ഞ ഏതാനും ദിവസങ്ങളായി തുർക്കിയയിൽ നിന്ന് പാകിസ്താനിലേക്ക് തുടർച്ചയായി സൈനിക ഗതാഗത വിമാനങ്ങൾ പറന്നെത്തുന്നത് വാർത്തകളിൽ നിറയുകയാണ്. ആഗസ്റ്റ് 19 നും 21 നും ഇടയിലുള്ള 60 മണിക്കൂറിനുള്ളിൽ തുർക്കിയയുടെ C-130 ഹെർക്കുലീസ്, A400M തുടങ്ങിയ വിമാനങ്ങൾ പാകിസ്താനിലെ നൂർ ഖാൻ, മസ്രൂർ, മുരീദ് എന്നീ വ്യോമസേനാ താവളങ്ങളിൽ ലാൻഡ് ചെയ്തതായി ഓപ്പൺ സോഴ്സ് ഫ്ലൈറ്റ് ട്രാക്കിംഗ് വിവരങ്ങൾ വ്യക്തമാക്കുന്നു. ആഗസ്റ്റ് 7-ന് പാകിസ്താൻ, തുർക്കി, സൗദി അറേബ്യ എന്നീ രാജ്യങ്ങൾ തമ്മിൽ ഒപ്പുവെച്ച 'മെക്ക ജോയിന്റ് ഡിഫൻസ് അഗ്രിമെന്റ്' എന്ന ത്രികക്ഷി പ്രതിരോധ കരാറിന് തൊട്ടുപിന്നാലെയാണ് ഈ വിമാന നീക്കങ്ങൾ നടന്നത്.
ബയ്കർ, അസിസ്ഗാർഡ്, ഡ്രോൺ സിസ്റ്റങ്ങൾ എന്നിവയുൾപ്പെടെയുള്ള അത്യാധുനിക തുർക്കി സൈനിക ഹാർഡ്‌വെയറുകളും എയർ-ഡിഫൻസ് സംവിധാനങ്ങളുമാണ് ഈ വിമാനങ്ങളിൽ പാകിസ്താനിൽ എത്തിച്ചതെന്നാണ് പ്രധാനമായും കരുതപ്പെടുന്നത്. എന്നാൽ വിമാനങ്ങളിലെ ചരക്കുകളെക്കുറിച്ചോ ദൗത്യത്തെക്കുറിച്ചോ പാകിസ്താനോ തുർക്കിയോ ഇതുവരെ ഔദ്യോഗിക പ്രതികരണങ്ങൾ നടത്തിയിട്ടില്ല.
കഴിഞ്ഞ വർഷം മെയ് മാസത്തിൽ നടന്ന 'ഓപ്പറേഷൻ സിന്ദൂർ' സൈനിക നടപടിക്ക് മുൻപും ചൈനയും തുർക്കിയയും പാകിസ്താന് അത്യാധുനിക ആയുധങ്ങളും തത്സമയ വിവരങ്ങളും നൽകിയിരുന്നു. അന്ന് ചൈനീസ് നിർമ്മിത PL-15 മിസൈലുകൾ, HQ-9 എയർ ഡിഫൻസ് സിസ്റ്റം, തുർക്കിയയുടെ ഡ്രോണുകൾ എന്നിവ പാകിസ്താൻ ഉപയോഗിച്ചിരുന്നെങ്കിലും, ഇന്ത്യ സ്വന്തമായി വികസിപ്പിച്ച സാങ്കേതികവിദ്യകളും റഷ്യൻ നിർമ്മിത S-400 ട്രയംഫ്, ആകാശ്-NG മിസൈലുകളും ഉപയോഗിച്ച് അത്തരം ഭീഷണികളെയെല്ലാം ഇന്ത്യ വിജയകരമായി ചെറുത്തുതോൽപ്പിക്കുകയായിരുന്നു. അന്ന് S-400 ഉപയോഗിച്ച് 314 കിലോമീറ്റർ അകലെയുള്ള പാകിസ്താന്റെ നിരീക്ഷണ വിമാനം തകർത്തത് വ്യോമ പ്രതിരോധ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ നേട്ടങ്ങളിലൊന്നായിരുന്നു.
ഈ പശ്ചാത്തലത്തിൽ, നിലവിലെ പെട്ടെന്നുള്ള സൈനിക വിമാനങ്ങളുടെ നീക്കം പാകിസ്താൻ വീണ്ടും ഇന്ത്യയുമായി ഒരു സംഘർഷത്തിന് തയ്യാറെടുക്കുകയാണോ എന്ന സംശയത്തിനും ഇന്ത്യൻ പ്രതിരോധ വൃത്തങ്ങളിൽ വലിയ ആശങ്കകൾക്കും വഴിവെച്ചിട്ടുണ്ട്.


