‘ട്രോജൻ’ തന്ത്രത്തിലൂടെ പുതിയ ഡ്രോൺ യുദ്ധമുഖം തുറന്ന് യുക്രെയ്ൻ; തലക്കെട്ടുകൾ തീർത്ത് ഓപറേഷൻ ‘സ്പൈഡർ വെബ്’
text_fieldsഗ്രീക്ക് ഇതിഹാസത്തിൽ ഗ്രീക്കുകാർ ട്രോയിക്കെതിരെ നടത്തിയ യുദ്ധമാണ് വിഖ്യാതമായ ‘ട്രോജൻ വാർ’. പത്തു വർഷം നീണ്ട യുദ്ധത്തിൽ ഒമ്പതു വർഷവും ഇരുവിഭാഗത്തിനും ജയിക്കാനായില്ല. എന്നാൽ, പത്താംവർഷം ഗ്രീക്കുകാർ ഒരു രഹസ്യ യുദ്ധ തന്ത്രം ആവിഷ്‍കരിച്ചു. അകം പൊള്ളയായ ഒരു കൂറ്റൻ മരക്കുതിരയെ നിർമിച്ച് അതിനുള്ളിൽ ഗ്രീക്ക് യോദ്ധാക്കൾ ഒളിച്ചിരുന്നു.
ഈ കുതിരയെ അഥീനയെന്ന ദേവതക്ക് സമർപിച്ചതായി പ്രഖ്യാപിച്ച് അതിനെ തെരുവിൽ ഉപേക്ഷിച്ചു. പരാജിതരായെന്ന് നടിച്ച് ഗ്രീക്കുകാർ പുറം കടലിൽ ഒളിച്ചിരുന്നു. വിജയിച്ചുവെന്ന് ധരിച്ച ട്രോയിക്കാർ മരക്കുതിരയെ കോട്ടവാതിൽ പൊളിച്ച് നഗരത്തിനകത്തേക്ക് കെട്ടിവലിച്ചുകൊണ്ടു പോയി. എന്നാൽ, രാത്രി കുതിരക്കുള്ളിലെ യോദ്ധാക്കൾ പുറത്തിറങ്ങി പുറം കടലിൽ ഒളിച്ചിരുന്ന കൂട്ടാളികൾക്ക് അടയാളം നൽകി. അപ്രതീക്ഷിതമായ ആക്രമണത്തിൽ ട്രോജൻ സേന പരാജയപ്പെട്ടു.
ഈ പുരാണ യുദ്ധ തന്ത്രം പുതിയ കാലത്ത് പുനഃരാവിഷ്കരിച്ചിരിക്കുകയാണ് മൂന്നു വർഷമായി റഷ്യയുമായി യുദ്ധത്തിലേർപ്പെട്ടരിക്കുന്ന യുക്രെയ്ൻ. യുദ്ധത്തിൽ മുന്നേറിക്കൊണ്ടിരിക്കുന്ന റഷ്യക്ക് കടുത്ത നടുക്കവും കനത്ത നാശവും സമ്മാനിച്ച് കഴിഞ്ഞ ദിവസം യുക്രെയ്ൻ ഡ്രോണുകൾ റഷ്യൻ വ്യോമതാവളത്തിൽ തീബോംബുകൾ വർഷിച്ചു. ഒരു വർഷത്തിലേറെ നീണ്ട ആസൂത്രണത്തിനൊടുവിലാണ് യുക്രെയ്ൻ ചാരൻമാർ ഓപ്പറേഷൻ ‘സ്പൈഡർ വെബ്’ ദൗത്യത്തിൽ വിജയക്കൊടി പാറിച്ചത്. ഇതിലൂടെ മേഖലയിൽ മാത്രമല്ല, ലോകത്തുനീളം ഡ്രോൺ യുദ്ധ തന്ത്രത്തിൽ പുതിയ അധ്യായം തുറന്നിരിക്കുകയാണ് യുക്രെയ്ൻ.
എന്താണ് ഓപ്പറേഷൻ ‘സ്പൈഡർ വെബ്’?
ട്രോജൻ കുതിരയെ അനുസ്മരിപ്പിക്കുംവിധം കണ്ടാൽ ഒരു തരത്തിലുള്ള അസ്വാഭാവികതയും തോന്നിക്കാത്ത കൂറ്റൻ മരക്കൂടുകൾ നിർമിച്ച് ട്രക്കുകളിൽ കയറ്റി. സംശയം ജനിപ്പിക്കാത്ത ഈ ട്രക്കുകൾ ശത്രുവിന്റെ വ്യോമ താവളത്തിന്റെ സമീപത്തേക്കു നീങ്ങി നിശ്ചിത പരിധിയകലത്തിൽ നിലയുറപ്പിച്ചു. ശേഷം മരക്കൂടുകളുടെ മേൽക്കൂരയിലെ പാനൽ വിദൂര നിയന്ത്രിത റിമോർട്ട് ഉപയോഗിച്ച് ഉയർത്തി. സ്ഫോടകവസ്തുക്കൾ വഹിച്ച ഡ്രോണുകൾ അതിലൂടെ പറന്നുയർന്ന് റഷ്യൻ വ്യോമ താവളങ്ങൾക്കുമേൽ ബോംബുവർഷം നടത്തുന്ന കാഴ്ചയായിരുന്നു പിന്നീട്.
യുക്രെയ്‌നിന്റെ ആഭ്യന്തര സുരക്ഷാ ഏജൻസിയായ എസ്.ബി.യു ആണ് ആക്രമണം നടത്തിയത്. അവരത് സ്ഥിരീകരിക്കുകയും ശത്രുവിന് ഗണ്യമായ നാശനഷ്ടങ്ങൾ വരുത്തിയതായി പറയുകയും ചെയ്തു. നാലു വ്യോമതാവളങ്ങളിൽ ആക്രമണം നടത്തിയതായും 41 റഷ്യൻ യുദ്ധവിമാനങ്ങൾ തകർന്നതായുമാണ് റിപ്പോർട്ട്. റഷ്യൻ ഫെഡറേഷന്റെ പ്രധാന വ്യോമതാവളങ്ങളിലെ തന്ത്രപരമായ ക്രൂയിസ് മിസൈൽ വാഹകരുടെ മുപ്പത്തിനാല് ശതമാനവും ആക്രമിക്കപ്പെട്ടുവെന്ന് ടെലഗ്രാം മെസേജിങ് ആപ്പിൽ എസ്.ബി.യു പറഞ്ഞു. നാശനഷ്ടം 700 കോടി ഡോളറായിരിക്കുമെന്നും അവർ കണക്കാക്കി.
ആക്രമണത്തിന്റെ മികച്ച ഫലത്തിൽ യുക്രെയ്ൻ പ്രസിഡന്റ് േവ്ലാദിമർ സെലെൻസ്‌കി വലിയ ആഹ്ലാദമാണ് പ്രകടിപ്പിച്ചത്. റഷ്യൻ താവളങ്ങൾ ആക്രമിക്കാൻ 117 ഡ്രോണുകൾ ഉപയോഗിച്ചുവെന്നും റഷ്യൻ സേനക്ക് വളരെയധികം നഷ്ടങ്ങൾ സംഭവിച്ചുവെന്നും സെലൻസ്കി അറിയിച്ചു. യുക്രെയ്ൻ സ്വതന്ത്രമായി ആവിഷ്‍കരിച്ച ഓപ്പറേഷൻ നടപ്പാക്കാൻ ഒന്നര വർഷത്തിലധികം സമയമെടുത്തുവെന്നും ഇത് തങ്ങളുടെ ഏറ്റവും ദൈർഘ്യമേറിയ ഓപ്പറേഷനാണെന്നും ടെലഗ്രാമിൽ സെലൻസ്കി പറഞ്ഞു.
ഡ്രോൺ യുദ്ധത്തിന്റെ വിദൂര വ്യാപ്തി
ആഴത്തിലുള്ള ഫലപ്രാപ്തി വെളിപ്പെടുത്തുന്നവയാണ് യുക്രെയ്നിന്റെ ഡ്രോൺ ആക്രമണങ്ങൾ. കൂടാതെ ഡ്രോൺ യുദ്ധത്തിന്റെ സാധ്യതകളെ മറ്റൊരു തലത്തിലേക്ക് കൊണ്ടുപോവുകയും ചെയ്യുന്നു. റെയിൽ യാർഡുകളിലെ കണ്ടെയ്‌നറുകൾ, തുറമുഖത്തോ ഓഫ്‌ഷോറിലോ ഉള്ള ചൈനയുടെ കണ്ടെയ്‌നർ കപ്പലുകൾ, പൊതു സ്ഥലങ്ങളിൽ പാർക്ക് ചെയ്‌തിരിക്കുന്ന ട്രക്കുകൾ എന്നിവയിൽ നിന്നും ഇത്തരത്തിൽ ആയിരക്കണക്കിന് ഡ്രോണുകൾ പുറന്തള്ളുക എന്നതും ലക്ഷ്യസ്ഥാനങ്ങളിൽ ബോംബിട്ട് കൊലപ്പെടുത്തുക എന്നതും സമ്പൂർണമായി സാധ്യമാവുന്ന ഒന്നാണെന്ന് യു.എസ് നാവികസേനയിൽ 25 വർഷത്തിലേറെ സേവനമനുഷ്ഠിച്ച സെന്റർ ഫോർ ന്യൂ അമേരിക്കൻ സെക്യൂരിറ്റിയിലെ ഡിഫൻസ് പ്രോഗ്രാമിലെ സീനിയർ ഫെലോ തോമസ് ഷുഗാർട്ടിൻ അഭിപ്രായപ്പെടുന്നു.
ചർച്ചകളിലെ പുരോഗതി
മോസ്കോയുടെ വ്യോമതാവളങ്ങൾ ലക്ഷ്യമിട്ടുള്ള വൻ ഡ്രോൺ ആക്രമണത്തിനു തൊട്ടു പിന്നാലെ തുർക്കിയിൽ റഷ്യയും യുക്രെയ്‌നും തമ്മിലുള്ള ഏറ്റവും പുതിയതും നേരിട്ടുള്ളതുമായ സമാധാന ചർച്ചകൾക്ക് ഗതിവേഗം കൈവന്നു. മൂന്നു വർഷം നീണ്ടുനിന്ന യുദ്ധം അവസാനിപ്പിക്കാൻ ഇരു രാജ്യത്തിന്റെയും പ്രതിനിധികൾ തിങ്കളാഴ്ച തുർക്കിയിലെ സിറഗൻ കൊട്ടാരത്തിൽ യോഗം ചേർന്നു. ചർച്ച മണിക്കൂറിലധികം നീണ്ടു.
യുദ്ധത്തിൽ കൊല്ലപ്പെട്ട 6,000 സൈനികരുടെ മൃതദേഹങ്ങൾ കൈമാറാൻ സമാധാന ചർച്ചയിൽ റഷ്യയും യുക്രെയ്‌നും സമ്മതിച്ചതായി അസോസിയേറ്റ് പ്രസ് റിപ്പോർട്ട് ചെയ്യുന്നു. ഗുരുതരമായി പരിക്കേറ്റവരെയും യുവാക്കളെയും കേന്ദ്രീകരിച്ചുള്ള പുതിയ യുദ്ധത്തടവുകാരുടെ കൈമാറ്റത്തിന് ധാരണയായതായി യോഗത്തിനുശേഷം യുക്രെയ്ൻ പ്രതിരോധ മന്ത്രി റുസ്തം ഉമെറോവ് പറഞ്ഞു. തുർക്കി വിദേശകാര്യ മന്ത്രി ഹകാൻ ഫിദാൻ ചർച്ചകൾക്ക് നേതൃത്വം നൽകി. തുർക്കി രഹസ്യാന്വേഷണ ഏജൻസി ഉദ്യോഗസ്ഥരും യോഗത്തിൽ പങ്കെടുത്തു. ഇരുപക്ഷവും തുർക്കി മുഖാന്തിരം രേഖകൾ കൈമാറിയെന്നും യുദ്ധത്തടവുകാരുടെ പുതിയ മോചനത്തിന് തയ്യാറെടുക്കുകയാണെന്നും സെലെൻസ്‌കിയും അറിയിച്ചു.
അതേസമയം, മുന്നണിയിൽ ഉഗ്രമായ പോരാട്ടം തുടരുകയാണെന്നും റിപ്പോർട്ടുകൾ പറയുന്നു. യുക്രെയ്നിന്റ വ്യോമാക്രമണത്തിനു പിന്നാലെ റഷ്യ മിസൈലുകളും ഡ്രോണുകളും ഉപയോഗിച്ച് യുക്രെയ്‌നിനെ തിരിച്ചടിച്ചു.
162 യുക്രേനിയൻ ഡ്രോണുകളെ റഷ്യൻ വ്യോമ പ്രതിരോധം ഒറ്റരാത്രികൊണ്ട് വീഴ്ത്തിയതായി തിങ്കളാഴ്ച റഷ്യയുടെ പ്രതിരോധ മന്ത്രാലയം പറഞ്ഞു. റഷ്യ വിക്ഷേപിച്ച 80 ഡ്രോണുകളിൽ 52 എണ്ണവും യുക്രേനിയൻ വ്യോമ പ്രതിരോധം നശിപ്പിച്ചതായി യുക്രെയ്ൻ വ്യോമസേനയും അവകാശപ്പെട്ടു.