ബജറ്റ് പാസായില്ല, യു.എസിൽ ഭാഗിക ഭരണസ്തംഭനം; 11 ആഴ്ചക്കിടെ രണ്ടാം തവണ
text_fieldsവാഷിങ്ടൺ: ബജറ്റ് പാസാക്കുന്നതിനുള്ള സമയപരിധി അവസാനിച്ചതോടെ അമേരിക്കയിൽ ഭാഗിക ഭരണസ്തംഭനം. 2026ലെ ബജറ്റിന് യു.എസ് കോൺഗ്രസ് അംഗീകാരം നൽകാതിരുന്നതിന് പിന്നാലെയാണിത്. ബജറ്റിന് അംഗീകാരം നൽകാനുള്ള സമയപരിധി ജനുവരി 30 അർധരാത്രി അവസാനിച്ചു. പിന്നാലെയാണ് ഭാഗിക ഷട്ട് ഡൗണിലേക്ക് യു.എസ് സർക്കാർ കടന്നത്. ഇതോടെ അവശ്യവിഭാഗത്തിൽ ഉൾപ്പെടാത്ത നിരവധി സർക്കാർ സേവനങ്ങളുടെ പ്രവർത്തനങ്ങൾ തൽകാലത്തേക്ക് നിർത്തിവെച്ചു. അതേസമയം, ഷട്ട്ഡൗൺ അധികം നീണ്ടുപോകാനിടയില്ലെന്നാണ് അധികൃതർ അറിയിക്കുന്നത്. വിഷയത്തിൽ അടുത്തയാഴ്ച ആദ്യംതന്നെ ജനപ്രതിനിധിസഭ ഇടപെടുമെന്നാണ് വിവരം.
മിനിയാപൊളിസിൽ ഫെഡറൽ ഇമിഗ്രേഷൻ ഏജന്റുമാർ രണ്ട് പ്രതിഷേധക്കാരെ വെടിവെച്ചുകൊന്ന സംഭവത്തിൽ ഡെമോക്രാറ്റുകൾക്കിടയിലുണ്ടായ പ്രതിഷേധമാണ് ചർച്ചകൾ വഴിമുട്ടാൻ കാരണമായത്. ഹോംലാൻഡ് സെക്യൂരിറ്റി ഡിപ്പാർട്ട്‌മെന്റിന് പുതിയ ഫണ്ട് അനുവദിക്കുന്നതുമായി ബന്ധപ്പെട്ട ചർച്ചകളെ ഇത് ബാധിച്ചു. ഭരണസ്തംഭനം അധികകാലം നീണ്ടുനിൽക്കില്ലെന്നാണ് സൂചന. സെനറ്റ് അംഗീകരിച്ച ഫണ്ടിങ് കരാർ അടുത്ത ആഴ്ചയുടെ തുടക്കത്തിൽ പ്രതിനിധി സഭ അംഗീകരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. തിങ്കളാഴ്ചയോടെ ഗവൺമെന്റ് പ്രവർത്തനങ്ങൾ സാധാരണ നിലയിലായേക്കാം.
ഫണ്ടിങ് നിലച്ചതോടെ അത്യാവശ്യമല്ലാത്ത പല സർക്കാർ പ്രവർത്തനങ്ങളും നിർത്തിവയ്ക്കും. ട്രഷറി, പ്രതിരോധം, ആഭ്യന്തര സുരക്ഷ, ഗതാഗതം, ആരോഗ്യം, തൊഴിൽ വകുപ്പുകൾ എന്നിവ ഇതിൽ ഉൾപ്പെടുന്നു. കൃഷി വകുപ്പ്, ദേശീയ പാർക്കുകൾ, വിമുക്തഭടന്മാർക്കുള്ള സേവനങ്ങൾ, നീതിന്യായ വകുപ്പ് തുടങ്ങിയവയ്ക്ക് സെപ്റ്റംബർ 30 വരെയുള്ള ഫണ്ട് നേരത്തെ തന്നെ അനുവദിച്ചിട്ടുള്ളതിനാൽ ഇവയുടെ പ്രവർത്തനം തടസ്സമില്ലാതെ തുടരും. 'ഫുഡ് സ്റ്റാമ്പ്' പോലുള്ള ക്ഷേമപദ്ധതികളും തുടരും. 11 ആഴ്ചക്കിടെ ഇത് രണ്ടാംതവണയാണ് യു.എസ് ഷട്ട്ഡൗണിലേക്ക് പോകുന്നതെന്നത് ശ്രദ്ധേയമാണ്. ഇതിന് തൊട്ടുമുമ്പത്തെ ഷട്ട്ഡൗൺ 43 ദിവസം നീണ്ടുനിന്നിരുന്നു. അമേരിക്കയുടെ ചരിത്രത്തിലെതന്നെ ഏറ്റവും ദീർഘമായ ഷട്ട്ഡൗൺ ആയിരുന്നു അത്.


