ഇറാനിൽ വീണ്ടും യു.എസ് ആക്രമണം; യുദ്ധമോ സമാധാനമോ?
text_fieldsഫയൽ ചിത്രം
ഖത്തറിൽ സമാധാന ചർച്ചകൾ പുരോഗമിക്കുന്നതിനിടെ ഇറാനിലെ തെക്കൻ മേഖലകളിൽ അമേരിക്കൻ സൈന്യം ആക്രമണം നടത്തി. ഇറാനിയൻ സേനയിൽ നിന്ന് തങ്ങളുടെ സൈനികർക്ക് നേരിടേണ്ടി വന്ന ഭീഷണികൾ കണക്കിലെടുത്ത് ‘ആത്മരക്ഷാർത്ഥമുള്ള നടപടി’യായാണ് ആക്രമണം നടത്തിയതെന്ന് യു.എസ് സെൻട്രൽ കമാൻഡ് അറിയിച്ചു.
ഇറാനിലെ മിസൈൽ വിക്ഷേപണ കേന്ദ്രങ്ങളെയും മൈനുകൾ സ്ഥാപിക്കാൻ ശ്രമിച്ച ഇറാനിയൻ ബോട്ടുകളെയുമാണ് ആക്രമിച്ചതെന്ന് സെൻട്രൽ കമാൻഡ് വക്താവ് നേവി ക്യാപ്റ്റൻ ടിം ഹോക്കിൻസ് സ്ഥിരീകരിച്ചു. ഈ ആക്രമണം നടന്നുകൊണ്ടിരിക്കുന്ന സമാധാന ചർച്ചകളെ അട്ടിമറിക്കാൻ സാധ്യതയുണ്ടെന്ന് വിലയിരുത്തപ്പെടുന്നുണ്ട്.
ആക്രമണത്തെകളകുറിച്ച് അമേരിക്കയുടെ ഭാഗത്ത് നിന്ന് വളരെ പരിമിതമായ വിവരങ്ങൾ മാത്രമാണ് ലഭിക്കുന്നത്. യു.എസ് നടത്തിയ സൈനിക നടപടിയുടെ കൃത്യമായ വ്യാപ്തി ഇനിയും വ്യക്തമല്ല. എങ്കിലും ചർച്ചകളുമായി മുന്നോട്ട് പോകാനും സമാധാന കരാർ ഉറപ്പിക്കാനുമാണ് ട്രംപ് ഭരണകൂടം ആഗ്രഹിക്കുന്നത്.
ഇതിനിടെ, സമാധാന കരാറിലെ തടസ്സങ്ങൾ ചർച്ച ചെയ്യുന്നതിനായി ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചിയും പാർലമെന്റ് സ്പീക്കർ മുഹമ്മദ് ബാഖർ ഖാലിബാഫും ഉൾപ്പെടെയുള്ള ഉന്നതതല സംഘം ദോഹയിൽ എത്തിയിട്ടുണ്ട്. സമാധാന ചർച്ചകൾ മികച്ച രീതിയിൽ മുന്നോട്ട് പോകുന്നുണ്ടെന്ന് യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് നേരത്തെ പ്രതികരിച്ചിരുന്നു. അതേസമയം തൃപ്തികരമായ ഒരു കരാറല്ലാതെ മറ്റൊന്നിനും താൻ തയ്യാറല്ലെന്നും യുദ്ധത്തിലേക്ക് മടങ്ങാൻ മടിക്കില്ലെന്നും ട്രംപ് തന്റെ ട്രൂത്ത് സോഷ്യൽ പോസ്റ്റിലൂടെ മുന്നറിയിപ്പ് നൽകി.


