കളി ചൈനയോട് വേണ്ട! യു.എസ് ഭീഷണി പാളി; ഉപരോധം ലംഘിച്ച് ചൈനീസ് കപ്പൽ ഹുർമുസ് കടന്നു
text_fieldsതെഹ്റാൻ: ഹുർമുസിലൂടെ ഒറ്റക്കപ്പൽ പോലും കടത്തിവിടില്ലെന്ന ട്രംപിന്റെ ഭീഷണിക്ക് പുല്ലുവില കൽപിച്ച് ചൈന. 'റിച്ച് സ്റ്റാറി' എന്ന ചൈനീസ് എണ്ണക്കപ്പലാണ് അമേരിക്കയുടെ ഭീഷണിയും ഉപരോധവും ലംഘിച്ച് ഹുർമൂസ് കടലിടുക്ക് കടന്നത്.
ഇറാനിയൻ തുറമുഖങ്ങളിലേക്കും തിരിച്ചുമുള്ള എല്ലാ കപ്പലുകളെയും തടയുമെന്ന് അമേരിക്കൻ പ്രസിഡന്റ് ഡോണാൾഡ് ട്രംപ് പ്രഖ്യാപിച്ചിരുന്നു. ഉപരോധം ലംഘിക്കാൻ ശ്രമിച്ചാൽ, ലഹരിമരുന്ന് കടത്തുകാരെ നേരിടുന്നതുപോലെ കപ്പലുകൾ തകർക്കുമെന്നും ട്രംപ് ഭീഷണി മുഴക്കിയിരുന്നു. ഇതിനായി പശ്ചിമേഷ്യയിലെ നിർണ്ണായക സമുദ്രപാതയായ ഹുർമുസിൽ അമേരിക്കൻ നാവികസേന നിലയുറപ്പിക്കുകയും ചെയ്തിരുന്നു.
എന്നാൽ, ഇതിനെയെല്ലാം അവഗണിച്ചാണ് 'റിച്ച് സ്റ്റാറി' കടൽ കടന്നത്. യുഎസ് ഉപരോധം നിലവിൽ വന്നതിന് ശേഷം ഈ ജലപാത കടന്ന് ഗൾഫ് മേഖലയിൽ നിന്ന് പുറത്തുകടക്കുന്ന ആദ്യ ടാങ്കറാണ് ഇതെന്ന് കപ്പൽ ഗതാഗതം സംബന്ധിച്ച ഡാറ്റകൾ വ്യക്തമാക്കുന്നു.
ഇറാനുമായുള്ള ഇടപാടുകളുടെ പേരിൽ യു.എസ് ഈ കപ്പലിന് ഉപരോധം ഏർപ്പെടുത്തിയിരുന്നു. കപ്പലിന്റെ ഉടമസ്ഥരായ ഷാങ്ഹായ് സുവാൻറൂൺ ഷിപ്പിങ് കമ്പനിക്കും ( അമേരിക്ക ഉപരോധം ഏർപ്പെടുത്തിയിട്ടുണ്ട്. യു.എ.ഇയിലെ ഹംറിയ തുറമുഖത്തുനിന്ന് കയറ്റിയ ഏകദേശം 2.5 ലക്ഷം ബാരൽ മെഥനോളാണ് കപ്പലിലുള്ളത്.
ചൈനീസ് ജീവനക്കാരാണ് കപ്പലിലുള്ളതെന്നും എൽഎസ്ഇജി, കെപ്ലർ എന്നിവയിലെ വിവരങ്ങൾ സൂചിപ്പിക്കുന്നു.
അതേസമയം, ഉപരോധം നേരിടുന്ന ‘മുരളി കിഷൻ' എന്ന മറ്റൊരു ടാങ്കറും ഇന്ന് ഹുർമുസ് ഹോർമുസ് കടലിടുക്കിലേക്ക് പ്രവേശിച്ചിട്ടുണ്ട്. റഷ്യൻ, ഇറാനിയൻ എണ്ണ കടത്തുന്നതിനായി ഉപയോഗിക്കുന്നതാണ് ഈ കപ്പൽ. നിലവിൽ കാലിയായ ഈ കപ്പൽ ഏപ്രിൽ 16ന് ഇറാഖിൽ നിന്ന് ഇന്ധനം നിറക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ഹുർമുസ് കടലിടുക്കിലെ തങ്ങളുടെ നീക്കങ്ങളിൽ ഇടപെടരുതെന്ന് ചൈന നേരത്തെ യു.എസിന് മുന്നറിയിപ്പ് നൽകിയിരുന്നു. ചൈനീസ് കപ്പലുകൾക്ക് ഹുർമുസ് കടലിടുക്ക് തുറന്നുകൊടുക്കുമെന്നും മേഖലയുടെ നിയന്ത്രണം ഇറാന്റെ കൈകളിലാണെന്നും ചൈനീസ് പ്രതിരോധ മന്ത്രി അഡ്മിറൽ ഡോങ് ജുൻ ആണ് വ്യക്തമാക്കിയത്.
ഇറാനുമായുള്ള വ്യാപാര-ഊർജ്ജ കരാറുകൾ ചൈന തുടരുമെന്നും തങ്ങളുടെ കപ്പലുകൾ മേഖലയിൽ തുടർന്നും സർവിസ് നടത്തുമെന്നും പ്രതിരോധ മന്ത്രി അറിയിച്ചു. ‘ഞങ്ങളുടെ കപ്പലുകൾ ഹുർമുസ് കടലിടുക്കിലൂടെ സഞ്ചരിച്ചുകൊണ്ടിരിക്കുകയാണ്. ഇറാനുമായി ഞങ്ങൾക്ക് ഊർജ്ജ കരാറുകളുണ്ട്. അത് ഞങ്ങൾ മാനിക്കും. മറ്റാരും ഞങ്ങളുടെ ആഭ്യന്തര കാര്യങ്ങളിൽ ഇടപെടരുത്’ -അദ്ദേഹം മുന്നറിയിപ്പ് നൽകി.
ചൈനയുടെ എണ്ണ ഇറക്കുമതിയുടെ 40 ശതമാനവും എൽ.എൻ.ജി ആവശ്യത്തിന്റെ 30 ശതമാനവും ഹുർമുസ് കടലിടുക്ക് വഴിയാണ് നടക്കുന്നത്. അതുകൊണ്ടുതന്നെ അമേരിക്കൻ നീക്കം ചൈനയുടെ സാമ്പത്തിക സുരക്ഷയെ നേരിട്ട് ബാധിക്കുന്ന ഒന്നാണ്.


