ആറാഴ്ചക്ക് ശേഷം എന്ത്?
text_fieldsഇസ്രായേൽ ബന്ദികളെ സ്വീകരിക്കാൻ ഗസ്സ സിറ്റിയിലെത്തിയ റെഡ് ക്രോസ് വാഹനത്തിനു ചുറ്റും തടിച്ചുകൂടിയവർ
ആറാഴ്ച അഥവാ 42 ദിവസത്തേക്കുള്ള ഒന്നാം ഘട്ട കരാറിനാണ് ഇസ്രയേലും ഹമാസും തമ്മിൽ ധാരണയായിരിക്കുന്നത്. അതിന് ശേഷം എന്തുസംഭവിക്കുമെന്ന കാര്യത്തിൽ ഇപ്പോഴും വ്യക്തതയില്ല. തുടർചർച്ചകളിലൂടെ ധാരണ സൃഷ്ടിക്കണമെന്നാണ് തീരുമാനമെങ്കിലും കീറാമുട്ടികൾ ഏറെയുണ്ട് ബാക്കി.
ജനവാസ മേഖലയിൽ നിന്ന് പിൻമാറുമ്പോഴും അതിർത്തിയിൽ നിന്ന് 700 മീറ്റർ വരെ ഉള്ളിൽ ഇസ്രയേൽ സൈന്യം ഈദിവസങ്ങളിൽ തുടരും. ഇതിനുപുറമേ, ഗസ്സയിലെ കരയാക്രമണം തുടങ്ങിയതിന് പിന്നാലെ പ്രദേശത്തെ രണ്ടായി വിഭജിച്ചുകൊണ്ട് ഐ.ഡി.എഫ് സൃഷ്ടിച്ച നെത്സരീം ഇടനാഴിയിലും ഈജിപ്തുമായുള്ള അതിർത്തി മേഖലയായ ഫിലാഡൽഫി ഇടനാഴിയിലും സൈന്യം ഉണ്ടാകും. ഈ പ്രദേശങ്ങളിലേക്ക് അടുക്കരുതെന്ന് ഐ.ഡി.എഫ് ശനിയാഴ്ച തന്നെ ഗസ്സവാസികൾക്ക് താക്കീത് നൽകി. ഒപ്പം കടൽതീരങ്ങളിലെ പ്രവർത്തനങ്ങൾക്കും നിയന്ത്രണമുണ്ട്. തെക്കൻ ഗസ്സയിലേക്ക് കുടിയൊഴിഞ്ഞ് പോയ വടക്കൻ മേഖലക്കാർക്ക് വെടിനിർത്തലിന്റെ ഏഴാം ദിവസത്തിന് ശേഷം മടങ്ങിവരാമെന്ന് ധാരണയുണ്ട്. പക്ഷേ, നെത്സരീം ഇടനാഴിയിലെ സൈനിക സാന്നിധ്യം അതിന് തടസമാകുമെന്ന ആശങ്ക ഇപ്പോൾ തന്നെ ഉയരുന്നു.
യഥാർഥത്തിൽ ഒരു കിലോമീറ്ററിന് മുകളിലുള്ള പ്രദേശത്ത് സൈനിക സാന്നിധ്യമാണ് ചർച്ചകളിൽ ഇസ്രയേൽ ഉന്നയിച്ചുകൊണ്ടിരുന്നത്. ദോഹയിൽ നടന്ന അവസാന വട്ട ചർച്ചകളിൽ കഴിഞ്ഞ ഞായറാഴ്ച (ജനുവരി 12) അർധരാത്രിയോടെയാണ് ഇതുൾപ്പെടെ അതിനിർണായക വിഷയങ്ങളിൽ തീരുമാനമായത്. ഖത്തർ പ്രധാനമന്ത്രി ശൈഖ് മുഹമ്മദ് ബിൻ അബ്ദുറഹ്മാൻ അൽതാനിയുടെ കാർമികത്വത്തിൽ നടന്ന ചർച്ചകളിൽ യു.എസ് പ്രസിഡന്റ് ജോ ബൈഡന്റെ പ്രതിനിധി ബ്രെറ്റ് മക്ഗുർക്, നിയുക്ത പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ പ്രതിനിധി സ്റ്റീവ് വിറ്റ്കോഫ് എന്നിവരുമുണ്ടായിരുന്നു. ഹമാസും ഇസ്രയേലും നേരിട്ടുള്ള ചർച്ചകൾ സാധ്യമല്ലാത്തതിനാൽ ഇരുപക്ഷത്തിനിടയിലും ഷട്ടിൽ ചർച്ചകളാണ് നടന്നത്. വ്യത്യസ്ത നിലകളിൽ വ്യത്യസ്ത മുറികളിലായിരുന്നു ഇരുസംഘങ്ങളും തമ്പടിച്ചിരുന്നത്. ഇടവേളകളില്ലാത്ത ചർച്ചാദിനങ്ങൾക്കൊടുവിൽ രണ്ടുവിഷയങ്ങളിലാണ് തീരുമാനം തട്ടി നിന്നത്. ഗസ്സയിലെ സൈനിക സാന്നിധ്യം, മോചിപ്പിക്കപ്പെടുന്ന ഫലസ്തീൻ തടവുകാരുടെ എണ്ണം. എങ്ങനെയും ധാരണ ഉറപ്പിക്കണമെന്ന നിർബന്ധത്തിൽ യു.എസ് സംഘം ഇസ്രയേലിനോട് ഇക്കാര്യത്തിൽ വഴങ്ങാൻ ആവശ്യപ്പെടുകയായിരുന്നു. ഈ നിലപാടുമായി മക്ഗുർക്കും വിറ്റ്കോഫും ഇസ്രയേലി സംഘത്തിന്റെ മുറിയിലെത്തുമ്പോൾ അവർ നെതന്യാഹുവുമായി ഫോൺ സംഭാഷണത്തിലായിരുന്നു. ഇരുവരും സംഭാഷണത്തിൽ പങ്കുചേർന്നു. ഈ വിട്ടുവീഴ്ചയുണ്ടെങ്കിലേ കരാർ സാധ്യമാകൂ എന്ന് അവർ നെതന്യാഹുവിനെ അറിയിച്ചു. തുടർന്ന് ഹീബ്രുവിൽ നെതന്യാഹുവും ഇസ്രയേലി പ്രതിനിധികളുമായി ഉച്ചത്തിൽ ദീർഘമായ വാദപ്രതിവാദം. ഒടുവിൽ വിട്ടുവീഴ്ചക്ക് നെതന്യാഹു തയാറായി.
അങ്ങനെയാണ് ആദ്യഘട്ടത്തിൽ ഐ.ഡി.എഫിന് തുടരാൻ 700 മീറ്റർ പ്രദേശവും 95 ഫലസ്തീൻ തടവുകാർക്ക് മോചനവുമെന്ന ധാരണ ഉരുത്തിരിഞ്ഞത്. രണ്ടുദിവസത്തിന് ശേഷം ബുധനാഴ്ച കരാർ പ്രഖ്യാപിക്കുന്നതിന് തൊട്ടുമുമ്പ് 700 മീറ്റർ എന്ന കണക്ക് പിന്നെയും കുറയ്ക്കാൻ ഹമാസ് ശ്രമിച്ചെങ്കിലും വിജയിച്ചില്ല.
വെടിനിർത്തലിന്റെ രണ്ടാം ഘട്ടം ആദ്യഘട്ടത്തിന്റെ 16ാം ദിനത്തിലാണ് തുടങ്ങേണ്ടത്. കൂടുതൽ തടവുകാരുടെ കൈമാറ്റവും മറ്റും അവിടെയാണ് തീരുമാനിക്കപ്പെടുക. 20 വർഷത്തിലേറെയായി ഇസ്രയേൽ ജയിലിൽ കഴിയുന്ന ഫതഹ് പ്രസ്ഥാന നേതാവായ മർവാൻ ബർഗൂതിയുടെ മോചനത്തിനായി ഹമാസിനൊപ്പം ഈജിപ്തും ഖത്തറും സമ്മർദം ചെലുത്തുന്നുണ്ട്. മോചിതനായാൽ യുദ്ധാനന്തര ഫലസ്തീനിലെ രാഷ്ട്രീയ ഭൂമികയിൽ നിർണായക സ്വാധീനമാകുമെന്ന പരക്കെ കരുതപ്പെടുന്ന മർവാന്റെ കാര്യത്തിൽ ഇതുവരെയും ഇസ്രയേൽ വഴങ്ങിയിട്ടില്ല. 2023 ഒടുക്കത്തിൽ നടന്ന ആദ്യഘട്ട വെടിനിർത്തൽ ചർച്ചകളിലും മർവാന്റെ പേര് ഹമാസ് ഉയർത്തിയിരുന്നു. ഇത്തവണ ഖത്തറും ഈജിപ്തും കൂടി മർവാന് വേണ്ടി രംഗത്തുണ്ട്.
ഈ സമ്മർദങ്ങളുടെ ഫലമായി മോചിതനാകുകയാണെങ്കിൽ ഈജിപ്ത്, തുർക്കി, ഖത്തർ എന്നീ രാജ്യങ്ങളിലൊന്നിലേക്ക് അദ്ദേഹത്തെ നാടുകടത്താൻ സാധ്യതയുണ്ടെന്നും സൂചനകളുണ്ട്. ഇതിനിടെയാണ് നെതന്യാഹു സർക്കാരിലെ തീവ്രവലതുപക്ഷ നേതാവും ദേശീയ സുരക്ഷ വകുപ്പ് മന്ത്രിയുമായ ഇതമർ ബെൻഗ്വിറും അദ്ദേഹത്തിന്റെ പാർട്ടിയും മുന്നണി വിട്ടത്. വെടിനിർത്തൽ കരാറിന് അംഗീകാരം നൽകിയാൽ സർക്കാരിനെ വീഴ്ത്തുമെന്ന് ബെൻഗ്വിർ നേരത്തെ ഭീഷണി മുഴക്കിയിരുന്നു. ബെൻഗ്വിറിനൊപ്പം അദ്ദേഹത്തിന്റെ പാർട്ടിയായ ഒത്സ്മ യെഹൂദിത്തിന്റെ മന്ത്രിമാരായ അമിഹായ് ഏലിയാഹു, യിത്ഷാക് വാസർലോഫ് എന്നിവരും രാജിവെച്ചു. ഇതോടെ 120 അംഗ പാർലമെന്റിൽ (കെനസേത്) നെതന്യാഹുവിന്റെ ഭൂരിപക്ഷം 62 ആയി കുറഞ്ഞു. ഹമാസുമായുള്ള വെടിനിർത്തൽ കരാർ ‘തീവ്രവാദത്തിന്റെ സമ്പൂർണ വിജയ’മാണെന്ന് ബെൻഗ്വിർ ആരോപിച്ചു. ആണവായുധം പ്രയോഗിച്ച് ഗസ്സയെ കരിച്ചുകളയണമെന്ന വിവാദ പ്രസ്താവന നടത്തിയ അമിഹായ് ഏലിയാഹുവിനെ 2023 നവംബറിൽ നെതന്യാഹു സസ്പെൻഡ് ചെയ്തിരുന്നു. വിവാദം തണുത്തപ്പോൾ തിരികെ പദവിയിലെത്തിയ അമിഹായ് ഇത്തവണ രാജിവെച്ചാണ് കളമൊഴിയുന്നത്. വെടിനിർത്തലിൽ അതൃപ്തനായ മറ്റൊരു തീവ്രവലതുപക്ഷക്കാരനായ ധനമന്ത്രി ബസലേൽ സ്മോട്രിച്ചും രാജി ഭീഷണി മുഴക്കിയിട്ടുണ്ട്. വെടിനിർത്തൽ അതിഗുരുതരമായ പിഴവാണെന്നും ഹമാസിന് കീഴങ്ങിയിരിക്കുകയാണെന്നും സ്മോട്രിച്ച് ആരോപിച്ചു. ഗസ്സ കൈയടക്കി താൽകാലിക സൈനിക ഭരണകൂടം സ്ഥാപിക്കുകയാണ് വേണ്ടതെന്ന് ആവശ്യപ്പെട്ട സ്മോട്രിച്ച് ഇല്ലെങ്കിൽ സർക്കാരിനെ വീഴ്ത്തുമെന്ന് വ്യക്തമാക്കി. സ്മോട്രിച്ചും പിൻവാങ്ങിയാൽ നെതന്യാഹുവിന്റെ കാര്യം കൂടുതൽ പരുങ്ങലിലാകും.