Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightലോകത്തുടനീളം...

ലോകത്തുടനീളം മനുഷ്യരുടെ പ്രത്യുൽപാദന നിരക്കിൽ വൻ ഇടിവ്; ആശങ്കയേറ്റി യു.എൻ സർവെ

text_fields
bookmark_border
ലോകത്തുടനീളം മനുഷ്യരുടെ പ്രത്യുൽപാദന നിരക്കിൽ വൻ ഇടിവ്; ആശങ്കയേറ്റി യു.എൻ സർവെ
cancel

ന്യൂഡൽഹി: മുംബൈ നിവാസികളായ നമ്രത നംഗിയയും ഭർത്താവും അവരുടെ അഞ്ച് വയസ്സുള്ള മകൾ ജനിച്ചതുമുതൽ മറ്റൊരു കുട്ടികൂടി വേണമെന്ന ആഗ്രഹം മനസ്സിൽ കാത്തുസൂക്ഷിക്കുന്നവരാണ്. പക്ഷേ, അത് എപ്പോഴും ഒരു ചോദ്യത്തിലേക്ക് അവരെ കൊണ്ടെത്തിക്കും. ‘നമുക്കത് താങ്ങാനാകുമോ?’.

നമ്രത ഫാർമസ്യൂട്ടിക്കൽസിൽ ജോലി ചെയ്യുന്നു. ഭർത്താവ് ഒരു ടയർ കമ്പനിയിലും. ഒരു കുട്ടിയെ വളർത്താനുള്ള ചെലവുകൾ ഇതിനകം തന്നെ ഭാരിച്ചതാണെന്ന് അവർ പറയുന്നു. സ്കൂൾ ഫീസ്, സ്കൂൾ ബസ്, നീന്തൽ പഠനം എന്നിങ്ങനെ നീളുന്നു അത്.

’ഞങ്ങളും സ്കൂളിൽ പോയിരുന്നു. അന്ന് പാഠ്യേതരമായി ഒന്നുമില്ല. പക്ഷേ, ഇപ്പോൾ നിങ്ങൾ നിങ്ങളുടെ കുട്ടിയെ നീന്താനയക്കണം, നിങ്ങൾ അവരെ ചിത്രരചനക്ക് അയക്കണം അവർക്ക് മറ്റെന്തൊക്കെ ചെയ്തു കൊടുക്കാൻ കഴിയുമോ അതെല്ലാം ചെയ്യണം’- പുതിയ സാഹചര്യത്തെ നമ്രത വിവരിച്ചു.

പ്രത്യുൽപാദനപരമായ അവകാശങ്ങൾക്കായുള്ള യു.എൻ ഏജൻസിയായ യുനെറ്റഡ് നേഷൻസ് പോപ്പുലേഷൻ ഫണ്ടിന്റെ (യു.എൻ.എഫ്.പി.എ) പുതിയ റിപ്പോർട്ട് അനുസരിച്ച് നമ്രതയുടെ സാഹചര്യം ഒരു ആഗോള മാനദണ്ഡമായി മാറുകയാണ്. രക്ഷാകർതൃത്വത്തിന്റെ അമിത ചെലവും അനുയോജ്യരായ പങ്കാളിയുടെ അഭാവവുമാണ് കാരണങ്ങളായി ചൂണ്ടിക്കാണിക്കുന്നവയിൽ പ്രധാനപ്പെട്ടവ.

മനുഷ്യരിലെ പ്രത്യുൽപാദനക്ഷമത കുറയുന്ന കാര്യത്തെക്കുറിച്ച് പറയുമ്പോൾ കോടിക്കണക്കിന് ആളുകൾക്ക് അവർ ആഗ്രഹിക്കുന്ന എണ്ണം കുട്ടികളെ ലഭിക്കുകയി​ല്ല എന്ന മുന്നറിയിപ്പും യു.എൻ.എഫ്.പി.എ നൽകുന്നു.

14 രാജ്യങ്ങളിലായി 14,000 ആളുകളിൽ അവരുടെ പ്രത്യുൽപാദന കാഴ്ചപ്പാടുകളെകുറിച്ച് യു.എൻ.എഫ്.പി.എ സർവേ നടത്തി. അഞ്ചിൽ ഒരാൾ തങ്ങൾക്ക് ഇതുവരെ കുട്ടികൾ ഉണ്ടായിട്ടില്ല എന്നോ അല്ലെങ്കിൽ അതുണ്ടാവാനിടയില്ല എന്നോ പ്രതികരിച്ചു.

സർവേയിൽ പങ്കെടുത്ത രാജ്യങ്ങളായ ദക്ഷിണ കൊറിയ, തായ്‌ലൻഡ്, ഇറ്റലി, ഹംഗറി, ജർമനി, സ്വീഡൻ, ബ്രസീൽ, മെക്സിക്കോ, യു.എസ്, ഇന്ത്യ, ഇന്തോനേഷ്യ, മൊറോക്കോ, ദക്ഷിണാഫ്രിക്ക, നൈജീരിയ എന്നിവ ആഗോള ജനസംഖ്യയുടെ മൂന്നിലൊന്ന് വരും. താഴ്ന്ന, ഇടത്തരം, ഉയർന്ന വരുമാനമുള്ള രാജ്യങ്ങളും താഴ്ന്നതും ഉയർന്നതുമായ പ്രത്യുൽപാദനക്ഷമതയുള്ളവർ വസിക്കുന്ന രാജ്യങ്ങളും ചേർന്നതാണ് ഇവ. യുവജനങ്ങളെയും പ്രത്യുൽപാദനശേഷി അവസാനിച്ചവരെയും സർവേയിൽ ഉൾപ്പെടുത്തി.

ലോകത്ത് പ്രത്യുൽപാദന നിരക്കുകളിൽ അഭൂതപൂർവമായ ഇടിവ് ആരംഭിച്ചിരിക്കുന്നുവെന്ന് യു.എൻ.എഫ്.പി.എ മേധാവി ഡോ. നതാലിയ കനേം പറയുന്നു. സർവേയിൽ പങ്കെടുത്ത മിക്ക ആളുകളും രണ്ടോ അതിലധികമോ കുട്ടികളെ ആഗ്രഹിക്കുന്നു. എന്നാൽ, തങ്ങൾ ആഗ്രഹിക്കുന്ന കുടുംബാംഗങ്ങളെ പരിപാലിക്കാൻ പലർക്കും കഴിയുന്നില്ലെന്ന് തോന്നുന്നതിനാൽ ഈ നിരക്കുകൾ വലിയ തോതിൽ കുറയുന്നു. അതാണ് യഥാർത്ഥ പ്രതിസന്ധിയെന്നും അവർ പറയുന്നു.

സർവെയിൽ പ​ങ്കെടുത്തവരിൽ 50 വയസ്സിനു മുകളിലുള്ള 31ശതമാനം പേർ തങ്ങൾക്ക് ആഗ്രഹിച്ചതിലും കുറച്ച് കുട്ടികളേ ഉള്ളൂ എന്ന് പറഞ്ഞതും അവരെ അത്ഭുതപ്പെടുത്തി. എല്ലാ രാജ്യങ്ങളിലും 39ശതമാനം ആളുകൾ പറഞ്ഞത് സാമ്പത്തിക പരിമിതികൾ തങ്ങളെ ഒരു കുഞ്ഞിനെ ജനിപ്പിക്കുന്നതിൽ നിന്ന് തടഞ്ഞു എന്നാണ്.

ഇത്തരത്തിൽ ഏറ്റവും കൂടുതൽ പ്രതികരണം കൊറിയയിലായിരുന്നു (58ശതമാനം). ഏറ്റവും കുറവ് സ്വീഡനിലും(19ശതമാനം). മൊത്തത്തിൽ 12ശതമാനം ആളുകൾ മാത്രമാണ് വന്ധ്യത അല്ലെങ്കിൽ ഗർഭധാരണത്തിലെ ബുദ്ധിമുട്ട് തങ്ങൾക്ക് ആവശ്യമുള്ള കുട്ടികളുടെ എണ്ണം ഇല്ലാത്തതിന് കാരണമായി പറഞ്ഞത്. എന്നാൽ തായ്‌ലൻഡ് (19ശതമാനം), യു.എസ് (16ശതമാനം), ദക്ഷിണാഫ്രിക്ക (15ശതമാനം), നൈജീരിയ (14ശതമാനം), ഇന്ത്യ (13ശതമാനം) എന്നിവയുൾപ്പെടെയുള്ള രാജ്യങ്ങളിൽ ആ കണക്കും കൂടുതലായിരുന്നു.

കുറഞ്ഞ പ്രത്യുൽപാദനക്ഷമതാ പ്രശ്നത്തെ മുൻനർത്തി ഇക്കാര്യത്തിൽ ജാഗ്രത പുലർത്താനും യു.എൻ.എഫ്.പി.എ ആവശ്യപ്പെടുന്നു.

Show Full Article
TAGS:World fertility rates global population Demographic survey reproductive child birth rate 
News Summary - World fertility rates in 'unprecedented decline' - UN
Next Story