പിൻമാറില്ലെന്ന് ഇസ്രായേൽ, കടുപ്പിച്ച് ഇറാനും; യുദ്ധസമാന സാഹചര്യം ഒഴിവാക്കണമെന്ന് ലോകരാജ്യങ്ങൾ
text_fieldsതെഹ്റാൻ: ഇറാൻ-ഇസ്രായേൽ സംഘർഷം കടുക്കവെ ലോകമാകെ ആശങ്ക പടരുന്നു. ഇറാന്റെ ആണവകേന്ദ്രങ്ങൾ ലക്ഷ്യമാക്കിയുള്ള ഇസ്രായേലിന്റെ ആക്രമണത്തിന് പിന്നാലെയാണ് പശ്ചിമേഷ്യൻ മേഖലയിൽ സംഘർഷം രൂക്ഷമായത്. തുടർച്ചയായ രണ്ടാംദിവസവും ഇറാനിൽ വൻ ആക്രമണമാണ് ഇസ്രായേൽ നടത്തുന്നത്. തെഹ്റാനിലെ പ്രതിരോധ മന്ത്രാലയത്തിലും എണ്ണ സംഭരണകേന്ദ്രത്തിലും ഇസ്രായേൽ ബോംബിട്ടു. ഇറാനും ശക്തമായി തിരിച്ചടിക്കുന്നുണ്ട്. ഇറാന്റെ തിരിച്ചടിയിൽ ഇസ്രായേലിൽ അഞ്ചുപേർ കൊല്ലപ്പെട്ടു. നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ഇറാന്റെ ആക്രമണത്തിൽ ഇസ്രായേലിലെ ഹൈഫയിൽ വലിയ നാശനഷ്ടമുണ്ടായെന്നും റിപ്പോർട്ടുകളുണ്ട്. ആക്രമണം തുടരുമെന്നാണ് ഇരുരാജ്യങ്ങളും വ്യക്തമാക്കുന്നത്.
അതിനിടെ, യുദ്ധത്തിന്റെ വക്കിലെത്തിയ സംഘർഷം ഇരുരാജ്യങ്ങളും അവസാനിപ്പിക്കണമെന്ന് ലോകരാജ്യങ്ങൾ ആവശ്യപ്പെട്ടു. എന്നാൽ സംയമനം പാലിക്കണമെന്ന ലോകനേതാക്കളുടെ ആഹ്വാനം ഇസ്രായേൽ നിരസിച്ചു. ഇറാന്റെ ആണവ അടിസ്ഥാനസൗകര്യങ്ങൾ തകർത്തതായും ഇത് അവരെ വർഷങ്ങൾ പിന്നോട്ടടിപ്പിച്ചതായും ഇസ്രായേൽ പ്രധാനമന്ത്രി ബിന്യമിൻ നെതന്യാഹു അവകാശപ്പെട്ടു. ''ആയത്തുല്ല ഖുമൈനിയുടെ ഭരണകാലത്തെ എല്ലാ സ്ഥലങ്ങളും കേന്ദ്രങ്ങളും ഞങ്ങൾ ആക്രമിക്കും. ഇതുവരെ നടന്നതല്ല, ഇനി കാണാനിരിക്കുന്നതാണ് യഥാർഥ ആക്രമണം''-എന്നാണ് ഒരു വിഡിയോ സന്ദേശത്തിൽ നെതന്യാഹു പറഞ്ഞത്. വെള്ളിയാഴ്ച ഇറാന്റെ 200ലേറെ സൈനിക-ആണവ കേന്ദ്രങ്ങൾ ലക്ഷ്യമിട്ടായിരുന്നു ഇസ്രായേലിന്റെ മിന്നൽ ആക്രമണം. ആക്രമണത്തിൽ ഇറാന്റെ സൈനിക മേധാവികളും ശാസ്ത്രജ്ഞരും മറ്റ് മുതിർന്ന ഉദ്യോഗസ്ഥരും കൊല്ലപ്പെട്ടു.
സംഘർഷം രൂക്ഷമാകുന്ന സാഹചര്യത്തിൽ, ലോക നേതാക്കൾ ഇറാനിലെയും ഇസ്രായേലിലെയും ഉന്നത ഉദ്യോഗസ്ഥരുമായി സംസാരിച്ചു. യുദ്ധസമാന സാഹചര്യം ഒഴിവാക്കണമെന്നാണ് അവർ ഇരുരാജ്യങ്ങളോടും അഭ്യർഥിച്ചത്. യൂറോപ്യൻ യൂനിയൻ വിദേശകാര്യ നയമേധാവി കാജ കല്ലാസ് ഇറാനിയൻ വിദേശകാര്യ മന്ത്രിയുമായി സംസാരിച്ചു. തിരിച്ചടി തുടരുമെന്നും ഇസ്രായേൽ യു.എസ് പിന്തുണയോടെയാണ് ആക്രമണം നടത്തുന്നതെന്നും ഇറാൻ പ്രതികരിച്ചു. അതേസമയം, സംഘർഷത്തിൽ പക്ഷംപിടിക്കാതെയാണ് ഇന്ത്യ നിൽക്കുന്നത്. ഇരുരാജ്യങ്ങളുമായും നല്ല ബന്ധമാണ് ഇന്ത്യ മുന്നോട്ടുകൊണ്ടുപോകുന്നത്.