പത്രത്തിൽ കുരുങ്ങിയ സോണിയയും രാഹുലും
text_fieldsജവഹർ ലാൽ നെഹ്റു, ഹെറാൾഡ് ഹൗസ്
ആനന്ദ് ഭവൻ വിൽക്കേണ്ടി വന്നാലും അച്ചടി നിർത്തില്ലെന്ന വാശിയോടെയാണ് ഇന്ത്യയുടെ പ്രഥമ പ്രധാനമന്ത്രി ജവഹർലാൽ നെഹ്റു ‘നാഷനൽ ഹെറാൾഡ്’ പത്രം പുറത്തിറക്കിയിരുന്നത്. 1900ൽ തനിക്കായി വാങ്ങിയ ‘മഹ്മൂദ് മൻസിൽ’ കോൺഗ്രസിന് ദാനം നൽകി ‘സ്വരാജ് ഭവൻ’ ആക്കി പുനർനാമകരണം ചെയ്ത ശേഷം മോത്തിലാൽ നെഹ്റു അലഹബാദിൽ പണിത വീടാണ് ‘ആനന്ദ ഭവൻ’. പാർട്ടി മുഖപത്രം എന്നതിലുപരി തറവാട് വിറ്റിട്ടാണെങ്കിലും താൻ നടത്തുമെന്ന് പറയാൻ തക്കവിധത്തിലുള്ള സ്വപ്നസാഫല്യമായിരുന്നു നെഹ്റുവിന് ഈ പത്രം. എന്തുചെയ്യാൻ, നെഹ്റുവിന്റെ ഇച്ഛാശക്തി പിൻതലമുറക്കില്ലാതെ പോയി.
കേന്ദ്രത്തിലും വിവിധ സംസ്ഥാനങ്ങളിലും കോൺഗ്രസ് ഭരണത്തിലിരിക്കെ ‘നാഷനൽ ഹെറാൾഡ്’ അച്ചടി നിർത്തി 2008 മാർച്ച് 31ന് ഡൽഹി ബഹദൂർ ഷാ സഫർ മാർഗിലെ ഹെറാൾഡ് ഹൗസിന് താഴിട്ടു. നിലനിർത്തിപ്പോകാനുള്ള പരസ്യം നൽകി പത്രത്തിന്റെ അച്ചടി നിർത്തരുതെന്ന നെഹ്റുവിന്റെ അഭിലാഷം സഫലമാക്കാനുള്ള പ്രാപ്തി കോൺഗ്രസിനുണ്ടായിരുന്നിട്ടും ഡൽഹിക്ക് പുറമെ ലഖ്നോവിലും പട്നയിലുമെല്ലാം സ്വന്തം ഭൂമിയിലും കെട്ടിടത്തിലും മൂന്ന് ഭാഷകളിലായി വിവിധ എഡിഷനുകളിറക്കിക്കൊണ്ടിരുന്ന പത്രം പൂർണമായും അച്ചടി നിർത്തി. 200ഓളം ജീവനക്കാർക്ക് വി.ആർ.എസ് നൽകി പത്രം അടച്ചൂപൂട്ടാൻ 90 കോടി രൂപയാണ് കോൺഗ്രസ് അന്ന് ചെലവിട്ടത്.
ദേശീയ പ്രസ്ഥാനത്തിന്റെ ജിഹ്വ
കോൺഗ്രസ് അധ്യക്ഷനായ ശേഷം മോത്തിലാൽ നെഹ്റു ബർലിൻ സന്ദർശിച്ചപ്പോൾ സോഷ്യലിസ്റ്റ് ആശയധാരയുള്ള മകൻ ജവഹർലാലിനെയും കൂടെ കൂട്ടിയിരുന്നു. വിപ്ലവകാരി വീരേന്ദ്രനാഥ് ചതോപാധ്യായയെ അവിടെ വെച്ച് കണ്ടുമുട്ടിയ ജവഹർലാൽ പിന്നീട് സാമ്രാജ്യത്വത്തിനെതിരായ ബ്രസ്സൽസ് കോൺഗ്രസിലും അദ്ദേഹവുമായി സംവദിച്ചു. ബ്രിട്ടീഷുകാരുടെ ആഖ്യാനങ്ങൾ ചെറുക്കാൻ കോൺഗ്രസ് നരേറ്റിവുള്ള പത്രപ്രസിദ്ധീകരണം അനിവാര്യമാണെന്ന ചിന്ത നെഹ്റുവിലുണ്ടാകുന്നത് അങ്ങനെയാണ്. ഇന്ത്യയിൽനിന്ന് പോകുന്ന വിദ്യാർഥികൾക്കും മറ്റുമായി ബർലിനിൽ ഇന്ത്യൻ ഇൻഫർമേഷൻ ബ്യൂറോ സ്ഥാപിക്കാനും നാഷനൽ ഹെറാൾഡ് എന്ന പേരിൽ അഖിലേന്ത്യാ കോൺഗ്രസ് കമ്മിറ്റിക്ക് പത്രത്തിന് തുടക്കം കുറിക്കാനും സുഹൃത്ത് എ.സി.എൻ. നമ്പ്യാരെ നെഹ്റു ഉപയോഗപ്പെടുത്തി. അതേ നമ്പ്യാരാണ് ഇന്ദിര ഗാന്ധിയുടെ കാലത്ത് ഇന്ത്യൻ രഹസ്യാന്വേഷണ ഏജൻസിയായ റിസർച് ആൻഡ് അനാലിസിസ് വിങ് (RAW)ന് അടിത്തറയിട്ടത്.
ജവഹർലാൽ നെഹ്റു പ്രധാനമന്ത്രിയായശേഷം തലസ്ഥാന നഗരിയിലെ ബഹാദൂർ ഷാ സഫർ മാർഗിന്റെ ഒരു ഭാഗം രാജ്യത്തെ പത്രപ്രസിദ്ധീകരണങ്ങൾക്കായി നീക്കിവെച്ചപ്പോൾ ഇന്ത്യൻ എക്സ്പ്രസിനെയും ടൈംസ് ഓഫ് ഇന്ത്യയെയും പോലെ നാഷനൽ ഹെറാൾഡിനും പ്രസും ഓഫിസും സ്ഥാപിക്കാൻ ഭൂമി കിട്ടി. അഞ്ചു നില കെട്ടിടം പണിയാൻ ഏക്കറിന് 1,25,00 രൂപ പാട്ടത്തുക കണക്കാക്കി 0.33 ഏക്കറാണ് കിട്ടിയത്. പിന്നീട് 1967ൽ, ഇതേ കെട്ടിടത്തിന്റെ മൂന്നുനിലകൾ പാട്ടത്തിന് നൽകാൻ ദി അസോസിയേറ്റഡ് ജേണൽ ലിമിറ്റഡ് (എ.ജെ.എൽ) അനുമതി തേടി. നാല് ലക്ഷത്തിലധികം അധിക തുക നൽകിയാണ് അനുമതി നൽകിയത്. ഈ കെട്ടിടത്തിൽ നാഷനൽ ഹെറാൾഡിന്റെ പ്രസും ഓഫിസും കഴിച്ചുള്ള സ്ഥലം പാട്ടത്തിനെടുത്താണ് ഇന്ത്യയിലെ ആദ്യ സ്വകാര്യ വാർത്താ ചാനലായ ‘എൻ.ഡി.ടി.വി’ക്ക് പ്രണോയ് റോയ് തുടക്കമിടുന്നത്.
ജവഹർലാൽ നെഹ്റുവിന്റെ കാലശേഷം ഇന്ദിരാ ഗാന്ധിയുടെയും രാജീവ് ഗാന്ധിയുടെയും കാലത്തും നാഷനൽ ഹെറാൾഡിൽ ജീവനക്കാർക്ക് ശമ്പളം നൽകാനാവാത്ത സാമ്പത്തിക പ്രതിസന്ധിയുണ്ടായിരുന്നിട്ടുണ്ട്. രാജീവ് ഗാന്ധിയുടെ കാലത്ത് ബില്ലടക്കാൻ കഴിയാതെ ഹെറാൾഡ് ഹൗസിലെ വൈദ്യുതി വിച്ഛേദിച്ചിട്ടു പോലുമുണ്ട്. അഴിച്ചുപണിതും പാർട്ടി ഫണ്ട് നൽകിയും പത്രസ്ഥാപനത്തെ പുനരുജ്ജീവിപ്പിക്കുന്നതിനുള്ള നടപടിയാണ് അപ്പോഴെല്ലാം സ്വീകരിച്ചിരുന്നത്. യശ്പാൽ കപൂറിനെ ഇന്ദിരയും രാമേശ്വർ ഠാക്കുറിനെ രാജീവും പത്രത്തിന്റെ തലപ്പത്ത് കൊണ്ടുവന്നത് അത്തരം അഴിച്ചുപണിയുടെ ഭാഗമായിട്ടായിരുന്നു. രാജീവ് ഗാന്ധിയുടെ കാലത്ത് കോൺഗ്രസ് 25 കോടി രൂപ നൽകിയാണ് ഏറ്റവുമൊടുവിൽ നാഷനൽ ഹെറാൾഡിനെ പുനരുജ്ജീവിപ്പിക്കുന്നത്.
പ്രതിസന്ധി രാജീവിനുശേഷം
രാജീവ് ഗാന്ധി പ്രധാനമന്ത്രിയായി അധികാരമേറ്റ ശേഷം ജീവനക്കാർ നടത്തിയ സമരം പത്രത്തെ പൂട്ടലിന്റെ വക്കിലെത്തിച്ചിരുന്നു. എന്നാൽ, ഇന്ദിര നിയോഗിച്ച യശ്പാൽ കപൂറിനെ നീക്കി രാമേശ്വർ ഠാക്കുറിനെ ചെയർമാനാക്കി 1987ലെ ആദ്യ പാദത്തിൽ നാഷനൽ ഹെറാൾഡിന്റെ ലഖ്നോ, ഡൽഹി പതിപ്പുകൾ രാജീവ് പുനരുജ്ജീവിപ്പിച്ചു. ചീഫ് എഡിറ്ററായി ഇന്ത്യൻ എക്സ്പ്രസിൽ നിന്നുള്ള എ.എൻ. ധറിനെ രാമേശ്വർ ഠാക്കുർ നിയമിച്ചു. രാജീവിന്റെ രക്തസാക്ഷിത്വത്തിനുശേഷം രൂപം കൊണ്ട പി.വി. നരസിംഹറാവു മന്ത്രിസഭയിൽ ധനകാര്യ സഹമന്ത്രിയായി രാമേശ്വർ ഠാക്കുർ ചേർന്നതോടെ വ്യവസായ മന്ത്രാലയം മുൻ സെക്രട്ടറിയും അമേരിക്കയിലെ അംബാസഡറുമായ ഡോ. അബീദ് ഹുസൈൻ ചെയർമാനായി.
ശമ്പളം മുടങ്ങിയപ്പോൾ ജീവനക്കാർ സീതാറാം കേസരിയെയും സോണിയ ഗാന്ധിയുടെ സെക്രട്ടറി വിൻസന്റ് ജോർജിനെയും കണ്ടു. അദ്ദേഹം ജീവനക്കാരെ സോണിയയുടെ മുന്നിലെത്തിച്ചു. സോണിയ ഗാന്ധി ജീവനക്കാരോട് എ.ഐ.സി.സി ട്രഷറർ മോത്തിലാൽ വോറയെ കാണാൻ ആവശ്യപ്പെട്ടു. ഡോ. അബീദ് ഹുസൈന്റെ രാജിക്ക് ശേഷം മോത്തിലാൽ വോറയായിരുന്നു പത്രത്തിന്റെ ചെയർമാൻ. 2007ഓടെ ശമ്പള പ്രതിസന്ധി വീണ്ടും രൂക്ഷമായി. ഇന്ത്യൻ രാഷ്ട്രീയത്തിലെ മാധ്യമ സ്വാധീനവും പാർട്ടിക്ക് സ്വന്തമായി പത്രമുണ്ടായിരിക്കേണ്ട ആവശ്യകതയുമൊന്നും ആലോചിക്കാതെ പത്രം നിർത്തണമെന്ന ചുറ്റിലുമുള്ള നേതാക്കളുടെ അഭിപ്രായം സ്വീകരിച്ചു സോണിയ ഗാന്ധി.
മലയാളിയായ എഡിറ്റർ ടി.വി. വെങ്കിടാചലത്തിന്റെ ഹൃദയസ്പർശിയായ എഡിറ്റോറിയലോടെ 2008 മാർച്ച് 31ന് നാഷനൽ ഹെറാൾഡിന്റെ അവസാന ലക്കം പുറത്തിറങ്ങി. താഴിട്ടുപൂട്ടിയ ഹെറാൾഡ് ഹൗസ് കോൺഗ്രസ് രണ്ടുവർഷത്തിനുശേഷം വാടകക്ക് നൽകി. അച്ചടി യന്ത്രസാമഗ്രികൾ തുരുമ്പുവിലക്ക് തൂക്കിവിറ്റു. കോൺഗ്രസിനുവേണ്ടി ജവഹർലാൽ നെഹ്റു സ്ഥാപിച്ച അസോസിയേറ്റഡ് ജേണൽസ് ലിമിറ്റഡ് എന്ന പബ്ലിക് ലിമിറ്റഡ് കമ്പനിയുടെ 90 കോടി കടബാധ്യത കോൺഗ്രസ് തന്നെ ‘യങ് ഇന്ത്യൻ’ എന്ന പേരിൽ ഒരു കമ്പനിയുണ്ടാക്കി ഏറ്റെടുത്തു. 10 രൂപയുടെ 90 ലക്ഷം ഓഹരികൾ ഇതിനായുണ്ടാക്കി. സോണിയക്കും രാഹുലിനും 38 ശതമാനം വീതം ഓഹരികളുള്ള കമ്പനിയുടെ അവശേഷിക്കുന്ന ഓഹരികൾ മോത്തിലാൽ വോറയുടെയും ഓസ്കർ ഫെർണാണസിന്റെയും ഉടമസ്ഥതയിലായിരുന്നു.
അതോടെ നാഷനൽ ഹെറാൾഡ് ആസ്തിയും ‘യങ് ഇന്ത്യൻ’ കമ്പനിയുടേതായി. എന്നാൽ, പത്ര സ്ഥാപനം നടത്താനുണ്ടാക്കിയ അസോസിയേറ്റഡ് ജേണൽസ് ലിമിറ്റഡ് എന്ന കമ്പനിയുടെ ആസ്തി പത്രസ്ഥാപനം ലക്ഷ്യമായി എഴുതിവെക്കാത്ത ‘യങ് ഇന്ത്യൻ’ എന്ന പുതിയ കമ്പനിയുണ്ടാക്കി ഏറ്റെടുത്തത് ചോദ്യം ചെയ്ത് ബി.ജെ.പി നേതാവ് സുബ്രഹ്മണ്യൻ സ്വാമി കേസ് ഫയൽ ചെയ്തു. കോടതി നിർദേശത്തെ തുടർന്ന്, പത്രം നടത്തിപ്പിന് നൽകാനുണ്ടാക്കിയ ഹെറാൾഡ് ഹൗസ് നഗരവികസന ഉദ്യോഗസ്ഥർ കെട്ടിടം പരിശോധിച്ചു. പ്രിന്റിങ് പ്രസ് കാണാനില്ലെന്നും പത്ര പ്രസിദ്ധീകരണമില്ലെന്നും റിപ്പോർട്ട് നൽകി. ആ റിപ്പോർട്ടാണ് നാഷനൽ ഹെറാൾഡ് കേസിൽ സോണിയക്കും രാഹുലിനുമെതിരായ പ്രധാന തെളിവായി കോടതിയിൽ കാണിച്ചിരിക്കുന്നത്. പാർട്ടിയുടെയും രാജ്യത്തിന്റെയും ദുരവസ്ഥയോർത്ത് വേദനിക്കുന്ന ജവഹർലാലിന്റെ ആത്മാവിന് മറ്റൊരു നീറ്റലായി നാഷനൽ ഹെറാൾഡും.