സിന്ദൂര രാഷ്ട്രീയം
text_fieldsപ്രധാനമന്ത്രി നരേന്ദ്ര മോദി നേരിട്ട് പ്രതിപക്ഷത്തുനിന്ന് തിരഞ്ഞെടുത്ത നേതാക്കൾ സർവകക്ഷി പ്രതിനിധി സംഘാംഗങ്ങളായി ‘ഓപറേഷൻ സിന്ദൂർ’ ലോകരാജ്യങ്ങൾക്ക് മുന്നിൽ വിശദീകരിച്ചുകൊണ്ടിരിക്കുകയാണ്. ശശി തരൂർ, സൽമാൻ ഖുർശിദ്, ജോൺ ബ്രിട്ടാസ്, അസദുദ്ദീൻ ഉവൈസി, സുപ്രിയ സുലെ, അഭിഷേക് ബാനർജി അടക്കമുള്ള പ്രതിപക്ഷ പ്രതിനിധികൾ ഓരോരുത്തരും പഹൽഗാം ഭീകരാക്രമണവും തുടർന്നുള്ള ഇന്ത്യയുടെ സൈനിക നടപടിയും വിശദീകരിച്ച് നയതന്ത്ര തലത്തിൽ പാകിസ്താനെതിരായ വികാരമുണർത്താൻ പരമാവധി പരിശ്രമിച്ചുകൊണ്ടിരിക്കുകയുമാണ്. അതേസമയം വിദേശ പര്യടനം പൂർത്തിയാക്കി തങ്ങളെ ഏൽപിച്ച നയതന്ത്ര ദൗത്യം നിർവഹിച്ച നിർവൃതിയിൽ അവർ മടങ്ങിയെത്തുമ്പോഴേക്കും അവരുടെ തട്ടകങ്ങളിൽ അവർക്കെതിരായ രാഷ്ട്രീയ ദൗത്യത്തിന് പ്രധാനമന്ത്രി തുടക്കമിട്ടു കഴിഞ്ഞു. സിന്ദൂര നയതന്ത്രത്തിലൂടെ തന്റെ സർക്കാറിന്റെ പ്രതിച്ഛായ നിർമിതിക്കായി ഈ പ്രതിപക്ഷ നേതാക്കൾ രാജ്യാന്തരതലത്തിൽ അത്യധ്വാനം ചെയ്യുമ്പോഴാണ് സിന്ദൂര രാഷ്ട്രീയത്തിലൂടെ അവരുടെ തന്നെ കാലിനടിയിലെ മണ്ണ് ചോർത്തിക്കളയുന്നതിനുള്ള പരിശ്രമത്തിൽ പ്രധാനമന്ത്രിയും ബി.ജെ.പിയും ഏർപ്പെട്ടിരിക്കുന്നത്. അതിന്റെ ഭാഗമായാണ് അടുത്ത വർഷം തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന പശ്ചിമ ബംഗാളിൽ പ്രധാനമന്ത്രി എത്തിയത്. ഓപറേഷൻ സിന്ദൂറിനെ ബംഗാൾ പിടിക്കാനുള്ള രാഷ്ട്രീയ ആയുധമായാണ് പ്രധാനമന്ത്രിയും ബി.ജെ.പിയും ഉപയോഗിച്ചത്. പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി പ്രകോപിതയാകുന്നതിനുള്ള കാരണവുമിതാണ്.
മോദിയെ ഞെട്ടിച്ച ദീദി
സിന്ദൂര രാഷ്ട്രീയവുമായി ഇറങ്ങിയ മോദിക്ക് മമത ‘ചെക്ക്’ വിളിച്ചു. ‘ഓപറേഷൻ സിന്ദൂർ’ കഴിഞ്ഞ് അടുത്തത് ‘ഓപറേഷൻ ബംഗാൾ’ ആണെന്നുപറഞ്ഞ് പാകിസ്താനോടുള്ള ഇന്ത്യയുടെ ആക്രമണം പോലെ മമതയുമായുള്ള പോരാട്ടത്തെ മോദിയെ വേദിയിലിരുത്തി അദ്ദേഹത്തിന്റെ മന്ത്രി പ്രഖ്യാപിച്ചതിനെ തുടർന്നായിരുന്നു ഈ ചെക്ക്. ലോകത്തിനുമുന്നിൽ സ്വന്തം മാതൃരാജ്യത്തെ സംരക്ഷിക്കാൻ എല്ലാവരും ഒരുമിച്ചുനിൽക്കുന്ന ഈ ഘട്ടത്തിൽ അങ്ങേയറ്റം ഖേദകരമാണ് മോദിയുടെ ചെയ്തിയെന്ന് പറഞ്ഞായിരുന്നു മമത തുടങ്ങിയത്. തന്റെ പാർട്ടിയുടെ പ്രതിനിധിയായി അഭിഷേക് ബാനർജി ലോകത്തിനുമുന്നിൽ സ്വന്തം രാജ്യത്തിനായി ശബ്ദിച്ചുകൊണ്ടിരിക്കുന്ന സമയമാണ് ബംഗാളിൽ വന്നിത് പറയാൻ മോദി തിരഞ്ഞെടുത്തതെന്നും മമത കുറ്റപ്പെടുത്തി.
ദീദിക്ക് മോദിയോട് മൃദുസമീപനമാണെന്ന് വിമർശിക്കാറുള്ള പ്രതിപക്ഷ നേതാക്കളെ പോലും അമ്പരപ്പിക്കുന്ന തരത്തിലായിരുന്നു പ്രധാനമന്ത്രിയെയും ബി.ജെ.പിയെയും ഒരുപോലെ ഞെട്ടിച്ച മമതയുടെ പ്രത്യാക്രമണം. അപ്രതീക്ഷിത പ്രത്യാക്രമണത്തിലൂടെ ബി.ജെ.പി ശക്തികേന്ദ്രമായ വടക്കൻ ബംഗാളിൽ ഓപറേഷൻ സിന്ദൂർ കാണിച്ചുള്ള മോദിയുടെ തെരഞ്ഞെടുപ്പ് പ്രചാരണ സമാരംഭത്തിന്റെ കാറ്റൊഴിച്ചുകളഞ്ഞു മമത. രാജ്യത്തെ ഓരോ സ്ത്രീക്കും സിന്ദൂരത്തോട് ആദരവുണ്ടെന്നും തങ്ങളുടെ ഭർത്താക്കന്മാരിൽ നിന്നാണ് അവരത് സ്വീകരിക്കുകയെന്നും മോദിയെ ഓർമിപ്പിച്ച മമത എന്തുകൊണ്ടാണ് മോദി ആദ്യം തന്റെ സ്വന്തം ഭാര്യക്ക് സിന്ദൂരം നൽകാത്തതെന്ന മൂർച്ചയേറിയ ചോദ്യമെറിഞ്ഞു. താനിതൊന്നും പറയരുതായിരുന്നുവെന്നും എല്ലാം മോദി പറയിപ്പിക്കുകയായിരുന്നുവെന്നും മമത കൂട്ടിച്ചേർത്തു. ഏതായാലും ‘ഓപറേഷൻ ബംഗാളി’നുള്ള വെല്ലുവിളി താൻ ഏറ്റെടുത്തുവെന്നും ധൈര്യമുണ്ടെങ്കിൽ നാളെ തന്നെ തെരഞ്ഞെടുപ്പ് നടത്തിക്കോളൂ എന്നും മോദിയെ അവർ വെല്ലുവിളിച്ചു.
‘വീടുവീടാന്തരം സിന്ദൂരം’
മോദിക്ക് താൻ ഇംഗ്ലീഷിൽ തന്നെ മറുപടി നൽകുകയാണെന്ന് ആമുഖമായി പറഞ്ഞ് രാജ്യം മുഴുവൻ കേൾക്കാവുന്ന മട്ടിലുള്ള കരുതിക്കൂട്ടിയും കണക്കൂകൂട്ടിയുമുള്ള പ്രത്യാക്രമണമായിരുന്നു മമതയുടേത്. മമതയുടെ ചോദ്യം സമൂഹ മാധ്യമങ്ങളിൽ വൈറലാവുകയും പ്രതീക്ഷിച്ച പ്രകമ്പനം അതുണ്ടാക്കുകയും ചെയ്തു. ‘ഓപറേഷൻ സിന്ദൂർ’ രാഷ്ട്രീയമായി ഉപയോഗിക്കാനിറങ്ങിയ ബി.ജെ.പിക്ക് ഇതിന്റെ ഭാഗമായി എല്ലാ വീടുകളിലും സിന്ദൂരം എത്തിക്കാനുള്ള പദ്ധതിയുണ്ടെന്ന വാർത്തയായിരുന്നു മമതയുടെ മറുപടിക്ക് അടിസ്ഥാനം. പ്രമുഖ ഹിന്ദി ദിനപത്രമായ ‘ദൈനിക് ഭാസ്കർ’ പുറത്തുവിട്ട ‘ഘർ ഘർ സിന്ദൂർ’ (വീടുവീടാന്തരം സിന്ദൂരം) പദ്ധതി ഏറെ ചർച്ചയായി മാറിയ ഘട്ടത്തിലായിരുന്നു അതെടുത്ത് ദീദി മോദിയെ അടിച്ചിരുത്തിയത്. അതുവരെയും സമൂഹമാധ്യമങ്ങൾ ആഘോഷിക്കുകയായിരുന്ന ‘ഘർ ഘർ സിന്ദൂർ’ പദ്ധതി തന്നെ ബി.ജെ.പി നിഷേധിച്ചുവെന്ന വാർത്തകളാണ് പിന്നീട് വന്നത്. അച്ചടിച്ച പത്രത്തിൽനിന്ന് മായ്ക്കാൻ കഴിയാതിരുന്ന പദ്ധതി ബി.ജെ.പി നിഷേധിച്ചതോടെ ‘ദൈനിക് ഭാസ്കർ’ ഓൺലൈനിൽ തിരുത്തി.
ഏറ്റ പരിക്ക് മാറ്റാനാകാതെ
സിന്ദൂരം കൊണ്ട് മമത ഏൽപിച്ച പരിക്ക് കുറക്കാൻ ഒരു പോംവഴിയും കാണാതെ വന്നപ്പോൾ ‘ഓപറേഷൻ സിന്ദൂറി’നെ അവർ എതിർക്കുകയാണെന്നും ഇത് വോട്ടുബാങ്ക് ലക്ഷ്യം വെച്ചാണെന്നും ബംഗാളിൽ വന്ന് പ്രസംഗിച്ചിരിക്കുകയാണ് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. ലോകത്തിന് മുന്നിൽ ഇന്ത്യയുടെ ബഹുസ്വരതയുടെയും സൗഹാർദത്തിന്റെയും ചിത്രം വരച്ചുകാണിക്കാൻ മുസ്‍ലിം നേതാക്കളെ രാജ്യത്തിന് പുറത്തേക്കയച്ച സർക്കാറിലെ രണ്ടാമനാണ് അതേ വിഷയത്തിൽ മുസ്‍ലിംകളെ കുറിച്ചുള്ള സംശയവും വിദ്വേഷവും പടർത്തുന്നത്. പാകിസ്താനെതിരെ രാജ്യത്തെ പ്രതിനിധാനംചെയ്യാൻ പ്രതിപക്ഷത്തെ മുസ്‍ലിം എം.പിമാരെ തിരഞ്ഞുപിടിച്ചയച്ച നേരത്ത് ബംഗാളിലെ ബി.ജെ.പി പ്രവർത്തകർ പോലും മുഖവിലക്കെടുക്കുന്നതല്ല അമിത് ഷായുടെ ദുർബല പ്രതിരോധം.
‘സബ് കാ സാഥ് സബ് കാ വികാസ്’ എന്ന് പറയാൻ മരുന്നിന് ഒരു മുസ്‍ലിം പോലും സ്വന്തം ബെഞ്ചിലില്ലാതെ ലോക്സഭയിൽ മുസ്‍ലിം പ്രാതിനിധ്യത്തിൽ സംപൂജ്യരായ ബി.ജെ.പി നയതന്ത്രതലത്തിൽ നിസ്സഹായമായ ഘട്ടത്തിലുണ്ടാക്കിയ സർവകക്ഷി സംഘത്തിൽ മുസ്‍ലിംകൾക്ക് നൽകിയ പ്രാതിനിധ്യം 16 ശതമാനമാണ് എന്നോർക്കണം. തൃണമൂൽ കോൺഗ്രസിന്റെ പ്രതിനിധിയായി പാർട്ടിയോട് ആലോചിക്കാതെ പ്രധാനമന്ത്രി തിരഞ്ഞെടുത്ത മുസ്‍ലിം എം.പിയായ ഇർഫാൻ പഠാനെ അയക്കില്ലെന്ന് വ്യക്തമാക്കിയതോടെ അക്കാര്യത്തിലും മോദി മമതക്ക് മുന്നിൽ മുട്ടുമടക്കിയത് ബംഗാൾ ജനതക്കറിയാം. തുടർന്ന് മമതയുടെ നിർദേശം അംഗീകരിച്ച് അനന്തരവൻ അഭിഷേക് ബാനർജിയെ പ്രതിനിധിയായി അയക്കാൻ മോദി നിർബന്ധിതനായി. ഏതായാലും സിന്ദൂറിന്റെ കാര്യത്തിൽ അമിത് ഷാക്കും വിട്ടുകൊടുക്കാൻ തൃണമൂൽ തയാറായിട്ടില്ല. പഹൽഗാം ഭീകരാക്രമണത്തിലേക്ക് നയിച്ച സുരക്ഷാ വീഴ്ചയുടെ ഉത്തരവാദിയായ ആഭ്യന്തര മന്ത്രി അമിത് ഷാ രാജിവെക്കണമെന്ന ആവശ്യമുയർത്തിയിരിക്കുന്നു തൃണമൂൽ.
നയതന്ത്ര ദൗത്യം ഫലപ്രദമോ?
നരേന്ദ്ര മോദി സർക്കാറിന്റെ നയനിലപാടുകൾ വിശദീകരിക്കുന്നതിൽ പ്രധാനമന്ത്രിയുടെ പ്രതീക്ഷകൾക്കുമപ്പുറത്തുള്ള പ്രകടനമാണ് പ്രതിപക്ഷ നേതാക്കൾ കാഴ്ചവെച്ചത് എന്ന വിലയിരുത്തലിലാണ് ബി.ജെ.പി. ശശി തരൂർ, സൽമാൻ ഖുർശിദ്, ജോൺ ബ്രിട്ടാസ്, അസദുദ്ദീൻ ഉവൈസി, സുപ്രിയ സുലെ എന്നിവർ അടക്കമുള്ളവരുടെ എ.എൻ.ഐ വിഡിയോകൾ പങ്കുവെച്ച് അവരെ ആഘോഷപൂർവം നെഞ്ചേറ്റുകയാണ് ബി.ജെ.പി. ശശി തരൂർ ബി.ജെ.പിയുടെ സൂപ്പർ വക്താവെന്ന് കോൺഗ്രസിന്റെ ഔദ്യോഗിക വക്താക്കൾ വിശേഷിപ്പിക്കുന്നിടത്തോളമെത്തി കോൺഗ്രസ് ഭരണകാലത്തെ മിന്നലാക്രമണങ്ങളെല്ലാം മറച്ചുപിടിച്ചുള്ള അദ്ദേഹത്തിന്റെ സിന്ദൂര വർണന.
യഥാർഥത്തിൽ സംഭവിച്ച കാര്യങ്ങളിൽ പ്രതിനിധികളെ ഇരുട്ടിൽ നിർത്തി മോദി നടത്തിയ നയതന്ത്രദൗത്യം തന്നെ പരാജയമാണെന്നുള്ള നിലപാടിലാണ് കോൺഗ്രസ്. 59 നേതാക്കളെ അണിനിരത്തി 32 രാജ്യങ്ങളിലേക്കുള്ള പര്യടനത്തിന് ശേഷവും പഹൽഗാം ഭീകരാക്രമണത്തിന്റെ പേരിൽ പാകിസ്താനെ തള്ളിപ്പറയാനും ഒറ്റപ്പെടുത്താനും പുതുതായി ഒരു രാജ്യം പോലും തയാറാകാത്തത് ദൗത്യം പരാജയപ്പെട്ടതുകൊണ്ടാണെന്ന് പാർട്ടി പറയുന്നു. ഓരോ സംഘത്തിനൊപ്പവും പോയ ഏക വാർത്ത ഏജൻസിയായ ‘എ.എൻ.ഐ’ ഇന്ത്യൻ മാധ്യമങ്ങൾക്ക് നൽകുന്ന വിഡിയോകൾക്കപ്പുറത്ത് വിദേശ മാധ്യമങ്ങളിൽ ഈ പര്യടനം ഒരു ചർച്ച പോലുമായില്ലെന്ന് കോൺഗ്രസ് ചൂണ്ടിക്കാട്ടുന്നു. പ്രതിനിധി സംഘങ്ങൾ പര്യടനം തുടങ്ങിയ ശേഷവും ഇന്ത്യയുടെ നിലപാട് അംഗീകരിക്കാതെ വിദേശ രാജ്യങ്ങൾ പാകിസ്താന് സൈനിക സഹായം നൽകിയതും അന്താരാഷ്ട്ര നാണയനിധി തൊട്ട് ലോകബാങ്ക് വരെ സാമ്പത്തിക സഹായം തുടർന്നതും നയതന്ത്ര പരാജയമായാണ് കോൺഗ്രസ് വിലയിരുത്തൽ.
പുറത്തുവരുന്ന യാഥാർഥ്യങ്ങൾ
പഹൽഗാം ഭീകരാക്രമണവും ഓപറേഷൻ സിന്ദൂറും പോലെ വിദേശ രാജ്യങ്ങളിലേക്കുള്ള നയതന്ത്ര ദൗത്യവും മോദിയുടെയും ബി.ജെ.പിയുടെയും സ്വന്തം ആഭ്യന്തര രക്ഷക്ക് വേണ്ടിയുള്ള രാഷ്ട്രീയ നീക്കമാണെന്ന്, പ്രതിനിധി സംഘങ്ങൾ പുറപ്പെടുന്നതിന് മുമ്പുതന്നെ കോൺഗ്രസ് പരസ്യമായി നടത്തിയ വിമർശനമാണ്. ‘ഓപറേഷൻ സിന്ദൂറി’നെ കുറിച്ചും അതിനാധാരമായ പഹൽഗാം ഭീകരാക്രമണത്തെക്കുറിച്ചും പ്രതിപക്ഷം രാജ്യത്തിനകത്തുയർത്തുന്ന മൂർച്ചയുള്ള ചോദ്യങ്ങളിൽ നിന്നും ശ്രദ്ധ തിരിച്ചുവിടാനുള്ള മോദിയുടെ ഉപായമായിട്ടാണ് കോൺഗ്രസ് ‘സിന്ദൂര നയതന്ത്ര’ത്തെ കണ്ടത്. അതുകൊണ്ടാണ് ഓപറേഷൻ സിന്ദൂറിന് തൊട്ടുമുമ്പ് പാകിസ്താന് ഇന്ത്യ വിവരം നൽകിയതും റഫാൽ വിമാനങ്ങൾ പാകിസ്താൻ വെടിവെച്ചിട്ടതും സംബന്ധിച്ച് രാഹുൽ ഗാന്ധിയും കോൺഗ്രസ് നേതാക്കളും ചോദ്യങ്ങൾ തുടർന്നുകൊണ്ടിരുന്നത്. ആവർത്തിച്ചുള്ള ആ ചോദ്യങ്ങൾക്ക് പ്രതിപക്ഷത്തിനും മാധ്യമങ്ങൾക്കും സർക്കാർ ഉത്തരം നൽകാതിരിക്കുമ്പോഴാണ് ചീഫ് ഓഫ് ഡിഫൻസ് സ്റ്റാഫ് സിംഗപ്പൂരിൽ പോയി ‘ഓപറേഷൻ സിന്ദൂറി’നിടെ ഇന്ത്യയുടെ റഫാൽ വിമാനം പാകിസ്താൻ വെടിവെച്ചിട്ടു എന്ന് ബ്ലൂംബർഗ് എന്ന വിദേശ മാധ്യമത്തോട് തുറന്നുസമ്മതിച്ചിരിക്കുന്നത്. ഇതോടെ പ്രതിരോധത്തിലായ സർക്കാർ ഗൗരവമേറിയ മറ്റു ചോദ്യങ്ങൾക്കും ഉത്തരം നൽകാൻ നിർബന്ധിതരായിരിക്കുകയാണ്.