മൂലക്ക് കിടന്ന തെരഞ്ഞെടുപ്പ് എടുത്ത് കാലിന്മേലിട്ട വിരുതന്മാർ
text_fields
മൂലയിൽ കിടന്ന ഉപതെരഞ്ഞെടുപ്പ് എടുത്ത് കാലിന്മേലിട്ട ആദ്യത്തെ വിരുതനല്ല പുത്തൻവീട്ടിൽ അൻവർ. വേറെയും മഹാന്മാരുണ്ട്. നമ്മുടെ കെ. മുരളീധരനടക്കം. തെരഞ്ഞെടുപ്പിന്റെ എല്ലാ ഹരവും കിട്ടുന്നത് ഉപതെരഞ്ഞെടുപ്പിൽനിന്നാണ്. കേരളത്തിലാണെങ്കിൽ പൊതുതെരഞ്ഞെടുപ്പുകളോടൊപ്പംതന്നെ ഉപതെരഞ്ഞെടുപ്പുകളും തുടങ്ങിയിട്ടുണ്ട്. 1957ലാണല്ലോ കേരള നിയമസഭയിലേക്ക് ആദ്യത്തെ തെരഞ്ഞെടുപ്പ് നടന്നത്. ആ തെരഞ്ഞെടുപ്പിൽ ദേവികുളത്തുനിന്ന് ജയിച്ച സി.പി.ഐ നേതാവ്...
Your Subscription Supports Independent Journalism
View Plans- Unlimited access to Madhyamam Weekly Articles and Archives ........
- Experience ‘Ad Free’ article pages
മൂലയിൽ കിടന്ന ഉപതെരഞ്ഞെടുപ്പ് എടുത്ത് കാലിന്മേലിട്ട ആദ്യത്തെ വിരുതനല്ല പുത്തൻവീട്ടിൽ അൻവർ. വേറെയും മഹാന്മാരുണ്ട്. നമ്മുടെ കെ. മുരളീധരനടക്കം. തെരഞ്ഞെടുപ്പിന്റെ എല്ലാ ഹരവും കിട്ടുന്നത് ഉപതെരഞ്ഞെടുപ്പിൽനിന്നാണ്. കേരളത്തിലാണെങ്കിൽ പൊതുതെരഞ്ഞെടുപ്പുകളോടൊപ്പംതന്നെ ഉപതെരഞ്ഞെടുപ്പുകളും തുടങ്ങിയിട്ടുണ്ട്.
1957ലാണല്ലോ കേരള നിയമസഭയിലേക്ക് ആദ്യത്തെ തെരഞ്ഞെടുപ്പ് നടന്നത്. ആ തെരഞ്ഞെടുപ്പിൽ ദേവികുളത്തുനിന്ന് ജയിച്ച സി.പി.ഐ നേതാവ് റോസമ്മാ പുന്നൂസിനെ കോടതി അയോഗ്യയാക്കിയതോടെയാണ് ഉപതെരഞ്ഞെടുപ്പ് അധ്യായം ആരംഭിക്കുന്നത്. കോൺഗ്രസിന്റെ ബി.കെ. നായരായിരുന്നു എതിരാളി. ബി.കെ. നായരുടെ പത്രിക തള്ളിയതിനാൽ എതിരില്ലാതെയാണ് റോസമ്മ തെരഞ്ഞെടുക്കപ്പെട്ടത്. തള്ളിയതിനെതിരെ ബി.കെ. നായർ ട്രൈബ്യൂണലിനെ സമീപിച്ചു. ട്രൈബ്യൂണൽ പരാതി ശരിവെച്ചു. ട്രൈബ്യൂണൽ വിധിക്കെതിരെ റോസമ്മ കോടതിയിൽ അപ്പീൽ നൽകി. അതു കോടതി തള്ളി. ബി.കെ. നായരുടെ അഭ്യർഥന പ്രകാരം റോസമ്മയുടെ തെരഞ്ഞെടുപ്പ് കോടതി അസാധുവായി പ്രഖ്യാപിച്ചു. ഉപതെരഞ്ഞെടുപ്പുവന്നു. 1958 മേയ് 16ന് വോട്ടെടുപ്പ്. റോസമ്മ പുന്നൂസ് 7089 വോട്ടിന് ജയിച്ചു.

അതടക്കം 71ാമത്തെ ഉപതെരഞ്ഞെടുപ്പാണീ നടക്കുന്നത്, നിലമ്പൂരിൽ. എം.എൽ.എയുടെ മരണംകൊണ്ടോ രാജികൊണ്ടോ മണ്ഡലം ഒഴിയുമ്പോഴാണല്ലോ ഉപതെരഞ്ഞെടുപ്പ് ആവശ്യമാകുന്നത്. ആറുമാസത്തിലധികം മണ്ഡലം ഒഴിച്ചിടരുതെന്നാണ് ജനപ്രാതിനിധ്യ നിയമത്തിൽ പറയുന്നത്.
സിറ്റിങ് എം.എൽ.എ മരിച്ചതുകൊണ്ടുണ്ടായ ഉപതെരഞ്ഞെടുപ്പുകളാണ് അധികവും. നേരത്തേയൊക്കെ മരിച്ച എം.എൽ.എയുടെ പാർട്ടിയിൽനിന്ന് അനുയോജ്യനായ സ്ഥാനാർഥിയെ കണ്ടെത്തലായിരുന്നു. ഇപ്പോഴത് മരിച്ച എം.എൽ.എയുടെ വീട്ടിൽനിന്ന് സ്ഥാനാർഥിയെ കണ്ടെത്തുക എന്നായിട്ടുണ്ട്.
നിയമസഭയിലേക്കുള്ള ആശ്രിതനിയമനത്തിന്റെ തുടക്കം സി.പി.എമ്മിന്റെ ശക്തികേന്ദ്രമായിരുന്ന മാടായി മണ്ഡലത്തിൽനിന്നാണ്. അവരുടെ അരുമഘടകകക്ഷിയായ കെ.എസ്.പിയുടെ ഏക അംഗമായിരുന്നു മത്തായി മാഞ്ഞൂരാൻ. സാക്ഷാൽ കെ.പി.ആർ. ഗോപാലനെ തലശ്ശേരിയിലേക്ക് മാറ്റിയാണ് 67ൽ മാടായിയിൽ മത്തായി മാഞ്ഞൂരാനെ മത്സരിപ്പിച്ചത്, ജയിപ്പിച്ചു, മന്ത്രിയുമാക്കി. കാലാവധി തീരുംമുമ്പ് 1970ൽ മത്തായി മരിച്ചപ്പോൾ അനുജൻ ജോൺ മാഞ്ഞൂരാനെ മത്സരിപ്പിച്ചു. വേറെയുമുണ്ട് സഹോദരന്മാർ. കേരള കോൺഗ്രസിലെ തോമസ് ചാഴികാടൻ, എൻ.സി.പിയിലെ തോമസ് കെ. തോമസ് എന്നിവരൊക്കെ രാഷ്ട്രീയക്കാരായത് അങ്ങനെയാണ്.
നിവൃത്തിയില്ലെങ്കിലേ സഹോദരന്മാരെ പരിഗണിക്കാറുള്ളൂ ഇപ്പോൾ. മരിച്ചയാളുടെ ഭാര്യ അല്ലെങ്കിൽ മകൻ എന്നതാണ് മുഖ്യപരിഗണന. അവകാശത്തിനായി പെൺമക്കൾ പൊരുതേണ്ടതാണ്. മരണമല്ലെങ്കിൽ പിന്നെയൊരു കാരണമുള്ളത് എം.എൽ.എ പ്രമോഷൻ കിട്ടി എം.പിയാവുന്നതാണ്.
എം.എൽ.എയെ പിടിച്ച് എം.പിയാക്കണമെന്ന് അയാളുടെ പാർട്ടിക്ക് തോന്നിയാൽ വേറെ രക്ഷയില്ലല്ലോ. ഇത്തരം സന്ദർഭങ്ങളിൽ പക്ഷേ, എം.എൽ.എമാർ റിസ്ക് എടുക്കാറില്ല. ആദ്യം എം.പിയാകാൻ മത്സരിക്കും. ജയിച്ച് പാർലിമെന്റിൽ സീറ്റ് ഉറപ്പിച്ചാലേ നിയമസഭാംഗത്വം രാജിവെക്കൂ.
അല്ലാതെ പിന്നെ ഉപതെരഞ്ഞെടുപ്പിനൊരു കാരണമുണ്ടാകുന്നത് നിന്ന നിൽപ്പിൽ ആരെങ്കിലും മന്ത്രിയാവുക എന്നതാണ്. അതിപ്പം ഇന്നയാൾ ഇന്നപ്പം മന്ത്രിയാകുക എന്നത് ജനാധിപത്യത്തിൽ മുൻകൂർ പ്രവചിക്കാൻ പറ്റില്ലല്ലോ, വിധിയാണ്. എപ്പോൾ എങ്ങനെ മന്ത്രിയാകും എന്നൊന്നും പറയാനാകില്ല. സി. അച്യുതമേനോനും എ.കെ. ആന്റണിയുമൊക്കെ മുഖ്യമന്ത്രിമാരായത് അങ്ങനെയാണല്ലോ. 1969 ൽ സി. അച്യുതമേനോൻ രാജ്യസഭാംഗമായിരിക്കുമ്പോഴാണ് സി.പി.ഐ പിടിച്ച് മുഖ്യമന്ത്രിയാക്കുന്നത്. പാർട്ടിയുടെ സമുന്നത നേതാവായ ഇ. ചന്ദ്രശേഖരൻ നായർ രാജിവെച്ച് കൊട്ടാരക്കര മണ്ഡലം ഒഴിഞ്ഞു കൊടുത്തു. മേനോൻ ജയിച്ചു. എ.കെ. ആന്റണി 1977ൽ ആദ്യം മുഖ്യമന്ത്രിയായി വന്നപ്പോൾ തലേക്കുന്നിൽ ബഷീർ ഒഴിഞ്ഞ് കഴക്കൂട്ടം മണ്ഡലം കൊടുത്തു. 1995ൽ പിന്നെയും മുഖ്യമന്ത്രിയായി വന്നപ്പോൾ ആരും രാജിവെക്കേണ്ടി വന്നില്ല. തിരൂരങ്ങാടി ഒഴിഞ്ഞുകിടപ്പുണ്ടായിരുന്നു. ലീഗിൽ ചിലർ ഐ.എൻ.എൽ ആയപ്പോൾ രണ്ട് എം.എൽ.എമാരും പെട്ടിരുന്നു. അവർ രാജിച്ചെപ്പോഴുണ്ടായ ഒഴിവാണത്. മുസ്ലിം ലീഗ് ആന്റണിയെ അബ്രഹാമിക് സ്ഥാനാർഥിയാക്കി അവിടെ അവതരിപ്പിച്ച് ജയിപ്പിച്ചെടുത്തു. പലവട്ടം മുഖ്യമന്ത്രിയായ നായനാർക്കും ഒരുവട്ടം ഉപതെരഞ്ഞെടുപ്പിലൂടെ സഭയിൽ കയറേണ്ടി വന്നിട്ടുണ്ട്. 1996 ലെ തെരഞ്ഞെടുപ്പിൽ വി.എസ്. അച്യുതാനന്ദൻ മാരാരിക്കുളത്ത് തോറ്റപ്പോഴാണ്. നായനാർ മുഖ്യമന്ത്രിയാകാതെ തരമില്ലെന്ന് വന്നു. തലശ്ശേരിയിൽനിന്ന് ജയിച്ചിരുന്ന മമ്മു മാസ്റ്ററെ രാജിവെപ്പിച്ച് നായനാർക്ക് വഴിയൊരുക്കി.

മുഖ്യമന്ത്രിയാകാൻ മോഹമുണ്ടെങ്കിലും ഒറ്റയ്ക്കങ്ങ് തീരുമാനിക്കാൻ പറ്റില്ല. മുന്നണി, പാർട്ടി തുടങ്ങി ഒന്നുരണ്ട് കടമ്പകളെങ്കിലും കടക്കണം. എന്നാൽ, മന്ത്രിസ്ഥാനം അങ്ങനെയല്ല. മോഹംമാത്രം മതി. ആയിക്കോളും. അടിയന്തരാവസ്ഥക്കാലത്ത് പ്രതിപക്ഷത്തായിരുന്ന ആർ. ബാലകൃഷ്ണപിള്ളയെയാണല്ലോ ഇന്ദിര ഗാന്ധി ഐ.ബി.യെക്കൊണ്ട് വിളിപ്പിച്ച് മന്ത്രിയാക്കിക്കളഞ്ഞത്. കേരള കോൺഗ്രസിനെ പിടിക്കാനാണ് കേന്ദ്രം ഐ.ബിയെ അയച്ചത്. കേ.കോ ചെയർമാനായ കെ.എം. ജോർജിനെയും ആർ.ബി. പിള്ളയേയുമാണ് ഐ.ബി കൊണ്ടുപോയി ഇന്ദിര ഗാന്ധിക്കു മുന്നിൽ ഇരുത്തിക്കൊടുത്തത്. അവർക്ക് ഒറ്റ ചോദ്യമേ ചോദിക്കാനുണ്ടായിരുന്നുള്ളൂ. ജയിലിൽ പോകണോ മന്ത്രിസഭയിൽ ചേരണോ. മന്ത്രിസഭയിൽ ചേരാമെന്നായി കേ.കോ. അതാണല്ലോ എല്ലാംകൊണ്ടും സൗകര്യം. താനായിരിക്കും മന്ത്രി എന്നായിരുന്നു, തിരിച്ചുപോരുമ്പോൾ കേ.കോ ചെയർമാനായ കെ.എം. ജോർജ് ഉറപ്പിച്ചത്. ജനറൽ സെക്രട്ടറിയായ ആർ.ബി. പിള്ള ലോക്സഭാംഗമാണല്ലോ. എന്നാലും താനായിരിക്കും മന്ത്രി എന്ന് ആർ.ബി. പിള്ള ഉറപ്പിച്ചിരുന്നു. ആർ.ബി. പിള്ളയുടെ വാശിക്കു മുന്നിൽ അടിയന്തരാവസ്ഥ പോലും കീഴടങ്ങി. ആറുമാസമേ ഭരിച്ചുള്ളൂ. നിയമസഭാംഗം അല്ലാത്തതിനാൽ അതുകഴിഞ്ഞപ്പോൾ രാജിവെക്കേണ്ടിവന്നു. അടിയന്തരാവസ്ഥക്കാലത്ത് തെരഞ്ഞെടുപ്പുകൾ നടത്തിയിരുന്നില്ല. പിള്ള കസേര ഒഴിഞ്ഞു കൊടുത്തു. കെ.എം. ജോർജ് മന്ത്രിപ്പൂതി തീർത്തു.
മന്ത്രിപ്പൂതി. വല്ലാത്തൊരു പൂതിയാണത്. വന്നാൽ പിന്നെ ആകാതൊരു രക്ഷയില്ല. നിലമ്പൂരെ യു.ഡി.എഫ് സ്ഥാനാർഥിയുടെ പിതാവിന് 1980ൽ അതു വന്നതാണ്. ആര്യാടനും ആന്റണിയുമൊക്കെ യു. കോൺഗ്രസിലാണന്ന്.
അവർ സി.പി.എമ്മിന്റെ കൂടെക്കൂടി. മന്ത്രിസഭ ഉറപ്പായി. അപ്പോൾ ആര്യാടന് മന്ത്രിയാകണം. പക്ഷേ, ആര്യാടൻ നിയമസഭയിലേക്ക് മത്സരിച്ചിരുന്നില്ല. അതൊന്നും നോക്കാൻ പറ്റില്ല. ആര്യാടനാണ് ആൾ. പൂതിയുണ്ടായിട്ടും മന്ത്രിയാക്കാതെ പുറത്തു നിർത്തിയാൽ വരാനുള്ള അനർഥങ്ങൾ മുൻകൂട്ടിക്കാണാൻ ആന്റണിക്കും സി.പി.എം നേതാക്കൾക്കും കഴിഞ്ഞു. അവർ മന്ത്രിയാക്കി. ഇനി എം.എൽ.എയാക്കണം. ആര്യാടന്റെ നാട്ടിൽനിന്ന് ജയിച്ചിരുന്നത് സി. ഹരിദാസാണ്. സാത്വികനായ ആ കോൺഗ്രസുകാരനോട് പാർട്ടി എന്തുപറഞ്ഞാലും കേൾക്കും. രാജിവെക്കാൻ പറഞ്ഞു. എം.എൽ.എ ആയെന്ന യാഥാർഥ്യവുമായി പൊരുത്തപ്പെടുംമുമ്പേ രാജിവെച്ചു. ഹരിദാസിന് നഷ്ടപരിഹാരം കിട്ടി കേട്ടോ. രാജ്യസഭാംഗമാക്കി.
സാധാരണഗതിയിൽ മന്ത്രിപ്പൂതികൊണ്ട് നഷ്ടം വരാറില്ല. മിനിമം ആ മന്ത്രിസഭയുടെ കാലാവധി തീരുംവരെയെങ്കിലും കുശാലായിരിക്കും. പിന്നെയൊക്കെ കൗശലംപോലെയിരിക്കും. എന്നാൽ, പൂതിമൂത്ത് കനത്ത നഷ്ടത്തിൽ ചാടിയ ഒരാളുണ്ട്. സാക്ഷാൽ കെ. മുരളീധരൻ.
കരുണാകരന്റെ ഐ പടയും ആന്റണിയുടെ എ പടയും കെ.പി.സി.സി പിടിക്കാൻ അങ്കം വെട്ടുന്നതിനിടയിലാണ് 2001ൽ നിയമസഭാ തെരഞ്ഞെടുപ്പ് വന്നത്. മുരളിയെ പ്രസിഡന്റാക്കില്ലെന്ന് എ കാർക്ക് വാശിയും. എന്നാൽ, പിന്നെ സംഘടനാ തെരഞ്ഞെടുപ്പ് എന്ന് കരുണാകരൻ. അതിനു നേരമില്ലാത്തതുകൊണ്ട് ഒത്തുതീർപ്പ് പ്രസിഡന്റിനെ കൊണ്ടുവന്നു. തെന്നല ബാലകൃഷ്ണപിള്ള. എന്നിട്ട് നിയമസഭാ തെരഞ്ഞെടുപ്പിലേക്ക് നീങ്ങി.

101 സീറ്റ് കിട്ടി. ആന്റണി മുഖ്യമന്ത്രിയാകണമെങ്കിൽ മുരളി കെ.പി.സി.സി പ്രസിഡന്റാകണം എന്നായി അച്ഛൻ. എല്ലാരും വഴങ്ങി. തെന്നല രാജിവെച്ചു. മുരളി കെ.പി.സി.സി പ്രസിഡന്റായി എന്നു മാത്രമല്ല. അവിടെ തിളങ്ങി. അത്രയുമായപ്പോഴാണ് മുരളിക്ക് മന്ത്രിപ്പൂതി വന്നത്. പിന്നെ അച്ഛൻ വെറുതെയിരിക്കില്ലല്ലോ. കരുണാകരൻ ആന്റണിയെ അലട്ടിത്തുടങ്ങി. ആന്റണി മുരളിയെ മന്ത്രിസഭയിലെടുത്തു. വൈദ്യുതിവകുപ്പുകൊടുത്തു. ഇനി എം.എൽ.എയാക്കണമല്ലോ. വടക്കാഞ്ചേരി അംഗം ഐഗ്രൂപ്പിന്റെ കാലാളാണ്, അഡ്വ.വി. ബലറാം. അദ്ദേഹത്തെ രാജിവെപ്പിച്ചു. 2004 മേയ് 10ന് ഉപതെരഞ്ഞെടുപ്പ്. കെ. മുരളീധരൻ എ.സി. മൊയ്തീനോട് 3715 വോട്ടിന് തോറ്റു. കെ.പി.സി.സി അധ്യക്ഷ സ്ഥാനവും മന്ത്രിസ്ഥാനവും പോയി. മന്ത്രിയായിരിക്കെ ഉപതെരഞ്ഞെടുപ്പിൽ തോറ്റയാൾ എന്ന റെക്കോഡും സ്ഥാപിച്ചു മുരളീധരൻ. അതു മറികടക്കാനൊന്നും പി.വി. അൻവർ ആയിട്ടില്ല.
മന്ത്രിപ്പൂതിയുമല്ലെങ്കിൽ പിന്നെ വരാനുള്ളത് നിലപാടിന്റെ സൂക്കേടാണ്. അതുവന്നാലും എം.എൽ.എമാർ രാജിവെച്ച് ഉപതെരഞ്ഞെടുപ്പ് ഉണ്ടാക്കിക്കളയും. അതിന് മാർക്സിസ്റ്റ്, കോൺഗ്രസ് ഭേദമൊന്നുമില്ല. നിലപാട് നടുവേദനപോലെയാണ്. എപ്പോഴാണ് ഇളകുകയെന്ന് പറയാനാകില്ല. ഇളകിയാൽ പിന്നെ നിൽക്കാനുമാകില്ല ഇരിക്കാനുമാകില്ല.
തിരുവനന്തപുരം ജില്ലയിലെ അതിഗംഭീരനായ സി.പി.എം നേതാവായിരുന്നു കോസലരാമദാസ്. 1967 നിയമസഭയിലെത്തി. ആറ്റിങ്ങലിൽനിന്ന്. ഒന്നൊന്നൊരക്കൊല്ലം കഴിഞ്ഞു. ഇ.എം.എസിന്റെ രണ്ടാം മന്ത്രിസഭയുടെ ഭരണമാണ്. കോസലരാമദാസിന് നിലപാട് ഇളകി. ഇങ്ങനെ ഭരണത്തിലിരുന്നാൽ പാർട്ടിക്കാരൊന്നായി പാർലമെന്ററി വ്യാമോഹത്തിൽപെട്ട് പണ്ടാരമടങ്ങുമെന്ന് ഭയന്ന് നിയമസഭാംഗത്വം രാജിവെച്ചു. പക്ഷേ, അൻവറിനെപോലെ മത്സരിക്കാനൊന്നും നിന്നില്ല. പോയി നക്സലൈറ്റായി. ഉപതെരഞ്ഞെടുപ്പിൽ പാർട്ടി കാട്ടായിക്കോണം ശ്രീധറെ നിർത്തി ജയിപ്പിച്ചു. പാർലമെന്ററി വ്യാമോഹമുണ്ടോ തോൽക്കുന്നു.
അൻവറിനെപ്പോലെതന്നെ ജന്മനാ കോൺഗ്രസുകാരനായിരുന്നു എം. കുഞ്ഞിരാമൻ നമ്പ്യാർ. വടക്കാണ്. കാസർകോട്. 1982ൽ നിയമസഭാ തെരഞ്ഞെടുപ്പു വന്നപ്പോൾ സി.പി.എമ്മിനൊപ്പം കൂടി. അവർ ഉദുമയിൽ മത്സരിപ്പിച്ചു. ജയിച്ചു. സി.പി.എം സ്വതന്ത്രനായങ്ങനെ നിയമസഭയിലിരിക്കുമ്പോൾ നിലപാടിളകി. തിരിച്ച് കോൺഗ്രസിൽ പോകണമെന്ന് തോന്നി. ഇറങ്ങിപ്പോയി രാജിവെച്ചു. ഉപതെരഞ്ഞെടുപ്പു വന്നപ്പോൾ കോൺഗ്രസുകാർ നമ്പ്യാരെ സ്ഥാനാർഥിയാക്കി. നാട്ടുകാർക്ക് വേറെ പണിയുണ്ടല്ലോ. അവർ സി.പി.എമ്മിന്റെ സ്ഥാനാർഥിയെ ജയിപ്പിച്ചു.

തെക്കുതെക്ക് നെയ്യാറ്റിൻകര മണ്ഡലത്തിലെ സി.പി.എം എം.എൽ.എയായിരുന്നു ആർ. സെൽവരാജ്. ഒരുച്ചക്കാണ് നിലപാടിളകിയത്. 2011 മാർച്ച് ഒമ്പതിനാണ്. നിയമസഭാംഗംത്വം രാജിവെച്ച് വാർത്തസമ്മേളനം വിളിച്ചു. അതിൽ സ്വന്തം പാർട്ടിക്കെതിരെ ആഞ്ഞടിച്ചു. നിലപാടിളകിയ ദിവസങ്ങളിൽ അൻവർ പറഞ്ഞതൊക്കെ വിളിച്ചുപറഞ്ഞു. "കണ്ണൂർ ലോബിയുടെ ഇംഗിതത്തിനൊത്ത് നിൽക്കുക എന്നതാണ് സ്ഥാനങ്ങൾക്കുള്ള മാനദണ്ഡം", " ഫ്യൂഡൽ മനഃസ്ഥിതിക്കാരുടെ അതിക്രമത്തിൽ നിന്ന് എനിക്കും കൂടെയുള്ളവർക്കും രക്ഷ കിട്ടില്ലെന്ന് ഉറപ്പായി" - എന്നൊക്കെ പറഞ്ഞു.. പറഞ്ഞുപറഞ്ഞു പോകുന്നതു കണ്ടപ്പോൾ യു.ഡി.എഫിലേക്കാണോ എന്നാരോ ചോദിച്ചു. " യു.ഡി.എഫിൽ ചേരുന്നതിനേക്കാൾ നല്ലത് ആത്മഹത്യ ചെയ്യുകയാണ്'' എന്നായിരുന്നു അതിന് ഉത്തരമായി പറഞ്ഞത്.
അത് മാർച്ചിൽ. ജൂൺ 15ന് ഉപതെരഞ്ഞെടുപ്പ് വന്നപ്പോൾ കോൺഗ്രസ് സ്ഥാനാർഥിയായി ആർ. സെൽവരാജ് വരുന്നു. ജയിക്കുന്നു. ആത്മഹത്യ രാഷട്രീയത്തിൽ ഒരു മരുന്നല്ല.
സെൽവരാജിനെ സി.പി.എമ്മിൽനിന്ന് ചാടിച്ച് കോൺഗ്രസിൽ എത്തിച്ചതിനു പിന്നിൽ പി.സി. ജോർജാണ് എന്നൊരു രഹസ്യവും കേട്ടിരുന്നു അക്കാലം. അതുകൊണ്ട് പി.സി. ജോർജിന് എന്തു ലാഭം എന്ന ചോദ്യം അസ്ഥാനത്താണ്. ലാഭമോ നഷ്ടമോ എന്നതല്ല ഇടപാടുകൾ നടത്തിക്കൊണ്ടിരിക്കുക എന്നതാണ് ആ ജനുസ്സിൽപെട്ട രാഷ്ടീയക്കാരുടെ രീതി. പി.വി. അൻവറും പി.സി. ജോർജുമൊക്കെ ഒരേപോലെ ചിന്തിക്കുന്ന മഹാന്മാരാണ്.
ജി. കാർത്തികേയൻ മരിച്ചപ്പോൾ അരുവിക്കരയിൽ ഉപതെരഞ്ഞെടപ്പുവന്നല്ലോ. 2015 ജൂണിൽ. കാർത്തികേയന്റെ മകൻ ശബരീനാഥനെ കോൺഗ്രസ് സ്ഥാനാർഥിയാക്കി ജയിപ്പിച്ചു. സി.പി.എമ്മിന്റെ എം. വിജയകുമാർ തോറ്റു.
കഥയതല്ല. പി.സി. ജോർജ് അവിടെയൊരു വലിയ മുന്നണിയുമായി അവതരിച്ചു. 96 സംഘടനകളുള്ള മുന്നണി. ആന്റികറപ്ഷൻ ഡമോക്രാറ്റിക് ഫ്രണ്ട്. സ്ഥാനാർഥിയെ തീരുമാനിക്കാൻ ആദ്യം മുന്നണി പ്രവർത്തകർക്കിടയിൽ വോട്ടെടുപ്പ് നടത്തിയിരുന്നു. 8612 പേർ വോട്ടു ചെയ്തപ്പോൾ 5321 വോട്ടു നേടിയ കെ. ദാസ് ആണ് സ്ഥാനാർഥിയായത്. എന്നാൽ, വോട്ടർമാർ മഹാമുന്നണിയുടെ സ്ഥാനാർഥിക്ക് കൊടുത്തത് 1197 വോട്ട് മാത്രമാണ്.
വൻ ഭൂരിപക്ഷത്തിന് മുന്നണി സ്ഥാനാർഥി ജയിക്കുമെന്നായിരുന്നു പി.സി. ജോർജ് ആദ്യം പറഞ്ഞത്. വോട്ടെടുപ്പ് കഴിഞ്ഞപ്പോൾ 22,000 വോട്ട് കിട്ടും എന്ന് അവകാശപ്പെട്ടു. പക്ഷേ, നാട്ടുകാർ 2000 തികച്ചു കൊടുത്തില്ല.
ആ മഹാമുന്നണിയുടെ മാതൃകയിൽ ഒരു ജനകീയ പ്രതിപക്ഷ പ്രതിരോധ മുന്നണി ഇപ്പോൾ പി.വി. അൻവറിന്റെ പിന്നിലുമുണ്ട് എന്നോർക്കുമ്പോഴാണ് ഒരു ആന്തൽ. എന്താവുമോ എന്തോ!