വാശിയോ, കാശോ -ഏതാണ് രാഷ്ട്രീയത്തിൽ നല്ല ചരക്ക്?
text_fields
പി.വി. അൻവർ എന്നു കേട്ടാൽ ആളെ പിടികിട്ടുന്നവരാണല്ലോ ഏതാണ്ടെല്ലാവരും. അങ്ങനെ പിടികിട്ടിയവരിൽ എത്രപേർക്ക് രാജേന്ദ്രൻ വെള്ളപ്പാലത്ത് എന്ന പേര് കേട്ടാൽ ആളെ തിരിച്ചറിയാനാകും? അതറിയാനൊരു ശ്രമം നടത്തി. സർവേ എന്നൊന്നും പറഞ്ഞുകൂട. ഒരു പരതൽ. ഫോണിൽ കിട്ടുന്ന, യു.ഡി.എഫ് രാഷ്ട്രീയ പ്രവർത്തകരെയും രാഷ്ട്രീയ വാർത്തകൾ പിന്തുടരുന്ന മാധ്യമ പ്രവർത്തകരെയുമാണ് ചൂണ്ടയിട്ടത്. രസകരമായിരുന്നു ഫലം. പലവട്ടം ക്ലൂ കൊടുത്തിട്ടും രാഷ്ട്രീയക്കാർക്ക് ആളെ പിടികിട്ടിയില്ല. മാധ്യമ പ്രവർത്തകരിൽ കോഴിക്കോട്ടുള്ളവർ ഒന്നാം ചോദ്യത്തിലല്ലെങ്കിലും ആളെ തിരിച്ചറിഞ്ഞു. അതിന് ഒരു കാരണം അവരിൽ പലരുമായും ആൾ...
Your Subscription Supports Independent Journalism
View Plans- Unlimited access to Madhyamam Weekly Articles and Archives ........
- Experience ‘Ad Free’ article pages
പി.വി. അൻവർ എന്നു കേട്ടാൽ ആളെ പിടികിട്ടുന്നവരാണല്ലോ ഏതാണ്ടെല്ലാവരും. അങ്ങനെ പിടികിട്ടിയവരിൽ എത്രപേർക്ക് രാജേന്ദ്രൻ വെള്ളപ്പാലത്ത് എന്ന പേര് കേട്ടാൽ ആളെ തിരിച്ചറിയാനാകും? അതറിയാനൊരു ശ്രമം നടത്തി. സർവേ എന്നൊന്നും പറഞ്ഞുകൂട. ഒരു പരതൽ. ഫോണിൽ കിട്ടുന്ന, യു.ഡി.എഫ് രാഷ്ട്രീയ പ്രവർത്തകരെയും രാഷ്ട്രീയ വാർത്തകൾ പിന്തുടരുന്ന മാധ്യമ പ്രവർത്തകരെയുമാണ് ചൂണ്ടയിട്ടത്. രസകരമായിരുന്നു ഫലം. പലവട്ടം ക്ലൂ കൊടുത്തിട്ടും രാഷ്ട്രീയക്കാർക്ക് ആളെ പിടികിട്ടിയില്ല. മാധ്യമ പ്രവർത്തകരിൽ കോഴിക്കോട്ടുള്ളവർ ഒന്നാം ചോദ്യത്തിലല്ലെങ്കിലും ആളെ തിരിച്ചറിഞ്ഞു. അതിന് ഒരു കാരണം അവരിൽ പലരുമായും ആൾ ഫോൺബന്ധം ഉണ്ടാക്കിവെച്ചിട്ടുണ്ട് എന്നതാണ്. എറണാകുളം, തിരുവനന്തപുരം നഗരങ്ങളിലിരുന്ന് രാഷ്ട്രീയം അവലോകനം ചെയ്യുന്നവർ നട്ടംതിരിഞ്ഞു.

കേരള പ്രവാസി അസോസിയേഷൻ നേതാവ് രാജേന്ദ്രൻ വെള്ളപ്പാലത്തിനൊപ്പം പ്രമുഖ യു.ഡി.എഫ് നേതാക്കൾ
ഇനിയാർക്കും തിരിയാതെപോണ്ട. ക്ലൂ തരാം. യു.ഡി.എഫിൽ ഒരുഘടകകക്ഷിയെക്കൂടി എടുത്തതായി, 2024 ജൂൺ 22ന് അന്നത്തെ കൺവീനർ എം.എം. ഹസ്സൻ വാർത്തസമ്മേളനത്തിൽ അറിയിച്ചിരുന്നല്ലോ. കേരള പ്രവാസി അസോസിയേഷൻ എന്നാണ് കക്ഷിയുടെ പേര്. ആ രാഷ്ട്രീയ പാർട്ടിയുടെ ചെയർമാനാണ് രാജേന്ദ്രൻ വെള്ളപ്പാലത്ത്. പി.വി. അൻവറിനെപ്പോലെ അറിയപ്പെടാത്തത് രാജേന്ദ്രൻ വെള്ളപ്പാലത്ത് എന്ന നവാഗതന്റെ പോരായ്മയായി കണ്ടുകൂട. ആളുടെ തട്ടകം കേരളമല്ല. ഇന്ത്യയിലെങ്ങുമല്ല. ദുബൈ എന്നാണ് പറഞ്ഞുകേൾക്കുന്നത്. ആളുടെ ഏർപ്പാട് രാഷ്ട്രീയമല്ല. സാമൂഹിക പ്രവർത്തനംപോലുമല്ല. ഐ.ടി വ്യവസായം എന്നാണ് കേൾക്കുന്നത്. മൂന്നാലുവട്ടം തെരഞ്ഞെടുപ്പിൽ മത്സരിച്ച്, രണ്ടുവട്ടം ഭരണകക്ഷി എം.എൽ.എയായി, അതിന് കാരണഭൂതനായ പിണറായി വിജയനെ ഊടുപാട് ഭള്ള് പറഞ്ഞ് കമ്പോളത്തിലേക്കിറങ്ങിയ പുത്തൻവീട്ടിൽ അൻവർ അറിയപ്പെടുന്നപോലെ രാജേന്ദ്രൻ വെള്ളപ്പാലത്ത് അറിയപ്പെടുന്നില്ലെങ്കിൽ അതൊരു കുറവല്ല. അതുവിടാം.

എന്നാൽ, എൽ.ഡി.എഫിനെയും മുഖ്യമന്ത്രി പിണറായി വിജയനെയും ഒരു ഉപതെരഞ്ഞെടുപ്പിലേക്ക് വലിച്ചിറക്കി കൊണ്ടുവന്ന ഒരാൾ, രാഷ്ട്രീയ രംഗത്ത് രണ്ടുപതിറ്റാണ്ടങ്കിലും പരിചയമുള്ള ഒരാൾ, രാജ്യത്തെ ഒരു രാഷ്ട്രീയകക്ഷിയുടെ സംസ്ഥാന ഘടകത്തിന്റെ നേതാവ് യു.ഡി.എഫിന്റെ പടിക്കൽ കാത്തുകെട്ടിക്കിടക്കുകയാണ്. ഒട്ടകം സൂചിക്കുഴയിലൂടെ കടക്കുന്നതിനേക്കാൾ പ്രയാസപ്പെട്ടിട്ടും അൻവറിന് യു.ഡി.എഫിൽ കടക്കാൻ കഴിയുന്നില്ല. പക്ഷേ, ഒരു ഐ.ടി വ്യവസായിക്ക് അയാളുടെ രാഷ്ട്രീയോൽപന്നവുമായി ആ മുന്നണിക്കകത്തുകടക്കാൻ എളുപ്പത്തിൽ കഴിഞ്ഞതെങ്ങനെ എന്നത് പരിശോധിക്കണമല്ലോ. പുത്തൻവീട്ടിൽ അൻവറിന്റെ ആയുധപ്പുരയിൽ ഇല്ലാത്ത എന്താണ് രാജേന്ദ്രൻ വെള്ളപ്പാലത്തിന്റെ പക്കലുള്ളത് എന്നറിയണമല്ലോ. അല്ലെങ്കിൽ രാജേന്ദ്രന്റെ കൈയിലുള്ളത് എന്താണ് അൻവറിന്റെ പക്കലില്ലാത്തത്?
രാജേന്ദ്രൻ വെള്ളപ്പാലത്ത് എന്ന നേതാവിനെക്കുറിച്ചും അദ്ദേഹത്തിന്റെ രജിസ്ട്രേഡ് രാഷ്ട്രീയ പാർട്ടിയെക്കുറിച്ചും തിരുവനന്തപുരത്തെ മാധ്യമ പ്രവർത്തകർ അറിയുന്നത് എം.എം. ഹസ്സന്റെ വാർത്തസമ്മേളനത്തിൽ വെച്ചാണ്. കോഴിക്കോട് ജില്ലയിലെ യു.ഡി.എഫ് നേതാക്കളിൽ ബഹുഭൂരിപക്ഷം പേരും അതറിഞ്ഞത് മുന്നണിപ്രവേശം വാർത്തയായി വന്നപ്പോഴാണ്. അതിനുശേഷം കോഴിക്കോട് ജില്ല യു.ഡി.എഫ് സമിതി ചേർന്നപ്പോൾ പ്രതിഷേധംപോലെ നേരിയൊരു തേങ്ങൽ ഉയർന്നതായി കേട്ടിരുന്നു. എങ്ങനെയാണീ സംഘടന യു.ഡി.എഫിൽ ഘടകകക്ഷിയായത് എന്ന് അറിയണം എന്നോമറ്റോ ചില ജില്ല നേതാക്കൾ യോഗത്തിൽ ആവശ്യപ്പെട്ടു എന്നാണ് കേട്ടത്. മുന്നണിയിലെ ഒന്നാമത്തെ കക്ഷിയായ കോൺഗ്രസിനും രണ്ടാം കക്ഷിയായ ലീഗിനും പ്രവാസി സംഘടനകൾ ഉണ്ടായിരിക്കെ എന്തിനാണ് മുന്നണിയിൽ ഒരു പ്രവാസി സംഘടന എന്ന ചോദ്യം ന്യായമാണ്. അതുപക്ഷേ അങ്ങനെ വാശിയോടെ ചോദിച്ചു കേട്ടില്ല. ആ ജില്ല സമിതിയോടെ തേങ്ങലും കെട്ടടങ്ങി.

നിയമസഭാ തെരഞ്ഞെടുപ്പിൽ കോഴിക്കോട് ജില്ലയിലെ കുന്ദമംഗലം മണ്ഡലം പുതിയ ഘടകകക്ഷിക്ക് ലഭിക്കുമെന്നും രാജേന്ദ്രൻ വെള്ളപ്പാലത്ത് മത്സരിക്കുമെന്നുമാണ് ഇപ്പോൾ ഉപശാലകളിൽ കേൾക്കുന്നത്. രാജേന്ദ്രൻ വെള്ളപ്പാലത്തിനെയും പാർട്ടിയെയും പൊതുജനം പരിചയപ്പെട്ടത് ഒരു പോസ്റ്ററിലൂടെയാണ്. കോഴിക്കോട് ടൗണിൽ തുടങ്ങി മാവൂർ അങ്ങാടിവരെ പ്രത്യക്ഷപ്പെട്ട ബഹുവർണ പോസ്റ്ററിലൂടെ. നേതാവിന്റെ തലയും ഫുൾ ഫിഗറുമുള്ള പോസ്റ്റർ. മാവൂരിലെ പൂട്ടിപ്പോയ ഗ്വാളിയോർ റയോൺസ് എന്ന വ്യവസായ ശാലയുടെ ഭൂമി ഏറ്റെടുത്ത് പുതിയൊരു പദ്ധതി ആരംഭിക്കണം എന്നാവശ്യപ്പെട്ട് പ്രക്ഷോഭത്തിലേക്കിറങ്ങുന്നു എന്നാണ് പോസ്റ്റർ. പിന്നീടാ പ്രസ്ഥാനത്തെക്കുറിച്ച് കാര്യമായി വിവരങ്ങൾ കിട്ടുന്നത് അവരുടെ വെബ്സൈറ്റിൽ നിന്നാണ്. പ്രക്ഷോഭത്തേക്കാളേറെ സാമൂഹികക്ഷേമ പ്രവർത്തനങ്ങളുടെ വാർത്തകളാണിതിൽ. നാട്ടിൻ പുറത്തെ ക്ലബുകളും നന്മമരങ്ങളുമൊക്കെ ചെയ്തുപോരുന്നതരം പരിപാടികൾ. കാര്യമായും നടക്കുന്നത് നേതാവിന്റെ നാടായ മാവൂർ പഞ്ചായത്തിലാണ്. പ്രധാനമായും നേതാവിന്റെ വീട് നിൽക്കുന്ന കണ്ണിപറമ്പ്, കുറ്റിക്കടവ് ഭാഗങ്ങളിൽ. ചെറുകിട പരിപാടികളാണെങ്കിലും ഉദ്ഘാടനത്തിന് പ്രതിപക്ഷ നേതാവ് അടക്കമുള്ള വൻകിട നേതാക്കൾതന്നെ വന്നതായി വെബ്സൈറ്റിൽ കാണാം.
കുന്ദമംഗലം മണ്ഡലത്തിൽ പൊതുവേയും മാവൂർ പഞ്ചായത്തിൽ വിശേഷിച്ചും പാർട്ടി കെട്ടിപ്പടുക്കാൻ തുടങ്ങിയിരിക്കുന്നു. അത് യു.ഡി.എഫിന്റെ ഉന്നത നേതാക്കളായ വി.ഡി. സതീശൻ, പി.കെ. കുഞ്ഞാലിക്കുട്ടി തുടങ്ങിയവരെ ബോധ്യപ്പെടുത്താൻ രാജേന്ദ്രൻ ഇടക്കിടെ അവരെ ആ നാട്ടിലേക്ക് ക്ഷണിക്കുന്നു. അവർ പോയി പരിപാടികളിൽ പങ്കെടുക്കുന്നു. അങ്ങനെ ആ സംഘടന യു.ഡി.എഫിന്റെ ഒരു ഘടകകക്ഷിയാണ് എന്ന പ്രതീതി ഉണ്ടായിരിക്കുന്നു. മാവൂരിലും പരിസരത്തെ ഒന്നുരണ്ടു പഞ്ചായത്തുകളിലും മത്സരിക്കാനുള്ള വ്യായാമമൊക്കെ നടത്തുന്നുമുണ്ട്. യു.ഡി.എഫ് സംസ്ഥാന സമിതിയിൽ രാജേന്ദ്രൻ വെള്ളപ്പാലത്ത് ക്ഷണിതാവായിരിക്കും എന്നാണ് ബന്ധം വെളിപ്പെടുത്തിയ വാർത്തസമ്മേളനത്തിൽ കൺവീനർ പറഞ്ഞത്. കേരള പ്രവാസി അസോസിയേഷൻ മുന്നണിയിലെ അസോസിയേറ്റ് അംഗമോ അങ്ങനെയെന്തോ ആയിരിക്കുമെന്നും പറഞ്ഞിരുന്നു. ആ അംഗീകാരത്തിന് പകരമായി ആ സംഘടനയോ അതിന്റെ നേതാവോ യു.ഡി.എഫിന് നൽകിയ സംഭാവന എന്താണ് എന്ന കാര്യം അജ്ഞാതമാണ്.
അൻവർ യു.ഡി.എഫിന്റെ പടിപ്പുരയിൽ കാത്തുനിന്നപ്പോൾ അകത്തുനിന്ന് വീശിക്കാണിച്ചതും ഇതുതന്നെയാണല്ലോ. അസോസിയേറ്റ് അംഗത്വം. അങ്ങനെയാവുമ്പോൾ ആ കാത്തിരിപ്പു കാലയളവിൽ അൻവർ അങ്ങോട്ട് നൽകിയ സംഭാവനകൾ എന്തൊക്കെ എന്നത് പരിശോധിക്കണമല്ലോ.
ഈ തെരഞ്ഞെടുപ്പിലും അടുത്ത നിയമസഭാ തെരഞ്ഞെടുപ്പിലും എൽ.ഡി.എഫിനെതിരെ ഉപയോഗിക്കാവുന്ന പല ആയുധങ്ങളും ഊട്ടിമൂർച്ചകൂട്ടി കൊടുത്തിട്ടുണ്ട്. പിണറായി വിജയന്റെ കീഴിൽ ആഭ്യന്തരവകുപ്പ് സമ്പൂർണ പരാജയമായിരുന്നു എന്ന് തെളിയിക്കാൻ എല്ലാ കരുക്കളും നൽകിയിട്ടുണ്ട്. പാലക്കാട് നിയമസഭാ മണ്ഡലത്തിൽ ഉപതെരഞ്ഞെടുപ്പിൽ പിന്തുണ കൊടുത്തിട്ടുണ്ട്. മലപ്പുറം ജില്ലയിലെ ചുങ്കത്തറ, വയനാട് ജില്ലയിലെ പനമരം എന്നീ പഞ്ചായത്ത് ഭരണസമിതികൾ താഴെയിറക്കി യു.ഡി.എഫിന് കൊടുത്തിട്ടുണ്ട്.

കേരള പ്രവാസി അസോസിയേഷൻ നേതാവ് രാജേന്ദ്രൻ വെള്ളപ്പാലത്തിനൊപ്പം പ്രമുഖ യു.ഡി.എഫ് നേതാക്കൾ
ഇതിനിടയിൽ പറ്റിപ്പോയ ഒരു വൻദോഷം, രോഷം വന്നപ്പോൾ യു.ഡി.എഫിന്റെ ലീഡറെപ്പറ്റി പലതും വിളിച്ചുപറഞ്ഞതാണ്. അതിന് പരസ്യമായി മാപ്പുപറഞ്ഞിട്ടുണ്ട്, നേരിൽ കണ്ടപ്പോൾ നെഞ്ചിൽ കൈവെച്ച് ക്ഷമ ചോദിച്ചിട്ടുമുണ്ട്. എന്നിട്ടും ലീഡർ സതീശൻ ക്ഷമിച്ചില്ലെങ്കിൽ അതിനർഥം പഴയ പ്രതാപിയായ ആ ലീഡറുടെ ഒരു ഗുണം സതീശനും ഉണ്ട് എന്നതാണ്. വൈരനിര്യാതനം. അത് വിടാം. ഗുണങ്ങളും ദോഷങ്ങളും എല്ലാവർക്കുമുള്ളതാണ്. അൻവറിന്റെ രോഷം, ഷൗക്കത്തിന്റെ സെക്കുലർ ടെററിസം അങ്ങനെ പലതും. എന്നാലും, ഇത്രയും രാഷ്ട്രീയ സംഭാവനകൾ യു.ഡി.എഫിന് കൊടുത്തിട്ടും അൻവർ പുറത്തായതും, പുറത്തുകാണത്തക്ക സംഭാവനകളൊന്നും കൊടുക്കാതിരുന്നിട്ടും രാജേന്ദ്രൻ അകത്തു കയറിയതും എങ്ങനെ എന്നുമാത്രം നോക്കിയാൽ മതി. ഇപ്പോൾ അതേ വേണ്ടൂ. അതിന് അറിയേണ്ടത് രാഷ്ട്രീയമെന്ന രാവണൻ കോട്ടയിലേക്ക് രാജേന്ദ്രൻ നുഴഞ്ഞുകയറിയ വഴിയാണ്. വ്യവസായിയെന്ന മേൽവിലാസവുമായി മുന്നണികളിൽ നുഴഞ്ഞുകയറി രാഷ്ട്രീയക്കാരനായി മാറുന്ന ആദ്യത്തെയാളല്ല രാജേന്ദ്രൻ. മൂന്നു മുന്നണികളിലും അത്തരക്കാരുണ്ട്. എൽ.ഡി.എഫിലും യു.ഡി.എഫിലും മാറിമാറിക്കളിച്ചവരുണ്ട്. എൻ.ഡി.എയുടെ നായക കക്ഷിയുടെ സംസ്ഥാന പ്രസിഡന്റിന്റെ റൂട്ട് മാപ്പ് അറിയാമല്ലോ. കർണാടകയിൽനിന്ന് സർവതന്ത്ര സ്വതന്ത്രനായി രാജ്യസഭയിലേക്ക് മത്സരിച്ച് വേണ്ടത്ര വോട്ടുകൾ വാങ്ങി ജയിച്ചാണ് ബി.ജെ.പിയിലെത്തിയത്. ഇപ്പോഴതിന്റെ സംസ്ഥാന പ്രസിഡൻറ് വരെയായി.

മാനേജ്മെൻറ് ക്വോട്ടയിലും പ്രവാസി ക്വോട്ടയിലും പേമെൻറ് സീറ്റുകൾ സംഘടിപ്പിക്കുന്നതിനുള്ള വഴി ഇപ്പോൾ രഹസ്യമല്ല. ഏതേത് പാർട്ടികളിൽ എവിടെയൊക്കെ മുട്ടണമെന്ന് വ്യവസായികൾക്ക് ശരിക്കറിയാം. രാജേന്ദ്രൻ വെള്ളപ്പാലത്തും ആത്യന്തികമായി ഒരു പ്രവാസി വ്യവസായിയാണ്. ഒരൊറ്റ ഐ.ടി കമ്പനി കൈമാറിയ വകയിൽ ഇത്രായിരം കോടി, ഒരൊറ്റ സോഫ്റ്റ് വെയർ വിറ്റുപോയ വക ഇത്രായിരം കോടി എന്നൊക്കെയാണ് പിന്നാമ്പുറം കഥകൾ. കാശായിക്കഴിഞ്ഞാൽ മലയാളികളായ വ്യവസായികൾ ഇപ്പോൾ നോക്കുന്നത് രണ്ട് ആഡംബരങ്ങളാണല്ലോ. ഒന്ന് ഒരു മാധ്യമ സ്ഥാപനം. അതിനും രാജേന്ദ്രൻ അടിത്തറയിട്ടു കഴിഞ്ഞു. ചാനലാണ് ലക്ഷ്യം. പിന്നൊന്ന് രാഷ്ട്രീയ മേൽവിലാസം. അതാണല്ലോ യു.ഡി.എഫ് സംസ്ഥാന സമിതിയിലെ ക്ഷണിതാവ്. അദ്ദേഹം അത്രയും ഉറപ്പിക്കുമ്പോൾ അൻവർ പോരാടുകയായിരുന്നു. വാശിയോടെ പിണറായിക്കെതിരെ പോരാടുകയായിരുന്നു. പോരാട്ട വാശി കൂടിയപ്പോൾ നിയമസഭാംഗത്വം രാജിവെച്ചു. ഉപതെരഞ്ഞെടുപ്പ് വന്നു.അവിടെ പോരാടാൻ ഒരു മുന്നണി വേണം. എൽ.ഡി.എഫിനെതിരെ പോരാടാൻ യു.ഡി.എഫിൽത്തന്നെ കയറണം. അതിനുവേണ്ടി വാശിയോടെ പോരാടി. ആ പോരാട്ടത്തിന്റെ അവസാന രംഗത്തിൽ അദ്ദേഹം വിളിച്ചുപറഞ്ഞതു കേട്ടല്ലോ. എന്റെ കൈയിൽ കാശില്ലാ എന്ന്. ഇനിയൊന്നും പറയണ്ട. വാശിയുടെ രാഷ്ട്രീയം കാലഹരണപ്പെട്ടു എന്നെങ്കിലും മനസ്സിലാക്കുക. കാശിന്റെ കാലമാണിത്. സിയറ ലിയോണിൽ സ്വർണം കിളക്കാൻ പോയിട്ട് മനസ്സുറക്കാതെ അൻവർ നിലമ്പൂരിലേക്ക് തിരിച്ചോടിയത് രാഷ്ട്രീയവാശി കാരണമാണ്. കാശില്ലാത്തവന്റെ വാശികൊണ്ട് രാഷ്ടീയത്തിൽ എന്തുകാര്യം?