Begin typing your search above and press return to search.

ലെവൽക്രോസ്

ലെവൽക്രോസ്
cancel

ഒരു മുന്നറിയിപ്പുമില്ലാതെ ഒരുദിവസം എന്നെ കാണാതായി. ഞാന്‍ ഓടിനടന്ന് അന്വേഷിച്ചു... ആറ്റുതീരത്തെ ചെമ്മീന്‍കെട്ടില്‍, ഇടയ്ക്കൊക്കെ ചെന്നിരുന്ന് എഴുതാറുള്ള ഷാപ്പില്‍, ഗുലാന്‍പരിശു കളിച്ചുപേക്ഷിച്ച ചീട്ടുകള്‍ ചിതറിക്കിടക്കുന്ന കടവില്‍, ഇന്നലെയുംകൂടി മുണ്ടികളെ വെടിവെച്ച പുഞ്ചയില്‍... തീര്‍ന്നില്ല... ആണ്ടുകളോളം ഓടിയ വണ്ടികള്‍ അഴിച്ചുപൊളിച്ചിട്ടിരിക്കുന്ന വർക് ഷോപ്പി​ല്‍... പിന്നെ... മീനൈസുണ്ടാക്കുന്ന ഫാക്ടറിയില്‍, മില്‍മ പ്ലാന്‍റിന്‍റെ പിന്നാമ്പുറത്തും... എല്ലായിടത്തും എന്നെ തിരഞ്ഞു ഞാന്‍. എവിടെ ഞാന്‍? എവിടെയുമില്ല ഞാന്‍. എനിക്കങ്ങനെ ഒരുപാടു കൂട്ടുകാരൊന്നുമില്ല. ഉള്ളവരെയെല്ലാം വിളിച്ചു...

Your Subscription Supports Independent Journalism

View Plans
  • Unlimited access to Madhyamam Weekly Articles and Archives
  • ........
  • Experience ‘Ad Free’ article pages

ഒരു മുന്നറിയിപ്പുമില്ലാതെ ഒരുദിവസം എന്നെ കാണാതായി. ഞാന്‍ ഓടിനടന്ന് അന്വേഷിച്ചു... ആറ്റുതീരത്തെ ചെമ്മീന്‍കെട്ടില്‍, ഇടയ്ക്കൊക്കെ ചെന്നിരുന്ന് എഴുതാറുള്ള ഷാപ്പില്‍, ഗുലാന്‍പരിശു കളിച്ചുപേക്ഷിച്ച ചീട്ടുകള്‍ ചിതറിക്കിടക്കുന്ന കടവില്‍, ഇന്നലെയുംകൂടി മുണ്ടികളെ വെടിവെച്ച പുഞ്ചയില്‍...

തീര്‍ന്നില്ല...

ആണ്ടുകളോളം ഓടിയ വണ്ടികള്‍ അഴിച്ചുപൊളിച്ചിട്ടിരിക്കുന്ന വർക് ഷോപ്പി​ല്‍...

പിന്നെ...

മീനൈസുണ്ടാക്കുന്ന ഫാക്ടറിയില്‍, മില്‍മ പ്ലാന്‍റിന്‍റെ പിന്നാമ്പുറത്തും... എല്ലായിടത്തും എന്നെ തിരഞ്ഞു ഞാന്‍. എവിടെ ഞാന്‍?

എവിടെയുമില്ല ഞാന്‍.

എനിക്കങ്ങനെ ഒരുപാടു കൂട്ടുകാരൊന്നുമില്ല. ഉള്ളവരെയെല്ലാം വിളിച്ചു ചോദിച്ചു: ‘‘എന്നെ കണ്ടോ, എവിടെയേലും?’’

അവരാരും കണ്ടിട്ടില്ലെന്ന്.

നേരം പോകെ എന്‍റെ ആധി കൂടിക്കൂടി വന്നു.

സന്ധ്യയായി, രാത്രിയായി, ഉഷസ്സായി.

എന്തുചെയ്യണമെന്നറിയാതെ ഞാന്‍ ഫ്ലാറ്റിന്‍റെ ടെറസ്സില്‍ പോയി നിന്നു. എതിര്‍വശത്തുള്ള കോഴിക്കടയില്‍നിന്ന് കരച്ചിലുകളും പിടച്ചിലുകളും കേട്ടുതുടങ്ങി. റോഡിന്‍റെ അങ്ങേത്തുഞ്ചത്തുനിന്ന് രണ്ടു കുട്ടികളുമായി ഓടിവന്ന ഒരു അമ്മപ്പട്ടി വഴിയിലെ പൂഴിയില്‍ തലകുത്തി മറിഞ്ഞു. എവിടെനിന്നോ ഒരു കല്ല് തെറിച്ചു വന്ന് കുട്ടികളിലൊന്നിന്‍റെ കാലില്‍ക്കൊണ്ടതും മോങ്ങിക്കൊണ്ട് മൂന്നു പട്ടികളും റോഡിന്‍റെ മറുതുഞ്ചത്തേക്ക് ഓടിപ്പോയി. അപ്പോഴാണ്, ഫോണില്‍ ഞാന്‍ വിളിച്ചന്വേഷിച്ചവരില്‍ ഒരാള്‍ എന്നെ ഇങ്ങോട്ടു വിളിക്കുന്നത്: ‘‘ഡാ കണ്ടു. നിന്നെ ഞാന്‍ കണ്ടു.’’

‘‘എവിടെ?’’, എനിക്കു ധൃതിയായി.

‘‘നമ്മടെ റെയിൽവേ സ്റ്റേഷന്‍റടുത്തുള്ള ബാറില്ലേ? അതിന്‍റെ താഴത്തെ നെലേലെ കഫേലിരുന്ന് നീ കാപ്പി കുടിക്കുന്നു.’’

‘‘ഞാന്‍ തന്നെയാന്ന് ഒറപ്പാണോ?’’

‘‘ആന്നെന്ന്.’’

പിന്നെ താമസിച്ചില്ല. ഹെല്‍മെറ്റുപോലുമെടുക്കാതെ ബുള്ളറ്റില്‍ ഞാന്‍ പാഞ്ഞു.

പാസഞ്ചര്‍ തീവണ്ടി വരാനുള്ള നേരമായിരുന്നു. ലെവല്‍ ക്രോസ് അടച്ചാല്‍ പണി പാളും. പിന്നെ കിലോമീറ്ററുകള്‍ ചുറ്റിക്കറങ്ങിയാലേ അപ്പുറത്തെത്തൂ. ആ വിചാരം വന്നതും ബുള്ളറ്റിനെ ഞാന്‍ എണ്‍പതില്‍ പറത്തി. എന്നിട്ടും സിനിമാ തിയറ്ററിന്‍റെ വളവു തിരിഞ്ഞപ്പോഴേക്കും ലെവല്‍ ക്രോസ് അടച്ചുതുടങ്ങിയിരുന്നു. ക്രോസ്ബാര്‍ താണുതാണു വരുന്നു. അതു പൂർണമായും അടയുന്നതിനു മുമ്പ് അപ്പുറത്തെത്താന്‍ ആക്സിലറേറ്ററില്‍ ഞാന്‍ ഒന്നൂടെ കൈകൊടുത്തു. എന്‍റെ കണ്ണ് മുഴുവന്‍ ക്രോസ്ബാറില്‍ ആയിരുന്നതുകൊണ്ട് ഇടത്തുവശത്തെ ഇടറോഡിലൂടെ വന്നുകയറിയ സൈക്കിളുകാരനെ ഞാന്‍ കണ്ടില്ല. കണ്ടപ്പോഴേക്കും അയാളും സൈക്കിളുംകൂടി ആകാശത്തേക്കു തെറിച്ചിരുന്നു. അൽപനേരത്തെ വിഹഗസഞ്ചാരം കഴിഞ്ഞ് രണ്ടുംകൂടി വന്നുവീണത് മേൽപാലം പണിയാനായി ഇറക്കിയിട്ടിരുന്ന മെറ്റലിന്‍റെ കൂനയിലാണ്. നേരം തീരെയില്ലാതിരുന്നതിനാല്‍ അയാള്‍ക്ക് എന്തുപറ്റിയെന്നു നോക്കാന്‍ ഞാന്‍ നിന്നില്ല. ക്രോസ്ബാര്‍ അപ്പോഴേക്കും തലപ്പൊക്കത്തില്‍ എത്തിക്കഴിഞ്ഞിരുന്നു. അപ്പുറത്തേക്ക് ഇനിയെങ്ങനെ..?

ഓടുന്ന ബുള്ളറ്റിന്‍റെ ടാങ്കിലേക്ക് അമര്‍ന്ന് ഞാന്‍ ഒട്ടിക്കിടന്നു. തല എവിടെയൊക്കെയോ ഇടിച്ച് നന്നായി വേദനിച്ചെങ്കിലും ക്രോസ്ബാറിനടിയിലൂടെ ഒരുകണക്കിന് ബുള്ളറ്റും ഞാനും അപ്പുറം കടന്നു.

ഞാന്‍ ഇപ്പോഴും കഫേയില്‍ത്തന്നെ ഉണ്ടാവുമോ? അതോ അവിടെനിന്ന് പോയിക്കാണുമോ? അതു മാത്രമായിരുന്നു എന്‍റെ വിചാരം.

കഫേയുടെ ചുവരില്‍ പാതിയോളം ചില്ലാണ്. പുറത്തുനിന്നാല്‍ അകം കാണാം. ബുള്ളറ്റ്, സ്റ്റാൻഡില്‍ വെച്ച്, ചില്ലിലൂടെ ഞാന്‍ നോക്കി. എവിടെ? എവിടെ ഞാന്‍? കാണുന്നില്ലല്ലോ! അപ്പഴേക്കും പൊയ്ക്കളഞ്ഞോ! എനിക്കാകെ നിരാശയായി. ഒരുവട്ടംകൂടി നോക്കിയപ്പോഴാണ് കണ്ടത്, അങ്ങേയറ്റത്തെ മൂലയ്ക്ക് ഒറ്റയ്ക്കിരുന്നു ഞാന്‍ കാപ്പി കുടിക്കുന്നു! പതിവില്ലാതെ തലയില്‍ ഒരു നീലത്തൊപ്പി വെച്ചിട്ടുണ്ട്. കാര്യമായി എന്തോ ആലോചിക്കുകയാണ്. എഴുതാനുള്ള വല്ലതുമായിരിക്കും. കപ്പില്‍നിന്ന് അപ്പോഴും ആവി പറക്കുന്നു. കാലിയായ രണ്ടു കപ്പുകള്‍ മുന്നിലിരിപ്പുമുണ്ട്.

എനിക്ക് ആശ്വാസമായി. ഒരു ചിരിയോടെ ഞാന്‍ ചെന്ന് എന്‍റെ മുന്നിലിരുന്നു.

‘‘കള്ളാ, എന്നെ പറ്റിച്ച് കടന്നുകളയാമെന്ന് കരുതിയോ?’’ –മേശമേല്‍ ഇടിച്ചുകൊണ്ട് ഞാന്‍ ചോദിച്ചു.

കുടിച്ചുകൊണ്ടിരുന്ന കാപ്പിക്കപ്പ് താഴെ വെക്കാന്‍പോലും മറന്ന്, നീലത്തൊപ്പി വെച്ച ഞാന്‍, തൊപ്പി വെച്ചിട്ടില്ലാത്ത എന്നെ അമ്പരപ്പോടെ നോക്കി: ‘‘നിങ്ങളാരാ?’’

എനിക്കു ചിരി വന്നു.

എന്തൊരഭിനയം!

 

തൊപ്പിയില്ലാത്ത ഞാന്‍ ചിരിച്ചുകൊണ്ടുതന്നെ കൈയടിച്ചു.

അതു കണ്ടതും കാപ്പിക്കപ്പ് താഴെ വെച്ചിട്ട്, കാഴ്ച മറയാതിരിക്കാന്‍ നീലത്തൊപ്പി അൽപം പൊക്കി ഞാന്‍ എന്നെ തുറിച്ചുനോക്കി. തിരികെ ഞാനും നോക്കിത്തുറിച്ചു. അല്ല പിന്നെ!

‘‘വാ’’, ഞാന്‍ വിളിച്ചു: ‘‘പോകാം.’’

‘‘എങ്ങോട്ട്?’’

‘‘വീട്ടിലോട്ട്.’’

‘‘ഞാനെന്തിനാണ് ഹേ ഒരു പരിചയവും ഇല്ലാത്ത നിങ്ങടെ വീട്ടിലോട്ടു വരുന്നത്?’’ –വീഴാന്‍തുടങ്ങിയ നീലത്തൊപ്പി തലയില്‍ ബലമായി ഉറപ്പിച്ച് ഉച്ചത്തിലായിരുന്നു ചോദ്യം. അതോടെ ചുറ്റുമുള്ളവര്‍ ശ്രദ്ധിച്ചുതുടങ്ങി.

എനിക്കു ചെറുതായി ദേഷ്യം വന്നു.

‘‘ഡാ, തമാശ മതിയാക്ക്. നാടകം വേണമെങ്കി നമ്മക്ക് വീട്ടില്‍ച്ചെന്നു കളിക്കാം. ഇവിടെവെച്ച് വേണ്ട.’’

ഞാന്‍റെ കൈയില്‍ ഞാന്‍ പിടിച്ചു. ഞാന്‍റെ കൈത്തണ്ടയില്‍ എന്‍റെ വിരലുകള്‍ മുറുകി.

‘‘എന്തോന്ന് വട്ടാണ് ഹേ ഈ കാണിക്കുന്നത്?’’ എന്നു ചോദിച്ചുകൊണ്ട് നീലത്തൊപ്പി വെച്ച ഞാനന്നേരം കൈയ് വലിച്ചു. കാപ്പിക്കപ്പൊരെണ്ണം താഴെ വീണു പൊട്ടി. ക്യാഷ് കൗണ്ടറില്‍ ഇരുന്നയാള്‍ തലപൊക്കി നോക്കി. നല്ല തിരക്കുള്ള ആ കഫേയില്‍ പല മേശകള്‍ക്കു ചുറ്റുമിരുന്ന് തിന്നുകയും കുടിക്കുകയും ചെയ്തിരുന്ന മുഴുവന്‍ പേരുടെയും മുഴുവന്‍ ശ്രദ്ധയും ഇങ്ങോട്ടായി.

ഒരു വെയിറ്റര്‍ ഓടിവന്നു.

‘‘ആരായിത് പൊട്ടിച്ചേ? നിങ്ങളോ അതോ ഇയാളോ?’’ -വെയിറ്റര്‍ കുറച്ച് ദേഷ്യത്തിലായിരുന്നു.

എനിക്കു ശരിക്കും ചിരി പൊട്ടി. മേശയുടെ അപ്പുറത്തും ഇപ്പുറത്തും ഇരിക്കുന്നത് ഞാന്‍തന്നെയാണെന്ന് ഇയാള്‍ക്കു മനസ്സിലായില്ലെന്നോ!

‘‘പൊട്ടിച്ചത് ഞാനാണ്. ഇതിന്‍റെ കാശും ഞാന്‍ തരും. പോരേ?’’

ശബ്ദമുയര്‍ത്തി ഞാന്‍ ചോദിച്ചതും എന്നെ തറപ്പിച്ചൊന്നു നോക്കിയിട്ട് കൂടുതലൊന്നും പറയാതെ വെയിറ്റര്‍ പോയി.

എനിക്കെതിരെയിരിക്കുന്ന എന്നെ നോക്കി ഞാന്‍ കണ്ണിറുക്കി: ‘‘അവനൊണ്ടല്ലോ... ആ വെയിറ്ററ്. അവന്‍ വെറും പൊട്ടനാ. അവനിപ്പഴും സംഗതി മനസ്സിലായിട്ടില്ല. കഷ്ടം! വാടാ. ഇനി ഇവിടിരിക്കണ്ട.’’

അപ്പുറത്തിരുന്ന എന്‍റെ കൈയില്‍ ബലത്തില്‍ പിടിച്ചുവലിച്ചുകൊണ്ട് ഇപ്പുറത്തിരുന്ന ഞാന്‍ എഴുന്നേറ്റു. എന്നാല്‍, അപ്പുറത്തിരുന്ന ഞാന്‍ എണീറ്റില്ലെന്നു മാത്രമല്ല, എന്‍റെ കൈയ് തട്ടിത്തെറിപ്പിക്കുകയും കൗണ്ടറിലേക്കു നോക്കി ബഹളംവെക്കുകയുമാണുണ്ടായത്: ‘‘ദേ ഇയാളെക്കൊണ്ട് വല്യ ഉപദ്രവം. നിങ്ങളിതു കാണുന്നില്ലേ, ഹേ? ഒന്നു പറഞ്ഞു വിടുന്നുണ്ടോ ഈ ശല്യത്തിനെ?’’

അതു കേട്ടപ്പോ എനിക്കു ഭയങ്കര ദേഷ്യം വന്നു. ആ ദേഷ്യം ആറുന്നതിനു മുമ്പ് ഞാന്‍ മേശയുടെ അപ്പുറത്തേക്കു ചെന്ന് നീലത്തൊപ്പിവെച്ച എന്‍റെ, രണ്ടു തോളിലും അമര്‍ത്തിപ്പിടിച്ചു. അപ്പോഴേക്കും ഒന്നിനു പകരം രണ്ടു വെയിറ്റര്‍മാര്‍ ഓടിവന്നു. ഒച്ചയുയര്‍ത്തി അവര്‍ എന്നോട് പുറത്തുപോകാന്‍ പറഞ്ഞു. പോകില്ലെന്ന് ഞാനും പറഞ്ഞു. പക്ഷേ, അതിനിടയില്‍, എന്‍റെ മുന്നിലിരുന്ന ഞാന്‍ എന്‍റെ രണ്ടു കൈയും തട്ടിയെറിഞ്ഞ് എണീറ്റു.

‘‘ഇരിക്കെടാ അവിടെ’’, എന്‍റെ കണ്ണില്‍ നോക്കി ഞാന്‍ അലറി: ‘‘ഇത്രയും തിരഞ്ഞ് ഇവിടെ വന്ന് എനിക്കെന്നെ കണ്ടെത്താമെങ്കില്‍, കൈയോടെ എന്നെ പിടിച്ചോണ്ടു പോകാനും എനിക്കറിയാം.’’

ഞാന്‍ മുന്നോട്ടാഞ്ഞതും എന്നെ തള്ളിമാറ്റി തൊപ്പി ഒന്നൂടെ തലയിലുറപ്പിച്ച് ഞാന്‍ വാതിലിനു നേര്‍ക്കു നടന്നു.

തൊട്ടടുത്ത നിമിഷം ഒറ്റച്ചാട്ടത്തിന് ഞാന്‍ ആ തൊപ്പിയില്‍ പിടിക്കാന്‍ ശ്രമിച്ചു. കൈയ് വഴുതിയപ്പോള്‍ അതിനു കീഴെയുള്ള കഴുത്തില്‍ പിടിച്ചു. നീണ്ട നഖംകൊണ്ടു കഴുത്തിലെ തൊലിയടര്‍ന്നു നീറിയതും ഒരു ഞൊടിയില്‍ ഒന്നു വട്ടംകറങ്ങി, തൊപ്പിയുള്ള ഞാന്‍ തൊപ്പിയില്ലാത്ത എന്നെ തൊഴിച്ചു തെറിപ്പിച്ചു. ചുവരില്‍ ഇടിച്ചുവീണ ഞാന്‍ തല പൊക്കുമ്പോള്‍ കാണുന്നത്, തെറിച്ചുപോയ നീലത്തൊപ്പി വീണ്ടും തലയിലെടുത്തു വെച്ച് ഞാന്‍ പുറത്തേക്കോടുന്നതാണ്. പിന്നാലെ ഓടാന്‍ തുടങ്ങിയ എന്നെ വെയിറ്റര്‍മാര്‍ തടഞ്ഞു.

അവരുടെ പിടിയില്‍നിന്നു കുതറിമാറി ഞാന്‍ പുറത്തെത്തിയപ്പോഴേക്കും ഒരു യെസ്ഡിയില്‍ കയറി ഞാന്‍ പൊയ്ക്കഴിഞ്ഞിരുന്നു. ഞാനും വിട്ടില്ല. എന്‍റെ ബുള്ളറ്റില്‍ ഞാന്‍ പിന്നാലെ പാഞ്ഞു. എന്നാല്‍, കുറേ നേരത്തേക്ക് എനിക്കെന്നെ കാണാനേ കഴിഞ്ഞില്ല. പ്രത്യേകിച്ചൊന്നും സംഭവിക്കാതെ, പതിവുമട്ടില്‍ പട്ടണം അപ്പോഴും ഓടിക്കൊണ്ടിരുന്നു. ഒടുവില്‍, ഒരു ട്രാഫിക് ഐലൻഡ് കഴിഞ്ഞതും ബുള്ളറ്റില്‍ പോകുന്ന ഞാന്‍ യെസ്ഡിയില്‍ പോകുന്ന എന്നെ കണ്ടെത്തി. രണ്ടു വണ്ടികളും പക്ഷേ, സമാന്തരമായ രണ്ടു പാതകളിലായിരുന്നു. രണ്ടിനുമിടയില്‍ അങ്ങോളം തൈമരങ്ങള്‍ വെച്ചുപിടിപ്പിച്ച വീതിയുള്ള ഒരു മീഡിയനും ഉണ്ടായിരുന്നു.

‘‘ഞാനേ...’’, ബുള്ളറ്റോടിക്കുന്നതിനിടയില്‍ത്തന്നെ ഞാന്‍ ഉറക്കെ വിളിച്ചുകൊണ്ടിരുന്നു: ‘‘ഡാ...’’

‘‘പോടാ’’, മറുപടി അതിനേക്കാള്‍ ഉച്ചത്തില്‍ വന്നു.

യെസ്ഡി വേഗം കൂട്ടി. ഒപ്പമെത്താന്‍ ബുള്ളറ്റും ആഞ്ഞുപിടിച്ചു. എതിരെ വന്ന പല വണ്ടികളെയും ഇതിനിടയില്‍ ഞാന്‍ വെട്ടിയൊഴിഞ്ഞു. അവയോടിച്ചിരുന്നവര്‍ തിരിഞ്ഞുനോക്കി എന്നെ കട്ടത്തെറി വിളിക്കുന്നുണ്ടായിരുന്നു. ഒന്നും ഞാന്‍ കാര്യമാക്കിയില്ല. അതിനുള്ള നേരമല്ലായിരുന്നു അത്. മീഡിയനോടു കഴിയുന്നത്ര ചേര്‍ത്തു ബുള്ളറ്റോടിക്കാനുള്ള ശ്രമത്തിലായിരുന്നു ഞാന്‍. എങ്കിലേ അപ്പുറത്തെ റോഡിലൂടെ പോകുന്ന എന്നോട് സംസാരിക്കാന്‍ കഴിയൂ. അതില്‍ ഞാന്‍ ചിലപ്പോഴൊക്കെ വിജയിച്ചു. അപ്പോഴെല്ലാം ഞാന്‍ വിളിച്ചുപറഞ്ഞുകൊണ്ടിരുന്നു: ‘‘ഞാനേ... ഞാന്‍ വായിച്ച പുസ്തകങ്ങള്‍ ഞാനും കൂടിയല്ലേ വായിച്ചത്? ഞാന്‍ കണ്ട നാടകങ്ങള്‍, ഞാന്‍ കണ്ട സിനിമകള്‍ എല്ലാം ഞാനുംകൂടിയല്ലേ കണ്ടത്? ഞാന്‍ അറിയാതെ ഇന്നേവരെ ഞാന്‍ ഒരു വരിയെങ്കിലും എഴുതിയിട്ടുണ്ടോ? ഞാന്‍ എവിടെല്ലാം പോയിട്ടൊണ്ടോ അവിടെ...ല്ലാം ഞാനല്ലേ ഞാന്‍റെ കൂടെ വന്നിട്ടൊള്ളത്? എന്നിട്ടും എന്താണിപ്പോ ഇങ്ങനെ? എന്തിനാണ് എന്നെയിങ്ങനെ ഒഴിവാക്കുന്നത്? എന്തിനാണ് എന്നെ വിട്ട് ഓടിപ്പോകുന്നത്?’’

എന്നെ നോക്കാതെ നടുവിരലുയര്‍ത്തി എനിക്കുനേരെ ഒരാംഗ്യം കാട്ടിയിട്ട് ഞാനൊരു ഇടവഴിയിലേക്ക് യെസ്ഡി ഒടിച്ചുകയറ്റി. അപ്പോഴാണ് ബുള്ളറ്റിലിരിക്കുന്ന എനിക്ക് ഒരു കാര്യം പിടികിട്ടിയത്... ഇത്രനേരവും ഞാന്‍ ബുള്ളറ്റോടിച്ചതും ഇപ്പോഴും ഓടിക്കുന്നതും വണ്‍വേ തെറ്റിച്ചാണ്. ഹോ..! വണ്ടികളായ വണ്ടികളെല്ലാം എനിക്കെതിരെയാണു വരുന്നത്! ചീത്തവിളികളാല്‍ വീര്‍ത്തുപൊട്ടിയ അലര്‍ച്ചകള്‍ക്കു നടുവിലാണു ഞാന്‍. പോരാത്തതിന്, നിര്‍ത്തെടാ...ന്ന് ഇരച്ചുകൊണ്ട് ഒരു പോലീസ് ജീപ്പ് എന്‍റെ നേര്‍ക്കു സൈറണടിച്ചു വരുന്നുമുണ്ട്. ജീപ്പില്‍നിന്നു തല പുറത്തേക്കിട്ട് ഒരു ഓഫീസര്‍, മനുഷ്യര്‍ പൊതുവെ പുറത്തുകാണിക്കാത്ത രണ്ട് അവയവങ്ങളെ അതിവിദഗ്ധമായി വാക്കില്‍ കൂട്ടിയിണക്കി എന്നെയും എന്‍റെ അച്ഛനമ്മമാരെയും ആവര്‍ത്തിച്ച് അഭിവാദ്യംചെയ്യുന്നുമുണ്ട്.

ആലോചിച്ചു നില്‍ക്കാന്‍ നേരമില്ല. ആലോചിച്ചില്ല. ചെറുതായൊന്നു ചായ്ച്ച്, ബുള്ളറ്റ് ഞാന്‍ മീഡിയനിലേക്കു ചാടിച്ചു കയറ്റി. അവിടെ മുളച്ചുനിന്ന ഒരുകൂട്ടം ചെടികള്‍ മൂടോടെ പറിഞ്ഞു തെറിച്ചു. ചെടികളും ബുള്ളറ്റും കൂടി മീഡിയന്‍റെ വരമ്പു കടന്ന് അപ്പുറത്തെ റോഡിലെത്തി.

വാഹനങ്ങള്‍ മുട്ടിമുട്ടി ഒഴുകുകയാണ്. അവയ്ക്കിടയിലൂടെ, കഴിയുന്നതും ഇടിക്കാതെയും ചിലതിലെല്ലാം ഇടിച്ചും ഞാന്‍, യെസ്ഡി പോയ അതേ ഇടവഴിയില്‍ ചെന്നുകയറി. പക്ഷേ, യെസ്ഡിയെ കണ്ടില്ല. അതിന്‍റെ മൂളലും കേള്‍ക്കുന്നില്ല. ആന്തലോടെ ഞാന്‍ മുന്നോട്ടുപോയി. വളവുകള്‍ നിവര്‍ന്നുകൊണ്ടിരുന്നു. പട്ടണം പതിയെ പിന്നിലായി. വയലൊരെണ്ണം അരികെ വന്നു. ഒരു തോട് എന്നെ പാലം കടത്തിവിട്ടു. എന്നിട്ടും യെസ്ഡിയുള്ള ഞാനില്ല അവിടെയെങ്ങും. ഞാന്‍ തളര്‍ന്നു. എന്നാല്‍, ഏതാണ്ടൊരു മുക്കാല്‍ മണിക്കൂര്‍ കഴിഞ്ഞതും എന്‍റെ വലത്തുവശത്തായി അങ്ങു ദൂരെയുള്ള വരമ്പിന്‍റെയപ്പുറത്തെ റോഡില്‍നിന്ന് യെസ്ഡിയുടെ കുടുക്കം കേട്ടു. ഞാന്‍ വീണ്ടും ആക്ടിവത്തായി. വയലിനെ ചുറ്റിയുള്ള വഴുക്കുന്ന ചിറയിലെ ചെളിയില്‍ തെന്നിത്തെന്നി ബുള്ളറ്റും ഞാനും ആറ്റുതീരത്തെ ആ റോഡിലെത്തി. കാവല്‍ക്കാരനോ ഗെയ്റ്റോ ഇല്ലാത്ത ഒരു ലെവല്‍ ക്രോസിലൂടെയാണ് റോഡ് പോകുന്നത്.

അവിടെ പാളങ്ങള്‍ക്കിരുവശത്തും നല്ല പൊക്കത്തില്‍ കുതിരപ്പുല്ലാണ്. ദോ...ണ്ട് ഞാന്‍! യെസ്ഡി, ലെവല്‍ക്രോസ് കടന്ന് അപ്പുറത്തെത്തുന്നത് ദൂരെനിന്നേ ഞാന്‍ കണ്ടു.

‘‘ഞാനേ...’’, ഒട്ടും പ്രതീക്ഷയില്ലായിരുന്നെങ്കിലും ഒരിക്കല്‍ക്കൂടി ഞാന്‍ വിളിച്ചുനോക്കി. എന്നെ ഞെട്ടിച്ചുകൊണ്ട് അപ്പോള്‍ യെസ്ഡി ഓട്ടം നിര്‍ത്തി. അതിന്‍മേലിരിക്കുന്ന ഞാന്‍ തലതിരിച്ച് എന്നെ നോക്കുകയും ചിരിക്കുകയുംചെയ്തു.

ഹോ..! അതുവരെയുള്ള എല്ലാ വെപ്രാളങ്ങളും ആ നിമിഷം എന്നെവിട്ട് ഓടിപ്പോയി.

 

ഒരു ഹമ്പ് കയറിയിറങ്ങി യെസ്ഡി വീണ്ടും മുന്നോട്ടോടി. ബുള്ളറ്റ് ഒരു ചാട്ടം ചാടി! ഞാനൊന്ന് ഉറക്കെ കൂകി. ഇതാ ഞാന്‍ വന്നൂൂൂൂ...

അതിവേഗം ലെവല്‍ക്രോസിനോടടുക്കുകയാണ് ഞാന്‍. പെട്ടെന്ന് ഒരു ഹോണലര്‍ച്ച!

കുതിരപ്പുല്ലുകള്‍ തഴച്ചുനില്‍ക്കുന്ന പൊന്തക്കാടിനെ തുളച്ചുകൊണ്ട് ഒരു ട്രെയിന്‍ എന്‍റെ മുന്നിലെത്തി. എല്ലാ ​േബ്ര ക്കുകളും ഞാന്‍ ഒന്നിച്ചു പ്രയോഗിച്ചു. ഇല്ലായിരുന്നെങ്കില്‍ ഞാന്‍ അതിന്‍റെ അടിയില്‍ ചെന്നുകേറി അരഞ്ഞേനേ!

ട്രെയിന്‍ ഇപ്പോള്‍ ലെവല്‍ക്രോസിലൂടെ, എന്‍റെ വഴിയടച്ച് പാഞ്ഞുപൊയ്ക്കൊണ്ടിരിക്കുകയാണ്. ഒന്ന്, രണ്ട്, മൂന്ന്... അരിശത്തോടെ കാലത്തിനെ ഞാന്‍ കമ്പാര്‍ട്മെന്‍റുകളോടൊപ്പം എണ്ണിയെണ്ണി പറഞ്ഞയച്ചുകൊണ്ടിരുന്നു. പക്ഷേ, എത്രയെണ്ണിയിട്ടും കമ്പാര്‍ട്മെന്‍റുകള്‍ തീരുന്നില്ല! മിനിറ്റുകള്‍, മണിക്കൂറുകള്‍, ദിവസങ്ങള്‍, ആഴ്ചകള്‍, മാസങ്ങള്‍, വര്‍ഷങ്ങള്‍... ട്രെയിന്‍ അവസാനിക്കുന്നില്ല.

News Summary - Malayalam story