Begin typing your search above and press return to search.

മരണക്കളി

മരണക്കളി
cancel

തങ്കച്ചൻ വിളിച്ച ഫോൺകോളിൽ ലില്ലിക്കുട്ടി സംസാരിച്ചു കൊണ്ടിരിക്കെയാണ് ജെസി വീട്ടിലേക്ക് കയറിവന്നത്. നനഞ്ഞു കുതിർന്ന സന്ധ്യയിൽ കപ്പേളയുടെ വളവ് തിരിയുമ്പോൾ തൊട്ട് ജെസിക്ക് ചേറ് നാറിത്തുടങ്ങിയിരുന്നു. ചേറിന്റെ നാറ്റം തട്ടാതെ ഒരിറ്റു വറ്റിറക്കിയ ഓർമ എടാട്ട് പറമ്പുകാർക്കില്ല. കക്ക വാരിയും, മീനിന് വലയെറിഞ്ഞും, ചെമ്മീന് നുള്ളിയും ജീവിക്കുന്ന മനുഷർക്ക് മനുഷ്യരുടെ വിയർപ്പുനാറ്റംപോലും അറിഞ്ഞുകൂടാ. ജനിച്ചപ്പം തൊട്ട് മരിക്കുന്നടംവരെ അവര് ചേറ് വാരി ചേറിൽതന്നെ തീരുന്നു. ജെസി നാലാമത്തെ തെങ്ങിന്റെ വളവുതിരിഞ്ഞ് വീട്ടിലെത്തിയപ്പോൾ ലില്ലിക്കുട്ടി കട്ടിലപ്പടിയിൽനിന്നുമെണീറ്റ്...

Your Subscription Supports Independent Journalism

View Plans
  • Unlimited access to Madhyamam Weekly Articles and Archives
  • ........
  • Experience ‘Ad Free’ article pages

തങ്കച്ചൻ വിളിച്ച ഫോൺകോളിൽ ലില്ലിക്കുട്ടി സംസാരിച്ചു കൊണ്ടിരിക്കെയാണ് ജെസി വീട്ടിലേക്ക് കയറിവന്നത്. നനഞ്ഞു കുതിർന്ന സന്ധ്യയിൽ കപ്പേളയുടെ വളവ് തിരിയുമ്പോൾ തൊട്ട് ജെസിക്ക് ചേറ് നാറിത്തുടങ്ങിയിരുന്നു. ചേറിന്റെ നാറ്റം തട്ടാതെ ഒരിറ്റു വറ്റിറക്കിയ ഓർമ എടാട്ട് പറമ്പുകാർക്കില്ല.

കക്ക വാരിയും, മീനിന് വലയെറിഞ്ഞും, ചെമ്മീന് നുള്ളിയും ജീവിക്കുന്ന മനുഷർക്ക് മനുഷ്യരുടെ വിയർപ്പുനാറ്റംപോലും അറിഞ്ഞുകൂടാ. ജനിച്ചപ്പം തൊട്ട് മരിക്കുന്നടംവരെ അവര് ചേറ് വാരി ചേറിൽതന്നെ തീരുന്നു. ജെസി നാലാമത്തെ തെങ്ങിന്റെ വളവുതിരിഞ്ഞ് വീട്ടിലെത്തിയപ്പോൾ ലില്ലിക്കുട്ടി കട്ടിലപ്പടിയിൽനിന്നുമെണീറ്റ് പുറത്തേക്കിറങ്ങി.

അതൊരു വെള്ളിയാഴ്ചയായിരുന്നു. വയലറ്റു പൂക്കളുള്ള പഴയൊരു പോളിസ്റ്റർ സാരിയും ശോഭീന്ദ്രാ ജ്വല്ലേഴ്സിന്റെ പഴയൊരു ബാഗും തോളിലിട്ട് കുട്ടിക്കൂറാ മണം പരത്തി അവർ ഇറയത്തേക്ക് മാറിനിന്നു. തലയിൽ വീട്ടിന്റെ മുറ്റത്തു നട്ട വയലറ്റ് അരളിയിലൊരെണ്ണം തിരുകിവെച്ചിരിക്കുന്നു. കറുത്ത കവിളത്ത് കുമ്മായത്തരികൾപോലെ പറ്റിപ്പിടിച്ചിരിക്കുന്ന പൗഡർ ഒന്നു തുടച്ചേക്കരുതോ എന്ന് നാക്കറ്റത്ത് വന്നതാണ്. പക്ഷേ വേണ്ടെന്നു​െവച്ചു. കറുകറുത്ത മുഖത്ത് ചോന്ന ലിപ്സ്റ്റിക് വാരിത്തേച്ച് ഇറയത്തെ കണ്ണാടിയിലൊന്നുകൂടി നോക്കി നടന്നുപോവണ പോക്ക് കാണുമ്പോൾ ജെസിക്ക് അറപ്പ് തോന്നും.

ലില്ലിക്കുട്ടിയുടെ ഈ വരവ് പോക്കുകൾ ജെസി ഓർമ​െവച്ച കാലംതൊട്ട് കാണുന്നുണ്ട്. ഏതോ വരത്തൻ വയറ്റിലിറ്റുണ്ടാക്കി കൊടുത്ത് മുങ്ങിയ, കലക്കാൻ നോക്കിയിട്ട് പറ്റാത്ത ആ നശിച്ച സന്തതിയാണ് താനെന്ന് മുഖത്ത് നോക്കി തന്നെ ലില്ലിക്കുട്ടി അവളോട് പറഞ്ഞു. അതുകൊണ്ട് അവര് പ്രേമിക്കുന്ന തങ്കച്ചനൊപ്പം അവര് നാട്ട്കാര് കാൺകെ തന്നെ എറങ്ങിനടന്നു.

“അതില് വല്ല ദെണ്ണോം ഒണ്ടെങ്കില് ഈ പൊരേന്റാത്തൂന്ന് എറങ്ങിക്കോണം, പെറ്റതല്ലേന്ന് വിചാരിച്ചിറ്റ് ഇത്രേം കാലം നോക്കീന് ഞാൻ. നീയ് നിന്റ വയിക്ക് ഏതേലും ഒര്ത്തന്റ കൂട എറങ്ങി പോകണ വരെ ഞാനും നിക്കും. പിന്ന തങ്കച്ചൻ ചേട്ടൻ ഈ വീട്ടിന്റാത്ത് കെടക്കും.’’

അത് ലില്ലിക്കുട്ടിയുടെ ന്യായമായിരുന്നു. പെറ്റിട്ട പെണ്ണിനെ വഴിയാധാരാക്കീന്ന് ആരും പറയരുതെന്ന് അവർക്ക് നിർബന്ധമുണ്ടായിരുന്നു. അവർ തമ്മിൽ തമ്മിലെന്തെങ്കിലും മിണ്ടിയിട്ട് തന്നെ വർഷങ്ങളാവുന്നു. അവർക്ക് പകരം അടുക്കളയിലെ ചളുങ്ങിയ പാത്രങ്ങൾ തമ്മിൽ തമ്മിലുരസി.

ചില വെള്ളിയാഴ്ച വൈകുന്നേരങ്ങളിൽ പണി കഴിഞ്ഞ് ജെസി വരുമ്പോൾ നാലാമത്തെ തെങ്ങിന്റെ വളവിൽ തങ്കച്ചൻ കാത്തുനിൽക്കുന്നുണ്ടാവും. അവളെ കാണുമ്പോൾ അയാൾ തല കുനിച്ച് ഓരത്തേക്ക് എറങ്ങിനിന്നു കൊടുക്കും. അയാൾക്കും കുട്ടിക്കൂറാ പൗഡറിന്റെ മണമാണ്. ലില്ലിക്കുട്ടി വീട്ടീന്ന് എറങ്ങുന്ന കാണുമ്പം തങ്കച്ചനൊരു ചിരിയുണ്ട്. മേലേനിക്കണ ചന്ദ്രൻ തോട്ടിൽ വീണതുപോലെയൊരു ചിരി. താനുണ്ടായിരിക്കെ എന്തുകൊണ്ടായിരിക്കും അവരൊരുമിച്ചാ വീട്ടില് പൊറുതി തുടങ്ങാത്തതെന്ന് ജെസിക്കറിഞ്ഞുകൂടാ.

തൊണ്ണൂറ്റിനാലാം വയസ്സിൽ ലില്ലിക്കുട്ടിയുടെ അമ്മ താച്ചി മരിക്കാൻ കെടക്കുമ്പഴും ലില്ലിക്കുട്ടി വീട്ടിലുണ്ടായിരുന്നില്ല. അവർ അന്ന് ആറ് വയസ്സു മാത്രമുള്ള ജെസിയെ അടുത്തോട്ട് വിളിച്ച് ഇങ്ങനെ പറഞ്ഞു.

‘‘എന്റ മോള് ജീവിക്കണം, എന്റ മോക്കട മുന്നിലും പിന്നിലും അമ്മയിണ്ട്.’’

ആ അമ്മ ലില്ലിക്കുട്ടിയല്ലെന്ന് ജെസിക്കുമറിയാം. അത് അമ്മ ത്രേസ്യയുമല്ല, കാളിയമ്മയാണ്. മാർക്കംകൂടി ക്രിസ്ത്യാനികളായാലും ചോരേമ്മിൽ ഇപ്പഴും അമ്മയാണെന്ന് താച്ചി പലതവണ പറഞ്ഞിട്ടുണ്ട്.

ഇന്നത്തെ ദിവസം ജെസിക്ക് പ്രധാനമാണ്. ഇറങ്ങിപ്പോവും മുന്നേ അവരെന്തെങ്കിലും മിണ്ടിയെങ്കിലെന്ന് ജെസി ആശിച്ചു. ഒരു ഗ്ലാസ് വെള്ളം എടുത്തുതന്നിരുന്നെങ്കിൽ, എറങ്ങുവാന്ന് പറഞ്ഞിരുന്നെങ്കിൽ ഒന്നോടി പോയി കെട്ടിപ്പിടിക്കാമായിരുന്നു.

പണ്ടൊരിക്കലിങ്ങനെ പനിച്ച് വെറച്ച സന്ധ്യയിൽ ചോറിനു മുന്നിലിരുന്നപ്പോൾ അവരൊന്ന് കുഴച്ച് നീട്ടിയതാണ്. പക്ഷേ ജെസിയുടെ വിടർത്താനാവാത്ത ചുരുണ്ട മുടിയിഴകളിൽ എന്തോ എന്തോ ഓർത്തിട്ടെന്നവണ്ണം അവരാ ഉരുള പാത്രത്തിലേക്ക് തന്നെയിട്ടു. പിന്നീടൊരിക്കലും ജെസിക്കാ മോഹം തോന്നിയിട്ടുമില്ല.

അവൾ വന്നു കേറിയപാടെ ഹാളിലെ കസേരയിലമർന്നു. ലില്ലിക്കുട്ടി ബാഗും തൂക്കി ഇറങ്ങുമ്പോൾ അവൾ പിന്നാലെയിറങ്ങി തങ്കച്ചനെ ദൂരേ നിന്ന് കണ്ടു, ചിരിച്ചു. കായലിന്റെ ഓളപ്പരപ്പിൽ അത് തനിക്ക് തോന്നിയതാവാമെന്ന് തങ്കച്ചനും ഉറപ്പിച്ചു. രണ്ടുപേരും കൈയും പിടിച്ച് നടന്നുപോവുന്നത് ജെസി നോക്കിനിന്നു. ഇനി വരവ് തിങ്കളാഴ്ചയേ ഉണ്ടാവൂ. അവർ വരുമ്പോൾ താനീ വീട്ടിലുണ്ടാവിലല്ലോ…

ചെമ്മീന്നുള്ളിയതും മാങ്ങാപ്പൂളും

എല്ലാം വേഗം ചെയ്തുതീർക്കണം. കൃത്യസമയത്ത് എല്ലാം നടക്കണം. ജെസി കുളി കഴിഞ്ഞ് തല വിടർത്തിയിട്ട് നേരെ അടുക്കളയിലേക്ക് വന്നു. അടുക്കളയപ്പോൾ മാങ്ങായിട്ട് വെച്ച ചെമ്മീൻ കറി മണത്തു. വെള്ളിയാഴ്ച മാത്രം ലില്ലിക്കുട്ടി പണിക്ക് പോവത്തില്ല. രാവിലെ തൊട്ട് ആടിയും പാടിയും തൊടിയിലും അടുക്കളയിലും നടക്കും. പിന്നെ പാട്ട് പാടിക്കൊണ്ട് അടുക്കള ഭാഗത്തിരുന്ന് ചെമ്മീന്നുള്ളും.

അത് മാങ്ങയിട്ട് വറ്റിച്ചെടുക്കുന്നതാണ് തങ്കച്ചനിഷ്ടം. ഒരു പാത്രത്തിൽ ചോറെടുത്ത് ജെസി ചെമ്മീൻകറി അതിലേക്കൊഴിച്ചു. കുഴക്കുമ്പോൾ കണ്ണിൽ വെള്ളമൊഴുകി, വായിലേക്ക് ഉരുളകൾ വെക്കുമ്പോൾ തൊണ്ടയിടറി. എന്നാലും സാരമില്ല ജെസി ചോറു കുഴച്ചുണ്ടു. തലനാരു വിടർത്തിയിട്ട് ഹാളിലിരിക്കുമ്പോഴേക്ക് ആ വിളി വന്നിരുന്നു.

“ജെസീ…’’ അപ്പുറത്ത് ജസ്റ്റിനാണ്.

‘‘ഉം...’’ അവള് മൂളി.

“ജെസീ…നമ്മള്…”

‘‘ജിച്ചാ…. നമ്മള് ചാകണോ… നമ്മക്ക് എവ്ടേലും പോയി ജീവിക്കാടാ… ആരുടേലും കണ്ണെത്താത്തെടത്ത്.’’

‘‘ജെസീ… നമ്മളെങ്ങാട്ട് പോയാലും അപ്പനും ചാച്ചന്മാരും വിടുകേലാ… നമ്മള് പൊറ്തി കിട്ടാണ്ട് ഓടേണ്ടിവരും. അല്ലെങ്കി എന്നെയവര് ഇന്നാട്ടീന്ന് കടത്തും. വേറെ കെട്ടിക്കും… ജെസീ… ജെസീ…’’

‘‘ഉം...’’ ജെസി മൂളി.

‘‘ജെസീ… ജെസീ... എനിക്ക് നിന്നെ വേണോടീ… നമ്മക്ക് ഒന്നിച്ച് ചാകാ... നമ്മള ജീവിക്കാൻ വിടാത്തോര് നമ്മള ചാവ് കാണട്ട്… എനിക്ക് നീയില്ലാണ്ട് പറ്റത്തില്ടീ… പറ്റത്തില്ടീ…’’

‘‘ജിച്ചാ… ജിച്ചാ…’’ അതുവരെ പിടിച്ചുവെച്ച കണ്ണീര് അലർച്ചയായി ആ വീടിനെ പൊതിഞ്ഞു.

‘‘ആം… മ്മക്ക് ചാകാ… എല്ലാം പറഞ്ഞപോലെ...’’

‘‘ഉം...’’ ജസ്റ്റിൻ മൂളി.

അന്നാട്ടിലെ പേരുകേട്ട നസ്രാണി കുടുംബത്തിലെ ഒരേയൊരു തരിയാണ് ജസ്റ്റിൻ. അങ്ങനെയൊരുത്തന് മാർക്കംകൂടി നസ്രാണിച്ചിയായ ഒരുത്തീനെ കൊണ്ട് കെട്ടിക്കാനേ എടയില്ല. അത് അവർക്ക് രണ്ടു പേർക്കുമറിയാം. അതുകൊണ്ടാണ് മരിച്ചേ തീരൂവെന്ന് അവരങ്ങ് ഉറപ്പിച്ചത്.

‘‘ജിച്ചാ…’’ അവൾ തൊണ്ടയിടറി വിളിച്ചു.

‘’ഉം...”

‘‘ജിച്ചാ... നമ്മക്ക് കളി തൊടങ്ങാം ലേ…?’’

മറുതലയ്ക്കൽ മറുപടിയൊന്നുമില്ല. രാവിലെ തൊട്ട് സന്ധ്യക്ക് വീട്ടിലേക്ക് കേറി വരും വരെ അവര് രണ്ടുപേരും ലിജോ ലോഡ്ജിന്റെ മുപ്പതാം നമ്പറ് മുറിയിൽ കെട്ടിപ്പിടഞ്ഞ് കുഴയുകയായിരുന്നു... അവിടെ കിടന്ന് ഒരുമിച്ച് ചാവണതിലും ഭംഗി രണ്ട് സ്ഥലത്ത് കെടന്ന് മതിയോവോളം സംസാരിച്ച് കാണണമെന്ന് പൊറുതിമുട്ടി, കളിപോലെയങ്ങ് തീർന്നു പോവാമെന്ന് പറഞ്ഞത് അവനാണ്. ബോധം മറയണ അവസാന നേരംവരെ മിണ്ടി മിണ്ടി മിണ്ടാതാവണമെന്ന് അവർക്കു രണ്ടുപേർക്കും തോന്നി.

‘‘ജിച്ചാ… കുഞ്ഞുങ്ങളെ കൊല്ലാനാണോ അതോ നമ്മക്ക് ചാകാനാണോ ഏറ്റോം എളുപ്പം..?’’

‘‘അങ്ങനെയൊന്നും പറയല്ലടീ…’’ ജസ്റ്റിൻ മറുതലയ്ക്കൽ കരഞ്ഞു പറഞ്ഞു.

‘‘എന്റമ്മച്ചി ലില്ലിക്കുട്ടി എന്നെ കൊല്ലാതെ വിട്ടതെന്തിനാന്നാ ഞാൻ ആലോയിക്കണേ… ചെലപ്പം താച്ചി രക്ഷിച്ചാതാവും ലേ എന്നെ? എന്റെ മുന്നിലും പിന്നിലും നടന്ന അമ്മ, താച്ചിയാന്ന്.’’

ജസ്റ്റിൻ ഒന്നും മിണ്ടിയില്ല.

‘‘ജെസീ… നമ്മളിനി കാണില്ലാലേ…? ഞാനിപ്പഴും നിന്റെ മടിയില് കിടക്കുവാന്ന് ഒരു തോന്നല്... നിന്റെ കൈയ്യ് എന്റെ തലേ കൂടെ എഴയണപോലെ...’’

ജസ്റ്റിൻ കരഞ്ഞുകൊണ്ടു പറഞ്ഞു.

‘‘കരയല്ലേ ജിച്ചാ… എത്ര കൊല്ലായി നമ്മള്… താച്ചി പോയേപിന്നെ എനിക്കാരൂല്ലാ... സ്നേഹിക്കാനോ, അടുത്തൊന്ന് വിളിച്ചിരുത്താനോ ആരൂല്ല. നിന്ന കണ്ടപ്പഴാണ് ഞാനൊന്ന് ജീവിച്ച് തൊടങ്ങീത്... നിന്റെ കൂടെയുള്ളൊപ്പാന്ന് ഞാനൊന്ന് ചിരിച്ചത്. എനിക്കാരേലും ഒണ്ടായത്.’’

‘‘ജെസീ… ജെസീ…’’ അപ്പുറം കരച്ചിലുയർന്നു.

‘‘എനിക്കും നീയില്ലാണ്ട് പറ്റത്തില്ലടി…’’

‘‘വാ മ്മക്ക് ചാകാ… നമ്മള് പറഞ്ഞ പോലെന്നെ… കൈയ്യിലെ ഞരമ്പ് മുറിച്ചാ മെല്ലെ മെല്ലെ ചോര വറ്റി വറ്റി ചാകും… അത് വരെ നമ്മക്കീ ഭൂമിയിൽ മിണ്ടി മിണ്ടി മരിക്കാം… നല്ലതല്ലേ ആ അവസാനം? നമ്മള് പറഞ്ഞതങ്ങനെയല്ലേ..?’’

‘‘ഉം... എനിക്ക് പേടിയാവണെടീ…’’

‘‘എന്തിന് -?’’

‘‘മരിക്കാൻ…’’

‘‘ജിച്ചാ... നമ്മള് ജീവിക്കാനാ പേടിക്കണ്ടേ... മരിക്കാനല്ലടാ...’’

‘‘ഉം...’’

ജെസി മുറിയിലേക്ക് കയറി മേശയുടെ മുന്നിലിരുന്നു. ഒരു മരക്കുരിശിൽ തറക്കപ്പെട്ട ഈശോ അവളെ വേദനയിറ്റുംപോലെ നോക്കി…

“ഞാനീശോന്നെ വിശ്വസിച്ചു. നന്മ നിറഞ്ഞ മറിയമേയെന്ന് ഈ ജീവിതം മുഴുവൻ പറഞ്ഞു. എന്നിട്ടും..?” അവളാ മരക്കുരിശെടുത്ത് സിമന്റ് ജനാലയിലൂടെ പുറത്തേക്കെറിഞ്ഞു. പുറത്ത് തണുത്ത കാറ്റ് കായലിലെ ഓളങ്ങൾക്കൊപ്പം ഊഞ്ഞാലാടുന്നു. അപ്പോഴേക്ക് അങ്ങനെയൊരു ഇരുത്തം സെറ്റാക്കി ജസ്റ്റിൻ വിളിച്ചു. അവൾ ഫോണെടുത്തില്ല.

 

കൃത്യം ഒമ്പതുമണി കഴിഞ്ഞപ്പോൾ അവളുടെ ഫോണിലേക്ക് അമൽ എന്നൊരു കോള് വന്നു.

എടീ... എവിടയാടി..?

അവള് സന്തോഷത്തോടെ രണ്ട് വാക്ക് പറഞ്ഞു, രണ്ട് വാക്ക് കേട്ടു.

ശരിക്കും എവിടെയാണ് സ്നേഹമിരിക്കുന്നത് എന്ന് ജെസിക്ക് പിടികിട്ടിയില്ല. മനുഷ്യൻ അവനവന്റെ ആശക്കനുസരിച്ച് വളച്ചെടുത്ത് അതിരിട്ടുതിരിക്കുന്നതിനെയാണോ സ്നേഹമെന്ന് വിളിക്കുന്നത്?

ആഴ്ചയിൽ രണ്ടുമൂന്നുതവണ തന്നെ തേടിയെത്തുന്ന ഈ സെക്കൻഡുകളോ, മിനിറ്റുകളോ ആയുസ്സുള്ള ഈ ഫോൺ കോളാണ് ഞാനിപ്പോഴും കാത്തിരുന്നതെന്ന് അവൾ ജസ്റ്റിനോട് പറഞ്ഞില്ല.

ജസ്റ്റിനെ തിരിച്ചു വിളിക്കുമ്പോൾ അവളാ തീരുമാനം എടുത്തു കഴിഞ്ഞിരുന്നു. ഒരു ​േബ്ല​െഡടുത്ത് മുന്നിൽ ​െവച്ചു… കുടിക്കാനിത്തിരി വെള്ളവും.

“ജിച്ചാ… നമ്മള് മരിക്കാൻ പോവാണ്..”

“ജെസീ… എനിക്ക് നിന്നെ കെട്ടിപ്പിടിക്കണമായിര്ന്നെടി... നിന്റെ മടീല് ഒന്നൂടെ തല വെക്കണായിരുന്നു.”

“ജിച്ചാ… വേണ്ട… നമ്മക്ക് മരണത്തിലൂടെ മാത്രേ ഒന്നാവാൻ പറ്റൂ... ഈ ലോകത്തിന്റെ നിയമം നമ്മളെ ഒന്നിക്കാൻ സമ്മയിക്കത്തില്ല. ഇനി കരയണ്ട.’’

ആദ്യത്തെ വര വരയേണ്ട സമയം വന്നു. നീർച്ചാലുകൾ പോലെ പല വഴി തിരിയുന്ന പച്ച ഞരമ്പുകളിലൊന്നിൽ തന്നെ കൊള്ളണമത്.

“ജിച്ചാ…” ജെസി ഉറക്കെ കരഞ്ഞു.

“ജെസീ…” അപ്പുറം ജസ്റ്റിൻ കരഞ്ഞു.

“ജിച്ചാ...” അവൾ അലർച്ചയെ തൊണ്ടയിലമർത്തി പിടിച്ച് പറഞ്ഞു.

“ജിച്ചാ... ഒന്ന് കേക്കണോ… കേക്കണോന്ന്…”

“ഉം… കേക്കണം.”

“നമ്മള് കൊച്ചുങ്ങളായിരുന്നപ്പം കയ്യിമ്മേലടിച്ച് മുറുക്കി പിടിച്ച് കൊച്ചുങ്ങളെത്രയുണ്ടാവും എന്ന് നോക്കത്തില്ലേ?”

‘‘ഉം...’’

“എന്റെയാ കൊച്ചുങ്ങള് പൊറത്ത് വന്ന് ജിച്ചാ… രണ്ട് കുഞ്ഞ് മുട്ടകള്... നമ്മക്ക് ജനിക്കാത്ത നമ്മടെ കുഞ്ഞുങ്ങളായിരിക്കും ലേ… എന്റെ ആബേലും മറിയവും.”

“ജെസീ…” അപ്പുറത്ത് അവനും കരച്ചിലിന്റെ വേഗം കൂട്ടി.

കണ്ടുമുട്ടിയ നാളുകൾ, ഉപ്പു മണക്കുന്ന ഉസ്കൂളു മൈതാനം, സിറ്റിയിലെ പ്രഭാ ടാക്കീസിൽ കണ്ട സിനിമകൾ, അവനാദ്യം അവളെ സ്വന്തമാക്കിയ ടൗണിലെ ലിജോ ലോഡ്ജ്, ഉമ്മകൾ, കരക്കാറ്റ്, കടൽക്കാറ്റ്… രണ്ടുപേരും ഓർത്തോർത്ത് എണ്ണി… എണ്ണിയെണ്ണി കരഞ്ഞു.

ഗോദ്റേജിന്റെ ഇരുമ്പു മേശയിൽ തലവെച്ച് ജെസി കിടന്നു. സിമന്റു പാകിയ നിലത്ത് ചോരയപ്പോൾ മുന്തിരിച്ചാറു കണക്കെ ഒലിച്ചിറങ്ങിയിരുന്നു. വീർത്ത കണ്ണുകൾ പാതിയടഞ്ഞ് ജെസി, മുറിയിൽ മഴപ്പാറ്റകളുടെ ആരവം…

ജസ്റ്റിൻ ആ കാഴ്ച കണ്ടാണ് മയക്കം ഞെട്ടി എഴുന്നേറ്റത്.

ജെസീ… അവൻ ഫോണെടുത്തു പരതി. ജെസി ഇപ്പോഴും കോളിലുണ്ട്. എത്ര വിളിച്ചിട്ടും മറുപടിയൊന്നുമില്ല. അവനാ കോൾ കട്ടാക്കി. പിന്നെയും വിളിച്ചു. മറുതലയ്ക്കൽ മറുപടിയില്ല.

നന്മ നിറഞ്ഞ മറിയമേ...

അപ്പോഴേക്ക് റോബിൻ മുറിയിലേക്ക് വന്നിരുന്നു.

“അവള് തീർന്നോ..?”

“അറീല്ലടാ... ഒരു പിടീമില്ല...” ജസ്റ്റിൻ ഭ്രാന്തു വന്നപോലെ മുറിയിലെ സാധനങ്ങൾ വലിച്ചുവാരിയെറിഞ്ഞ് അലറിക്കരഞ്ഞു. ഇത് കണ്ടു നിൽക്കെ തടുക്കാതെ അവൻ ചോദിച്ചു.

“എടാ... മോനേ… നിനക്കവളെ വേണ്ടായിരുന്ന്... അതോണ്ട് അവള് ചാകണം എന്ന് നീയങ്ങ് തീരുമാനിച്ച്. ഇപ്പം അവളങ്ങ് ചത്ത്… പിന്നെ നിനക്കെന്താടാ..?”

“എടാ… അവള് പാവായിര്ന്നെടാ… അവക്ക് ഞാമ്മാത്രേ ഒണ്ടായിരുന്ന്ള്ളൂ… അവളെന്നെ വിശ്വസിച്ചു. അവളെ പോലെ എന്നെയാരും ഇങ്ങനെ സ്നേഹിക്കത്തില്ലടാ... അവളേ സ്നേഹാടാ…”

റോബിൻ ഒന്നും ചോദിച്ചില്ല. മുറിയിലെ തറയിൽ വാരിക്കൂട്ടിയിട്ട സാധനങ്ങൾക്കിടയിൽ മുട്ടുകുത്തി കരഞ്ഞ് അവൻ പിന്നെയും പറഞ്ഞു.

“അവള് മരിക്കാതെ എനിക്ക് വേറൊരുത്തീന്റെ കൂടെ ജീവിക്കാമ്പറ്റത്തില്ലായിര്ന്ന്. ഒന്നുകേൽ ചാച്ചന്മാര് അവളെ കൊല്ലും, എന്റെ നല്ല ജീവിതത്തിന് തടസ്സം നിക്കാൻ, കുറ്റബോധോം സ്നേഹോം, പാപബോധോം പൊക്കിപ്പിടിച്ച് അവള് വന്നാ… അവളെന്റെ കൈകൊണ്ട് തീരാമ്പാടില്ലാന്ന് ഒണ്ടേർന്നു. അതാ ഇങ്ങനെ തീരുമാനിച്ചേ...

എനിക്കവളെ കൊല്ലാമ്പറ്റത്തില്ലടാ, ആരേലും കൊല്ലണത് നോക്കിനിക്കാനും പറ്റത്തില്ല. എനിക്കവളോട് സ്നേഹോണ്ട്. അവളെ പോലെ എന്നെയാരും…”

അവൻ പിന്നെയും കരഞ്ഞു.

“ഇതാവ്മ്പം എന്നോടുള്ള സകല സ്നേഹത്തോടെയും അവള് മരിച്ചോളും...”

അവൻ കരഞ്ഞു തീർക്കട്ടെയെന്ന് ​െവച്ച് റോബിൻ കിടക്കയുടെ സൈഡിലിരുന്ന് ഒരു പുകവിട്ടു.

“തീർന്നു കാണുമോ..?”

“നേരം രണ്ടര കഴിഞ്ഞ്… തീർന്ന് കാണും… നീ വേറൊന്നും ആലോയിക്കണ്ടാ ഇതാ ശെരീന്ന് വെച്ചാ മതി… ഒറങ്ങാ നോക്ക്...”

ഒറങ്ങിയില്ലെങ്കിലും ആ രാത്രി പുലരുംവരെ അവൻ ജെസിയെ ഓർത്തു. അവളുടെ ചിരികൾ, കൂട്ടി കൂട്ടി വെച്ച പൈസയിൽ എന്തേലും വാങ്ങി തര്മ്പം കണ്ണിലുണ്ടായിരുന്ന തെളിച്ചം, കാറ്റിൽ പാറുന്ന ചുരുണ്ട മുടികൾ, അതിന്റെ ചെമ്പരത്തി വാസന, അവളുടെ നെഞ്ചിലെ മായാത്ത മറുക്… ജെസി അവനിൽ നിറഞ്ഞു, ജെസി അവനെ പൊതിഞ്ഞു.

പിറ്റേന്ന് വെളിച്ചം വരുന്നത് ജസ്റ്റിൻ ജനലിലൂടെ കണ്ടു. കരഞ്ഞ് കരഞ്ഞ് വീർത്ത കണ്ണും മുഖവും കഴുകി അവൻ എടാട്ട് പറമ്പിലേക്ക് അവളെ തേടിയിറങ്ങി. നാലാമത്തെ തെങ്ങിന്റെ വളവ് തൊട്ട് വയലറ്റ് അരളി പൂത്ത് കിടക്കുന്നു. പെയിന്റടിച്ചിട്ട് വർഷങ്ങളായ ചേറുപറ്റിയ ചെറിയൊരു വീട് അയാളെയും കാത്ത് നിൽക്കുന്നു. തൊട്ട് തൊട്ട് കറുപ്പായ സ്വിച്ചിൽ വിരലമർത്തിയിട്ടും കോളിങ് ബെൽ അടിച്ചില്ല. അവൻ പരിസരത്താകെ നോക്കി മുൻവശത്തെ വാതിലു തുറന്ന് അകത്തേക്ക് കയറി. ഒരലർച്ചയും, ബഹളവും പാസാക്കണമെന്ന് മനസ്സിലുറച്ചു തന്നെ വാതിലു തുറന്നു. ഇന്നലെ എത്രയോ വട്ടം അവള് മരിച്ചു കാണരുതേയെന്ന് കരഞ്ഞു പ്രാർഥിച്ചതാണ്. പക്ഷേ വാതിലു തുറക്കുമ്പോഴേക്ക് ജസ്റ്റിന് ചോര മണത്തു.

വിശുദ്ധ കന്യാമറിയത്തിന്റെ ഫോട്ടോ പതിച്ച പ്ലൈവുഡ് വാതിൽ മെല്ലെയൊന്ന് തുറന്നപ്പോൾ മുന്നിൽ നിറം മങ്ങിയ ബെഡ്ഷീറ്റിട്ട കിടക്കയിൽ ആരുടേയോ വരവ് കാത്തിട്ടെന്നവണ്ണം ജെസി ഇരിക്കുന്നു.

കുറച്ചു സമയത്തേക്ക് ആരുമൊന്നും മിണ്ടിയില്ല. മൂലയിലിട്ട പ്ലാസ്റ്റിക് കസേരയിൽ താഴേക്ക് മുഖം കുനിച്ച് അവനിരുന്നു.

അവൾ എഴുന്നേറ്റ് അവന്റെ ചെകിടത്ത് ഒരടിയടിച്ചു.

“നീയെന്നോട് ഇങ്ങനെ ചെയ്യുന്ന് ഞാൻ കരുതിയില്ല. ഞാന്നിന്നെ അവസാനത്ത നിമിഷോം വിശ്വസിച്ചു.”

“വിശ്വാസം… മൈരാണ്… നിന്നെപ്പോലൊരുത്തീനെ ജീവിതകാലം മൊത്തം ചൊമക്കാംന്ന് ഞാന്നിനക്ക് വാക്ക് തന്നിട്ടൊണ്ടോ? തന്നിട്ടൊണ്ടോന്ന്..?” അവൻ അവളുടെ ചുമലിൽ കുലുക്കി ചോദിച്ചു. അപ്പോൾ നെറ്റിയിലേക്ക് വീണു കിടന്ന അവന്റെ ചുരുണ്ട മുടികൾ വിറകൊണ്ടു, കണ്ണുകൾ ചുവന്ന് പുറത്തേക്ക് തെറിച്ച് നിന്നു.

“എന്റെ നല്ല ജീവിതത്തിന് തടസ്സം നിക്കാൻ കുറ്റബോധോം പൊക്കിപ്പിടിച്ച് നീയങ്ങ് വരുമ്പം ഞാമ്പിന്നെ എന്ത്ചെയ്യണം? ഈ ചേറ്റില് വന്ന് കെടക്കണോ?”

പുതുതായി എന്തോ കേട്ട ആഘാതത്തിൽ ജെസി കട്ടിലിലങ്ങ് പ്രതിമകണക്കെ ഇരുന്നു പോയി.

കുറച്ചു നേരത്തേക്ക് ആരുമൊന്നും മിണ്ടിയില്ല.

“ജിച്ചാ… നിനക്കെന്നെ വേണ്ടാന്ന് പറഞ്ഞിരുന്നെങ്കില് ഞാനങ്ങ് പോയിത്തരുമായിരുന്നില്ലേ? എന്തിനാ എന്നെയിങ്ങനെ വേദനിപ്പിച്ച് വിട്ടത്.’’

ജസ്റ്റിൻ മുറിയിലൂടെ പലതവണ നടന്ന് കസേരയിലിരുന്നു. അവൻ ഒന്നും മിണ്ടിയില്ല.

“ജിച്ചാ… നീയെന്നെയിങ്ങനെയങ്ങ് ഒഴിവാക്കൂന്ന് ഞാൻ കരുതിയതല്ല. ഞാൻ നിന്റെ പൊറകെ വരത്തില്ലായിരുന്നു. ഞാന്നിന്നെ എന്നെക്കാളും സ്നേഹിച്ചു. ലോകത്ത് സ്നേഹം മാത്രാണ് സത്യംന്ന് ഞാൻ വിശ്വസിച്ചു.

എന്റെ ലോകംതന്നെ നീയായിരുന്നു. നമ്മളൊന്നിച്ച് ജീവിക്കണത് വെറുതെ സ്വപ്നം കണ്ട്. പക്ഷേ നിനക്കെന്നെ വേണ്ടാന്ന് പറഞ്ഞിരുന്നേൽ ഞാൻ പൊറകേ വരത്തില്ലായിര്ന്ന്. അങ്ങനെ പൊറകേ നടന്ന് ഉണ്ടാവണ്ടതല്ല സ്നേഹംന്ന് എനിക്ക് അറിയാമായിര്ന്ന്. അങ്ങനെയത് കിട്ടീട്ടും കാര്യോല്ല... എനിക്കിപ്പം എന്റമ്മച്ചി ലില്ലിക്കുട്ടീനെ മനസ്സിലാവണണ്ട്...”

ജെസി കരഞ്ഞില്ല. വെള്ളം കയറി വീർത്ത മീനു കണക്കെ അനങ്ങാതെ ഇരുന്നു.

അന്നേരം, പറഞ്ഞതൊക്കെയും മറന്ന് സ്വിച്ചിട്ടപോലെ ജസ്റ്റിൻ തറയിലേക്ക് കമഴ്ന്നു. ജെസിയുടെ കാലിലേക്ക് വീണ് കരഞ്ഞു.

അവന്റെ തല സ്നേഹത്തിൽ എങ്ങനെയായിരുന്നോ അതുപോലെ അവളുടെ കാൽമുട്ടുകൾക്കു മുകളിൽ വന്നു. അവൾ അതേ, പഴയപോലെ അവന്റെ ചുരുണ്ട് നീണ്ട മുടിയിഴകളിൽ വിരലോടിച്ചു.

“എന്റെ തൊലീലെ കറ്‌പ്പ് അങ്ങനെ വാസന സോപ്പിട്ട് ഒരച്ച് കളഞ്ഞാലൊന്നും പോവത്തില്ലാന്ന് എനിക്ക് മനസ്സിലായി. ലോകത്തിന്റെ സത്യം പരസ്പരം സ്നേഹിക്കണ മനിഷന്മാരിലാന്നാ ഞാങ്കരുതിയേ… പക്ഷേ കറപ്പും വെളുപ്പും മാറ്റി തിരിച്ച് വെച്ചിട്ടേ നന്മ നിറഞ്ഞ മറിയമേ പാടിയിട്ട് കാര്യോം ഒള്ളൂ.’’ അവളുടെ നോട്ടം എവിടെയോ ശക്തിയിൽ പതിച്ചപോലെ ഉറച്ചിരുന്നു.

“നിനക്കെന്നെ വേദനിപ്പിക്കാൻ പറ്റത്തില്ലന്നാ ഞാങ്കരുതിയേ … ഇപ്പഴും നീ വന്ന് എനിക്ക് പറ്റിപ്പോയെടീന്ന് പറഞ്ഞ് കരയൂന്ന് ഞാങ്കരുതി… പക്ഷേ…’’

ജസ്റ്റിൻ അവളുടെ കാൽമുട്ടുകൾക്കിടയിൽ മുഖം തിരുകി അലമുറയിട്ട് കരഞ്ഞു. അവളുടെ വാക്കുകൾ അവന്റെ തലയിലേക്ക് മുള്ളാണികൾ കണക്കെ തറഞ്ഞുകേറി.

“ജെസീ… ജെസീ…”

“ജിച്ചാ… ഒന്നുമാത്രം പറ നീ… എന്താടാ എങ്ങനെ നിന്നിട്ടും നിനക്കെന്നെ വേണ്ടാതെ പോയത്? ഇങ്ങനെ എറക്കിവിടാൻ മാത്രം, തോന്നീത്… പറ… എങ്ങനെയാ നിനക്കത് പറ്റീത്?’’

അവൻ മറുപടി പറഞ്ഞില്ല.

പക്ഷേ ജെസി എത്ര കുലുക്കിയിട്ടും അനങ്ങിയില്ല.

“എന്റെ കുഞ്ഞാടാ നീ… എന്റെ കുഞ്ഞ്…”

അവൾ അവന്റെ തല നേരെയാക്കി കൈയിലെടുത്തു.

“ജിച്ചാ... സ്നേഹത്തിന് അങ്ങനയൊരു പ്രശ്നംണ്ട്. എത്ര നോവിച്ച് വിട്ടവനേം പിന്നേം സ്നേഹിക്കാൻ പറ്റണ ഒരിത്. അതങ്ങനെ എല്ലാർക്കും മനസ്സിലാകത്തില്ല. സ്നേഹിച്ചോർക്കതറിയാമ്പറ്റും… സ്നേഹിച്ചോർക്കേ അറിയാൻ പറ്റത്തുള്ളൂ… പിന്നേം സ്നേഹംന്ന് മ്മളങ്ങ് പറഞ്ഞ് പോവും…”

“ജിച്ചാ… ഞാനെന്റെ കുഞ്ഞിനെ പോലെ…”

അവളത് മുഴുവിപ്പിച്ചില്ല.

“എനിക്ക് ഇപ്പളും നിന്നോട് സ്നേഹാന്ന്... നീ എപ്പഴെങ്കിലും എന്നെ മനസ്സിലാക്കും, എന്റെ സ്നേഹം നീ അറിയും... കാലം നിന്നെ സത്യമായ സ്നേഹം എന്താന്ന് പഠിപ്പിക്കും. അന്ന് അതൊന്ന് കേൾക്കാൻപോലും ഞാനുണ്ടാവണോന്നില്ല.”

അവൾ അവന്റെ താടികൾക്കിടയിലൂടെ വിരലോടിച്ച് അവന്റെ മുഖം കൈയിലെടുത്തു, നെറ്റിയിലെ നീളൻമുടികൾ വകഞ്ഞ് മാറ്റി നെറ്റിയിൽ ഒരുമ്മ വെച്ചു.

സകല സ്നേഹത്തോടെയും…

ജസ്റ്റിൻ പിന്നേയും കരഞ്ഞു. അവനവളുടെ നെഞ്ചിലമർന്ന്, വയറിലൂടിറങ്ങി, മടിയിൽ മുഖം പൊത്തി കരഞ്ഞു.

അപ്പോൾ ജെസി, കൈയിലെടുത്ത, രണ്ടായി പകുത്ത ബ്ലേഡ്, കണ്ണിറുക്കി, പല്ലിറുമ്മി, കാലുകൾ ശക്തിയിൽ തറയിലൂന്നി വെച്ച് കഴുത്തിലെ പച്ചിച്ച ഞരമ്പുകളിൽ ശക്തമായ് വരഞ്ഞു. വരപോലും കൃത്യം…

എന്താണ് സംഭവിച്ചതെന്ന് ആദ്യം അവനു മനസ്സിലായില്ല. അവൻ ഊക്കോടെ പിന്നോട്ടാഞ്ഞു. അപ്പോഴേക്കും ചോര പടർന്ന് ജെസി കിടക്കയിലേക്ക് മറിഞ്ഞിരുന്നു. അവളുടെ മൂക്കിൻ തുമ്പിലെ മറുകുകൾക്കരികിലൂടെ ചോര പടർന്നു. അവനപ്പോൾ കിടക്കയിലേക്ക് വന്നു വീണ് അവളുടെ തല കൈയിലെടുത്തു.

 

“ജിച്ചാ… നെനക്ക് വേണ്ടാത്ത ഞാനല്ല ചത്ത് പോണത്. നീയില്ലേലും എനിക്ക് ജീവിക്കാ… പക്ഷേ വിശ്വാസം പോയ, സ്നേഹത്തിലിങ്ങനെ ഉപേക്ഷിക്കപ്പെട്ടൊരാൾ മരിച്ച്പോയേ പറ്റൂ…

ജിച്ചാ…’’ അവളുടെ ഒച്ച നേർത്തുവന്നു.

‘‘പഴേ സ്നേഹത്തോടെ ഒര്മ്മ തെര്വോ... പഴേ സ്നേഹത്തി…”

അവളത് മുഴുവിപ്പിച്ചില്ല. കണ്ണ് തുറന്ന് ചോരയിൽ മുങ്ങി ജെസി ലോകത്തെ ഉപേക്ഷിച്ചു. പഴകിയ കോട്ടൻ ബെഡ് ഷീറ്റിൽ രണ്ട് ഭാഗത്തായി പടർന്ന ചോരക്കിടയിലപ്പോൾ ജെസിയൊരു ചിത്രശലഭം കണക്കെ ശോഭിച്ചു.

ആ പൂമ്പാറ്റ സിമന്റു ജനലിലൂടെയിറങ്ങി ഇന്നലത്തെ മഴയിൽ, പൂഴിയിൽ കുതിർന്ന മരക്കുരിശിൽചെന്നുമ്മ വെച്ചു.

News Summary - Malayalam Story