ഉച്ചനേരങ്ങളില്‍ വീശുന്ന കാറ്റ്

ഒന്ന് സോറിയാസിസിന്‍റെ ശല്‍ക്കങ്ങള്‍പോലെ വെയില്‍ അടര്‍ന്നുതുടങ്ങിയ ഒരുച്ചനേരത്താണ് അവന്‍ ആത്മഹത്യ ചെയ്തത്. വേനലായിരുന്നു. നാരകത്തിന്‍റെ ഇലകളെ ദൂരെനിന്നും കാറ്റ് ചുഴറ്റിക്കൊണ്ട് വരുന്നതും നോക്കി പുറത്തിരിക്കുകയായിരുന്നു ഞാന്‍. അവന്‍റെ മരണത്തിനുശേഷം പിന്നെ കാറ്റ് വീശിയിട്ടില്ല. വെയില് വന്നിട്ടില്ല. മഴ പെയ്തോ എന്ന് ഞാന്‍ ഓര്‍ക്കുന്നില്ല...എഴുത്തുപുസ്തകത്തില്‍ അമ്മ അവസാനമായി എഴുതിയത് അത്രമാത്രമായിരുന്നു. ഒട്ടും വൃത്തിയില്ലാത്ത കൈപ്പടയില്‍, ആയാസപ്പെട്ട് മാത്രം വായിക്കാവുന്ന വിറക്കുന്ന അക്ഷരങ്ങളില്‍. ഒരുപക്ഷേ ഓർമകള്‍ തെറ്റുന്നതിനുമുമ്പ് തുടങ്ങിവെച്ച ഒരു കഥയായിരിക്കണം....
Your Subscription Supports Independent Journalism
View Plans- Unlimited access to Madhyamam Weekly Articles and Archives ........
- Experience ‘Ad Free’ article pages
ഒന്ന്
സോറിയാസിസിന്‍റെ ശല്‍ക്കങ്ങള്‍പോലെ വെയില്‍ അടര്‍ന്നുതുടങ്ങിയ ഒരുച്ചനേരത്താണ് അവന്‍ ആത്മഹത്യ ചെയ്തത്. വേനലായിരുന്നു. നാരകത്തിന്‍റെ ഇലകളെ ദൂരെനിന്നും കാറ്റ് ചുഴറ്റിക്കൊണ്ട് വരുന്നതും നോക്കി പുറത്തിരിക്കുകയായിരുന്നു ഞാന്‍. അവന്‍റെ മരണത്തിനുശേഷം പിന്നെ കാറ്റ് വീശിയിട്ടില്ല. വെയില് വന്നിട്ടില്ല. മഴ പെയ്തോ എന്ന് ഞാന്‍ ഓര്‍ക്കുന്നില്ല...
എഴുത്തുപുസ്തകത്തില്‍ അമ്മ അവസാനമായി എഴുതിയത് അത്രമാത്രമായിരുന്നു. ഒട്ടും വൃത്തിയില്ലാത്ത കൈപ്പടയില്‍, ആയാസപ്പെട്ട് മാത്രം വായിക്കാവുന്ന വിറക്കുന്ന അക്ഷരങ്ങളില്‍. ഒരുപക്ഷേ ഓർമകള്‍ തെറ്റുന്നതിനുമുമ്പ് തുടങ്ങിവെച്ച ഒരു കഥയായിരിക്കണം. പിന്നീടത് പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞിട്ടുണ്ടാവില്ല. അങ്ങനെയാണെങ്കില്‍ മരിക്കുന്നതിനുമുമ്പ് അമ്മ എഴുതിയ അപൂർണവും അപ്രകാശിതവുമായ രചന.
അമ്മ എഴുതിയ കഥയോ നോവലുകളോ ഒന്നുപോലും ഞാന്‍ വായിച്ചിട്ടുണ്ടായിരുന്നില്ല. എനിക്ക് വായിക്കാന്‍ ഇഷ്ടമായിരുന്നില്ല. വായനക്കാരായ സുഹൃത്തുക്കളില്‍ ചിലര്‍ ആദരവോടെ പുസ്തകത്തെ കുറിച്ചും അമ്മയെ കുറിച്ചും പറയുന്നത് കേട്ടിട്ടുണ്ട്. എഴുത്തുകാരിയുടെ മകനാണെന്ന് അറിയുമ്പോള്‍ താൽപര്യത്തോടെ വന്ന്‍ എഴുതാറുണ്ടോ എന്ന്‍ ചിലര്‍ ചോദിച്ചിട്ടുണ്ട്. ഞാന്‍ ഒന്നും എഴുതിയിരുന്നില്ല. എനിക്ക് എഴുതാന്‍ ഇഷ്ടമായിരുന്നില്ല.
യാത്രകളോടായിരുന്നു എനിക്ക് പ്രിയം. ഒരുപാട് കാലം ഒരിടത്തും തങ്ങിനില്‍ക്കാന്‍ എനിക്ക് കഴിഞ്ഞില്ല. അപരിചിതമായ എത്രയോ ഇടങ്ങള്‍ സഞ്ചാരികളുടെ വരവും കാത്ത് ഉറങ്ങാതിരിക്കുന്നുണ്ടെന്ന് തോന്നുമ്പോഴൊക്കെ ഞാന്‍ യാത്ര തിരിക്കും. അതുവരെയും കണ്ടിട്ടില്ലാത്ത ഏതെങ്കിലും ഒരു നഗരത്തിലോ ഗ്രാമത്തിലോ ആ യാത്ര അവസാനിക്കും. പിന്നീടെപ്പോഴെങ്കിലും അവിടെനിന്നും മറ്റൊരിടത്തേക്ക്. അങ്ങനെയങ്ങനെ...
അതിനൊരു മാറ്റം വന്നത് രണ്ട് വര്‍ഷം മുമ്പ് അമ്മ തനിക്കയച്ച സന്ദേശം കണ്ടതിനുശേഷമാണ്. അമ്മക്ക് എന്നെയും എനിക്കമ്മയെയും വളരെ ഇഷ്ടമായിരുന്നു. എന്നിട്ടും ഞങ്ങള്‍ തമ്മില്‍ സംസാരിച്ചിട്ട് ഏറെ കാലമായിരുന്നു, അതിനുപിന്നില്‍ പറയത്തക്ക കാരണങ്ങളൊന്നും ഇല്ല എങ്കിലും. കടന്നുപോകുന്ന വഴികളെ കുറിച്ചൊന്നും അമ്മയെ അറിയിക്കുക പതിവുണ്ടായിരുന്നില്ല.
അതുകൊണ്ട് തന്നെ പെെട്ടന്നൊരുദിവസം ഫോണില്‍ അമ്മയുടെ പേരില്‍ ഒരു സന്ദേശം വന്നുകിടക്കുന്നത് കണ്ടപ്പോള്‍ എനിക്കതിശയമായി. തുറന്നുനോക്കുന്നതിന് മുന്നേ ഞാന്‍ അമ്മയെ ഓര്‍ത്തു. കഥകളും നോവലുകളും എഴുതുന്ന തിരക്കിനിടയില്‍ ഒറ്റക്കിരുന്ന് അമ്മ എന്നോട് എന്തോ ആവശ്യപ്പെടുന്നതായി ചിന്തിച്ചു. മടിയിലൊരു പൂച്ചക്കുഞ്ഞുമായി വിശ്രമിക്കുന്ന അമ്മയുടെ രൂപം ഓർമ വന്നു. പിന്നെ അമ്മ എന്താണ് അയച്ചിരിക്കുന്നതെന്ന് അറിയാനായി ഫോണില്‍ വിരലമര്‍ത്തി.
“എനിക്ക് തോന്നുന്നു, ഒരു ദിവസം നിനക്ക് നിന്‍റെ യാത്രകളെല്ലാം മടുക്കുമെന്ന്.” അമ്മ എഴുതി, “അന്ന് നീ എങ്ങോട്ട് തിരിച്ച് പോകും. ഒരു ദിവസം പരിചയമില്ലാത്ത ഏതെങ്കിലും ഒരു നഗരത്തില്‍ അല്ലെങ്കില്‍ ആള്‍ക്കൂട്ടവും ആരവങ്ങളും ഇല്ലാത്ത മലമുകളിലെ മഞ്ഞുവീഴുന്ന ഒരു ഗ്രാമത്തില്‍ ഉറക്കമുണരുമ്പോള്‍ നിനക്ക് നിന്‍റെ യാത്രകളോട് മുമ്പില്ലാത്തവിധം മടുപ്പ് തോന്നിയേക്കും. അന്ന് വിരാമങ്ങളില്ലാതെ തുടരുന്ന നിന്‍റെ സഞ്ചാരത്തെ നീ പഴിക്കും. ഒരു കപ്പ് കാപ്പിയും ചിലപ്പോള്‍ ഒരു സിഗരറ്റുമായി തുടങ്ങുന്ന പ്രഭാതം നിന്നെ ലോകത്തിലെ ഏറ്റവും വിഷാദം നിറഞ്ഞവനായി മാറ്റിയേക്കും. ആ ദിവസത്തിന്‍റെ തുടക്കത്തില്‍ നീ എന്തുചെയ്യണമെന്നറിയാതെ വെറുതെ പുറത്തേക്ക് നോക്കിനില്‍ക്കും. തീര്‍ച്ചയായും ഒരിക്കല്‍ അത് സംഭവിക്കും. അതുകൊണ്ടാണ് ഞാന്‍ പറയുന്നത്, യാത്രകളെല്ലാം അവസാനിക്കുമ്പോള്‍ മടങ്ങിപ്പോകാനായി നീ ഒരിടം കണ്ടുപിടിക്കണം. ഓർമകള്‍കൊണ്ട് പണിത, സ്വപ്നങ്ങള്‍കൊണ്ട് ജാലകങ്ങള്‍ തീര്‍ത്ത ഒരിടം.”
വീട് വിട്ട ശേഷം ഒരിക്കല്‍പ്പോലും അമ്മ എന്നോട് മടങ്ങിവരണമെന്ന് ആവശ്യപ്പെട്ടിരുന്നില്ല. കാണണമെന്നും പറഞ്ഞിരുന്നില്ല. അതുകൊണ്ട് തന്നെ ഒട്ടും പ്രതീക്ഷിക്കാതെ അമ്മയുടെ കുറിപ്പ് വായിച്ചപ്പോള്‍ എനിക്കു വല്ലാതെയായി.
ഞാനൊരു തീവണ്ടിയില്‍ യാത്ര ചെയ്യുകയായിരുന്നു. പുറത്ത് അവസാനിച്ചുകൊണ്ടിരിക്കുന്ന വൈകുന്നേരത്തെ നോക്കി കുറേ നേരം ഞാന്‍ അനങ്ങാതിരുന്നു. എന്നെയും കാത്ത് അമ്മ ഇരിക്കുകയാണെന്ന് തോന്നി. പിന്നെ ഫോണെടുത്ത് വീണ്ടും അമ്മയുടെ കുറിപ്പ് വായിച്ചു. അതു കഴിഞ്ഞപ്പോള്‍ വീണ്ടും ഒന്നുകൂടി. അങ്ങനെ പലതവണ...
അടുത്ത സ്റ്റേഷനില്‍ വണ്ടി നിര്‍ത്തിയപ്പോഴേക്കും രാത്രിയായിരുന്നു. യാത്രക്കാര്‍ അധികമില്ലാത്ത പ്ലാറ്റ്ഫോമിലേക്ക് ഇറങ്ങിയപ്പോള്‍ വണ്ടി അവിടെ എനിക്കുവേണ്ടി മാത്രമായാണ് നിര്‍ത്തിയതെന്ന് തോന്നി. ഒരറ്റത്ത് നിന്നും വന്ന തീവണ്ടിയുടെ ചൂളം എന്നെയും കടന്ന്‍ മറ്റേ അറ്റത്തേക്ക് നീണ്ടുപോയി നിശ്ശബ്ദമായി. യാത്രകള്‍ അവസാനിക്കുകയാണെന്ന് എനിക്ക് മനസ്സിലായി. സ്റ്റേഷനിലെ പഴകിത്തുടങ്ങിയ ഒരു സിമന്‍റുബെഞ്ചില്‍ മടങ്ങാനുള്ള വണ്ടിയുടെ വരവും കാത്ത് ഞാനിരുന്നു.
അങ്ങനെയാണ് വര്‍ഷങ്ങള്‍ക്കു ശേഷം ഞാന്‍ അമ്മയുടെ അടുത്തേക്ക് മടങ്ങിവരുന്നത്. കുറേയേറെ മാറിപ്പോയിരുന്നു അമ്മ. ഓർമകള്‍ ഒഴിഞ്ഞുതുടങ്ങിയ ആ ശരീരത്തിലേക്ക് വാർധക്യവും മരണവും പതിയെ അരിച്ചുകയറുന്നതുപോലെ എനിക്ക് തോന്നി. രാത്രി വൈകി, നീണ്ട കുറേ കാലം ഞാന്‍ ചിലവഴിച്ചിരുന്ന വീട്ടിലേക്ക് കയറിച്ചെല്ലുമ്പോള്‍ അമ്മ മേശവിളക്കിന്‍റെ വെളിച്ചത്തിലിരുന്ന് എന്തോ കുത്തിക്കുറിക്കുകയായിരുന്നു. എന്നെ കണ്ടപ്പോള്‍ എഴുത്ത് നിര്‍ത്തി വിറക്കുന്ന കൈകളോടെ ഓടിവന്ന് കെട്ടിപ്പിടിച്ചു. രണ്ട് കണ്ണുകളിലും ഉമ്മെവച്ചു. എനിക്കറിയാമായിരുന്നു നീ വരുമെന്ന്. നീ തീര്‍ച്ചയായും വരുമെന്ന് എനിക്കുറപ്പായിരുന്നു. അമ്മയുടെ നെറ്റിയില്‍ ഞാനും ഒരുമ്മ കൊടുത്തു. അപ്പോള്‍ അമ്മയുടെ കണ്ണ് നിറയുന്നത് ഞാന്‍ കണ്ടു.
അന്ന് രാത്രി ഉറങ്ങാന്‍ ഏറെ പണിപ്പെട്ടു. അത്രയും കാലം അമ്മയെ തനിച്ചാക്കിയതില്‍ എനിക്ക് എന്നോട് വലിയ വെറുപ്പ് തോന്നി. ഇനി ഒരിക്കലും അമ്മയെ വിട്ടുപോകില്ലെന്ന് തീര്‍ച്ചപ്പെടുത്തി. രാത്രി പൊട്ടിയടര്‍ന്ന് എനിക്ക് മേലെ വന്ന് വീണ് മൂടുന്നതായി പലതവണ സ്വപ്നം കണ്ടു. പിന്നീട് പാതിയുറക്കത്തിലെപ്പോഴോ എഴുന്നേറ്റ് അമ്മയുടെ അടുത്ത് പോയി ഇരുകൈകളും മുട്ടുകള്‍ക്കിടയില്‍ തിരുകിക്കിടന്ന് അറിയാതെ ഉറങ്ങിപ്പോയി.
വീട്ടില്‍ സഹായത്തിനായി ഒരു സ്ത്രീ വരാറുണ്ടായിരുന്നു. അമ്മയുടെ അതേ പ്രായമായിരുന്നു കാഴ്ചയില്‍ അവര്‍ക്കും. അവരാണ് അമ്മയുടെ രോഗത്തെക്കുറിച്ച് കൂടുതലായി എന്നോട് പറഞ്ഞത്. അമ്മ എല്ലാം മറന്നുകൊണ്ടിരിക്കുകയാണെന്ന് പറഞ്ഞപ്പോള്‍ എന്‍റെ മുഖത്തേക്ക് നോക്കാതെ അവര്‍ തല കുനിച്ചു. എവിടെയാണ് വച്ചതെന്ന് ഓർമിക്കാനാവാതെ തന്‍റെ കൊച്ചു കൊച്ചു സാധനങ്ങള്‍ക്കായി ദേഷ്യത്തോടെ വീട് മുഴുവന്‍ പരതിനടക്കുന്ന അമ്മയെക്കുറിച്ച് പറഞ്ഞപ്പോള്‍ എനിക്ക് സങ്കടമായി. ഇടക്കിടെ കാണാതാകുന്ന കണ്ണടയേയും എഴുത്തുപുസ്തകത്തേയും തന്‍റെ പ്രിയപ്പെട്ട പേനയേയും ചൊല്ലി ആ വീട്ടിലുയര്‍ന്ന കലാപങ്ങള്‍ എന്‍റെ ചെവിയില്‍ കിടന്നലച്ചു.
എന്‍റെ വരവ് അമ്മക്ക് വലിയ ആശ്വാസമാകുമെന്നാണ് സഹായത്തിന് വരുന്ന ആ സ്ത്രീ കരുതുന്നത്. പ്രിയപ്പെട്ടവരുടെ സാന്നിധ്യം ഗുണം നല്‍കിയേക്കുമെന്ന് ഡോക്ടറും പറഞ്ഞിരുന്നതായി അവര്‍ പറഞ്ഞു. ഓർമക്കുറവുകള്‍ക്കിടയിലും ഒരിക്കല്‍ തന്‍റെ മകന്‍ മടങ്ങിവരുമെന്നും ശേഷം എല്ലാ കുഴപ്പങ്ങളും അവസാനിക്കുമെന്നും അമ്മ പലപ്പോഴായി പറയാറുള്ളത് അവര്‍ ഓർമിച്ചു.
ഞാന്‍ വന്നിട്ടും ഒന്നും മാറിയില്ല. എനിക്ക് പലതും മാറ്റാന്‍ കഴിയുമെന്ന അമ്മയുടെ വിശ്വാസം തെറ്റി. ഓരോ ദിവസവും അമ്മയുടെ ഓരോ ഓർമയെയും കൂടെക്കൂട്ടി അവസാനിച്ചുകൊ ണ്ടിരുന്നു. ആശുപത്രികളിലെ നീണ്ട സന്ദര്‍ശനങ്ങള്‍ക്ക് ശേഷം വീട്ടിലേക്കുള്ള ദൂരമത്രയും കാറിനു പിറകില്‍ ഒന്നും മിണ്ടാതെ അപരിചിതയെപ്പോലെ അമ്മ ഇരുന്നു. താനാരാണെന്ന് ഓര്‍ക്കാന്‍ കഴിയാതെ. അമ്മേ എന്ന്‍ പലവട്ടം വിളിച്ചിട്ടും എന്‍റെ കണ്ണുകളിലേക്ക് ഒരിക്കല്‍പ്പോലും നോക്കാതെ.
ഇത്ര അടുത്തായിട്ടും എനിക്ക് അമ്മയോടൊന്നും സംസാരിക്കാന്‍ കഴിഞ്ഞില്ല. എന്നിട്ടും കഴിയുന്നതും സമയം ഞാന്‍ അമ്മയോടൊപ്പം തന്നെ ചിലവഴിക്കാന്‍ ശ്രമിച്ചു. വൈകുന്നേരങ്ങളില്‍ അല്‍പം കാപ്പി പകര്‍ന്ന് ഞാന്‍ അമ്മയുടെ മുറിയിലേക്ക് ചെല്ലും. ഒന്നും സംസാരിക്കാതെ ആവി ഊതിയകറ്റി സാവധാനം കാപ്പി കുടിച്ചിരിക്കുമ്പോള്‍ ഞാന്‍ എഴുത്തുമേശക്ക് സമീപമുള്ള ജനലിലൂടെ പുറത്തേക്ക് നോക്കിനില്‍ക്കുകയാവും. ഏറെ കാലം അമ്മ നോക്കിനിന്ന അതേ പഴുതുകളിലൂടെ. ആളുകള്‍ നടന്നുനീങ്ങുന്ന തെരുവിന്‍റെയും നിറമടര്‍ന്നുതുടങ്ങിയ പഴയ കെട്ടിടങ്ങളുടെയും ദൃശ്യം അമ്മക്ക് നഷ്ടപ്പെടുന്നുണ്ടാവണം. ഓർമകള്‍ മരവിച്ച അമ്മ എന്തായിരിക്കും ചിന്തിക്കുന്നതെന്ന് ആലോചിക്കുമ്പോഴേക്കും ഒഴിഞ്ഞ ഗ്ലാസ് കട്ടില്‍ത്തലക്കല്‍ വെക്കുന്ന ശബ്ദം കേള്‍ക്കാം.
രോഗത്തിന്‍റെ ആദ്യ നാളുകളിലുണ്ടായിരുന്ന അസ്വസ്ഥതകളും അലട്ടലുകളും അവസാനമായപ്പോഴേക്കും അമ്മയെ വിട്ടുപോയിരുന്നു. പതിയെ തന്‍റെ അവസ്ഥയോട് പൊരുത്തപ്പെട്ടതുപോലെ. എഴുതാന്‍ കഴിയാതായ ദിവസങ്ങളുടെ തുടക്കങ്ങളായിരുന്നു അമ്മയെ ഏറ്റവും കൂടുതല്‍ വിഷമിപ്പിച്ചിരുന്നത്. തുടങ്ങിവെച്ച കഥകളുടെ തുടര്‍ച്ച കിട്ടാതെ അവര്‍ അങ്ങുമിങ്ങും അലഞ്ഞുനടന്നു. കണ്ണില്‍ക്കണ്ടവരെയൊക്കെ തെറിവിളിച്ചാട്ടി. ചില്ലുപാത്രങ്ങളും ഗ്ലാസുകളും എറിഞ്ഞുടച്ചു. വായനയും എഴുത്തും ശീലമില്ലാഞ്ഞിട്ടും എനിക്ക് അമ്മയനുഭവിക്കുന്ന സമ്മര്‍ദം മനസ്സിലാക്കാന്‍ കഴിയുന്നുണ്ടായിരുന്നു. അതുകൊണ്ട് തന്നെ അമ്മയുടെ അക്രമങ്ങളെ നിയന്ത്രിക്കാന്‍ ഞാന്‍ തുനിഞ്ഞില്ല. ഒടുക്കം താനൊരു എഴുത്തുകാരിയാണെന്ന കാര്യംകൂടി മറന്നതോടെ അമ്മ പൂർണമായും ശാന്തയാവുകയായിരുന്നു. പിന്നീട് മരണംവരെ അമ്മ സംസാരിച്ചതേയില്ല.
മുറിയില്‍ അലസമായി കൂട്ടിയിട്ട പുസ്തക കൂട്ടങ്ങളിലേക്ക് അപരിചിതനായ അതിഥിയുടെ നേര്‍ക്കെന്നപോലെ നിര്‍വികാരതയോടെ നോക്കിയിരുന്ന് അമ്മ തന്‍റെ സമയം ചിലവഴിച്ചു. അക്ഷരങ്ങളുടെ അമിതഭാരത്തെ അമര്‍ത്തിവെച്ച ഘനമേറിയ പുറംചട്ടകളുടെ മേല്‍ പതിയെ പൊടിയടിഞ്ഞുതുടങ്ങി. പഴുതാരകളും കറുത്ത കാലുള്ള ചിലന്തികളും അരിച്ചുനടന്ന ഇരുണ്ട മൂലകളില്‍ വല്ലപ്പോഴും മാത്രം പെയ്ത വേനല്‍മഴയുടെ ഈര്‍പ്പം തങ്ങിനിന്നു. കാലാന്തരങ്ങളില്‍ മേല്‍ക്കുമേല്‍ പൊടിയും ഈര്‍പ്പവും അടിഞ്ഞടിഞ്ഞ് രൂപപ്പെട്ടേക്കാവുന്ന പുറ്റുകള്‍ ആദ്യം പുസ്തകങ്ങളെയും പിന്നെ അമ്മയെയും ഒടുവില്‍ വീടിനെത്തന്നെ മുഴുവനായും വിഴുങ്ങിയേക്കുമെന്ന് ഞാന്‍ പേടിച്ചു.
പ്രഭാതഭക്ഷണത്തിനുശേഷം കുറച്ചുനേരം അമ്മയെ ജനലരിക് ചേര്‍ത്തിട്ട ചാരുകസേരയില്‍ ഇരുത്താറുണ്ടായിരുന്നു. മരുന്നും മറവിയും മണക്കുന്ന കിടപ്പില്‍നിന്നും മാറി കാറ്റും വെളിച്ചവും കിട്ടുന്ന ആ ഇരുത്തം അമ്മക്ക് ഇഷ്ടപ്പെടുന്നുണ്ടെന്ന് എനിക്ക് തോന്നുമായിരുന്നു. ശരീരത്തിന്‍റെ ചെറു ചലനങ്ങളിലൂടെയോ കണ്ണുകളിലെ തിളക്കത്തിലൂടെയോ ആ ഇഷ്ടം ഒരിക്കല്‍പോലും പ്രകടമായില്ല എങ്കിലും അമ്മക്ക് ആ ഇരുത്തം പ്രിയപ്പെട്ടതാണെന്ന് തന്നെ ഞാന്‍ വിശ്വസിച്ചു. ജനലിലൂടെ ഉച്ചക്ക് മുന്നേയുള്ള വെയില്‍ കനക്കാന്‍ തുടങ്ങുമ്പോള്‍ അമ്മയെ വീണ്ടും കിടക്കയിലേക്ക് കിടത്തും.
അന്ന് ഞാന്‍ നോക്കുമ്പോള്‍ അമ്മ ചാരുകസേരയില്‍ കണ്ണുകളടച്ച് കിടക്കുകയായിരുന്നു. മഞ്ഞനിറമുള്ള വെയിലും ജാലകത്തിന്‍റെ നിഴലുകളും അമ്മയുടെ മുഖത്ത് വീണുകിടപ്പുണ്ടായിരുന്നു. കാറ്റ് ശമിച്ചിരുന്നു. തൊട്ടുനോക്കാതെ തന്നെ അമ്മ മരിച്ചുകഴിഞ്ഞതായി എനിക്ക് മനസ്സിലായി. കുറച്ചു നേരംകൂടി അമ്മയെ അങ്ങനെ ഇരിക്കാന്‍ വിട്ട് ഞാന്‍ എന്തോ ആലോചിച്ചുനിന്നു. എനിക്കിനി ഒന്നും ചെയ്യാനില്ല എന്നും വീണ്ടും യാത്രകളിലേക്ക് മടങ്ങിയാലോ എന്നും തോന്നി. അടുക്കളയില്‍നിന്നും കുക്കറിലെ ആവി ചീറ്റുന്ന ഒച്ച കേട്ടു. ഞാന്‍ സഹായത്തിന് വരുന്ന സ്ത്രീയെ വിളിച്ചു. പലപ്പോഴായി വന്ന ആളുകളെല്ലാം രാത്രിയോടെ ഒഴിഞ്ഞുപോയിരുന്നു. നഗരത്തിലെ പൊതുശ്മശാനത്തിലായിരുന്നു അമ്മയെ സംസ്കരിച്ചത്. അത്താഴം തയാറാക്കി കഴിഞ്ഞപ്പോള്‍ രാത്രി അവിടെ നില്‍ക്കണോ എന്ന്‍ സഹായത്തിന് വരുന്ന സ്ത്രീ ചോദിച്ചു. ഒട്ടും ചിന്തിക്കാതെ ഞാന്‍ അവരോട് പോയിക്കൊള്ളാന്‍ പറഞ്ഞു. പാത്രങ്ങള്‍ മേശയില്‍ വെക്കുന്ന ശബ്ദം കേട്ടു. പിന്നെ പുറത്തേക്കുള്ള വാതില്‍ തുറക്കുന്നതിന്‍റെയും അടയുന്നതിന്‍റെയും.

ഏകാന്തത പെരുമ്പറ കൊട്ടി കാതുകളിലൂടെ ഉള്ളിലേക്ക് നുഴഞ്ഞുകയറി. എനിക്ക് വല്ലാതെ ഉറക്കം വന്നു. അമ്മ കിടക്കാറുണ്ടായിരുന്ന കട്ടിലില്‍ അമ്മയുടെ ഉഷ്ണഗന്ധമുള്ള പുതപ്പ് തലവഴി മൂടി ഞാന്‍ കണ്ണുകള്‍ ഇറുക്കിയടച്ചു.
രണ്ട്
അവനെക്കുറിച്ചുള്ള ഓർമകള്‍ എല്ലാം പെറുക്കിക്കൂട്ടി ഒരിക്കലും പുറത്തുകടക്കാനാവാത്ത വിധം കുഴികുത്തി മൂടാന്‍ കഴിഞ്ഞിരുന്നെങ്കില്‍ എന്ന്‍ ഞാന്‍ പലപ്പോഴും ചിന്തിക്കുമായിരുന്നു. അവന്‍റെ ജനനത്തിനു കാരണമായ വര്‍ഷങ്ങള്‍ക്ക് മുമ്പുള്ള ഒരുച്ചനേരത്തെ വേഴ്ചയെ ഞാന്‍ ശപിച്ചിട്ടുണ്ടായിരുന്നു. ജീവിതത്തില്‍ ഒരിക്കലും തിരുത്താനാവാത്തവിധം എനിക്കൊരു കൈപ്പിഴ സംഭവിച്ചിട്ടുണ്ടെങ്കില്‍ അത് അവനെ ഭ്രൂണഹത്യ ചെയ്യാനെടുത്ത തീരുമാനത്തെ എതിര്‍ത്തതായിരുന്നു. ദൈവത്തില്‍ വിശ്വാസമില്ലാതിരുന്നിട്ടുകൂടി ഞാനെന്തെങ്കിലും പ്രാർഥിച്ചിട്ടുണ്ടെങ്കില്‍ അത് അവന്‍ എന്‍റെ ജീവിതത്തിലേക്ക് ഒരിക്കല്‍പോലും മടങ്ങിവരരുതേ എന്ന്‍ മാത്രമായിരുന്നു. ദൈവവും പ്രാർഥനയും കല്ലുവെച്ച നുണകളാണെന്ന് എനിക്ക് ഒന്നുകൂടി ഉറപ്പായി.
വൈകിയ രാത്രി എഴുതിക്കൊണ്ടിരിക്കെയാണ് വാതിലില്‍ നിര്‍ത്താതെയുള്ള മുട്ട് കേട്ടത്. അസമയത്ത് സന്ദര്‍ശനങ്ങളൊന്നും പതിവില്ലാത്തതാണ്. എഴുത്തുമുറിഞ്ഞ ദേഷ്യത്തോടെ പോയി വാതില്‍ തുറന്നപ്പോള്‍ അതൊരു സ്വപ്നമാവണേ എന്ന്‍ ഞാന്‍ തീവ്രമായി ആഗ്രഹിച്ചു. എന്തെങ്കിലും പറയാന്‍ കഴിയുന്നതിന് മുന്നേ അവന്‍ വന്ന്‍ കെട്ടിപ്പിടിച്ച് നെറ്റിയില്‍ ഉമ്മ വെച്ചപ്പോള്‍ അറപ്പും ഭയവും ഒന്നിനു പിറകെ വന്ന്‍ എന്നെ ചുറ്റിയതായി തോന്നി. കൈകള്‍കൊണ്ട് ഞാനവനെ തള്ളിമാറ്റാന്‍ ശ്രമിച്ചു. വര്‍ഷങ്ങള്‍ക്കു മുമ്പുള്ള ഒരു ദിവസം എന്‍റെ കുളിമുറിയിലേക്ക് തുളച്ചുകയറിയ നോട്ടത്തിന്‍റെ തീക്ഷ്ണതയും കിടപ്പുമുറിയില്‍ ഒരിക്കലും പോകാതെ തങ്ങിനിന്ന ശുക്ലത്തിന്‍റെ രൂക്ഷഗന്ധവും ഒരിക്കല്‍കൂടി എനിക്കനുഭവപ്പെട്ടു. കുറച്ചുനേരം എന്‍റെ കണ്ണുകളിലേക്ക് നോക്കിനിന്ന ശേഷം അവന്‍ ഞാന്‍ എഴുതിക്കൊണ്ടിരുന്ന കഥയുടെ തുടക്കം വായിച്ചുനോക്കി. അമ്മ ഇപ്പൊഴും എഴുതിക്കൊണ്ടിരിക്കുന്നത് കാണുമ്പോള്‍ അവന് സന്തോഷമുണ്ടെന്ന് പറഞ്ഞു. അമ്മ വിളിച്ചാല്‍ എങ്ങനെയാണ് വരാതിരിക്കാന്‍ കഴിയുക എന്ന്‍ പറഞ്ഞപ്പോള്‍ ഞാന്‍ സംശയത്തോടെ അവനെ നോക്കിനിന്നു. അപ്പോള്‍ അവന്‍ വീണ്ടും വന്ന്‍ എന്നെ കെട്ടിപ്പിടിച്ചു. ഞാന്‍ അനങ്ങാന്‍ കഴിയാതെ നിന്നു. അവന്‍റെ ഓരോ ചലനങ്ങളിലും പ്രകടമായ ആര്‍ദ്രതയും സ്നേഹവും എന്നെ അത്ഭുതപ്പെടുത്തി. അവന്‍റെ വേഷം കെട്ടിയ മറ്റൊരാളാണ് എന്‍റെ മുന്നില്‍ നില്‍ക്കുന്നതെന്ന് തോന്നി.
അങ്ങോട്ടുമിങ്ങോട്ടും പലതവണ തിരിഞ്ഞുകിടന്നിട്ടും അന്നെനിക്കുറക്കം വന്നില്ല. വായിച്ചുകൊണ്ടിരിക്കുന്ന പുസ്തകം എടുത്തുനോക്കിയെങ്കിലും അക്ഷരങ്ങളൊന്നും കണ്ണില്‍ പിടിക്കാത്തതായി തോന്നി. എഴുത്ത് തുടരുന്നതിനെക്കുറിച്ച് ആലോചിച്ചതേയില്ല. അത്രയും കാലം അനക്കമൊന്നും ഇല്ലാതിരുന്ന അടുത്ത മുറിയില്‍നിന്നും കസേര നീങ്ങുന്നതിന്‍റെ ശബ്ദങ്ങളും കട്ടിലിന്‍റെ ഞരക്കങ്ങളും കേട്ടപ്പോള്‍ ഇനിയൊരിക്കലും എനിക്ക് എഴുതാന്‍ കഴിഞ്ഞേക്കില്ലേ എന്ന്‍ ഭയമായി. നാളെ തന്നെ അവനെ ഇറക്കിവിടണമെന്നും പോയില്ലെങ്കില്‍ പോലീസിനെ അറിയിക്കാമെന്നും ഞാന്‍ കരുതി. പെെട്ടന്നുണ്ടായ ചിന്തയില്‍ ഉറങ്ങുന്നതിന് മുന്നേ തലയിണക്കടിയിലേക്ക് ഒരു കത്രിക തിരുകിവെച്ചു. ഏത് നിമിഷവും പുറത്തെടുക്കാവുന്നവണ്ണം ഒരു കൈ അതിനുമുകളില്‍ വെച്ചാണ് കണ്ണുകളടച്ചത്.
കുറേ വൈകിക്കാണും, അടുത്തെന്തോ ചലിക്കുന്നതായി തോന്നി. പൊടുന്നനെ, മറക്കാന്‍ ശ്രമിച്ചിട്ടും വിട്ടുപോകാതിരുന്ന അവന്‍റെ മണം മുറിയിലാകെ പടര്‍ന്നുകഴിഞ്ഞതായി ഞാനറിഞ്ഞു. കത്രികയിലുള്ള എന്‍റെ പിടി മുറുകി. എന്തിനും തയാറായി ശ്വാസമടക്കി പതിയെ തിരിഞ്ഞപ്പോള്‍ ഇരുകൈകളും മുട്ടുകള്‍ക്കിടയില്‍ തിരുകി അവന്‍ ശാന്തമായി ഉറങ്ങുകയായിരുന്നു. ഞാന്‍ ശബ്ദമുണ്ടാക്കാതെ എഴുന്നേറ്റ് കസേരയിലേക്ക് ഇരുന്നു. ഇടക്കെപ്പോഴോ ഒന്ന്‍ മയങ്ങിപ്പോയെങ്കിലും രാവിലെ ജനലിലൂടെ വെളിച്ചമെത്തുന്നതിന് മുന്നേ ഞെട്ടിയെഴുന്നേറ്റു. എന്‍റെ വിരലുകളില്‍ അപ്പോഴും കത്രിക തൂങ്ങിക്കിടക്കുന്നുണ്ടായിരുന്നു.
തലേന്ന് കണ്ട അതേ നിലയില്‍ കാല്‍മുട്ടുകള്‍ ചുരുട്ടി കൈകള്‍ അതിനിടയിലേക്ക് തിരുകിവെച്ച് അവന്‍ കിടക്കുന്നത് കണ്ടപ്പോള്‍ എന്‍റെ ഗര്‍ഭപാത്രത്തിന്‍റെ അടരുകളെ ഓരോന്നായി ചീന്തിക്കളഞ്ഞ് പുറത്തേക്ക് തെറിച്ച ഭീമാകാരനായ കുട്ടിയാണതെന്ന് എനിക്ക് തോന്നി. അടിവയറ്റിലൂടെ എന്‍റെ തലയുടെ അറ്റത്തേക്ക് ഒരു വേദന ഇഴഞ്ഞുകയറി.
ആ ദിവസവും അതിന്‍റെ അടുത്ത ദിവസവും അവന്‍ പോയില്ല. അവന്‍ പിന്നീട് പോയതേയില്ല. ഇറങ്ങിപ്പോകാന്‍ പറയാന്‍ പലതവണ ശ്രമിച്ചെങ്കിലും വാക്കുകള്‍ പുറത്തുവരാതെ ഞാന്‍ ഓരോ തവണയും കുഴങ്ങി.
അപൂർവമായേ അവന്‍ തന്‍റെ മുറിയില്‍നിന്നും പുറത്തിറങ്ങിയുള്ളൂ. അപ്പോഴൊക്കെ അടുക്കളയില്‍ പോയി കാപ്പിയോ ചായയോ ഉണ്ടാക്കി എന്‍റെ മുറിയിലേക്ക് വരും. പുറത്ത് പാത്രങ്ങളുടെയും ഗ്ലാസുകളുടെയും തട്ടലുകള്‍ക്കും മുട്ടലുകള്‍ക്കും ഇടയില്‍ അവന്‍ ആരോടോ സംസാരിക്കുന്നത് അവ്യക്തമായി എനിക്ക് കേള്‍ക്കാമായിരുന്നു. ഫോണില്‍ ആകുമെന്നാണ് ആദ്യം കരുതിയത്. എന്നാല്‍ ഒരിക്കല്‍ ഇരിപ്പുമുറിയിലെ സോഫയില്‍ അടുത്ത് മറ്റൊരാള്‍ ഉണ്ടെന്നവണ്ണം ഗൗരവമായി അവന്‍ തനിയെ ഇരുന്ന് വര്‍ത്തമാനം പറയുന്നത് ചാരിയ വാതിലിന്‍റെ വിടവിലൂടെ ഞാന്‍ കണ്ടു. നോക്കിക്കൊണ്ടിരിക്കെ അവന് പെെട്ടന്ന് എഴുന്നേറ്റ് അടുക്കളയിലേക്ക് നടന്നു. ഞാന്‍ കട്ടിലില്‍ ചാരിക്കിടന്ന്‍ കണ്ണുകളടച്ച് വിശ്രമിക്കുന്നതായി അഭിനയിച്ചു. പതിവ് പോലെ അവന്‍ കാപ്പിയുമായി വന്നു. എനിക്ക് നേരെ ഒരു കപ്പ് നീട്ടിയശേഷം ജനലരികെ ചെന്ന് പുറത്തേക്ക് നോക്കിനിന്നു. ചൂടുണ്ടായിട്ടും കഴിയുന്നതും വേഗം കാപ്പി കുടിച്ച് കപ്പ് വലിയ ശബ്ദത്തോടെ ഞാന്‍ കട്ടില്‍ത്തലക്കല്‍ വെച്ചു. കപ്പെടുത്ത് പുറത്തേക്ക് നടക്കുന്നതിനിടയില്‍ മരണം കാത്തുകിടക്കുന്ന വൃദ്ധയുടെ കണ്ണിലേക്കെന്നപോലെ അവന്‍ എന്നെ സഹതാപത്തോടെ തിരിഞ്ഞുനോക്കി.
മറ്റൊരു ദിവസം, ബാല്‍ക്കണിയിലെ ചെടികള്‍ക്ക് വെള്ളമൊഴിച്ചുകൊണ്ടിരിക്കുകയായിരുന്നു ഞാന്‍. എന്നെ നോക്കിക്കൊണ്ട് ഏറെനേരം അവന്‍ പിന്നില്‍ നില്‍ക്കുന്നത് ഞാനറിഞ്ഞിരുന്നില്ല. നേരം പുലരുന്നതേ ഉണ്ടായിരുന്നുള്ളൂ. പുറത്ത് റോഡിലൂടെ ആളുകള്‍ നടന്നുതുടങ്ങിയിരുന്നില്ല. ബാൽക്കണിയിലെ അപ്പോഴും അണഞ്ഞിട്ടില്ലാത്ത മഞ്ഞവെളിച്ചത്തില്‍ റോസാച്ചെടികളുടെ മുകളിലേക്ക് അവന്‍റെ നിഴല്‍ നീണ്ടുവന്നപ്പോള്‍ എനിക്ക് ചലനം നഷ്ടപ്പെട്ടതുപോലെ തോന്നി. വല്ലതും സംഭവിക്കുകയാണെങ്കില്‍ താഴേക്ക് എടുത്തുചാടാമെന്ന് ഞാന്‍ ഉറപ്പിച്ചു. എന്നാല്‍ അവന്‍ അതേ നിശ്ശബ്ദതയോടെ എന്‍റെ അരികിലേക്ക് നീങ്ങിനിന്ന് ചെടികളിലെ ഉണങ്ങിയ ഇലകള്‍ നുള്ളി മുകളില്‍നിന്നും താഴേക്കിട്ടു. അവ താഴേക്ക് പതിക്കുന്നത് നോക്കിനിന്നു. പിന്നെ എന്‍റെ മുഖത്തും മുടിയിലും പതിയെ തലോടി. ഏറെ കാലം എന്‍റെ ഉറക്കം കെടുത്തിയ ആ മണം അവന്‍റെ കൈകള്‍ക്കുള്ളില്‍ അപ്പോഴും പതുങ്ങിക്കിടക്കുന്നുണ്ടാവും എന്നാണ് ഞാന്‍ കരുതിയത്. എന്നാല്‍ കാറ്റുപോലെയോ നിലാവുപോലെയോ അത്രയും ആര്‍ദ്രമായി അവന്‍റെ കൈകള്‍ എനിക്കനുഭവപ്പെട്ടപ്പോള്‍ കൂടുതല്‍ നേരം അവിടെ നില്‍ക്കാന്‍ എനിക്ക് കഴിഞ്ഞില്ല.
അവനില്‍ എന്ത് മാറ്റമാണ് വന്നതെന്ന് എനിക്ക് മനസ്സിലായില്ല. പഴയതൊക്കെ പാടെ മറന്നതുപോലെയോ അല്ലെങ്കില്‍ അങ്ങനെയൊന്നും സംഭവിച്ചിട്ടേ ഇല്ലാത്തതുപോലെയോ ആയിരുന്നു എന്നോടുള്ള അവന്‍റെ പെരുമാറ്റങ്ങള്‍. ഞാന്‍ പ്രതികരിക്കാറില്ലെങ്കിലും പലപ്പോഴും, ടി.വി കാണുമ്പോഴോ പത്രം വായിക്കുമ്പോഴോ കാറുമായി പുറത്തേക്കിറങ്ങുമ്പോഴോ അമ്മേ എന്നും വിളിച്ച് അവനെന്‍റെ പിറകെ കൂടും. അങ്ങോട്ടൊന്നും ചോദിക്കാതെ തന്നെ പല കാര്യങ്ങളെയും കുറിച്ച് പറഞ്ഞുതുടങ്ങും. യാത്ര ചെയ്ത സ്ഥലങ്ങളെ പറ്റി, കണ്ടുമുട്ടിയ ആളുകളെ പറ്റി, ഒറ്റക്ക് തുടരുന്ന ജീവിതത്തെ കുറിച്ച്, അങ്ങനെ പലതും.
എങ്ങോട്ടോ ഉള്ള ഒരു യാത്രയില്‍, തീവണ്ടിയില്‍ വെച്ച് ഞാനയച്ച സന്ദേശം പലവട്ടം വായിച്ചതും അടുത്ത സ്റ്റേഷനില്‍ തന്നെ വണ്ടിയിറങ്ങി വീട്ടിലേക്ക് മടങ്ങാന്‍ തീരുമാനിച്ചതും പറഞ്ഞപ്പോള്‍ അവന്‍റെ കണ്ണുകള്‍ തിളങ്ങി. ഞാന്‍ അങ്ങനെയൊന്ന് അയച്ചിട്ടേ ഇല്ല എന്നും നിന്നെ കാണാന്‍ എനിക്കൊരിക്കലും തോന്നിയിട്ടേ ഇല്ല എന്നും പറയാന്‍ വന്നെങ്കിലും ഞാന്‍ മിണ്ടിയില്ല. അവന് ഭ്രാന്തായിരിക്കുമെന്ന് ഞാന്‍ കരുതി. എന്നാല്‍ അവന്‍റെ കണ്ണുകളിലേക്ക് നോക്കിയപ്പോള്‍ അവന്‍ കൂടുതല്‍ നിഷ്കളങ്കനായതുപോലെയും തോന്നി. ഒരു കുട്ടിയായതുപോലെ. ആദ്യമായി അക്ഷരങ്ങള്‍ ചേര്‍ത്ത് അവനെന്നെ അമ്മേ എന്ന്‍ വിളിച്ചത് ഞാനോര്‍ത്തു. അവനെ വീണ്ടും സ്നേഹിച്ചുപോകുമോ എന്നെനിക്ക് ഭയമായി.
അതുകൊണ്ട് തന്നെ അവനില്‍നിന്നും ഞാന്‍ കഴിവതും ഒഴിഞ്ഞുമാറാന്‍ ശ്രമിച്ചു. അങ്ങനെ ഒരാള്‍ വീട്ടില്‍ ഇല്ല എന്ന രീതിയില്‍ പെരുമാറി. എനിക്ക് മാത്രമുള്ള ഭക്ഷണം ഒറ്റക്ക് പാകംചെയ്ത് കഴിച്ചു. അവനും കൂടെ വരും എന്നറിയാവുന്നതിനാല്‍ വൈകുന്നേരത്തെ പതിവ് നടത്തം ഒഴിവാക്കി. കൂടുതലും നേരം സ്വന്തം മുറിയില്‍ മാത്രം ചിലവഴിച്ചു.
ഇടക്കൊക്കെ അവന്‍റെ കണ്ണുവെട്ടിച്ചായിരുന്നു ഞാന്‍ പുറത്തുപോയിരുന്നത്. അങ്ങനെ ഒരുദിവസം രാത്രി മടങ്ങിവന്നപ്പോള്‍ വാതില്‍ തുറന്നുകിടക്കുന്നത് കണ്ടു. വീടിനകം ആരുമില്ലാത്തപോലെ നിശ്ശബ്ദമായിരുന്നു. അടുക്കളയില്‍ നിന്നും ശബ്ദങ്ങളൊന്നും കേള്‍ക്കുന്നുണ്ടായിരുന്നില്ല. കേറിവന്നതുപോലെതന്നെ അവന്‍ ഇറങ്ങിപ്പോയെന്ന് ഞാന്‍ കരുതി. അപ്പോഴാണ് എന്‍റെ കട്ടിലില്‍ മൂടിപ്പുതച്ച് ഒരു രൂപം കിടക്കുന്നത് ശ്രദ്ധിച്ചത്. മുറിയിലെ വെളിച്ചമിട്ടിട്ടും അനക്കമൊന്നും കണ്ടില്ല. വാതിലില്‍ മുട്ടിയിട്ടും കാര്യമുണ്ടായില്ല. അവസാനമായി കാണാന്‍ ശവത്തിന്‍റെ മുഖമറ നീക്കുന്ന കരുതലോടെ ഞാന്‍ പുതപ്പ് താഴേക്ക് നീക്കി. പൊള്ളുന്ന വായു എന്‍റെ കൈകളില്‍ തട്ടി. നെറ്റിയില്‍ നല്ല ചൂടുണ്ടായിരുന്നു. പാതിതുറന്ന വായിലെ കോണിലൂടെ ഞരക്കങ്ങള്‍ കേട്ടപ്പോള്‍ ഞാനവനെ കൂടുതലുറക്കെ വിളിച്ചുനോക്കി. കുലുക്കിയിട്ടും മുഖത്ത് വെള്ളം തളിച്ചിട്ടും എഴുന്നേല്‍ക്കാതായപ്പോള്‍ ഒരു നിമിഷം എന്ത് ചെയ്യണമെന്നറിയാതെ ഞാന്‍ പകച്ചുനിന്നു. പിന്നെ ഫോണെടുത്ത് ആംബുലന്‍സിന്‍റെ നമ്പര്‍ ഡയല്‍ ചെയ്തു.
മൂന്ന്
കുളിപ്പുരയിലെ നാലു ചുമരുകള്‍ക്കുള്ളില്‍നിന്നും ഉറവപൊട്ടിപ്പടര്‍ന്ന ആദിമമായ ആ ഗന്ധത്തിലേക്ക് അവന്‍ മൂക്ക് വിടര്‍ത്തി. നനവ് വിട്ടുമാറാത്ത തറയിലൂടെ കിനിഞ്ഞിറങ്ങുന്ന കാച്ചിയ എണ്ണയുടെയും കറ്റാര്‍നീരിന്‍റെയും വഴുക്കലിലേക്ക് കാലുകള്‍ അകത്തി ഇരുന്നപ്പോള്‍ തന്‍റെ അരക്കെട്ടിനുതാഴെ കനംവെക്കുന്നതായി അറിഞ്ഞു. അതിന്‍റെ ഒടുക്കത്തെ ഭാരം തറയും പിളര്‍ത്തി പാതാളത്തിലേക്ക് തന്നെ വലിച്ചുതാഴ്ത്തിയേക്കുമോ എന്നവന് ഒരു നിമിഷം ഭയം തോന്നി. മുഷ്ടിമൈഥുനത്തിന്‍റെ ശബ്ദവേഗത്തില്‍ പതിയെ കണ്ണുകള്‍ അടഞ്ഞു.
ഇരുട്ടിലൂടെ അമ്മ നടന്നുപോകുന്നു. തിരിഞ്ഞുനിന്ന് ചെടികളിലേക്ക് വെള്ളമൊഴിക്കുന്നു. മുടി മാടിക്കെട്ടി ഭക്ഷണം വിളമ്പുന്നു. മഴ നനയുന്നു. ഈറനോടെ ഉറങ്ങാനായി തന്‍റെ മുറിയിലേക്ക് പോകുന്നു. ചെവികളിലേക്ക് കാറ്റ് കയറുകയാണ്. ശബ്ദങ്ങള്‍ ഇല്ലാതാവുകയാണ്. പതിഞ്ഞ സീല്‍ക്കാരങ്ങള്‍. പ്രളയകാലത്തെ വര്‍ഷപാതത്തിന്‍റെ തണുപ്പ്. രോമകൂപങ്ങളിലെ മരവിപ്പ്.
അമ്മ വെയില്‍ കായുകയാണ്. മുടി അഴിഞ്ഞിരിക്കുകയാണ്. പ്രസവത്തില്‍ തള്ള മരിച്ച പൂച്ചക്കുഞ്ഞിന്‍റെ തൂവല്‍മിനുപ്പുള്ള കഴുത്തിലൂടെ വിരലോടിക്കുകയാണ്.
കാറ്റിലേക്ക് സാരിത്തലപ്പ് നിവര്‍ത്തുകയാണ്. വിരിഞ്ഞ വസ്ത്രത്തിലേക്ക് വേനല്‍ത്തുമ്പികള്‍ പറന്നിറങ്ങുകയാണ്. അവര്‍ അമ്മയേയുംകൊണ്ട് മേഘങ്ങളിലേക്ക് ഉയര്‍ന്നുപൊങ്ങുകയാണ്.
ശബ്ദവേഗം, പ്രകാശവേഗം, സിരകളില്‍ സൂചിയോട്ടങ്ങള്‍. സൃഷ്ടിക്കായുള്ള മഹാവിസ്ഫോടനങ്ങള്‍. പുതിയ പ്രവാഹങ്ങള്‍.
എല്ലാത്തിനും ഒടുക്കം കാറ്റനക്കമില്ലാത്ത പ്രാചീന നിശ്ശബ്ദത. ഇരുട്ട്...
വീണ്ടും, കുളിപ്പുരയില്‍, തറയില്‍ ശ്വാസം കിട്ടാതെ ചത്തുമലച്ച ബീജകോടികളെ നോക്കിയിരുന്നപ്പോള്‍ കാലപ്പഴക്കത്തില്‍ മറന്നുപോയ ഏതോ ഒരു രുചി തന്‍റെ നാവുകളിലേക്ക് തിരിച്ചെത്തിയത് അവനറിഞ്ഞു. മറവിയിലും മറക്കാത്ത മുലപ്പാലിന്‍റെ മധുരത്തില്‍ അവന്‍ കണ്ണുകള്‍ തുറന്നു.

നാല്
ഒടുവില്‍ ഇന്നലെ അവന്‍ മരിച്ചപ്പോള്‍ ഒരുപാട് കാലം അവധിയില്ലാതെ തുടര്‍ന്നുകൊണ്ടിരുന്ന ജോലി പെെട്ടന്ന് ഇല്ലാതാകുമ്പോള്‍ ഉണ്ടാകുന്ന ശ്യൂന്യതയോടെ ഞാന്‍ ഒരുപാട് നേരം കിടന്നുറങ്ങി. സന്ദര്‍ശകരാരും ഉണ്ടായിരുന്നില്ല. രണ്ടു വര്‍ഷം മുമ്പ് അവന്‍ മടങ്ങിവന്നതും ആരെയും അറിയിച്ചിരുന്നില്ല.
ജീവിതത്തിലെ ഏറ്റവും നീളമേറിയ വര്‍ഷങ്ങളാണ് കടന്നുപോയതെന്ന് എനിക്ക് തോന്നി. ഒന്നും ചെയ്യാനില്ലാത്ത പകലുകളും രാത്രികളുമാണ് വരാനിരിക്കുന്നതെന്ന് വിചാരിച്ചു.
എന്നിട്ടും തുടര്‍ന്നുപോരുന്ന ഓർമയില്‍ രാവിലെ എഴുന്നേല്‍ക്കാനായി ഞാന്‍ അലാറം വെച്ചു. പിന്നീട് അതിന്‍റെ ആവശ്യമില്ലല്ലോ എന്നോര്‍ത്തപ്പോള്‍ ഓഫ് ചെയ്ത് കട്ടിലിനടിയിലേക്ക് നീക്കിവെച്ചു. രാവിലെ മുഴുവന്‍ ഉറങ്ങിതീര്‍ത്തതിനാല്‍ രാത്രി ഉറക്കമില്ലാതെ കിടന്നു.
അവന്‍ മരിച്ചില്ലായിരുന്നെങ്കില്‍ നാളെയും എനിക്ക് നേരത്തേ എഴുന്നേല്‍ക്കേണ്ടി വരുമായിരുന്നു. മുഖം കഴുകുന്നതിന് മുന്നേ അവന്‍റെ മുറിയിലേക്ക് ചെന്ന് മുഷിഞ്ഞ വിരിയും ഡയപ്പറും മാറ്റേണ്ടിയിരുന്നു. വലതുകൈ അരക്കെട്ടില്‍ ചുറ്റിപ്പിടിച്ച് അവനെ ശുചിമുറിയിലേക്ക് നടത്തുമ്പോള്‍ താൽപര്യമില്ലാത്ത മട്ടില്‍ അവന്‍ ചില ശബ്ദങ്ങള്‍ ഉണ്ടാക്കുമായിരുന്നു. അവന് ഞാന്‍ ഭക്ഷണം വാരിക്കൊടുക്കേണ്ടി വരുമായിരുന്നു. ചിറിയിലൂടെ ഒലിച്ചിറങ്ങുന്ന അവശിഷ്ടങ്ങള്‍ തുടച്ചുകൊടുക്കുകയും വേണ്ടിയിരുന്നു. നനഞ്ഞ തുണികൊണ്ട് അവന്‍റെ ശരീരം വൃത്തിയാക്കേണ്ടി വരുമായിരുന്നു. മുഖവും കഴുത്തും വയറും സ്വകാര്യഭാഗങ്ങളും കാലും എല്ലാം. പലതവണ.
ഓരോ ദിവസവും അവന് കേള്‍ക്കാനായി എനിക്ക് പുതിയ പാട്ടുകള്‍ക്കായി തിരയേണ്ടി വരുമായിരുന്നു. അത് കേട്ടുകൊണ്ട് അവന്‍ ഉറങ്ങിപ്പോകുന്നത് നോക്കിനില്‍ക്കേണ്ടി വരുമായിരുന്നു. രാത്രി വീണ്ടും ഉണരുമ്പോള്‍ അവന്‍ കഥ പറയാന്‍ ആവശ്യപ്പെടുമായിരുന്നു. അല്ലെങ്കില്‍ അവന്‍ ആവശ്യപ്പെടുന്നതായി എനിക്ക് തോന്നുമായിരുന്നു. ഒരുപാട് തവണ പറഞ്ഞ ഒരമ്മയുടെയും മകന്‍റെയും പഴങ്കഥ ഞാനവന് വീണ്ടും വീണ്ടും പറഞ്ഞുകൊടുക്കേണ്ടി വരുമായിരുന്നു. അവന്‍ മരിച്ചില്ലായിരുന്നെങ്കില്‍ ചെയ്തുതീര്‍ക്കാനായി എനിക്ക് ഒരുപാട് കാര്യങ്ങള്‍ ഉണ്ടാകുമായിരുന്നു.
എന്നിട്ടും അവന്‍ മരിച്ചു.
വരാനിരിക്കുന്ന ദിവസങ്ങളില്‍ എന്തുചെയ്യുമെന്നോര്‍ത്തപ്പോള്‍ എനിക്ക് പേടിയായി. ഒന്നും ചെയ്യാതിരുന്നാല്‍ എനിക്കും പെെട്ടന്നുതന്നെ വയസ്സാകുമെന്നും ഞാനും ഉടനെ മരിച്ചുപോകുമെന്നും കരുതി. മരിക്കാതിരിക്കാനായി എന്തെങ്കിലും ചെയ്തേ തീരൂ എന്ന്‍ കടുത്ത തോന്നലുണ്ടായി.
പൊടുന്നനെ, പണ്ട് ഞാനൊരു എഴുത്തുകാരി ആയിരുന്നല്ലോ എന്നെനിക്ക് ഓർമ വന്നു. അവന്‍റെ കൂടെ ചിലവഴിച്ച അവസാന വര്‍ഷങ്ങള്‍ ഞാന്‍ എഴുതിയതേ ഇല്ലായിരുന്നു.
രണ്ടു വര്‍ഷം മുമ്പ് മുന്നറിയിപ്പൊന്നും കൂടാതെ അവന്‍ മടങ്ങിവന്ന രാത്രി ഞാന്‍ എഴുതിക്കൊണ്ടിരിക്കുകയായിരുന്നല്ലോ എന്നോര്‍ത്തു. പുസ്തകങ്ങള്‍ അടുക്കിവെച്ച അലമാരിയില്‍നിന്നും എന്‍റെ എഴുത്തുപുസ്തകം കണ്ടെടുത്തു. അവസാനമായി എഴുതിയ താളില്‍ ആരംഭത്തില്‍തന്നെ മുറിഞ്ഞുപോയ കഥയുടെ തുടക്കം വായിച്ചുനോക്കി.
‘‘സോറിയാസിസിന്‍റെ ശല്‍ക്കങ്ങള്‍പോലെ വെയില്‍ അടര്‍ന്നുതുടങ്ങിയ ഒരുച്ചനേരത്താണ് അവന്‍ ആത്മഹത്യ ചെയ്തത്.
വേനലായിരുന്നു.
നാരകത്തിന്‍റെ ഇലകളെ ദൂരെനിന്നും കാറ്റ് ചുഴറ്റിക്കൊണ്ട് വരുന്നതും നോക്കി പുറത്തിരിക്കുകയായിരുന്നു ഞാന്‍.
അവന്‍റെ മരണത്തിനുശേഷം പിന്നെ കാറ്റ് വീശിയിട്ടില്ല. വെയില് വന്നിട്ടില്ല. മഴ പെയ്തോ എന്ന് ഞാന്‍ ഓര്‍ക്കുന്നില്ല...’’
ഇന്ന്‍ പൂര്‍ത്തിയാക്കപ്പെടാന്‍വേണ്ടി മാത്രമായാണ് വര്‍ഷങ്ങള്‍ മുമ്പ് ഞാനീ കഥ തുടങ്ങിവെച്ചതെന്ന് തോന്നി. കാലങ്ങള്‍ക്കു ശേഷം പേനയെടുത്തപ്പോള്‍ അക്ഷരങ്ങള്‍ മറന്നതുപോലെ എന്‍റെ കൈകള്‍ വിറച്ചു. എഴുതിക്കൊണ്ടിരിക്കുമ്പോള്‍ വീണ്ടും വാതിലില്‍ മുട്ട് കേട്ടേക്കുമോ എന്ന ഭയത്തോടെ ഞാന്‍ മേശവിളക്കിന്‍റെ വെളിച്ചത്തിലേക്ക് കുനിഞ്ഞിരുന്നു.