Begin typing your search above and press return to search.

ചിത്രകഥ

ചിത്രകഥ
cancel

ഈ കഥയിലെ സ്ഥലവും കാലവും വ്യക്തികളും സംഭവങ്ങളുമെല്ലാം തികച്ചും സാങ്കൽപികമാണ്. ജീവിച്ചിരിക്കുന്നവരോ മരിച്ചവരോ ആയ ആരുമായോ, കണ്ടതോ കേട്ടറിഞ്ഞതോ ആയ ഏതെങ്കിലും പ്രദേശങ്ങളുമായോ സംഭവങ്ങളുമായോ സാദൃശ്യം തോന്നുന്നുവെങ്കില്‍ അത് തികച്ചും യാദൃച്ഛികം മാത്രം. –നൃപന്‍1ഒരു പോസ്റ്റ്മാനായിട്ടുള്ള എന്റെ ജീവിതമാരംഭിച്ചത് രമണി എന്ന ഗ്രാമത്തിലാണ്; വർഷങ്ങൾക്കു മുമ്പ്. ജോലി കിട്ടിയതിന്റെ അത്ഭുതവും ദൂരെ ദൂരെയൊരു നാട്ടിലേക്ക് പെട്ടെന്നുള്ള പറിച്ചു നടലിന്റെ അങ്കലാപ്പും ഒരുമിച്ച് ഉലച്ചതിനാല്‍ രമണിയിലേക്കുള്ള യാത്രയില്‍ ഞാന്‍ ഏറക്കുറേ മന്ദപ്പനായിരുന്നു. പക്ഷേ, എന്റെ എല്ലാ മന്ദപ്പും ആ ഗ്രാമത്തില്‍...

Your Subscription Supports Independent Journalism

View Plans
  • Unlimited access to Madhyamam Weekly Articles and Archives
  • ........
  • Experience ‘Ad Free’ article pages

ഈ കഥയിലെ സ്ഥലവും കാലവും വ്യക്തികളും സംഭവങ്ങളുമെല്ലാം തികച്ചും സാങ്കൽപികമാണ്. ജീവിച്ചിരിക്കുന്നവരോ മരിച്ചവരോ ആയ ആരുമായോ, കണ്ടതോ കേട്ടറിഞ്ഞതോ ആയ ഏതെങ്കിലും പ്രദേശങ്ങളുമായോ സംഭവങ്ങളുമായോ സാദൃശ്യം തോന്നുന്നുവെങ്കില്‍ അത് തികച്ചും യാദൃച്ഛികം മാത്രം. –നൃപന്‍

1

ഒരു പോസ്റ്റ്മാനായിട്ടുള്ള എന്റെ ജീവിതമാരംഭിച്ചത് രമണി എന്ന ഗ്രാമത്തിലാണ്; വർഷങ്ങൾക്കു മുമ്പ്. ജോലി കിട്ടിയതിന്റെ അത്ഭുതവും ദൂരെ ദൂരെയൊരു നാട്ടിലേക്ക് പെട്ടെന്നുള്ള പറിച്ചു നടലിന്റെ അങ്കലാപ്പും ഒരുമിച്ച് ഉലച്ചതിനാല്‍ രമണിയിലേക്കുള്ള യാത്രയില്‍ ഞാന്‍ ഏറക്കുറേ മന്ദപ്പനായിരുന്നു. പക്ഷേ, എന്റെ എല്ലാ മന്ദപ്പും ആ ഗ്രാമത്തില്‍ കാലുകുത്തിയ നിമിഷം വിട്ടൊഴിഞ്ഞു പോയി. അത്ര സുന്ദരമായിരുന്നു അവിടം. ചൊരിമണലിന്റെ ശുഭ്രത. മണൽവീഥികള്‍, നൂറ്റാണ്ടുകള്‍ പഴക്കമുള്ള വന്മരങ്ങള്‍, പൊന്തപ്പടർപ്പുകളുടെ ഗ്രാമീണമണം... ഗ്രാമമെന്നാല്‍ അതിന്റെ പേര് രമണി എന്ന് ഏതുറക്കത്തിലും പറഞ്ഞുപോകുംവിധം അവർണനീയം.

ഇങ്ങനെയൊക്കെയാണെങ്കിലും ഒരു അഭംഗി ആ നാടിനുണ്ടായിരുന്നു. അതുപക്ഷേ, ഭൂമിശാസ്ത്രപരമായിരുന്നില്ല. മനുഷ്യർക്കിടയിലായിരുന്നു. ഏതൊന്ന് നശിക്കാതിരിക്കാന്‍ വേണ്ടിയാണോ പണ്ടൊരു മഹാന്‍ ജീവന്‍ കൊടുക്കാന്‍ തയാറാണെന്നു പറഞ്ഞത്, അതിന്റെ സമൃദ്ധിയായിരുന്നു അഭംഗി എന്നു പറയാന്‍ എനിക്ക് ഖേദമൊന്നുമില്ല. അവിടെയെത്തി ഒരാഴ്ചക്കകംതന്നെ എനിക്കത് ബോധ്യപ്പെട്ടു.

തപാലുകള്‍ വിലാസക്കാർക്ക് എത്തിക്കാന്‍ എനിക്കൊരു സൈക്കിള്‍ അനുവദിച്ചിരുന്നു. അവിടത്തെ മണൽപ്പാതകളിലൂടെയുള്ള സൈക്കിൾസവാരി അവിസ്മരണീയമായ അനുഭവമായിരുന്നു. എല്ലാ വീടുകളിലും കയറിയിറങ്ങി ബുദ്ധിമുട്ടേണ്ട ആവശ്യമൊന്നുമില്ലെന്ന് പോസ്റ്റ്മാസ്റ്റര്‍ എന്നോട് ആദ്യദിവസം തന്നെ പറഞ്ഞു. മാത്രമല്ല, തപാലുകള്‍ എത്തിക്കേണ്ട വീടുകള്‍ ഏതൊക്കെയെന്ന് എനിക്കദ്ദേഹം കാട്ടിത്തരിക കൂടി ചെയ്തു.

“അപ്പോള്‍ ബാക്കിയുള്ളവരോ? അവർക്കൊന്നും തപാലുകള്‍ വരാറില്ലേ?” –ഞാന്‍ ചോദിച്ചു.

“ആവശ്യക്കാര്‍ പോസ്റ്റാഫീസില്‍ വന്നെടുത്തോളും” –പോസ്റ്റ്മാസ്റ്റര്‍ ഒട്ടും താൽപര്യമില്ലാത്തപോലെ പറഞ്ഞു.

“എനിക്ക് ബുദ്ധിമുട്ടൊന്നുമില്ല. ഞാന്‍ കൊണ്ടുപോയി കൊടുത്തോളാം.”

എന്റെ മറുപടി കേട്ട് പോസ്റ്റ്മാസ്റ്റര്‍ പൊട്ടിപ്പൊട്ടി ചിരിച്ചു.

“അങ്ങനെയെങ്കില്‍ ഉടന്‍ നാട്ടിലേക്ക് പോകാനൊരുങ്ങിക്കോളൂ.”

അതും അദ്ദേഹം ചിരിച്ചുകൊണ്ടു തന്നെയാണ് പറഞ്ഞത്.

ആ ചിരിയുടെ അർഥവും ആഴവും എനിക്ക് വളരെ പെട്ടെന്നു തന്നെ ബോധ്യപ്പെട്ടു. സമൻസുകള്‍, ജപ്തിക്കടലാസുകള്‍ എന്നിങ്ങനെയുള്ളവ തേടി ചിലര്‍ പോസ്റ്റ്ഓഫീസിനു മുന്നില്‍ കാത്തുകെട്ടി കിടക്കുന്നത് എനിക്ക് ഏറ്റവും അപരിചിതമായ കാഴ്ചകളിലൊന്നായി. അവരുടെ മുന്നിലേക്ക് തന്റെ സമയത്തിനും മാനസികാവസ്ഥക്കുമനുസരിച്ച് പോസ്റ്റ്മാസ്റ്റര്‍ ചെല്ലും. ഓരോരുത്തരുടേയും പേര് വിളിച്ച് തപാലുകള്‍ കൈയിലേക്കിട്ടു കൊടുക്കും. ഇങ്ങനെയൊക്കെയായിരുന്നു അഭംഗി എനിക്ക് അനുഭവപ്പെട്ടു തുടങ്ങിയത്.

ധനൂരി ബസാറായിരുന്നു ഏറ്റവും അടുത്ത അങ്ങാടി. അത്ര വലിയ അങ്ങാടിയൊന്നുമായിരുന്നില്ല അത്. മൺപാതയുടെ ഓരത്ത് മുഖാമുഖം നിൽക്കുന്ന പഴയകാല കെട്ടിടങ്ങളുടെ നിര. ഗ്രാമീണ ഉൽപന്നങ്ങള്‍ മുതല്‍ മൊബൈല്‍ ഫോണുകള്‍ വരെ ആ കെട്ടിടങ്ങളില്‍ വിൽപനക്ക് വെച്ചിരുന്നു. വൈകുന്നേരം ബസാറിലേക്ക് ചുമ്മാതെങ്കിലും ഒരു സൈക്കിൾസവാരി നടത്തുന്നത് എനിക്കിഷ്ടമായിരുന്നു.

ബസാറിന്റെ ഒത്തനടുക്ക് ഒരാൽത്തറയും തറയില്‍ കൂറ്റനൊരു അരയാലും നൂറ്റാണ്ടുകളായിട്ടെന്നപോലെ നിൽപുണ്ടായിരുന്നു. ബസാറിനു വേണ്ട മൊത്തം തണലും തണുപ്പും ആ അരയാലിന്റെ സംഭാവനയാണെന്ന് എനിക്ക് തോന്നിയിട്ടുണ്ട്. വൈകുന്നേരങ്ങളില്‍ ആൽത്തറയിലിരുന്ന് ഒരു ചായ കുടിക്കുന്നതോ സിഗരറ്റ് വലിക്കുന്നതോ എനിക്കേറെ പ്രിയപ്പെട്ട സംഗതിയായി മാറി.

അങ്ങനെയിരിക്കുമ്പോള്‍ ഞാന്‍ തപാലുകളെത്തിക്കുന്ന വീടുകളിലെ പരിചയക്കാര്‍ എന്റെയരികില്‍ വന്ന് എന്തെങ്കിലുമൊക്കെ ലോഹ്യം പറയാന്‍ ശ്രമിക്കും.

“ഭഗവാന്‍ ബുദ്ധനെ അനുകരിക്കുകയാണോ സാബ്?”

“ബുദ്ധന്‍ ഭഗവാനൊന്നുമായിരുന്നില്ല. മനുഷ്യനായിരുന്നു. വെറും മനുഷ്യന്‍.”

“സംശയമില്ല. സാബ് മറ്റൊരു ബുദ്ധനാവാനുള്ള ശ്രമത്തില്‍ തന്നെ.”

അവരധികനേരമൊന്നും എന്നെ ശല്യം ചെയ്യില്ല. ആ ആലും ആൽത്തറയും എനിക്ക് സ്വന്തമെന്നപോലെ അവരനുവദിച്ചു തന്നു. ഞാനവിടെയിരുന്ന് ആ ചുറ്റുപാടുകളെ വീക്ഷിക്കും. ആൽമരത്തിനു ചുവട്ടിലെ അഭംഗികളെ കുറിച്ചാലോചിക്കും.

അങ്ങനെയൊരു ദിവസം ആൽത്തറയിലിരിക്കുമ്പോഴാണ് ബസാറിലെ അതുവരെയും കണ്ണെത്തിപ്പെടാതിരുന്ന ഒരിടം എന്റെ ബോധമണ്ഡലത്തില്‍ തെളിഞ്ഞത്. ബോധോദയം കിട്ടിയ ബുദ്ധനെപോലെ ഞാന്‍ ആൽത്തറയില്‍നിന്നിറങ്ങി. കെട്ടിടമവസാനിക്കുന്ന കിഴക്കുഭാഗത്തെ ചുമരിന്റെ മുന്നില്‍ ഞാന്‍ പോയി നിന്നു. ആ ചുമരിലൊരു ചിത്രമുണ്ടായിരുന്നു. ഒരു രേഖാചിത്രം.

2

ഞാന്‍ പത്താം ക്ലാസില്‍ പഠിക്കുന്ന കാലം. എനിക്കന്ന് ആത്മബന്ധമുണ്ടായിരുന്ന ഒരേയൊരു സുഹൃത്ത് പ്രകാശനായിരുന്നു. ഒരേ നാട്ടുകാരായിട്ടും ഞങ്ങള്‍ സുഹൃത്തുക്കളാകുന്നത് ഹൈസ്‌കൂളിലെത്തിയതിന് ശേഷം മാത്രമാണ്. മറ്റാരോടും പറയാനാവാത്ത രഹസ്യങ്ങള്‍ ഞങ്ങള്‍ പരസ്പരം പങ്കുവെച്ചു. ഇഷ്ടം തോന്നിയ പെൺകുട്ടികളുടെ വീടുകള്‍ കണ്ടുപിടിക്കാന്‍ ഞങ്ങള്‍ സൈക്കിളില്‍ സായാഹ്നസവാരികള്‍ ചെയ്തു. പൈങ്കിളിപ്പുസ്തകങ്ങള്‍ വായിച്ചു. ഒരിക്കലും നടക്കാത്ത എന്തൊക്കെയോ മണ്ടത്തരങ്ങള്‍ സ്വപ്നം കണ്ടു.

ഒരു ദിവസം പ്രകാശന്‍ കൈയിലൊരു കടലാസുമായി എന്നെ കാണാന്‍ വന്നു. ഒരു വെള്ളപേപ്പര്‍. അതിന്റെ ഒരു വശത്ത് ഒരു ചിത്രമുണ്ടായിരുന്നു. ഒരു രേഖാചിത്രം. അതൊരു ഫോട്ടോസ്റ്റാറ്റ് കോപ്പിയായിരുന്നു. അതിനർഥം ആ ചിത്രത്തിന്റെ അനേകം പതിപ്പുകള്‍ പ്രചരിച്ചു കഴിഞ്ഞുവെന്നാണ്. അവനാ ചിത്രം എനിക്കു കാണിച്ചുതന്നു.

മൂടി തുറന്ന ശവപ്പെട്ടിയില്‍ കിടക്കുന്ന ഒരു പെണ്ണിന്റെ ചിത്രമായിരുന്നു അത്. അവള്‍ മരിച്ചു കിടക്കുകയാണെന്ന് വ്യക്തം. ഏതോ സെമിത്തേരിയിലായിരിക്കണം. അടുത്തൊന്നും മറ്റു കല്ലറകളോ കുരിശോ കാണാനില്ല. പശ്ചാത്തലത്തില്‍ ഇത്തിരി പൊന്തപ്പടർപ്പ്. നിലത്തെ പുല്ലുകള്‍. അത്ര മാത്രമേ ആ ചിത്രത്തിലുണ്ടായിരുന്നുള്ളൂ. വെറും സാധാരണ ചിത്രം.

“ഇതിനെന്താണ് പ്രത്യേകത?” -ഞാന്‍ ചോദിച്ചു.

“ഈ പെണ്ണിനെ ബലാത്സംഗംചെയ്തു കൊന്നതാണ്.”

പ്രകാശന്റെ മറുപടിയില്‍ ഞാന്‍ ചെറുതായി അമ്പരന്നു.

“ബലാത്സംഗംചെയ്യുന്നത് എന്തുകൊണ്ടാണ്?” -പ്രകാശന്‍ ചോദിച്ചു.

എന്തുകൊണ്ടായിരിക്കും ബലാത്സംഗം ചെയ്യുന്നത്? ഞാനാലോചിച്ചു. ഒരുവന് ഒരു പെണ്ണിനോട് അടക്കാനാവാത്ത ഒരിത്, അതായത്... അത് തന്നെ; കാമം തോന്നുന്നു. അവള്‍ പക്ഷേ, സമ്മതിക്കുന്നില്ല. അതുകൊണ്ടയാള്‍ ബലം പ്രയോഗിക്കുന്നു.

“കുന്തം.” -പ്രകാശന് അരിശം വന്നു: “ഞാനതല്ല ചോദിച്ചത്. എന്തവയവംകൊണ്ടാണ് ബലാത്സംഗം ചെയ്യുന്നതെന്നാ?”

എനിക്കത് പറയാന്‍ വല്ലാത്ത ലജ്ജ തോന്നി.

“പറ.”

എന്താണ് ഞാന്‍ പറയേണ്ടത്? അതിന്റെ പേരോ? അതിനാണെങ്കില്‍ പല പേരുകളുമുണ്ട്. പക്ഷേ, പെട്ടെന്നെടുത്ത് ഉപയോഗിക്കാന്‍ പാകത്തില്‍ ഇമ്പമുള്ളതൊന്നും ഇല്ലതാനും. ഞങ്ങളാ പ്രായത്തില്‍ ഉപയോഗിക്കാന്‍ പാടില്ലാത്തത്രയും പര്യായങ്ങള്‍ മുന്നില്‍ കിടന്നിട്ടും ഞാന്‍ പരുങ്ങി.

“ശരി, നീ പേര് പറയണ്ട. അത് ഇതിലുണ്ട്. കണ്ടുപിടിക്ക്.” -പ്രകാശന്‍ ചിത്രം എന്റെ കൈയിലേക്കു തന്നു.

അതായിരുന്നു ആ ചിത്രത്തിന്റെ സവിശേഷത. ഒളിഞ്ഞിരിക്കുന്ന പുരുഷലിംഗം കണ്ടെത്തുക. ഞാനാ ചിത്രം ചെരിച്ചും തല തിരിച്ചും പരതി നോക്കി. പര്യായസമ്പന്നനെ കണ്ടെത്താനായില്ല. എങ്ങനെ നോക്കിയിട്ടും ബലാത്സംഗം ചെയ്യപ്പെട്ട പെണ്ണ് മാത്രം ശവപ്പെട്ടിയില്‍. അവളുടെ മരണത്തിന് കാരണമായ ആയുധം ആ പൊന്തക്കാട്ടിലെവിടെയോ മറഞ്ഞു കിടന്നു.

പ്രകാശന്‍ ഇടക്കിടെ അക്ഷമനായി ‘‘കണ്ടോ കണ്ടോ’’ എന്ന് ചോദിക്കുന്നുണ്ടായിരുന്നു. എനിക്കത് ഒരിക്കലും കണ്ടെത്താനാവില്ലെന്ന് അവനുറപ്പായിരുന്നു. തോൽവി സമ്മതിച്ചാല്‍ എനിക്കത് കാട്ടിത്തരാനുള്ള വ്യഗ്രത അവന്റെ മുഖത്ത് ഞാന്‍ കണ്ടു. ഞാനങ്ങനെ വിട്ടുകൊടുക്കാന്‍ തയാറായില്ല. ഏകദേശം അരമണിക്കൂറോളം ഞാനാ ചിത്രത്തെ പലരീതിയിലും നിരീക്ഷിച്ചു. അവസാനം പരാജയം സമ്മതിച്ച് അതവന് തന്നെ തിരികെ കൊടുത്തു.

വിജയിയെ പോലെ അവനത് വാങ്ങി. പിന്നെ പ്രത്യേക രീതിയില്‍ ആ പേപ്പറിനെ രണ്ടുമൂന്ന് മടക്കാക്കി. അത്ഭുതം! മൂന്നിലൊന്നായി ചുരുങ്ങിമടങ്ങിയ പേപ്പറില്‍ ഉദ്ധരിച്ചു ദൃഢമായ ഒരു പുരുഷലിംഗം തെളിഞ്ഞു വന്നു. പ്രത്യേക രീതിയിലുള്ള മടക്കല്‍ കാരണം നിലത്തെ പുൽപ്പടർപ്പുകള്‍ സ്വകാര്യഭാഗത്തെ രോമങ്ങളായും ശവപ്പെട്ടിയും മരിച്ച പെണ്ണും ലിംഗത്തിന്റെ പലഭാഗങ്ങളുമായും പരിവർത്തനം ചെയ്യപ്പെട്ടിരുന്നു. ഏതോ ചിത്രകാരന്റെ അതിബുദ്ധി നിറഞ്ഞ സൃഷ്ടി.

പ്രകാശന്‍ മടക്കുകള്‍ പൂർവസ്ഥിതിയിലാക്കി. മടക്കുകള്‍ നിവർന്നപ്പോള്‍ ഉദ്ധാരണം നഷ്ടപ്പെട്ട പോലെ ലിംഗം, ബലാത്സംഗത്തിന്റെ ബാക്കിപത്രമായ മരിച്ച പെണ്ണിനെ അവശേഷിപ്പിച്ചു.

“ഇതാര് വരച്ചതാ?” -ഞാന്‍ ചോദിച്ചു.

പ്രകാശന്റെ കൈയില്‍ ഉത്തരമില്ലായിരുന്നു.

3

വളരെ വർഷങ്ങൾക്കു ശേഷം ദൂരെദൂരെയുള്ള ഒരു ദേശത്തെ പ്രാചീനമായ അങ്ങാടിയിലെ ഒരു ചുവർചിത്രത്തിനു മുന്നില്‍ വെച്ച് ഞാന്‍ പ്രകാശനെ വീണ്ടുമോർമിച്ചു. അന്നവന്‍ കാണിച്ചു തന്ന അതേ ചിത്രമായിരുന്നു എന്റെ മുന്നിലെ ചുവരില്‍ തെളിഞ്ഞത്. അതെന്നില്‍ പറയാനാകാത്ത കൗതുകമുണ്ടാക്കി. ഞാനാ ചിത്രം വീണ്ടും വീണ്ടും നോക്കി. ശവപ്പെട്ടിയില്‍ കിടക്കുന്ന പെണ്ണ്. പൊന്തപ്പടർപ്പ്. നിലത്തെ പുല്ലുകള്‍... എല്ലാം അതുപോലെ തന്നെ. ഒത്തിരി വർഷങ്ങൾക്കു മുമ്പ് വരച്ചതാണാ ചിത്രമെന്ന് കണ്ടാലറിയാം. ഒരുപക്ഷേ, പ്രകാശന്‍ എനിക്ക് കാട്ടിത്തരുന്നതിനും എത്രയോ മുമ്പ്.

ഞാനാ ചുമർചിത്രത്തിന്റെ ഒന്നു രണ്ട് ഫോട്ടോസ് മൊബൈലിലെടുത്തു. പിന്നെ പരിചയക്കാരോട് ആ ചിത്രത്തിന്റെ വിശദാംശങ്ങളന്വേഷിച്ചു. ഘൻശ്യാം എന്നൊരാള്‍ വരച്ചതാണത്രേ അത്. രമണിയില്‍തന്നെയാണ് അയാളുടെ വീട്. പക്ഷേ, വീട്ടില്‍ താമസമില്ലെന്ന് മാത്രം. വല്ലപ്പോഴുമൊക്കെയേ ഗ്രാമത്തില്‍ പ്രത്യക്ഷപ്പെടൂ. ആരും അയാളെ കണ്ടെന്നു തന്നെ വരില്ല. ഏതെങ്കിലും ചുവരിലോ മരത്തിലോ ഒരു ചിത്രം വരച്ചുവെച്ച് അയാള്‍ അപ്രത്യക്ഷനാകും. പുതുതായി ഏതെങ്കിലും ചിത്രം പ്രത്യക്ഷപ്പെട്ടാല്‍ മനസ്സിലാക്കാം അയാള്‍ രമണി സന്ദർശിച്ചു പോയിട്ടുണ്ടാവുമെന്ന്.

കേട്ടപ്പോള്‍ എനിക്ക് രസകരമായി തോന്നി. ചിത്രംകൊണ്ടു മാത്രം ഗ്രാമത്തില്‍ തന്റെ സാന്നിധ്യമറിയിക്കുന്ന മനുഷ്യന്‍. അവസാനമായി അയാളുടെ ചിത്രം പ്രത്യക്ഷപ്പെട്ടത് വഴിയോരത്തെ ഒരു മരത്തിലായിരുന്നത്രേ. അഞ്ചു വർഷങ്ങൾക്കു മുമ്പ്. ആ മരം വെട്ടിപ്പോയി. അയാളുടെ മറ്റു ചിത്രങ്ങൾക്കു വേണ്ടി അന്വേഷിച്ചെങ്കിലും അതൊന്നും എനിക്ക് കാണാനായില്ല. അത് വരച്ച ചുമരുകള്‍ തകരുകയോ തൽസ്ഥാനത്ത് മറ്റെന്തൊക്കെയോ പതിക്കപ്പെടുകയോ ചെയ്തിരുന്നു.

അവശേഷിച്ച ഒരേയൊരു ചിത്രം ബലാത്സംഗം ചെയ്യപ്പെട്ട പെണ്ണ് മാത്രമായിരുന്നു.

ഘൻശ്യാമിനു വേണ്ടി ഞാന്‍ ചില അന്വേഷണങ്ങള്‍ നടത്തിയെങ്കിലും വിജയിച്ചില്ല. എനിക്കയാളെ പറ്റി അറിയാന്‍ കഴിഞ്ഞ ഏറ്റവും പ്രധാനപ്പെട്ടൊരു കാര്യം, പോസ്റ്റ്മാന്‍ സന്ദർശിക്കാത്ത വീടുകളില്‍പെട്ട ഒരാളായിരുന്നു അയാളെന്നാണ്.

 

4

ലീവിന് നാട്ടിലെത്തിയപ്പോള്‍ ഞാനാദ്യമായി ചെയ്ത കാര്യം പ്രകാശനെ പോയി കാണുക എന്നതായിരുന്നു. സ്‌കൂൾ കാലഘട്ടത്തിനു ശേഷം പ്രകാശനെ കണ്ടതിന്റെ ഓർമകളൊന്നും മനസ്സിലുണ്ടായിരുന്നില്ല. അവനെന്തു തൊഴില്‍ ചെയ്യുന്നു എന്നൊന്നും എനിക്കറിഞ്ഞുകൂടായിരുന്നു. ഞാന്‍ ചെല്ലുമ്പോള്‍ മുറ്റത്ത് നിർത്തിയിട്ട ഓട്ടോ കഴുകിത്തുടക്കുകയായിരുന്നു അവന്‍. ഓട്ടോറിക്ഷയുടെ ഗ്ലാസിനു മുകളില്‍ എഴുതിവെച്ച പേര് ഞാന്‍ വായിച്ചു; ചിത്തിര.

ചിത്തിര ആരായിരിക്കും? അവന്റെ ഭാര്യ? അല്ലെങ്കില്‍ മകള്‍? പ്രകാശന്റെ വിവാഹം കഴിഞ്ഞതെന്നാവും?

“കല്യാണം ഞാന്‍ പറഞ്ഞിരുന്നു. നീ വന്നില്ല.” പ്രകാശന്‍ പറഞ്ഞു.

“സോറി. വരാന്‍ പറ്റിയില്ല. എന്തോ തിരക്ക്...”

അങ്ങനെ പറഞ്ഞെങ്കിലും സത്യത്തില്‍ എന്റെ ഓർമയില്‍ അതൊന്നും തെളിഞ്ഞില്ല. അവന്റെ കല്യാണത്തിന് ഞാനെവിടെയായിരുന്നു?

പ്രകാശന്‍ എന്നെ കോലായിലേക്കിരുത്തി.

അവന്റെ ഭാര്യ ചായ കൊണ്ടുത്തന്നു. ഓട്ടോയുടെ ചില്ലില്‍ പേരു കൊത്തിയ പെൺകുട്ടി അമ്മയുടെ സാരിത്തുമ്പ് പിടിച്ച് നാണിച്ചു നിന്നു. അവര്‍ അകത്തേക്ക് മറഞ്ഞപ്പോള്‍ ഞാന്‍ കാര്യത്തിലേക്ക് കടന്നു.

“പഠിച്ചിരുന്ന കാലത്തെ പുസ്തകവും മറ്റും നീ സൂക്ഷിച്ച് വെച്ചിട്ടുണ്ടോ?” –ഞാന്‍ ചോദിച്ചു.

“ആർക്കിതിനൊക്കെ നേരം. ഓട്ടത്തിനും ചാട്ടത്തിനും കിട്ടിയ സർട്ടിഫിക്കറ്റൊക്കെ അമ്മ കുറേക്കാലം സൂക്ഷിച്ചിരുന്നു. അതുതന്നെ വലിയ കാര്യം.”

“അതൊക്കെ ഇപ്പോഴുമുണ്ടോ?”

“നോക്കണം. എന്താ കാര്യം?”

ഞാന്‍ വളച്ചുകെട്ടില്ലാതെ ആ ചിത്രത്തിന്റെ കാര്യം പറഞ്ഞു. അങ്ങനെയൊരു സംഭവമേ അവന് ഓർക്കാന്‍ കഴിഞ്ഞില്ല. മാത്രമല്ല, ഞാന്‍ ഒന്നു രണ്ടു തവണ ലിംഗം എന്ന വാക്കുപയോഗിച്ചപ്പോള്‍ അവന്‍ ആശങ്കയോടെ അകത്തേക്ക് നോക്കി. ‘‘പതുക്കെ പറ, ഭാര്യയും മോളും കേൾക്കും’’ എന്ന് മുന്നറിയിപ്പ് തന്നു. പണ്ടത്തെ കുട്ടികളെ ഓർത്ത് എനിക്ക് ചിരി വന്നു.

“ശരി, അതിപ്പോ എന്തിനാ?” –അവന്‍ ചോദിച്ചു.

“അത്യാവശ്യമുണ്ട്. നീയൊന്ന് നോക്ക്.”

“ഒഴിവ് കിട്ടുമ്പോള്‍ നോക്കാം.” –അവന്‍ ഒഴികഴിവു പറഞ്ഞു.

ഞാന്‍ പോക്കറ്റില്‍നിന്ന് അഞ്ഞൂറിന്റെ നോട്ടെടുത്ത് അവനെ പ്രലോഭിപ്പിച്ചു.

“വൈകീട്ടത്തെ പരിപാടിയുടെ ചെലവ് എന്റെ വക.”

“ഒന്നു പോടപ്പാ. ഞാന്‍ കുടിക്കുമെന്ന് നിന്നോടാരാ പറഞ്ഞത്?”

എനിക്ക് ലജ്ജ തോന്നി. ഞാനവനോട് ക്ഷമ ചോദിച്ചു.

അവനൊരു ചിരിയോടെ അകത്തേക്ക് പോയി. തിരിച്ചു വരുമ്പോള്‍ അവന്റെ കൈയിലൊരു പെട്ടിയുണ്ടായിരുന്നു. അത് തുറന്ന് അവന്‍ ഓരോന്നായി പുറത്തെടുത്തു. അവന്റെ എസ്.എസ്.എൽ.സി ബുക്ക്, സർട്ടിഫിക്കറ്റുകള്‍... ഞാന്‍ അതെടുത്ത് അലസമായി മറിച്ചുനോക്കി. 800 മീറ്റര്‍ ഓട്ടം, ലോങ് ജംപ്, ഹൈജംപ്... എല്ലാത്തിലും അവനായിരുന്നു മുന്നില്‍.

അവസാനത്തെ കടലാസ് തുണ്ടും പുറത്തേക്കിട്ടപ്പോള്‍ പെട്ടി ശൂന്യമായി. എനിക്ക് വല്ലാത്ത നിരാശ തോന്നി. പ്രകാശന്‍ ഓരോന്നോരോന്നായി പെട്ടിയിലേക്ക് തിരികെ വെച്ചു. എസ്.എസ്.എൽ.സി ബുക്ക് തിരികെ വെക്കാന്‍ നേരത്ത് അവനതെടുത്ത് ചുമ്മാ മറിച്ചു നോക്കി. അപ്പോള്‍ അതിനുള്ളില്‍നിന്ന് ഒരു കഷ്ണം കടലാസ് നിലത്തു വീണു. ഞാനും പ്രകാശനും മുഖത്തോട് മുഖം നോക്കി. ഞാനത് കൈയിലെടുത്ത് നിവർത്തി. ചിത്രത്തില്‍ ആ പെണ്ണും ശവപ്പെട്ടിയും തെളിഞ്ഞു. എനിക്കെന്തെന്നില്ലാത്ത സന്തോഷം തോന്നി. പക്ഷേ, പ്രകാശന് അപ്പോഴും അതൊന്നും ഓർമിക്കാനേ കഴിഞ്ഞില്ല.

ഞാനതിന്റെ സൂത്രം കാണിച്ചുതരാമെന്ന് പറഞ്ഞു. പക്ഷേ, അവന്‍ പേടിച്ചിട്ടെന്ന പോലെ എന്നെ തടഞ്ഞു.

“നീയത് വേഗം കൊണ്ടുപൊയ്‌ക്കോ.”

നിയമവിരുദ്ധമായതെന്തോ ഇത്രകാലം കൈയില്‍ വെച്ച പോലുള്ള വെപ്രാളമായിരുന്നു അവന്. ഞാനതുംകൊണ്ട് വീട്ടിലേക്ക് നടന്നു.

വീട്ടിലെത്തിയ ഉടനെ വാതിലടച്ച് കുറ്റിയിട്ട് എന്തോ നിഗൂഢകർമംചെയ്യുമ്പോലെ ആ ചിത്രമെടുത്ത് മേശപ്പുറത്ത് വെച്ചു. പലതവണ മടക്കിയതിന്റേയും നിവർത്തിയതിന്റേയും ഫലമായി കൈരേഖകള്‍പോലെ ചില മടക്കുകള്‍ ആ കടലാസില്‍ പതിഞ്ഞിരുന്നു. എനിക്കത് എളുപ്പമായി. ആ മടക്കുകളിലൂടെ സഞ്ചരിച്ച് ഞാന്‍ പണ്ട് പ്രകാശന്‍ ചെയ്തതുപോലെ ലിംഗത്തെ പ്രത്യക്ഷപ്പെടുത്തി. വർഷങ്ങൾക്കു മുമ്പുള്ള അതേ ദൃഢതയോടെ ലിംഗം ചിത്രത്തില്‍ ഉദ്ധരിച്ചുനിന്നു. മടക്കുകള്‍ നിവർത്തിയ ശേഷം ഞാന്‍ ധനൂരിബസാറിലെ ചുമർചിത്രത്തിന്റെ ഫോട്ടോ മൊബൈലില്‍ ഓപണ്‍ ചെയ്തു. രണ്ടു ചിത്രങ്ങളും താരതമ്യപ്പെടുത്തി. രണ്ടും ഒറ്റനോട്ടത്തില്‍ ഒന്നാണെന്നു തോന്നുമെങ്കിലും വ്യത്യാസങ്ങള്‍ പ്രകടമായിരുന്നു. അതിലേതാണ് ആദ്യം വരച്ചതെന്നറിയില്ല. എന്തായാലും ഒന്ന് മറ്റൊന്നിനെ അനുകരിച്ച് വരച്ചതാണെന്നുറപ്പായിരുന്നു. അല്ലെങ്കില്‍ അത്രയേറെ സാമ്യം ഒരിക്കലും വരാന്‍ വഴിയില്ല.

പിറ്റേദിവസം ചുമർചിത്രത്തിന്റെ മൊബൈല്‍ ഫോണിലെ ഫോട്ടോ ഞാന്‍ പ്രിന്റെടുത്തു. പ്രകാശന്‍ തന്നതിനെ അനുകരിച്ച് ഞാനാ ചിത്രം മടക്കിനോക്കി. അവ്യക്തമായ കുറച്ച് വരകള്‍ മാത്രമാണെനിക്ക് കിട്ടിയത്. ഒളിച്ചു​െവച്ച ഒന്നിന്റേയും സൂചനകള്‍ ആ രേഖകള്‍ നൽകിയില്ല.

5

രമണിയില്‍ തിരിച്ചെത്തിയപ്പോള്‍ പരിചയക്കാരിലൊരാള്‍ എന്നോടു പറഞ്ഞു: “ഘൻശ്യാമിനെ ഹർഗാവോണില്‍ വെച്ച് ആരോ കണ്ടതായി പറഞ്ഞുകേട്ടു.”

രമണിയില്‍നിന്ന് അമ്പതു കിലോമീറ്റര്‍ ദൂരമുണ്ട് ഹർഗാവോണിലേക്ക്. ഒരു ചെറിയ ടൗൺഷിപ്. ഒരിക്കല്‍ മാത്രമേ എനിക്കവിടെ പോകേണ്ടിവന്നിട്ടുള്ളൂ. ഘൻശ്യാമിനെ കാണാന്‍ അത്രദൂരം സഞ്ചരിക്കുന്നതിന് എനിക്കൊരു ന്യായീകരണവും ഇല്ലായിരുന്നു. അയാളെ കണ്ടിട്ട് എന്താണ് ഞാന്‍ ചോദിക്കാന്‍ പോകുന്നത്? എനിക്ക് എന്തു കാര്യമാണ് അയാളോട് പറയാനുള്ളത്?

എന്നിട്ടും ഒരൊഴിവ് ദിവസം ഞാന്‍ ഹർഗാവോണിലേക്ക് ബസ് കയറി. ആ മുഷിഞ്ഞ നഗരത്തില്‍ അയാളെ എവിടെപ്പോയി കണ്ടെത്തുമെന്നൊന്നും എനിക്ക് പിടിയില്ലായിരുന്നു. ഹർഗാവോണില്‍ അയാളൊരു തെരുവു മാന്ത്രികനായി നടക്കുന്നുവെന്ന് മാത്രമേ എനിക്കറിയൂ. ആ വിവരംവെച്ച് ഞാനയാളെ പലയിടത്തും അന്വേഷിച്ചു. അവസാനം ഫുട്പാത്തിനരികെ ഒരാൾക്കൂട്ടത്തിന് നടുവില്‍ വെച്ച് തേടിയ വള്ളി കാലില്‍ ചുറ്റി.

ഉള്ളതിലേറെ പ്രായം തോന്നിപ്പിക്കുന്ന മെലിഞ്ഞൊരു മനുഷ്യനായിരുന്നു ഘൻശ്യാം. ഒരു പാന്റും ഷർട്ടുമായിരുന്നു അയാളുടെ വേഷം. ലളിതമെങ്കിലും ഭംഗിയായി അണിഞ്ഞ ആ വേഷത്തിനുള്ളില്‍ അയാള്‍ വളരെയധികം സുന്ദരനായി കാണപ്പെട്ടു. ഒരു മജീഷ്യന്റെയോ ചിത്രകാരന്റെയോ മുഖമായിരുന്നില്ല അയാൾക്ക്. അയാളെ ഞാന്‍ വെറുതെ ഒരധ്യാപകനായി സങ്കൽപിച്ചു.

ഘൻശ്യാം ആദ്യം ചില സാധാരണ മാജിക്കുകള്‍ കാണിച്ചു. തൊപ്പിയില്‍നിന്ന് പ്രാവിനെ എടുത്തു പറത്തുന്നത്, മാന്ത്രികവടി പാമ്പാക്കി മാറ്റുന്നത്, തൂവാലയെ പൂവാക്കുന്നത്… അങ്ങനെയൊക്കെ. ആൾക്കൂട്ടത്തിലൊരുവനായി ഞാനും അയാളെ കൈയടിച്ച് പ്രോത്സാഹിപ്പിച്ചു. അങ്ങനെ അല്ലറച്ചില്ലറ പ്രകടനത്തിനു ശേഷം അയാള്‍ അവസാനത്തെ ജാലവിദ്യക്ക് തയാറെടുത്തു.

ഘൻശ്യാം ഒരു വൈറ്റ് ബോർഡ് സ്റ്റാൻഡിലുറപ്പിച്ചു. പിന്നെ കറുത്ത തുണികൊണ്ട് കണ്ണുകള്‍ മുറുക്കി കെട്ടി. പോക്കറ്റില്‍ നിന്ന് ഒരു മാർക്കര്‍ എടുത്ത് ജനക്കൂട്ടത്തോട് പറഞ്ഞു: “ഈ മാജിക്കിന് എനിക്കൊരാളുടെ സഹായം വേണം.”

ആൾക്കൂട്ടം ഒന്നിളകി.

“ശ്രദ്ധിക്കുക, എനിക്കയാളെ സ്പർശിക്കേണ്ടി വരും.”

ആരും മുന്നോട്ടു വന്നില്ല. എനിക്കിടപെടാന്‍ ഇതിലും നല്ല സമയം കിട്ടിയെന്നു വരില്ല. ഞാന്‍ മുന്നോട്ടു ചെന്നു. ആളുകള്‍ എന്നെ അപരാധിയെ പോലെ നോക്കി.

ഘൻശ്യാം ചിരിച്ചു.

“ഞാന്‍ തൊടുന്നതുകൊണ്ട് കുഴപ്പമില്ലല്ലോ സാബ്?”

“ഒരു കുഴപ്പവുമില്ല.”

ഘൻശ്യാം പതിയെ കൈകള്‍കൊണ്ട് എന്റെ മുഖത്ത് തൊട്ടു. പരതി എന്നു പറയുന്നതാകും ശരി. എന്റെ കണ്ണുകള്‍, മൂക്ക്, ചെവി, ചുണ്ട്, കഴുത്ത് എന്നിവയിലെല്ലാം അയാള്‍ വിദഗ്ധമായി വിരലോടിച്ചു. പിന്നെ തിരിഞ്ഞുനിന്ന് മാർക്കര്‍കൊണ്ട് ബോർഡിൽ വരക്കാന്‍ തുടങ്ങി. വെളുത്ത ബോർഡില്‍ കറുത്ത വരകളാല്‍ എന്റെ മുഖം തെളിഞ്ഞുവരുന്നത് ഞാന്‍ വിസ്മയത്തോടെ നോക്കിനിന്നു. ചിത്രം പൂർത്തിയായപ്പോള്‍ അയാള്‍ കണ്ണിലെ കെട്ടഴിച്ചു.

“സുന്ദരമായ മുഖം.” ഘൻശ്യാം ബോർഡില്‍ നോക്കി പറഞ്ഞു.

പിന്നെ തിരിഞ്ഞുനിന്ന് എന്റെ മുഖത്തേക്ക് നോക്കി.

“നന്നായിട്ടുണ്ടോ?”

ഞാന്‍ ചിരിച്ചു.

“എനിക്ക് നിങ്ങളോട് തനിയെ സംസാരിക്കണം സര്‍” –ഞാന്‍ പറഞ്ഞു.

ഘൻശ്യാം വിസ്മയത്തോടെ എന്നെ നോക്കി.

 

6

പണ്ടത്തെ ഏതോ കോട്ടയുണ്ടായിരുന്നു എന്ന് പറഞ്ഞു കേട്ട ഒരു മൈതാനത്ത് ഞങ്ങളിരുന്നു.

ഞാന്‍ ധനൂരിയിലെ ചുമർചിത്രത്തിന്റെ ഫോട്ടോ എടുത്ത് ഘനശ്യാമിന് കാട്ടിക്കൊടുത്തു.

“ഇത് നിങ്ങള്‍ വരച്ചതല്ലേ?”

“അതെ സാബ്” –അയാള്‍ പറഞ്ഞു.

ഞാന്‍ പോക്കറ്റില്‍നിന്ന് പ്രകാശന്‍ തന്ന ചിത്രമെടുത്തു.

“ഇതോ?”

അയാളാ ചിത്രം വാങ്ങി ഒരൊറ്റ നോട്ടം നോക്കിയിട്ട് പറഞ്ഞു: “ഇത് ഞാന്‍ വരച്ചതല്ല. എവിടുന്ന് കിട്ടി ഇത്?”

“ഒരു കൂട്ടുകാരന്‍ തന്നതാണ്.”

“അയാള്‍ വരച്ചതാണോ ഇത്?”

“അല്ല. അവനാരോ കൊടുത്തതാണ്. ഇരുപത് വർഷം മുമ്പ്.’’ ‘‘നിങ്ങളുടെ ചിത്രം എന്നാണ് വരച്ചത്?”

“മുപ്പതു വർഷമായിക്കാണും.”

“അപ്പോള്‍ നിങ്ങളുടെ ചിത്രം മറ്റാരോ അനുകരിച്ച് വരച്ചതാകും” –ഞാന്‍ പറഞ്ഞു.

അപ്പോഴും അയാൾക്ക് അതിലെന്തെങ്കിലും അസ്വാഭാവികതയുള്ളതായി തോന്നിയില്ല.

“അതിനെന്താണ് സാബ്. ആരെങ്കിലും വരക്കട്ടെ. ആരു വരച്ചാലും ചിത്രം ചിത്രംതന്നെയല്ലേ?”

“ഞാനതല്ല ഉദ്ദേശിച്ചത്.”

എനിക്കത് എങ്ങനെ പറഞ്ഞുതുടങ്ങണമെന്ന് പിടികിട്ടിയില്ല. ഒരുവിധത്തില്‍ ഞാനാ ചിത്രത്തിന്റെ സവിശേഷത പ്രകാശന്‍ പറഞ്ഞതുപോലെ അനാവശ്യ ചോദ്യങ്ങളും ഉദ്വേഗവുമില്ലാതെ അയാൾക്ക് വിവരിച്ചു.

“ചിത്രത്തിലെ പെൺകുട്ടിയെ ബലാത്സംഗം ചെയ്തു കൊന്നതാണ്. ബലാത്സംഗിയുടെ ലിംഗം ഈ ചിത്രത്തില്‍ ഒളിഞ്ഞിരിപ്പുണ്ട്.”

അതു പറഞ്ഞ് ഞാനാ ചിത്രം മടക്കി അയാൾക്ക് കാട്ടിക്കൊടുത്തു.

ഘൻശ്യാം വിസ്മയിക്കും എന്നാണ് ഞാന്‍ കരുതിയത്. അയാള്‍ പക്ഷേ, എഴുന്നേറ്റു. എന്നിട്ടൊരക്ഷരം മിണ്ടാതെ നടന്നകന്നു.

7

ഘനശ്യാമിനെ അപമാനിച്ചു എന്ന തോന്നല്‍ എനിക്ക് വല്ലാത്ത മനഃപ്രയാസമുണ്ടാക്കി. അയാള്‍ വരച്ച ചിത്രത്തെ ഇങ്ങനെ വികൃതമാക്കി അവതരിപ്പിച്ചത് ക്രൂരതയായിരുന്നെന്ന് ഞാന്‍ തിരിച്ചറിഞ്ഞു. ഒരുപക്ഷേ, അതങ്ങനെ മാറ്റിവരച്ച ആളേക്കാളും വലിയ പാപമാണ് ഞാന്‍ ചെയ്തത്. അയാളെ കണ്ടുപിടിച്ച് ഞാനത് കാണിക്കാന്‍ പാടില്ലായിരുന്നു.

ഘൻശ്യാമിനെ കണ്ട് ക്ഷമ പറയാന്‍ വേണ്ടി ഞാന്‍ ഒന്നു രണ്ടു വട്ടം ഹർഗാവോണിലേക്ക് ബസ് കയറി. പക്ഷേ, അയാളെ കണ്ടുകിട്ടിയതേയില്ല. പതിയെ പതിയെ ഞാനത് മറക്കാന്‍ ശ്രമിച്ചു. രണ്ടു മാസങ്ങൾക്കു ശേഷം ഒരു വൈകുന്നേരം യാതൊരു മുന്നറിയിപ്പുമില്ലാതെ ഘൻശ്യാം എന്റെ താമസസ്ഥലത്തേക്ക് കയറിവന്നു.

“അന്ന് ഒന്നും മിണ്ടാതെ പോയതില്‍ ക്ഷമിക്കണം സാബ്” –കേറിവന്ന പാടെ അയാള്‍ പറഞ്ഞു.

എനിക്കയാളെ കണ്ടപ്പോള്‍ വലിയ സന്തോഷം തോന്നി.

“ഞാനന്ന് നിങ്ങളെ വേദനിപ്പിച്ചോ?”

“ഒരിക്കലുമില്ല സാബ്” –അയാള്‍ ചിരിച്ചു: “ഞാനന്നങ്ങനെ ചെയ്തതിന് കാരണമുണ്ട്. അതു പറഞ്ഞാല്‍ സാബ് എന്നോട് ക്ഷമിക്കും. കാരണം നിങ്ങള്‍ വളരെ നല്ല മനുഷ്യനാണ്.”

എനിക്കയാള്‍ പറഞ്ഞുവരുന്നത് മനസ്സിലായില്ല.

“ഞാനത് പറയാം സാബ്. അതിനു മുന്പ് ഞാനൊരിക്കല്‍കൂടി ആ ചിത്രം ഒന്നു കണ്ടോട്ടെ?”

ഞാനാ ചിത്രം എടുത്തു കൊണ്ടുവന്ന് അയാൾക്ക് കാണിച്ചുകൊടുത്തു.

അയാളത് വിശദമായി പരിശോധിച്ചു.

“നിങ്ങളുടെ അജ്ഞാത ചിത്രകാരന്‍ മിടുക്കനാണ്. അയാളാദ്യം പേപ്പര്‍ പ്രത്യേക രീതിയില്‍ മടക്കി ഒരു ലിംഗം വരച്ചു. പിന്നീടത് നിവർത്തി. അപ്പോള്‍ അത് പേപ്പറിന്റെ പല ഭാഗത്തായി ചിതറിക്കിടക്കുന്ന രേഖകള്‍ മാത്രമായി. ആ രേഖകളെ അയാള്‍ വിദഗ്ധമായി മറ്റൊരു ചിത്രമാക്കി വരച്ചു. ഒരുപക്ഷേ, രണ്ടു ചിത്രങ്ങളും തമ്മിലുള്ള സാമ്യത യാദൃച്ഛികമാകാം. അല്ലെങ്കില്‍ അയാള്‍ എപ്പോഴെങ്കിലും ധനൂരി വഴി കടന്നുപോയിരിക്കാം. അന്നയാള്‍ കണ്ട എന്റെ ചിത്രം അനുകരിച്ചതാകാം.”

അതു ശരിയാകുമെന്ന് എനിക്ക് തോന്നി.

“പക്ഷേ, സാബ് ഇതില്‍ മറ്റൊരു യാദൃച്ഛികത കൂടിയുണ്ട്.”

ഞാന്‍ അയാളെ കൗതുകത്തോടെ നോക്കി.

“ചിത്രത്തിലെ പെൺകുട്ടിയെ ശരിക്കും ബലാത്സംഗംചെയ്ത് കൊന്നതാണ്.”

ഞാന്‍ ഞെട്ടി.

“എന്റെ അനിയത്തിയായിരുന്നു അവള്‍.”

8

“ആരുണി എന്നായിരുന്നു അവളുടെ പേര്” –ഘൻശ്യാം നിസ്സംഗതയോടെ പറഞ്ഞുതുടങ്ങി.

അതിലും നിസ്സംഗതയോടെ ഞാന്‍ കേട്ടിരുന്നു.

“പഠിക്കാന്‍ മിടുക്കിയായിരുന്നു. ഡോക്ടറാകണമെന്നതായിരുന്നു അവളുടെ ആഗ്രഹം. അവള്‍ ഉറപ്പായും അതാകുമായിരുന്നു; അവര്‍ കൊന്നില്ലായിരുന്നെങ്കില്‍.”

“ആരാണവളെ..?”

“അടുത്തുള്ളവര്‍ തന്നെ.”

“എന്നിട്ട് പോലീസില്‍ പരാതിപ്പെട്ടില്ലേ?”

“ഓ, പരാതിയൊക്കെ കൊടുത്തു. അതിനവര്‍ ഞങ്ങളുടെ വീട് കത്തിച്ചു. ഗ്രാമത്തില്‍നിന്ന് പുറത്താക്കി.”

എനിക്കതെല്ലാം വിചിത്രമായി തോന്നി.

“അവളുടെ ശരീരംപോലും ഞങ്ങൾക്ക് കാണാന്‍ കിട്ടിയില്ല സാബ്. കത്തിച്ചുകളഞ്ഞു അവര്‍. അവളെ ദ്രോഹിച്ച ഒരാള്‍ പോലും ശിക്ഷിക്കപ്പെട്ടതുമില്ല. എല്ലാം ഞങ്ങളുടെ തെറ്റാണെന്നാ എല്ലാവരും പറഞ്ഞത്.”

അയാള്‍ കരയുകയാണോ എന്ന് ഞാന്‍ സംശയിച്ചു. അല്ലായിരുന്നു. അയാളാ ഘട്ടമൊക്കെ താണ്ടിക്കഴിഞ്ഞിട്ട് എത്രയോ കാലമായിക്കഴിഞ്ഞിരിക്കണം.

“എന്റെ സങ്കടമാണ് സാബ് ഞാനന്ന് ആ ചുമരില്‍ വരച്ചിട്ടത്. അവസാനമായി അവൾക്കൊരു യാത്രയയപ്പ് കൊടുക്കാന്‍പോലും ഞങ്ങൾക്ക് കഴിഞ്ഞില്ല. സാബ് അന്നാ ചിത്രത്തിന്റെ കഥ പറഞ്ഞപ്പോള്‍ ഞാനാകെ കൈവിട്ടുപോയി. അതാണ് ഒന്നും പറയാതെ ഞാനെഴുന്നേറ്റ് പോയത്. ആ ചിത്രത്തില്‍ ഞാന്‍ വരച്ചത് ആരുണിയെ ആണെന്ന് എനിക്കല്ലാതെ ലോകത്തില്‍ മറ്റാർക്കും അറിയില്ല. എന്നിട്ടും അജ്ഞാതനായ ആ ചിത്രകാരന്‍ അവളെ ബലാത്സംഗംചെയ്ത് കൊന്നതാണെന്ന് മനസ്സിലാക്കി. അങ്ങനെയെന്തെങ്കിലും സൂചന ആ ചിത്രത്തിലുണ്ടോ സാബ്?”

“ഇല്ല. അത് നിങ്ങള്‍ പറഞ്ഞതുപോലെ യാദൃച്ഛികമായി സംഭവിച്ചതാകും.” - ഞാനയാളെ സമാധാനിപ്പിച്ചു.

അപ്പോഴും എനിക്കൊരു സംശയം ബാക്കിയായി. ആരുണിയെ ദഹിപ്പിച്ചു എന്നല്ലേ പറഞ്ഞത്. പിന്നെങ്ങനെ ചിത്രത്തില്‍ ക്രിസ്ത്യാനികളുടേതുപോലുള്ള അടക്കം?

“ഞാന്‍ വരച്ചത് ആരുണിയെ ആണെന്ന് മനസ്സിലാക്കിയാല്‍ അവരെന്നെയും കൊല്ലും സാബ്. ഞങ്ങളുടെ സങ്കടങ്ങള്‍ പോലും അവരെ ഭയപ്പെടുത്തുന്നുണ്ട്. അതുകൊണ്ടാണ് ഞാനങ്ങനെ വരച്ചത്.”

ഘൻശ്യാം ചിരിച്ചു.

ഞങ്ങൾക്കിടയില്‍ കുറേനേരം മൗനം നിറഞ്ഞുതൂവി. കുറേക്കഴിഞ്ഞ് ഘൻശ്യാം ചോദിച്ചു:

“എന്തുകൊണ്ടാണ് സാബ് ബലാത്സംഗംചെയ്യുന്നത്?”

പതിഞ്ഞ ശബ്ദത്തിലായിരുന്നു ചോദ്യമെങ്കിലും ഞാനൊന്ന് ഞെട്ടി.

പണ്ട് ചിത്രം കാണിച്ചുതന്ന് പ്രകാശന്‍ ചോദിച്ച അതേ ചോദ്യം. ഞാനെന്തു മറുപടി പറയണമെന്നറിയാതെ നിന്നു; രണ്ട് മറുപടികള്‍ എന്റെ കൈയിലുണ്ടായിട്ടും.

ഞാന്‍ മിണ്ടാതെ നിൽക്കുന്നതു കണ്ടപ്പോള്‍ അയാള്‍ തന്നെ അതിനുള്ള ഉത്തരവും പറഞ്ഞു:

“ഓരോ ബലാത്സംഗംകൊണ്ടും അവര്‍ ഞങ്ങളെ ഓർമിപ്പിക്കുകയാണ് സാബ്; നിങ്ങള്‍ ഇത്രയേ ഉള്ളൂ എന്ന്. ഇത്രമാത്രം.”

ആ മറുപടി, അതെന്നെ അക്ഷരാർഥത്തില്‍ തകർത്തു കളഞ്ഞു. ഏറ്റവും നിരാശ നിറഞ്ഞ മനസ്സില്‍നിന്നും വന്ന വാക്കുകളായിരുന്നു അത്.

“അതില്ലാതാകുന്ന കാലം വരുമോ സാബ്?” -ഘൻശ്യാം ചോദിച്ചു.

കുറേ നേരമായി ഒളിച്ചുനിന്ന വാക്കുകള്‍ എന്റെ നാവിലേക്ക് തിരിച്ചുവന്നു.

“വരും. അങ്ങനെയൊരു കാലം വരും.” - ഞാനയാളുടെ തോളില്‍ തട്ടി സമാധാനിപ്പിച്ചു.

ഘൻശ്യാം വീണ്ടും ചിരിച്ചു. പിന്നെ പോക്കറ്റില്‍നിന്നൊരു കടലാസെടുത്ത് എനിക്കു തന്നു. ഞാനതു നിവർത്തി.

പുസ്തകങ്ങള്‍ മാറോട് ചേർത്തുപിടിച്ച് ഒരു സ്‌കൂളിന് മുന്നില്‍ നിൽക്കുന്ന പെൺകുട്ടിയുടെ രേഖാചിത്രമായിരുന്നു അതില്‍.

“ആരുണിയാണ്. മരിച്ചതിനു ശേഷം അവളെ യഥാർഥ രൂപത്തില്‍ ഞാനിപ്പോഴാണ് വരക്കുന്നത്.”

അയാള്‍ എന്റെ കൈയില്‍നിന്ന് ചിത്രം തിരികെ വാങ്ങി. എന്നിട്ടൊരു കള്ളച്ചിരിയോടെ അത് രണ്ട് മൂന്ന് മടക്കാക്കി എനിക്കു തിരിച്ചുതന്നു.

“നമ്മുടെ മിടുക്കനായ ചിത്രകാരനെ ഞാനും ഒന്ന് അനുകരിച്ച് നോക്കിയതാ” –ഘൻശ്യാം കണ്ണിറുക്കി.

ഞാനാ കടലാസിലേക്ക് കൗതുകത്തോടെ നോക്കി.

ആരുണിയും സ്‌കൂളും മൂടിവെച്ച ശവപ്പെട്ടിയായി മാറിയിരിക്കുന്നു.

ഞാന്‍ ഒന്നും മനസ്സിലാകാതെ അയാളെ നോക്കി.

“സാബ് ഇത് സൂക്ഷിക്കണം. സാബ് പറഞ്ഞ കാലം വരുമ്പോള്‍ ഈ ശവപ്പെട്ടിക്ക് പുറത്ത് Rest in Piece എന്നെഴുതണം. അപ്പോള്‍ ആരുണിയുടെ ആത്മാവിന് ശാന്തി കിട്ടും.”

എനിക്ക് ഒരിക്കൽകൂടി വാക്കുകള്‍ നഷ്ടപ്പെട്ടു.

News Summary - Malayalam Story