ഒഴുക്ക്

ചിത്രീകരണം: സതീഷ് ചളിപ്പാടം
ആലുവ മണപ്പുറത്തുനിന്ന് കിഴക്കോട്ട് കാറ്റ് വീശിയപ്പോ ശിവദാസന്റെ നനഞ്ഞ മുടിയൊക്കെ ഒന്നൊണങ്ങി പാറിപ്പറന്ന് കർക്കടകത്തിലെ കടൽ തിരമാല പോലെ മേലോട്ടുയർന്ന് തുള്ളി. കാറ്റിന് എന്തൊരു ബലിച്ചൂര്…അയാളതിനെ അകത്തോട്ട് വലിച്ചുകേറ്റി... ഒരുപാട് ആത്മാക്കളുടെ മണം. അമ്മ… അപ്പാപ്പൻ... ഓർമ്മേല് പോലുമില്ലാത്ത അമ്മാമ്മ... ചാവും വരെ തിരിഞ്ഞു നോക്കാത്ത ഞാറക്കേലെ മാമൻ... അങ്ങനെ പലരുടേം… പൊയിലില്‍ നീട്ടിയ കൊച്ചുകണ്ണി വലേല് നത്തോലി പെലപ്പ് കേറുമ്പോഴത്തെ ചൂര് പോലെ…
റെയിൽവേ പാലത്തീന്ന് നോക്കിയാൽ തീ വിഴുങ്ങിയ മഹാനഗരം കണക്കെയാണ് മണപ്പുറം. വൈദ്യുതി വിളക്കുകളുടെ വെട്ടം തിളച്ചുരുകി പരന്നു കിടക്കുന്നു. ശിവരാത്രീടന്ന് ആലുവ മണപ്പുറത്ത് വന്ന് ബലിയിടൽ ശിവദാസന്‍ പതിവാണ്. എന്നെങ്കിലുമൊക്കെ അതൊന്നു തെറ്റിയാൽ കർക്കടക വാവിന് ആ കുറവ് തീർത്താലും നെഞ്ചിൻകൂടിനകത്തെ വിങ്ങല്‍ ആ ആണ്ടറുതി വരെ നീണ്ടങ്ങനെ കിടക്കും.
ശിവദാസൻ അരയിൽ ചുറ്റിക്കെട്ടിയ തോർത്തഴിച്ച് കുടഞ്ഞ് തോളിലിട്ടു. പിന്നെ പാറിക്കിടക്കുന്ന മുടി കുടഞ്ഞ് പിറകിലോട്ട് ഒതുക്കിെവച്ചു. മുടിയിൽനിന്ന് തെറിച്ച തെച്ചിപ്പൂവും എള്ളും പച്ചരിത്തുണ്ടുകളും താഴെ പെരിയാറിന്റെ ആഴത്തിലേക്ക് വീണു. അക്കരെ കടവീന്ന് ബലിയിടാൻ വന്നവരേംകൊണ്ട് വള്ളങ്ങൾ അങ്ങോട്ടുമിങ്ങോട്ടും പാഞ്ഞുകൊണ്ടേയിരിക്കുന്നു. ഇരുളിൽ പരസ്പരം കൂട്ടിമുട്ടാതിരിക്കാൻ ഊന്നുകാരുടെ കൂവലുകളും ഇടയ്ക്ക് ഉയരുന്നത് കേൾക്കാം. ശിവദാസന്‍ കുറെനേരം കൂടി അവിടങ്ങനെ നിൽക്കണോന്ന് തോന്നി. ഒരു കാഴ്ചയും ശിവദാസനെ അങ്ങനെ മോഹിപ്പിക്കാറില്ല. ഇതുവരെയുള്ള ജീവിതംപോലും…
എങ്കിലും അയാൾക്കിഷ്ടമുള്ള ഒന്നുണ്ട്. നല്ല നിലാവൊള്ള രാത്രീല് വലനീട്ടിക്കഴിഞ്ഞ്... ഏറ്റോം എറക്കോം സമാസമം നിൽക്കണ സമയത്ത് കൊച്ചുവഞ്ചീടെ തുമ്പത്ത് തലവച്ച് ആകാശോം നോക്കിയുള്ള കെടപ്പ്. ഒരു ഒച്ചേം അനക്കോം ഇല്ലാതങ്ങനെ… നിലാവ് ഉദിച്ചാപ്പിന്നെ വല പൊക്കിക്കെട്ടി പെട്രോമാക്സും കെടുത്തി ചീനവലപ്പണിക്കാര് മാടത്തീക്കേറി ഒറക്കം തുടങ്ങിയിട്ടുണ്ടാകും. ചന്ദ്രനുദിച്ചാൽ പണീടെ തക്കം മോശമാകും. പൊയിലില്‍ അങ്ങോട്ടുമിങ്ങോട്ടും നീന്തിത്തുടിക്കണ ചെമ്മീനും പള്ളത്തീം കണമ്പും കരിമീനുമൊക്കെ നിലാവെട്ടം കണ്ട് കരപ്പേലോട്ട് നീന്തും. എന്നിട്ട് കരയോട് ചേർന്ന് ആകാശത്തോട്ട് നോക്കിയങ്ങനെ നിക്കും. വെട്ടം മായണ വരെ…
കടലീന്ന് കടപ്പുറത്തെ കൊന്നത്തെങ്ങുകൾക്കിടയിലൂടെ പൊയിലിലേക്ക് വീശിയെത്തുന്ന കനംകുറഞ്ഞ കാറ്റിലങ്ങനെ വഞ്ചിത്തുമ്പില് നേരംവെളുക്കുവോളം കിടക്കാം... അമ്മേടെ മടീല് കിടക്കണപോലെ…
അമ്മേടെ മടീല് താനങ്ങനെ കിടന്നിട്ടുണ്ടോ... ആവോ... ഓർമ്മേല് അങ്ങനെയൊന്ന് തെളിയണില്ല. പലപ്പോഴും തോന്നിയിട്ടുണ്ട്. പൊയില്‍ തന്നെയാണ് അമ്മേന്ന്...
തന്റെ അമ്മേം പോയത് പൊയിലിലേക്കാണ്… ചാവാൻ കൊതിക്കണ കരേലെ പെണ്ണുങ്ങൾക്കെല്ലാം തുണയാണ് പൊയില്‍... നല്ല ഇറക്ക സമയത്ത് കുത്തിയൊഴുകണ തെക്കേ തൂമ്പിലേക്ക് എടുത്തുചാടിയാൽ മതി.. വടക്കേ തൂമ്പിലേക്ക് എത്തുംമുന്നേ ഏതെങ്കിലും ഊന്നുവല കുറ്റിയിലോ ചീനവല കാലിലോ തടഞ്ഞ് നിന്നോളും... ഇതുവരെയും വടക്കേ തൂമ്പ് കടന്ന് ഒരു പെണ്ണിന്റെ ശവോം അഴിമുഖത്തെത്തി കടലിലേക്ക് ഒഴുകിയിട്ടില്ല... അതിന് പൊയില്‍ സമ്മതിച്ചിട്ടുമില്ല…
അങ്ങനെയൊരു ഊന്നുവലക്കൂറ്റീലാ അമ്മേടെ ശവോം കൂരിച്ചൂണ്ട കൊളുത്തുപോലെ കുടുങ്ങിക്കിടന്നത്. നേരത്തോട് നേരം എത്തിയെങ്കിലും നച്ചറേം കല്ലാനും കൊത്തി വെടക്കാക്കിയിരുന്നില്ല ദേഹം. അതങ്ങനെയാണ് കരേലെ പെണ്ണുങ്ങളുടെ ദേഹത്ത് പൊയിലിലെ ഒരു മീനും കൊത്തില്ല. തൂമ്പിലേക്ക് ചാടും മുമ്പേ ഉള്ളിലുള്ള സങ്കടം മുഴുവൻ അവറ്റങ്ങളോട് പറഞ്ഞിട്ടുണ്ടാകും... അങ്ങനെ സങ്കടം കേട്ട് കരഞ്ഞ മീനുകളൊക്കെയും വെള്ളത്തിൽ കെടന്ന് വെളറിയ ദേഹത്തിന് കൂട്ടായി ഒപ്പം നീന്തുമെങ്കിലും ചുണ്ടോണ്ട് ഒരു ചൊവന്ന പാടുപോലും ഏൽപിക്കില്ല. പുണ്യപ്പെട്ട ശരീരങ്ങളായേ മീനുകളൊക്കെയും പൊയിലിൽ ചാടിച്ചാവണ പെണ്ണുങ്ങളെ കാണാറുള്ളൂ… ആലോചന കാടുകയറിയപ്പോ ശിവദാസന്‍ അവിടെ അധികം നേരം നിൽക്കാൻ തോന്നിയില്ല... അയാൾ പാളത്തിലൂടെ വടക്കോട്ട് നടക്കാൻ തുടങ്ങി.
ആ നടത്തം പാലോം കടന്ന് അപ്പുറത്തെ തുരുത്തിലേക്കെത്തി. വല്യേ ധൃതിയൊന്നും ശിവദാസന്‍ ഉണ്ടായിരുന്നില്ല. അല്ലേലും ചാവാൻ പോണ ഒരാൾക്ക് ധൃതീം വൈകലും കണക്കുതെറ്റാത്ത വലക്കണ്ണികളെന്ന പോലെയാണ്. ശിവദാസന്‍ ഉള്ളാലെ അറിയാതൊരു ചിരിപൊട്ടി... ആ ചിരി വേലിയേറ്റ തള്ളലായി പുറത്തേക്ക് ചാടിയ നേരമാണ് പാതിവെന്ത രാവെട്ടത്തിൽ പാളത്തിന്റെ അരികോട് ചേർന്ന കോൺക്രീറ്റ് സ്ലാബുമ്മേല് അങ്ങേര് ഇരിക്കണത് കണ്ടത്.
ഒരു കിടുക്കം വരേണ്ടതായിരുന്നു. പക്ഷേ ശിവദാസന്റെ ഉള്ളില്‍ ഒന്നും വന്നില്ല. പുറത്തേയ്ക്കു വന്ന ചിരി ഒന്നു അടങ്ങിയെന്നുമാത്രം…
ദൂരത്തൂന്നൊള്ള തന്റെ വരവ് അങ്ങേര് അങ്ങനെ നോക്കിയിരിക്കുകയായിരുന്നുവെന്ന് ശിവദാസന്‍ മനസ്സിലായി…
അടുത്തോട്ട് ചെന്നപ്പോ തന്റെ ഉള്ളീന്ന് പൊട്ടിയതിനേക്കാൾ വെടിപ്പില്ലാത്തതും വൃശ്ചിക പൊക്കത്തിൽ കരപ്പേലോട്ട് കയറിയ പൊയിൽവെള്ളം കണക്കെയുള്ളതുമായ ഒരു ചിരി ആ മുഖത്ത് നിറയുന്നത് അയാൾ കണ്ടു. നീണ്ടു നരച്ച താടിരോമങ്ങൾ വെയിൽവെളിച്ചംപോലെ തിളങ്ങി പാറുന്നു.
ഒരേ നാട്ടുകാരാണെന്ന പരിചയക്കെട്ടുകൾ പൊട്ടിച്ച് പട്ടാളം കാക്കോസിന്റെ കുറച്ചപ്പുറം മാറി ശിവദാസൻ പാളത്തേൽ ഇരുന്നു.
കുറച്ചു നേരത്തെ ചില തക്കക്കേടുകളുടെ മിണ്ടായ്മ അവസാനിപ്പിച്ച് കാക്കോസ് ചോദിച്ചു.
‘‘മണപ്പൊറത്ത് തെരക്ക് കൂടുതലാണോടാ... അമ്മായീ...’’
എളുപ്പത്തിൽ മറുപടി പറയാമെന്ന ആ ചോദ്യത്തിലെ അവസാന അമ്മായീ വിളിയിൽ ശിവദാസൻ പതിവുപോലല്ലാതെ ഒന്നു പതറി.

അമ്മായീ... അമ്മായി ശിവൻ…. ഏതോ ഒരു കാലത്ത് ഒപ്പംകൂടിയതാണ്… പനച്ചിക്കാ കറപോലെ… ഊരിയെടുക്കാനാവാത്ത കുപ്പായമായി ആ പേര് ശിവദാസന്റെ ഉള്ളിലും പുറത്തും അങ്ങനെ ഒട്ടിക്കിടന്നു. അമ്മയുടെ ജീവിതം തനിക്ക് തന്ന ഏക സമ്പാദ്യോം അതാണെന്ന് അവൻ ഓർത്തു. അമ്മായി അമ്മിണീടെ മോന് ഇതെല്ലാതെ വേറെന്ത് പേര് പതിയാൻ. നാട്ടുകാരുടെയൊക്കെയും അമ്മായീ വിളിയിൽ ഇതുവരെ ഉള്ളിൽ ഒരു തരി കനലുപോലും പുകഞ്ഞു കത്തിയിരുന്നില്ല. എന്നാൽ പാളക്കരിമീന്റെ മുതുകുമുള്ള് തൊണ്ടയിൽ കുത്തിയിറങ്ങിയ വിമ്മിട്ടമായിരുന്നു പട്ടാളം കാക്കോസിന്റെ അന്നേരത്തെ ആ വിളിയിൽ അവനുണ്ടായത്. വലിയ താമസം കൂടാതെ അതങ്ങ് മാഞ്ഞുപോകേംചെയ്തു.
‘‘ഊം…’’
ചോദ്യോം പറച്ചിലിനുമൊന്നും വല്യേ കാര്യോന്നും ആ സമയത്തില്ലെന്ന് ശിവദാസന്റെ മൂളലിൽ തെളിഞ്ഞിരുന്നു.
‘‘ഞാൻ പോയില്ലെടാ… മണപ്പൊറത്ത് വെലിച്ചോറിന് കാത്ത് നിക്കാതെ തലക്ക് മോളിലൊള്ള കാർന്നോമാരെല്ലാം ഈ നേരത്ത് നമ്മടൊപ്പമുണ്ടാകും… പിന്നെ വെറ്തെ…’’
ബലിച്ചോറ് കാത്ത് നിക്കണ കാർന്നോമ്മാര്… ചെറുപ്പത്തീ അങ്ങനെ തന്നെയാണ് ശിവദാസനും കരുതിയിരുന്നത്. ശിവരാത്രീടന്ന് ബലിയിടാൻ വരണ മക്കളേം കാത്ത് പെരിയാറ്റില്‍ ആത്മാക്കളങ്ങനെ നീന്തി പുളച്ചുനടക്കോന്നും… തങ്ങൾക്കൊള്ള ബലിച്ചോറുമായി എത്തുന്നോരെ കണ്ടാൽ മനുഷ്യരൂപത്തിലായി കരേലോട്ട് കയറിവന്ന്, മക്കള്‍ കൊടുക്കണ ചോറും തിന്ന് വെശപ്പടക്കി.. നാട്ടിലേം വീട്ടിലേം വിശേഷോം ചോദിച്ച് മടങ്ങിപ്പോകോന്നും അയാളങ്ങനെ മനസ്സീ കണ്ടിരുന്നു. അതിനിടെ ബലിച്ചോറ് കിട്ടാതെ, ഒരു വിശേഷോം അറിയാതെ... കുറെയേറെ ആത്മാക്കൾ പെരിയാറിന്റെ പരപ്പിൽ തലയുംപൊക്കി ആൾക്കൂട്ടത്തിലേക്ക് ഒരിക്കലും വരാത്ത മക്കളേം നോക്കി സങ്കടപ്പെട്ടിരിക്കണുണ്ടാകുമെന്ന് ഓർക്കുമ്പോ അന്നൊക്കെ ശിവദാസന്റെ ഉള്ള് കടഞ്ഞിരുന്നു.
എന്നാൽ, ഇനിവരണ ഓരോ ശിവരാത്രിയിലും തന്റെ ആത്മാവും അങ്ങനെ കാത്തിരിക്കുമെന്ന ചിന്തേല് അന്നുണ്ടായ കടച്ചിലിന്റെ ഒരു തരിപോലും അയാളുടെ ഉള്ളിൽ പെടച്ചില്ല. എന്നേ അങ്ങനൊരു ആത്മാവായി തീർന്നതാണ് താനെന്ന് അയാൾ ഓർത്തു.
ചാവാൻ കൊതിച്ച കരേലെ പെണ്ണുങ്ങളെല്ലാം പൊയിലിലേക്ക് ചാടുമ്പോ ആണുങ്ങളെല്ലാം ആനവണ്ടീ കേറി ആലുവയിലേക്ക് പോകാറാണ് പതിവ്. ആലുവയിലെറങ്ങി ഈ തുരുത്തിലെത്തി തീവണ്ടിപ്പാളത്തില്‍ ചെതറിത്തീർന്നവർ കൊറേപ്പേരുണ്ട്. കുണ്ടായി രമേശനും പീട്യേക്കാരൻ ഭാസ്കരനും ജോസ മേസ്ത്രീടെ ഡോക്ടറിന് പഠിക്കാൻ പോയ മോൻ ജോയീം ലോറി ഡ്രൈവറ് കുഞ്ഞുമോനും അങ്ങനെയങ്ങനെ കുറെപ്പേർ. ആരും ഒന്നും കണ്ടില്ലെങ്കിലും പലരും പല തരത്തിലാ ചത്തേന്ന് കരേലൊള്ളവർ പറഞ്ഞു നടന്നിരുന്നു... പാളത്തീ തലവെച്ച് കെടന്നും ഇരുന്നും തീവണ്ടിക്ക് നേരെ നടന്നും അലറിവിളിച്ചും പാഞ്ഞുവരണ വണ്ടിക്കെതിരെ തിരിഞ്ഞു നിന്നും പല മട്ടില്‍…
‘‘ചാവാൻ തോന്നായാ... ചത്തോണം… നീട്ടിവെക്കാനൊന്നും നിക്കരുത്… ന്നാലും നിനക്കിതെന്തിന്റെ കേടാടാ…’’
ഇതു ചോദിച്ചപ്പോ കാക്കോസിന്റെ ചുളിവ് നെറഞ്ഞ മുഖത്ത് ഒരു നെറികെട്ട പരിഹാസം തികട്ടിച്ചാടിയത് അവൻ അറിഞ്ഞു. എന്തിന്റെ കേട്… ഒരു കേടും ഇല്ലാത്തതുകൊണ്ടാ ഇങ്ങനെയൊരു വരവ്... ചാവണോന്ന് തോന്നേണ്ട ഒരുപിടി കാര്യങ്ങൾ നാപ്പത്തെട്ട് വയസ്സിനിടെ പലവട്ടം ഉണ്ടായിട്ടുണ്ട്.. അമ്മായി അമ്മിണീടെ വയറ്റീക്കുരുത്തെന്ന ഒറ്റ കാരണം മതി നൂറുതവണ ചാവാൻ… െപെപ്പില്‍ വെള്ളമെടുക്കാൻ പോയപ്പോ ആരുമില്ലാത്ത തക്കം നോക്കി കൊച്ചു പെങ്ങളെന്നു ഉള്ളിൽ ഒറപ്പിച്ച കൂട്ടുവഞ്ചിക്കാരൻ കുഞ്ഞോൻ ചേട്ടന്റെ രണ്ടാമത്തെ മോള് ബിന്ദു തന്നോട് ഇഷ്ടം പറഞ്ഞപ്പോ അവളുടെ ആഴം എങ്ങനെയറിയും എന്നോർത്ത് നിൽക്കക്കള്ളിയില്ലാതെ വെറച്ചുപോയ അന്നും ചാവായിരുന്നു. പള്ളിപ്പെരുന്നാളിന്റെ തലേന്ന് നല്ലവെലക്ക് വിക്കാമെന്ന് കരുതി അഞ്ചാറ് ദെവസംകൊണ്ട് വീശിപ്പിടിച്ച കരിമീനൊക്കെയും മാലി പൊട്ടി പൊയിലിലേക്ക് ഒള്ള ജീവനും പിടിച്ച് ഒഴുകിപ്പോയപ്പോഴും ചാവായിരുന്നു... എന്നാ അങ്ങനെ ഒരു തോന്നലിന് പോയ കാലത്തിനിടെ ശിവദാസന്റെ ഉള്ളില്‍ എത്തിനോക്കാനേ കഴിഞ്ഞിട്ടില്ല... എന്ത് വെഷമം വന്നാലും തെക്കേ തൂമ്പീപ്പോയി ചാവാത്ത ചൂടൻചെമ്മീനെ കൊളുത്തി ചൂണ്ട നീട്ടിയെറിഞ്ഞ് ഒത്ത ചെമ്പല്ലീനെ പൊക്കി കരപ്പേലിട്ടാ ഉള്ളിലെ ഉരുക്കമെല്ലാം അങ്ങനങ്ങാട് ഒലിച്ചുപോകും. എറക്കത്തില് എടത്തോട്ടീന് വെള്ളം വലിഞ്ഞ് വറ്റണ പോലെ…
ഏതൊക്കെയോ ഓർമകളിൽ വേവുന്ന ശിവന്റെ കണ്ണുകളുടെ തുറിച്ചുനോട്ടത്തീന്ന് ഒരു മറുപടീം കിട്ടൂല്ലെന്ന് കാക്കോസ് ഉറപ്പിച്ചു. എന്നാൽ, അറ്റംപറ്റം നിൽക്കുന്ന സമയത്തും വർത്തമാനത്തിന്റെ ലഹരി തേടുകയാണ് കാക്കോസെന്ന് ആ മട്ടുംഭാവോം പറയുന്നുണ്ടായിരുന്നു. അയാള്‍ പിന്നേം ചോദിച്ചു...
‘‘പറ ക്ണാപ്പേ… എന്ത് കഴപ്പ് മൂത്തിട്ടാണ്…’’
ആ ചോദ്യത്തിൽ ആകാംക്ഷയേക്കാളും പകുതിയിലേറെ മുഴച്ചുനിന്ന കുന്നായ്മത്തരത്തിന്റെ എരിവ് ശിവദാസൻ അറിഞ്ഞെങ്കിലും അവൻ തരിമ്പും ഉലഞ്ഞില്ല...
ഒരു കഴപ്പും മൂത്തിട്ടല്ല. ശിവദാസന്‍ വെറുതെയങ്ങനെ തോന്നിയതാണ്. തിരിച്ചറിവിന്റെ കാലം മുതലേയൊള്ള ഒരു മടുപ്പ് എരിഞ്ഞുകേറി ആകാശംമുട്ടിയ പോലെ. വലേലും ചൂണ്ടേലും കുടുങ്ങി മീൻ പെടക്കണത് കാണുമ്പോഴത്തെ ആവേശമൊക്കെ കെട്ടുതുടങ്ങി. അത്താഴത്തിന് മുന്നേ തൊണ്ടനനയ്ക്കാൻ വാങ്ങിെവച്ച ചാരായം ഗ്ലാസേൽ നിറഞ്ഞു നിന്നാലും കുടിച്ചുതീർക്കാനൊരു മടി. ചാളനെയ്യ് തേയ്ക്കാത്ത വഞ്ചിപ്പലക കണക്കെ മനസ്സ് വെറുതെ വെളറി വെളുത്ത് തുടങ്ങി. ഒഴുക്കുനെലച്ച തെക്കേ തൂമ്പുപോലെ ഒരു കാരണോം ഇല്ലാതെ ചെലർക്ക് ചാവാൻ തോന്നോന്ന് ശിവദാസന്‍ മനസ്സിലായത് അങ്ങനെയാണ്…
മറുപടി പറയാൻ ഉള്ളിലൊന്നുമില്ലാത്തതുകൊണ്ട് കാമ്പില്ലാത്തൊരു നോട്ടത്തിലൊതുക്കി അവനങ്ങനെ തന്നെ ഇരുന്നു. ഒരു തുണ്ടുപോലും മേഘക്കീറില്ലാത്ത പടിഞ്ഞാറൻ മാനമായിരുന്നു അവന്റെ മുഖം... മനസ്സും.
എവിടെയോ പിടിച്ചിട്ടിരിക്കുന്ന വണ്ടി വൈകുന്നതിന്റെ ആശങ്കയോ ആശ്വാസമോ ഒരനക്കത്തീപ്പോലും തേമ്പിതേയ്ക്കാതെ ശിവദാസന്റെ ഉള്ള് വായിച്ചെടുത്ത് കാക്കോസ് വർത്തമാനം പൊലിപ്പിക്കാൻ തൊടങ്ങി.
‘‘ചെലരങ്ങനാ... ഒരു കാരണോമില്ലാതെ ചാകും… ആർക്കും ഒരു എത്തുംപിടിത്തോം കിട്ടേമില്ല… എന്നെപ്പറ്റീം പറയും... ആ കെളവന് എന്തിന്റെ കടിയായിരുന്നെന്ന്…’’
ഇത്രേം നേരം എന്തേ തോന്നീല്ലെന്ന് കരുതിയ ചോദ്യം കാക്കോസ് പറഞ്ഞപ്പഴാണ് ശിവദാസന്റെ ഉള്ളില്‍ വെറുതെ പെരുത്ത് കയറിയത്.
ശരിയാണ്, എല്ലാം തെകഞ്ഞ ഇയ്യാക്കിത് എന്തിന്റെ കടിയാണ്... ശിവദാസൻ പിറുപിറുത്തു.
‘‘ഒള്ള കടിയൊക്കെ പോയത് കൊണ്ടാടാ ഞാനിങ്ങോട്ട് കെട്ടിയെടുത്തത്… ബലക്കൊറവ് വന്ന കാലം തൊട്ടേ ഓർത്തതാ ഇതങ്ങ് തീർക്കാന്ന്… പെണ്ണുങ്ങളെ സുഖിപ്പിക്കാൻ കഴിഞ്ഞില്ലേ എന്തോന്ന് ജീവിതമാടാ…’’
പാതിച്ചിരിയോടെ ഇതങ്ങോട്ട് പറഞ്ഞ് തീർത്തപ്പോഴേക്കും കാക്കോസ് ചെറുതായൊന്നു കിതച്ചു തുടങ്ങി. ചാവാൻ ഒരുങ്ങിക്കെട്ടിയെത്തിയ ഒരാളുടെ വർത്തമാനത്തിന് ഇത്ര ആവേശം എന്തിനാണെന്ന് ശിവദാസന്‍ പിടിത്തം കിട്ടിയില്ല. ചാകാൻ വന്നതൊഴിച്ച് അയാൾ പറഞ്ഞതെല്ലാം കരയിലൊള്ള എല്ലാരേംപോലെ ശിവദാസനുമറിയാം...
കർക്കടകക്കോള് ആർത്തലച്ച് പെയ്യണ മാതിരിയാണ് പെണ്ണുങ്ങളൊക്കെയും കാക്കോസിലേക്ക് ചെന്ന് വീണിരുന്നത്. അതിർത്തീല് െവച്ച് കാലിന് വെടിയേറ്റ് പട്ടാളപ്പണീം നിർത്തി നാട്ടിലെത്തിയ കാക്കോസിന് ഒന്നിനും ഒരു മുട്ടുണ്ടായില്ല... അപ്പന്റെ പടക്കക്കച്ചോടം കൂടി ഏറ്റെടുത്തതോടെ കൈയില്‍ പൂത്തകാശായി… നാട്ടിലുണ്ടാക്കണ പൂത്തിരീം കമ്പിത്തിരീം ചക്രോം എലിവാണോം കൂടാതെ ശിവകാശീന്ന് കെട്ടുകണക്കിന് സാധനങ്ങൾ കൊണ്ടുവന്ന് വിഷൂനും പള്ളിപ്പെരുന്നാളിനും ഉത്സവത്തിനും വിറ്റൊഴിവാക്കിയപ്പോ കാശങ്ങനെ കെട്ടിന് മേലെ കെട്ടായി പൊന്തിക്കൊണ്ടേയിരുന്നു…
കരേല് കാശൊള്ള പരനാറികള്‍ കൊറെ ഉണ്ടെങ്കിലും കെട്ടീതും കെട്ടാത്തതുമായ പെണ്ണുങ്ങളൊക്കെയും കാക്കോസിനെ തേടിപ്പോയത് എന്തുകൊണ്ടാണെന്ന് ഒരുകാലത്തും നാട്ടിലെ ഒറ്റൊരുത്തനും മനസ്സിലായില്ല. ഒരിക്കെ കൊട്ടിക്കലെ സുലോചന പറഞ്ഞ്… കൂടെ കെടന്നാ തീപിടിച്ച കരിമരുന്നാ കാക്കോസെന്ന്… ഏതാണ്ട് വടക്കേ തൂമ്പിലെ വേലിയേറ്റ തള്ളിച്ചപ്പോലെ…
ആയ കാലത്തും ഇപ്പോഴും കരേല് പിടിവിട്ട് നടക്കണ ആണുങ്ങളുടെ കണ്ണിലെ ചൊറിച്ചിലാണ് കാക്കോസെങ്കിലും ഇങ്ങേര് നെറിവ്കേട് കാട്ടീന്ന് മാത്രം ആരും പറയില്ല. വീട്ടുകാര്‍ കെട്ടിച്ച് തലേലാക്കിയ സുധാമണീടെ മൂന്ന് മക്കൾക്ക് മാത്രമല്ല, ഒളിഞ്ഞും തെളിഞ്ഞും ഇയാളുണ്ടാക്കിയ സന്തതികൾക്കെല്ലാം സ്വത്തീന് കൊറെ വല്യ ഏറ്റക്കുറിച്ചിലില്ലാതെ വീതിച്ച് കൊടുത്തു. പണ്ടൊരിക്കെ കാക്കോസ് വയറ് വീർപ്പിച്ചതോടെ വീട്ടുകാര്‍ നാട്ടീന്ന് ഒഴിവാക്കിയ തുണ്ടിയിലെ ലീലാമ്മനേം മോനേം അന്വേഷിച്ച് കണ്ടെത്തി പൊക്കാളിപാടത്തിന്റെ കരേലെ ഒരേക്കറും നല്ലൊരു പെരേമാണ് എഴുതിക്കൊടുത്തത്. അങ്ങനെയൊണ്ടായ മക്കളില്‍ കൊറേപ്പേര് സ്വരുമയോടേം ചിലര്‍ കിട്ടിയത് കൊറഞ്ഞുപോയി എന്ന പരിഭവത്തില്‍ പരസ്പരം കെറുവിച്ചും നടന്നു.

‘‘താനെന്താടോ... എന്നെ സ്വന്തം ചോരയായി കൂട്ടാഞ്ഞേ… പെഴച്ച തള്ളേയത് കൊണ്ടാണാ…’’
ഇങ്ങനെയൊരു ചോദ്യം ജീവിതത്തിൽ ചോദിക്കേണ്ടി വരുമെന്ന് ശിവദാസൻ ഒരിക്കലും കരുതിയിരുന്നില്ല. അതിന്റെ ആവശ്യം ഒരുവട്ടംപോലും അവന് തോന്നീട്ടുമില്ല. ഈ ഒടുക്കത്തെ സമയത്ത് അമ്മേനെെവച്ച് കണക്ക് പറഞ്ഞ് പോയല്ലോ എന്ന അത്ഭുതോം അവന്റെ ഉള്ളില്‍ വന്നതുമില്ല.
ഇത്രേം നേരം മുക്കീം മൂളീം നിന്നിരുന്ന ശിവദാസനീന്ന് ഇത് തെറിച്ചുവീണപ്പം കാക്കോസ് ചെറുങ്ങനെയൊന്നു പതുങ്ങി. വർത്തമാനത്തിന്റെ രസച്ചരട് പൊട്ടി അയാൾ നിശ്ശബ്ദനായി.
തന്നെ ഒണ്ടാക്കിയത് കാക്കോസാണെന്ന കാര്യം മുടിവെട്ടുകാരൻ സുധീരന്റെ വായേന്നാണ് ഓർമേല് ആദ്യമായി ശിവദാസൻ കേൾക്കണത്. കൊച്ചുന്നാളിലെന്നോ മുടിവെട്ടിന്റെ എടേല് പാതി മങ്ങിയ കണ്ണാടീല് തുറിച്ചുനോക്കിയിരുന്ന തന്നോട് കുഞ്ചീലെ രോമം വടിക്കാൻ ലെതറ് ബെൽറ്റില്‍ കത്തി രാകിക്കൊണ്ടിരുന്ന സുധീരൻ പുളിച്ച ചിരിയോടെയാണ് അത് പറഞ്ഞത്...
‘‘മോന്തേടെ വല്യേ മിനുക്കോന്നും നോക്കണ്ടടാ ചെർക്കാ… ആള് കാക്കോസ് തന്നേന്ന് ഒറപ്പാ… കള്ളപ്പണി നടത്തിയാലേ ആശാരീടെ മൊഴപ്പ് ഉരുപ്പിടീല് തെളിഞ്ഞങ്ങ് കെടക്കും…’’
നാട്ടുകാരൊക്കെയും അതങ്ങ് ഒറപ്പിച്ചപ്പോഴും ആ ഒറപ്പിന്റെ പങ്ക് പറ്റാനൊന്നും ശിവദാസൻ ഒരിക്കലും കാക്കോസിനെ തേടി ചെന്നിട്ടില്ല. പലരും പിരികേറ്റിയെങ്കിലും അങ്ങനെ ഒരാവശ്യമൊള്ളതായി അവന് തോന്നിയതുമില്ല.
താൻ ചോദിച്ചതിന് ഉത്തരോന്നും കിട്ടൂല്ലെന്ന് ശിവദാസൻ കരുതിയങ്ങനെ ഇരിക്കുമ്പോഴാ കാക്കോസ് പിന്നേം തൊടങ്ങിയത്.
‘‘അമ്മായേയ്... കാക്കോസിന് ഒരു പെണ്ണിനേം തേടി നടക്കേണ്ട ഗതി വന്നിട്ടില്ലെടാ… എല്ലാ കൂത്തിച്ചികളും ഇങ്ങോട്ടാ കേറി വന്നേ... എല്ലാവരും എന്നെ നന്നായി സുഖിപ്പിക്കേംചെയ്ത്... ഞാനവരേം… എന്നാ കാക്കോസിന് ഇത്തിരി കുത്തിക്കഴപ്പ് തോന്നിയ ഒന്നുരണ്ടെണ്ണമൊണ്ടായിരുന്ന്... അതിലൊന്നാ നെന്റെ തള്ള…’’
കാര്യത്തിലോട്ട് കടന്നപ്പോഴേയ്ക്കും കാക്കോസിന്റെ പറച്ചിലിന്റെ കനം കൂടണത് ശിവദാസൻ അറിഞ്ഞു. പൊയിലിലോട്ട് പെയ്തിറങ്ങണ കർക്കടക കോള്‍ പോലെ...
‘‘പിന്നെന്തിണ്ടാക്കാനാ... എന്റെ തള്ളേനെ ഇങ്ങനെയാക്കീത്... കൂടെ പൊറുപ്പിക്കായിരുന്നില്ലേ…’’
ഇതും വേണമെന്ന് കരുതി ചോദിച്ചതല്ല. ഉള്ളീന്ന് അറിയാതെ വീണുപോയതാണ്.
‘‘പൊറുപ്പിച്ചേനെ… വേണോങ്കീ കെട്ടി വീട്ടിലോട്ടും കൊണ്ടോന്നേനെ… എന്നാ കാക്കോസിനെ അവൾക്കങ്ങ് ബോധിച്ചില്ല... വെടിമരുന്നിന്റെ ചൂരൊള്ളോനെ മീൻ നാറണോൾക്ക് പറ്റൂല്ലന്ന്… പല പണീം നോക്കീട്ടും അവള് എനിക്ക് ഒതുങ്ങീല്ലെടാ…’’
കാക്കോസ് ഇങ്ങനെ പറഞ്ഞപ്പോഴേക്കും താൻ എങ്ങനെയുണ്ടായെന്ന ചോദ്യം വലിയ തെളിച്ചമില്ലാതെയാണെങ്കിലും ശിവദാസന്റെ കണ്ണിൽ തെറിച്ചുനിന്നു. പറയാൻ ഒരുപാടുണ്ടെന്ന മട്ടിൽ കാക്കോസ് ഒരു ദീർഘനിശ്വാസം വിട്ടു. എന്നിട്ട് തെക്കോട്ടേയ്ക്ക് കണ്ണുപായിച്ചു. ശിവദാസൻ വടക്കോട്ടേയ്ക്കും. അകലെ നിന്ന് കുതിച്ചെത്തുന്ന വെളിച്ചപ്പൊട്ടൊന്നും ഇരുവരും കണ്ടില്ല. ഇനിയും സമയമുണ്ട്…
‘‘ഇതുകണക്കേനൊരു ശിവരാത്രീയായിര്ന്ന്… അവടപ്പൻ മണപ്പൊറത്ത് ബലിയിടാൻ പോയ നേരം... ഞാൻ ചെന്ന്… അവസാനോയിട്ട് സമ്മതം ചോദിക്കാൻ... പൊയിലീന്ന് ചീറ്റണപോലെ കാറ്റടിക്കണുണ്ടായിരുന്ന്... പണ്ടേ എനിക്ക് പൊയിൽച്ചൂര് ഒട്ടും പിടിക്കൂല്ല… എന്നാലും ഞാൻ ചെന്ന്…’’
‘‘അമ്മ സമ്മതിച്ചാ…’’
ഇത് ചോദിച്ച് കഴിഞ്ഞപ്പോഴാണ് തന്റെ ആകാംക്ഷ വല്ലാതെ പിടിവിടുന്നുണ്ടെന്ന് ശിവദാസന്‍ തോന്നിയത്. ഒരു നിമിഷം കരേക്കെടന്ന് ശ്വാസംകിട്ടാതെ പെടയണ മീനായി അവൻ…
‘‘കോപ്പ്… ആ കഴുവേറിച്ചി മോള് മോത്ത് തുപ്പീല്ലന്നേ ഒള്ള്…’’
ശിവദാസന്‍ നിരാശ തോന്നി. ജന്മം നിഷേധിക്കപ്പെട്ട പോലെ. അവന്റെ തല താഴ്ന്നു. എന്നാൽ, നീ വെഷമിക്കേണ്ടടാ ചെക്കാ എന്ന മട്ടിൽ കാക്കോസ് തുടർന്നു.
‘‘പിന്നൊന്നും നോക്കിയില്ല… അവൾടെ മൊഖംപൊത്തിയൊരു പെട കൊടുത്ത്... ചാണാൻ തേച്ച തറേല്, പാതി മടക്കിവച്ചെ പുല്ലുപായേലോട്ട് അലക്കോംതല്ലി വീണ്… ബോധോന്നും പോയില്ല... എന്നാ പിന്നവള് അനങ്ങീല്ല… നനഞ്ഞു കുതിർന്ന മാലപ്പടക്കംപോലെ വെറുതങ്ങനെ കെടന്ന്…’’
ശിവദാസന്‍ ആശ്വാസമായി... തിളങ്ങുന്ന കണ്ണുകളോടെ അവൻ കാക്കോസിനെ നോക്കി.
‘‘എന്തൊര് പെണ്ണായിര്ന്ന്… ഒരു ചെറുവെരല് പോലും അനക്കീല്ലെങ്കിലും അവൾടെ മണം മാത്രം മതിയായിരുന്നു… ചുരുണ്ട മുടീടെ മണം… ചെവിമടക്കിന്റെ മണം… വായേടെ... കക്ഷത്തിന്റെ... അങ്ങനെ എല്ലാത്തിന്റേം... അതിന് മുന്നേം പിന്നേം ഒരുകാലത്തും ഒരു പെണ്ണീന്നും അങ്ങനൊരു മണം എനിക്ക് കിട്ടീട്ടില്ല…’’
അമ്മേടെ മണം എന്തായിരുന്നു... അമ്മക്ക് ഓരോ നേരത്തും ഓരോ മണമായിരുന്നെന്ന് അവന് തോന്നിയിരുന്നു. പലതരം പൗഡറിന്റെ, അത്തറിന്റെ, ബീഡീടെ, ചാരായ വാടയുടെ… താൻ ജനിക്കും മുന്നേയുണ്ടായിരുന്ന അമ്മേടെ മണം കിട്ടിയ കാക്കോസിനോട് അവന്റെയുള്ളിൽ കുശുമ്പ് ഇരച്ചുകയറി…
‘‘കാര്യോം കഴിഞ്ഞ് കളസത്തിന്റെ വള്ളീം മുറുക്കി മുണ്ടും ഉടുത്ത് പൊറത്തോട്ട് എറങ്ങുമ്പോഴും കണ്ണുംതൊറന്ന് ചത്തത് പോലെ കെടക്കേയിരുന്ന്… ആ കെടപ്പ് കണ്ടപ്പോ എനിക്കും വെഷമം വന്നേ… പിന്നെ ഒന്നും മിണ്ടാനും പറയാനും നിന്നില്ല... പൊറത്തെറങ്ങി കൊച്ചയ്യപ്പന്റെ പറമ്പിലെ പാലോംകടന്ന് ഒന്നു തിരഞ്ഞുനോക്കിയപ്പോ… ഒന്നും നടക്കാത്തപോലെ അവള് രണ്ടു കൈയിലും കൊടോമായി പൈപ്പിൻചോട്ടിലേക്ക് പോണ്…’’
ഇത്രേം നാളും നാട്ടുകാരെപ്പോലെ ശിവദാസനും കരുതീത് അമ്മ മറ്റേപ്പണി തൊടങ്ങിയപ്പിന്നെ അബദ്ധത്തില്‍ കാക്കോസ് വഴി വയറ് വീർത്തേന്നാ… ഈ ചെറ്റയാണ് അമ്മ പെഴക്കാൻ കാരണോന്ന് അന്നേരം മനസ്സിലായെങ്കിലും അവന്റെ ഉള്ളില്‍ ഒരു തീയും കത്തിയില്ല… ഒരു ഓളവും ഉയർന്നതുമില്ല.
‘‘സർക്കാരാശൂത്രീല്‍ പെറ്റ് കെടന്നപ്പ ഞാൻ ചെന്നിരുന്ന്... അവളോട് നല്ല മെനേല് പറയേം ചെയ്ത്... ഞാൻ നോക്കിക്കോളാണ്... അവള് പെറണേന് മുന്നേ നിന്റെ അപ്പാപ്പനാണേ വലിവ് വന്ന് ചത്തിരുന്ന്… ഒറ്റക്കല്ലേ… അവൾക്ക് സമ്മതം മൂളീയാ മതിയായിരുന്ന് ആ നായക്ക്… പെറ്റ് കെടക്കുമ്പോഴും എന്തൊരു മണമായിരുന്ന് അവൾക്ക്…’’
അയാൾ താൻ അറിയാത്ത തന്റെ അമ്മേടെ മണത്തിന്റെ ലഹരിയിലാണെന്ന് ശിവദാസന്‍ മനസ്സിലായി. ഉള്ളിലോട്ട് വലിച്ചുകേറ്റണ ഓരോ ശ്വാസത്തിലും അമ്മയെ അയാൾ അറിയുന്നുണ്ടെന്നും അവന് തോന്നി…
‘‘പെറ്റെണീറ്റ് ഒരു നേരെനിൽക്കാനായപ്പോഴേക്കും അവള് മറ്റേ പണി തൊടങ്ങി… നിന്നെ പോറ്റാനാണോ... അതോ എന്നെ തോപ്പിക്കാനാണോ എന്നറിഞ്ഞൂടാ... അവള് കരേലെ സകല ആണുങ്ങടേം കൂടെ കെടന്ന്… എന്നാ കയ്യില്‍ പൂത്ത കാശും ഉള്ളില്‍ കൊതീമായി ഞാൻ പലവട്ടോം ആ വാതിൽക്കേ ചെന്നിട്ടും അവള് തൊറന്നില്ല… എന്റെ കൂടെ കെടന്നതുമില്ല... ഞാനാണേ പിന്നെ കേറിപ്പിടിക്കാനും നിന്നില്ല…’’
അമ്മക്ക് ഇതെന്തിന്റെ ഏനക്കേടാണെന്ന് ആലോചിച്ചെങ്കിലും ശിവദാസന്‍ ഉത്തരമൊന്നും കിട്ടീല്ല. ചെലര് അങ്ങനെയായിരിക്കും.
‘‘അവള് തൊറക്കൂല്ലടാ… അവളതിന് നിക്കൂല്ല… എനിക്കുമാത്രോല്ല... കൊറെപ്പേര് കൂടെക്കെടന്നെങ്കിലും അവൾടെ മനസ്സ് തൊറക്കാൻ കരേലെ ഒറ്റരുത്തനേക്കൊണ്ടായാ… കൂടെപ്പൊറുപ്പിക്കാൻ കൊറെ പേര് നടന്നില്ലേ... ചെത്തുകാരൻ തിലകനും കോവിലുങ്കലത്തെ മാധോനും മീശക്കാരൻ നാരായണനും അങ്ങനെ കൊറേ പേര്... വല്ലോം നടന്നാ…’’
അമ്മേടെ ജീവിതത്തിന്റെ ഓരോ മുക്കുംമൂലേം കാക്കോസിന് കാണാപാഠോണെന്ന് അയാൾടെ ഓരോ വാക്കീന്നും ശിവദാസൻ വായിച്ചെടുത്തു… താനൊരിക്കലും കാണാത്ത ഒരമ്മനേണ് അയാള്‍ ഉള്ളീന്ന് വലിച്ചു പൊറത്തിടണത്. വല്ലാത്തൊരു കലി കാക്കോസിന്റെ വാക്കുകളിൽ പെടച്ചുകേറണതും അയാളുടെ കിതപ്പേറണതും അവനറിഞ്ഞു.
‘‘നെനക്കറിയാവോടാ നാറീ… സകല പെണ്ണുങ്ങളും പടിഞ്ഞാറേ പൊയിലീ ചാടി ചത്തപ്പോ... ആലുവേലോട്ട് വന്ന് തീവണ്ടിക്ക് തലവച്ച ഒറ്റരുത്തിയേ നമ്മടെ നാട്ടിലുണ്ടായിരുന്നൊള്ള്… സൈക്കിളുകടക്കാരൻ പീതാംബരന്റെ പെങ്ങള് വത്സല… അവള് ചത്തേന്റെ നാലാം നാളാടാ ***@@ നിന്റെ തള്ള തൂമ്പിലോട്ടെടുത്ത് ചാടീത്…’’
കൊച്ചുന്നാളിലേ അമ്മേക്കാളും താൻ ഒപ്പം കൂടിരുന്നത് വത്സലേച്ചിയോടായിരുന്നു. പരമന്റെ കടേ കൊണ്ടോയി സുഖ്യേനും പരിപ്പുവടേം വാങ്ങിത്തരും. ചേട്ടൻ പീതാംബരന്റെ കടേന്ന് അരേടെ സൈക്കിള്‍ കൊണ്ട് വന്ന് ചവിട്ടാൻ പഠിപ്പിക്കും. മുത്തപ്പൻ തറേല് കൃഷ്ണൻകുട്ടി വെല്ലിച്ചന്റെ തുള്ളല്‍ കണ്ട് നെഞ്ചിടിച്ച് നിൽക്കണ തന്നെ പൊത്തിപ്പിടിച്ച് പേടിമാറ്റും. അഴീക്കോട് കടത്തും കടന്ന് അഞ്ചപ്പാലം വഴി കൊടുങ്ങല്ലൂർ കാവിലെ മീനഭരണിക്ക് കൊണ്ടുപോകും. തോളേക്കേറ്റി കാവുതീണ്ടല് കാണിക്കും. അമ്മനേലും മൂത്തതാണെങ്കിലും ചേച്ചീന്നേ താൻ വിളിക്കാറൊള്ള്. വത്സലേച്ചി ഒള്ളപ്പൊ അമ്മ വേറെതോ പെണ്ണാണെന്ന് ശിവദാസന്‍ പലവട്ടോം തോന്നിയിരുന്നു. അമ്മ കരയണതും ചിരിക്കണതും പെണങ്ങണതും എല്ലാം വത്സലേച്ചിയോടായിരുന്നു…
‘‘നെന്റെ തള്ളക്ക് ആണുങ്ങടെ കൂടെ കെടക്കാനേ പറ്റോള്ളായിരുന്നു... അവരെ സ്നേഹിക്കാൻ പറ്റൂല്ലായിരുന്ന്… അതാ നെന്റെ തള്ള… കഴുവേറിച്ചീ…’’
ആരും പറയാത്ത… ഇതുവരെ താനറിയാത്ത കാര്യം കേട്ടപ്പോ ഉള്ളില്‍ ഇടിത്തീ പെയ്യണ്ടതായിരുന്നു. പക്ഷേ അത് പറഞ്ഞ കാക്കോസിനുണ്ടായ വെറയലിന്റെ ഒരു തുണ്ടുപോലും ശിവദാസന്റെ ഉള്ളില്‍ തെണർത്ത് പൊന്തീല്ല. അവൻ കാക്കോസിനെ നോക്കി. വല്ലാണ്ടങ്ങാട് തോറ്റുപോയ ഒരു മനുഷ്യനെ കാക്കോസിൽ അവൻ കണ്ടു. ഏത് കനപ്പൻ ചൂണ്ടനാരും പൊട്ടിക്കാനാകണ പേരറിയാത്ത ആറ്റനൊരു മീനായി അയാളുടെ മുന്നിൽ അമ്മയങ്ങനെ നീന്തിക്കളിക്കണുണ്ടെന്ന് അവന് തോന്നി.
‘‘നീ വിചാരിക്കണുണ്ടാകും... ഇക്കാര്യോല്ലാം അറിഞ്ഞിട്ടും ഞാനെന്താ നെന്നെ തിരിഞ്ഞു നോക്കാഞ്ഞേന്ന്…. അതിന്റെ ഒരു കാര്യോം ഇല്ലെടാ… എന്റെ ചോരേണന്ന കണക്ക് തീർക്കാനല്ല എനിക്കൊണ്ടായ സകല നായകൾക്കും കാശും പറമ്പും വീടും കോപ്പുമെല്ലാം കൊടുത്തത്… അതൊക്കെ അവറ്റകൾടെ തള്ളമാര് എന്നെ കൂടെക്കെടത്തി സുഖിപ്പിച്ചതിന്റെ പങ്കാണെടാ… നെനക്കാ ഭാഗ്യം ഇല്ലാണ്ടായിപ്പോയി…’’
കാക്കോസ് ഇത് പറഞ്ഞ് തീർത്തപ്പോഴേക്കും ശിവദാസന്റെ ഉള്ളില്‍ സങ്കടം പതഞ്ഞുപൊന്തി. തന്റെ ഭാഗ്യക്കേട് ഓർത്തല്ല. ഒരു കണക്കും തീർക്കാതെയാണ് കാക്കോസ് ചാവാൻ വന്നേക്കണേന്ന് ഓർത്ത്. അയാളുടെ അകത്ത് വലിയൊരു വേലിയേറ്റച്ചുഴി വല്ലാത്ത വേഗത്തില്‍ കറങ്ങണുണ്ടെന്ന് അവന് തോന്നി… കാക്കോസിനോടുള്ള ഇഷ്ടത്തിന്റെ ഒരു നീട്ടുവല തന്നെ പൊതിയുന്നതായി അവനറിഞ്ഞു. ആ നീട്ടുവലേടെ അറ്റത്തിനപ്പുറം ഒരിക്കലും കുടുങ്ങില്ലെന്ന മട്ടിൽ ഒഴുക്കിനെതിരെ കുതറി നിൽക്കണ അമ്മയെയും അവൻ കണ്ടു. പൊയിലാഴം കണ്ട് ചത്തുമലച്ച അമ്മനോടും അവന് കൊറെ ഇഷ്ടംതോന്നി… ഒപ്പം തീവണ്ടിക്ക് തലെവച്ച വത്സലേച്ചി വലിയൊരു ചോദ്യമായി വിതുമ്പി... നൂറായിരം ചൂണ്ടക്കൊളുത്തുകളും വലക്കണ്ണികളും അവനെ വലിച്ചുമുറുക്കി...
ശിവദാസൻ പതിയെ എണീറ്റു. പെരിയാറ്റീന്ന് ആത്മാക്കളുടെ ചളിമണം പുരണ്ട അവന്റെ തോർത്ത് തീവണ്ടിപ്പാളത്തിലൂടെ എങ്ങോ പറന്നുപോയി. കാക്കോസിനോട് പിന്നെയൊന്നും മിണ്ടാൻ നിക്കാതെ അവൻ തിരിച്ചു നടന്നു. അന്നേരം അവന്റെ മനസ്സും ശരീരവും എന്നത്തേയുംപോലെ ഏറ്റോം എറക്കോം സമാസമം നിൽക്കണ പൊയില്‍ കണക്കെ ശാന്തവും നിശ്ചലവുമായിരുന്നു. ആ പോക്കിൽ ഒരു കാര്യം അവൻ ഒറപ്പിച്ചു. അടുത്ത ശിവരാത്രിക്ക് ഒരിക്കലുമെടുത്ത് അമ്മയ്ക്കൊപ്പം കാക്കോസിനുംകൂടി ഒരു ഉരുള ബലിച്ചോറ് പെരിയാറ്റിലൊഴുക്കുമെന്ന്…
നടന്ന് പാലം കടന്നപ്പോഴേക്കും എവിടെയോ പിടിച്ചിട്ടിരുന്ന ചരക്കുവണ്ടി ഒരുപാട് പരിചയമൊള്ള തെക്കേത്തൂമ്പിലെ വേലിയിറക്കപ്പാച്ചില് പോലെ അവന് മുന്നിലൂടെ പാഞ്ഞുപോയി. ആ വണ്ടിയെ അങ്ങനെ നോക്കിനിന്നപ്പോ ഇനിയൊരിക്കെ ചാവാൻ തോന്നിയാലും ആലുവയിലോട്ടുള്ള വരവും പൊയിലിലോട്ടുള്ള പോക്കും ഒരേ കണക്കാണെന്ന് അവന്റെ മനസ്സിനും മനസ്സിലായി. ആ സമയം തിരുത്താനും തീർക്കാനും ഒന്നുമില്ലെന്ന് ഉറപ്പിക്കാനുള്ള വെപ്രാളത്തിലായിരുന്നു പാഞ്ഞുവരുന്ന തീവണ്ടിക്കു മുന്നിൽ ചമ്രം പടിഞ്ഞിരുന്ന പട്ടാളം കാക്കോസിന്റെ ഉള്ള്.