ശവപ്പെട്ടിക്കച്ചവടക്കാരന്‍


രാത്രി മുഴുവന്‍ കാലന്‍കോഴിയുടെ നിര്‍ത്താത്ത കരച്ചിലായിരുന്നു. ഇരുട്ടിലൂടെ ഇടക്കിടെ ചൂടുകാറ്റ് വീശുകയും മുറ്റത്തെ മരങ്ങളെപ്പിടിച്ചുലയ്ക്കുകയും ചെയ്തുകൊണ്ടിരുന്നു. പാതിയുറക്കത്തില്‍ നിരത്തിവെച്ച ശവപ്പെട്ടികള്‍ സ്വപ്നം കണ്ട് റപ്പായിച്ചന്‍ നടുങ്ങിയുണര്‍ന്നു. കയറ്റുകട്ടിലില്‍ റ പോലെ വളഞ്ഞു കിടന്ന് ഏലമ്മ ശ്വാസംവലിക്കുന്നു. അസ്ഥിപഞ്ജരംപോലെ ഉയര്‍ന്നു താഴുന്ന നെഞ്ചിന്‍കൂട്ടിലെങ്ങോ ബാക്കിനില്‍ക്കുന്ന ജീവന്‍റെയിത്തിരി സ്പന്ദനം. ജീവിതത്തിനും മരണത്തിനുമിടയിലുള്ള ഈ നൂല്‍പ്പാലം എപ്പോള്‍ വേണമെങ്കിലും പൊട്ടിവീഴാം. മുന്‍കൂട്ടി നിശ്ചയിച്ചതില്‍നിന്നും അൽപംപോലും മാറ്റമില്ലാതെയാണ്...
Your Subscription Supports Independent Journalism
View Plans- Unlimited access to Madhyamam Weekly Articles and Archives ........
- Experience ‘Ad Free’ article pages
രാത്രി മുഴുവന്‍ കാലന്‍കോഴിയുടെ നിര്‍ത്താത്ത കരച്ചിലായിരുന്നു. ഇരുട്ടിലൂടെ ഇടക്കിടെ ചൂടുകാറ്റ് വീശുകയും മുറ്റത്തെ മരങ്ങളെപ്പിടിച്ചുലയ്ക്കുകയും ചെയ്തുകൊണ്ടിരുന്നു. പാതിയുറക്കത്തില്‍ നിരത്തിവെച്ച ശവപ്പെട്ടികള്‍ സ്വപ്നം കണ്ട് റപ്പായിച്ചന്‍ നടുങ്ങിയുണര്‍ന്നു. കയറ്റുകട്ടിലില്‍ റ പോലെ വളഞ്ഞു കിടന്ന് ഏലമ്മ ശ്വാസംവലിക്കുന്നു. അസ്ഥിപഞ്ജരംപോലെ ഉയര്‍ന്നു താഴുന്ന നെഞ്ചിന്‍കൂട്ടിലെങ്ങോ ബാക്കിനില്‍ക്കുന്ന ജീവന്‍റെയിത്തിരി സ്പന്ദനം. ജീവിതത്തിനും മരണത്തിനുമിടയിലുള്ള ഈ നൂല്‍പ്പാലം എപ്പോള്‍ വേണമെങ്കിലും പൊട്ടിവീഴാം. മുന്‍കൂട്ടി നിശ്ചയിച്ചതില്‍നിന്നും അൽപംപോലും മാറ്റമില്ലാതെയാണ് ഓരോരുത്തരുടെ ജീവിതത്തിലും മരണം ഒരു അനിവാര്യതയായി കടന്നുവരുന്നത്.
നേരം പുലര്‍ന്നു വരുന്നതേയുള്ളൂ. മങ്ങിയ വെളിച്ചത്തില്‍ കര്‍ത്താവിന്‍റെ ക്രൂശിതരൂപത്തിലെ മുറിവുകളില്‍നിന്നും ചോര വാര്‍ന്നൊഴുകുന്നതുപോലെ. ‘‘കര്‍ത്താവേ ഇന്നൊരു കച്ചവടം ഉറപ്പാക്കിത്തരണേ’’ എന്നു നെഞ്ചില്‍ കൈവെച്ചു പ്രാർഥിച്ചപ്പോള്‍ പതിവില്ലാതെ ഉള്ളിലൊരു കൊള്ളിയാന്‍ മിന്നി. ഏതു വിൽപനക്കാരനും സ്വാഭാവികമായും ആഗ്രഹിക്കുന്നത് കച്ചവടം നടക്കാനാണ്. പക്ഷേ, ശവപ്പെട്ടിക്കച്ചവടക്കാരന്‍ മാത്രം മറ്റൊരാളുടെ മരണത്തിലൂടെ വന്നുചേരുന്ന വിൽപനയും അതില്‍നിന്നുള്ള ലാഭവും പ്രതീക്ഷിക്കുന്നു. യഥാർഥത്തില്‍ അന്യന്‍റെ മരണത്തിനായി പ്രാർഥിക്കുന്നതിന്‍റെ പാപമാണോ നിത്യവും ഏലമ്മയെ വന്നു ചുറ്റിപ്പിടിക്കുന്ന ഈ ശ്വാസംമുട്ടലിന്‍റെ കാഴ്ച. ഒന്നും നിശ്ചയമില്ല. ജനലില്‍ തൂങ്ങിനിന്നും, തലകുത്തനെ വെച്ചും അവള്‍ രാത്രി മുഴുവനും ആഞ്ഞു വലിക്കുകയായിരുന്നു.
വീടിനു മുകളിലെ പായല്‍ പിടിച്ച, നിറംമങ്ങിയ ഓടുകളിലേക്കു ചാഞ്ഞു കിടന്ന മാവിന്‍ചില്ലയില്‍നിന്നും സാമാന്യം വലുപ്പമുള്ള കാലന്‍കോഴി പറന്നകന്നു. എന്നിട്ടും ആ ചിറകടികള്‍ അവിടെ ബാക്കി നില്‍ക്കുംപോലെ. ആകാശത്ത് മുരളുന്ന ഒരു പടുകൂറ്റന്‍ കാര്‍മേഘം. നോക്കിനില്‍ക്കെ സൂചനയാണോ ആ മേഘത്തിന് ഒരു പടുകൂറ്റന്‍ പോത്തിന്‍റെ രൂപമാകുംപോലെ വരാനിരിക്കുന്ന ആപത്തിന്‍റെ സൂചനയാണോ ഇത്..?
‘‘പെട്ടിയിലരിയുണ്ടെങ്കില്‍ ഇത്തിരിയെടുത്ത് കഞ്ഞിവെച്ചു വെള്ളം തായോ...’’
ഏലമ്മയുടെ ശബ്ദം മുറിഞ്ഞു മുറിഞ്ഞു കാതില്‍ വന്നു പതിച്ചു. പെട്ടി തൂത്തുവാരി അതിലുണ്ടായിരുന്ന ഉരിയരി കഴുകി വെള്ളം തിളപ്പിച്ച് വാരിയിടുമ്പോള്‍ റപ്പായിച്ചന്‍റെ കണ്ണുകള്‍ നിറഞ്ഞു. ആരെങ്കിലും മരിച്ചിട്ട് ഒരു കച്ചവടം കിട്ടി അരി വാങ്ങാന്‍ സാധിക്കണേയെന്നു പ്രാർഥിക്കാന്‍ ഇത്തവണ എന്തുകൊണ്ടോ അയാള്‍ക്കു കഴിഞ്ഞില്ല.
ജീവിച്ചിരിക്കുന്ന ഒരാള്‍ക്ക് മറ്റൊരാള്‍ മരിച്ചുകിട്ടണേയെന്ന് എത്രതവണ പ്രാർഥിക്കാനാകും..? ഒരു പരിധിക്കപ്പുറം അത്തരമൊരു ചിന്ത മനസ്സിലേക്കു കടന്നുവരാന്‍ പാടില്ലാത്തതല്ലേ. ഒരേ ജീവവായു ശ്വസിക്കുന്നവര്‍, ഒരേ ഹൃദയതാളമുള്ളവര്‍, ഒരേപോലെ വിശക്കുകയും ദാഹിക്കുകയും ചെയ്യുന്നവര്‍, പ്രകൃതിയും പ്രപഞ്ചവും ഒരേ കണ്ണുകളാല്‍ നോക്കിക്കാണുന്നവര്‍ ഓരോരുത്തരിലും ജീവന്‍റെ തുടിപ്പുകളവസാനിക്കാന്‍ അവരവരുടേതായ സമയമുണ്ട്.
നീറിപ്പുകഞ്ഞു കത്തിയ കനലടുപ്പില്‍ വെച്ച കലത്തില്‍നിന്നും തിളച്ചുവെന്ത കഞ്ഞിയെടുത്ത് വക്കു ചളുങ്ങിയ പാത്രത്തിലാക്കി ഉപ്പിട്ട് അയാള്‍ ഏലമ്മയുടെ കട്ടിലില്‍ കൊണ്ടു ചെന്നു വെച്ചു. തൊട്ടുകൂട്ടാന്‍ കുപ്പിയിലവശേഷിച്ച മാങ്ങാക്കറിയുടെ അവസാനത്തെ കഷണവും കോരിയിട്ടു.
‘‘ചെക്കനു കൊടുക്കാനുണ്ടോ?’’ ആര്‍ത്തി പിടിച്ചു സ്പൂണെടുത്തെങ്കിലും അമ്മക്കണ്ണീരിലൊരു തുള്ളി കഞ്ഞിയിലേക്കടര്‍ന്നു വീഴുന്നത് അയാള്‍ കണ്ടു. ‘‘ഇപ്പൊ നീയിതു കുടിക്കൂ. അവന് ഒരു മൂടു കപ്പ പറിച്ചു പുഴുങ്ങിയെടുക്കാം. വൈകുന്നേരല്ലേ വരുള്ളൂ.’’
റപ്പായിച്ചന്‍റെ വയറ്റില്‍ വിശപ്പു കത്തിക്കാളി. റബ്ബര്‍വെട്ടുകാരന്‍ പൈലി ഇടത്തൊണ്ടു കയറിവരുന്നുണ്ട്.
‘‘പനമിറ്റത്തെ ചാക്കോച്ചായനെങ്ങിനെയുണ്ടടാ..? ഇന്നെങ്ങാനും പോകുവോ? ഇന്നലെ ആഞ്ഞു പിടിച്ചു വലിക്കുകായിരുന്നെന്നു കേട്ടു.’’
‘‘ഓ അങ്ങേരു ചെറുപയറുപോലെ ഇരിപ്പുണ്ട്. ഇത്തിരി ഓർമക്കുറവുണ്ടെന്നേയുള്ളൂ. കണ്ണു തെറ്റിയാല്‍ ഓടിച്ചെന്നു തെങ്ങേല്‍ കരിക്കിടാനെന്നും പറഞ്ഞു വലിഞ്ഞു കേറും. പിന്നെ വായുവലി പുള്ളിക്കാരനു പണ്ടേയുള്ളതാണല്ലോ. ഹൈദരാബാദില്‍ പോയപ്പോള്‍ വിഴുങ്ങാന്‍ കൊടുത്ത മീനിനെ കടിച്ചു തിന്നോനല്ലേ ആള്.’’ പുലരിയുടെ ചോപ്പു പടര്‍ന്നതുപോലെ മുറുക്കാന്‍ കറ പുരണ്ട പല്ലുകള്‍ ഒരു ചിരിയില്‍ വിടര്‍ത്തി പൈലി നടന്നു.
അപ്പോള്‍ ആ പ്രതീക്ഷയും അസ്തമിച്ചു. ഉച്ചക്ക് ആഹാരത്തിനു വഴിയില്ല. ഏലമ്മയ്ക്കു മരുന്നു മേടിക്കാന്‍ കാശുമില്ല. ഇന്നലെ മരുന്നു മുടങ്ങിയതുകൊണ്ടാണ് വലിവ് ഇത്രയും കൂടിയത്. ആകെ ഒരു കുരിപ്പുള്ളത് ജാഥക്കു നിര പിടിക്കാന്‍ പോയിരിക്കുന്നു.
അവന്‍റെ ഞരമ്പിലും ചോരയിലും ഒക്കെ വിപ്ലവമാണ്. കടയില്‍ വന്നു ശവപ്പെട്ടിയിലെ പൊടി തുടച്ചു മിനുക്കിവെക്കാന്‍പോലും അവനു സമയമില്ല. ടിന്നിലടച്ചുവെച്ച മൈദയുമെടുത്തു പോസ്റ്ററൊട്ടിക്കാന്‍ കാലത്തെ പാഞ്ഞുപോയതാണ്. ശവപ്പെട്ടിക്കട പോകുന്ന വഴി തുറന്നിട്ടിട്ട് അവന്‍ ചിലപ്പോള്‍ മുദ്രാവാക്യം വിളിക്കാന്‍ പോയിട്ടുണ്ടാകും. ഒരിക്കലും മോഷണം നടക്കാന്‍ സാധ്യതയില്ലാത്തത് ശവപ്പെട്ടിക്കടയില്‍ മാത്രമാണല്ലോ. ജീവിച്ചിരിക്കുന്നവന് മോഷ്ടിച്ചാല്‍ പ്രയോജനമില്ലാത്ത ഒന്ന് ശവപ്പെട്ടി മാത്രം.
മുറ്റത്ത് വലതുവശത്തു നിന്നിരുന്ന കൊന്നമരത്തില്‍നിന്ന് ഒരു വശകന്‍ ചിലച്ചു വടക്കോട്ടു പറന്നു.
‘‘നോക്കീം കണ്ടും പോണേ. ഏതാണ്ടോ ദുശ്ശകുനമാ. എന്നാപ്പിന്നെ ഈ വായു വലിക്കണോളെ അങ്ങു വിളിച്ചോണ്ടു പോകാന്‍ കര്‍ത്താവിനു തോന്നണില്ലല്ലോ...’’ ഏലമ്മ കരഞ്ഞു.
കുടുക്കു പൊട്ടി നരച്ചു നിറം മങ്ങിയ കുപ്പായമെടുത്തിട്ട് റപ്പായിച്ചന്‍ പുറത്തേക്കിറങ്ങി. സൈക്കിളിന്‍റെ ടയറു പഞ്ചറായിട്ട് ദിവസങ്ങളായിരിക്കുന്നു. പൊട്ടിപ്പൊളിഞ്ഞ പടവുകളിറങ്ങുമ്പോള്‍ അയാള്‍ തിരിഞ്ഞുനോക്കി. തിണ്ണയിലിരുന്ന് ആഞ്ഞു വലിക്കുന്ന ഏലമ്മക്ക് മരിച്ചവളുടെ മുഖമാണെന്നയാള്‍ക്കു തോന്നി.
‘‘നീ അകത്തു പോയിക്കിടന്നോ. അവനെ കാണുകയാണെങ്കില്‍ ഞാനിത്തിരി കഴിയുമ്പോള്‍ തോമാച്ചായന്‍റെ കടയില്‍നിന്ന് അരി വാങ്ങി കൊടുത്തുവിടാം. ഇന്നിത്തിരി നേരം നിനക്കു കൂട്ടിരിക്കാന്‍ പറ. ഒറ്റമോനല്ലേ. ഒന്നുള്ളതിനെ ഉലക്കയ്ക്കടിച്ചു വളര്‍ത്തണമെന്നാ കാര്‍ന്നോന്മാരു പറഞ്ഞിരിക്കുന്നത്. അവന്‍റെ ഒടുക്കത്തെ ഒരു കൊടിപിടുത്തം.’’
‘‘നിങ്ങളിങ്ങനെയവനെ പ്രാകാതെ. പിള്ളേരല്ലെ...’’ ഏലമ്മ കിതച്ചു. ഒന്നമര്‍ത്തി മൂളി റപ്പായിച്ചന്‍ ഇടവഴിയിലേക്കിറങ്ങി. കൊളുത്തു പൊട്ടിപ്പോയ നിക്കര്‍ വലിച്ചു കയറ്റി തെക്കെ വീട്ടിലെ പരമന്‍റെ മകന്‍ ഓടിക്കിതച്ചു വരുന്നുണ്ട്.
‘‘ദേ സണ്ണിച്ചേട്ടന്‍ ആ കടയില് ഒരു ശവപ്പെട്ടിക്കകത്ത് ചത്തു കിടപ്പുണ്ട്.’’ കണ്ണു മിഴിച്ച് കിതച്ചുനിന്ന ചെക്കനെ നോക്കി റപ്പായിച്ചന്‍ നെഞ്ചത്തടിച്ചു കരഞ്ഞ് കടയിലേക്കോടി. ചെന്നു നോക്കിയപ്പോള്‍ കൈ കെട്ടി നെടുനീളത്തില്‍ സണ്ണി പെട്ടിക്കകത്തു കിടക്കുന്നു.
‘‘എന്‍റെ പൊന്നുമോനേ. നീ ഒന്നും പറയാതെ പോയോടാ...’’
റപ്പായിച്ചന്‍റെ നിലവിളി കേട്ട് ഓടിക്കൂടിയ നാട്ടുകാരുടെ ബഹളം കേട്ട് സണ്ണി ചാടിപ്പിടഞ്ഞെണീറ്റു.
‘‘ന്‍റെ അപ്പാ ഞാന്‍ ചത്തിട്ടൊന്നുമില്ല. തറയില്‍ക്കിടന്നപ്പൊ ഉറുമ്പു കടിച്ചതുകൊണ്ട് ഈ പെട്ടിക്കകത്തു കേറിക്കിടന്നതാണേ. ഒന്നു സമാധാനിക്ക്. ഇന്നലെ രാത്രി മുഴുവനും ഉറക്കമിളച്ചതാ. കെടന്നപ്പോഴേ ഉറങ്ങിപ്പോയി.’’
കുറ്റബോധത്തോടെ തല ചൊറിഞ്ഞ് തെല്ല് ജാള്യതയോടെ സണ്ണി എണീറ്റു.
‘‘മനുഷ്യന്‍റെ അഞ്ചാത്മാവ് കത്തിപ്പോയി. ശവപ്പെട്ടീല്‍ കേറിക്കിടന്നാ അവന്‍റെയൊരു ഒടുക്കത്തെ ഒറക്കം. മനുഷ്യരെ പേടിപ്പിക്കാന്‍...’’ റപ്പായിച്ചന്‍ കലി തുള്ളി നിന്നു.
‘‘നിനക്കു പറ്റുമെങ്കില് ആ തോമാച്ചന്‍റെ കടേല്‍ച്ചെന്ന് ഇത്തിരി അരി മേടിച്ച് പെറ്റ തള്ളയ്ക്കു കഞ്ഞിവെച്ചു കൊടുക്ക്. അതവിടെ വലിച്ചു കുരച്ചു ചാകാറായി ഇരിപ്പുണ്ട്.’’ റപ്പായിച്ചന്‍റെ ശബ്ദമിടറി.
കൂടിനിന്നവരൊക്കെ ആശ്വാസത്തോടെ അവരെ നോക്കിച്ചിരിച്ചു.
‘‘കൊച്ചനു ദീര്‍ഘായുസ്സുണ്ട് കെട്ടോ. ഒന്നു ചത്തെന്നുകേട്ടാല്‍ പിന്നെ ഉടനെയൊന്നും ചാകില്ലെന്നാണ്. മരണയോഗം അങ്ങു മാറിക്കിട്ടി എന്നു കരുതിക്കോ. പോയി ആ തലേലെ മുടിയൊന്നു വെട്ടിക്ക്... ഇല്ലേലതിനകത്തു നാരായണക്കിളി കൂടു കൂട്ടുമല്ലോ...’’
‘‘അതും ഒരു ഐശ്വര്യമാ ഇപ്പൊഴത്തെ ബ്രീക്കന്മാര്‍ക്ക്. കിളി കൂടു വെച്ചു മുട്ടയിടുമ്പൊ അവനതു വിറ്റു കാശുണ്ടാക്കിക്കൊണ്ടു വന്ന് അരി മേടിച്ചുതരും. മുടികൊണ്ട് അങ്ങനെയൊരു പ്രയോജനമുണ്ടാകട്ടെ.’’ റപ്പായിച്ചന്‍ പിറുപിറുത്തുകൊണ്ട് ശവപ്പെട്ടിയിലെ പൊടി തുടച്ചു. കൂടി നിന്നവരൊക്കെ നാലുപാടും പിരിഞ്ഞുപോയി.
ബീഡിപ്പുക കാറ്റിലേക്കൂതിപ്പറത്തി വന്ന ജോയി കാലിളകുന്ന മരബെഞ്ചിലിരുന്നു.
‘‘ഇന്നലെ രാത്രീല്‍ മുഴുവനും കാലന്‍കോഴികളുടെ കൂവലായിരുന്നു. റപ്പായിച്ചന് ചിലപ്പൊ ഒരു കച്ചവടം ഒത്തുവരുമാരിക്കും.’’
‘‘അതെന്നാ കാലനെക്കണ്ടോ നീ വരുന്ന വഴിക്ക്..? ഉറപ്പു തന്നോ?’’ റപ്പായിച്ചന്‍ കര്‍ത്താവിന്‍റെ തിരുരൂപത്തിനു മുന്നില്‍ കൊളുത്തിവെച്ച മെഴുകുതിരി കാറ്റു വന്ന് ഊതിക്കെടുത്തി.
‘‘ആ കാറ്റു കഴുവേറി വന്ന് കാലത്തെ കൊളുത്തിയ തിരിയും കെടുത്തി.’’
‘‘പിന്നെ കാറ്റേ നീ വീശരുതിപ്പോള്‍ എന്നു സിനിമാപ്പാട്ടു പാടിയാല് കാറ്റ് വഴി മാറിപ്പോകുവോ? വരേണ്ടതെല്ലാം വണ്ടി പിടിച്ചു വരും. കാറ്റു വീശേണ്ട വഴി വീശി കെടുത്തേണ്ടതൊക്കെ കെടുത്തിയേ പോകൂ. റപ്പായിച്ചന്‍ കേട്ടിട്ടില്ലേ ഒരു പാട്ട്. കാറ്റ് വിതച്ചു കൊടുങ്കാറ്റു കൊയ്യാം. മേച്ചില്‍പ്പുറങ്ങളുണ്ടെങ്കില്‍...’’
‘‘നീ കാലത്തെ പറയണ സാഹിത്യമൊന്നും എനിക്കത്ര ദഹിക്കണില്ല. ഇവിടെയാര്‍ക്കും മേച്ചില്‍പ്പുറവുമില്ല... ആടുമില്ല. പുറമ്പോക്കിലെ കൂരയില്‍ എന്നും പട്ടിണീം പരിവട്ടവുമാണ്. അരിയുമില്ല മരുന്നുമില്ല. ഒരുത്തന്‍ ഇവിടെ ശവപ്പെട്ടീല്‍ കേറി ചത്തു കിടന്നിട്ട് ഇപ്പൊ ഉയിര്‍ത്തെണീറ്റു പോയതേയുള്ളൂ.’’
‘‘ജാഥ വിളിച്ചു പോണ കണ്ടായിരുന്നു. എന്തൊരു മുഴക്കമാ അവന്‍റെ ശബ്ദത്തിന്. നല്ല ഒന്നാന്തരം പ്രസംഗമല്ലേ. ഭാവീല് അവനൊരു മന്ത്രിയാകാനുള്ള എല്ലാ ലക്ഷണവുമൊണ്ട്. റപ്പായിച്ചനു ഭാഗ്യം വരാനിരിക്കുന്നതേയുള്ളൂ. ഈ കഷ്ടപ്പാടൊക്കെ ഇപ്പം മാറില്ലേ. ചെക്കന്‍ സ്ഥാനാർഥിയായിട്ടു മത്സരിച്ചേക്കും ഇത്തവണ.’’
‘‘ഓ എനിക്കു വല്യ പ്രതീക്ഷയൊന്നുമില്ല. ഒക്കെ വരും പോലെ...’’ റപ്പായിച്ചന്‍ കടയുടെ കിഴക്കെ മൂലയില്‍ വിരിച്ച പായയില്‍ കിടന്നു. മൂളിപ്പാട്ടും പാടിയിരുന്ന ജോയി ഒരു ബീഡിക്കു കൂടി തീപ്പെട്ടിയുരച്ചു.
‘‘ഇങ്ങനെ പുക വലിച്ചു കേറ്റാതെടാ. ശ്വാസകോശം കട്ടപ്പൊകയായിപ്പോകും.’’
‘‘ജീവിതംതന്നെ കട്ടപ്പൊകയായവര്‍ക്കിനി ശ്വാസകോശം ഉണ്ടേലെന്നാ ഇല്ലേലെന്നാ. ഒക്കെ കണക്കാ.’’ ഒരു നിശ്വാസത്തോടെ അയാള്‍ റപ്പായിച്ചനെ നോക്കി.
‘‘വിശന്നിട്ടു കണ്ണു കാണാന്‍ മേല. തല നേരെ നില്‍ക്കണില്ലല്ലൊ. ചാകാന്‍ പോകുവാണെന്നാ തോന്നണത്. ഏലമ്മയ്ക്കാരുമില്ലല്ലൊ എന്ന സങ്കടമേയുള്ളൂ ഞാന്‍ പോയാല്‍.’’ ഇരുട്ടു കയറിയ കണ്ണുകളുമായി റപ്പായിച്ചന്‍ കടയുടെ മുകള്‍ത്തട്ടിലേക്കു നോക്കി കിടന്നു. അവിടെയെങ്ങാനുമുണ്ടോ മരണത്തിന്‍റെ യമദൂതന്‍..?
പെട്ടെന്നാണ് റോഡിലൂടെ ഒരു ശവവണ്ടി പാഞ്ഞുപോയത്. പിന്നാലെ ശവപ്പെട്ടി കയറ്റിയ ഒരു ചെറുവണ്ടിയും.
‘‘റപ്പായിച്ചനു കിട്ടേണ്ടത് മറ്റാരോ കൊണ്ടുപോയല്ലോ. ഞാനൊന്നു ചെന്നു നോക്കിയിട്ടു വരാം. ഈ നാട്ടില്‍ പെട്ടിക്കടയുണ്ടായിട്ടും ആരാണോ പുറത്തുനിന്നും പെട്ടി മേടിക്കാന്‍ പോയത്?’’
‘‘ഒക്കെ ഓരോരുത്തരുടെ തീരുമാനമല്ലേ. ചത്തവന്‍ പറഞ്ഞിട്ടല്ലല്ലോ പോകുന്നത് എവിടെ കുഴി വെട്ടണമെന്നും ഏതു പള്ളിയിലടക്കണമെന്നും, ജീവിച്ചിരിക്കണോരല്ലേ ചത്തവരുടെ കാര്യമൊക്കെ തീരുമാനിക്കണത്.’’
റപ്പായിച്ചന്‍ പുറത്തെ കത്തുന്ന വെയിലിലേക്കു നോക്കിയിരുന്നു. സിമന്‍റു കമ്പനിയില്‍നിന്നും സൈറണ്‍ മുഴങ്ങി. വയറ്റില്‍ പതിവില്ലാത്ത വിശപ്പു കത്തിക്കാളുന്നു. അതു നെഞ്ചിന്‍കൂട്ടിലേക്കും പടര്‍ന്നു കയറുന്നുണ്ട്. അകത്തെ മുറിയില്‍ മരപ്പൊടിയിട്ടു കത്തിക്കുന്ന അടുപ്പില്‍ വെള്ളംവെച്ച് ഒരു കട്ടനിട്ടു കുടിക്കാമെന്നു കരുതിയപ്പോഴാണ് ജോയി ഓടിയലച്ചു വന്നത്.
‘‘റപ്പായിച്ചോ... ഒന്നിങ്ങോട്ടു വന്നേ. നമുക്കൊരിടംവരെ പോകാം. തല്‍ക്കാലത്തേക്കു കടയൊന്നടച്ചേര്.’’
‘‘ഓ കട തുറന്നു കെടന്നാലും കുഴപ്പമില്ല. ഇന്നാട്ടില്‍ ഉള്ളോരു ചത്താലും നമ്മുടെ പെട്ടി വേണ്ടാത്തിടത്ത് ഇനിയിപ്പൊ മോഷ്ടിക്കാന്‍ ആരു വരാനാ. അങ്ങനെ വേണേല്‍ എടുത്തോണ്ടു പൊയ്ക്കോട്ടെ.’’
‘‘എന്നാലും അങ്ങനെയല്ല. നമുക്കു വേണ്ടതു നമ്മള്‍തന്നെ സൂക്ഷിക്കണം.’’
കടയടച്ചു പൂട്ടി റപ്പായിച്ചന്‍ ജോയിയോടൊപ്പം നടന്നു. പൊള്ളിക്കുന്ന ചൂടുകാറ്റ് മുഖത്തു വന്നു തട്ടിക്കൊണ്ടിരുന്നു. കുറച്ചു ദൂരമെത്തിയപ്പോള്‍ കണ്ടു വീടിനു മുന്നിലൊരാള്‍ക്കൂട്ടം.

‘‘അവളു പോയി അല്ലേടാ. ഒരു സങ്കടമേയുള്ളൂ. വിശന്നു വിശന്നാ അവളു പോയത്. കാലത്തെ ഇച്ചിരി കഞ്ഞീം വെള്ളോം കൊടുത്തത് വിശപ്പു മാറാന്‍ തികഞ്ഞില്ലാരുന്നു.’’
ജോയി റപ്പായിച്ചനെ ചേര്‍ത്തുപിടിച്ചു. പൊട്ടിപ്പൊളിഞ്ഞ ഒതുക്കുകള്‍ കയറുമ്പോള്‍ റപ്പായിച്ചന്‍ വല്ലാതെ കിതച്ചു. മുറ്റത്ത് ആള്‍ക്കൂട്ടം വഴിമാറി നിന്നു. പൊടുന്നനെയാണ് അയാള്‍ കണ്ടത്. തിണ്ണയിലിരുന്ന് ഏലമ്മ നെഞ്ചത്തടിച്ചു കരയുന്നുണ്ട്. അപ്പോള്‍ പിന്നെ പെട്ടിക്കകത്താരാ? നടുക്കത്തോടെ റപ്പായിച്ചന്‍ പെട്ടിയില്‍ വെള്ള പുതച്ചു കിടക്കുന്ന രൂപത്തിലേക്കു നോക്കി നടുങ്ങിനിന്നു. വിശ്വസിക്കാനാകാത്ത കാഴ്ചയില്‍ അയാളുടെ കണ്ണുകള്‍ മിഴിഞ്ഞു.
പിന്നെ ഏലമ്മയുടെയടുേത്തക്കോടി ‘‘നീ ചുമ്മാ തല്ലിയലച്ചു കരയണ്ട, ഇത് അവന്‍ പറ്റിക്കാന്‍ കേറിക്കിടക്കുന്നതാ. ഇന്നു കാലത്തെ കടയിലും അവന്‍ ഇതുപോലെ കാണിച്ച് ഒന്നു പേടിപ്പിച്ചതാ. ഇപ്പൊ നിന്നെ കളിപ്പിക്കാന്‍ ചുമ്മാ കേറി കിടക്കണതാ. അല്ലേല്‍ ഈ നാട്ടുകാരോട് ചോദിക്ക്.’’
കണ്ണു തുറിച്ച് റപ്പായിച്ചന്‍ ശവപ്പെട്ടിയിലേക്കു നോക്കിയിരുന്നു ചിരിച്ചു. പിന്നെ ഉച്ചത്തില്‍ നിലവിളിച്ചു. അപ്പോഴും ശവത്തെ മൂടിയ വെള്ളത്തുണിയില്‍ ആരോ തീര്‍ത്ത പക ചോരപ്പൂക്കളായി വിരിഞ്ഞുകൊണ്ടിരുന്നു.