Begin typing your search above and press return to search.

അവിരാമം

അവിരാമം
cancel

വളരെ പെട്ടെന്നാണ് ഒരു യാത്ര പോകാമെന്ന് ഞങ്ങൾ നിശ്ചയിച്ചത്. ഇതുവരെ പോകാത്ത, തിക്കും തിരക്കുമില്ലാത്ത, നഗരം വിട്ട്, പ്രകൃതിയോട് സല്ലപിക്കാൻ പറ്റിയ സ്ഥലം വേണം. ആളുകൾ ഒരു ചടങ്ങ് പോലെ ഓടിനടന്ന് കാഴ്ചകൾ കാണുന്ന പതിവ് വിനോദ സഞ്ചാര കേന്ദ്രങ്ങൾ വേണ്ടെന്നു തീരുമാനിച്ചു, ശിവഗംഗയിലേക്ക് പോയാലോ? അധികം ആരും പോകാത്ത ഒരു മലയാണ് ശിവഗംഗ. എന്റെ നിർദേശം റോബിനും ശരി​െവച്ചു. പ്രത്യേകം തയാറെടുപ്പുകൾ ഒന്നും ഇല്ലാതെ, ഭാരം നിറച്ച ബാഗുകൾ എടുക്കാതെ, ക്ലിപ്തമായ സമയപരിധി വെക്കാതെയുള്ള യാത്രകളാണ് ഞങ്ങൾക്കിഷ്ടം. ദേശീയപാതയിൽകൂടി ഏതാണ്ട് രണ്ട് മണിക്കൂറോളം യാത്ര ചെയ്യുമ്പോൾ തിരക്ക് കുറഞ്ഞ ഒരു കവലയിൽ എത്തും....

Your Subscription Supports Independent Journalism

View Plans
  • Unlimited access to Madhyamam Weekly Articles and Archives
  • ........
  • Experience ‘Ad Free’ article pages

വളരെ പെട്ടെന്നാണ് ഒരു യാത്ര പോകാമെന്ന് ഞങ്ങൾ നിശ്ചയിച്ചത്. ഇതുവരെ പോകാത്ത, തിക്കും തിരക്കുമില്ലാത്ത, നഗരം വിട്ട്, പ്രകൃതിയോട് സല്ലപിക്കാൻ പറ്റിയ സ്ഥലം വേണം. ആളുകൾ ഒരു ചടങ്ങ് പോലെ ഓടിനടന്ന് കാഴ്ചകൾ കാണുന്ന പതിവ് വിനോദ സഞ്ചാര കേന്ദ്രങ്ങൾ വേണ്ടെന്നു തീരുമാനിച്ചു, ശിവഗംഗയിലേക്ക് പോയാലോ? അധികം ആരും പോകാത്ത ഒരു മലയാണ് ശിവഗംഗ. എന്റെ നിർദേശം റോബിനും ശരി​െവച്ചു. പ്രത്യേകം തയാറെടുപ്പുകൾ ഒന്നും ഇല്ലാതെ, ഭാരം നിറച്ച ബാഗുകൾ എടുക്കാതെ, ക്ലിപ്തമായ സമയപരിധി വെക്കാതെയുള്ള യാത്രകളാണ് ഞങ്ങൾക്കിഷ്ടം.

ദേശീയപാതയിൽകൂടി ഏതാണ്ട് രണ്ട് മണിക്കൂറോളം യാത്ര ചെയ്യുമ്പോൾ തിരക്ക് കുറഞ്ഞ ഒരു കവലയിൽ എത്തും. അവിടെനിന്നും ഇടത്തോട്ടുള്ള വീതി കുറഞ്ഞ മണ്ണിട്ട വഴിയിലൂടെ വേണം ശിവഗംഗയിലേക്ക് പോകാൻ. വല്ലപ്പോഴും മാത്രം വരുന്ന ബസുകളാണ് അങ്ങോട്ടു പോകാനുള്ള ഏക ആശ്രയം. ബസിനുള്ളിലും പുറത്തും ആൾക്കാരെയും സാധന സാമഗ്രികളും കുത്തിനിറച്ച്, അറച്ചറച്ച്, ഒരു വശത്തേക്ക് ചരിഞ്ഞ്, സാവധാനം വരുന്ന പഴകിയ ഒരു മിനി ബസ് ഞങ്ങളുടെ മുൻപിൽ വന്നുനിന്നു. കർഷകർ, ചെറുകിട കച്ചവടക്കാർ, ചാക്കുകെട്ടുകൾ, കുട്ടകൾ, ഇത്യാദി ചരാചര വസ്തുക്കളുമായി സന്ധി ചെയ്തുവേണം യാത്ര നടത്താൻ. ബസിനുള്ളിൽ സ്ഥലമൊന്നും കാണുന്നില്ല. എന്നാലും കിളി വിടുന്ന മട്ടില്ല. ഞങ്ങളെയും അതിൽ കുത്തിക്കയറ്റി. വിയർപ്പിന്റെയും കച്ചവട സാധനങ്ങളുടെയും ഇടകലർന്ന വല്ലാത്ത ഒരു ഗന്ധം.

നിരത്തിലെ നിമ്നോന്നതങ്ങളെ തരണംചെയ്ത്, വഴിയിൽ കൈകാണിച്ച എല്ലാവരെയും കയറ്റി ബസ് മുന്നോട്ടുപൊയ്ക്കൊണ്ടിരുന്നു. ഏതാണ്ട് ഒരു മണിക്കൂർ കഴിഞ്ഞപ്പോൾ ശിവഗംഗയുടെ ഉയരങ്ങൾ ബസിന്‍റെ ജാലകത്തിലൂടെ കാണാറായി. ബസ് നിർത്തി, പലരും അവിടെ ഇറങ്ങി. ഞങ്ങളുടെ കൂടെ ഒരു സ്ത്രീയും ഇറങ്ങി. വെളുത്ത് മെലിഞ്ഞ ശരീരം. വാർധക്യം ബാധിച്ചെങ്കിലും, കാണാൻ ഐശ്വര്യമുള്ള രൂപം. തിളങ്ങുന്ന കണ്ണുകൾ പ്രായം കുറച്ചു കാണിക്കുന്നു.കാവിവസ്ത്രം സാരിപോലെ ഉടുത്തിരിക്കുന്നു; തോളിൽ കാവിത്തുണിയിൽ പൊതിഞ്ഞ ഒരു ഭാണ്ഡവും. ആരെയും ഗൗനിക്കാതെ, വേഗത്തിലുള്ള നടത്തം. ഞങ്ങൾക്ക് കൗതുകം തോന്നി, ഒപ്പം ആരായിരിക്കും അവർ എന്നറിയാനുള്ള ജിജ്ഞാസയും.

പ്രധാനപാത വിട്ട്, ഞങ്ങൾ ശിവഗംഗയിലേക്കുള്ള വീതി കുറഞ്ഞ മൺപാതയിലേക്ക് തിരിഞ്ഞു. ഇരുവശവും, കുറ്റിക്കാടുകൾ. അകലെ, തിരശ്ചീനതയിലെ അപഭ്രംശംപോലെ ഉയർന്നുനിൽക്കുന്ന ശിവഗംഗ. ഏതാണ്ട് മൂന്ന് മണിക്കൂർ നടന്നാലേ ശിവഗംഗയുടെ ഉച്ചിയിൽ എത്തുകയുള്ളൂ. എന്റെ കണ്ണുകൾ, ബസിൽ കണ്ട ആ സ്ത്രീയെ പരതുകയായിരുന്നു. ഞങ്ങളുടെ മുന്നിലും, പിന്നിലും നടക്കുന്നവരിൽ അവരെ കാണുന്നില്ല, ഇനി വേറെ ഏതെങ്കിലും വഴി പോയിക്കാണുമോ? ഇങ്ങനെ ചിന്തിച്ച് നടക്കുമ്പോളാണ്, പെട്ടെന്ന്, ഉറച്ച, ദ്രുതഗതിയിലുള്ള ചുവടുകൾ ​െവച്ച്, നിശ്ചയദാർഢ്യത്തോടെ അവർ ഞങ്ങളെ കടന്ന് നടന്നുപോയത്. തോളിൽ കിടക്കുന്ന ഭാണ്ഡം നടത്തത്തിന്റെ താളത്തിനനുസരിച്ച് അങ്ങോട്ടും ഇങ്ങോട്ടും ആടിക്കൊണ്ടിരുന്നു. കാലിൽ ചെരുപ്പില്ല, നടക്കുന്നത് കണ്ടാൽ അറിയാം ചെരുപ്പ് പണ്ടേ ഉപേക്ഷിച്ചിരിക്കണം. ഏകദേശം അഞ്ചര അടി ഉയരം കാണും, സ്ത്രീകളുടെ ഉയരം ​െവച്ച് നോക്കുമ്പോൾ ശരാശരിയെക്കാൾ കൂടുതലാണ്. കണ്ടിട്ട് പ്രായം എന്തായാലും എഴുപതിനു മുകളിലാവണം. ഇവരോട് ഒന്ന് സംസാരിച്ചാലോ, എന്റെ ആഗ്രഹം റോബിനുമായി പങ്കു​െവച്ചു. അവൻ പ്രത്യേക താൽപര്യം കാണിച്ചില്ല, മറുത്ത് ഒന്നും പറഞ്ഞതുമില്ല.

ഞങ്ങൾ നടത്തം തുടർന്നു. ചുവടുകൾക്ക് വേഗത കൂട്ടിയെങ്കിലും, അവരുമായിട്ടുള്ള ദൂരം കൂടിക്കൊണ്ടേയിരുന്നു. കുറച്ചു കഴിഞ്ഞപ്പോൾ അവർ ഞങ്ങളുടെ ദൃഷ്ടിപഥത്തിനപ്പുറമായി. ഏതാണ്ട് ഒരു മണിക്കൂറോളം നടന്നുകാണും. വഴിയുടെ വീതി കുറഞ്ഞു കൊണ്ടേയിരുന്നു. മുന്നിലുള്ള വളവ് കഴിഞ്ഞപ്പോൾ ഒരു കയറ്റം, അവിടെ വഴി വലത്തോട്ട് തിരിഞ്ഞ്, അപ്രത്യക്ഷമാകുന്നതുപോലെ. അൽപം വിശ്രമമായാലോ എന്ന ചിന്ത ഞങ്ങളെ രണ്ടുപേരെയും ഗ്രസിച്ചുതുടങ്ങിയിരുന്നു. കയറ്റം കഴിഞ്ഞു വഴി തിരിയുന്നിടത്തു പുല്ലു മേഞ്ഞ ഒരു ചെറിയ കട കണ്ടു. കരിക്ക്, പഴം, മോരുംവെള്ളം ഇങ്ങനെ കോർപറേറ്റ് സ്പർശം ഏൽക്കാത്ത നാടൻ സാധനങ്ങൾ അവിടെ ലഭ്യമാണ്. തടികൊണ്ടുള്ള ഒരു പഴയ ബെഞ്ച് വെളിയിൽ ഇട്ടിരിക്കുന്നു, വിശ്രമം ആവശ്യമുള്ളവർക്കുവേണ്ടി. അതാ, ഞങ്ങൾ അന്വേഷിച്ചുകൊണ്ടിരുന്ന സ്ത്രീ ആ ബെഞ്ചിൽ ഇരിക്കുന്നു. അവർ കടയിൽനിന്നും ഒന്നും വാങ്ങിയിട്ടില്ല. മേൽവസ്ത്രം ധരിക്കാത്ത പ്രായമായ ഒരു മനുഷ്യനാണ് കട നടത്തുന്നത്. അദ്ദേഹം താൽപര്യപൂർവം ഞങ്ങളെ മാറിമാറി നോക്കി. ഓരോ കരിക്ക് വെട്ടാൻ നിർദേശം കൊടുത്തിട്ട്, ധൈര്യം സംഭരിച്ചു ഞാൻ അവരുമായി സംഭാഷണത്തിനു മുതിർന്നു.

ബെഞ്ചിന്റെ ഒരറ്റത്ത്, കൃത്യമായ ലക്ഷ്യം ഇല്ലാതെ ദൂരെ നോക്കി ഇരിക്കുകയായിരുന്നു അവർ. ഞാൻ മടിച്ച്, ആംഗലേയ ഭാഷയിൽ ചോദിച്ചു, മാം, എവിടെ നിന്നും വരുന്നു എന്ന്. അവർ പെട്ടെന്ന്, ചിന്തയിൽനിന്നും ഉണർന്നു, എന്നെ നോക്കി ഇംഗ്ലീഷ് ഭാഷയിൽ വ്യക്തമായി മറുപടി പറഞ്ഞു, കേരളത്തിൽനിന്നാണ്, പാലക്കാട്. വിയർപ്പിൽ നനഞ്ഞ കാവി വസ്ത്രത്തിന്റെ തുമ്പുകൊണ്ട് മുഖം തുടച്ച്, അവർ വീണ്ടും ചിന്തയിലാണ്ടു. ഇനി എന്തു ചോദിക്കണം എന്നു കുഴങ്ങുന്ന എന്നെ നോക്കി അക്ഷമനായി റോബിൻ നിൽക്കുന്നു, ശ്രമം തുടരേണ്ട എന്ന മുഖഭാവത്തോടെ. ഇതിനകം കടക്കാരൻ രണ്ട് കരിക്ക് വെട്ടി ഞങ്ങൾ ഇരിക്കുന്നിടത്തേക്ക് കൊണ്ടുവന്നു. കടലാസ് കൊണ്ടുള്ള സ്ട്രോയും ഉണ്ട്. ഞാൻ  എന്റെ കരിക്ക് ആ സ്ത്രീയുടെ നേരെ നീട്ടി, കുടിക്കാം എന്നുപറഞ്ഞു. അവർ കേട്ട ഭാവം നടിച്ചില്ല, ഒരുപക്ഷേ അവരുടെ മനസ്സ് മറ്റെവിടെയോ ആയിരുന്നിരിക്കാം. 

സംഭാഷണം തുടരാൻവേണ്ടി, ഞാൻ ചോദ്യം തുടർന്നു. ഇത്തവണ മലയാളത്തിൽ. ശിവഗംഗയിലേക്ക് ആദ്യമായിട്ടാണോ പോകുന്നത്? അവർ എന്നെ നോക്കി, ‘അതെ’ എന്നർഥത്തിൽ തലയാട്ടി, എന്നിട്ട് ഭാണ്ഡത്തിൽനിന്നും, ഒരു ഗ്ലാസ്‌ കുപ്പി എടുത്ത് ഒരു കവിൾ വെള്ളം കുടിച്ചു, പിന്നെ കുപ്പി ശ്രദ്ധയോടെ അടച്ച് ഭാണ്ഡത്തിൽ ​െവച്ചു. ഞാൻ അവർക്ക് ഞങ്ങളെ രണ്ടുപേരെയും പരിചയപ്പെടുത്തി. അവർ ഞങ്ങളെ നോക്കി ‘നല്ലതു വരട്ടെ’ എന്ന് അനുഗ്രഹിക്കുന്ന ധ്വനിയിൽ, അത്ര ശുദ്ധമല്ലാത്ത മലയാളത്തിൽ പറഞ്ഞു.

റോബിൻ ഇളനീരിന്റെ പണം കൊടുക്കുന്ന സമയം ഞാൻ അവരോടുള്ള സംഭാഷണം തുടരാൻ വീണ്ടും ചോദ്യങ്ങൾ ഉതിർത്തു. എവിടെയാണ് ജോലി ചെയ്യുന്നത്, ശിവഗംഗയിൽ വരാൻ എന്താണ് കാരണം ഇങ്ങനെ പലതും. അവരെ അസ്വസ്ഥമാക്കാതിരിക്കാൻ വളരെ വിനയത്തോടെ ചോദിക്കാൻ ഞാൻ പ്രത്യേകം ശ്രദ്ധിച്ചു. ഉത്തരം ഒന്നും പറയാതെ അവർ നടക്കാൻ തുടങ്ങി, കൂടെ ഞങ്ങളും. കുറച്ച് സമയം അവർ ഒന്നും മിണ്ടിയില്ല. എന്നാലും, അവർ നടപ്പിന്‍റെ വേഗത ക്രമീകരിച്ച് ഞങ്ങളുടെ ഒപ്പം നടന്നു. എന്റേത് ഒരു നീണ്ട യാത്രയുടെ കഥയാണ്, അവർ പറഞ്ഞുതുടങ്ങി. ഞങ്ങൾ അവരുടെ വാക്കുകൾ ശ്രദ്ധിച്ചുകൊണ്ട് കൂടെ നടന്നു. ഇപ്പോൾ വരുന്നത് ജ്ഞാൻഗഞ്ചിൽനിന്നാണ്, അവർ തുടർന്നു. ഞാനും റോബിനും ഇതെവിടെ എന്ന മട്ടിൽ പരസ്പരം നോക്കി. ഹിമാലയത്തിന്‍റെ ഉൾപ്രദേശത്തുള്ള, യോഗിമാരും സിദ്ധന്മാരും തപസ്സുചെയ്യുന്ന പുണ്യ ഭൂപ്രദേശമാണത്. ഞങ്ങളുടെ അന്തർഗതം വായിച്ചിട്ടാവാം അവർ വിശദീകരിച്ചു. ഏതാണ്ട് മൂന്നു വർഷങ്ങൾ അവിടെയായിരുന്നു. എന്നെ, പ്രപഞ്ചത്തെ, അനന്തത എന്ന മഹാസത്യത്തെ അറിയാൻ. എന്റെ യാത്രകളുടെ മറ്റൊരു ഇടത്താവളം. അവർ വിവേകം നിറഞ്ഞ ശാന്തതയിൽ സംസാരം തുടർന്നു.

നിരപ്പായ പാത വിട്ട് ശിവഗംഗയിലേക്കുള്ള കയറ്റങ്ങളിലേക്ക് ഞങ്ങൾ പ്രവേശിച്ചു. കുറച്ച് നേരം നിശ്ശബ്ദത ഞങ്ങൾക്ക് ചുറ്റും തത്തിക്കളിച്ചു. സംസാരം തുടരാനായി ഞാൻ വീണ്ടും ചോദിച്ചു, ജ്ഞാൻഗഞ്ചിൽ പോകുന്നതിനു മുമ്പുള്ള കാലത്തെക്കുറിച്ച്. അവർ മറുപടി ഒന്നും പറയാതെ നടന്നുകൊണ്ടിരുന്നു. വഴി ഇപ്പോൾ ഒറ്റയടിപ്പാതയായി മാറി. ഇരുവശത്തുനിന്നും പേരറിയാത്ത വിവിധയിനം ചെടികൾ വളർന്ന് പാത പകുതിയോളം മറച്ചിരിക്കുന്നു, സൂര്യരശ്മികൾ നേരിട്ട് ശരീരത്തിൽ പതിക്കുന്നുണ്ടെങ്കിലും ഉയരം കൂടുമ്പോൾ അന്തരീക്ഷത്തിന്റെ താപനില കുറയുന്നതുകൊണ്ട് യാത്ര സുഖപ്രദമായി തോന്നി. 

പൊടുന്നനെ അവർ സംസാരം തുടർന്നു, പൂർവാശ്രമത്തെക്കുറിച്ച്. ഹാർവാഡ് സ്മിത് സോണിയൻ അസ്ട്രോഫിസിക്കൽ ഒബ്സർവേറ്ററിയിൽ അഞ്ചു പതിറ്റാണ്ടിലേറെ ഗവേഷകയായിരുന്നു. തീവ്രമായ അന്വേഷണം, പ്രപഞ്ചത്തിന്റെ അതിരുകൾ, വിസ്തൃതി തുടങ്ങിയ കാര്യങ്ങളറിയാൻ. കോടിക്കണക്കിനു പ്രകാശവർഷങ്ങൾക്കപ്പുറം, അനന്തതയുടെ രഹസ്യങ്ങൾ തേടിയുള്ള അന്വേഷണം. താളം തെറ്റിയ ദിനചര്യകൾ. അൽപനേരത്തെ മൗനത്തിനു ശേഷം അവർ സംസാരം തുടർന്നു. എല്ലാം മറന്ന്, പ്രപഞ്ചത്തിന്റെ രഹസ്യകലവറകൾ തുറക്കാൻ, എല്ലാ ചോദ്യങ്ങൾക്കും ഉത്തരങ്ങൾ കണ്ടെത്താൻ ഭ്രാന്ത് പിടിച്ച പോലെയുള്ള അന്വേഷണങ്ങൾ. ഭൂമിയുടെ അന്തരീക്ഷത്താൽ മലിനപ്പെടാതിരിക്കാൻ, ബഹിരാകാശത്തു നിന്നും നിരീക്ഷിക്കുന്ന ജെയിംസ് വെബ്, ഹബിൾ തുടങ്ങിയ ടെലിസ്കോപ്പുകൾ നൽകിയ വിലപിടിച്ച, ഏറ്റവും പുതിയ അറിവുകളിൽ കൂടിയുള്ള രാപ്പകൽ തിരച്ചിൽ.

കാലം ഒഴുകിയത് അറിഞ്ഞില്ല. യൗവനം യാത്ര ചൊല്ലി വാർധക്യത്തിലേക്ക് കടന്നിട്ടും അന്വേഷണം തുടർന്നുകൊണ്ടേയിരുന്നു. നിരവധി പ്രബന്ധങ്ങൾ, പുസ്തകങ്ങൾ, പുരസ്‌കാരങ്ങൾ, തലമുറയിൽനിന്നും തലമുറയിലേക്ക് പടർന്ന അസംഖ്യം ശിഷ്യ പരമ്പര, ലോകം മുഴുവൻ. അറിവ് ലഭിക്കുംതോറും വർധിച്ചുകൊണ്ടിരുന്ന, തുറക്കാത്ത അജ്ഞതയുടെ വാതായനങ്ങൾ. ആരോ താക്കോലുകൾ ഒളിപ്പിച്ചുെവച്ചിരിക്കുന്നു. ചിന്തയിൽ മുഴുകി അവർ അൽപനേരം മിണ്ടാതെ നടന്നു. ലോകപ്രശസ്തയായ ശാസ്ത്രജ്ഞയാണ് ഞങ്ങളുടെ സഹയാത്രിക എന്ന അറിവ് ഞങ്ങളെ വിസ്മയിപ്പിച്ചു, ഒപ്പം ഇവരെ പോലെയുള്ള പ്രതിഭകളെ കണ്ടാൽ തിരിച്ചറിയാൻ കഴിയാത്ത ഞങ്ങളുടെ അറിവിന്റെ പരിമിതി ഓർത്തു ലജ്ജതോന്നി.  

ഇടക്കിടക്ക് അവർ മൗനത്തിലേക്ക് വഴുതിവീഴും, നിശ്ശബ്ദയായി കുറച്ചു ദൂരം നടക്കും, വീണ്ടും സംസാരം തുടരും. ഈ ചക്രം ആവർത്തിച്ചുകൊണ്ടിരുന്നു. അവർ പ്രകാശവർഷത്തേക്കുറിച്ച് അറിയാമോ എന്ന് ഞങ്ങളോടായി ചോദിച്ചു. പ്രകാശം ഒരു വർഷം സഞ്ചരിക്കുന്ന ദൂരം, ശാസ്ത്ര വിഷയങ്ങളിൽ തൽപരനായ റോബിൻ അൽപം സങ്കോചത്തോടെ, ശബ്ദം താഴ്ത്തി പറഞ്ഞു. അതെ, പക്ഷേ അത് എത്ര വരും? അവരുടെ ചോദ്യത്തി​ന്റെ ഉത്തരം അറിയാത്തതുകൊണ്ട് ഞങ്ങൾ മൗനംപാലിച്ചു. ഒമ്പതു ലക്ഷം കോടി കിലോമീറ്ററിൽ അധികം, അവർ തുടർന്നു. ഭൂമിയുടെ വ്യാസത്തിന്റെ 74 കോടി മടങ്ങ്, മനസ്സിന് സങ്കൽപ്പിക്കാൻ കഴിയുന്നതിനും എത്രയോ അപ്പുറം. പ്രപഞ്ചത്തിന്റെ വലുപ്പം ​െവച്ച് നോക്കുമ്പോൾ ഈ പ്രകാശവർഷംപോലും വളരെ ചെറിയ അളവ് കോലാണെന്നു മനസ്സിലാകും. പ്രപഞ്ചം നിരന്തരം വികസിച്ചുകൊണ്ടിരിക്കുന്നു. നമുക്ക് നിരീക്ഷിക്കാൻ പറ്റുന്ന പ്രപഞ്ചവിസ്തൃതി അവസാനിക്കുന്നത് ഭൂമിയിൽനിന്നും ഏതാണ്ട് 4600 കോടി പ്രകാശവർഷം അകലെയാണ്.

അതിനപ്പുറമുള്ള പ്രപഞ്ചം നമുക്ക് നഷ്ടപ്പെട്ടിരിക്കുന്നു, ഒരിക്കലും നമുക്ക് അവിടെ എത്തിച്ചേരാൻ സാധ്യമല്ല, പ്രകാശത്തിന്റെ വേഗത്തിൽ സഞ്ചരിക്കാൻ പറ്റിയാൽപോലും എത്തിച്ചേരാൻ കഴിയില്ല. നഷ്ടപ്രപഞ്ചം. അവരുടെ കൃത്യതയാർന്ന വിശദീകരണം ഞങ്ങളെ ചിന്തയിലാഴ്ത്തി. വിശ്വപ്രപഞ്ചത്തിന്റെ വിസ്തൃതി ഉൾക്കൊള്ളാൻ കഴിയാതെ ഞങ്ങളുടെ മനസ്സ് അസ്വസ്ഥമായി. ഒരു കാമറയുടെ കാചം വലിയ വസ്തുക്കളെ എങ്ങനെയാണോ ചെറുതാക്കി ഒപ്പിയെടുക്കുന്നത്, അതുപോലെ മനസ്സ് വലിയ ദൃശ്യങ്ങളെ ലഘുവാക്കി നമുക്ക് മനസ്സിലാകുന്ന വിധത്തിൽ ചെറിയ ബിംബങ്ങളാക്കി മാറ്റുന്നു. അതുപോലെ തന്നെ സൂക്ഷ്മ വസ്തുക്കളെ വലുതാക്കിയും കാണിക്കുന്നു, എനിക്ക് തോന്നി.

അകലെ ശിവഗംഗ ഇപ്പോൾ തെളിഞ്ഞുകാണാം, പുറകിൽ എവിടെനിന്നോ വന്ന മഴമേഘങ്ങൾ. സൂര്യകിരണങ്ങൾ മേഘങ്ങളിലെ ജലകണികകളിൽ തട്ടി, വിഭംഗനിച്ച്, സപ്തവർണങ്ങൾകൊണ്ടുണ്ടാക്കിയ രണ്ടാം മുണ്ടുപോലെ മഴവില്ല് ശിവഗംഗക്കു ചുറ്റും. വളഞ്ഞു തിരിഞ്ഞ വഴിയിലൂടെ മലയെ ചുറ്റി ഞങ്ങൾ മേൽപ്പോട്ട് കയറിക്കൊണ്ടിരുന്നു. പാത ഇപ്പോൾ വിജനമായി, ഞങ്ങൾ മൂന്നുപേർ മാത്രം. മുമ്പേ കയറിപ്പോയവരുടെ അടയാളമെന്നോണം ചവിട്ടേറ്റ പുൽനാമ്പുകൾ ചിലയിടങ്ങളിൽ വാടിക്കിടന്നിരുന്നു.

ഞങ്ങൾ ഒന്നും പറയാതെ തന്നെ അവർ വീണ്ടും സംസാരം തുടങ്ങി. പ്രപഞ്ചത്തിന്റെ അതിർത്തി എന്നത് അനന്തതയുടെ പര്യായമാണ്. അവസാനിക്കാത്ത, ഒരിക്കലും എത്തിപ്പെടാൻ കഴിയാത്ത കാണാപ്പുറങ്ങൾ. ഭൂമി ഉൾപ്പെടുന്ന സൗരയൂഥപഥം തിരിയുന്ന ആകാശഗംഗയെന്ന താരാപഥം, ഇത്തരം കോടാനുകോടി താരാപഥങ്ങൾ ഉൾപ്പെടുന്ന പ്രപഞ്ചം. അവർ ഒരുതരം നിർവൃതിയിൽ എന്നപോലെ പറഞ്ഞുകൊണ്ടിരുന്നു. സമയവും കാലവും ഊടും പാവുമാക്കി നെയ്തെടുത്ത  അനന്തമായ വസ്ത്രമാണ് ഈ വിശ്വപ്രപഞ്ചം. പ്രകാശത്തിനുപോലും ദൃഷ്ടി ഗോചരമാകാതെ എവിടെയൊക്കെയോ ഒളിഞ്ഞിരിക്കുന്ന തമോഗർത്തങ്ങൾ. നമ്മൾ പഠിച്ച എല്ലാ ശാസ്ത്രനിയമങ്ങളും ലംഘിക്കപ്പെടുന്ന, അതിശക്തമായ സ്വന്തം ഗുരുത്വാകർഷണ ബലത്തിന്റെ ഭീമമായ മർദത്താൽ, സ്വയം ചുരുങ്ങി, കഠിനമായി സാന്ദ്രീകരിക്കപ്പെട്ട്, പ്രകാശത്തെ പോലും വിഴുങ്ങുന്ന ഭീമൻ തമോഗഹ്വരങ്ങൾ ഒളിച്ചിരിക്കുന്ന അനന്തത.

അന്വേഷിക്കും തോറും കൂടുതൽ കൂടുതൽ നിഗൂഢമാകുന്ന വിശ്വപ്രകൃതി. ഈ അനന്ത പ്രകൃതിയുടെ ഏത് കോണിലുള്ള കണികക്കും ക്വാണ്ടം കെട്ടുപിണയലിലൂടെ പ്രപഞ്ചത്തിന്റെ വേറൊരു കോണിലുള്ള, അത് എത്ര വിദൂരമായാലും, മറ്റൊരു കണികയുമായി തൽക്ഷണം സംവദിക്കാൻ കഴിയുമെന്ന  അറിവ് ഉൾക്കൊള്ളാൻ കഴിയാതെ കുഴങ്ങിയ നാളുകൾ. കൂടുതൽ അറിയാൻ ശ്രമിക്കുംതോറും അജ്ഞത വർധിച്ചുവരുന്നു എന്ന തോന്നൽമൂലം ഗവേഷണത്തിലുള്ള ശ്രദ്ധ വഴി മാറിപ്പോയ കാലഘട്ടങ്ങൾ, ഏതോ ചിന്തയിലാണ്ട് അവർ സംസാരം പെട്ടെന്ന് നിർത്തി. ഞങ്ങളുടെ കാൽപെരുമാറ്റത്തിന്റെ ശബ്ദം മാത്രം നിശ്ശബ്ദതയെ ഭഞ്ജിച്ചുകൊണ്ട്, ഞങ്ങളോടൊപ്പം യാത്ര തുടർന്നു.

ഇപ്പോൾ ശിവഗംഗ അടുത്തെത്തിയ പോലെ. ഗിരിശൃഗം തെളിഞ്ഞു കാണാം, നേരെ മുകളിലായി. തൂക്കായ കയറ്റങ്ങൾ കയറാൻ ഉന്തിനിൽക്കുന്ന പാറകളും, കുറ്റിക്കാടുകൾ നീട്ടുന്ന പേരറിയാത്ത ചെടികളുടെ തണ്ടുകളും മാത്രം ശരണം. ശാരീരിക ക്ഷമത അളക്കപ്പെടുന്ന പ്രകൃതിയുടെ പരീക്ഷണശാലകൾ. അവർ ഒരു കൂസലും ഇല്ലാതെ, ക്ഷീണത്തിന്‍റെ കണികപോലും പ്രകടിപ്പിക്കാതെ കയറിക്കൊണ്ടിരുന്നു. വിയർപ്പു ചാലുകൾ അവരുടെ വസ്ത്രത്തിൽ വിവിധ ചിത്രങ്ങളായി പരിണമിച്ചു.

വീണ്ടും നിരപ്പായ ഒറ്റയടിപ്പാത ഞങ്ങളെ മുന്നോട്ടു നയിച്ചു. അവർ മൗനത്തിന്റെ വല്മീകം ഭേദിക്കുന്നതു കാത്ത് ഞങ്ങൾ പിറകെ നടന്നു. പെട്ടെന്ന് ഒരുദിവസം, ഒരു ഉൾവിളിയാൽ എല്ലാം ഇട്ടെറിഞ്ഞ് ഭാരതത്തിലേക്ക് മടങ്ങി, അവരുടെ ശബ്ദം ഞങ്ങളെ ചിന്തയിൽനിന്നും ഉണർത്തി. ഹിമാലയ പർവതനിരകളുടെ മടിത്തട്ടിലൂടെ അലഞ്ഞു നടന്നു, ഗുരുവിനെ തേടി. ഭാരതം ആധ്യാത്മികതയുടെ ഈറ്റില്ലമാണല്ലോ. ഭാങ്ങും കറുപ്പും കഞ്ചാവും ഉപയോഗിച്ച്, സാങ്കൽപിക ലോകത്തു വിരാജിക്കുന്ന നിരവധി വ്യാജന്മാരെ കണ്ടുമുട്ടി, നേതി നേതി എന്ന് മനസ്സിൽ വിചാരിച്ച് അന്വേഷണം തുടർന്നുകൊണ്ടേയിരുന്നു, മാസങ്ങളോളം. യഥാർഥ ഗുരുവിലേക്കുള്ള മാർഗം കണ്ടെത്താൻ നന്നേ പണിപ്പെട്ടു. നീണ്ട അന്വേഷണത്തിനൊടുവിൽ, യാദൃച്ഛികമായാണ് ജ്ഞാൻഗഞ്ചിലേക്ക് നയിക്കപ്പെട്ടത്.

ഒന്ന് നിർത്തി അവർ വീണ്ടും പറഞ്ഞുതുടങ്ങി. അന്വേഷണകുതുകികളായ, സത്യാന്വേഷികളായ മുനിമാരും ഋഷിമാരും മാത്രം താമസിക്കുന്ന സുന്ദരമായ ഭൂമിക. ഘോരമൃഗങ്ങളടക്കം നാനാജാതി ജീവജാലങ്ങൾ താപസരുമായി ഇണങ്ങിവാഴുന്ന അത്ഭുതദേശം. ഋതുഭേദങ്ങൾക്കനുസരിച്ച് രൂപം മാറുന്ന ഗിരിശൃംഗങ്ങളും താഴ് വരകളും. ദേവദാരുവും പൈനും കുറിഞ്ഞിയും തഴുകിവരുന്ന കാറ്റിന്റെ അപൂർവ സുഗന്ധം നിറഞ്ഞ അന്തരീക്ഷം. കുറുവാക, അശ്വഗന്ധി, പിപ്പലി, ശതാവരി തുടങ്ങിയ ഔഷധസസ്യങ്ങൾ സമൃദ്ധമായി വളരുന്ന മലമടക്കുകൾ. അളകനന്ദയും മന്ദാകിനിയും മന്ത്രമുരുക്കഴിക്കുന്ന പുണ്യദേശം. അവിടെ എത്ര നാളുകൾ കഴിഞ്ഞു എന്ന് കൃത്യമായി പറയാൻ പറ്റാത്തവിധം സ്ഥലകാലങ്ങൾ കെട്ടുപിണഞ്ഞു കിടക്കുന്നു. സമയം എന്നൊന്ന് ഇല്ലായിരുന്നു എന്ന് തോന്നിയ ദിനങ്ങൾ. ഗുരുകൃപയിലൂടെ എന്നിലേക്ക് നോക്കാൻ പഠിച്ച പകലിരവുകൾ.

പ്രപഞ്ചത്തിന്റെ അതിരുകൾ തേടിയ അതേ ജിജ്ഞാസയോടെ സ്വയം ഉള്ളിലേക്കുള്ള ദർശനം. യാതൊരു ഉപകരണങ്ങളുടെയും സഹായമില്ലാതെ, പഞ്ചേന്ദ്രിയങ്ങളെ നിരാസിച്ച്, എന്നിലേക്കൊരു നോട്ടം. ദൃഷ്ടിഗോചരമായ സ്ഥൂലശരീരം. പിന്നെ മനസ്സും ബുദ്ധിയും പ്രാണനും ഉൾക്കൊള്ളുന്ന സൂക്ഷ്മശരീരം നമ്മുടെ കർമവാസനകളാൽ രൂപപ്പെട്ട കാരണശരീരം. ഇതിനെല്ലാമപ്പുറം ഒരുവിധ ശരീരങ്ങളാലും ബന്ധിക്കപ്പെടാത്ത ആത്മാവ്.

അന്വേഷണം തുടർന്നുകൊണ്ടിരുന്നു. പദാർഥങ്ങളുടെ ഉള്ളിലേക്ക്, സൂക്ഷ്മതയിലേക്ക് നോക്കി. സ്ഥൂലപ്രപഞ്ചംപോലെ പിടി തരാതെ തെന്നിമാറിയ സൂക്ഷ്മപ്രപഞ്ചവും. തന്മാത്രകൾ, അണുക്കൾ. പ്രോട്ടോണും ന്യൂട്രോണും ചേർന്ന കേന്ദ്രത്തിന് ചുറ്റും തിരിയുന്ന ഇലക്ട്രോണുകൾ, അവയുടെ ഭ്രമണപഥങ്ങൾ, സൂക്ഷ്മ-സ്ഥൂല ലോകങ്ങൾ വെവ്വേറെയല്ല എന്ന് തിരിച്ചറിഞ്ഞ നാളുകൾ. അവർ വീണ്ടും സംസാരം നിർത്തി, യുക്തമായ വാക്കുകൾക്കായി പരതുന്നപോലെ തോന്നി ഞങ്ങൾക്ക്.

അൽപനേരം കഴിഞ്ഞ് അവർ വീണ്ടും പറഞ്ഞു തുടങ്ങി. വിപരീത ദിശയിലേക്ക് നീണ്ടുകിടക്കുന്ന മറ്റൊരു അനന്തതയാണ് സൂക്ഷ്മ ലോകം. ഒരുവശത്ത് വികസിച്ചുകൊണ്ടിരിക്കുന്ന ബൃഹത്തായ പ്രപഞ്ചം. മറ്റൊരു ദിശയിൽ ചെറുതായി ചെറുതായി ചുരുങ്ങുന്ന അതിസൂക്ഷ്മ ലോകം. രണ്ടും നമ്മുടെ മനസ്സിന് സങ്കൽപ്പിക്കാൻപോലും പറ്റാത്തവണ്ണം ദുർഗ്രാഹ്യം. ഒരു ജീവിതകാലം തുലോം പരിമിതമാണ് ഈ ജ്ഞാനം ഉൾക്കൊള്ളാൻ. ഒരുപക്ഷേ തുടർച്ചയുള്ള പുനർജനനങ്ങൾ വേണം എല്ലാം അറിയുവാൻ. പ്രായമേറി, അവശതയാർന്ന ശരീരം ഇത്തരം ജ്ഞാനമാർഗത്തിന് വിലങ്ങു തടിയാകും. 

ഞങ്ങൾ ഇപ്പോൾ മലയുടെ മുകളിൽ എത്തി. കുറച്ച് ആൾക്കാർ മാത്രമേ അവിടെയുള്ളൂ. പരിമിതമായ സ്ഥലം മാത്രമുള്ള ഒരു പാറയാണ് അവിടം. മധ്യത്തിലായിട്ട് പരമശിവന്റെ ഒരു വിഗ്രഹം, വളരെ പഴക്കമുണ്ടെന്നു കണ്ടാലേ അറിയാം. ആളുകളിൽ ചിലർ പൂക്കളും കത്തിച്ച സാമ്പ്രാണി തിരിയും ചെരാതുകളും മറ്റും കാഴ്ചയായി ​െവച്ച് തൊഴുത് പ്രാർഥിക്കുന്നു, മറ്റു ചിലർ ഉയരത്തിൽനിന്നുള്ള പ്രകൃതിഭംഗി ആസ്വദിക്കുന്നു. നടന്ന് ക്ഷീണിച്ചവരുടെ കൈയിൽ കുത്തിനടക്കാൻ, വഴിയിൽനിന്നും വെട്ടിയെടുത്ത പച്ചക്കമ്പുകൾ. വിഗ്രഹത്തിന്റെ പിറകിൽ പടിഞ്ഞാറോട്ടു ചരിഞ്ഞു കിടക്കുന്ന പാറ, ഏതാനും അടി കഴിഞ്ഞാൽ പിന്നെ കുത്തനെ കിഴക്കാംതൂക്കായ അഗാധമായ കൊക്കയാണ്. ഭയന്നിട്ടാവാം ആരും ആ ഭാഗത്തേക്ക്‌ പോകുന്നില്ല.

ഞങ്ങൾക്ക് പ്രാർഥിക്കണമെന്ന്‌ തോന്നിയില്ല, അല്ലെങ്കിലും അതായിരുന്നില്ലല്ലോ ഞങ്ങളുടെ യാത്രയുടെ ലക്ഷ്യം. ഏതാണ്ട് രണ്ടു മണിക്കൂറിലധികം നേരം ഞങ്ങൾ അവിടെ ചിലവഴിച്ചു. ഉത്തരാഹ്നം കത്തിത്തീരാറായി. സൂര്യൻ ചുവന്ന വലിയ വൃത്തമായി രൂപാന്തരം പ്രാപിക്കുന്നു. ഇരുണ്ടാൽ മലയിറക്കം ദുഷ്കരമാവും. ഞങ്ങൾ ശിവഗംഗയോട് യാത്രാമൊഴി ചൊല്ലി, മലയിറങ്ങാൻ തുടങ്ങി.

 

പെട്ടെന്നാണ് ആ സ്ത്രീയെക്കുറിച്ച് എനിക്ക് ഓർമവന്നത്. അവർ എവിടെ? നേരത്തേ ഇറങ്ങിയോ? പക്ഷേ അവസാനം മലയിൽനിന്നും ഇറങ്ങിയത് ഞങ്ങൾ രണ്ടുപേരുമാണ്. റോബിൻ തിരിഞ്ഞു നോക്കാതെ മുന്നിൽ നടക്കുന്നു. എനിക്ക് മുന്നോട്ടു നടക്കുവാൻ തോന്നിയില്ല. ഏതോ ആജ്ഞയാൽ ഞാൻ തിരിഞ്ഞ് പിന്നോട്ട് നടന്നു. നാട്ടുവെളിച്ചത്തിൽ വിഗ്രഹത്തിന്റെ നിഴൽചിത്രം ആകാശത്തിന്റെ പശ്ചാത്തലത്തിൽ കാണാം. അവിടെയെങ്ങും ആരെയും കാണുന്നില്ല. തികച്ചും വിജനം. ഞാൻ ചുറ്റും നോക്കി. ഇരുട്ടു വീണ് കാഴ്ച മറഞ്ഞു തുടങ്ങി. കാറ്റിന്റെ വേഗത ക്രമേണ കൂടിവരുന്നു. പാറയുടെ  അങ്ങേ തലക്കൽ, ഗർത്തം തുടങ്ങുന്നിടത്തായി അവരുടെ ഭാണ്ഡം ആയിരിക്കണം, അവ്യക്തമായിട്ട് കാണാം. എന്നാൽ, അടുത്തെങ്ങും ആരെയും കാണുന്നില്ല.

അവർ എവിടെ? എവിടെ അന്വേഷിച്ചു പോകും? ഞാൻ സൂക്ഷിച്ച് ഭാണ്ഡത്തിന്റെ അടുത്തെത്താൻ ശ്രമിച്ചു. അദൃശ്യമായ കരങ്ങൾകൊണ്ട് കാറ്റ് ഗർത്തത്തിലേക്ക് തള്ളിയിടാൻ ശ്രമിക്കുന്നപോലെ തോന്നി. ശരീരം കുനിച്ച്, കൈകൾ നിലത്തമർത്തി ഞാൻ ഭാണ്ഡത്തിന്റെ തൊട്ടടുത്തു വരെ എത്തി. പെട്ടെന്ന്, കാറ്റിന്റെ കൈകളിൽപെട്ട് ഭാണ്ഡം അഗാധതയിലേക്ക് വീണുമറഞ്ഞു. ഭയന്നുപോയ ഞാൻ എഴുന്നേറ്റ് തിരിഞ്ഞോടാൻ ശ്രമിച്ചു. ശക്തമായ കാറ്റിൽപ്പെട്ട് ചുവടുകൾ പതറാതിരിക്കാൻ അതേ ഇരുപ്പിൽ ഇരുന്നുകൊണ്ട് പിറകോട്ട് ഏതാനും ചുവടുകൾ ​െവച്ചു, പിന്നെ എഴുന്നേറ്റ് തിരിഞ്ഞോടി; കാറ്റിനെതിരെ. ശക്തി മുഴുവൻ എടുത്തിട്ട് ആവുന്ന വിധം ഓടി, ഇരുട്ടു വീഴുന്ന കാട്ടുപാതയിലൂടെ, എത്രയും വേഗം മറ്റുള്ളവർക്കൊപ്പമെത്താൻ, ഇടക്കിടക്ക് തിരിഞ്ഞുനോക്കിക്കൊണ്ട്‌. ശക്തമായി വീശുന്ന കാറ്റ് കാതിൽ പറയുന്നതുപോലെ തോന്നി. അസതോമ സദ്ഗമയ.

News Summary - Malayalam story