മരണത്തെ വിവർത്തനം ചെയ്യുന്നവിധം

മഞ്ഞിനാൽ മൂടപ്പെട്ട തണുത്ത ഒരു ദേശമായിരുന്നു അത്. മലഞ്ചെരിവുകളിൽ ചെമ്മരിയാടുകളും കുതിരകളും മേഞ്ഞുനടക്കുന്ന ഒരിടം, താഴ്‌വരയിൽ പച്ചയോ നീലയോ എന്ന് ഉറപ്പിച്ചു പറയാനാവാത്ത ഒരു തടാകമുണ്ടായിരുന്നു. തടാകത്തിന്റെ ഒരുഭാഗം കുതിരവാലുപോലെ അറ്റംകാണാതെ നീണ്ടുകിടന്നു. ചില കാലങ്ങളിൽ തടാകക്കരയിലെ മരങ്ങളിൽ ദേശാടനക്കിളികൾ കൂടുവെക്കാൻ വന്നു. പലനിറത്തിലുള്ള വലിയ തൂവലുകൾ വിടർത്തി അവ വെയിൽ കായുകയോ കൊത്തിച്ചിനുക്കി നടക്കുകയോ ചെയ്‌തു. നീലിമ സമ്മാനിച്ച കവിതാസമാഹാരത്തിന്റെ നീല പുറംചട്ട കാണുമ്പോൾ തടാകക്കരയിലെ വയലറ്റ് പൂക്കളുള്ള മരങ്ങളുടെ ദൃശ്യമാണ് മനസ്സിൽ രൂപപ്പെടുന്നത്. എന്തുകൊണ്ടാണ് അങ്ങനെയോരോർമ...
Your Subscription Supports Independent Journalism
View Plans- Unlimited access to Madhyamam Weekly Articles and Archives ........
- Experience ‘Ad Free’ article pages
മഞ്ഞിനാൽ മൂടപ്പെട്ട തണുത്ത ഒരു ദേശമായിരുന്നു അത്. മലഞ്ചെരിവുകളിൽ ചെമ്മരിയാടുകളും കുതിരകളും മേഞ്ഞുനടക്കുന്ന ഒരിടം, താഴ്‌വരയിൽ പച്ചയോ നീലയോ എന്ന് ഉറപ്പിച്ചു പറയാനാവാത്ത ഒരു തടാകമുണ്ടായിരുന്നു. തടാകത്തിന്റെ ഒരുഭാഗം കുതിരവാലുപോലെ അറ്റംകാണാതെ നീണ്ടുകിടന്നു. ചില കാലങ്ങളിൽ തടാകക്കരയിലെ മരങ്ങളിൽ ദേശാടനക്കിളികൾ കൂടുവെക്കാൻ വന്നു. പലനിറത്തിലുള്ള വലിയ തൂവലുകൾ വിടർത്തി അവ വെയിൽ കായുകയോ കൊത്തിച്ചിനുക്കി നടക്കുകയോ ചെയ്‌തു.
നീലിമ സമ്മാനിച്ച കവിതാസമാഹാരത്തിന്റെ നീല പുറംചട്ട കാണുമ്പോൾ തടാകക്കരയിലെ വയലറ്റ് പൂക്കളുള്ള മരങ്ങളുടെ ദൃശ്യമാണ് മനസ്സിൽ രൂപപ്പെടുന്നത്. എന്തുകൊണ്ടാണ് അങ്ങനെയോരോർമ എന്ന് എത്രയാലോചിച്ചിട്ടും പിടികിട്ടുന്നില്ല.
തിരക്കുപിടിച്ച ബോംബെ നഗരത്തിലെ പത്താം നിലയിലെ താമസം ഇന്നലെയാണവസാനിപ്പിച്ചത്. ഇവിടെ ഈ ഉൾഗ്രാമത്തിൽ ജീവിക്കുമ്പോഴാണ് നിശ്ശബ്ദതയെ ആസ്വദിക്കാനാവുന്നത്. ഓർമകൾ എവിടേക്കെല്ലാമോ കൂട്ടിക്കൊണ്ടു പോകുന്നു.
മഹാബലേശ്വറിലിപ്പോൾ തണുപ്പുകാലമായിരിക്കും. കട്ടികൂടിയ കാലുറകളും ഷൂസും ധരിച്ച് ഹിന്ദി മീഡിയം സ്‌കൂളിലേക്ക് കുട്ടികൾ അലസമായി നടന്നുപോകുന്നുണ്ടാവും. സായ്‌പിന്റെ ബംഗ്ലാവിൽനിന്നും അതിഥികളുമായി കുതിരവണ്ടികൾ തടാകക്കരയിൽ വേഗതയെ കീഴ്പ്പെടുത്താനുള്ള കഠിനശ്രമത്തിലാവും. വില്ലോമരങ്ങൾക്കിടയിൽ മാൾബറോ സിഗരറ്റിന്റെ ആ പഴയഗന്ധം ഇപ്പോഴും തങ്ങിനിൽക്കുന്നുണ്ടാവുമോ?.. സിഗരറ്റിന്റെ മണംപുരണ്ട ഇൻലൻഡുകൾ...
മനോഹരമായ കൈപ്പടയിലെഴുതിയ ഇളംനീലനിറത്തിലുള്ള കുറിപ്പുകൾ... കത്തുകളിലൂടെയുള്ള ആശയവിനിമയങ്ങൾ...
കാക്കിത്തൊപ്പിയും കാൽസറായിയും ധരിച്ച പോസ്റ്റ്മാൻ റോഡിന്റെ തിരിവിൽനിന്നും പൊടുന്നനെ പ്രത്യക്ഷപ്പെടുന്നതും പ്രതീക്ഷിച്ച് യൂക്കാലി മരങ്ങൾക്കിടയിൽ കാത്തിരിക്കും.
ഇപ്പോൾ വർഷങ്ങളെത്ര കഴിഞ്ഞിരിക്കുന്നു...
ഇന്നലെ വന്ന പക്ഷി ഇന്നും മുറിക്കുള്ളിലേക്ക് പറന്ന് വന്നപ്പോൾ ഓർമകളിൽനിന്നുണർന്നു. തലക്ക് മുകളിൽ ഒരുതവണ വട്ടംചുറ്റി അത് പറന്നുപോയി.
ഹോസ്റ്റലിനരികിലെ വയലിന് നടുവിൽ ഇലകൾ കൊഴിഞ്ഞ ഒരു മരമുണ്ടായിരുന്നു. ഏറെനേരം നോക്കിനിൽക്കാൻ തോന്നുന്ന എന്തോ പ്രത്യേകത ആ മരത്തിനുണ്ട്. സൂക്ഷിച്ചു നോക്കിയാൽ കാണാനാവും തൂവലുകൊഴിഞ്ഞ പക്ഷിയെപ്പോലെ തനിയെ വെളിപ്പെട്ടുവരുന്നൊരു പ്രണയഭാവം.
ആ മരത്തിനരികിലൂടെ കലാലയത്തിലേക്ക് വഴിനടന്ന കാലത്ത് താടിവെച്ചൊരു ചെറുപ്പക്കാരനെ കണ്ടിരുന്നു. സ്ത്രൈണഭാവമുള്ള തിളങ്ങുന്ന കണ്ണുകളുള്ള ഉയരം കുറഞ്ഞ ഒരാൾ. പ്രണയം തുടിക്കുന്ന കണ്ണുകളുമായി ഇടക്കിടെ അയാൾ ഇടവഴിയിൽ പ്രത്യക്ഷപ്പെടും. ഈർപ്പഗന്ധം നിറഞ്ഞ കോളജ് ലൈബ്രറിയിലെ പുസ്‌തകങ്ങളെപ്പോലെ അയാളെന്നെ മോഹിപ്പിച്ചു.
അയാളെ കാണുമ്പോഴെല്ലാം പശ്ചാത്തലത്തിൽ തലത് മഹ്മൂദിന്റെ മധുരശബ്ദം ഞാൻ കേട്ടു. ആർക്കും കഴിയാത്തവിധം ഏറ്റവും മനോഹരമായി വിവർത്തനംചെയ്ത ഒരു കവിതയാണ് അയാളെന്ന് എനിക്കപ്പോൾ തോന്നിയിരുന്നു.
തനിഷ്ക മിസ്സിന്റെ പോയട്രിക്ലാസാണ് കവിത എഴുതാൻ പ്രചോദനമായത്. മനോഹരമായാണ് അവർ കീറ്റ്സിന്റെ വരികൾ വ്യാഖ്യാനിക്കുന്നത്. എല്ലാദിവസവും പോയട്രി ക്ലാസുകൾക്കുവേണ്ടി ഞാൻ കാത്തിരുന്നു. ക്ലാസ്‌മുറിക്ക് പുറത്ത് ജീവപര്യന്തത്തിന് വിധിക്കപ്പെട്ട തടവുകാരിയെപ്പോലെ ഞാൻ കവിതകളിൽ കുടുങ്ങിക്കിടന്നു.
കവിതയുടെ ഉന്മാദം എന്നെ എല്ലാവരിൽനിന്നും അകറ്റി. നിത്യമായ നിശ്ശബ്ദതയിലേക്ക് ഞാൻ പതിയെ സഞ്ചരിച്ചു. സ്വയം നഷ്ടപ്പെടുംവിധം വായനയിലേക്ക് ആണ്ടുപോയി. ഏതോ ഭാഷയിൽ ലോകത്തിന്റെ ഏതോ കോണിലെ പേരറിയാത്ത കവിയുടെ ശബ്ദത്തിന് ഞാൻ കാതോർത്തു. രാത്രികളിൽ അപരിചിതമായ ഭാഷകളിൽ വാക്കുകൾ അശരീരികളായി തലക്കു മുകളിൽ വട്ടംകറങ്ങി. നൂറ്റാണ്ടുകൾക്കു മുമ്പ് അപ്രത്യക്ഷമായ ഭാഷകളെയോർത്ത് ഞാൻ സങ്കടപ്പെട്ടു. കവിയും വായനക്കാരനും രണ്ടല്ല എന്ന തിരിച്ചറിവ് കവിതയെ കൂടുതൽ ആസ്വാദ്യകരമാക്കി.
ആരുമെഴുതാത്ത ഒരു കവിതയെഴുതണമെന്നത് ആഗ്രഹമായിരുന്നു. അടുത്തറിയാതെ പോയ ലോകങ്ങളെ തിരിച്ചുകൊണ്ടുവരുന്ന, ആര് വായിച്ചാലും ഞാനെഴുതാനിരുന്നതെന്ന് തോന്നിപ്പിക്കുന്ന ഒന്ന്. അങ്ങനെയൊന്നിനുവേണ്ടി കാത്തിരുന്നു. ഏതെങ്കിലും ഭാഷയിൽ മുമ്പാരെങ്കിലും അങ്ങനെയൊന്ന് എഴുതിയിട്ടുണ്ടാവുമോ?..
ഉണ്ടെങ്കിൽ എന്റെ ഭാഷയിലേക്ക് എനിക്കാ കവിത പരിഭാഷപ്പെടുത്തണം. വീണ്ടും പക്ഷിയുടെ ചിറകടി കേട്ടു.
ഹാളിൽ ചെന്നപ്പോൾ അത് ജനലിലൂടെ പുറത്തേക്ക് പറന്നു. ഞാൻ കുറച്ച് സമയം പക്ഷിയെ തന്നെ നിരീക്ഷിച്ചു. ഉണങ്ങിയ പുൽക്കൊടികൾ കൊത്തിയെടുത്ത് അത് പിന്നാമ്പുറത്തെ ചെറിമരത്തിലേക്ക് പറന്നു.
വിവർത്തനത്തിന്റെ സാധ്യതകളെകുറിച്ച് ആദ്യം പറഞ്ഞത് നീലിമയാണ്. അന്നുതൊട്ടാണ് പല ഭാഷകളിലെ കവിതകൾ വായിക്കാനുള്ള ശ്രമമാരംഭിച്ചത്. ഇപ്പോഴും അത് തുടരുന്നു.
കോളജ് മാഗസിനിൽനിന്നാണ് അവസാനം ഒരു കവിത കണ്ടെടുത്തത്.
മനോഹരമായ ഒരു മറാഠി കവിത. അവസാനത്തെ വരിക്കുതാഴെ രചയിതാവിന്റെ പേരെഴുതിയിരുന്നു.
പ്രണാൾ
മനോഹരമായ പേര്.
ഒരിക്കൽകൂടി ഞാനാ പേര് ഉച്ചരിച്ചു.
ആണോ പെണ്ണോ എന്ന് സംശയിച്ചു. നിലിമ ആ കവിത പലതവണ വായിച്ചു കേൾപ്പിച്ചു. കവിതയുടെ ഈണവും താളവും ഏതൊരാളെയും ആകർഷിക്കുന്നതായിരുന്നു.
തനിഷ്ക മിസ്സിന്റെ വാക്കുകൾ ഞാനോർത്തു.
‘‘വിവർത്തനംചെയ്യുക എന്നാൽ സ്വയമൊന്ന് എഴുതുന്നതു പോലെയാണ്.
അതിന് ഭാഷകളിലെ അറിവ് മാത്രം പോരാ, കാവ്യഭംഗി, താളം, വേഗത, സ്‌പന്ദനങ്ങൾ, മറഞ്ഞിരിക്കുന്ന ചുഴികൾ... ഇതൊക്കെ അറിയണമെങ്കിൽ കവിതമാത്രമല്ല കവിയെയും അറിയണം.’’
അങ്ങനെയാണ് അയാളെ തേടി യാത്രയാവുന്നത്...
സ്വപ്നങ്ങളുടെയും നിരാശകളുടെയും ശേഷിപ്പുകളായിരുന്നു അയാളുടെ കവിതകൾ.
കലാലയത്തിൽനിന്നും ഏറെ ദൂരെ മൈലുകൾക്കപ്പുറത്ത് പരന്നു കിടക്കുന്ന ഉരുളക്കിഴങ്ങ് പാടങ്ങൾക്ക് നടുവിൽ ഒരു ചെറിയ വീട്ടിലായിരുന്നു അന്നയാൾ താമസിച്ചിരുന്നത്. ഇടവഴികളിൽനിന്ന് എന്തുകൊണ്ടാണ് അയാൾ അപ്രത്യക്ഷനായതെന്ന് നേരിൽകണ്ടപ്പോൾ ചോദിക്കണമെന്നുണ്ടായിരുന്നു. പക്ഷേ ചോദിച്ചില്ല.
സംസാരിച്ചപ്പോൾ, ബന്ധുക്കളായി ആരുമില്ല എന്നത് അയാൾ മൂന്നുതവണ ആവർത്തിച്ചപ്പോൾ മാത്രം ഞാനയാളുടെ സത്യസന്ധതയെ സംശയിച്ചു.
ഊതിവിട്ട സിഗരറ്റിന്റെ പുക കാറ്റിൽ വീണ്ടുമയാളിലേക്ക് മടങ്ങിവന്നത് ഉള്ളിലേക്കെടുത്തുകൊണ്ട് അയാൾ പറഞ്ഞുതുടങ്ങി.
‘‘ഞാനെഴുതിയതൊരു കവിതയാണെന്ന് എനിക്കൊരിക്കലും തോന്നിയിട്ടില്ല. കവിത എന്ന പേരിൽ മാഗസിനിലച്ചടിച്ചുവന്നു എന്നത് നേരാണ് പക്ഷേ...’’
പൂർത്തിയാക്കും മുമ്പേ ഞാൻ സംസാരിച്ചുതുടങ്ങിയിരുന്നു.
‘‘നിങ്ങളെഴുതിയത് എന്റെ ഭാഷയിലേക്ക് മൊഴിമാറ്റം നടത്താൻ അനുമതിക്ക് വേണ്ടിയാണ് ഞാൻ നിങ്ങളെ തേടി വന്നത്.
കാറ്റിൽ മാൾബറോ സിഗരറ്റിന്റെ ഗന്ധം ഞങ്ങളെ ചുറ്റി ഉരുളക്കിഴങ്ങ് പാടങ്ങളുടെ അനന്തതയിലേക്ക് പടർന്നു.
‘‘നിങ്ങളുടെ മുടി കാണാൻ നല്ല ഭംഗി. ഇത്രയും മനോഹരമായ മുടികളുള്ള ഒരു പെൺകുട്ടിയെ ഞാനാദ്യമായി കാണുകയാണ്.’’
‘‘നിങ്ങൾ ചോദിച്ചതിനല്ല മറുപടി പറയുന്നത്.’’
ഞാൻ കൃത്രിമമായി ഗൗരവം നടിച്ചുകൊണ്ട് പറഞ്ഞു.
‘‘ഞാനെഴുതിയത് കവിതയല്ല, പിന്നെ വിവർത്തനം... അതിന് നിങ്ങൾക്ക് മറാഠി അറിയുമോ?’’
‘‘പഠിക്കാൻ ശ്രമിക്കുന്നു.’’ ഞാൻ ശബ്ദം താഴ്ത്തി പറഞ്ഞു.

‘‘നിന്നെ തൊടുമ്പോൾ ഞാനാണോ അഗ്‌നി അതോ നീയോ
ഇതല്ലേ കവിത.’’
അയാൾ സിഗരറ്റ് ചുമരിൽ കുത്തിക്കെടുത്തി.
ആ വരികൾ മുമ്പെവിടെയോ കേട്ടതുപോലെ എനിക്ക് തോന്നി.
അയാൾ ചിരിച്ചുകൊണ്ട് തുടർന്നു.
“കവിത വിവർത്തനം ചെയ്യുകയെന്നാൽ രതിയിലേർപ്പെടുന്നപോലെയാണ്. പ്രണയികളാണ് ഏറ്റവും ആത്മാർഥമായി സുരതത്തിലേർപ്പെടുന്നത്.
കവിയെ അറിയുന്നതും ഭാഷ പഠിക്കുന്നതും രതിക്കു മുമ്പുള്ള പ്രണയംതന്നെയാണ്.
വിവർത്തനത്തിൽ ഓരോ വാക്കിനും ഭിന്നപാഠങ്ങളുണ്ട്, പലതരം വായനകളുമുണ്ട്. അപരിചിതമായ ദേശങ്ങളെ, വിഭിന്നമായ സൗന്ദര്യതലങ്ങളെ, സാംസ്കാരിക മാനങ്ങളെ കണ്ടെടുക്കലാണ് വിവർത്തനം.
അനന്തസാധ്യതകളുടെ ഒരു ലോകമാണത്. അങ്ങോട്ടുള്ള വഴി എളുപ്പമല്ല.’’
അയാൾ ഉറക്കെ ചിരിച്ചു.
രണ്ടു ദശാബ്ദങ്ങൾക്കപ്പുറം നടന്നതാണെങ്കിലും എല്ലാം ഇന്നലെയെന്ന പോലെ ഓർക്കാനാവുന്നു.
രാവിലെ മുടിചീകുമ്പോൾ പെട്ടെന്ന് ചിറകടി കേട്ടു. മുടിയിഴകൾ തലോടി നെഞ്ചിലേക്ക് വിടർത്തിയിടുമ്പോൾ പക്ഷി ജനലിലൂടെ അകത്തേക്ക് കയറിവന്നു. തലക്കു മുകളിൽ ഒന്ന് വട്ടംചുറ്റിയ ശേഷം പറന്നുപോയി.
ബുക്ക് ഷെൽഫിൽനിന്ന് പക്ഷികളെ കുറിച്ചുള്ള പുസ്തകമെടുത്തു കുറച്ച് സമയം മറിച്ചുനോക്കി, കാണാത്ത പലതരം പക്ഷികളുടെ ചിത്രങ്ങളുണ്ടായിരുന്നെങ്കിലും അകത്തു വന്ന പക്ഷിയുടേത് മാത്രം ആ പുസ്‌തകത്തിലുണ്ടായിരുന്നില്ല. നിരാശയോടെ പുറത്തേക്ക് നോക്കിയപ്പോൾ പക്ഷിയെ കണ്ടു. ചീകിയെറിഞ്ഞ മുടിച്ചുരുളുകൾ കൊത്തിപ്പെറുക്കുകയാണ്. കൂടു നിർമിക്കാനുള്ള കഠിന പരിശ്രമത്തിലാവും അത്.
ദേവദാരു മരങ്ങൾക്കിടയിൽ മഞ്ഞ് പുകപോലെ തെന്നിനീങ്ങുന്ന ഒരു വൈകുന്നേരമാണ് വീണ്ടും ആ വഴിയിലൂടെ യാത്രചെയ്യുന്നത്. സാധിക്കുമെങ്കിൽ ആ തിളങ്ങുന്ന കണ്ണുകളുടെ ഉടമസ്ഥനെ കാണണം..
ബസിൽ സാമാന്യം നല്ല തിരക്കുണ്ട്.
മഹാബലേശ്വറിലെ കുന്നുകളിലേക്ക് സഞ്ചാരികളുടെ വാഹനത്തിരക്ക് ഇപ്പോഴും നിലച്ചിട്ടില്ല.
വഴിയിലെ തടസ്സം കാരണം വാഹനങ്ങളുടെ എൻജിനുകൾ ഓഫ്‌ചെയ്‌ത് വെച്ചിരിക്കുന്നു. യാത്രക്കാരിൽ ചിലർ വാഹനങ്ങളിൽനിന്നിറങ്ങി മരച്ചുവടുകളിൽ വിശ്രമിക്കുകയാണ്.
വയലറ്റ് പൂക്കൾ വീണുകിടക്കുന്ന മരത്തിന് സമീപത്തെ ചായക്കടക്കു മുമ്പിൽ ഡ്രൈവർ ബസൊതുക്കി നിർത്തി. യാത്രക്കാരിൽ ചിലർ ചായ കുടിക്കാനിറങ്ങി. പുറത്തിറങ്ങാൻ തോന്നാഞ്ഞതിനാൽ പുറംകാഴ്ചകൾ കണ്ട് വെറുതെ ഇരുന്നു. മരങ്ങൾക്കിടയിലൂടെ സൂക്ഷിച്ച് നോക്കിയാൽ തടാകം കാണാം. തടാകത്തിന്റെ അങ്ങേ കരയിൽ രണ്ട് അരയന്നങ്ങൾ ചിറകുകൾ വിടർത്തി വെയിൽ കായുകയാണ്. കുറച്ചു സമയം തടാകത്തെ നോക്കിയിരുന്നു.
‘‘ഹാൻഡ്ബാഗിലെ സ്‌പാനിഷ് കവിതാ പുസ്‌തകത്തിന്റെ ചട്ടയിലേക്ക് നോക്കിയിരിക്കുമ്പോൾ മരിച്ചുപോയ പലരും ഉയർന്നു വരുന്നതുപോലെ തോന്നി, കുട്ടിക്കാലത്ത് സ്‌കൂളിലേക്ക് നടന്ന വഴിയരികിലെ മനുഷ്യരാണതിലധികവും എന്നോ ഓർമകളിൽനിന്ന് മാഞ്ഞുപോയ വഴികൾ... വയലുകൾ... വാഴത്തോപ്പുകൾ... ഇപ്പോൾ കടുംനിറങ്ങളിൽ വീണ്ടും വരക്കുകയാണ്. ചില പുസ്തകങ്ങൾ എത്ര പെട്ടെന്നാണ് ഓർമകളിലേക്ക് പസോളിനി കവിതപോലെ കിനാപാലം പണിയുന്നത്.
കവിത എഴുതാൻ കാരണം സ്വപ്നങ്ങളായിരുന്നു. ആവർത്തിച്ചു കണ്ട ചില സ്വപ്‌നങ്ങൾ. ലോക സിനിമ തലക്കുപിടിച്ച കാലത്ത് സിനിമകളിലെ ദൃശ്യപരത സ്വപ‌്നങ്ങളിലും കടന്നുകൂടി. തർകോവ്സ്‌കിയും ബെർഗ്മാനും കിസ്റ്റോവ്സ്‌കിയും ഹെർസോഗും ലൂയി ബുനുവലും പസോളിനിയും വൂഡി അലനും അങ്ങനെ ദൃശ്യങ്ങൾകൊണ്ട് കവിത രചിച്ച പലരും.
സിനിമകളിലെ കഥാപാത്രങ്ങളും കാഴ്ചകളും ഉറക്കത്തിൽവന്ന് വിളിച്ചുണർത്തി. എങ്ങോട്ടെങ്കിലും ഓടിപ്പോകാൻ ഞാനാഗ്രഹിച്ചു. ആവർത്തിച്ചു കണ്ട സിനിമകളിലെ കാഴ്ചകൾ എഴുത്തിന്റെ ശരീരത്തിലേക്ക് അറിയാതെ പ്രവേശിക്കാൻ തുടങ്ങി.
ചിത്രകലയിൽനിന്ന് സംഗീതത്തിലേക്കും ഒടുക്കം കവിതയിലേക്കും ഇപ്പോഴിതാ വിവർത്തനവും... അറിയാതെ എത്തിപ്പെടുകയായിരുന്നു.
സംഗീതത്തിന്റെ ലഹരിയിൽ അന്ന് ചില യാത്രകൾ നടത്തിയിരുന്നു. അന്നത്തെ ചില ദൃശ്യങ്ങൾ ഇപ്പോഴും ഇടക്ക് ചിന്തകളിൽ കയറിവരും.
നിറംമങ്ങിയ ആ ദിവസങ്ങളുടെ ഓർമ അകാരണമായ നിരാശ സൃഷ്ടിക്കും. പിന്നെ കുറച്ച് ദിവസത്തേക്ക് ഒന്നിലും ശ്രദ്ധകേന്ദ്രീകരിക്കാനാവില്ല.
ഒരുകൂട്ടം മാവുകൾ കാഴ്ചകളെ പച്ചതിരശ്ശീലകൊണ്ട് റദ്ദ്ചെയ്തു. ആരോ പറഞ്ഞ തമാശ കേട്ട് തൊട്ടടുത്ത സീറ്റിലിരുന്ന വൃദ്ധൻ മറാഠിയിൽ എന്തോ പറഞ്ഞ് ഉറക്കെ ചിരിച്ചു.
വാർധക്യം ബാധിച്ച കെട്ടിടങ്ങൾ നിറഞ്ഞ ഒരു തെരുവിലായിരുന്നു ബസിറങ്ങിയത്. നിറം മങ്ങിയ പഴയ കെട്ടിടങ്ങൾ തെരുവിന്റെ കാലപ്പഴക്കത്തെ ഓർമിപ്പിച്ചു. തെരുവിനു സമീപം സമൃദ്ധമായ ഗോതമ്പു വയലുകൾ പരന്നുകിടന്നു. കുന്നിൻമുകളിൽനിന്ന് കാട്ടുവള്ളിപോലെ ഒരു വഴി താഴേക്ക് തൂങ്ങിക്കിടന്നിരുന്നു. മധുരനാരങ്ങയുടെ മണമുള്ള, ആ തെരുവിന് നിർവികാരഭാവമായിരുന്നു.
കുന്നിൻമുകളിലെ വഴിയിലൂടെ ഒരു കുതിരവണ്ടി ആൽമരത്തിനു താഴേക്കു പാഞ്ഞുവന്നു.
വണ്ടിക്കാരൻ പുറത്തിറങ്ങി,
‘‘ഞാൻ നീലിമയുടെ അമ്മാവന്റെ മകനാണ് അനുരൂപ്.’’
അയാൾ പരിചയപ്പെടുത്തി.
‘‘ഉവ്വ്, കൂട്ടിക്കൊണ്ട് പോകാൻ നിങ്ങൾ വരുമെന്ന് നീലിമ പറഞ്ഞിരുന്നു.’’
‘‘ഞാൻ വൈകിയില്ലല്ലോ?’’
‘‘ഇല്ല. ഞാനിപ്പോൾ ബസ്സിറങ്ങിയതേയുള്ളൂ.’’
‘‘ഉം.’’
അയാൾ മൂളി.
തിളങ്ങുന്ന രണ്ടു കണ്ണുകൾ... കണ്ടിരുന്നോ,
ചോദിക്കാനാഞ്ഞെങ്കിലും വാക്കുകൾ പുറത്തേക്ക് വന്നില്ല. പകരം ഗോതമ്പു വയലുകളെ നോക്കിനിന്നു.
കുതിരവണ്ടി ചലിച്ചപ്പോൾ
ദൂരെ തലത് മഹമൂദിന്റെ മനോഹര ശബ്ദം കേട്ടു.
‘‘ജൽ തേ ഹ ജിസ് കേലിയേ
തേരി ആംകോം കെ ദിയെ...’’
ആ കണ്ണുകളെ ഓർക്കുമ്പോഴെല്ലാം എന്റെ ഉള്ളിലിരുന്ന് മഹ്മൂദ് പാടുന്നു.
ഒരേകാകിയുടെ വിരഹവും വിഹ്വലതയുമെല്ലാം ആ പാട്ടിലുണ്ട്. തനിച്ചാക്കപ്പെട്ട മനുഷ്യർക്കു വേണ്ടിയാണ് അയാൾ പാടുന്നതെന്ന് തോന്നും. ഞെട്ടിയുണർന്ന പല രാത്രികളിലും ആ പാട്ട് വീണ്ടും വീണ്ടും കേൾക്കണമെന്ന് പലവട്ടം തോന്നിയിട്ടുണ്ട്.
കരിമ്പു കെട്ടുകളുമായി ഒരു കാളവണ്ടി ഞങ്ങളെ കടന്നുപോയി.
ഗോതമ്പുവയലുകളുടെ പച്ചപ്പിലേക്ക് സൂര്യൻ തലചായ്ക്കുകയാണ്.
ഒരുപാട് കാലങ്ങൾക്കു ശേഷം ഇന്ന് നീലിമയെ കാണും. മാഗസിനിൽ അടുത്തടുത്ത പേജുകളിൽ ഞങ്ങളുടെ കവിതകൾ അച്ചടിച്ചുവന്നിരുന്നു. കലാലയത്തിലെ ആൽമരത്തിന് ചുവട്ടിലിരുന്ന് ചില വൈകുന്നേരങ്ങളിൽ ഞങ്ങൾ ഒരേ കവിത രണ്ട് രീതിയിൽ മൊഴിമാറ്റി. വിവർത്തനങ്ങളിൽ നഷ്ടപ്പെടുന്നതിനെ ഞങ്ങളും കവിത എന്ന് വിളിച്ചു.
കണ്ടപ്പോൾ നീലിമ ഓടിവന്ന് കെട്ടിപ്പിടിച്ചു. കുറച്ച് സമയം കണ്ണുകളിലേക്ക് സൂക്ഷിച്ചുനോക്കി. വീടിനു ചുറ്റും ഞങ്ങൾ കൈകൾ കോർത്തുപിടിച്ച് വെറുതെ നടന്നു. പിന്നെ പതിവുപോലെ പുസ്‌തകങ്ങളെ കുറിച്ച് സംസാരിക്കാൻ തുടങ്ങി.
വൈകുന്നേരം മുറ്റത്തെ ദേവദാരുവിന് ചുവട്ടിലിരുന്നപ്പോൾ നീലിമ ചോദിച്ചു.
‘‘നിന്റെ കവിതയെഴുത്തും മൊഴിമാറ്റവുമൊക്കെ എങ്ങനെ പോകുന്നു? പുതിയതൊന്നും ഞാൻ വായിച്ചിട്ടില്ല.’’
ദൂരെ ഗോതമ്പു വയലുകൾ കാറ്റിൽ ഇളകിയാടുന്നത് നോക്കിയിരിക്കുകയായിരുന്നു ഞാൻ.
‘‘കവിതകളെ എനിക്കുപേക്ഷിക്കാനാവില്ലല്ലോ. വിവർത്തനവും അങ്ങനെ തന്നെ...’’
വിവർത്തനമെന്നത് ഭാഷകൾ തമ്മിലുള്ള വിഭവവിനിമയം മാത്രമല്ല, സാംസ്കാരികമായ തീർഥയാത്രകൂടിയാണത്. ആ യാത്രയുടെ ആകാശങ്ങളിലെ പുതിയനക്ഷത്രങ്ങളെ ഞാനും കാണട്ടെ.’’
പറഞ്ഞു തീർന്നപ്പോൾ എന്തോ ഓർത്തിട്ടെന്ന പോലെ നീലിമ ചിരിച്ചു. പിന്നെ പറഞ്ഞു തുടങ്ങി.
‘‘ചിലപ്പോൾ തോന്നും മൊഴിമാറ്റമെന്നത് മറ്റൊരു വീട്ടിലേക്ക് കല്യാണം കഴിച്ചയക്കുന്നതു പോലെയാണെന്ന്...
മരക്കൂട്ടങ്ങൾക്കിടയിലേക്ക് കാറ്റ് തള്ളിക്കയറി. ഇലകൾ അടർന്ന് വീണു.
പലതരം ഗന്ധങ്ങൾ വായുവിൽ പരന്നു.
സ്വതന്ത്രവിവർത്തനം വഞ്ചന മാത്രമല്ല അതൊരു കള്ളസാക്ഷ്യംകൂടിയാണ് ട്ടോ.’’
അത്രയുംകൂടി പറഞ്ഞ് അവൾ ചിരിച്ചു.
പതിവുപോലെ അവൾ ചിരിച്ചുകൊണ്ട് തർക്കിക്കാനുള്ള ഭാവമാണെന്നെനിക്ക് തോന്നി.
‘‘ആയിരിക്കാം പക്ഷേ, ഭാഷകൾ മാറുമ്പോൾ എന്തൊക്കെയോ ചോർന്നുപോകുന്നതായി എനിക്ക് ചിലപ്പോൾ തോന്നാറുണ്ട്.
‘‘വിവർത്തനം ഒരു ധ്യാനംപോലെ നീ ചെയ്യുന്നു. പക്ഷേ ആരാണത് ശ്രദ്ധിക്കുന്നത്. നിനക്ക് വളരാൻവേണ്ടി... നീ എന്തുചെയ്തു അതാണ് എനിക്കറിയേണ്ടത്.’’
നീലിമയുടെ വാക്കുകൾ ഗൗരവംകൊണ്ട് കനപ്പെട്ടു.
പഴുത്ത മാവിലകൾ ശബ്ദത്തോടെ കാറ്റിൽ അടർന്നുവീണു. എന്തെങ്കിലും നേടാൻവേണ്ടിയാണോ ആളുകൾ എഴുതുന്നത്? ആയിരിക്കാം. നീലിമയുടെ ചോദ്യത്തിന് എങ്ങനെയാണ് ഉത്തരം നൽകേണ്ടത്.
‘‘എനിക്കുവേണ്ടി ഞാനൊന്നും ചെയ്യുന്നില്ല. ഭരണകൂടത്തെ തലോടാതെ... നടപ്പ് ഭാവുകത്വത്തെ പകർത്താതെ...
ഞാൻ കവിതയിൽ ജീവിക്കുന്നു. അതുമാത്രം മതിയെനിക്ക്. എന്റെ കവിതകളെ വിമർശിച്ചോളൂ. പക്ഷേ എന്റെ സത്യസന്ധതയെ കണ്ടില്ലെന്ന് നടിക്കരുത്.’’
കുറച്ച് സമയത്തേക്ക് ഞങ്ങൾ ഒന്നും സംസാരിച്ചില്ല.
നീലിമ അകത്തേക്കു പോയി രണ്ട് ഗ്ലാസ് ചായയുമായി മടങ്ങിവന്നു.
‘‘ഇനി ഓരോ ചായ കുടിച്ചിട്ടുവരാം.’’
നീലിമ ഗ്ലാസുകൾ ടീപ്പോയിൽ വെച്ചുകൊണ്ട് പറഞ്ഞു.
‘‘ഈ സമയത്ത് ചായ പതിവില്ല.’’
‘‘കേരളത്തിലെ ചായപോലെയല്ല. ഒന്ന് കുടിച്ചു നോക്കൂ.’’
അത് പറഞ്ഞ് അവളൊരു ഗ്ലാസ് എനിക്ക് നീട്ടി.
ഏലത്തിന്റെയും ചുക്കിന്റെയും മണമുള്ള ചായ.
‘‘ഒടുക്കം അയാൾ വന്നത് ഇവിടേക്കായിരുന്നു അല്ലേ? പഞ്ച് ഗനിയിൽവെച്ച് കണ്ടിരുന്നു എന്ന് നീ ഒരിക്കൽ വാട്ട്സാപ്പ് സന്ദേശമയച്ചത് ഞാനോർക്കുന്നു.’’
ഞാനത് പറഞ്ഞപ്പോൾ എന്തോ ഓർത്തെടുക്കാനെന്നപോലെ നീലിമ കണ്ണുകൾ മുകളിലേക്കുയർത്തി.
‘‘ഉവ്വ്, പക്ഷേ തമ്മിൽ സംസാരിച്ചിട്ടുണ്ടായിരുന്നില്ല. എന്നാലും കാര്യങ്ങളെല്ലാം അറിയുന്നുണ്ടായിരുന്നു.
ഉന്മാദത്തിന്റെ സ്വയംവെട്ടിയ വഴികളിലൂടെ പ്രണാൾ കുന്നുകയറിപ്പോയി ആർക്കും അയാളെ തടയാനായില്ല. പിന്നീടൊരിക്കലും അയാൾ മടങ്ങിവന്നില്ല. ഇപ്പോൾ എവിടെയെങ്കിലും ജീവിച്ചിരിപ്പുണ്ടോ..? അറിയില്ല...
പറഞ്ഞു കഴിഞ്ഞ് നീലിമ ദീർഘനിശ്വാസമെടുത്തു.

നീലിമയെ കേട്ടു കഴിഞ്ഞപ്പോൾ വിവർത്തനം ചെയ്യാനാവാത്തൊരു വാക്യം ഭാഷക്കുള്ളിലെന്നപോലെ എനിക്കു വീർപ്പുമുട്ടി.
അയാൾ മാത്രമല്ല അങ്ങനെ എത്രയോ മനുഷ്യർ എെന്നന്നേക്കുമായി മാഞ്ഞുപോയിരിക്കുന്നു. അല്ലെങ്കിലും ഞങ്ങൾ തമ്മിൽ യാതൊന്നുമുണ്ടായിരുന്നില്ലല്ലോ..? സ്വയം സമാധാനിക്കാൻ ശ്രമിച്ചു.
രാത്രി മഴ പെഴിഞ്ഞു. പ്രഭാതത്തിൽ മലഞ്ചെരിവുകളിൽ മഞ്ഞിന്റെ നേർത്ത പാടകൾ നീണ്ടുകിടന്നിരുന്നു. നീലിമയോട് യാത്ര പറയാതെ വണ്ടിക്കരികിലേക്ക് നടന്നു. അവൾ എന്നെത്തന്നെ നോക്കിനിൽക്കുകയായിരുന്നു. കുതിരവണ്ടി മെല്ലെ ചലിച്ചു.
ഞാനോർക്കുകയായിരുന്നു. എല്ലാം അയാളറിയുന്നുണ്ടാവുമോ?
എന്നെ...
ഈ യാത്രയെ...
എന്റെ സ്വപ്‌നങ്ങളെ...
വീട്ടിൽ തിരിച്ചെത്തുമ്പോൾ വാതിലിനോട് ചേർന്ന് പത്രങ്ങളും തപാലുരുപ്പടികളും ചിതറിക്കിടന്നിരുന്നു. എല്ലാം പെറുക്കിയെടുത്തു.
നാളെകൂടി കഴിഞ്ഞാൽ അവധി അവസാനിക്കും. വീക്ക്ലിയിലേക്കുള്ള ഏതാനും എഴുത്തുകുത്തുകൾകൂടി തയാറാക്കാനുണ്ട്.
പുറത്തെ മരങ്ങൾക്കിടയിൽനിന്ന് പക്ഷിച്ചിറകടി കേട്ടു. തലക്കു മുകളിലേക്ക് പറന്നുവന്നപ്പോൾ പെട്ടെന്ന് വെളിപാടുണ്ടായി. ശൂന്യമായ മനസ്സിലേക്ക് കവിത പെയ്യുന്നു.
ലക്ഷ്യഭാഷയിലേക്ക് സഞ്ചാരം നടത്തുന്ന വിവർത്തന രാത്രികളിൽ എഴുത്തിൽ വന്നുചേരുന്ന ദൃശ്യങ്ങൾ ഭൂതകാലവുമായി കൂടിക്കലർന്ന് പുതിയ ആശയങ്ങൾ രൂപപ്പെടും. പലതും ഇടകലരും. എന്റെ തോന്നലുകളും ഞാൻ കണ്ട സിനിമകളും വായിച്ച പുസ്‌തകങ്ങളും ചേർന്ന് ഒരു പുതിയ ‘ഞാൻ’ രൂപപ്പെടുന്നു.
സാഫോയുടെ കവിതകൾ വായിക്കുമ്പോൾ ലോക കവിതകൾ മലയാള ഭാഷയിലേക്ക് ഒഴുകിവരുന്നത് പോലെ... ആ ചിറകടി ശബ്ദത്തിനൊപ്പം...
പ്ലാസ്റ്റിക് നാരുകളുമായി കൊത്തിപ്പറന്നപ്പോൾ പിന്തുടർന്നാണ് പക്ഷിയുടെ വാസസ്ഥലം കണ്ടെത്തിയത്.
തെങ്ങിൻതോപ്പിലെ ചെറിമരത്തിൽ കൂടുനിർമാണം പകുതിയായിരിക്കുന്നു.
രാത്രി ഉറക്കംവരാഞ്ഞപ്പോൾ പക്ഷിയെ ഓർത്തു. ഓരോനാരുകൾ കൂട്ടിവെച്ച് കൂടു പൂർത്തിയാക്കാൻ എത്രകാലം വേണ്ടിവരും.
എണീറ്റു മുഖം കഴുകി. മൊബൈലിൽ ടോർച്ച് തെളിച്ച് ചെറിമരത്തിനരികിലേക്ക് നടന്നു. മുകളിലെ കൊമ്പിൽ പൂർത്തിയാകാത്ത കിളിക്കൂടിന്റെ പാതി കണ്ടു. ഷാളിനുള്ളിൽ കരുതിയ കത്രിക പുറത്തെടുത്തു.
പിൻകഴുത്തിൽ മുടി ഇടതു കൈകൊണ്ട് ചുറ്റിപ്പിടിച്ചു. ശേഷം തലക്കൊപ്പം വെച്ച് മുറിച്ച് താഴത്തെ കൊമ്പിൽ തൂക്കി. ഇരുട്ടിന്റെ ഒരു ചിഹ്നമായി അത് മരക്കൊമ്പിൽ തൂങ്ങിക്കിടന്നു. വേഗം കൂട് പൂർത്തിയാവട്ടെ...
പെട്ടെന്ന് മെസേജ് അലർട്ട് ശബ്ദിച്ചു. ആരാണ് ഈ അസമയത്ത് സന്ദേശമയക്കുന്നത്. നീലിമയുടെ വാട്ട്സാപ്പ് സന്ദേശമായിരുന്നു.
പ്രണാൾ മരണപ്പെട്ടു. ആത്മഹത്യയായിരുന്നു. ഉരുളക്കിഴങ്ങ് പാടങ്ങളുടെ നടുവിൽ സർഗാത്മകമായി അയാൾ മരിച്ചുകിടന്നു.’’
മെസേജ് വായിച്ചു കഴിഞ്ഞപ്പോൾ വില്ലോമരങ്ങൾക്കിടയിലൂടെ സിഗരറ്റ് പുകച്ച് അയാൾ നടന്നുപോകുന്നതാണ് ഓർമവന്നത്.
ഞാൻ സിൽവിയ പ്ലാത്തിനെ ഓർത്തു.
സർഗാത്മകതയുടെ അതിപ്രസരം ചിലരെ മരണത്തിലേക്ക് തള്ളിവിടും. മരണവും ഒരു കലയാണ് എന്ന് ജീവിതത്തിന്റെ തുടർച്ചയെ നിഷേധിച്ചുകൊണ്ട് പ്രണാൾ പറയാതെ പറയുന്നു.
ഇരുട്ടിൽ തിരിച്ചുനടന്നു. ഇടക്ക് വഴി പലഭാഗങ്ങളിലേക്ക് തിരിഞ്ഞ് പോകുന്നു.
ഓരോ വഴിയും കവിതയുടെ ഓരോ വരിയാണെന്ന് തോന്നി. ഒരു വരി അവസാനിക്കുന്നിടത്ത് ഒരഗാധത പൊടുന്നനെ ആരംഭിക്കുന്നു. അകത്തുകയറിയ ഉടനെ വാതിലടച്ചു. പേനയും പേപ്പറുമെടുത്ത് എഴുത്തുമേശക്കു മുന്നിൽ ചെന്നിരുന്നു. അനന്തരം എന്നെത്തന്നെ വിവർത്തനം ചെയ്യാൻ തുടങ്ങി.