Begin typing your search above and press return to search.

തിര മുറിച്ച്

novel
cancel
camera_alt

ചിത്രീകരണം: ജയകൃഷ്​ണൻ എം

മങ്ങിയ നിലാവുള്ള രാത്രിയായിരുന്നു അത്. തിരകളടങ്ങിയ കടല്‍ ശാന്തമാണ്. ദൂരെ ഒരു പൊട്ടുപോലെ ലോറു ആ തോണി ആദ്യമായി കണ്ടു. അത് അവനെത്തേടി വരികയാണ്! സമയം അനക്കമറ്റതായി അവന് തോന്നി. ആകാംക്ഷയോടെ അവന്‍ അതു തന്നെ നോക്കിക്കൊണ്ട് നിന്നു. ഇപ്പോള്‍ അടുത്തു വന്ന തോണിയില്‍ അവന്‍ വ്യക്തമായി തോണിക്കാരനെ കണ്ടു. മെലിഞ്ഞു നീണ്ട അയാള്‍ക്ക് തിളങ്ങുന്ന കണ്ണുകളാണ്. അയാള്‍ അവനെത്തന്നെ നോക്കുകയാണ്. പൊടുന്നനെ ഒരു മിന്നല്‍പോലെ അവനത് മനസ്സിലായി. കര്‍ത്താവിന്‍റെ മാലാഖയാണത്! അവന്‍ താന്‍പോലും അറിയാതെ വിജനമായ ആ മണല്‍പ്പരപ്പില്‍ മുട്ടുകുത്തി. തോണി തീരത്തോടടുത്തു. തന്‍റെ ഹൃദയം ശക്തിയായി മിടിക്കുന്നത് അവനിപ്പോള്‍ അറിയാം. ഒരു പ്രാർഥനയും തനിക്കിപ്പോള്‍ മന്ത്രിക്കാനാവുന്നില്ല. വായില്‍ ഉമിനീര്‍ വറ്റിവരണ്ടിരുന്നു. തോണിയില്‍നിന്നിറങ്ങിയ ആ അതികായന്‍ ദേഹമാകെ നീണ്ട വെളുത്ത തുണികൊണ്ട് പുതച്ചിട്ടുണ്ട്. അയാളുടെ കണ്ണുകളിലെ തിളക്കം താങ്ങാനാവാതെ ലോറു കണ്ണുകള്‍ താഴ്ത്തി. പിന്നീട് ഇറുകെ അടച്ചു. അപ്പോള്‍ അവന്‍ ആ സ്വരം വ്യക്തമായി കേട്ടു. മജ്ജയെ തുരന്ന് ആഴങ്ങളെ തൊടുന്ന തണുത്ത ഒരു ആണിപോലെ ആ സ്വരം അവനില്‍ തറച്ചു.

‘‘ഇന്നേക്ക് പതിനാലാം ദിവസം നീ മരണപ്പെടും!’’

കേട്ടത് അവിശ്വസനീയമായി ലോറുവിന് തോന്നി. അവന്‍ കണ്ണുകളടച്ചുകൊണ്ടു തന്നെ വീണ്ടും കൂടുതല്‍ ശ്രദ്ധയോടെ കാത് കൂര്‍പ്പിക്കാന്‍ തുടങ്ങി. തിരകളുടെ നിലക്കാത്ത ഇരമ്പല്‍ മാത്രം അവന്‍ കേട്ടു. പാദപതനങ്ങളുടെ ശബ്ദങ്ങള്‍ ഒന്നും തന്നെ ഇല്ല. കുറച്ചുനേരം കഴിഞ്ഞ് കണ്ണുതുറന്നപ്പോള്‍ കടല്‍ത്തീരം ശൂന്യമാണ്! തണുത്ത കടല്‍ക്കാറ്റില്‍ അവന്‍ വിറയ്ക്കാന്‍ തുടങ്ങി. അന്നേരം ഒരു മിന്നല്‍ ആകാശത്തെ രണ്ടായി പിളര്‍ന്നു!

വിയര്‍ത്ത് കുളിച്ച് ലോറു ഉറക്കത്തില്‍നിന്നെഴുന്നേറ്റത് അപ്പോളാണ്. ഇടുങ്ങിയ മുറിയില്‍ അവന് ശ്വാസം മുട്ടാന്‍ തുടങ്ങി. എഴുന്നേറ്റ് വാതില്‍ തുറന്ന് പുറത്തെ വായു ആര്‍ത്തിയോടെ അവന്‍ ഉള്ളിലേക്കെടുത്തു. അത് ഗന്ധരഹിതമായിരുന്നു! വിറയ്ക്കുന്ന നീളം കുറഞ്ഞ മെലിഞ്ഞ വിരലുകള്‍ക്കൊണ്ട് ലോറു തന്‍റെ നെറ്റിയില്‍ തൊട്ടപ്പോള്‍ തിളയ്ക്കുന്ന കടലുപോലെ അത് പൊള്ളുന്നുണ്ടായിരുന്നു.

പിറ്റേന്ന് രാവിലെ ലോറുവിന് കോവിഡ് പോസിറ്റീവായി സ്ഥിരീകരിക്കപ്പെട്ടു. അതിശക്തമായ കോവിഡ് രണ്ടാം തരംഗത്തിന്‍റെ സമയമായിരുന്നു അത്. വിട്ടുമാറാത്ത മരണഭയം ക്വാറന്‍റൈന്‍ ദിനങ്ങളുടെ തുടക്കത്തിലേ ലോറുവിനെ ആഴത്തില്‍ കൊത്തി. ലോകത്തിനാല്‍ പറ്റിക്കപ്പെട്ടവനാണ് താനെന്ന തുടക്കം മുതലേ കൂടെയുണ്ടായിരുന്ന ചിന്ത അവന്‍റെ സിരകളില്‍ വിഷംപോലെ കലര്‍ന്ന് ഒഴുകി.

രുചിയില്ലാത്ത ഭക്ഷണം നീക്കിവെച്ച് അല്‍പം വെള്ളം കുടിക്കുന്നതിനിടയില്‍ നിറുത്താതെ അയാള്‍ ചുമച്ചുകൊണ്ടേയിരുന്നു. നെഞ്ചിന്‍കൂട് കൊത്തിപ്പറിക്കുന്ന ചുമകളുടെ ഹ്രസ്വമായ ഇടവേളയില്‍ അയാള്‍ തന്‍റെ മൊബൈല്‍ഫോണ്‍ പുറത്തെടുത്തു. വിശ്വാസികളുടെ വാട്സാപ്പ് കൂട്ടായ്മയായ ‘സ്തോത്ര’ത്തില്‍ പുതിയ പ്രാർഥനാഗീതങ്ങള്‍ വന്നിട്ടുണ്ട്. വിറയ്ക്കുന്ന കൈകളോടെ അയാളത് ഓണ്‍ചെയ്തു. ചെത്തിതേയ്ക്കാത്ത ആ വീടിന്‍റെ പുറത്തേക്ക് പ്രാർഥനാഗീതം ഒട്ടും ശ്രവണസുഖമില്ലാത്ത ചുമകളുമായി ഇടകലര്‍ന്ന് പരന്നൊഴുകാന്‍ തുടങ്ങി.

അപ്പനെ കടലില്‍ കാണാതായതിനു ശേഷമാണ് രണ്ട് പെങ്ങന്മാരും ഒരാങ്ങളയും അമ്മച്ചിയും ലോറുവും ചേര്‍ന്ന് സകുടുംബം സഭാമാറ്റം നടത്തിയത്. സംശയരോഗിയായ അപ്പനെ അമ്മച്ചിയുമായി വഴക്കിട്ട് കടലില്‍ പോയ അന്നാണ് കാണാതായത്. അന്നു മുതല്‍ ലോറുവിന് സ്ത്രീകളെ പൊതുവില്‍ ഇഷ്ടമല്ല. അമ്മച്ചിയും ഭാര്യയും അടക്കം ലോകമെമ്പാടുമുള്ള സ്ത്രീകളെ അയാള്‍ ദോഷം മാത്രം കാണുന്ന സൂക്ഷ്മദര്‍ശിനിയിലൂടെ കണ്ടു. അധികം സംസാരിക്കാത്ത, ആരോടും പെട്ടെന്ന് അടുക്കാത്ത, പൊതുവെ മുരടനെന്ന് വിളിക്കാവുന്ന ഗണത്തില്‍പ്പെട്ട ആളായിരുന്നു ലോറു. ക്രൂശിതനായ യേശുവില്‍ മാത്രം അയാള്‍ ആഴത്തില്‍ വിശ്വസിച്ചു. അത്ഭുതങ്ങള്‍ പ്രവര്‍ത്തിക്കാനുള്ള യേശുവിന്‍റെ കഴിവില്‍ അയാള്‍ക്ക് ഒട്ടുംതന്നെ സംശയമുണ്ടായിരുന്നില്ല. വാക്സിന്‍ എടുക്കാനോ മരുന്നുകള്‍ കഴിക്കാനോ അയാള്‍ തയാറായിരുന്നില്ല. ആഴക്കടലില്‍ മുങ്ങിത്താഴുന്നവന് ഒരു കൈത്താങ്ങായി അയാള്‍ കണ്ടത് കരുണാമയനായ യേശുനാഥനെ മാത്രമായിരുന്നു.

അപ്പനപ്പൂപ്പന്‍മാരായി കടലില്‍ പോകുന്നവരാണ് ലോറുവിന്‍റെ കുടുംബക്കാര്‍. ഒരു നേരമെങ്കിലും മീന്‍കറി കൂട്ടാതെ അയാള്‍ക്ക് ചോറ് ഇറങ്ങാറില്ലായിരുന്നു. സ്വാദില്ലാത്ത കുടംപുളിയിട്ട ചാളക്കറിയും മട്ടയരിയുടെ ഇളംതവിട്ടുനിറമുള്ള ചോറും ഇന്ന് വെറുപ്പോടെ അയാള്‍ നോക്കി. ശത്രുവിനെ തൊഴിക്കുന്നപോലെ അയാളത് തട്ടിത്തെറിപ്പിച്ചു. സ്റ്റീല്‍ പാത്രവും ഭക്ഷണവും പുറത്ത് മുറ്റത്ത് തെറിച്ചു പരന്നു കിടക്കുന്നത് ലോറുവിന്‍റെ കെട്ട്യോള്‍ അന്നമ്മ തിളച്ചു പൊന്തിവരുന്ന ദേഷ്യത്തോടെയും ദുഃഖത്തോടെയും കണ്ടു.

ലോറുവില്‍നിന്നും തികച്ചും വ്യത്യസ്തയായിരുന്നു അന്നമ്മ. വർണരഹിതമായ വസ്ത്രങ്ങള്‍ ധരിച്ചിരുന്ന അവള്‍ പക്ഷേ കൂടുതല്‍ വർണാഭമായ ജീവിതമാണ് ഇഷ്ടപ്പെട്ടത്. ഒത്തിരി നേരം സ്നേഹത്തോടെ സംസാരിച്ചിരിക്കാനും പൊട്ടിച്ചിരിക്കാനും അവള്‍ക്ക് ഇഷ്ടമാണ്. ആരേയും പെട്ടെന്ന് വിശ്വസിക്കുന്ന അന്നമ്മക്ക് ഈയാംപാറ്റയുടെ സ്വഭാവമാണെന്നാണ് ലോറു പറയാറുള്ളത്. തന്‍റേത് മാത്രമായ ഒരു ലോകത്ത് അവള്‍ക്ക് അവളെത്തന്നെ നഷ്ടപ്പെടാറുണ്ട്.

ഇന്ന് മുറ്റത്ത് ചിതറി കിടക്കുന്ന ഭക്ഷണം കോരുന്നതിനിടയില്‍ അന്നമ്മ ലോറുവിനെ മനസ്സിരുത്തി പ്രാകി. ഇത്രയും ബുദ്ധിമുട്ട് പിടിച്ച ഈ സമയത്ത് ഇയാള്‍ക്ക് എങ്ങനെയിങ്ങനെ പെരുമാറാന്‍ കഴിയുന്നുവെന്ന് അവള്‍ അത്ഭുതപ്പെട്ടു. മാസ്കുകളുടെയും സാനിറ്റൈസറുകളുടെയും ലോകത്തെ അന്നമ്മക്ക് വെറുപ്പാണ്. അയല്‍പക്കക്കാരോട് ഒന്ന് സംസാരിക്കാന്‍പോലും കഴിയാത്ത ഈ കാലത്തെ അവള്‍ ശപിച്ചു. അദൃശ്യനായ സൂക്ഷ്മജീവി തനിക്ക് ചുറ്റും അദമ്യമായ കൊലപാതക ദാഹത്തോടെ പെറ്റുപെരുകുന്നത് ഉള്‍ക്കിടിലത്തോടെ അവള്‍ അറിഞ്ഞു. അത് ശരിയുമാണ്! അയല്‍പക്കങ്ങളില്‍ മരണം ഒരു നിത്യസംഭവമായിട്ടുണ്ട്. താന്‍ കൂടുതല്‍ ഒറ്റപ്പെടുന്നതായും തനിക്ക് വാക്കുകള്‍ നഷ്ടമാവുന്നതായും അവള്‍ കണ്ടു. നട്ടെല്ലിലൂടെ ഒരു തണുപ്പ് പതുക്കെ അരിച്ചിറങ്ങുന്നതുപോലെ... അവള്‍ മേഘങ്ങളൊഴിഞ്ഞ ആകാശത്തേക്ക് നോക്കി. തല കറങ്ങുന്നതുപോലെ... ഒരു കൈത്താങ്ങിനായി അന്നമ്മ ചുറ്റുപാടും നോക്കി. വീടിനകത്തുനിന്ന് ടെലിവിഷനിലെ വാര്‍ത്തയുടെ ശബ്ദം അവ്യക്തമായി അവള്‍ കേട്ടു. അന്നത്തെ കോവിഡ് വ്യാപന നിരക്ക് അറിയിക്കുകയാണ്. പീറ്റര്‍ എവിടെയാണ്? അന്നമ്മ ഉറക്കെ പീറ്ററെ വിളിക്കാന്‍ ശ്രമിച്ചു. ശബ്ദം പക്ഷേ, പുറത്തേക്കു വന്നില്ല.

ഒമ്പതാം ക്ലാസില്‍ പഠിക്കുന്ന പീറ്റര്‍ അന്നമ്മയുടെ മൊബൈല്‍ ഫോണുമായി പഠിക്കാനിരിക്കുകയായിരുന്നു. ചുട്ടുപൊള്ളുന്ന ആ വീടിന്‍റെ ഇളംനീലനിറമുള്ള കര്‍ട്ടനുകള്‍ ഉച്ചനേരത്തെ കാറ്റില്‍ പതുക്കെയിളകി. ഉറക്കെ ടി.വി വെച്ചിരിക്കുന്ന ആ സ്വീകരണമുറിയിലിരുന്ന് പീറ്റര്‍ വിയര്‍ത്തു. പിന്‍കഴുത്തിലൂടെ വിയര്‍പ്പുചാലുകള്‍ അവന്‍റെ പുറംഭാഗം നനച്ചു. ഇടത്തെ കൈകൊണ്ട് അവന്‍ ട്രൗസറിന്‍റെ മുകളിലോട്ട് പൊന്തിനില്‍ക്കുന്ന സുദൃഢമായ ലിംഗത്തെ ശക്തമായി തടവി. ഫോണിലവന്‍ അര്‍ധനഗ്നകളായ സ്ത്രീകളുടെ ശരീരങ്ങളിലൂടെ അലയുകയായിരുന്നു. തന്‍റെ നോട്ട്ബുക്കില്‍ അറ്റം കൂര്‍ത്ത പെന്‍സില്‍കൊണ്ട് അവനാ അര്‍ധനഗ്ന ശരീരങ്ങള്‍ നിറച്ചും വരച്ച് വെച്ചിരുന്നു. അന്നമ്മയുടെ അവനെ തേടിയുള്ള വിളികള്‍ അവന്‍ കേട്ടില്ല. പച്ചനിറമുള്ള ട്രൗസറിനു മുകളില്‍ ഇപ്പോള്‍ ഒരു കൊച്ചുഭൂപടം പോലെ നനവു പടരാന്‍ തുടങ്ങി. അവന്‍ പെട്ടെന്ന് എഴുന്നേറ്റ് കുളിമുറിയിലേക്ക് ഓടി. പുറത്ത് വെയിലില്‍ അന്നമ്മ ഒറ്റക്ക് നിലത്ത് കുത്തിയിരുന്നു.

അന്ന് വൈകുന്നേരവും പതിവുപോലെ തന്‍റെ M 80 സ്കൂട്ടറും ഓടിച്ച് സ്റ്റീഫന്‍ ലോറുവിന്‍റെ വീട്ടിലെത്തി. മാസ്ക് ധരിച്ച് വീടിന് പുറത്തുനിന്ന അയാള്‍ പതിവുപോലെ അന്നമ്മയെ വിളിച്ചു. നീല പ്ലാസ്റ്റിക് കവറില്‍ കൊണ്ടുവന്ന അരിയും പച്ചക്കറിയും അയാള്‍ അവള്‍ക്ക് കൈമാറി. പള്ളീലച്ചന്‍ പനിനീര് തെളിക്കുന്നതുപോലെ അന്നമ്മ അയാളുടെ കൈയില്‍ സാനിറ്റൈസര്‍ ഒഴിച്ചുകൊടുത്തു. രണ്ടു കൈകളിലും അതമര്‍ത്തി തേച്ച് അയാള്‍ അവളെ നോക്കിച്ചിരിച്ചു. മുഖത്തിലെവിടെയോ തെളിഞ്ഞുവന്ന ഒരു ബംഗാളിച്ഛായ ആ മൂവന്തിനേരത്ത് അയാളെ കൂടുതല്‍ സുന്ദരനാക്കി. നെറ്റിയില്‍ പൊടിഞ്ഞ വിയര്‍പ്പ് വെളുപ്പില്‍ കറുത്ത നിറത്തിലുള്ള ചെറുചതുരങ്ങള്‍ നിറഞ്ഞ തൂവാലകൊണ്ട് അയാള്‍ തുടച്ചു. പിന്നെ അന്നമ്മയോട് വിശേഷങ്ങള്‍ ചോദിച്ച് അൽപസമയം നിന്നതിനു ശേഷം വീട്ടില്‍ കയറാതെ അയാള്‍ തന്‍റെ M 80 ഓണാക്കി തിരിച്ചുപോയി.

വൈപ്പിന്‍കരയില്‍ വര്‍ഷങ്ങള്‍ക്കു മുന്നേ എപ്പോഴോ എത്തിച്ചേര്‍ന്ന ഒരുവനാണ് സ്റ്റീഫന്‍. ഇപ്പോള്‍ കോർപറേഷനിലെ മാലിന്യനിർമാർജന വകുപ്പില്‍ ലോറുവിനോടൊപ്പം തൊഴിലെടുക്കുന്നു. ലോറുവിന് ഈ ലോകത്തില്‍ ആകെയുള്ള ഒരേയൊരു സുഹൃത്തെന്നു പറയാം. കടല്‍ക്കരയില്‍ സ്റ്റീഫന് ഒരു ചെറിയ വീടുണ്ട്. ഏതുനേരവും അവിടെ നിന്ന് പല ഭാഷകളിലുള്ള പാട്ടുകള്‍ കേള്‍ക്കാം. സംഗീതമൊഴിഞ്ഞ നേരങ്ങള്‍ ആ വീട്ടിലില്ല എന്നുതന്നെ പറയാം. തന്‍റെ പഴക്കം ചെന്ന മരത്തടിയില്‍ പണിത ഗിറ്റാറില്‍ അയാളും ചില നേരങ്ങളില്‍ താളമിടാറുണ്ട്. തന്‍റെ പണിസ്ഥലത്തുനിന്നും കിട്ടുന്ന മാലിന്യങ്ങളില്‍നിന്ന് അയാളുണ്ടാക്കിയ മനോഹര വസ്തുക്കള്‍ ആ വീട്ടില്‍ നിറയെ ഉണ്ട്. ഉപേക്ഷിക്കപ്പെട്ട കുപ്പികള്‍, ചില്ലുപാത്രങ്ങള്‍, മരത്തടികള്‍, ആഷ് ട്രേകള്‍, തുണികള്‍, സിഗരറ്റ് കൂടുകള്‍ തുടങ്ങി അയാള്‍ ശേഖരിക്കാത്തതായിട്ട് ഒന്നുമില്ലെന്നു തന്നെ പറയാം. നിറുത്താതെ കടല്‍ക്കാറ്റ് ആഞ്ഞടിക്കുന്ന കടല്‍തീരത്തെ ആ കൊച്ചുവീട്ടില്‍ സ്റ്റീഫന്‍ ഏകനായിരുന്നു. കോവിഡിനെ മറന്ന് സ്റ്റീഫന്‍ പല ആകൃതികളുമുള്ള ചില്ലുകുപ്പികള്‍ക്ക് നിറങ്ങള്‍ കൊടുക്കാന്‍ തുടങ്ങി. സന്ധ്യാനേരങ്ങളിലെ സുവർണ വെളിച്ചം ചില്ലുകുപ്പികളുടെ പ്രതലങ്ങളില്‍ തട്ടി വര്‍ണാഭമായി ചിതറി.

മുടങ്ങിപ്പോയ അടവുകളെക്കുറിച്ച് ഓർമപ്പെടുത്താന്‍ അന്നു വൈകീട്ടും ബാങ്ക് മാനേജര്‍ ലോറുവിനെ ഫോണില്‍ വിളിച്ചിരുന്നു. വീടുപണിക്കായി എടുത്ത ബാങ്ക് ലോണിനെക്കുറിച്ച് അയാള്‍ മറന്നിട്ടുണ്ടായിരുന്നില്ല. വീടുപണി പകുതിയായപ്പോഴേക്കും കൈയിലെ പണം തീര്‍ന്നുപോയിരുന്നു. സ്വീകരണമുറിയിലെ ടി.വി ഗംഗയില്‍ ഒഴുകി നടക്കുന്ന അനാഥശവങ്ങളെക്കുറിച്ച് ഒച്ചത്തില്‍ നിലവിളിച്ചു. കുടുസ്സുമുറിയില്‍ അയാള്‍ക്ക് ശ്വാസംമുട്ടാന്‍ തുടങ്ങി. സ്വാദും ഗന്ധവും നഷ്ടപ്പെട്ട അയാള്‍ പൊടിയരിക്കഞ്ഞിയും ഉണക്കച്ചെമ്മീന്‍ ചമ്മന്തിയും പപ്പടവും വെറുപ്പോടെ നോക്കി. പതുക്കെ പിന്‍വാതില്‍ തുറന്ന് ഒച്ച കേള്‍പ്പിക്കാതെ ഇടുങ്ങിയ തെരുവുകളിലൂടെ കടല്‍ത്തീരത്തേക്ക് നടന്നു. മങ്ങിയ നിലാവെളിച്ചത്തില്‍ പരിചിതമായ വഴികളിലൂടെ ആലംബമറ്റവനെപ്പോലെ നടന്നു. വെളിച്ചത്തിന്‍റെ ഒരു കൊച്ചുപൊട്ടായി സ്റ്റീഫന്‍റെ വീട് ലോറു കണ്ടു. തണുത്ത കടല്‍ക്കാറ്റില്‍ ആശ്വസിപ്പിക്കുന്ന തിരകളുടെ താളവും ശ്രവിച്ച് തീരത്തേക്ക് തന്നെ നടന്നു. നിലാവും ഇരുട്ടും ഇടകലര്‍ന്ന് കിടക്കുന്ന അകലങ്ങളിലേക്ക് അയാള്‍ നോക്കി. പരന്നുകിടക്കുന്ന ഈ കടലിലെവിടെയോ അലിഞ്ഞുപോയ അപ്പനെ അന്നേരം ഓർമവന്നു. അപ്പനപ്പൂപ്പന്മാരായി തങ്ങളുടെ പരമ്പര ലോകത്തിനാല്‍ പറ്റിക്കപ്പെട്ടവരാണെന്ന അയാളുടെ സ്ഥിരം ചിന്ത ഒരു മിന്നായംപോലെ ഉള്ളില്‍ തെളിഞ്ഞു. അവശനായി കിതച്ചുകൊണ്ട് പൂഴിമണലില്‍ അയാള്‍ ഇരുന്നു. ആഞ്ഞുവീശിയ കടല്‍ക്കാറ്റില്‍ അന്നേരം അപ്പന്‍ തന്നെ വിളിക്കുന്നതുപോലെ ലോറുവിന് തോന്നി. വിറയ്ക്കുന്ന ചുണ്ടുകളോടെ ലോറു വചനങ്ങള്‍ ചൊല്ലാന്‍ തുടങ്ങി.

കോവിഡ് ഒന്നാംഘട്ട സമയത്താണ് ജയപാലന്‍ ഫേസ്ബുക്കില്‍ അന്നമ്മക്ക് ആദ്യമായി മെസേജ് ഇടുന്നത്. ഹൈസ്കൂളില്‍ അന്നമ്മയുടെ സഹപാഠിയായിരുന്നു ജയപാലന്‍. പെണ്‍കുട്ടികളുടെ ശ്രദ്ധ പിടിച്ചുപറ്റാനായി പാട്ടുപാടല്‍ തുടങ്ങി നാടകാഭിനയം വരെ എന്തും ചെയ്യാന്‍ അയാള്‍ അന്നേ തയാറായിരുന്നു. കറുത്ത കണ്ണട വെച്ച് മനോഹരമായി ചിരിച്ചുകൊണ്ടുള്ള ജയപാലന്‍റെ പ്രൊഫൈല്‍ പിക്ചര്‍ വര്‍ഷങ്ങള്‍ക്കു ശേഷം കണ്ടപ്പോള്‍ അന്നമ്മയുടെ മുഖത്ത് ഒരു മന്ദഹാസം രൂപപ്പെട്ടു. എറണാകുളം നഗരത്തില്‍ വാടകക്ക് മുറി എടുത്ത് ചെറിയൊരു ടെക്സ്റ്റൈല്‍ ഷോപ്പ് നടത്തുന്ന ജയപാലന്‍ ഇപ്പോഴും അവിവാഹിതനായിരുന്നു. ടെക്സ്റ്റൈല്‍ ഷോപ്പ് എന്ന ചെറിയ തുടക്കത്തില്‍നിന്നും അയാള്‍ വലിയ സ്വപ്നങ്ങള്‍ കാണാന്‍ തുടങ്ങി. കണ്ണാടിക്ക് മുന്നില്‍നിന്ന് കൊഴിഞ്ഞ് കഷണ്ടിയാവാന്‍ തുടങ്ങിയ നെറ്റിയുടെ മുന്‍വശത്തേക്ക് മുടി പതിച്ച് ഈരുന്നതിനിടയില്‍ അയാള്‍ സ്വയം ‘ഐ ആം ദി ബെസ്റ്റ്!’ ‘ഐ ക്യാന്‍ ഡു ഇറ്റ്’! എന്ന് നിരന്തരം പറഞ്ഞുകൊണ്ടിരുന്നു. സുന്ദരികളായ സ്ത്രീകള്‍ ഒരു ദൗർബല്യമായിരുന്ന അയാള്‍ ഫേസ്ബുക്ക് കടലിലേക്ക് തന്‍റെ വല ആഴത്തില്‍ വീശി.

അന്നമ്മ ജയപാലനുമായി നിരന്തരം ചാറ്റ് ചെയ്യാന്‍ തുടങ്ങി. പ്രേമവും ശൃംഗാരവും നിറഞ്ഞ ജയപാലന്‍റെ ശബ്ദം കേള്‍ക്കാന്‍ അവള്‍ കാതോര്‍ത്തിരുന്നു. ഇടക്ക് ഒഴിവുള്ള സമയങ്ങളില്‍ ഗൂഢമായി അവള്‍ അയാളെ വീഡിയോ കോളില്‍ കണ്ടു. നിനക്ക് ചന്തമുള്ളതൊന്നുമില്ലേ ഉടുക്കാനെന്ന് അയാള്‍ കളിയാക്കി ചോദിച്ചു. എന്‍റെ കടയില്‍നിന്ന് നല്ല ജീന്‍സും ടോപ്പും തന്ന് നിന്നെ മോഡേണാക്കുമെന്ന് പറഞ്ഞതിന് ശേഷം ‘ലവ് യൂ ബേബീ’ എന്ന് നീട്ടി വലിച്ച് ജയപാലന്‍ കൊഞ്ചി. ചുണ്ടിലേക്ക് തെറിച്ച ഉമിനീര്‍ നാവുകൊണ്ടയാള്‍ ഉള്ളിലേക്ക് വലിച്ചു. എനിക്കെപ്പോഴും നിന്നെ കാണണമെന്നും ഞാനിപ്പോളങ്ങോട്ട് വന്നു കളയുമെന്നും ജയപാലന്‍ വീമ്പു പറഞ്ഞു. വന്നാല്‍ തോലുകളഞ്ഞ പച്ചവെള്ളരിക്ക കടിച്ചു തിന്നുന്നതുപോലെ നിന്നെ തിന്നുമെന്നും അയാള്‍ കൊതിയോടെ പറഞ്ഞു. അന്നേരം ഉമിനീര് ഉള്ളിലേക്കിറക്കിയ അയാളുടെ തൊണ്ടക്കുഴിയിലെ മുഴ ഉയര്‍ന്നുപൊന്തി വന്നു. കൈമുട്ടുവരെ പൊക്കിവെച്ച ഷര്‍ട്ടിന്‍റെ കൈകള്‍ അയാള്‍ താഴേക്കിറക്കി. ആശയോടെ മൊബൈല്‍ സ്ക്രീനിലേക്ക് നോക്കി ‘കിസ് മീ ബേബീ’ എന്ന് മൊഴിഞ്ഞു.

അന്നമ്മയുടെ മൊബൈല്‍ ഫോണ്‍ പഠനാവശ്യത്തിനായി പീറ്റര്‍ ഉപയോഗിക്കുന്നത് അന്നമ്മക്ക് ഒട്ടും ഇഷ്ടമുണ്ടായിരുന്നില്ല. വേറെ നിവൃത്തിയില്ലാത്തതുകൊണ്ടു മാത്രം അവള്‍ അത് അനുവദിച്ചുകൊടുത്തു. ഫോണിനുവേണ്ടി പീറ്ററും അന്നമ്മയും തമ്മില്‍ ഇടക്കിടെ വഴക്കുണ്ടാവാറുണ്ടായിരുന്നു. അന്ന് രാത്രി ഏകദേശം പത്തുമണിയോടെ ടി.വി ഓഫ് ചെയ്ത് ഉറങ്ങാന്‍ കിടന്ന അന്നമ്മ ഉറക്കം വരാതെ മൊബൈല്‍ ഫോണ്‍ തുറന്ന് ജയപാലന്‍റെ എഫ്ബി പ്രൊഫൈലിലെ പടങ്ങള്‍ നോക്കാന്‍ തുടങ്ങി. എപ്പോഴോ പീറ്റര്‍ അടുത്തുവന്ന് കിടന്നത് അവള്‍ അറിഞ്ഞില്ല. പിന്നീട് അവളെ ഭയപ്പെടുത്തുന്നവിധം ഉറക്കെ അവന്‍ തനിക്ക് ഫോണ്‍ തരാന്‍ പറഞ്ഞു. തനിക്ക് പഠിക്കാനുണ്ടെന്നും അത്യാവശ്യമായി ഫോണ്‍ വേണമെന്നും അവന്‍ ശഠിച്ചു. ഇപ്പോള്‍ തരാന്‍ പറ്റില്ലെന്നു പറഞ്ഞ അന്നമ്മയുടെ കൈയില്‍നിന്ന് അവന്‍ ഫോണ്‍ പിടിച്ചുപറിക്കാന്‍ നോക്കി. പിടിവലിക്കൊടുവില്‍ പീറ്റര്‍ ഫോണ്‍ വലിച്ചെടുത്ത് തന്‍റെ വലത്തെ കൈ വീശി അന്നമ്മയുടെ ഇടത്തെ കവിളില്‍ ആഞ്ഞൊരടി കൊടുത്തതിനു ശേഷം വേഗത്തില്‍ മുറിവിട്ടു പുറത്തേക്ക് പോയി. ഇളം നിലാവ് ഇരുട്ടുമായി കലര്‍ന്നു കിടന്ന ആ ചെറിയ മുറിയില്‍ അവള്‍ എഴുന്നേറ്റിരുന്നു. ശൂന്യമായ അവളുടെ കണ്ണുകള്‍ പതുക്കെ നിറഞ്ഞൊഴുകാന്‍ തുടങ്ങി. വില കുറഞ്ഞ പരുക്കന്‍ കട്ടിത്തുണികൊണ്ടുള്ള പുതപ്പില്‍ അവള്‍ രണ്ടു കൈകളും കൂട്ടിപ്പിടിച്ചു. കരച്ചില്‍ പുറത്തു കേള്‍ക്കാതിരിക്കാന്‍ അവള്‍ പരമാവധി ശ്രമിച്ചു.

‘‘ഈ നരകത്തില്‍നിന്ന് എന്നെ എവിടേക്കെങ്കിലും ഒന്നു കൊണ്ടുപോകാമോ ജയാ?’’

പിറ്റേന്ന് പുലര്‍ച്ചക്ക് പഴക്കം ചെന്ന മുരിങ്ങാമരത്തിനു ചുവട്ടില്‍നിന്ന് ശബ്ദം വളരെ താഴ്ത്തി അവള്‍ ജയപാലനോട് സംസാരിക്കാന്‍ തുടങ്ങി. അവളുടെ പതിഞ്ഞ ദുഃഖം നിറഞ്ഞ സംസാരത്തിന്‍റെ കാരണം എന്തെന്ന് ഉറക്കച്ചടവോടെ ജയപാലന്‍ ചോദിച്ചു. മറുപടിയായി അന്നമ്മ തന്‍റെ കുട്ടിക്കാലത്തെ ഒരനുഭവം അവനോട് പറഞ്ഞു. വിശാലമായി പരന്നുകിടക്കുന്ന ഒരു പാടശേഖരത്തിനടുത്തായിരുന്നു അന്നമ്മയുടെ വീട്. അവളുടെ ചെറുപ്പത്തിലേ അപ്പച്ചന്‍ മരിച്ചുപോയി. കടുത്ത വിഷാദരോഗിയായ അമ്മച്ചിയോടും രണ്ട് വയസ്സിനു മൂപ്പുള്ള ചേച്ചിയോടും കൂടെയായിരുന്നു അവള്‍ അവിടെ കഴിഞ്ഞത്. കൊയ്ത്തു കഴിഞ്ഞ് ഉണങ്ങിയ നെല്‍ക്കുറ്റികള്‍ മാത്രമായി അനാഥമായി കിടക്കുന്ന ആ പാടം രാത്രികാലങ്ങളില്‍ ഭയപ്പെടുത്തുന്ന ഒരു സാന്നിധ്യമായിരുന്നു. ഒരിക്കല്‍ ഒരു പാതിരാത്രി നായ്ക്കളുടെ നിലക്കാത്ത കുരയ്ക്കല്‍ കേട്ട് അന്നമ്മ ഞെട്ടിയുണര്‍ന്നു. നായ്ക്കളുടെ ഒടുങ്ങാത്ത കുരയ്ക്കല്‍ മൂലം പേടിച്ചരണ്ട അവള്‍ ഒറ്റജനവാതില്‍ തുറന്ന് പാടത്തേക്ക് നോക്കി.

ഇരുണ്ട നിലാവില്‍ പതിനഞ്ചോളം നായ്ക്കള്‍ മാറി മാറി ഒരു പെണ്‍പട്ടിയെ ഭോഗിക്കുന്നതിന്‍റെയും അടക്കാനാവാത്ത വേദനയില്‍ ആ പെണ്‍പട്ടി കരയുന്നതിന്‍റേയും ദൃശ്യമായിരുന്നു അവിടെ. നെഞ്ചില്‍ തുളച്ചുകയറിയ വേദനയോടെ ജനവാതില്‍ പൊടുന്നനെ അടച്ചതും ഏറെനേരം ഉറങ്ങാനാവാതെ ആ ഒറ്റപ്പെട്ട പെണ്‍പട്ടിയുടെ ദൈന്യം നിറഞ്ഞ ഓരിയിടല്‍ കേട്ടതും പിന്നീടെപ്പോഴോ ഉറങ്ങിപ്പോയപ്പോള്‍ ദുഃസ്വപ്നം കണ്ട് ഞെട്ടിയുണര്‍ന്നതും അവള്‍ ഓര്‍ത്തു. തലേന്നത്തെ സംഭവം ഓര്‍ത്തെടുത്ത് വീണ്ടും ഇടറിയ ശബ്ദത്തില്‍ അവള്‍ ചോദിച്ചു. ‘‘എന്നെ കൊണ്ടുപോകുമോ... എവിടേക്കെങ്കിലും...’’ അപ്പുറത്ത് ജയപാലന്‍ എന്തായാലും കൊണ്ടുപോകാമെന്നും നീ പറഞ്ഞാല്‍ മതിയെന്നും ആവര്‍ത്തിച്ചുകൊണ്ടിരിക്കുമ്പോള്‍ അവള്‍ പണിപ്പെട്ട് തന്‍റെ ഏങ്ങലുകളടക്കി.

ആ വൈകുന്നേരം പീറ്ററിനെ കാണാതായി. വീടുവിട്ട് പുറത്ത് എങ്ങോട്ടെന്നില്ലാതെ അലയുകയായിരുന്നു അവന്‍. വിജനമായ നഗരവീഥികളിലൂടെയും ഒഴിഞ്ഞുകിടക്കുന്ന ഇടവഴികളിലൂടെയും അവന്‍ നടന്നു. കാറ്റില്‍ പറന്നു നടക്കുന്ന ശൂന്യമായ ഒരു പ്ലാസ്റ്റിക് കൂടുപോലെ അവന്‍ അലഞ്ഞു. ഒടുവില്‍ മട്ടാഞ്ചേരിയിലെ കാടുപടര്‍ന്നു കിടക്കുന്ന ഒരു സെമിത്തേരിയില്‍ കൊറേ നേരം അവനൊറ്റക്കിരുന്നു. ചിതറിക്കിടക്കുന്ന കുഴിമാടങ്ങള്‍ക്കിടയിലൂടെ വരണ്ട കാറ്റ് വീശാന്‍ തുടങ്ങി. എന്തെന്നില്ലാത്ത ഒരാവേഗത്തില്‍ അവന്‍ കുറ്റിച്ചെടികള്‍ വലിച്ചെടുത്ത് പുറത്തേക്കെറിഞ്ഞു. പിന്നെയും തിളച്ചുപൊന്തുന്ന രോഷത്തോടെ അവന്‍ അകലങ്ങളിലേക്ക് നോക്കി.

പീറ്ററെ കാണാതെ ലോറുവും അന്നമ്മയും പരിഭ്രാന്തരായി വീടിനു പുറത്തിറങ്ങി നിന്നു. അവര്‍ സ്റ്റീഫനെ ഫോണില്‍ വിളിച്ച് കാര്യം പറഞ്ഞു. പീറ്ററുടെ കൂട്ടുകാരെ വിളിച്ച് ചോദിച്ചു. ആര്‍ക്കും ഒന്നും അറിയുമായിരുന്നില്ല. ഒടുവില്‍ ഏറെ വൈകി പീറ്റര്‍ വീട്ടിലേക്ക് തിരിച്ചു വന്നു. ദേഷ്യത്തേക്കാള്‍ ആശ്വാസം നിറഞ്ഞ കണ്ണുകളോടെ അവര്‍ അവനെ നോക്കി. അലഞ്ഞ് ക്ഷീണിതനായ അവന്‍ വന്നപാടെ കിടക്കയിലേക്ക് കമിഴ്ന്നു. വെള്ളവും ഭക്ഷണവും കഴിക്കാതെ അന്നവന്‍ ഉറങ്ങി.

രാവിലെ അന്നമ്മക്ക് പനിയും ചുമയും തുടങ്ങി. പരിശോധനയില്‍ കോവിഡ് പോസിറ്റീവ് ആണെന്ന് തെളിഞ്ഞു. വീട്ടുപണികള്‍ തുടര്‍ന്നും അവള്‍തന്നെ ചെയ്തുപോന്നു. അസഹ്യമായ ഒറ്റപ്പെടലില്‍ അവള്‍ സ്ഥലകാലങ്ങള്‍ മറന്നുപോയി. അടുപ്പത്ത് പുഴുങ്ങാനിട്ട കോഴിമുട്ടകള്‍ ഉപേക്ഷിക്കപ്പെട്ട് ഉറക്കെ കരയുന്നത് ഞെട്ടലോടെ അന്നമ്മ കേട്ടു. പതഞ്ഞ് പൊന്തിയ പാല്‍ച്ചായ തൂവിപ്പരന്ന് പരിഭവത്തോടെ തന്നോട് പിറുപിറുക്കുന്നത് വേദനയോടെ ശ്രദ്ധിച്ചു. ദിവസങ്ങള്‍ ചെല്ലുന്തോറും അവള്‍ കൂടുതല്‍ ക്ഷീണിതയാകുവാന്‍ തുടങ്ങി. അന്നമ്മക്ക് വാക്സിന്‍ എടുക്കേണ്ട കാര്യം ഓർമിപ്പിച്ച സ്റ്റീഫനോട് അതിന്‍റെ ആവശ്യമില്ലെന്ന് ലോറു തീര്‍ത്ത് പറഞ്ഞു. ജയപാലനോട് ഫോണില്‍ സംസാരിക്കാന്‍പോലും പറ്റാത്ത വിധം ദുര്‍ബലയായിത്തീര്‍ന്നു അവള്‍. മരിച്ചുപോയ വിഷാദരോഗിയായ അമ്മച്ചിയെ നിരന്തരം സ്വപ്നം കണ്ടു. സ്വപ്നങ്ങളില്‍ കണ്ടത് ചെറുപ്പകാലത്തെ വീടായിരുന്നു. കുട്ടിയായ അവള്‍ ശാന്തയായ, പെട്ടെന്ന് വയസ്സായിപ്പോയ അമ്മച്ചിയുടെ അടുത്തുനിന്ന് അവരുടെ വെളുത്ത മുടിയിഴകളിലൂടെ വിരലോടിക്കുകയാണ്. പെട്ടെന്ന് അമ്മച്ചി എന്തോ കണ്ട് ഭയന്നപോലെ രണ്ടു കൈകൊണ്ടും കണ്ണുകളടച്ച് ഉറക്കെ കരയാന്‍ തുടങ്ങി. പേടിച്ച് പുറംവാതില്‍ തുറന്ന് പുറത്തേക്ക് ഓടിയ അന്നമ്മക്കുട്ടിയെ അമ്മച്ചി പുറകില്‍നിന്ന് ദീനമായി വിളിക്കാന്‍ തുടങ്ങി. മൂടല്‍മഞ്ഞ് വീണ ഇരുട്ടു മൂടിയ വയലിലൂടെ തപ്പിപ്പിടിച്ചുകൊണ്ട് ഓടുന്ന അന്നമ്മക്കുട്ടിയുടെ പുറകില്‍ അമ്മച്ചിയുടെ നേര്‍ത്ത വിലാപം വന്നുതൊട്ടു.

ആ ദിവസങ്ങളില്‍ തന്‍റെയുള്ളില്‍ മറ്റാരോ ഒരാള്‍ കുടിയേറിപ്പാര്‍ക്കുന്നതായി അന്നമ്മക്ക് തോന്നി. സന്ധികളിലൂടെ പടരുന്ന വേദന മറ്റാരുടെയോ വേദനയാണെന്ന് ചിന്തിക്കാന്‍ അവള്‍ ശ്രമിച്ചു. ഈ ശരീരവും വേദനകളും ചെകുത്താന്‍ പിടിച്ച തന്‍റെ ഈ നശിച്ച മനസ്സും മറ്റാരുടെയോ ആണെന്ന് വിശ്വസിക്കാന്‍ അവള്‍ തീവ്രമായി ശ്രമിച്ചു. പക്ഷേ ഓക്സിജന്‍ കിട്ടാതെ ആളുകള്‍ ശ്വാസം മുട്ടി മരിക്കുന്ന വാര്‍ത്ത ടി.വിയില്‍ കേട്ട് അവള്‍ ബുദ്ധിമുട്ടി ശ്വാസം ഉള്ളിലേക്ക് വലിച്ചു. ചുമയുടെ മൂർധന്യത്തില്‍ അന്നമ്മ ഒരു തുള്ളി വെള്ളത്തിനായി ദാഹിച്ചു. അവള്‍ ഇരുട്ടുകയറുന്ന കണ്ണുകളോടെ വെള്ളത്തിനായി ചുറ്റും നോക്കി. ആ ഇരുണ്ട ചെറിയ മുറിയില്‍ അവളുടെയരികെ ആരുമുണ്ടായിരുന്നില്ല.

പിറ്റേന്ന് രാവിലെ അന്നമ്മ മരണപ്പെട്ടു. ലോറുവിന് കോവിഡ് വന്നതിന്‍റെ പതിനാലാം ദിവസമായിരുന്നു അന്ന്. പ്ലാസ്റ്റിക് സഞ്ചിയില്‍ അന്നമ്മയെ ആരോഗ്യപ്രവര്‍ത്തകര്‍ ആംബുലന്‍സില്‍ കയറ്റുന്നത് ലോറുവും പീറ്ററും അകലെ മാറിനിന്ന് കണ്ടു. അന്ത്യചുംബനംപോലും കൊടുക്കാനാവാതെ അന്നമ്മയെ കൊണ്ടുപോകുന്നത് ലോറു കണ്ണീരൊഴുക്കാതെ നോക്കിനിന്നു. ഇളംനീല കര്‍ട്ടനുകളുള്ള അവരുടെ പണിതീരാത്ത വീടിന്‍റെ ചെത്തിത്തേക്കാത്ത ചുമരുകള്‍ക്കിടയിലൂടെ വെളുത്തപുക പടര്‍ന്നു. അണുനാശത്തിനായുള്ള ആ വെളുത്ത പുക അന്തരീക്ഷത്തിലലിയുന്നത് നിര്‍വികാരതയോടെ അയാള്‍ കണ്ടുനിന്നു.

അന്ന് രാത്രി തന്‍റെ മുറിയില്‍ ഒറ്റക്കിരിക്കുമ്പോള്‍ ലോറു ചുമരിലൂടെ നീണ്ടുപോകുന്ന ചെറിയ കരിയുറുമ്പുകളുടെ ഒരു നീണ്ടനിരയെ ശ്രദ്ധയോടെ നോക്കി. ചത്തുപോയ ഒരു പാറ്റയുടെ നിറം മങ്ങിയ വെളുത്ത കനമില്ലാത്ത ചിറക് ചുമന്നു കൊണ്ടുപോകുകയാണവര്‍. അന്നേരം അയാള്‍ ആദ്യമായി കാണുന്നതുപോലെ തന്‍റെ വീടിനെ കണ്ടു. ശൂന്യമായ അതിന്‍റെ മുറികള്‍, കര്‍ട്ടനുകള്‍, പാത്രങ്ങള്‍, പിഞ്ഞാണങ്ങള്‍, കരണ്ടികള്‍ എല്ലാം അയാള്‍ പുതുതായി കണ്ടു. അന്നമ്മ ഉപയോഗിച്ചിരുന്ന തുണികള്‍ അവിടവിടെയായി അനാഥമായി കിടക്കുന്നുണ്ട്. അപ്പുറത്തെ വീടുകളില്‍നിന്ന് ഒഴുകിവരുന്ന വ്യക്തമല്ലാത്ത സീരിയല്‍ ശബ്ദങ്ങളും പിന്നെ ഉച്ചത്തിലുള്ള ഒരു പൊട്ടിച്ചിരിയും അയാള്‍ കേട്ടു. തന്‍റെ ഉള്ളില്‍ വല്ലാത്ത ഒരു ശൂന്യത വന്നു നിറയുന്നതായി അന്നേരം അയാള്‍ക്ക് അനുഭവപ്പെട്ടു. അന്നമ്മയുടെ മരണം എത്ര നിസ്സാരമായാണ് എല്ലാവരും എടുത്തതെന്ന തോന്നല്‍ അയാള്‍ക്കുണ്ടായി. ഇടംനെഞ്ചിലെ കൊളുത്തിപ്പിടിക്കുന്ന ഒരു വലിച്ചിലില്‍ തനിക്ക് അവള്‍ ആരായിരുന്നുവെന്ന് ആ നിമിഷം അയാള്‍ക്ക് വെളിപ്പെട്ടു. നിറഞ്ഞൊഴുകുന്ന കണ്ണുകളോടെ ലോറു ജനവാതില്‍ തുറന്നു. ഏങ്ങലുകളടക്കാന്‍ അയാള്‍ പണിപ്പെട്ടു. പുറത്തുനിന്നടിച്ച തണുത്ത കാറ്റില്‍ കണ്ണീരും മൂക്കിളയും വായിലേക്കിറങ്ങി ഉപ്പുരസം കലര്‍ന്നു. ജനലഴികളില്‍ പിടിച്ചുനിന്നു ലോറു വിറച്ചു.

പെരുമഴയുടെ ദിവസങ്ങളായിരുന്നു പിന്നീട്. വെള്ളത്തിന്‍റെ കുത്തൊഴുക്കില്‍പെട്ട് ദൃഢമായ മണ്‍കട്ടകള്‍ പൊടിഞ്ഞുപോകുന്നതുപോലെ അയാളിലും പീറ്ററിലും മാറ്റങ്ങള്‍ വരാന്‍ തുടങ്ങി. മഴവെള്ളത്തില്‍ നടന്ന് കാലില്‍ പുരണ്ട ചെളി തേച്ച് തേച്ച് കഴുകിക്കളയുന്നതുപോലെ കോവിഡും പതുക്കെ മാഞ്ഞുപോകാന്‍ തുടങ്ങി.

ഇത്രയും കാലം താന്‍ ചൊല്ലിയ തിരുവചനങ്ങളെല്ലാം പാഴായിപ്പോയോ എന്ന് ലോറുവിന് കഠിനമായ സംശയമുണ്ടായി. എല്ലാമെല്ലാമായ വിശുദ്ധപുസ്തകം ഇപ്പോള്‍ അയാള്‍ തുറക്കാറില്ല. ഒടുവില്‍ ചെറിയ തടിയലമാരയില്‍ മറ്റു വസ്തുക്കളോടൊപ്പം അയാള്‍ വിശുദ്ധ പുസ്തകം വെച്ചടച്ചു. അന്നമ്മയോട് താന്‍ നീതി പുലര്‍ത്തിയില്ലായെന്ന് ഏതു നിമിഷവും അയാളുടെ ഉള്ളിലിരുന്ന് ആരോ ഉറക്കെ വിളിച്ചുപറയാന്‍ തുടങ്ങി. വിട്ടുമാറാത്ത സംശയങ്ങളിലും കുറ്റബോധത്തിലുംപെട്ട് ദിശാബോധമില്ലാത്ത തോണിക്കാരനെപ്പോലെ നില തെറ്റി അയാളുഴറി.

ലോറുവും പീറ്ററും രണ്ടു ശത്രുക്കളെപ്പോലെയാണ് ആ വീട്ടില്‍ കഴിഞ്ഞുപോന്നത്. ലോറു ഉണ്ടാക്കുന്ന ഭക്ഷണം സ്വാദില്ലെന്നു പറഞ്ഞ് വലിച്ചെറിയുന്നത് പീറ്ററിന്‍റെ സ്ഥിരം പ്രവൃത്തിയായി മാറി. വാക്സിനെടുപ്പിക്കാതെ അമ്മച്ചിയെ കൊന്നത് ലോറുവാണെന്ന് അവന്‍ കുറ്റപ്പെടുത്താന്‍ തുടങ്ങി. പ്രാർഥനകള്‍ കുറഞ്ഞുവന്ന് തീരെയില്ലാതായി. ‘സ്തോത്രം’ വാട്സ്ആപ് ഗ്രൂപ്പില്‍നിന്ന് അയാള്‍ സ്വയം പുറത്തുവന്നു.

ഒരിക്കല്‍ ലോറു തന്‍റെ കൈകളിലെ ഗ്ലൗസ് വലിച്ചൂരി തൊട്ടടുത്ത് നില്‍ക്കുന്ന സ്റ്റീഫനോട് തങ്ങള്‍ക്കു ചുറ്റും നീണ്ടുപരന്ന് കുന്നുകളായി കിടക്കുന്ന അറ്റമില്ലാത്ത മാലിന്യക്കൂമ്പാരത്തെ നോക്കി ഒരു തത്ത്വജ്ഞാനിയെപ്പോലെ പറഞ്ഞു.

‘‘ഈ ചെളിപുരണ്ട വേസ്റ്റ് കൂനകള്‍ പോലെയാണെടാ നമ്മുടെയൊക്കെ ലൈഫ്. ഒരു ഉപയോഗവുമില്ല..!’’

ഇത് കേട്ട് ചിരിച്ചുകൊണ്ട് സ്റ്റീഫന്‍ തന്‍റെ ചുറ്റും ചിതറിക്കിടക്കുന്ന പാഴ്വസ്തുക്കളില്‍നിന്ന് ചെറുതായി വക്കുമാത്രം പൊട്ടിയ ഒരു ചില്ലുകുപ്പി എടുത്ത് വെളിച്ചത്തിലേക്ക് തിരിച്ചും മറിച്ചും നോക്കിയതിനുശേഷം പറഞ്ഞു.

‘‘എടാ ലോറു അതങ്ങിനെയല്ല. ഈ കാണണ വേസ്റ്റീന്ന് നല്ല ഭംഗിയുള്ള സാധനങ്ങള് നമുക്ക് ഉണ്ടാക്കാന്‍ പറ്റും. അങ്ങിനെ ഉപയോഗമില്ലാത്ത ഒരു സാധനവും ഇല്ലെടാ ഈ ലോകത്തില്!’’

വക്കു പൊട്ടിയ ആ ചില്ലുകുപ്പിയുമായി തിരിച്ചു നടക്കുന്നതിനിടയില്‍ തന്‍റെ വീട്ടില്‍ വന്നാല്‍ താന്‍ പറഞ്ഞത് ലോറുവിന് മനസ്സിലാകുമെന്ന് മനോഹരമായി മന്ദഹസിച്ചുകൊണ്ട് അയാള്‍ കൂട്ടിച്ചേര്‍ത്തു.

പൊള്ളുന്ന ഒരു നട്ടുച്ചക്ക് ബാങ്ക് മാനേജര്‍ ലോറുവിനെ ഫോണില്‍ വിളിച്ചു. അടയ്ക്കാതെ കിടക്കുന്ന ലോണുമായി ബന്ധപ്പെട്ട് മരിച്ചുപോയ അന്നമ്മയുടെ ഫോണിലേക്ക് ഒരു ഒ.ടി.പി അയച്ചിട്ടുണ്ടെന്നും അതൊന്നു പറഞ്ഞുകൊടുക്കാനും പറഞ്ഞു. ഒരുപാട് നാളുകള്‍ക്കുശേഷം അന്ന് ലോറു തടികൊണ്ടുള്ള ആ ചെറിയ അലമാര വീണ്ടും തുറന്നു. കെട്ടിക്കിടക്കുന്ന വായുവിന്‍റെ മടുപ്പിക്കുന്ന ഗന്ധം അയാളെ തേടി വന്നു. അന്നമ്മയുടെ പഴയ വസ്ത്രങ്ങള്‍ക്കു മേല്‍ കൂറകള്‍ പറ്റിപ്പിടിച്ചിരുന്നു. ഒരു മൂലയില്‍ വിശുദ്ധ പുസ്തകത്തിനു മേലെ ആരും ശ്രദ്ധിക്കാതെ കിടന്ന അന്നമ്മയുടെ മൊബൈല്‍ ഫോണ്‍ ലോറു എടുത്തു. ഫോണ്‍ തുറന്ന് നോക്കാന്‍ തുടങ്ങിയ ലോറു പതിയെ വാട്സ്ആപ്പിലെത്തി നിന്നു. തുറക്കാതെ കിടക്കുന്ന ജയപാലന്‍റെ ഒരു കൂട്ടം മെസേജുകള്‍ അയാള്‍ കണ്ടു. പിന്നീട് അയാള്‍ ഒന്നൊന്നായി മെസേജുകളിലൂടെ കടന്നുപോവാന്‍ തുടങ്ങി. നില്‍ക്കാനാവാതെ മൂലയിലെ മരക്കസേരയില്‍ ലോറു കുത്തിയിരുന്നു. അന്നമ്മ അയച്ച ശബ്ദ-ദൃശ്യ സന്ദേശങ്ങള്‍ ലോറു കേള്‍ക്കുകയും കാണുകയുംചെയ്തു. നെഞ്ച് പിളര്‍ക്കുന്ന ഒരു വേദന അയാളറിഞ്ഞു.

നന്നായി മുടി കൊഴിഞ്ഞ് ഉള്ളുകുറഞ്ഞ അയാളുടെ നെറുന്തലയില്‍നിന്ന് തുടങ്ങിയ വിയര്‍പ്പുചാലുകള്‍ ശരീരമാസകലം പടര്‍ന്നു. ജയപാലനയച്ചുകൊടുത്ത അന്നമ്മയുടെ അര്‍ധനഗ്ന വീഡിയോ ക്ലിപ്പുകള്‍ ലോറു അത്ഭുതത്തോടെയും അറപ്പോടെയും കണ്ടു. എന്തുമാത്രം സ്നേഹരഹിതമായാണ് അന്നമ്മ തന്നെക്കുറിച്ച് ജയപാലനോട് പറയുന്നതെന്നു കേട്ടു. മരിച്ചുപോയ തന്‍റെ ഭാര്യക്ക് തന്നെ എത്രമാത്രം വെറുപ്പായിരുന്നുവെന്ന കയ്പേറിയ സത്യം ലോറുവിന് മനസ്സിലായി. വഞ്ചിക്കപ്പെടുന്നവന്‍റെ ഏകാന്തത എന്താണെന്ന് ആ നിമിഷം ലോറുവറിഞ്ഞു. മനുഷ്യരിലും ആശയങ്ങളിലും ആഴത്തില്‍ വിശ്വസിക്കുക എന്ന പ്രവൃത്തിയുടെ വ്യർഥത അയാള്‍ക്ക് ബോധ്യമായി. ചെയ്തുകൂട്ടിയ പാപങ്ങളുടെ ഫലമാണ് താനിപ്പോള്‍ അനുഭവിക്കുന്നതെന്ന് ലോറു വിശ്വസിച്ചു.

അടുത്തനിമിഷം വീണ്ടും വിശ്വാസങ്ങളുടെ കെണിയില്‍ താന്‍ എത്രയെളുപ്പമാണ് വീഴുന്നതെന്ന് അയാള്‍ ആത്മനിന്ദയോടെ കണ്ടു. വിശ്വാസവും അവിശ്വാസവും ഒന്നുതന്നെയാണോയെന്ന സന്ദേഹം ലോറുവിലുണ്ടായി. അവിശ്വസിക്കുക എന്നത് മറ്റൊരു വിശ്വാസം തന്നെയല്ലേയെന്ന് ലോറു അത്ഭുതപ്പെട്ടു! തന്‍റെയുള്ളിലെ അന്നമ്മക്ക് ഇനി ഒരിക്കലും തിരിച്ചുകിട്ടാനാവാത്ത വിധം മാറ്റം വരുന്നത് ലോറു വേദനയോടെ കണ്ടു. വിറയ്ക്കുന്ന കൈകളില്‍നിന്ന് മൊബൈല്‍ ഫോണ്‍ താഴെ വീണു ചിതറി. തന്‍റെ ഉള്ളാഴങ്ങളില്‍നിന്ന് തീവ്രമായ ദുഃഖവും വേദനയും ഉറപൊട്ടുന്നത് അയാളറിഞ്ഞു. ഒരു കൊച്ചുകുഞ്ഞിനെപ്പോലെ ലോറു ആര്‍ത്തലച്ചു കരഞ്ഞു.

അന്നു വൈകുന്നേരം പീറ്ററിനെ വീണ്ടും കാണാതായി. ഇരുട്ടിന് കട്ടി കൂടി വരുന്നതും വെളിച്ചത്തിന്‍റെ തരികളലിഞ്ഞു പോകുന്നതും നോക്കി വീട്ടില്‍ ഒറ്റയ്ക്കിരിക്കുകയായിരുന്നു ലോറു. വരാറുള്ള സമയമേറെ കഴിഞ്ഞിട്ടും പീറ്ററിനെ കാണാതായപ്പോള്‍ ലോറു അവനെ തിരക്കിയിറങ്ങി. അധ്യാപകരോടും കൂട്ടുകാരോടും നാട്ടുകാരോടും അയാള്‍ അവനെ തിരക്കി. ആരും അവനെ കണ്ടിട്ടുണ്ടായിരുന്നില്ല. തുടര്‍ന്നുള്ള രണ്ട് ദിവസങ്ങള്‍ അയാള്‍ അവനെ തേടി പോലീസ് സ്റ്റേഷനിലും ഹോസ്പിറ്റലിലും റെയിൽവേ സ്റ്റേഷനിലും ബസ് സ്റ്റാന്‍ഡുകളിലും അലഞ്ഞു. ഒടുവില്‍ നിരാശനായി വൈകുന്നേരം തിരിച്ച് വീട്ടിലെത്തി കിടക്കയിലേക്ക് അടങ്ങാത്ത ക്ഷീണത്തോടെ കുമിഞ്ഞു.

ഗാഢമായ നിദ്രയില്‍ അയാളെ തേടി അയാളുടെ പൂർവികന്മാര്‍ തോണിയിലേറി വന്നു. ആര്‍ത്തലയ്ക്കുന്ന കടലില്‍ നീളമുള്ള തോണിയില്‍ നരച്ചു നീണ്ട താടിയും മുടിയുമുള്ള മെലിഞ്ഞ് നീണ്ട സുദൃഢമായ ശരീരമുള്ള അപ്പനും അപ്പൂപ്പനും അങ്ങേരുടെ അപ്പനുമെല്ലാമുണ്ടായിരുന്നു. നിഴലുകള്‍ വീഴ്ത്താത്ത പതിഞ്ഞ വെളിച്ചമായിരുന്നു കടല്‍ത്തീരത്തപ്പോള്‍. തീരത്തു നിന്നിരുന്ന ലോറുവിനെ അവര്‍ കൈകാട്ടി വിളിച്ചു. ഇളകിമറിയുന്ന കടലിലേക്ക് എടുത്തുചാടി തോണിക്കരികിലേക്ക് ലോറു ശക്തമായി തുഴഞ്ഞു. നീട്ടിപ്പിടിച്ച അപ്പന്‍റെ സുപരിചിതമായ നീണ്ട വിരലുകളുള്ള ശക്തമായ കൈത്തലത്തില്‍പ്പിടിക്കാനായി കൈകളുയര്‍ത്തിയതും ആഴത്തില്‍നിന്നും പൊന്തിവന്ന ഒരു നീരാളിയുടെ അനേകം കൈകളില്‍പെട്ട് ലോറു കടലിന്‍റെ ആഴങ്ങളിലേക്ക് മുങ്ങിപ്പോയി. കടല്‍സസ്യങ്ങള്‍ വളര്‍ന്നുകിടക്കുന്ന കടലിന്‍റെ അടിത്തട്ടിലെത്തിയതും നീരാളിക്കൈകളുടെ വലയില്‍പ്പെട്ട് ശ്വാസംമുട്ടി കണ്ണു തുറിച്ച് അയാളുണര്‍ന്നു.

പ്രഭാതത്തിലെ ഏറ്റവും ആദ്യത്തെ സൂര്യകിരണങ്ങള്‍ വീണു കിടക്കുന്ന തന്‍റെ വീടിന്‍റെ ഉമ്മറം തുറന്നുകിടക്കുന്ന വാതിലിലൂടെ ലോറു കണ്ടു. അവിടെ സുവർണശോഭയില്‍ മുങ്ങി തൂണില്‍ ചാരിയുറങ്ങിയിരിക്കുന്ന തന്‍റെ ഏക പുത്രനേയും അടക്കാനാവാത്ത അത്ഭുതാനന്ദങ്ങളോടെ കണ്ടു. അലഞ്ഞ് തിരിഞ്ഞ് ക്ഷീണിതനായി തിരിച്ചെത്തിയ അവനെ എഴുന്നേറ്റ് ഓടിച്ചെന്ന് മാറോടു ചേര്‍ത്ത് ലോറു കരയാന്‍ തുടങ്ങി.

അന്ന് രാവിലെ ലോറു ചന്തയിൽ പോയി ആട്ടിറച്ചി വാങ്ങിക്കൊണ്ടുവന്നു. നന്നായി നെയ്യിട്ട് അയാള്‍ ബിരിയാണി വെച്ചു. കൊതിപ്പിക്കുന്ന സുഗന്ധമുള്ള ബിരിയാണിച്ചോറ് ലോറു മകന് വിളമ്പിക്കൊടുത്തു. രണ്ടുപേരും ഒരുമിച്ചിരുന്ന് സ്വാദോടെ ഭക്ഷണം കഴിച്ചു. ഇത്രയും രുചിയോടെ അപ്പന് പാചകം ചെയ്യാനറിയുമായിരുന്നോയെന്ന് പീറ്റര്‍ അത്ഭുതം കൂറി. അയാള്‍ അവനോട് മറ്റൊന്നും അന്വേഷിച്ചില്ല. സ്നേഹത്തോടെ വീണ്ടും കഴിക്കാന്‍ നിര്‍ബന്ധിക്കുക മാത്രം ചെയ്തു.

ഭക്ഷണത്തിനുശേഷം ലോറു വെറുതെ വീടിനു പുറത്തേക്കിറങ്ങി. ആദ്യമായി കാണുന്നപോലെ മുരിങ്ങാമരത്തെയും ചാമ്പയ്ക്കാ മരത്തെയും പേരമരത്തെയും നോക്കി. വീടിന്‍റെ അതിരില്‍ വളര്‍ന്നുനില്‍ക്കുന്ന ചുവന്ന ചെമ്പരത്തിപ്പൂവിനെ നോക്കി എന്തോ ഓര്‍ത്ത് കൊറച്ചുനേരം നിന്നു. പിന്നെ വീടിനുള്ളിലേക്ക് തന്നെ കയറിപ്പോയി.

വൈകുന്നേരം അവര്‍ ഒരുമിച്ച് എളങ്കുന്നപ്പുഴയിലെ ബീച്ചില്‍ പോയി. കടുംചുവപ്പും മഞ്ഞയും നിറങ്ങളുള്ള ഐസ് സ്റ്റിക്കുകള്‍ വാങ്ങി കടല്‍തീരത്തിരുന്നു. അതിമനോഹരമായ ആകാശം നോക്കി അവര്‍ ഐസ് സ്റ്റിക്കുകള്‍ കഴിച്ചു. പെട്ടെന്ന് എന്തോ ഓര്‍ത്തുകൊണ്ട് പീറ്റര്‍ അയാളോട് ചോദിച്ചു.

‘‘അപ്പനിപ്പോഴും വിശ്വാസിയാണോ?’’

അവന്‍റെ ചോദ്യം കേട്ട് കുറച്ചുനേരം ആലോചിച്ചതിനുശേഷം നന്നായി ചിരിച്ചുകൊണ്ട് അയാള്‍ അസ്തമനം കാണാന്‍ കണ്ണുകൊണ്ട് അവനോട് ആംഗ്യം കാണിച്ചു. മന്ദഹസിച്ചുകൊണ്ട് രണ്ടുപേരും വിശാലമായ ആകാശത്തിലെ അന്നത്തെ അവസാന ചിത്രപ്പണികള്‍ കണ്ടുകൊണ്ട് ഐസ് സ്റ്റിക്കുകളിലെ മധുരം നുണഞ്ഞു.

രാത്രി വേഗം അത്താഴം കഴിച്ച് പീറ്റര്‍ ഉറങ്ങിപ്പോയി. പുറംവാതില്‍ പതുക്കെ ചാരി ലോറു പുറത്തേക്കിറങ്ങി. നല്ല നിലാവുള്ള രാത്രിയായിരുന്നു അത്. തണുത്ത കടല്‍ക്കാറ്റേറ്റ് തീരത്തേക്കു നടക്കുമ്പോള്‍ ജീവിതം അപ്രതീക്ഷിതമായ ആനന്ദങ്ങളും കൊടുംവേദനകളും നിറച്ചുവെച്ച നിഗൂഢമായ ഒരത്ഭുതമായി അയാള്‍ക്ക് തോന്നി. ആ ചിന്തയില്‍ രസംപിടിച്ച് അയാള്‍ ചെറുതായി മന്ദഹസിച്ചു. കൈകള്‍ വീശി അതീവലാഘവത്തോടെ ഒരു പ്രത്യേക താളത്തില്‍ അയാള്‍ നടന്നു. താന്‍ പോലുമറിയാതെ തീരത്തിനടുത്തുള്ള സ്റ്റീഫന്‍റെ വീട്ടിലേക്ക് അയാള്‍ എത്തി. വാതിലുകളും ജനാലുകളും തുറന്നിട്ട ആ വീട്ടില്‍നിന്ന് പതിവുപോലെ അപ്പോഴും സംഗീതം പുറത്തേക്ക് ഒഴുകുന്നുണ്ടായിരുന്നു. തന്‍റെ പഴയ മരത്തടികൊണ്ടുള്ള ഗിറ്റാറില്‍ പതുക്കെ താളമിടുകയായിരുന്നു സ്റ്റീഫന്‍. അയാളുടെ ചുണ്ടില്‍ പകുതിയെരിഞ്ഞ ഒരു സിഗരറ്റുണ്ടായിരുന്നു. നിറം പിടിപ്പിച്ച കുപ്പികള്‍ തൂങ്ങിക്കിടക്കുന്ന മങ്ങിയ ഓറഞ്ച് നിറമുള്ള ആ മുറിയിലേക്ക് അടക്കിപ്പിടിച്ച അത്ഭുതത്തോടെ ലോറു കയറി.

ഉപയോഗശൂന്യമായ വസ്തുക്കള്‍ എങ്ങനെ രൂപം മാറി അഴകുള്ളവയാകുന്നതെന്ന് അയാള്‍ നോക്കിക്കണ്ടു. ലോറുവിനെക്കണ്ട് ആശ്ചര്യത്തോടെ ചിരിച്ച് സ്റ്റീഫന്‍ എരിയുന്ന സിഗരറ്റ്കുറ്റി ആഷ് ട്രേയില്‍ കുത്തിക്കെടുത്തി. എന്നിട്ട് ഗിറ്റാര്‍ താഴെവെച്ച് തന്‍റെ എഫ്.എം റേഡിയോ ഓണാക്കി. ഇപ്പോള്‍ വരാമെന്ന് ആംഗ്യം കാണിച്ച് അയാള്‍ അടുക്കളയിലേക്ക് പോയി. എഫ്.എമ്മില്‍നിന്ന് അന്നേരം പതുക്കെ വടക്കനമേരിക്കയിലെ ഏതോ പഴക്കംചെന്ന ഒരു നാടോടിഗാനം ഒഴുകിവന്നു. പതിഞ്ഞ താളത്തില്‍നിന്ന് അത് മുകളിലേക്ക് കയറാന്‍ തുടങ്ങി. പെരുകിവരുന്ന പെരുമ്പറകളുടെ നാദം കണക്കേ ലോറുവിന്‍റെ ഉള്ളാഴങ്ങളില്‍നിന്ന് അത് ഉടലാകെ പടരാന്‍ തുടങ്ങി. ഉച്ചിയില്‍നിന്ന് ഒരു വിറയല്‍ ഉറപൊട്ടി വലതു കാൽപാദത്തിന്‍റെ തള്ളവിരല്‍വരെ പടര്‍ന്നു.

രണ്ടുപേര്‍ക്ക് കഴിക്കാനുള്ള ആവി പൊന്തുന്ന മാഗിയുമായി തിരിച്ച് മുറിയിലേക്ക് വന്ന സ്റ്റീഫന്‍ ആ കാഴ്ച കണ്ട് അത്ഭുതചകിതനായി നിന്നു. നാടോടി ഗാനത്തിന്‍റെ ത്രസിപ്പിക്കുന്ന താളത്തിനൊത്ത് നന്നേ പഴമയുള്ള ഒരനുഷ്ഠാനത്തിലെന്നപോല്‍ നൃത്തം ചവിട്ടുന്ന ലോറു! എല്ലാം മറന്ന് മറ്റെന്തോ ആയി രൂപാന്തരപ്പെടുന്ന ലോറുവിന്‍റെ ഉടല്‍! കാലങ്ങളായി അടക്കിവെച്ച ഉറങ്ങിക്കിടന്ന വർണങ്ങള്‍ ഓരോ ഞരമ്പുകളിലൂടെയും പുറത്തേക്ക് പ്രക്ഷേപിച്ച് സ്വയം ഒരു ചലിക്കുന്ന ശിൽപമായി മാറുന്ന ലോറുവിന്‍റെ ഉടല്‍! അന്നേരം പുറത്ത് ശാന്തമായ കടല്‍ കുളിർമയുള്ള നിലാവില്‍ നീണ്ടുപരന്നു കിടന്നു.

Show More expand_more
News Summary - Malayalam Story