Begin typing your search above and press return to search.
Homechevron_rightEntertainmentchevron_rightCelebritieschevron_rightമാപ്പ് പറയില്ലെങ്കിൽ...

മാപ്പ് പറയില്ലെങ്കിൽ പേര് തമിഴ്ഹാസൻ എന്നാക്കൂ, കമൽഹാസനെ പരിഹസിച്ച് സംഗീത സംവിധായകൻ ഹംസലേഖ

ബംഗളൂരു: കന്നഡ ഭാഷയെ സംബന്ധിച്ച വിവാദത്തിൽ കമൽഹാസനെ പരിഹസിച്ച് സംഗീത സംവിധായകൻ നാദബ്രഹ്മ ഹംസലേഖ. കന്നഡയുണ്ടായത് തമിഴിൽനിന്നാണെന്ന നടൻ കമൽഹാസന്റെ പരാമർശത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. തമിഴ് ഭാഷക്ക് ലിപിയുണ്ടായത് കന്നഡയിൽനിന്നാണെന്നും ഹംസലേഖ പറഞ്ഞു.

കമൽ ഭാഷയുടെ ഉത്പത്തിയെക്കുറിച്ച് കൂടുതൽ പഠിക്കണം. കന്നഡഭാഷയെ അപമാനിച്ചതിന് മാപ്പ് പറയണം. അതിന് കഴിയില്ലെങ്കിൽ പേര് തമിഴ്ഹാസനാക്കണം. കന്നഡിഗർ മാതൃഭാഷയോട് കൂറുള്ളവരാണ്. എന്നാൽ, ഭാഷാന്ധതയുള്ളവരല്ല. തമിഴിന് ലിപി ലഭിച്ചത് കന്നഡയിൽനിന്നാണെന്നാണ് ഭാഷാപണ്ഡിതർ പറയുന്നതെന്നും അദ്ദേഹം പറഞ്ഞു.

തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളെ ഒന്നിപ്പിക്കാൻ ശ്രമിക്കുമ്പോഴാണ് കമൽഹാസനിൽ നിന്നും ഇത്തരം പ്രതികരണമുണ്ടായത്. എല്ലാവരും ഐക്യത്തോടെ മുന്നോട്ടുപോകണം. അതിനാൽ, കമൽ ക്ഷമാപണം നടത്തണമെന്നും ഹംസലേഖ പറഞ്ഞു.

കമൽഹാസന്റെ പരാമർശത്തിനെതിരെ കർണാടകത്തിൽ വ്യാപകമായി പ്രതിഷേധം തുടരുകയാണ്. അദ്ദേഹത്തിന്‍റെ പോസ്റ്ററുകൾ കത്തിച്ചുകൊണ്ടായിരുന്നു കഴിഞ്ഞ ദിവസം കന്നഡ ഭാഷാ അനുകൂലികൾ പ്രതിഷേധിച്ചത്. കമലിന്റെ പുതിയ സിനിമയായ തഗ് ലൈഫ് കർണാടകത്തിൽ പ്രദർശിപ്പിക്കാൻ അനുവദിക്കില്ലെന്നാണ് കർണാടക ഫിലിം ചേംബർ ഓഫ് കൊമേഴ്സിന്റെ തീരുമാനം. സർക്കാരിന്റെ പിന്തുണയും ഇതിനുണ്ട്.

കമൽഹാസനെ പിന്തുണച്ച കന്നഡ നടൻ ശിവ രാജ്കുമാറിന് നേരെയും വിമർശനം ഉയർന്നിട്ടുണ്ട്. എന്നാൽ തെറ്റായ പരാമർശം നടത്തിയെങ്കിൽ മാത്രമേ മാപ്പ് നടത്തിയിട്ടില്ലെന്ന നിലപാടിൽ കമൽഹാസൻ ഉറച്ചുനിൽക്കുകയാണ്.

'നേരത്തേയും ഇത്തരത്തിൽ ഭീഷണിക്ക് വിധേയനായിട്ടുണ്ട്. പക്ഷെ സ്നേഹം മാത്രമാണ് എല്ലായ്പ്പോഴും വിജയിക്കുക. കർണാടകയോടും ആന്ധ്രപ്രദേശിനോടും കേരളത്തിനോടുമുള്ള എന്‍റെ സ്നേഹം സത്യസന്ധമാണ്. പ്രത്യേക അജണ്ട ഉള്ളവർക്ക് മാത്രമാണ് അതിൽ സംശയം തോന്നുകയുള്ളൂ. ഇത് ജനാധിപത്യ രാജ്യമാണ്. ഇവിടത്തെ നിയമവ്യവസ്ഥയിലും നീതിയിലും ഞാൻ വിശ്വസിക്കുന്നു.' എന്നായിരുന്നു മാപ്പു പറയണമെന്ന ആവശ്യത്തോടുള്ള മക്കൾ നീതി മെയ്യം നേതാവായ കമൽ ഹാസന്‍റെ പ്രതികരണം.

TAGS:Kamal Haasan tamil Kannada