വേടന്റെ പാട്ടുകളും സാംസ്കാരിക ശുദ്ധിവാദവും
text_fields‘വിനയമുള്ളയാളായി തുടർന്നാൽ
എനിക്ക് എന്താണ് കിട്ടുക?
ലോകത്ത് ആരും
നിശ്ശബ്ദതയെ ശ്രദ്ധിക്കുന്നില്ല.
തങ്ങളുടെ ചെയ്തികളുടെ
നാണക്കേടിൽനിന്നും
ആരും ഒന്നും നേടുന്നില്ല.
ഞാൻ പ്രഭുവിനോട് സംസാരിച്ചു.
ധീരതയോടെ, നേരിട്ടുതന്നെ,
ഭയരഹിതനായി.
അപ്പോൾ ഉത്തരം വന്നു.
തുക്ക (റാം) പറയുന്നു.
ശക്തിയുള്ളവരോട് ഇടപെടുമ്പോൾ
അവരോട് അചഞ്ചലമായി
സംസാരിക്കണം’
ഡോ. ബി.ആർ. അംബേദ്കറിന്റെ പത്രാധിപത്യത്തിൽ 1920ൽ ആരംഭിച്ച ‘മൂകനായക്’ (ശബ്ദമില്ലാത്തവരുടെ നേതാവ്) എന്ന പ്രസിദ്ധീകരണത്തിന്റെ ആദ്യലക്കത്തിൽ ആമുഖമായി ഉദ്ധരിച്ചിട്ടുള്ളതാണ് തുക്കാറാമിന്റെ ഈ വരികൾ. ശബ്ദമില്ലാത്തവർ ശബ്ദമുയർത്തുമ്പോൾ അധികാരിവർഗത്തിന്റെ മുഖത്തുനോക്കി പറയുക എന്നതും കൂടിയാണ് ചരിത്രമാവശ്യപ്പെടുന്നത്.
ഒരുമാസമായി നമ്മുടെ അച്ചടി-ദൃശ്യ-ഓൺലൈൻ മാധ്യമങ്ങളിലും സമൂഹ മാധ്യമ ഫീഡുകളിലും വേടൻ എന്ന റാപ്പ് ഗായകൻ നിറഞ്ഞുനിൽക്കുന്നുണ്ട്. ടീമിലെ ഒമ്പതുപേർ താമസിച്ചിരുന്ന ഫ്ലാറ്റിൽനിന്ന് ആറ് ഗ്രാം കഞ്ചാവ് കണ്ടെത്തിയതിന് വേടനെ പൊലീസ് അറസ്റ്റുചെയ്തു. സ്റ്റേഷൻ ജാമ്യത്തിൽ വിടാവുന്ന കേസായിരുന്നു അത്. എന്നാൽ, അദ്ദേഹത്തെ കുടുക്കുക എന്ന ഉദ്ദേശ്യത്തോടെ കഴുത്തിൽ അണിഞ്ഞിരുന്ന ഒരു പുലിപ്പല്ലിന്റെ പേരിൽ വനംവകുപ്പിന്റെ ഒത്താശ ഉപയോഗിച്ച് വന്യമൃഗവേട്ടയടക്കമുള്ള ഗുരുതരമായ വകുപ്പുകൾ കെട്ടിച്ചമച്ച് ജയിലിലടക്കുകയാണുണ്ടായത്. ഇതിനെതുടർന്ന് ആനക്കൊമ്പ് വീട്ടിൽ സൂക്ഷിച്ച പ്രമുഖ നടനെതിരായ നിയമ നടപടികൾ സർക്കാർ ഇടപെട്ട് നിർത്തിവെച്ചത് ചൂണ്ടിക്കാട്ടി കടുത്ത പ്രതിഷേധമുയർന്നു. വേടനോട് കാണിക്കുന്നത് ഇരട്ട നീതിയും വംശീയ വിവേചനവുമാണെന്ന തരത്തിലെ തുറന്നുകാട്ടലുകളും നടന്നു. ആരാധകർ മാത്രമല്ല, സമൂഹത്തിന്റെ വിവിധ തലങ്ങളിലുമുള്ളവരും വലിയ വിഭാഗം ദലിത് ബഹുജനങ്ങളും ഭരണ-പ്രതിപക്ഷ കക്ഷികളുടെ ഭാഗമായ സംസ്കാരിക പ്രവർത്തകരും വരെ വേടനുവേണ്ടി വാദിച്ച് രംഗത്തെത്തി. തൽഫലമായി ഭരണകൂട നടപടികൾ നിർത്തിവെക്കുകയും ഒരു വനംവകുപ്പ് ഉദ്യോഗസ്ഥനെ സ്ഥലംമാറ്റുകയും ചെയ്തു. കേരളത്തിൽ രാഹലഹരിയടക്കമുള്ള മയക്കുമരുന്നുകൾ വ്യാപകമാകുന്നതിൽ ഭരണകൂടം ശക്തമായി വിമർശിക്കപ്പെടുന്ന സ്ഥിതിയാണ് നിലനിൽക്കുന്നത്. ഇതേസമയം മയക്കുമരുന്ന് ഉപഭോഗത്തിനെതിരെയുള്ള സ്വാഭാവിക നടപടിയെന്നതിനുപരി വേടന്റെ അറസ്റ്റിന് പിന്നിൽ കൃത്യമായ ഗൂഢാലോചന ഉണ്ടായിട്ടുണ്ടെന്ന സംശയമാണ് രൂപപ്പെട്ടത്.
കേരളത്തിലെ മുഖ്യധാര സിനിമയുടെ സാമ്പ്രദായികമായ ഗതിയെ വഴിമാറ്റിക്കൊണ്ട് സമീപ വർഷങ്ങളിൽ കോഴിക്കോടും കൊച്ചിയും കേന്ദ്രമായി ഒട്ടേറെ പുതുനിര സിനിമ പ്രവർത്തകർ ഉയർന്നുവരുകയുണ്ടായി. ഇവരിൽ പലരും സവർണ ഭാവുകത്വത്തിന് വിരുദ്ധമായ പ്രമേയങ്ങളും നായിക-നായക സങ്കൽപനങ്ങളും പുനർവിന്യസിച്ചതിനൊപ്പം അരിക് ജീവിതങ്ങളിലേക്ക് കടന്നുചെല്ലുന്ന നോട്ടങ്ങളും ഉൾക്കൊള്ളുകയുണ്ടായി. സിനിമാറ്റിക് ഭാഷയിലെ ഈ പൊളിച്ചെഴുത്ത് ഉണ്ടാക്കിയ അലോസരങ്ങളെ വഴിമാറ്റിവിടാനായി മുഖ്യധാര സിനിമയുടെ വക്താക്കൾ നടത്തിയ എതിർപ്രചാരണമാണ് പുതുസിനിമ പ്രവർത്തകർ മയക്കുമരുന്ന് ഉപഭോഗം വ്യാപിപ്പിക്കുന്നു എന്നത്. ഇതിനുവേണ്ടി അവർ കണ്ടുപിടിച്ച വാക്കാണ് ‘മട്ടാഞ്ചേരി മാഫിയ’.
ഈ വാക്കിന് സവിശേഷമായ അർഥതലങ്ങളുണ്ട്. തൊഴിലാളികളും ദരിദ്രരുമായ കീഴാള ബഹുജനങ്ങളും മുസ്‍ലിം ന്യൂനപക്ഷങ്ങളും കൂടുതലായി അധിവസിക്കുന്ന കൊച്ചി നഗരത്തിന്റെ പ്രാന്തപ്രദേശമാണ് മട്ടാഞ്ചേരി; ഇവിടെ ഗുണ്ടകളും മയക്കുമരുന്ന് കച്ചവടക്കാരും സിവിൽ അധികാര കേന്ദ്രങ്ങളെ വെല്ലുവിളിച്ചുകൊണ്ട് വിഹരിക്കുകയാണെന്ന മട്ടിലുള്ള നിരവധി മുഖ്യധാര സിനിമകൾ ഉണ്ടായിട്ടുണ്ട്. ഇതിന്റെ ചുവടുപിടിച്ചുകൊണ്ട് പുതുനിര സിനിമ പ്രവർത്തകരെ മട്ടാഞ്ചേരി മാഫിയയെന്നോ, കോഴിക്കോട്ടെയും മലപ്പുറത്തെയും സ്വത്വവാദികളെന്നോ വിളിക്കുമ്പോൾ ചില പ്രദേശങ്ങൾക്കൊപ്പം അവിടെ താമസിക്കുന്ന ജനങ്ങളും അപരവത്കരിക്കപ്പെടുകയാണ് ഫലം. വേടന് ഒപ്പംതന്നെ മേൽപറഞ്ഞ സിനിമാ പ്രവർത്തകരിൽ ചിലരെ കഞ്ചാവ് വേട്ടയുടെ പേരിൽ അറസ്റ്റുചെയ്യുകയുണ്ടായി എന്നത് യാദൃച്ഛികമാണെന്ന് തോന്നുന്നില്ല.
ഇതിനൊപ്പം ചേർത്തുവായിക്കേണ്ടതാണ് മുഖ്യധാര സിനിമാഗാന ശാഖയിലും ശാസ്ത്രീയ സംഗീതത്തിലും റാപ്പർമാർ വരുത്തിയ ആഘാതം. പരമ്പരാഗതമായ സംഗീതാസ്വാദക മണ്ഡലത്തെ ഏറക്കുറെ ഉപേക്ഷിച്ച മട്ടിലാണ് കേരളത്തിലെ യുവജനങ്ങൾക്കിടയിൽ വിവിധങ്ങളായ ആഗോള സംഗീതധാരകളുടെ പ്രചാരണം വ്യാപിച്ചിട്ടുള്ളത്. ഇതിന്റെ ഫലമായി മലയാളികളായ നിരവധി റാപ്പർമാർക്ക് വലിയ സ്വാധീനവും ആരാധനയുമാണ് യുവജനങ്ങൾ നൽകുന്നത്. അവിശ്വസനീയമായ തരത്തിൽ റാപ്പർമാരുടെ സംഗീത പരിപാടികളിലേക്ക് ജനം ഒഴുകിയെത്തുന്നത് വരേണ്യവാദികൾക്ക് സഹിക്കാൻ പറ്റുന്നതിലധികമാണ്.
ഈ പശ്ചാത്തലത്തിൽ, മികച്ച കവിതാ രചനകളും തികഞ്ഞ സംഗീതാവബോധവും ഉജ്ജ്വലമായ സ്റ്റേജ് ഡെലിവറിയുംകൊണ്ട് വമ്പിച്ച ആസ്വാദക കൂട്ടായ്മകളെ രൂപപ്പെടുത്തിയ റാപ്പറാണ് വേടൻ എന്ന ഹിരൺ ദാസ് മുരളി. അമേരിക്കയിലെ ആഫ്രോ അമേരിക്കക്കാരും ലാറ്റിനോ പോലുള്ള കുടിയേറ്റ ജനതയും അധിവസിക്കുന്ന നഗര പുറമ്പോക്കുകളിൽനിന്നുവന്ന കലാപ്രവർത്തകരിൽനിന്നാണ് എഴുപതുകളിൽ റാപ്പ് ഒരു സവിശേഷ സംഗീതശാഖയായി ഉത്ഭവിച്ചത്. റാപ്പ് സംഗീതത്തിൽ വ്യവസ്ഥാ വിരുദ്ധതയും വിവേചനങ്ങളോടുള്ള എതിർപ്പും സാമൂഹിക നീതിയോടുള്ള പക്ഷപാതിത്വവും അന്തർഹിതമായിട്ടുണ്ട്. ഇതേസമയം, റാപ്പ് വെറും പാർശ്വികമായ ഒരു സംഗീതധാര മാത്രമല്ല, ലോകപ്രശസ്തരായ ഒട്ടേറെ സൂപ്പർസ്റ്റാറുകളും പുലിസ്റ്റർ പ്രൈസും ഗ്രാമി അവാർഡുകളും കിട്ടിയവരും റാപ്പർമാരിലുണ്ട്. മേൽ സൂചിപ്പിച്ച പ്രകാരത്തിലുള്ള വ്യവസ്ഥാ വിരുദ്ധതയും കീഴാളമായ ആത്മീയ തലവും വേടന്റെ പാട്ടുകളും ഉൾക്കൊള്ളുന്നുണ്ട്.
പുറംപോക്ക് ജീവിതത്തിൽനിന്ന് ഉയർന്നുവരുകയും യാഥാസ്ഥിതിക മൂല്യങ്ങൾക്ക് എതിരായ ഭാഷയും ഭാവനയുംകൊണ്ട് ചുരുങ്ങിയ കാലയളവിൽ ജനപ്രിയതരമായി മാറുകയും ചെയ്ത വേടനോട് പലർക്കുമുള്ള അസ്വസ്തതയാണ് അദ്ദേഹത്തെ ചൂഴ്ന്നുനിൽക്കുന്ന വിവാദങ്ങൾക്ക് പിന്നിലെന്ന് കരുതാവുന്നതാണ്.
വേടന്റെ അറസ്റ്റ് നടന്ന തുടക്ക ദിവസങ്ങളിൽ കേരളത്തിലെ പുരോഗമന ചിന്താഗതിക്കാരിൽ പലരും വരേണ്യവാദികൾക്കൊപ്പം ചേർന്നുനിൽക്കുകയാണുണ്ടായത്. ഇതിനു കാരണം ഇടതുപക്ഷ സർക്കാറിന്റെ നടപടികളെ പിന്തുണക്കുന്ന രാഷ്ട്രീയവും വേടന്റെ ഒരു പാട്ടിലെ ചില വാക്കുകളോടുള്ള വിയോജിപ്പുമാണ്, പൊതുവേ അംബേദ്കറൈറ്റ് സാമൂഹിക ഭാവനകൾ വേദികളിലൂടെ ഉന്നയിക്കുന്ന വേടനെ വർഗ മൗലിക വാദത്തിന്റെ കണ്ണാടിയിലൂടെ നോക്കുന്നതും കാരണമാണ്. എന്നാൽ, വേടന് എതിരെ ഹിന്ദുത്വവാദികളും സനാതന മൂല്യ സംരക്ഷകരും രംഗത്തുവന്നതോടെ എതിർപ്പുകൾക്ക് മറ്റൊരു രൂപാന്തരണമാണുണ്ടായത്. അത് സാംസ്കാരിക ശുദ്ധിവാദത്തിന്റേതാണ്.
സാംസ്കാരിക ശുദ്ധിവാദമെന്നത് കലയുടെയും സംസ്കാരത്തിന്റെയും മണ്ഡലത്തിൽ രൂപപ്പെടുന്ന നന്മയും തിന്മയും പ്രതിലോമ പരതയും പുരോഗമന പരതയും പോലുള്ള ബൈനറികളുടെ പ്രശ്നമല്ല. അത് കൃത്യമായും ഹിറ്റ്ലറിസമാണ്. ജർമനിയിൽ ഹിറ്റ്ലർ അധികാരത്തിൽ വന്നപ്പോൾ പുസ്തകങ്ങൾ ചുട്ടെരിക്കുന്ന പദ്ധതി തന്നെ നടപ്പിലാക്കി. ജാസ് സംഗീതത്തെ ‘നീഗ്രോ’കളുടേത് എന്ന പേരിൽ നിരോധിച്ചു. പകരം പൗരാണിക റോമിന്റെ കലാപാരമ്പര്യത്തെയും ജർമൻ വരേണ്യരുടെ ക്ലാസിക്കൽ കലകളെയും പുനരുജ്ജീവിപ്പിച്ചു. ഇതിന് അടിത്തറയായി ദേശഭക്തിയും ആര്യൻ വംശാഭിമാനവും കൊട്ടിഘോഷിച്ചു. ഹിറ്റ്ലറിസം പോലെ ഹിംസാത്മകമായ അപരവെറുപ്പ് സംവഹിക്കുന്നതാണ് സനാതന ഹിന്ദുത്വർ മഹത്വവത്കരിക്കുന്ന ബ്രാഹ്മണിസ്റ്റ് പ്രത്യയശാസ്ത്രവും. അപരങ്ങളുടെ പ്രത്യക്ഷതയെ തുരത്തിയോടിക്കുന്നത് അത് ലക്ഷ്യമാക്കി തന്നെ പ്രഖ്യാപിച്ചിട്ടുണ്ട്.
ഇതേ അധിനിവേശ മനോഭാവത്തിന്റെ അടിസ്ഥാനത്തിലാണ്, ജാതി വ്യവസ്ഥയെയും സാമൂഹികമായ അസമാനതകളെയും വേർതിരിവുകളെയും പറ്റി പാടുന്ന വേടനെ ഹിന്ദുസമാജത്തെ തകർക്കുന്ന വിഘടനവാദിയായി ഇക്കൂട്ടർ ചിത്രീകരിക്കുന്നത്. ഹൈന്ദവ മീമാംസകളിൽ തന്നെ പ്രഖ്യാപിതമായ ശ്രേണീകൃതമായ അസമത്വം നിലനിർത്താനാണ് ബ്രാഹ്മണർക്ക് അധീശ്വത്വമുള്ള ഭരണകൂടങ്ങൾ എന്നും ശ്രമിച്ചിട്ടുള്ളത്. ഈ വസ്തുത മറച്ചുപിടിച്ചുകൊണ്ട് കൊളോണിയൽ ഭരണമാണ് ജാതിവ്യവസ്ഥ രൂപപ്പെടുത്തിയതെന്ന കപട സിദ്ധാന്തമാണ് ഇപ്പോൾ ഹിന്ദുത്വ വാദികൾ ഉന്നയിക്കുന്നത്.വേടനെ പോലുള്ള ദലിത് പൊതുവ്യക്തിത്വങ്ങൾ അനുഷ്ഠാനങ്ങളെയും ജാതി തൊഴിലുകളെയും പ്രതിനിധാനം ചെയ്യുന്ന ആധുനികതാപൂർവ കലാവിഷ്കാരങ്ങൾ മാത്രം നടത്തിയാൽ മതിയെന്നതാണ് ഇക്കൂട്ടരുടെ മറ്റൊരു ജൽപനം.
വേടന്റെ പിന്നിൽ ആരോ ചരടുവലിക്കുന്നുണ്ടെന്നും അവർ ജിഹാദികളോ വൈദേശിക ശക്തികളോ ആണെന്നുമാണ് മറ്റൊരു ആരോപണം. ഫലസ്തീനിൽ നടക്കുന്ന വംശഹത്യകളെയും ചൈനയടക്കമുള്ള നാടുകളിലെ ന്യൂനപക്ഷ ഹിംസകളെയും കുടിയേറ്റ ജനതയോടുള്ള വെറുപ്പിനെയും അഭയാർഥി പ്രശ്നങ്ങളും പ്രകൃതിയുടെ മേലുള്ള ചൂഷണങ്ങളും വേടൻ തന്റെ കവിതകളിൽ പ്രമേയമാക്കാറുണ്ട്. ഇത്തരം കാര്യങ്ങളെ മുൻനിർത്തി അദ്ദേഹത്തെ മറ്റാരുടെയോ പിണിയാളായി ചിത്രീകരിക്കുന്നതും, സംസ്കാരിക ശുദ്ധിവാദത്തിന്റെ മറ്റൊരു രൂപം തന്നെയാണ്. വേടനെതിരെ സാംസ്കാരിക ശുദ്ധിവാദികൾ തൊടുത്തുവിടുന്ന എല്ലാ ആരോപണങ്ങളും വെറും കെട്ടുകഥകൾ മാത്രമാണെന്ന് അവർക്ക് തന്നെ അറിയാം.
എല്ലാറ്റിനും ഉപരിയായി, അതുല്യമായ ഭാവനാത്മകതയും പുതുകാലത്തിന് അനുഗുണമായ ഉൽബുദ്ധതയും കൊണ്ട് എതിരാളികളെപോലും വിസ്മയിപ്പിക്കുന്ന വിധത്തിൽ, പുറം പോക്കിൽനിന്ന് ഉയർന്നുവന്ന ഒരാൾ ജനമനസ്സുകളിൽ സ്ഥാനം നേടുന്നതാണ് പലരുടെയും ഉറക്കം കെടുത്തുന്നതെന്ന് പറയാതെ വയ്യ.