സമാധാനത്തോടെ ജീവിക്കാനുള്ള അവകാശം
text_fieldsപാക് ഷെല്ലാക്രമണത്തിൽ കൊല്ലപ്പെട്ടവരുടെ ബന്ധുക്കളുടെ വിലാപം
ജന്മനാടിന്റെ വിശുദ്ധിയെയും ദേശീയതകളുടെ സ്വയം നിർണയനത്തെയും മുൻനിർത്തി 19ാം നൂറ്റാണ്ടിലും 20ാം നൂറ്റാണ്ടിന്റെ മധ്യം വരെയും യൂറോപ്പിന്റെ കിഴക്കൻ നാടുകളിൽ കനത്ത ആഭ്യന്തര സംഘർഷങ്ങൾ നിലനിന്നിരുന്നു. തുടക്കത്തിലുണ്ടായിരുന്ന ലക്ഷ്യങ്ങളെ റദ്ദു ചെയ്തുകൊണ്ട് അനിയന്ത്രിതമായ സഹോദര ഹത്യകളിലേക്കും സിവിൽ വാറിലേക്കും ഈ സംഘർഷങ്ങൾ വഴുതിവീഴുകയാണുണ്ടായത്. ഇത്തരം അവസ്ഥാന്തരങ്ങളെപ്പറ്റി ഗ്രീക്ക് സാഹിത്യകാരനായ നിക്കോസ് കാസാൻദ്സാകീസ് നിരവധി നോവലുകളിലൂടെ പ്രതിപാദിക്കുകയുണ്ടായി. ഗ്രീസിൽ പ്രചരിക്കപ്പെട്ട സങ്കുചിത ദേശീയ വാദവും ഹിംസാത്മകതയും അതിഭയങ്കരമായ സഹോദരഹത്യയായി മാറുന്നതിനെ പറ്റിയുള്ള അദ്ദേഹത്തിന്റെ ഒരു നോവലിന്റെ പേരുതന്നെ ‘സഹോദര കൊലകൾ’ (Fratricides) എന്നാണ്.
കാസാൻദ്സാകീസിന്റെ മറ്റൊരു നോവലായ സൊർബ (Zorba the Greek)യിൽ ജനങ്ങൾ സമാധാനത്തോടെ ജീവിക്കുന്നതിൽ ഒരു പരിഗണനയും കൽപിക്കാതെ വിവിധ ചേരികളായി തിരിഞ്ഞവർ നടത്തുന്ന ചോര ചിന്തലായാണ് ഇത്തരം സിവിൽവാറുകളെ അടയാളപ്പെടുത്തുന്നത്. നോവലിലെ പ്രധാന കഥാപാത്രമായ അലക്സിയസ് സൊർബ ചെറുപ്പകാലത്തെ ഒരനുഭവം വിവരിക്കുന്നുണ്ട്: ആ നാട്ടിലെ വികാരി പകൽ സമയത്ത് നാട്ടുകാർക്ക് നന്മ ഉപദേശിക്കും. രാത്രിയിൽ വേഷം മാറി അടുത്ത ഗ്രാമത്തിലെ വീടുകളിൽ ഉറങ്ങിക്കിടക്കുന്ന എതിർചേരിയിലുള്ളവരെ കൊലപ്പെടുത്തും. പിറ്റേന്ന് ഒന്നും സംഭവിക്കാത്തതുപോലെ തന്റെ ഇരട്ട ജീവിതം തുടരുകയും ചെയ്യും. വിദ്വേഷം പടർത്തുന്നതും പരസ്പരം ശത്രുത നിർമിക്കുന്നതുമായ ആശയങ്ങളും വികാരങ്ങളും ജനങ്ങൾക്കിടയിൽ ആഴത്തിൽ പ്രചരിപ്പിക്കാനായി പലരും പ്രവർത്തിക്കുന്നത് മേൽപറഞ്ഞ പ്രകാരത്തിലായിരിക്കുമെന്നാണ് നോവൽ സൂചിപ്പിക്കുന്നത്.

ഏപ്രിൽ 22ാം തീയതി കശ്മീരിലെ പഹൽഗാമിലുള്ള ബൈസരൺ താഴ്വര സന്ദർശിക്കാനെത്തിയ വിനോദസഞ്ചാരികൾക്കു നേരെയുണ്ടായ ഭീകരാക്രമണത്തിൽ 26 പേർ മരിക്കുകയും ഇരുപതോളം പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ആക്രമണത്തിന്റെ ഉത്തരവാദിത്തം ലശ്കറെ ത്വയ്യിബയുടെ അനുബന്ധ സംഘടനയായ ദി റെസിസ്റ്റന്റ് ഫ്രണ്ട് ഏറ്റെടുത്തിട്ടുണ്ടെന്നും, കൂട്ടക്കൊലയുടെ സൂത്രധാരൻ സൈഫുല്ല കസൂരി എന്നയാളാണെന്നും വാർത്തകൾ പ്രചരിച്ചിരുന്നു.
കശ്മീരിൽ ഇതേവരെ ഭീകരാക്രമണങ്ങളേറെയും നടന്നിട്ടുള്ളത് ഇന്ത്യൻ സൈനിക കേന്ദ്രങ്ങൾക്കുനേരെയോ സൈനികർക്ക് എതിരെയോ ആയിരുന്നു. ഇവിടെ സംഭവിച്ചത് വിനോദസഞ്ചാരികളുടെ കൂട്ടക്കൊലയാണ്. ആക്രമണം നടത്തിയ ഭീകരവാദികൾ ആൾക്കാരുടെ പേരുചോദിച്ച് മതം തിട്ടപ്പെടുത്തിയെന്ന് കൊല്ലപ്പെട്ടവരുടെ ബന്ധുക്കൾ വെളിപ്പെടുത്തുന്നു. ചിലരോട് കലിമ ചൊല്ലാൻ ആവശ്യപ്പെട്ടതായും, വസ്ത്രം ഉരിഞ്ഞുമാറ്റിയതായുമുള്ള വാർത്തകളും പ്രചരിപ്പിക്കപ്പെട്ടു. ഇവ പൂർണമായും ശരിയാണോ അല്ലെന്നോ ഔദ്യോഗികമായി സ്ഥിരീകരിക്കപ്പെട്ടിട്ടില്ല. എന്തുതന്നെയായാലും, ഭീകരവാദികൾ ഹിന്ദുക്കളായ നിരപരാധികളെ തിരഞ്ഞുപിടിച്ച് കൊലപ്പെടുത്തി എന്ന കാര്യം പൊതുബോധത്തിൽ ഉറപ്പിക്കപ്പെടുകതന്നെ ചെയ്തു.
ഹിന്ദുക്കളും മുസ്ലിംകളും തമ്മിലെ അകലം വർധിപ്പിക്കാനും ഇന്ത്യയിലെ സാമൂഹിക മണ്ഡലത്തിൽ അസ്വസ്തത വ്യാപിപ്പിക്കാനുമായി ഭീകരവാദികൾ നടത്തിയ ഗെയിംപ്ലാനാണ് ഇതെന്ന വസ്തുത ആർക്കും മനസ്സിലാക്കാവുന്നതേയുള്ളൂ. എന്നാൽ, ഹിന്ദുത്വത്തിന്റെ നിയന്ത്രണത്തിലുള്ള മാധ്യമങ്ങളും ചാനലുകളും സോഷ്യൽ മീഡിയ ഹാൻഡിലുകളും മേൽപറഞ്ഞ വശത്തിന് അതീവ പ്രാധാന്യം കൊടുത്തുകൊണ്ടുള്ള വാർത്താവതരണത്തിന്റെ പെരുമഴ സൃഷ്ടിച്ചു. റിപ്പബ്ലിക് ചാനൽ പോലുള്ള ദേശീയ മാധ്യമങ്ങൾ സാമാന്യ ജനങ്ങളിൽ മുസ്ലിം വിരുദ്ധത പടർത്താനായി രാവും പകലും അധ്വാനിച്ചു. ഇത്തരം പൊതു ബോധ നിർമിതിയുടെ ഫലമെന്താണ്? കശ്മീർ പ്രദേശത്ത് അക്രമങ്ങൾ നടത്തുന്നതും ജനങ്ങൾക്ക് സമാധാനപരമായി ജീവിക്കാനുള്ള അവകാശത്തിനുമേൽ അസ്ഥിരത ഉളവാക്കുന്നതും ഒരുവശത്ത് വിഘടനവാദികളും മറ്റൊരു വശത്ത് സർക്കാർ നയങ്ങളുടെ പാളിച്ചകളുമാണെന്ന കേന്ദ്ര വിഷയം അട്ടിമറിക്കപ്പെടുന്നു. അത് മുഴുവൻ മുസ്ലിംകളുടെയും പേരിലേക്ക് മാറ്റപ്പെടുന്നു. അതായത്, കശ്മീരിൽ നടക്കുന്ന ആക്രമണ പ്രവർത്തനങ്ങൾ രാഷ്ട്രീയ പശ്ചാത്തല ചർച്ചകളിൽനിന്ന് അപ്രത്യക്ഷമാവുകയും തൽസ്ഥാനത്ത് മുസ്ലിംകളുടെ വിശ്വാസപരവും അനുഷ്ഠാനപരവുമായ മതജീവിതം സംശയിക്കപ്പെടുന്നതാകുന്ന സ്ഥിതിയുണ്ടാകുന്നു. ഇന്ത്യയിലെ ഹിന്ദുത്വവാദികളും പഹൽഗാമിൽ കൂട്ടക്കൊല നടത്തിയവരും ഒരേ നേർരേഖയിൽ സന്ധിക്കുന്നത് ഇവിടെയാണ്.

സകലമായ ദുഷ്പ്രചാരണങ്ങളും ഉണ്ടായിട്ടും കശ്മീരിലെ ജനത വിനോദസഞ്ചാരികളുടെ ജീവൻ രക്ഷിക്കാനും അവർക്ക് സുരക്ഷിതത്വം നൽകാനും കാണിച്ച ആർജവത്വം ദേശീയ മനസ്സാക്ഷിയെ പിടിച്ചടക്കുകതന്നെ ചെയ്തു. സമാധാനപൂർണമായ ജീവിതമാണ് തങ്ങൾക്ക് പ്രധാനമെന്ന് അവർ ലോകത്തോട് വിളിച്ചുപറഞ്ഞു. ഭീകരവാദികളെ ചെറുക്കുന്നതിനിടയിൽ സയ്യിദ് ആദിൽ ഹുസൈൻ ഷാ എന്ന ചെറുപ്പക്കാരൻ കൊല്ലപ്പെട്ടതും പരിക്കേറ്റവരെ പെട്ടെന്ന് ആശുപത്രിയിലെത്തിക്കാനും പരിഭ്രാന്തിയിലായ വിനോദ സഞ്ചാരികളെ സമാശ്വസിപ്പിക്കാനും കശ്മീരിലെ സാധാരണക്കാർ ഒന്നിച്ചിറങ്ങിയതും വികാരപരമായ കാഴ്ചകളായി മാധ്യമങ്ങൾ അവതരിപ്പിച്ചു. വെടിയേറ്റുമരിച്ച മലയാളിയുടെ മകൾ ആരതിയുടെ വാക്കുകൾ കേരളത്തിലേയും ഇന്ത്യയിലെയും വെറുപ്പ് പ്രചാരകർക്കുള്ള കനത്ത തിരിച്ചടിയായി. എന്നിരുന്നാലും ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിൽ കശ്മീർ വിദ്യാർഥികളെ ആക്രമിക്കുകയും മുസ്ലിംകളുടെ സ്ഥാപനങ്ങൾ ആക്രമിക്കുകയും കടകൾ കൊള്ളയടിക്കുകയും ചെയ്യുന്ന സംഭവങ്ങൾ തുടർച്ചയായി നടന്നു. ഇതിന് ബി.ജെ.പി എം.എൽ.എമാരടക്കം നേതൃത്വം നൽകി.
പഹൽഗാം ആക്രമണത്തിനുശേഷം സ്വാഭാവികമായെന്നോണം ഭരണകൂടത്തിന്റെ സുരക്ഷാ പിഴവുകളെ പറ്റിയുള്ള പൊതു ചർച്ചകൾ അസാധ്യമായി മാറി. മുഖ്യ പ്രതിപക്ഷ കക്ഷിയായ കോൺഗ്രസും പബ്ലിക് ഇന്റലക്ചലുകളും ദേശസുരക്ഷയെ മുൻനിർത്തി ഭരണകൂടത്തെ വിമർശിക്കുന്നത് ഒഴിവാക്കുക മാത്രമല്ല, സർക്കാർ എടുക്കുന്ന ഏത് നടപടികൾക്കും പൂർണ പിന്തുണയും വാഗ്ദാനംചെയ്തു.
ഇതിനിടയിൽ, പൗരത്വ ഭേദഗതി നിയമത്തിനെതിരെ നടന്ന പ്രക്ഷോഭത്തിനുശേഷം കേന്ദ്ര ഭരണത്തെ മുട്ടുകുത്തിക്കുന്ന വിധത്തിൽ ഇന്ത്യയൊട്ടാകെ അലയടിച്ചതും എല്ലാ പ്രതിപക്ഷ കക്ഷികളും പിന്തുണച്ചതുമായ വഖഫ് നിയമ ഭേദഗതിക്കെതിരെ മുസ്ലിം ന്യൂനപക്ഷ ജനത നടത്തിവന്നിരുന്ന പ്രക്ഷോഭണം നിലച്ചുപോവുകയാണുണ്ടായത്. ഇതിലൂടെ പഹൽഗാം ആക്രമണം ഹിന്ദുത്വ ശക്തികൾക്ക് നൽകിയ സുവർണാവസരമായി കലാശിച്ചു എന്നുതന്നെ പറയാം. വിദേശ സന്ദർശനം വെട്ടിച്ചുരുക്കി ഇന്ത്യയിലെത്തിയ പ്രധാനമന്ത്രി സർവകക്ഷി യോഗത്തിൽ പങ്കെടുക്കാതെ ബിഹാറിലെ തെരഞ്ഞെടുപ്പ് യോഗത്തിലാണ് പ്രതികരിച്ചതെന്നതും ഈ സന്ദർഭത്തിൽ ഓർക്കേണ്ടതാണ്. മറ്റൊരു വിധത്തിൽ പറഞ്ഞാൽ, പഹൽഗാമിനെ ഒരു ദേശീയ ദുരന്തമായി കാണുന്നതിനുപകരം അടുത്തുവരാൻ പോകുന്ന സംസ്ഥാന തെരഞ്ഞെടുപ്പുകളിലെ ഒരു മുതൽക്കൂട്ടായി മാറ്റാനാണ് ബി.ജെ.പി നേതൃത്വം ശ്രമിക്കുന്നത്.

തുടർന്ന് കേന്ദ്ര സർക്കാർ ഭീകരവാദികൾ എന്ന് സംശയിക്കുന്നവരുടെ വീടുകൾ തകർക്കുകയാണ് ചെയ്തത്. ഈ പറയപ്പെടുന്ന ഭീകരവാദികൾ വർഷങ്ങൾക്കുമുമ്പേ സ്വന്തം വീട് ഉപേക്ഷിച്ചുപോയവരും നാട്ടുകാർക്കും വീട്ടുകാർക്കും നിയന്ത്രണമില്ലാത്തവരുമാണ്. അവരെ കണ്ടെത്തി നിയമത്തിനു മുന്നിൽ കൊണ്ടുവരുന്നതിനുപകരം സുപ്രീംകോടതി വിധിയെ ലംഘിച്ചുകൊണ്ട് വീടുകൾ തകർക്കുന്നത് ആ വീടുകളിലെ നിരപരാധികളായ മനുഷ്യരെ അഭയാർഥികളാക്കിമാറ്റുന്നതിന് സമാനമാണ്. പഹൽഗാം ഭീകരാക്രമണത്തിനെതിരെ ഇന്ത്യ പ്രത്യാക്രമണം നടത്തുമെന്നത് വ്യക്തമായിരുന്നു. അത് ഒരു ദീർഘകാല യുദ്ധമായിരിക്കുമോ എന്നതിൽ മാത്രമേ എല്ലാവർക്കും സംശയമുണ്ടായിരുന്നുള്ളൂ. പാകിസ്താനെ തവിടുപൊടിയാക്കണമെന്നും ആ രാജ്യത്തെ മൂന്നായി വിഭജിക്കണമെന്നുമൊക്കെയുള്ള ഹിന്ദുത്വവാദികളുടെ യുദ്ധവെറി നിറഞ്ഞ ആക്രോശങ്ങൾക്ക് തൽക്കാലം സാധ്യതയില്ലെന്ന് തന്നെയാണ് വിചാരിക്കേണ്ടത്.
മേയ് ഏഴിന് പുലർച്ചെ ഇന്ത്യൻ സേന പാക് അധീന കശ്മീരിലെയും പാകിസ്താനിലെയും ഭീകര പരിശീലനകേന്ദ്രങ്ങൾ എന്ന് കരുതപ്പെടുന്ന ഒമ്പതിടങ്ങളിൽ വ്യോമാക്രമണം നടത്തുകയും ഇരുപത്തിയഞ്ചോളം കേന്ദ്രങ്ങൾ നശിപ്പിക്കുകയും ചെയ്തു. ഔദ്യോഗിക അറിയിപ്പ് പ്രകാരം ജയ്ശ് തലവൻ മസൂദ് അസ്ഹറിന്റെ കുടുംബാംഗങ്ങൾ അടക്കം കൊല്ലപ്പെട്ടിട്ടുണ്ട്. പാകിസ്താൻ നടത്തിയ ഷെല്ലാക്രമണത്തിൽ അതിർത്തി ഗ്രാമങ്ങളിലെ സാധാരണക്കാരും കാവൽ നിന്ന ജവാന്മാരും രജൗരിയിലെ ജില്ല വികസന കമീഷണറുമുൾപ്പെടെ ഇരുപതിലേറെ പേർ കൊല്ലപ്പെട്ടു. ശനിയാഴ്ച വൈകുന്നേരത്തോടെ ഔദ്യോഗിക വെടിനിർത്തൽ പ്രഖ്യാപനമുണ്ടായി.
ഇന്ത്യയും പാകിസ്താനും തമ്മിലെ ശത്രുതയും തർക്കവും രണ്ട് മതവിഭാഗങ്ങൾ തമ്മിലെ വിഷയമല്ല. മറിച്ച് അന്തർദേശീയ തലത്തിൽ മാനങ്ങളുള്ള ഭൗമരാഷ്ട്രീയ പ്രശ്നമാണ്. ഇന്ത്യയിലെയും പാകിസ്താനിലെയും യുദ്ധവെറിയന്മാരും മതസ്പർധയുണ്ടാകുന്നതിനായി കണ്ണുനട്ടിരിക്കുന്നവരും ഏതൊരു ദുരന്തത്തെയും തങ്ങളുടെ ഹീനമായ യുദ്ധവെറി പ്രകടിപ്പിക്കാനുള്ള അവസരമായിട്ടേ കാണുന്നുള്ളൂ. അവരെ സംബന്ധിച്ച് ജനങ്ങളുടെ സമാധാനത്തോടെ ജീവിക്കാനുള്ള അവകാശം ഒരു പ്രശ്നമേയല്ല. വിഘടനവാദികൾക്കും ഭീകരവാദികൾക്കുമെതിരെ കർശനമായ നടപടികൾ എടുക്കുന്നതിനൊപ്പം, ജനങ്ങളെ യുദ്ധത്തിന്റെ കെടുതികളിലേക്ക് വലിച്ചിഴക്കാതിരിക്കാനുള്ള വിവേകം കാണിക്കുന്നതിൽ ഭരണകൂടത്തെ സമ്മർദപ്പെടുത്താൻ പ്രതിപക്ഷവും തയാറാകേണ്ടതുണ്ട്.