ജാതിയേതായാലും പ്രസിഡന്റ് നന്നായാൽ മതി
text_fieldsഎ.ഐ.സി.സിയായാലും കെ.പി.സി.സി ആയാലും പ്രസിഡന്റിന്റെ പ്രധാനയോഗ്യത ആദർശമാണ്. ആദർശവാനായാൽ പോരാ, ആദർശധീരനാകണം. അത്തരം ധീരന്മാരുടെ ഒരു കുലംതന്നെ കോൺഗ്രസിനുണ്ടായിരുന്നല്ലോ. സി.കെ. ഗോവിന്ദൻ നായർ, എ.കെ. ആന്റണി, വി.എം. സുധീരൻ മുതൽപേർ. ആദർശത്തിന്റെ ആരോമൽച്ചേകവന്മാർ. എണ്ണിവരുമ്പോൾ, നായർ, കത്തോലിക്കാ, ഈഴവ സമുദായത്തിന്റെ ലേബലായിരിക്കും ഏറെയും. ആകയാൽ എണ്ണണമെന്നില്ല. ജാതിയേതായാലും പ്രസിഡന്റ് നന്നായാൽമതി.
എന്നാലും ഇക്കാലത്ത്, ഈ നവകേരളത്തിൽ, ജാതി ഒരു അധികയോഗ്യതയാണ്. ആ സത്യം മറച്ചുവെച്ചിട്ട് കാര്യമില്ല. കെ. സുധാകരനെ മാറ്റുമെന്ന് കേട്ടപ്പോൾ നടേശഗുരുദേവൻ ചോദിച്ചത് ഓർമയില്ലേ, ‘‘സുധാകരനെ മാറ്റിയിട്ട്, ഏത് മൈഗുണനെയാണ് കൊണ്ടുവരുന്നത്?’’ എന്ന്.
ഏതായാലും അവരിപ്പോൾ ഒരാളെ കൊണ്ടുവന്നുകഴിഞ്ഞു. ആളെ നടേശഗുരുവിന് ബോധിച്ചിട്ടില്ല. ആൾ കത്തോലിക്കനാണ്. മധ്യതിരുവിതാംകൂറിൽ വേരുകളുണ്ടെങ്കിലും മലബാറുകാരനാണ്. ആദർശധീരന്മാരിൽ ഒതുങ്ങുന്നില്ല പ്രസിഡന്റുകുലം. കുമ്പളത്തു ശങ്കുപിള്ള, വയലാർ രവി, കെ. മുരളീധരൻ തുടങ്ങിയ വില്ലാളിവീരന്മാരും വന്നുപോയിട്ടുണ്ട്. ആദർശധീരനോ വില്ലാളിവീരനോ?ഇതിലേതിൽപെടും സണ്ണി ജോസഫ് എന്ന് പിടികിട്ടാത്തതുകൊണ്ട് ഉറക്കംപോയവരും ഉണ്ട്.
പണ്ട്, എന്നുപറഞ്ഞാൽ 1959ൽ. മന്നത്തപ്പൻ എടുത്ത ഒരു പ്രതിജ്ഞയുണ്ട്. അറിയാലോ, തിരുമേനിയുടെ കമ്യൂണിസ്റ്റ് ഭരണത്തിന്റെ കാലമാണ്. ‘‘ഈ കമ്യൂണിസ്റ്റുകാരെ കേരളത്തിൽനിന്നു മാത്രമല്ല, ഇന്ത്യയിൽനിന്നുതന്നെ ഭാണ്ഡംകെട്ടിച്ച് അവരുടെ പിതൃരാജ്യമായ റഷ്യയിലേക്ക് തുരത്തിയതിന് ശേഷമേ എന്റെ ബുദ്ധിക്ക് മാർദവമുണ്ടാവുകയുള്ളൂവെന്ന് ഞാൻ പ്രഖ്യാപിച്ചുകൊള്ളുന്നു’’ എന്നായിരുന്നു മന്നപ്രതിജ്ഞ. ആ ലൈനിൽതന്നെയാണ് സുധാകരേട്ടനും പിടിച്ചിട്ടുള്ളത് എന്ന് ധരിച്ചുവെച്ച പോരാളികൾ ഉണ്ടല്ലോ. പിണറായിയെ വലിച്ചുതാഴെയിട്ട് സുധാകരേട്ടൻ നെറ്റിയിലെ വിയർപ്പ് ചൂണ്ടുവിരൽകൊണ്ട് തുടച്ചെടുക്കുന്ന രംഗം ശിവാജിഗണേശന്റെ സിനിമയിലെന്നപോലെ കണ്ടുകൊണ്ടിരുന്ന രസികർമൻറം. അവരൊക്കെ ആശങ്കയിലാണ്. സണ്ണിയെക്കൊണ്ട് അത്രക്ക് ആകുമോ എന്ന എക്കച്ചക്കയിലാണ്.
ആ ഫാൻസ് അസോസിയേഷൻകാരോട് സഹതപിക്കുകയേ വഴിയുള്ളൂ. ഒരു പ്രസിഡന്റിന് ആത്യന്തികമായി ആരോടാണ് പൊരുതേണ്ടിവരുന്നത് എന്ന് ആലോചിച്ചിട്ടില്ലാത്ത ശുദ്ധന്മാരാണ് കെ. സുധാകരനിൽ ശിവാജിഗണേശനെ കാണുന്നത്. എന്നാൽ, സത്യം എന്താണ്? ആരാണ് ഒരു കോൺഗ്രസ് പ്രസിഡന്റിന്റെ വൈരി?
അങ്ങേയറ്റം ദാർശനികമായി സമീപിക്കേണ്ട സമസ്യയാണിത്. ജവഹർലാൽ നെഹ്റു ഒഴികെയുള്ള ഒരുവിധപ്പെട്ട കോൺഗ്രസ് നേതാക്കളൊക്കെ ഗീതാവ്യാഖ്യാനം എഴുതിയിട്ടുള്ളവരാണ് എന്നോർക്കണം. എഴുതിപ്പോകും. കോൺഗ്രസാണ്. ഗാന്ധിജിയുടെ വ്യാഖ്യാനം ‘അനാസക്തിയോഗം’ മലയാളത്തിലും കിട്ടാനുണ്ട്. വി.ഡി. സതീശനൊക്കെ ഒന്ന് നോക്കിവെക്കണം. ഗുണംചെയ്യും.
ഗാന്ധിജി കഴിഞ്ഞാൽപിന്നെ കോൺഗ്രസിൽ അത്രയും തലപ്പൊക്കമുള്ളൊരു നേതാവുണ്ടായിരുന്നത് സ്വാതന്ത്ര്യം കിട്ടിയ കാലത്തെ പാർട്ടി പ്രസിഡന്റ് ആചാര്യ ജെ.ബി. കൃപലാനിയായിരുന്നു. സ്വാതന്ത്ര്യം കിട്ടിയതോടെ നെഹ്റു പ്രധാനമന്ത്രിയായല്ലോ. പട്ടേൽ ആഭ്യന്തരമന്ത്രിയായി. ആസാദ് വിദ്യാഭ്യാസ മന്ത്രിയായി. ചുരുക്കിപ്പറഞ്ഞാൽ, കോൺഗ്രസ് ഭരണകക്ഷിയായി. പിന്നെ ഏറെക്കാലമൊന്നും കൃപലാനിജി കോൺഗ്രസ് പ്രസിഡന്റായി ഇരുന്നിട്ടില്ല. രാജിയെഴുതിക്കൊടുത്ത് ഇറങ്ങിപ്പോയി.
രാജിക്കത്തിൽ കാരണവും പറഞ്ഞിരുന്നു: ഭരണനേതൃത്വത്തിന്റെ സ്വഭാവം. അവർ കോൺഗ്രസ് പ്രസിഡന്റിനെ വിലവെക്കുന്നില്ല. നെഹ്റുവാണെങ്കിലും പട്ടേലാണെങ്കിലും നയപരമായ കാര്യങ്ങൾപോലും കോൺഗ്രസ് പ്രസിഡന്റിനോട് ആലോചിക്കുന്നില്ല. ഇങ്ങനെ തുടരുന്നതിൽ അർഥമില്ല.
ഗാന്ധിജി രക്തസാക്ഷിയായ ശേഷമായിരുന്നു ഈ സ്ഥാനത്യാഗമെന്നതിനാൽ രാജി പിൻവലിപ്പിക്കാനും തുടരണമെന്ന് നിർബന്ധിക്കാനും ആരും തുനിഞ്ഞില്ല. ഭരണനേതൃത്വം പുതിയ പാർട്ടി പ്രസിഡന്റിനെ തെരഞ്ഞെടുത്തു. പുരുഷോത്തംദാസ് ഠണ്ഡൻ.
കൃപലാനി സന്യസിക്കാനൊന്നും പോയില്ല. അദ്ദേഹം കിസാൻ മസ്ദൂർ പ്രജാ പാർട്ടിയുണ്ടാക്കി. നമ്മുടെ കേരളഗാന്ധി കേളപ്പജിയൊക്കെ അതിൽ ചേർന്നു. അങ്ങനെയാണ് സ്വാതന്ത്ര്യം കിട്ടിയതിന് ശേഷമുള്ള കോൺഗ്രസ് ചരിത്രം പോകുന്നത്. ഈ ചരിത്രത്തിലെ ഉദ്വേഗജനകമായ രംഗങ്ങൾ കൂടുതൽ അരങ്ങേറിയിട്ടുള്ളത് കേരളത്തിലാണ്.
അതിലെ ഒാരോ രംഗങ്ങൾ, ഹോ! സംസ്ഥാനത്ത് ആദ്യമായി (അവസാനമായും) കോൺഗ്രസിന്റെ ഏകകക്ഷി ഭരണംവന്നത് 1962 സെപ്റ്റംബറിലാണല്ലോ. ഘഡാഘഡിയനായ ആർ. ശങ്കറാണ് മുഖ്യമന്ത്രി. ഒരിഞ്ച് കുറയാത്ത പി.ടി. ചാക്കോ ആഭ്യന്തരമന്ത്രി. കെ.എ. ദാമോദര മേനോനടക്കം തറവാടിഗാന്ധിയന്മാരുമുള്ള മന്ത്രിസഭയാണ്. കെ.പി.സി.സി അധ്യക്ഷനോ? സാക്ഷാൽ സി.കെ. ഗോവിന്ദൻ നായർ. പോരേപൂരം!
ഭരണം തുടങ്ങി ഏറെക്കഴിയും മുമ്പേ അഴിമതിയാരോപണം വന്നു. ഏതോ ഒരു ബന്ധുവിന് ക്രമംതെറ്റിച്ച് ബെൻസ് കാർ കിട്ടാൻ ശിപാർശ ചെയ്തു എന്ന് മുഖ്യമന്ത്രിക്കെതിരെ ആരോപണം. ഭാര്യയോടൊപ്പം ആരെയോ സന്ദർശിച്ചപ്പോൾ കിട്ടിയ വൈരമാല ഖജനാവിൽ അടക്കാതെ സ്വന്തമാക്കിയെന്ന് ദാമോദര മേനോനെതിരെ ആരോപണം. പ്രതിപക്ഷമാണ് ആരോപണം കൊണ്ടുവന്നത്. എന്നാൽ, ഇതിന്റെ സത്യാവസ്ഥ അറിയണമെന്ന് കെ.പി.സി.സി യോഗത്തിൽ അതുന്നയിച്ചത് പ്രസിഡന്റാണ്. കെ.പി.സി.സി പ്രസിഡന്റുതന്നെ ഭരണത്തിനെതിരെ കുപ്രചാരണം നടത്തുന്നത് ശരിയോ എന്ന് മന്ത്രിമാർ ചോദിച്ചു.
‘‘ഭരണനേതൃത്വത്തെ സംഘടന തിരുത്തും’’ എന്നായി സി.കെ.ജി. അന്ന് പി.ടി. ചാക്കോ ജൂബായുടെ കൈ തെറുത്തു കയറ്റി: ‘‘കളിച്ചുകളിച്ച് ഒരുത്തനും നെഞ്ചത്തുകയറി കളിക്കേണ്ട. ഞങ്ങളും സംഘടന കുറെ കണ്ടിട്ടുള്ളതാ.’’ ഒടുവിലെന്തായി എന്നല്ലേ, ഏറെത്താമസിയാതെ സംഘടന തെരഞ്ഞെടുപ്പു വന്നു. സംഘടന വിഭാഗം കെ.പി. മാധവൻ നായരെ സ്ഥാനാർഥിയാക്കി. മന്ത്രിസഭ വിഭാഗം എം.സി. ചാക്കോയെ നിർത്തി. റിട്ടേണിങ് ഓഫിസർ ഉത്തരേന്ത്യയിൽനിന്നായിരുന്നു. മത്സരം കടുത്തുവന്നപ്പോൾ കസേരകളൊക്കെ പറന്നുതുടങ്ങി. അച്ചടക്കം പാലിക്കണമെന്ന് അഭ്യർഥിക്കാൻ റിട്ടേണിങ് ഓഫിസർ എഴുന്നേറ്റു. ഇരിയെടാ പട്ടീ എന്നായി ഗാന്ധിയന്മാർ. ‘‘നോട്ട് പട്ടീൽ, നോട്ട് പട്ടീൽ, ഐ ആം കംബോൽജ ഹരിഹര കംബോൽജ’’- റിട്ടേണിങ് ഓഫിസർ നിലവിളിച്ചു. തെറിയും തല്ലും സഹിക്കാം; പക്ഷേ, ജാതി മാറിപ്പോകരുതല്ലോ!
പറഞ്ഞുവന്നിടത്തോളം ചരിത്രത്തിൽനിന്ന് കാര്യം പിടികിട്ടിക്കാണുമല്ലോ. ആദർശധീരനായ ഒരു പ്രസിഡന്റിന്റെ വൈരി അധികാരമാണ്. അധികാരം വരുന്നത് നിയമസഭാകക്ഷി വഴിയാണല്ലോ. ഭരണമുണ്ടെങ്കിലും ഇല്ലെങ്കിലും നിയമസഭാകക്ഷി ലീഡർക്ക് ഒരു കാബിനറ്റ് ഗമയുണ്ടല്ലോ. അധികാരത്തിന്റെ പ്രതിരൂപമാണ് ലീഡർ. ആദർശത്തിന്റെ ആൾരൂപമാണ് പ്രസിഡന്റ്. അവിടെത്തുടങ്ങുന്നു അടി.
ഇത് ഇപ്പോഴൊന്നും തുടങ്ങിയതല്ല. ഐക്യകേരളം വരുംമുമ്പ് തിരു-കൊച്ചി ഉണ്ടായല്ലോ. 1949ൽ തിരുവിതാംകൂർ, കൊച്ചി നിയമസഭകൾ ലയിച്ച് തിരുകൊച്ചി ഉണ്ടായി. കൊച്ചിയിൽനിന്നുള്ള പനമ്പിള്ളി ഗോവിന്ദ മേനോൻ, കെ.പി. മാധവൻ നായർ തുടങ്ങിയവരും തിരുവിതാംകൂറിൽനിന്നുള്ള കുമ്പളത്തു ശങ്കുപ്പിള്ള, ഐ.ജെ. ജോൺ തുടങ്ങിയവരുമൊക്കെ ചേർന്നപ്പോൾ കോൺഗ്രസ് മഹാ പ്രസ്ഥാനമായി.
അങ്ങനെയിരിക്കെ പനമ്പിള്ളി ഗോവിന്ദ മേനോൻ തിരു-കൊച്ചി പ്രധാനമന്ത്രിയായി(അന്ന് അങ്ങനെയാണ് പറയുക. മുഖ്യനല്ല). കുമ്പളത്തു ശങ്കുപ്പിള്ളയാണ് കെ.പി.സി.സി പ്രസിഡന്റ്. ഇവിടെ ഒരു കാര്യം ഓർത്തുവെക്കണം, കുമ്പളത്തു ശങ്കുപ്പിള്ളച്ചേട്ടൻ ഒന്നൊഴികെ എല്ലാ കാര്യത്തിലും നമ്മുടെ കെ. സുധാകരന്റെ തനിപ്പകർപ്പാണ്. അടിയെങ്കിൽ അടി, തടയെങ്കിൽ തട. ആൾ മന്നത്തപ്പന്റെ ആളാണ് എന്നൊരു വ്യത്യാസമേയുള്ളൂ. നമ്മുടെ കെ.സി. വേണുഗോപാലിന് ഒത്തൊരു ദേശീയ നേതാവ് അന്നുമുണ്ട്. കെ.പി. മാധവൻ നായർ. സംഘടന ചുമതലയുള്ള എ.ഐ.സി.സി സെക്രട്ടറിയാണ്. അതിനിടെ സംഘടന തെരഞ്ഞെടുപ്പുവന്നു. പനമ്പിള്ളി -മാധവൻ നായർ സംഘം കുമ്പളത്തെ മത്സരത്തിൽ തോൽപിച്ചു. എ.പി. ഉദയഭാനുവിനെ കെ.പി.സി.സി പ്രസിഡന്റാക്കി.
ശങ്കുപ്പിള്ളച്ചേട്ടൻ അതത്ര കാര്യമായി എടുത്തില്ല. തെരഞ്ഞെടുപ്പിൽ തോറ്റതല്ലേ, അങ്ങനെയേ എടുത്തുള്ളൂ. ഒന്നുരണ്ടാഴ്ച കഴിഞ്ഞപ്പോൾ പനമ്പിള്ളിയും അദ്ദേഹത്തിന്റെ സഹ മന്ത്രിയായ എ.എ. റഹീമുംകൂടി കൊട്ടാരക്കരയ്ക്കടുത്ത് ഒരു കല്യാണവീട്ടിൽ വെച്ച് മുഖാമുഖം ചെന്നു. അത്ര പന്തിയില്ലെന്നു കണ്ട് ശങ്കുപ്പിള്ളച്ചേട്ടൻ ഒഴിഞ്ഞുമാറി. നേരേ പന്മന ആശ്രമത്തിൽ ചെന്നുകയറി. അവരുണ്ട് അവിടെയും ചെല്ലുന്നു. എന്നിട്ടൊരു ആശ്വസിപ്പിക്കലും. തെരഞ്ഞെടുപ്പല്ലേ ചേട്ടാ, അതൊന്നും കാര്യമാക്കണ്ടാ എന്നൊരു ആണികൂടി. അത് തറച്ചപ്പോൾ വേദനിച്ച കുമ്പളം പറഞ്ഞു: ‘‘നിയമസഭ കൂടട്ടെ, ആരാണ് തോൽക്കുന്നത് എന്ന് അപ്പോ കാണാം!’’
അത് പനമ്പിള്ളിക്ക് കൊണ്ടു. നിയമസഭാ പാർട്ടിയിൽ ഭൂരിപക്ഷം തിരുവിതാംകൂറുകാരാണ്. അതിൽതന്നെ കുമ്പളത്തിന്റെ മേജർസെറ്റ് മുഴുവനുണ്ട്. പനമ്പിള്ളി പെരുന്നയിലേക്ക് പറപ്പിച്ചു. മന്നത്തെ കണ്ട് കാലു പിടിച്ചു. മന്നം വന്ന് കുമ്പളത്തെ സമാധാനിപ്പിച്ചു. പറഞ്ഞതിതാണ്: ‘‘പനമ്പിള്ളിയും ഒരു നായരല്ലേ, ഇരിക്കട്ടെ.’’
അതുകേട്ട് കുമ്പളം പൊടിക്കൊന്ന് അടങ്ങി. പക്ഷേ, തക്കം കിട്ടിയപ്പോൾ കളിച്ചു. ഇത്തവണ മന്നം കൂടെനിന്നു. രാജിവെക്കണമെന്ന് ആറേഴ് എം.എൽ.എമാർ ഒപ്പിട്ട കത്ത് പനമ്പിള്ളിക്ക് കൊടുത്തു. രാജിവെക്കേണ്ടിവന്നു. ഒപ്പു സംഘടിപ്പിച്ച കുമ്പളത്തിനും ഒപ്പിട്ട എം.എൽ.എമാർക്കും ഒപ്പിയാന്മാർ എന്നുപേരായി.
ഒപ്പിയാന്മാരായ എം.എൽ.എമാരേയും നേതാവായ കുമ്പളത്തേയും പാർട്ടി സസ്പെൻഡ് ചെയ്തു. കളി കളത്തിന് പുറത്തേക്കാണ് എന്ന് കണ്ടപ്പോൾ മധ്യസ്ഥന്മാർ ഇറങ്ങി. കുമ്പളം കോൺഗ്രസിന് പുറത്തുപോകുന്നത് ശരിയല്ല എന്ന് അവർ ഹൈകമാൻഡിനെ ധരിപ്പിച്ചു. പശ്ചാത്താപം പ്രകടിപ്പിക്കുന്നതായി എഴുതിക്കൊടുത്താൽ നടപടികൾ പിൻവലിക്കാമെന്ന് എ.ഐ.സി.സി പ്രസിഡന്റ് യു.എൻ ധേബാർ ഉറപ്പുനൽകി. അതുപ്രകാരം കുമ്പളം കത്തെഴുതി. അപ്പോൾ കെ. മാധവൻ നായർ ഇടപെട്ടു. വാചകങ്ങൾ മാറ്റിയെഴുതണമെന്നായി. മാധവൻ നായരെ സുഖിപ്പിക്കാനായി മാറ്റിയെഴുതില്ല എന്നായി കുമ്പളം.
എന്തിന് പരത്തിപ്പറയണം, കുമ്പളത്തു ശങ്കുപിള്ളയും ഒപ്പിയാന്മാരും വേറൊരു പാർട്ടിയങ്ങ് പടച്ചു. കേരള പീപ്ൾസ് പാർട്ടി. കെ.പി.പി. അതെന്തായി എന്ന് അധികമാരും രേഖപ്പെടുത്തിക്കണ്ടിട്ടില്ല. അഞ്ചാറാണ്ട് കഴിഞ്ഞപ്പോൾ പുളിമൂട്ടിലൊരു പഴയ മാളികക്കെട്ടിടത്തിനു മുകളിൽ പഴയൊരു ബോർഡ് തൂങ്ങിക്കിടക്കുന്നതു കണ്ടു എന്നോ മറ്റോ ആരോ എഴുതിയിട്ടുണ്ട്. അത്രയേ ഉണ്ടായുള്ളൂ. കുമ്പളത്തു ശങ്കുപിള്ളച്ചേട്ടന്റെ ഘനഗംഭീരമായ ആത്മകഥപോലും കോൺഗ്രസുകാരല്ല പ്രസിദ്ധീകരിച്ചത്. പ്രഭാത് ബുക്ക് ഹൗസാണ്.
കസേര പോയിട്ടും പോകാത്ത കലിയുമായി സുധാകരേട്ടൻ ചീറ്റുന്നതു കാണുമ്പോൾ ശങ്കുപ്പിള്ളച്ചേട്ടനെ ഓർത്തുപോകുന്നു. അപ്പുറത്ത് പനമ്പിള്ളിയെപ്പോലെ കൊച്ചിക്കാരനായ നിയമസഭാകക്ഷി നേതാവുണ്ട്. കെ. മാധവൻ നായരെപ്പോലെ സംഘടനാ ചുമതലയുള്ള എ.ഐ.സി.സി ജനറൽ സെക്രട്ടറിയുണ്ട്. അവരെയൊന്നും വിലവെക്കാത്ത സുധാകരേട്ടന് പുതിയ ബുദ്ധിയൊന്നും തോന്നാതിരിക്കട്ടെ എന്ന് പ്രാർഥിക്കാനേ നമുക്ക് കഴിയൂ.