മരുന്നടിയിൽ ഇന്ത്യ ലോക നമ്പർ ടു! അത്‌ലറ്റിക്സിന്റെ സ്ഥിതി ആശങ്കാജനകം
text_fieldsഇന്ത്യൻ അത്‌ലറ്റിക്സിന്റെ നിലവിലെ സ്ഥിതി അത്യന്തം ആശങ്കാജനകമാണ്. ഉത്തേജക മരുന്നുകൾ ഉപയോഗിച്ച് പ്രകടനം മെച്ചപ്പെടുത്തിയതിനു പിടിക്കപ്പെട്ടവരിൽ ലോകത്ത് രണ്ടാം സ്ഥാനത്താണ് ഇന്ത്യ. ഈ വിവരം അറിഞ്ഞിട്ടും കർശന നടപടികൾ പ്രഖ്യാപിച്ചിട്ടും രാജ്യം തന്നെ ലോക സ്പോർട്സിൽനിന്ന് മാറ്റിനിർത്തപ്പെട്ടേക്കുമോ എന്ന ആശങ്കയിലാണ് ദേശീയ അത്‌ലറ്റിക് ഫെഡറേഷൻ. അത്രയധികമാണ് ശിക്ഷണ നടപടികൾക്കു വിധേയരായികൊണ്ടിരിക്കുന്നത്.
അത്‌ലറ്റിക്‌സ് ഇന്റഗ്രിറ്റി യൂണിറ്റ് (എ.ഐ.യു) ഈ വർഷം മേയ് 31നു പുറത്തുവിട്ട ഡോപിങ് കുറ്റവാളികളുടെ പട്ടികയിൽ 128 ഇന്ത്യൻ അത്‌ലറ്റുകൾ ഉൾപ്പെടുന്നു. 134 പേരുമായി കെനിയയാണ് ഒന്നാം സ്ഥാനത്ത്. ദേശീയ തലത്തിലുള്ള അന്വേഷണങ്ങളും നടപടികളും അയോഗ്യരായി മാറ്റിനിർത്തപ്പെട്ടവരും ഈ പട്ടികയിൽപ്പെടും. സംഘടിതമായി ഡോപിപിങ് കുറ്റകൃത്യങ്ങൾ നടക്കുന്നതായി അന്താരാഷ്ട്ര തലത്തിലുള്ള പരിശോധനകളിൽ കണ്ടെത്തിയതോടെ ഈ പ്രവണത തുടർന്നാൽ രാജ്യം നിരോധിക്കപ്പെടുമെന്ന് അത്‌ലറ്റിക്സ് ഫെഡറേഷൻ ഓഫ് ഇന്ത്യയുടെ (എ.എഫ്.ഐ) ഉന്നത ഉദ്യോഗസ്ഥർ തന്നെ ആശങ്ക പ്രകടിപ്പിച്ചിട്ടുണ്ട്.
ലോകത്ത് ഏറ്റവും കൂടുതൽ ഉത്തേജക മരുന്ന് കുറ്റവാളികളുള്ള രാജ്യങ്ങളിൽ ഒന്നാണ് ഇന്ത്യ. ഇതിനെ ചെറുക്കുന്നതിനായി എ.എഫ്.ഐ ഒരു കമ്മിറ്റിയും ഒരു ആന്റി ഡോപിങ് സെല്ലും സ്ഥാപിച്ചിട്ടുണ്ട്, കൂടാതെ പരിശീലക രജിസ്ട്രേഷനും നിർബന്ധമാക്കിയിട്ടുണ്ട്. എന്നിട്ടും കുറ്റ കൃത്യം വർധിച്ചു കൊണ്ടിരിക്കുകയാണ്. മേയിൽ, ആഗോളതലത്തിൽ 14 അത്‌ലറ്റുകൾക്ക് ഉപരോധം ഏർപ്പെടുത്തിയപ്പോൾ അതിൽ അഞ്ച് പേർ കെനിയക്കാരായിരുന്നു, മൂന്ന് പേർ ഇന്ത്യക്കാരും.
ഇന്ത്യൻ ട്രാക്ക് ആൻഡ് ഫീൽഡ് അത്‌ലറ്റുകൾക്കിടയിൽ വർധിച്ചുവരുന്ന ഉത്തേജക കേസുകളിൽ ആശങ്കപ്പെട്ട എ.എഫ്.ഐ കഴിഞ്ഞ വർഷം ഡൽഹി പൊലീസ് സ്പെഷ്യൽ സെൽ കമീഷന്റെ നേതൃത്വത്തിൽ ഒരു ഉന്നതാധികാര സമിതി രൂപീകരിച്ചു. ഉന്നതാധികാര സമിതിയുടെ ശിപാർശ പ്രകാരം, ഉത്തേജക മരുന്ന് ഉപയോഗത്തിൽ ഉൾപ്പെട്ടതായി സംശയിക്കപ്പെടുന്ന പരിശീലകരെയും പരിശീലന കേന്ദ്രങ്ങളെയും കണ്ടെത്തുന്നതിനായി ആന്റി-ഡോപിങ് സെൽ സ്ഥാപിക്കാൻ എ.എഫ്.ഐ തീരുമാനിച്ചു.
എന്നാൽ ദേശീയ തലത്തിൽ പിടിക്കപ്പെടുന്നവരുടെ എണ്ണം വർധിക്കുകയാണ്. ഇപ്പോൾ അഞ്ച് വർഷത്തെ വിലക്കുലഭിച്ച മഞ്ചു ബാല 2014 ഏഷ്യൻ ഗെയിംസിൽ ഹാമർ ഏറിൽ വെങ്കല മെഡൽ ജേതാവാണ്. ഏറ്റവും ഒടുവിൽ പിടിക്കപ്പെടുന്നത് 2024 നവംബറിലാണ്. മരുന്നടിയുമായി ബന്ധപ്പെട്ട് ഉയരുന്ന ആശങ്കകൾ പരിഹരിക്കാൻ കൂടുതൽ ശക്തമായ നടപടികൾ സ്വീകരിക്കേണ്ട ആവശ്യകതയിലേക്കാണ് ഇതെല്ലാം വിരൽ ചൂണ്ടുന്നത്. നമ്മുടെ രാജ്യത്തിന്‍റെ കായികരംഗം കരുതലോടെ സംരക്ഷിക്കാൻ അത് അത്യാവശ്യമാണുതാനും.


