വെട്ട്

കലയുടെ കാതലുള്ള ഏതാവിഷ്‍കാരവും പ്രവർത്തനസജ്ജമാവുക സ്വതന്ത്ര മനോനിലയിലാണ്, ഉറവോളം നിറഞ്ഞ തുറസ്സിൽ. അവിടെ എന്തുമേതുമാവാം പ്രമേയം. എങ്ങനെയുമാകാം പ്രകരണം. അത് സൃഷ്ടിപരതയുടെ ജന്മപ്രകൃതം. കുസൃതിയും വികൃതിയുമാകാം ആ സ്വാതന്ത്ര്യത്തിന്റെ സൃഷ്ടികൾ, സ്വതന്ത്രമല്ലാത്ത മനസ്സുകൾക്ക്. പാമ്പോ കയറോ?വേദാന്തിയുടെ രജൂസ്സർപ്പന്യായംപോലെയാണിന്ന് ആവിഷ്കാര സ്വാതന്ത്ര്യം; മിഥ്യയോ? തഥ്യയോ? ആ! അതാണുത്തരം, അരുതുകളുടെ രാവണൻകോട്ടയിൽ അരുതല്ലാത്തത് പാടുപെട്ടു കണ്ടെത്തേണ്ടിവരുന്ന ഈ അമാവാസിയിൽ. തെരഞ്ഞുപിടിച്ചെത്തിപ്പെടുന്നതും ഏതെങ്കിലും അരുതിന്റെ വാലറ്റത്താവാം. അതുകൊണ്ട്, ആർക്കും കുരുക്കാം ആരെയും,...
Your Subscription Supports Independent Journalism
View Plans- Unlimited access to Madhyamam Weekly Articles and Archives ........
- Experience ‘Ad Free’ article pages
കലയുടെ കാതലുള്ള ഏതാവിഷ്‍കാരവും പ്രവർത്തനസജ്ജമാവുക സ്വതന്ത്ര മനോനിലയിലാണ്, ഉറവോളം നിറഞ്ഞ തുറസ്സിൽ. അവിടെ എന്തുമേതുമാവാം പ്രമേയം. എങ്ങനെയുമാകാം പ്രകരണം. അത് സൃഷ്ടിപരതയുടെ ജന്മപ്രകൃതം. കുസൃതിയും വികൃതിയുമാകാം ആ സ്വാതന്ത്ര്യത്തിന്റെ സൃഷ്ടികൾ, സ്വതന്ത്രമല്ലാത്ത മനസ്സുകൾക്ക്.
പാമ്പോ കയറോ?
വേദാന്തിയുടെ രജൂസ്സർപ്പന്യായംപോലെയാണിന്ന് ആവിഷ്കാര സ്വാതന്ത്ര്യം; മിഥ്യയോ? തഥ്യയോ?
ആ!
അതാണുത്തരം, അരുതുകളുടെ രാവണൻകോട്ടയിൽ അരുതല്ലാത്തത് പാടുപെട്ടു കണ്ടെത്തേണ്ടിവരുന്ന ഈ അമാവാസിയിൽ. തെരഞ്ഞുപിടിച്ചെത്തിപ്പെടുന്നതും ഏതെങ്കിലും അരുതിന്റെ വാലറ്റത്താവാം. അതുകൊണ്ട്, ആർക്കും കുരുക്കാം ആരെയും, അരുതിന്റെ കുടുക്കിൽ.
സർവസാമാന്യമായ ഈ സന്ദിഗ്ധതയുടെ സൗജന്യത്തിലാണ് മനുഷ്യനിന്ന് ആവിഷ്കരിക്കുന്നത് –കല, അക്ഷരകല, അഭിമതം. വെട്ടും വിലക്കും എവിടുന്ന്, എപ്പോൾ വരുമെന്ന നിശ്ചയമില്ലാണ്ട്. ഏത് ആവിഷ്കരണത്തിനും മീതെയുണ്ട് ഭരണകൂടത്തിന്റെ നോട്ടനായ –സെൻസർഷിപ്. അതിനുമില്ല നിയതനിർവചനമോ സുതാര്യ വ്യവസ്ഥയോ. പേരിനെങ്കിലുമുണ്ടായിരുന്നു മുമ്പ്, വഴുക്കനെങ്കിലും, മാനദണ്ഡം ചിലത്: അശ്ലീലം, അവമതി, രാജ്യദ്രോഹം. രാഷ്ട്രങ്ങൾക്കു മാത്രമല്ല, ഭരണകൂടം മറ്റു പല കൂട്ടങ്ങൾക്കുമായതോടെ കൂടുതൽ കുഴമറിഞ്ഞു കഥ.
സെൻസർഷിപ് ഇന്ന് പ്രവർത്തിക്കുന്നത് പൊതു വിലക്കിന്മേലല്ല, വ്യക്തിഗത ചേതത്തിന്മേലാണ്. ആവിഷ്കാരം എന്തുമാകട്ടെ, അതു ചെയ്യുന്നോർക്കു മുന്നിലെ ചോദ്യം, ഭരണകൂട വേട്ടപ്പട്ടിയെ കടന്നുപോകാനാവുമോ എന്നതല്ല. തനിക്കുള്ള വ്യക്തിപരമായ തുടരപായം നേരിടാനാവുമോ എന്നതാണ് –സ്വന്തം കലയും അതിലുപരി ജീവിതവും പുലർത്താനാവുമോ? കാരണം, നിരോധം ഇന്ന് കേവലം ഒരു കൃതിയെ മാത്രം ബാധിക്കുന്ന ഒറ്റത്തവണ തീർപ്പല്ല. കർമതടസ്സം, സൈബർ ആക്രമണം, ഭ്രഷ്ട്, വ്യവഹാര നടപടികൾ തൊട്ട് ജീവഹാനി വരെ വ്യത്യസ്ത ഭവിഷ്യത്തുകളുടെ ഐകമത്യമുള്ള അന്തരീക്ഷ സൃഷ്ടിയാണ്. ആ തുറുങ്കൻ ചുറ്റിടത്ത്, കൃതി ജനിപ്പിച്ച സ്ഫോടം ശേഷിക്കും. കർത്താവ് നാമാവശേഷിക്കെന്നിരിക്കും.
നോട്ടനായക്ക് സംഭവിച്ച ഈ പരിണാമം തിരിച്ചറിയാൻ മൂന്നു ഘടകങ്ങൾ കണക്കിലെടുക്കണം –വിലക്കുന്നവർ, വിലക്കിന്റെ പ്രവർത്തനം, വിലക്കപ്പെട്ടത്. ശ്രദ്ധിക്കിലറിയാം, വിലക്കാനുള്ള ശക്തി വികേന്ദ്രീകരിച്ചിരിക്കുന്നു. സമൂഹത്തിലെ ശാക്തിക വിഭാഗങ്ങൾ കൽപിക്കുന്ന വിലക്കിന്റെ നിർവഹണപ്പണിയാണ് ഭരണകൂടത്തിന്, മിക്കപ്പോഴും. ന്യായം; ക്രമസമാധാനം. നേരുതന്നെ, ക്രമഭംഗമുണ്ടാക്കുന്നതാണ് കല, കാതലുള്ള വാക്ക്. ആരുടെയും ഒന്നിന്റെയും ഓശാനയും ഓശാരവും അതിന്റെ ധർമമല്ല. (തമാശയുണ്ട് -വിലക്കുമ്പോൾ സ്വയമറിയാതെ ആ നേര് സമ്മതിച്ചുപോകയാണ് വിരോധകർ).
നിരോധകരായി സ്വയം മാറിയ പൊതുസമൂഹത്തിന് അക്കാര്യത്തിൽ പലതുണ്ട് പത്തി: സംഘടനകൾ, ആക്ടിവിസ്റ്റുകൾ, ജാതിമത സമുദായങ്ങൾ, കോർപറേറ്റുകൾ ഇത്യാദിയുടെ ഭരണകൂടങ്ങൾ. ആവിഷ്കൃതമായ ഉരു തങ്ങൾക്കു ദോഷം, വിലക്കിയാലേ ദുഷ്ട് മാറൂ –അങ്ങനെയാണ് വിലക്കുയുക്തി. വിശ്വാസ ഭരണകൂടങ്ങൾ അതിന് ‘വ്രണം’ എന്നു പറയും. കാക്കികൂടങ്ങൾ ‘വീറ്’ എന്ന് പര്യായവും. നിയമപരമായ നിർണയാവകാശമില്ലാതെ തന്നെ സംഘശക്തികൾ വിലക്കധികാരം പ്രയോഗിക്കുന്നു. ഔദ്യോഗിക നിശ്ചയത്തിന്റെ സ്ഥാനത്ത് ആൾക്കൂട്ട വിധിന്യായം. സമാനമാണ് ഇക്കൂട്ടങ്ങളുടെ തന്ത്രമുറയും: പ്രതിഷേധ പ്രസ്താവം, തെരുവു ജാഥ, ബഹിഷ്കരണം, സൈബർ കൈയേറ്റം, ഭീഷണി, കച്ചേരിക്കേസ്. സ്ഥാപനങ്ങളുടെ തൂണീരത്തിൽ അമ്പു വേറെയുമുണ്ട് ^കരാർ റദ്ദാക്കൽ, പിരിച്ചുവിടൽ, പ്രസാധകരെങ്കിൽ തിരുത്തൽ, കൃതി പിൻവലിക്കൽ.
വിലക്കപ്പെട്ടതിന് ഈവക നടപടികളിലൂടെ കിട്ടുക വിപൽ ശ്രദ്ധ. അത് ‘കച്ചോടത്തിനു ഗുണ’മെന്ന സ്ഥിരം വായ്ത്താരിയുണ്ട്. ആ കാഴ്ചവട്ടം കൃതിയെ ചരക്കു മാത്രമായി ചുരുക്കുന്നു, കലാപരമായ പൊരുൾ തമസ്കരിക്കുന്നു. ഈ സമീപനത്തിന്റെ ഇംഗിതവും വിലക്കിന്റേതു തന്നെ –സ്രഷ്ടാവിെന സമ്മർദത്തിലാഴ്ത്തി അടിപ്പെടുത്തുക. ഇതിന്റെയെല്ലാം യുക്തിസഹ പരിണതിയാണ് പ്രചുരപ്രചാരമുള്ള ഓമൽപ്പദം –സെൽഫ് സെൻസറിങ്. കാലികമായ മുഖ്യ വിലക്കുരൂപം. ആരെയും ഒന്നിനെയും അലോസരപ്പെടുത്താതെ ആവിഷ്കാരം നടത്തുക -ജനപ്രിയ രുചിക്ക് നിരക്കുംപടി. ആവിഷ്കാരം നടത്തുന്നവർ ‘വെവര’മറിയണ്ടാന്നുണ്ടെങ്കിൽ സ്വയം ചങ്ങലക്കിട്ടോളീനെന്ന്. അതിനാണ് തുനിയുന്നതെങ്കിൽ അതിൽപരമുേണ്ടാ, കലയാളർക്ക് ആത്മവഞ്ചന?
ഒരാൾ കലയോ എഴുത്തുകലയോ ചെയ്യുന്നത് മനുഷ്യൻ എന്ന നിലക്കാണ്, പൗരനായല്ല. ഒരെഴുത്തുകാരന്റെ ഉത്തരവാദിത്തം മനുഷ്യവ്യക്തി എന്നനിലക്ക് നന്നായി എഴുതുക എന്നതുമാത്രം. അയാളുടെ മനസ്സും ശിരസ്സും ഒരുതരം പൗരത്വത്തിനും വിധേയമല്ല. അതാണ് സൃഷ്ടിപരതയെ നിർവചിക്കുന്ന കാതൽ. അതുതന്നെ നിരോധകരെ അസ്വസ്ഥമാക്കുന്ന മർമവും. അതിനാൽ, സൃഷ്ടിക്ക് നേർക്കുള്ള ആക്രമണം സൃഷ്ടിപരതക്ക് നേർക്കുള്ളതാകുന്നു.
കലയുടെ കാതലുള്ള ഏതാവിഷ്‍കാരവും പ്രവർത്തനസജ്ജമാവുക സ്വതന്ത്ര മനോനിലയിലാണ്, ഉറവോളം നിറഞ്ഞ തുറസ്സിൽ. അവിടെ എന്തുമേതുമാവാം പ്രമേയം. എങ്ങനെയുമാകാം പ്രകരണം. അത് സൃഷ്ടിപരതയുടെ ജന്മപ്രകൃതം. കുസൃതിയും വികൃതിയുമാകാം ആ സ്വാതന്ത്ര്യത്തിന്റെ സൃഷ്ടികൾ, സ്വതന്ത്രമല്ലാത്ത മനസ്സുകൾക്ക്. സ്വാതന്ത്ര്യം അവരെ സംഭ്രമിപ്പിക്കും, പിടിയിലൊതുങ്ങാതെ വഴുതിയൊഴിയും അതിനാൽതന്നെ പ്രകോപിപ്പിക്കും. ചുമക്കുന്നില്ലത് ആരുടെയും താൽപര്യങ്ങൾ, തീട്ടൂരങ്ങൾ. ഇരപിടിക്കയാണത്, മനുഷ്യെന്റയും വ്യവസ്ഥിതികളുടെയും ദോഷദൗർബല്യങ്ങൾക്കു മേൽ. അതിരുലംഘനമാണ് അതിന്റെ ഊർജലീല. ഞാൻ ക്രിസ്ത്യാനി/ മുസ്‍ലിം/ഹിന്ദു എന്നുപറയാം, ഞാൻ ഇടതുപക്ഷം/ വലതുപക്ഷം/ സ്വന്തപക്ഷം എന്നു പറയാം, ഞാൻ ഇന്ത്യൻ/ റഷ്യൻ/ അമേരിക്കൻ എന്നു പറയാം. എന്നാൽ, ഞാൻ ഫ്ലോബേറിയൻ/ വാൻഗോഗിയൻ/ ചങ്ങമ്പുഴയൻ എന്നു പറയാനാവില്ല. കാരണം, കലക്ക് പൗരത്വമില്ല, വ്യക്തിത്വമേയുള്ളൂ. വിരോധാഭാസകരമായ പ്രകൃതങ്ങൾ നിറഞ്ഞതാണ് ഏതിനം പൗരത്വവും. വൈരുധ്യങ്ങളാൽ ദുർബലമാണ് ഉൾക്കാമ്പ്. അതിനെ നോക്കി ചിരിക്കും കല, രാവണന്റെ ചിരി –തല പത്ത്, തലപ്പത്ത്.
പൗരത്വപ്പേരിൽ കലയാളരെ വിരട്ടാം, വഴറ്റാം, വശത്താക്കാം, വക്രീകരിക്കാം. കലയെ പറ്റില്ല. കാരണം, അത് പിറക്കുന്നത് ഒരിനം പൗരത്വത്തിന്റെയും ചങ്ങലയില്ലാ നഭസ്സിലാണ്. ഉദാഹരണമായി, ഒരു നോവലിന്റെ പിറവി. പിഞ്ചുപൈതൽപോലെ നഗ്നമാണത്, ലോകധർമിയുടെ മാലിന്യമേൽക്കാതെ നിരാമയമാണതിന്റെ നേര്, നിറവ്. അത് ചമക്കുന്നോനാണ് ഒടുക്കത്തെ നേരാളി. മുമ്പിനാലേ കൽപനാത്മകമായകൊണ്ട് കലാവിഷ്‍കാരത്തെ ബദൽവസ്തുക്കൾകൊണ്ട് മാറ്റിമറിക്കാനാവില്ല. ഈടുറ്റ,കറയറ്റ സ്വരൂപമായകൊണ്ട് മുക്കറയിട്ട് മൂകമാക്കാനുമാവില്ല.
എന്നുവെച്ച്, കലാസൃഷ്ടികൾ അപായപ്പെടില്ലെന്ന ഉറപ്പുമില്ല. കത്തിക്കാം, ചാമ്പലാക്കാം. ‘മാന്യ’മായി വെട്ടിയൊതുക്കാം –പ്രസാധനത്തിലെ എഡിറ്റിങ് പോലെ. നൂതനതന്ത്രം ഇനിയൊന്നുണ്ട്: ‘പണ്ടാവാം, ഇന്നരുത്.’ പ്രശസ്ത ഉദാഹരണം ‘നിർമാല്യം’. സ്വന്തം ആരാധനാമൂർത്തിയെ വെളിച്ചപ്പാട് ഒടുക്കം ഭള്ള് വിളിക്കുന്ന പടം. അങ്ങനെയൊന്ന് ഇന്നാവില്ലെന്ന വിളംബരം പ്രചാരം നേടിയതിൽ അതിശയമില്ല –മൂർത്തിക്കുവേണ്ടി മനുഷ്യനോട് വാളടുക്കുന്ന കോമരങ്ങൾക്ക് ഭൂരിപക്ഷമുള്ളതുകൊണ്ട്. നോവലിന്റെ ‘മീശ’ തന്നെ ക്ഷൗരം ചെയ്തില്ലേ അതേ വാൾക്കൂട്ടം? വ്യാപകസമ്മതി നേടുന്ന ഈ മനോമട്ടും ഉന്നമിടുന്നത് സൃഷ്ടിയെയല്ല, സൃഷ്ടിബോധത്തിന്റെ പ്രഭവത്തെ, പുലർച്ചയെ. എന്നിരിക്കെ, ആരുചെയ്യും പ്രതിരോധ കർമം?
ഭംഗിവാക്ക് മാത്രമാണ് ഭരണഘടന അതു ചെയ്യുമെന്നത്. ഏട്ടിലെ പുല്ല് തിന്നില്ല നാട്ടിലെ പൈയ്യ്. ഏട്ടിൽ തന്നെയില്ല ആവിഷ്‍കാര സ്വാതന്ത്ര്യത്തിന് കണിശതയുള്ളൊരു നിർവചനം. പൗരാവകാശമെന്ന് പറയുമ്പോഴും അതിന്മേൽ വെട്ടരശ് തിരുകിയിട്ടുണ്ട്, പലവഴിക്ക്. അഭിപ്രായസ്വാതന്ത്ര്യം അധികാരത്തിന്റെ തടയണയാണ്, ഭരണകൂടത്തിന് പൗരൻ അതുവഴി കടിഞ്ഞാണിടുന്നു, സക്രിയ ജനാധിപത്യത്തിെന്റ മുന്നുപാധിയാണിത് –വല്യവാ ഇങ്ങനെ യഥേഷ്ടമുണ്ട് ഗ്രന്ഥത്തിൽ. ഇതിലെവിടെയാണ് കല? ആവിഷ്‍കാരം? വസ്തുനിഷ്ഠമായി നോക്കുകിൽ, എവിടെയുമില്ല. ഭരണഘടനയുടെ കുറ്റകരമായ ഉദാസീനത പ്രകടം. എഴുത്തും കലയുമൊന്നും ‘അഭിപ്രായസ്വാതന്ത്ര്യ’ ചർച്ചയിൽ അർഹിക്കുന്ന ഗൗരവത്തിലും ആഴത്തിലും വരുന്നില്ല. അതുകൊണ്ടുതന്നെ കലയാള സ്വാതന്ത്ര്യം ആവശ്യപ്പെടുന്ന രാഷ്ട്രീയം ഭരണഘടനക്കില്ല. പിന്നെങ്ങനെ അത് സംരക്ഷിക്കാൻ, ആവിഷ്‍കാരസ്വാതന്ത്ര്യത്തെ?

രാഷ്ട്രീയ കക്ഷികളെ നമ്പാമോ? അടിസ്ഥാനപരമായി തങ്ങൾ പ്രതിനിധാനംചെയ്യുന്ന കൂട്ടരുടെ തുറന്ന പക്ഷപാതികളാണ് ഓരോ കക്ഷിയും. അത് അവരുടെ അസ്തിത്വപ്രശ്നം. പല കക്ഷികൾക്കും കല തിരിയില്ല, അതിന്റെ മൗലികപ്രകൃതം തീരെയും. ഇടതുപക്ഷം ചില നേരങ്ങളിൽ കലാപക്ഷം, മറുനേരങ്ങളിൽ എതിർപക്ഷം. ‘പുരോഗമന കലാസാഹിത്യം’ നടത്തിയ പഴയ മർക്കടഗുസ്തി മതിയാക്കിയെങ്കിലും ‘നിരോധനം’ ഇന്നും റദ്ദായിട്ടില്ല പാർട്ടി നിഘണ്ടുവിൽ.
വിശ്വാസി സമൂഹങ്ങളെ പ്രതീക്ഷിക്കയേ വേണ്ട, ഇപ്പണിക്ക്. കലയ്ക്കെന്നല്ല മനുഷ്യവ്യക്തിക്കുതന്നെ സ്വയംഭരണാവകാശം അംഗീകരിക്കുന്ന പ്രശ്നമില്ല. ചരിത്രപരമായി നോക്കിയാൽ, ആവിഷ്‍കാര സ്വാതന്ത്ര്യം എന്ന ആശയം ഉദിച്ചതുതന്നെ മതാധിപത്യത്തിനോടുള്ള എതിർചലനത്തിലാണ്. പക്ഷേ മറക്കരുത് –കലയിൽ ആദ്യം നിക്ഷേപിച്ചത് മതമാണ്. അങ്ങനെ ദീർഘകാലം കലയിലെ ലാവണ്യാത്മകത മതാത്മകമായിരുന്നു. ക്രൈസ്തവീയ യൂറോപ്പ് അതിന്റെ വിളനിലമായി. ആ ചരിത്രത്തിന്റെ പൊരുൾ ചുരുക്കിത്തന്നിട്ടുണ്ട് കലാതത്ത്വചിന്തകൻ തിയറി ഡ ഡൂവ്: ‘‘പിതാവായ ദൈവത്തെ പുത്രനിൽ കണ്ടപോലെ മകൻദൈവം ശിൽപത്തിലുമായി.’’ ദോഷമരുത്, പടിഞ്ഞാറ് മതാത്മകതയില്ലെങ്കിൽ പിറക്കുമായിരുന്നില്ല ഒരു പിയത്തെയും. ചോദിച്ചുനോക്ക് മൈക്കലാഞ്ചലോയോട്. കിഴക്ക്, തീർഥങ്കര കലകളും തെന്നിന്ത്യൻ ക്ഷേത്രകലകളും അതേ കഥ പറയുന്നു –ലാവണ്യത്തോട് മതത്തിനുള്ള മാംഗല്യക്കഥ. മതാത്മകതക്ക് പുറത്തേക്ക് ചിറകു നീട്ടിയാൽ പക്ഷേ എപ്പളാ മതം ഉറുമി വീശുകാന്ന് അതിന്റെ ദൈവത്തിനുമറിയില്ല.
അക്കാദമീയർ, മാധ്യമങ്ങൾ, നിയമജ്ഞർ, മനുഷ്യാവകാശപ്പോരാളികൾ... കാര്യത്തോടടുക്കെ ഒരേ തൂവൽക്കിളികളാണെല്ലാം. മിതമായി പറഞ്ഞാൽ, അവസരവാദികൾ. സ്വന്തം ആവശ്യാനുസൃതം ഹുറേ, അല്ലാത്തപ്പോൾ ഹറാം. അതതു പ്രവർത്തനമണ്ഡലങ്ങൾ കെട്ടിക്കൊടുത്ത കാൽച്ചിലങ്കയെ ആശ്രയിച്ചുള്ള പദചലനം. മറ്റൊരു തരത്തിൽ പറഞ്ഞാൽ, ഓളത്തിൽപ്പൂട്ടുകാർ.
ഇനി, സാക്ഷാൽ കലയാളരോ? ചങ്ങലവിരുദ്ധരെന്നാണ് വെപ്പ്. വിലക്കുകൾക്കുനേരെ ഗർജിക്കും. മിക്കപ്പോഴും സ്വന്തം രാഷ്ട്രീയച്ചെരിവിൻപടി. പലർക്കും പ്രതികരണപ്പേടികൊണ്ടുള്ള നിശ്ശബ്ദത. പ്രതിഷേധം ആത്മഹത്യാപരമെന്ന വിരുതൻ ചിന്തക്കുമുണ്ട് നല്ല വേരോട്ടം. എങ്കിലും, മോപസാങ് പണ്ട് തർജനീവിനോട് ചെയ്ത കുമ്പസാരത്തിലുണ്ട് ചെറിയൊരു ജാമ്യം: ‘‘ഏതു കലാകാരനുമുണ്ട് പിഴവ്, പോരായ്മ; കലാകാരനായിരിക്ക എന്നതേ വേണ്ടൂ.’’
കഥ ഇവ്വിധമായിരിക്കെ ഗതി എങ്ങനെ മെച്ചമാകാൻ?
വേണ്ടത്, സരളമായൊരു വകതിരിവ്. മനുഷ്യനെ മനുഷ്യനാക്കുന്ന ശേഷികളുടെയും പ്രവൃത്തികളുടെയും തുറമുഖമാണ് ഏതു കലയും. അതു നിർവഹിക്കുന്നോരെ ആക്രമിക്കുമ്പോൾ ആക്രമിക്കപ്പെടുന്നത് നാംതന്നെ. കാരണം, സർഗാത്മകതയിലൂടെ ഉരുത്തിരിഞ്ഞ വംശമാണ് നാം. അതിന്റെ വ്യത്യസ്ത ഉപാധികളിലൂടെയാണ് നാം തിരിച്ചറിയുന്നത് ജീവിതത്തെ, ലോകത്തെ. മാമൂലുകളോടും മൗഢ്യങ്ങളോടും അധികാരത്തോടും സ്പർധകളോടും കലഹിക്കുമ്പഴും കല പ്രേരിപ്പിക്കുന്നത് തിരിച്ചറിവിന്റെ പ്രശാന്തിയിലേക്കാണ്. അതിന്റെ കലാപം പിഴകൾക്കും പാപങ്ങൾക്കും എതിരെയാണ്.
അതുവഴി സുതാര്യമാക്കിത്തരികയാണ് അത് മനുഷ്യനെ, ജീവിതത്തെ, ലോകത്തെ. ശരിയാണ്, വ്യക്തി ആവിഷ്‍കരിക്കുന്നതു തന്നെ, പക്ഷേ, സ്വകാര്യമല്ലത്. വാഴ്ത്തിയില്ലെങ്കിലും വീഴ്ത്തരുതാത്ത വാഴ്വുണ്ട് ആ മനുഷ്യവ്യക്തിത്വത്തിന്. അതിന്റെ ചോരനീരാണ് ആവിഷ്‍കരണമോരോന്നും. അത്രകണ്ട് അർഥഭാരമുള്ള ജീവിതത്തിന്റെ മുന്നുപാധിയാണ് സ്വതന്ത്രനാവ്. എന്തെങ്കിലും മുൻഗണനയോ വിശേഷസ്ഥാനമോ അതാവശ്യപ്പെടുന്നില്ല. അതിനാവശ്യവുമില്ല; പിന്നെ? ഇറ്റാലോ കൽവീനോ തരും പൊരുൾ: ‘‘കലാസൃഷ്ടി ഒരു പടക്കളം. മതവും ശാസ്ത്രവും തത്ത്വചിന്തയും ചരിത്രവും രാഷ്ട്രീയവുമെല്ലാം അവിടെ കലയാളനോട് പടവെട്ടുന്നു, അയാൾ വെട്ടുന്നത് മനുഷ്യന് വേണ്ടിയാണ്.’’