Begin typing your search above and press return to search.

ബോൺസായ്

ബോൺസായ്
cancel

ജപ്പാനിലെ വരേണ്യർക്ക് എക്കാലവുമുണ്ട് തദ്ദേശീയമായ എന്തിനോടും വിപ്രതിപത്തി. അവർക്ക് എന്നും കമ്പം ഇറക്കുമതിയിലാണ്. ബുദ്ധമതം ചീനത്തുനിന്ന്, സിവിൽകോഡ് ഫ്രാൻസിൽനിന്ന്, സൈന്യക്രമം ജർമനിയിൽനിന്ന്, സാങ്കേതികവിദ്യ അമേരിക്കയിൽനിന്ന്. ചെറുതിനാണഴക്. ഷോപനോവർ പ്രശസ്തമാക്കിയ ആ ബൗദ്ധനേത്രം കൊണ്ടാണോ ബുദ്ധമതം ആശ്ലേഷിച്ച ജാപ്പാനികൾ സകലതും ചെറുതാക്കിവെക്കുന്നത്? അതായിരുന്നു ആർതർ കൊയേസ്‍ലറുടെ ചോദ്യം, പടിഞ്ഞാറുനിന്ന് ജപ്പാന്റെ പൊരുൾതേടി ഇറങ്ങുമ്പോൾ. ഭൂകമ്പം, സൂനാമി, അഗ്നിപർവതം, ചുഴലിക്കാറ്റ്, പേമാരി... പ്രകൃതിക്കലിയുടെ അക്കല്​ദാമയായ ദ്വീപക്കൂട്ടം. പ്രകൃതിപ്പേടി സ്വാഭാവികം, അന്തേവാസികൾക്ക്....

Your Subscription Supports Independent Journalism

View Plans
  • Unlimited access to Madhyamam Weekly Articles and Archives
  • ........
  • Experience ‘Ad Free’ article pages
ജപ്പാനിലെ വരേണ്യർക്ക് എക്കാലവുമുണ്ട് തദ്ദേശീയമായ എന്തിനോടും വിപ്രതിപത്തി. അവർക്ക് എന്നും കമ്പം ഇറക്കുമതിയിലാണ്. ബുദ്ധമതം ചീനത്തുനിന്ന്, സിവിൽകോഡ് ഫ്രാൻസിൽനിന്ന്, സൈന്യക്രമം ജർമനിയിൽനിന്ന്, സാങ്കേതികവിദ്യ അമേരിക്കയിൽനിന്ന്.

ചെറുതിനാണഴക്. ഷോപനോവർ പ്രശസ്തമാക്കിയ ആ ബൗദ്ധനേത്രം കൊണ്ടാണോ ബുദ്ധമതം ആശ്ലേഷിച്ച ജാപ്പാനികൾ സകലതും ചെറുതാക്കിവെക്കുന്നത്? അതായിരുന്നു ആർതർ കൊയേസ്‍ലറുടെ ചോദ്യം, പടിഞ്ഞാറുനിന്ന് ജപ്പാന്റെ പൊരുൾതേടി ഇറങ്ങുമ്പോൾ. ഭൂകമ്പം, സൂനാമി, അഗ്നിപർവതം, ചുഴലിക്കാറ്റ്, പേമാരി... പ്രകൃതിക്കലിയുടെ അക്കല്​ദാമയായ ദ്വീപക്കൂട്ടം. പ്രകൃതിപ്പേടി സ്വാഭാവികം, അന്തേവാസികൾക്ക്. ഈ നരകപ്പുലർച്ചക്ക് അവർ കണ്ട മനോവഴിയാണ് ചെറുതാക്കൽ. വലുതുപേടിയെ വിപരീതംകൊണ്ട് മെരുക്കൽ. അങ്ങനെയുണ്ടാവുന്നു, എഴുത്തിലെ ഹൈകു തൊട്ട് യന്തിരത്തിലെ നാനോ വരെ.

പ്രകൃതിദുരിതങ്ങളുടെ നൈരന്തര്യത്തിൽ നിത്യജീവനത്തിന്റെ ദുർഘടവഴി ഒരു ജനതതിക്ക് സമ്മാനിച്ച അതിജീവന തന്ത്രം. രണ്ടു മാസത്തെ സഞ്ചാരംകൊണ്ട് കൊയേസ്‍ലർ കണ്ടറിഞ്ഞു. കാണാതെപോയത് അതിന്റെ അനുബിംബം –പ്രകൃതിശക്തിക്കു മുന്നിലെ ചെറുമയ്ക്കുള്ള പ്രതിപത്തി അധികാരശക്തിക്കു മുന്നിലും അതേ മനോഭാവത്തിന് ചോറ്റുവളമായി. വിദേശികൾ കാണാനിഷ്ടപ്പെടുന്നതും സ്വദേശികൾ കാട്ടാനിഷ്ടപ്പെടുന്നതും പക്ഷേ, നേർവിപരീതം. ഈ ജനപ്രിയ കാഴ്ചക്കൊതിക്ക് മേൽപ്പന്തലുമിട്ടു മിത്തുകൾകൊണ്ട്: ജാപ്പാനികളുടെ സാരള്യം, ശാന്തജീവിതം, ഉൽപാദനച്ചൊടി, അധ്വാനവൈഭവം, സാമ്പത്തികവിരുത്, വെടിപ്പ്, മെന... നേരത്തേ ഉറങ്ങി നേരത്തേ ഉണരുന്ന സന്തുലനവിദ്യ തൊട്ട് ചായപാനത്തിലെ വിളംബിതോന്മേഷംവരെയുണ്ട് ജാ (ജ്​ഞാന)പ്പാന.

നേരാണ്, ഉപരിതലേ എല്ലാം ശാന്തം. ആളോഹരി വരുമാനം മേലേക്കിട. ദാരിദ്ര്യം തുച്ഛം. ആയുസ്സ് ദീർഘം. തൊഴിലില്ലായ്മ നിസ്സാരം. സാമൂഹിക സ്ഥിരതയുണ്ട്, തീവ്ര നയങ്ങളില്ല. അക്രമം കമ്മി, സർവം ക്രമഭരം.

ഉപരിതലം കടന്നാൽ? കാറും കോളും ശിഥിലസമാധിയിൽ. ഗോപ്യതയുടെ തീവ്രരൂപങ്ങൾ, മാറിമാറിവരുന്ന ഭരണകൂടങ്ങൾക്ക്. ലിബറൽ മുതലാളിത്ത വ്യവസ്ഥിതിയാണ് നടപ്പിലെന്നു പറയും– ഒന്നാന്തരം പൊയ്ത്താരി, രാഷ്ട്രീയാർഥത്തിലും സാമ്പത്തികാർഥത്തിലും. 1945 വരെ ചക്രവർത്തി ഭരണമായിരുന്നു, തനി സാമ്രാജ്യത്വം. ശേഷവും ചക്രവർത്തിയുണ്ട്​, അലങ്കാരപദവി മാത്രം. പക്ഷേ, കീഴായ്മയുടെ ആ പഴയ മൂല്യവ്യവസ്ഥ ഇന്നും നാടുവാഴുന്നു, ലീനമായ മനോപ്രകൃതമായി.

അത്ഭുതപ്പെടുത്തുന്ന ഒരസാന്നിധ്യമുണ്ട് ഭരണകൂടത്തിൽ: രാഷ്ട്രീയ കേന്ദ്രം, അത് രാഷ്ട്രഹൃദയത്തിലെ ശൂന്യതയായി മുഴച്ചുനിൽക്കുന്നു. രാഷ്ട്രീയ കക്ഷികളുണ്ട്, പൊതു തെരഞ്ഞെടുപ്പുണ്ട്. പക്ഷേ, വോട്ടിൽ ജയിച്ച ഭരണകക്ഷിയല്ല ഭരിക്കുക, ചില മന്ത്രാലയങ്ങളാണ്– ‘ഗ്രേറ്റ് മിനിസ്ട്രീസ്’, അഥവാ രാഷ്ട്രീയക്കാർ കസേരയിലിരിക്കുകയും ഉദ്യോഗസ്ഥർ നാടു ഭരിക്കുകയുംചെയ്യുന്ന രാഷ്ട്രീയക്രമം. ഘടനാപരമായ ഈ വൈകല്യം നൂറ്റാണ്ടൊന്നു മുന്നേ വ്യക്തമായതാണ് -അവസാന സാമുറായിയുടെ ഭരണം നിലച്ചപ്പോൾ, പിന്നീടിങ്ങോട്ട് ആരുമത് തിരുത്തിയില്ല. രണ്ടാം ലോകയുദ്ധം തീർന്നപ്പോൾ അമേരിക്കയുടെ പിടിയിലായി ഭരണകൂടത്തിന്റെ രണ്ട് പ്രത്യക്ഷഘടകങ്ങൾ –പ്രതിരോധവും വിദേശകാര്യവും. മൂന്നാംഘടകം (സാമ്പത്തികത) മാത്രം ജാപ്പാനികൾക്ക് വിട്ടു.

അത് കൈയാളിയത് രണ്ട് ഉദ്യോഗസ്ഥവൃന്ദങ്ങൾ– ധനമന്ത്രാലയം, വ്യാപാര-വ്യവസായ മന്ത്രാലയം. ഉദ്യോഗസ്ഥവിരുതിൽ ജപ്പാൻ സാമ്പത്തിക ശക്തിയായി – രാഷ്ട്രീയ കേന്ദ്രം ഇല്ലാതെതന്നെ. ഈ ശൂന്യതക്ക് മറക്കുടയായി, അമേരിക്കൻ ചാരപ്പട തരമാക്കിയ ലിബറൽ ഡെമോക്രാറ്റിക് പാർട്ടി (എൽ.ഡി.പി). പേരിനൊരു രാഷ്ട്രീയകക്ഷി എന്നല്ലാതെ അതും ഉദ്യോഗസ്ഥ ഭരണത്തിന്റെ ഒത്താശപ്പടയായി നിലകൊണ്ടു. പിൽകാലത്ത് അതിൽനിന്നുതന്നെ മറ്റൊരു കക്ഷി പിറന്നെങ്കിലും (ഡെമോക്രാറ്റിക് പാർട്ടി ഓഫ് ജപ്പാൻ) യഥാർഥ ഭരണം പഴയപടിതന്നെ. തലപ്പത്തെ രാഷ്ട്രീയ ശൂന്യതയോട് മല്ലിടാൻ തുനിഞ്ഞ പ്രധാനമന്ത്രിമാർക്ക് കസേര പോയി, ചിലർക്ക് തലത​െന്നയും. ഏറ്റവുമൊടുവിലിപ്പോൾ തെരഞ്ഞെടുപ്പ് ജയിച്ചുവന്ന നടപ്പുഭരണകക്ഷി (സി.ഡി.പി) ധനമന്ത്രാലയത്തിന്റെ വിശ്വസ്ത ചൊൽപ്പടിക്കാരായി പാരമ്പര്യം പുലർത്തുന്നു.

 

പ്രശ്നം ജാപ്പാനികൾക്ക് ഭിന്നചിന്തയില്ലെന്നതല്ല, ഉള്ളത് പൊന്തിവളരാൻ ഇടമില്ലെന്നതാണ്. എതിരിനെ തളക്കുന്നത് അധികാരശക്തി കൊണ്ടല്ല, പെരുമാറ്റ സംഹിതയുടെ നങ്കൂരഭാരംകൊണ്ട്. അതൊരു അദൃശ്യ കന്മതിൽ, അന്യാദൃശം. നൂറ്റാണ്ടുകളുടെ അനുശീലനം വഴി ഉറപ്പിച്ചെടുത്തത്. ആദികാലങ്ങളിൽ അത് ലാവണ്യാത്മകമായിരുന്നു. മറ്റു സംസ്കാരങ്ങളിലെ പോലെ നന്മ-തിന്മ രീതിയിലായിരുന്നില്ല അതിന്റെ വകതിരിവു പ്രക്രിയ. അഴകിനെ അഴുക്കിൽനിന്നു വേർതിരിക്കുന്ന സൗന്ദര്യാത്മക ശൈലിയിലാണ്. അതിസൂക്ഷ്മമാമാണതിൽ വിശദാംശങ്ങൾ, അവയുടെ സ്വാധീനഭാരം.

ക്യോട്ടോ ക്ഷേത്രങ്ങളും പൂങ്കാവനങ്ങളും കണ്ടുനോക്കൂ. വഴികാട്ടി ക്ഷമയോടെ ചൂണ്ടിത്തരും. ഓരോ കുഞ്ഞുദ്യാനത്തിലെയും ശൈവലങ്ങളുടെ അഗോചര പടലങ്ങൾ. ഒറ്റ നോക്കിൽ കിട്ടില്ല. അവക്കിടയിലെ സൂക്ഷ്​മഭേദങ്ങൾ. കാരണം എഴുന്നുനിൽക്കുന്ന വ്യത്യസ്തതകൾക്കു കണ്ണോർത്താണ് സന്ദർശകർക്കു ശീലം. ജാപ്പാനികൾക്കു മറിച്ചും. കാലാന്തരങ്ങളിലൂടെ പ്രമാണവത്കരിക്കപ്പെട്ടതാണ് ഈ സൂക്ഷ്മ ഭേദങ്ങൾ. അതാണ് അവരെ അടക്കമുള്ളൊരു ധർമാവലിയിൽ കൊരുത്തിടാൻ ഉപാധിയായത്. ഈ വേർതിരിവിൽ ഇന്ന്​ ഉതിരുന്നുണ്ടൊരു സ്വാഭാവിക നിശ്ചയം –അരുതെന്ത്, ആവതെന്ത്?

ഇവ്വിധം അടിച്ചമർത്താതെ തന്നെ ഒരേ അച്ചിലാകുന്ന വഴക്കമാണ് ജനതക്ക്​ കീഴ്വഴക്കം. കലാപമായിരിക്കേണ്ട കലയുടെ ജപ്പാനിലെ ജീവചരിത്രം തെളിച്ചുപറയുന്നുണ്ട് അക്കഥ. ഉദാഹരണത്തിന് പരമ്പരാഗത നാടകം കബൂകി സാമൂഹികക്രമത്തെ നിശിതമായി ചോദ്യംചെയ്തിരുന്ന വർണാഭമായ ജനകീയ രൂപം. ക്രമേണ അത് ക്ലാസിക്കൽ നാടകവേദിയായി, വിമർശം പരണത്തായി. മറ്റൊരു മിത്ത് -ജാപ്പാനി ധർമശാസനം പഴക്കമേറിയ പാരമ്പര്യത്തിൽ പൂണ്ടതാണത്രെ. സത്യത്തിൽ അതിനത്ര പഴക്കമില്ല. 19ാം നൂറ്റാണ്ടൊടുവിലെ മെയ്ജി ഘട്ടത്തിലാണ് നാന്ദി. അനുവർത്തിക്കേണ്ട നിയമങ്ങൾ പണ്ടേക്കുപണ്ടേ നിലവിലുള്ളതാണ്, ശാശ്വതം നിലനിൽക്കുന്നതാണ് ^അവ്വിധം ജനതയെ ധരിപ്പിക്കേണ്ടത് അധികാരികളുടെ അത്യാവശ്യമായിരുന്നു. കാരണം, കാതൽ മാറ്റങ്ങളോട് ആർക്കും താൽപര്യമുദിച്ചൂ​ടാ. മിത്ത് വേഗം വേരുറപ്പിച്ചു, ജാപ്പാനികൾ അതിലാണ്ടു.

ആധുനിക ജപ്പാൻ അകമേ നിർമിച്ചിരിക്കുന്നത് അദൃശ്യമായ അതിരിട്ടു വരഞ്ഞ മനസ്സിന്മേലാണ്. ‘നമ്മളും’ അപരരും തമ്മിലെ വേർതിരിവിൽ എല്ലാ വരത്തരുംപെടും, ‘അപരരി’ൽ. ഒപ്പം ചില സമാന വംശീയരും, ചീനർ, കൊറിയർ, ഫിലിപ്പീനോകൾ. അവരവിടെ തദ്ദേശീയരായുണ്ടെങ്കിലും ജാപ്പാനികൾ അവരെ ‘കാണുന്നില്ല’ അവരവിടെ ഇല്ലെന്നു ‘കരുതുന്നു’. പടിഞ്ഞാറേ വംശീയതയേക്കാൾ ഇന്ത്യയിലെ ജാതീയതയേക്കൾ തീവ്രമാണീ വിവേചനം. അതിന്റെ പ്രത്യക്ഷ ഇരകളാണ് കൊറിയർ. എന്തിനേറെ ജാപ്പാനികൾ തന്നെയായ ഒരു കൂട്ടർ നൂറ്റാണ്ടുകളായി ചുമക്കുകയല്ലേ അയിത്തം –അതേ വേരും പേരുമുള്ള ബുറാകുമിൻ? ജപ്പാനിലെ ദലിതർ!

ഗ്രാമീണർ എന്ന് വാഗർഥം. കാലികളുടെ മാംസവും തോലുമെടുക്കുക, ചത്തവയെ മറവുചെയ്യുക, അതാണ് പൊതുസമൂഹം കൽപിച്ചുകൊടുത്തിട്ടുള്ള തൊഴിൽ. മറ്റാരുമിതു ചെയ്യില്ലെന്ന ഉറപ്പുമുണ്ട്! കാരണം ഇതൊക്കെ അഹിംസ ജീവിതവ്രതമാക്കിയ ബുദ്ധമതത്തിനു വർജ്യം, ബുദ്ധമതം വരിച്ച നാടിനുവേണ്ടി ബുറാകുമിൻ ഈ സാമൂഹികസേവ ചെയ്യുന്നു. അവരെ പൊതുസമൂഹത്തിൽ പാർപ്പിക്കില്ല. ഗ്രാമാന്തരങ്ങളിലുണ്ട് അവർക്ക്​ പ്രത്യേക കോളനികൾ. മാമൂലുകൾ അങ്ങനെ പലത്. ഇന്ന് കുറേയൊക്കെ മാറി. നാട്ടിലെവിടെയുമുണ്ടവർ. എങ്കിലും വിലക്കുകൾ ചിലത് പഴയപടി തുടരുന്നു –ജാതിക്ക് പുറത്ത് താലിയരുതെന്നതടക്കം. ജപ്പാ​ന്റെ സമൂഹ ഹൃദയം ഇങ്ങനെ ​ശ്രേണീയം, അസമം. അതിന്റെ മിടിപ്പിലുണ്ട് ശ്വാസം വിലക്കുന്ന അയിത്തം, പ്രയാസമുണ്ടാവും വിശ്വസിക്കാൻ. തികട്ടുന്നുണ്ടാവും പതിവു ചോദ്യം: എങ്കിലെന്തേ എതിർപ്പുയരാത്തൂ?

അവിടെയാണ് മർമം. തനതു സാമൂഹികമൂശക്ക്​ ശേഷി അപാരമാണ്, ഏത് വിമതചലനവും ആവാഹിക്കാൻ. പലപ്പോഴും ഉയർന്നിട്ടുണ്ട് എതിർപ്പിന്റെ കാർമേഘങ്ങൾ. കാർഷിക സമൂഹമായിരിക്കെ കർഷക പ്രക്ഷോഭ രൂപത്തിൽ,1960കളിൽ വിദ്യാർഥി പ്രക്ഷോഭ രൂപത്തിൽ, പിന്നീട് പരിസ്ഥിതിക്കുവേണ്ടി, വ്യവസായിക മലിനീകരണത്തിനെതിരെ, ആണവനയത്തിനെതിരെ... അങ്ങനെയങ്ങനെ. ഉരുൾകൂടിയ ഒരു കാറും ചെയ്തില്ല; ഒക്കെ ക്ഷിപ്രം ആവിയാക്കി, ദേശമൂശ.

ജപ്പാനിലെ വരേണ്യർക്ക് എക്കാലവുമുണ്ട് തദ്ദേശീയമായ എന്തിനോടും വിപ്രതിപത്തി. അവർക്ക് എന്നും കമ്പം ഇറക്കുമതിയിലാണ്. ബുദ്ധമതം ചീനത്തുനിന്ന്, സിവിൽ കോഡ് ഫ്രാൻസിൽനിന്ന്, സൈന്യക്രമം ജർമനിയിൽനിന്ന്, സാങ്കേതികവിദ്യ അമേരിക്കയിൽനിന്ന്. രണ്ടാം ലോകയുദ്ധത്തിനു മുമ്പ് വിദ്യാർഥികൾ നെഞ്ചേറ്റിയ ഒരു പാട്ടുണ്ട് –ദകാൻഷോ. ആവേശിച്ച മൂന്ന് പടിഞ്ഞാറൻ തത്ത്വചിന്തകരു​ടെ ആദ്യക്ഷരം കൂട്ടിത്തുന്നിയത് –ദകാർത്, കാന്റ്, ഷോപനോവർ. പിൽക്കാലത്ത് സർവകലാശാലകളിൽ മറ്റൊരു പാട്ട് തട്ടുപൊളിച്ചു –മഫൂസ. (മാർക്സ്, ഫൂകോ, സാർത്ര്​ മിശ്രിതം). അത്രക്കാണ് പഠിപ്പുള്ളോരുടെ പരാധീനം. തനത് കളഞ്ഞ് വരവ് വരിക്കുന്നതിൽ മടിയേതുമില്ല, കൊതിയേറെയാണ്. ഇതൊരു തുറന്ന മനോഭാവമായി തോന്നാം. ഇൗ വിധം പക്ഷേ, മറ്റൊന്നാണ് –അധീശർക്ക് നാട്ടാർക്കു മേലുള്ള കോയ്മ, നടപ്പു സാമൂഹികക്രമത്തിന്റെ വാഴ്ച. ജപ്പാന്റെ പ്രഭാവലയ മിത്തുകൾ ഇങ്ങനെ വകഞ്ഞുനീക്കിയാൽ മിച്ചമാവുന്ന പച്ചനേരു ചിലതുണ്ട്. ഒരു ജനസമൂഹം ഇതര സമൂഹങ്ങൾക്ക് മൂകം പകരുന്ന ചില ജീവിതപാഠങ്ങൾ. ധാരണ ​ഭ്രമമരുത് –അത്​ യന്തിര വിദ്യയല്ല, ധനകാര്യ വിരുതുമല്ല. (രണ്ടാമത്തേത് ഇപ്പോൾ പന്തികേടിലുമാണ്).

ഒന്ന്, ഏതു നിമിഷവുമിളകാം കാൽച്ചോട്ടിലെ മണ്ണെന്ന് ജാപ്പാനികളറിയുന്നു. അതിന്റെ മൂർത്തമായ ഓർമപ്പെടുത്തലായുണ്ട്, നിത്യേനയുള്ള ഭൂകമ്പന ശബ്ദം. ഒന്നുമിവിടെ പഴകുന്നില്ല. നിർമിതികൾ ഭൂരിപക്ഷത്തിനുമില്ല മുപ്പതാണ്ടിനപ്പുറം പ്രായം. അൽപായുസ്സിനെ അതിജീവിച്ച തഴക്കമുള്ളത് കുറേ ക്ഷേ​ത്രങ്ങൾക്കും കൊട്ടാരങ്ങൾക്കും –ഭാരിച്ച കിഴിവെച്ച് പോറ്റിപ്പോരുന്ന ദേശീയ സ്തംഭങ്ങൾക്ക്. അനിശ്ചിതത്വം പകരുന്ന ഈ ദുർബലതയാണ് സാമാന്യ മനുഷ്യരെ ഭരിക്കുന്ന ലീനവികാരം– അസ്തിത്വത്തെക്കുറിച്ച ക്ഷണികതാബോധം.

രണ്ട്, ഏതു പുറംസ്വാധീനവും ഉൾക്കൊള്ളാനും സ്വന്തമാക്കാനുമുള്ള ശേഷി. അധീശതയോട് ഏറ്റുമുട്ടില്ല, നേരിൽ. പകരം, അതങ്ങ്​ സഹിക്കും. വഴങ്ങിശീലിച്ചു ശീലിച്ച് ‘സ്വയം വഴറ്റിയെടുക്കും. ആ വഴക്കമില്ലാത്തവർ അപൂർവങ്ങളിൽ അപൂർവം. ഒരു യൂകിയോ മിഷിമ, ഒരു കെൻജി നകഗാമി...വിരലിലെണ്ണാം. വഴക്കമറ്റവർ വരിക്കാറുള്ളൊരു സ്​ഥിരം പോംവഴിയുണ്ട്, ഹരാകിരി –ആത്മഹത്യ. പഴയ സാമുറായി മുറ. അതൊരു പ്രലോഭനമാണ്, സ്വയം ചങ്ങലക്കിടാൻ മനസ്സില്ലാത്ത കാതലിന്. അതുകൊണ്ട്, ഏറ്റവുമധികം കലയാളർ ത​െക്കാല ചെയ്ത ദേശമെന്ന കുപ്പുകഴും ജപ്പാനുതന്നെ. ആയുസ്സുവരെ വെട്ടിച്ചുരുക്കുന്ന കുറുമസംസ്കൃതിയുടെ പ്രചോദനസ്രോതസ്സ് സമൂഹമോ, ഹതാശതയോ, സർഗാത്മകതയോ?ഉത്തരം ഹാജരില്ല, നാനോ-ടെകിന്റെ ആധാരത്തിലും ഹൈകുവിന്റെ ജാതകത്തിലും.

News Summary - elite of Japan