Begin typing your search above and press return to search.

ബോധാവസ്​ഥയിൽ മാത്രമേ സ്​നേഹത്തിന് അർഥമുണ്ടാകുന്നുള്ളൂ

ബോധാവസ്​ഥയിൽ മാത്രമേ സ്​നേഹത്തിന് അർഥമുണ്ടാകുന്നുള്ളൂ
cancel

മലയാളത്തി​ന്റെ ശ്രദ്ധേയ കഥാകൃത്തും നോവലിസ്​റ്റുമായ ഇ.പി. ശ്രീകുമാർ ത​ന്റെ കഥകളിലേക്ക്​ പിൻനടക്കുകയാണ്​. കഥ വന്ന വഴികൾ, കഥാപാത്രങ്ങൾ ഉരുവമെടുത്ത സാഹചര്യങ്ങൾ, പിന്നീടുള്ള കഥാമനുഷ്യരുടെ ജീവിതം എന്നിവ എഴുതുന്നു.സ്വന്തം ഉടലിനെ പരീക്ഷണശാലയാക്കി തന്‍റെ വൈദ്യം ശരിയെന്ന് സ്​ഥാപിക്കാൻ ശ്രമിക്കുന്നതിനിടെ ചതിക്കപ്പെട്ട ആയുർവേദ ഡോക്ടർ ബൈജുവിന്‍റെ ജീവിതം പലവട്ടം പത്രമാധ്യമങ്ങളിൽ പ്രത്യക്ഷപ്പെട്ടതാണ്. ആ വാർത്ത ദീർഘകാലത്തെ എന്‍റെ അസ്വസ്​ഥതയായിരുന്നു. പിന്നീടാണ് ഞാനത് കഥയായി എഴുതിയത്. 2013 ആഗസ്റ്റിൽ അത് ‘വൈദ്യം’ എന്ന പേരിൽ മാതൃഭൂമി ആഴ്ചപ്പതിപ്പിൽ പ്രസിദ്ധീകരിച്ചു. പിന്നീട് മാതൃഭൂമി...

Your Subscription Supports Independent Journalism

View Plans
  • Unlimited access to Madhyamam Weekly Articles and Archives
  • ........
  • Experience ‘Ad Free’ article pages
മലയാളത്തി​ന്റെ ശ്രദ്ധേയ കഥാകൃത്തും നോവലിസ്​റ്റുമായ ഇ.പി. ശ്രീകുമാർ ത​ന്റെ കഥകളിലേക്ക്​ പിൻനടക്കുകയാണ്​. കഥ വന്ന വഴികൾ, കഥാപാത്രങ്ങൾ ഉരുവമെടുത്ത സാഹചര്യങ്ങൾ, പിന്നീടുള്ള കഥാമനുഷ്യരുടെ ജീവിതം എന്നിവ എഴുതുന്നു.

സ്വന്തം ഉടലിനെ പരീക്ഷണശാലയാക്കി തന്‍റെ വൈദ്യം ശരിയെന്ന് സ്​ഥാപിക്കാൻ ശ്രമിക്കുന്നതിനിടെ ചതിക്കപ്പെട്ട ആയുർവേദ ഡോക്ടർ ബൈജുവിന്‍റെ ജീവിതം പലവട്ടം പത്രമാധ്യമങ്ങളിൽ പ്രത്യക്ഷപ്പെട്ടതാണ്. ആ വാർത്ത ദീർഘകാലത്തെ എന്‍റെ അസ്വസ്​ഥതയായിരുന്നു. പിന്നീടാണ് ഞാനത് കഥയായി എഴുതിയത്. 2013 ആഗസ്റ്റിൽ അത് ‘വൈദ്യം’ എന്ന പേരിൽ മാതൃഭൂമി ആഴ്ചപ്പതിപ്പിൽ പ്രസിദ്ധീകരിച്ചു. പിന്നീട് മാതൃഭൂമി ബുക്സ്​ പ്രസിദ്ധീകരിച്ച ‘കറൻസി’ എന്ന കഥാസമാഹാരത്തിൽ അത് ഉൾപ്പെടുത്തി.

ഡോ. പി.കെ. വർമയുടെ കഷായത്തിന്‍റെയും പച്ചമരുന്നിന്‍റെയും കുഴമ്പിന്‍റെയും ആയുർവേദ ഗന്ധം തങ്ങിനിന്ന മുറിയായിരുന്നു കഥാപരിസരം. അവിടെ ധന്വന്തര മൂർത്തിയുടെ കൈയൊടിഞ്ഞ വിഗ്രഹവും ചരകസംഹിതയുമുണ്ടായിരുന്നു. ആയുർവേദികന്‍റെ വളർത്തു ജീവിയായ നീരട്ട, (ദുഷിച്ച ചോര ഊറ്റിക്കളയാൻ ശരീരത്തിൽ പിടിപ്പിക്കുന്ന വൈദ്യവിദ്യാ ഉപകരണം) അപരന്‍റെ ദുഷിപ്പുകൾ സ്വന്തം ദേഹത്തേക്ക് നുകർന്നെടുത്ത് സ്വയം നശിക്കാൻ വിധിക്കപ്പെട്ട് അവിടെ കുടിയിരുന്നിരുന്നു. അത് കഥയിലെ സാക്ഷിയും പ്രതീകവും സത്യപാലകനുമായിരുന്നു. മസ്​തിഷ്ക മരണം സംഭവിച്ച ഡോക്ടർ വർമയുടെ പരീക്ഷണശാലയായിരുന്നു അവിടം.

എന്‍റെ സുഹൃത്തായ മറ്റൊരു ആയുർവേദ ഡോക്ടറുടെ വീട്ടിൽ കുപ്പികളിൽ വളർത്തുന്ന നീരട്ടകളെ ശ്രദ്ധിച്ചപ്പോഴെല്ലാം അതിന്‍റെ വിശാലമായ സൂചക സാധ്യതകൾ മനസ്സിൽ വളർന്നുവന്നിരുന്നു.

സൗജന്യ മെഡിക്കൽ ക്യാമ്പിൽ ചികിത്സക്കെത്തിയ ആന്റപ്പന്‍റെ ഭാര്യ ഡോക്ടറുടെ മരുന്നു കഴിച്ച് ആശുപത്രി ഐ.സി.യുവിൽ അപകടനിലയിലായതിൽ പ്രകോപിതരായി എത്തിയ കോപാകുലരായ രോഗിയുടെ ബന്ധുക്കൾ ചികിത്സകനെ കൈയേറ്റംചെയ്ത് ഉപകരണങ്ങൾ തല്ലിത്തകർത്തു. ശരീരത്തിനും മനസ്സിനുമേറ്റ കനത്ത ആഘാതത്തിനിടയിൽ, തനിക്ക് ചികിത്സയിൽ തെറ്റുപറ്റിയിട്ടില്ലെന്ന് തെളിയിക്കാൻ ശ്രമിച്ചുകൊണ്ട് ഡോക്ടർ പറഞ്ഞു: ‘‘പ്രകൃതിയും സൂര്യനും മണ്ണും വെള്ളവും വ്യാജമെങ്കിൽ മാത്രമേ ഈ മരുന്ന് വിഷമാകൂ.’’ മരുന്നു കുപ്പി തുറന്ന് ബാക്കി കുടിക്കാൻ തയാറായിക്കൊണ്ട് ചികിത്സകൻ കൂട്ടിച്ചേർത്തു: ‘‘ഇത് വിഷമെങ്കിൽ അത് തീണ്ടി ഞാൻ കരിഞ്ഞു തുലയട്ടെ.’’ പഠിച്ച ശാസ്​ത്രത്തോടുള്ള കൂറും ആത്മാർഥതയും ആ അറ്റ പ്രവൃത്തിക്ക് അയാളെ ബാധ്യസ്​ഥനാക്കി. പ്രകൃതിയും മണ്ണും അതിലുറച്ച വേരുകളും ചെടികളുംകൊണ്ട് നിർമിച്ച ഔഷധം സത്യമാണെന്ന് അയാൾക്ക് ഉറപ്പിക്കേണ്ടതുണ്ടായിരുന്നു. തൊഴിലിലും അറിവിലുമുള്ള ആത്മവിശ്വാസം സ്​ഥാപിക്കേണ്ടതുണ്ടായിരുന്നു.

എന്നാൽ, തന്‍റെ മരുന്ന് ശുദ്ധമായിരുന്നുവെന്ന് തെളിയിക്കപ്പെടുകയും തള്ളിപ്പറഞ്ഞവർ പശ്ചാത്തപിക്കുകയുംചെയ്യുന്ന സാഫല്യ മുഹൂർത്തത്തിന്‍റെ സമാശ്വാസമനുഭവിക്കാൻ പക്ഷേ ഡോക്ടർ ബൈജുവിന് ഭാഗ്യമുണ്ടായില്ല. കൂടിയ അളവിൽ കഴിച്ച മരുന്നിൽ രഹസ്യമായി പാതകൻ ചേർത്തിരുന്ന വിഷം കെടുത്തിയ ബോധം പിന്നീട് വീണ്ടെടുക്കാനായില്ല. ആ ദുരന്തമാണ് ഡോ. ബൈജുവിന്‍റെ ജീവിതത്തെ തകർത്തത്. സത്യാധിഷ്ഠിത നിലപാടിനായി ജീവത്യാഗം ചെയ്യേണ്ടി വന്ന വൈദ്യന് തന്‍റെ അറിവും പ്രയോഗവും ശരിയായിരുന്നു എന്നും അത് പൊതുജനത്തിന് ബോധ്യപ്പെട്ടുവെന്നും കഥയിലെങ്കിലും ആശ്വസിക്കേണ്ടതുണ്ടായിരുന്നു. അതിനായിട്ടാണ് കഥയിൽ ഒരു ഭ്രമാത്മക കൽപനയിലൂടെ അക്കാര്യം നിർവഹിച്ചത്. പുറത്തു കൊണ്ടുപോയി മടക്കി എത്തിച്ച മരുന്നിൽ കലർപ്പു വന്നേക്കാമെന്ന സംശയചിന്ത തോന്നാത്തവിധം തന്‍റെ രോഗികളെ ആത്മാർഥമായി വിശ്വസിച്ചിരുന്നു ഡോക്ടർ. അത് ഡോക്ടറും രോഗിയും തമ്മിലുണ്ടാവേണ്ട മാതൃകാപരമായൊരു വിശുദ്ധ ബന്ധത്തെ സ്​ഥാപിക്കലായിരുന്നു.

ഡോ. ബൈജുവിന്‍റെ ജീവിതത്തിൽ നടന്ന സംഭവം ഞാൻ കഥയിൽ ഡോ. പി.കെ. വർമയുടെ പേരിൽ ആവിഷ്കരിക്കുകയായിരുന്നു. പത്രപ്രവർത്തകനായ പി.വി. രാമചന്ദ്രനായിരുന്നു ഇടുക്കി ബൈസൺവാലിയിലെ സർക്കാർ ആയുർവേദ ആശുപത്രിയിൽ ഡോക്ടറായി പ്രവർത്തിച്ചിരുന്ന ബൈജുവിന്‍റെ വിവരങ്ങൾ സംഘടിപ്പിച്ചു തന്നത്. ബൈജു ആദിവാസി വിഭാഗത്തിൽപെട്ട ഒരാളായിരുന്നു. തൃപ്പൂണിത്തുറ ഗവ. ആയുർവേദ കോളജിൽ ബി.എ.എമ്മിന് പഠിക്കുമ്പോൾ കോളജിലെ എസ്​.എഫ്.ഐ നേതാവുമായിരുന്നു.

‘വൈദ്യം’ കഥ അഭിസംബോധന ചെയ്യുന്ന ചില ചോദ്യങ്ങളും സന്ദേഹങ്ങളുമുണ്ട്. അത് ഡോ. ബൈജുവിന്‍റെ അവസ്​ഥയിൽ ഉണ്ടായ ചിന്തകളാണ്. ഡോക്ടർ സ്വയം മരുന്നു കഴിക്കാൻ തുനിയാതിരുന്നെങ്കിൽ എന്ന ആലോചന ചികിത്സയുടെ സുതാര്യതയിലേക്ക് വിരൽ ചൂണ്ടും. ചികിത്സയെ അറിയാനുള്ള രോഗിയുടെ അവകാശത്തിലേക്കും.

ബോധം നഷ്ടപ്പെട്ട ശരീരം ശുശ്രൂഷയും സ്​നേഹവും തിരിച്ചറിയുന്നില്ല. അപ്പോൾ എന്തിന് സ്​നേഹിക്കണം? പരിചരിക്കണം?, ഡോക്ടറെ ഭാര്യയും കുട്ടിയും ഉപേക്ഷിച്ചുപോയി. തിരിച്ചു കിട്ടാത്ത സ്​നേഹം സൗജന്യമായും ഏകപക്ഷീയമായും നൽകാൻ ജീവിതപങ്കാളി പോലും തയാറാകുന്നില്ല. എന്തിനെയാണ് മനുഷ്യൻ സ്​നേഹിക്കുന്നത്? കേവലമായ ബോധത്തെയോ? അതോ ശരീരത്തേയോ? രണ്ടും ചേർന്നതിനെയോ? അതാണ് കഥയിലെഴുതിയത്, ‘‘ബോധാവസ്​ഥയിൽ മാത്രമേ സ്​നേഹത്തിന് അർഥമുണ്ടാവുന്നുള്ളൂ, ശുശ്രൂഷക്കും’’ എന്ന്.

ഹൃദയമിടിപ്പും ശ്വാസവും ഒരുടലിന് ജീവിക്കാനുള്ള അവകാശം നൽകുന്നുണ്ടോ? ഹൃദയവും കിഡ്നികളും കരളും ശ്വാസകോശങ്ങളുമെല്ലാം പ്രവർത്തിക്കുമ്പോഴും അബോധവും നിശ്ചലവുമായ അവസ്​ഥ ഒരുവനെ സമൂഹത്തിന് വേണ്ടാത്തവനാക്കി മാറ്റുന്നുണ്ട്. ബന്ധങ്ങൾപോലും നിലനിർത്തുന്നത് മസ്​തിഷ്കമാണ്. എന്നാൽ, അവന്‍റെ അവയവങ്ങൾക്ക് ആവശ്യക്കാർ കുറവുണ്ടാവില്ല. അത് കച്ചവടം. അവയവ കച്ചവട റാക്കറ്റിന്‍റെ അധോലോകത്തെപ്പറ്റി എഴുതാൻ തുനിഞ്ഞതാണ് ഞാൻ, ഈ കഥയുടെ തുടർച്ചയായി. എന്നാൽ പിന്നീടത് വിട്ടു. കഥയിൽ അത് സൂചനകളിലൊതുക്കിയത്, തടുത്തു നിർത്താനവിടെ കരുത്തോടെ അമ്മയുടെ മഹാസാന്നിധ്യമുണ്ടായിരുന്നതുകൊണ്ടാണ്.

യഥാർഥത്തിൽ ഞാനെഴുതിയത് ഡോ. ബൈജുവിന്‍റെ അമ്മ ലീലയുടെ കഥയാണ്. വാർത്തകളും വർത്തമാനങ്ങളും മുഴുവൻ ഡോക്ടറിൽ മാത്രമായി ഒതുങ്ങിനിന്നപ്പോൾ വാസ്​തവത്തിൽനിന്നും അവരെ പ്രത്യേകം എടുത്ത് വളർത്തിയെടുക്കുകയായിരുന്നു ഞാൻ. അവരുടെ മുഖത്ത് പ്രകാശം പരത്തുകയായിരുന്നു. മകന്‍റെ ഉയിർത്തെഴുന്നേൽപ് സ്വപ്നം കണ്ട്, ഉറ്റവർ മറന്നും വിട്ടും പോയിട്ടും അൽപപ്രാണനുമായി നിശ്ചല ശരീരത്തിനരികെ ‘അമ്മേ’ എന്ന വിളിക്കായി ഒമ്പതു വർഷം തപസ്സു ചെയ്ത് ഇരുന്ന അമ്മയുടെ കഥയായിരുന്നു അത്. അതൊരു മാതാവിനു മാത്രം സാധ്യമാകുന്ന ഒറ്റയാൾ പോരാട്ടമായിരുന്നു. പിന്നാക്ക കുടുംബത്തിൽ ഒരു ഡോക്ടറെ സൃഷ്ടിക്കാൻ കൂലിപ്പണി ചെയ്തും പട്ടിണി കിടന്നും താൻ അനുഭവിച്ച കഷ്ടപ്പാട് പാഴാവുകയില്ലെന്ന വിശ്വാസമായിരുന്നു അമ്മക്ക്. കേവലം 36ാം വയസ്സിൽ മകനെ മരണത്തിനു വിട്ടുകൊടുക്കാൻ ആ അമ്മ തയാറായില്ല. പുത്രനെ ജീവിതത്തിലേക്ക് മടക്കിക്കൊണ്ടുവരാൻ അതിവിശ്വാസത്തോടെ പരിശ്രമിച്ച്, നഷ്ടങ്ങളേറെ സഹിച്ച് കാത്തിരുന്ന മാതൃ സഹനത്തിന് സമാനതകളില്ല.

അത് എഴുത്തുകാരന്‍റെ ഉൾക്കാഴ്ചയായിരുന്നു. സംഭവിക്കാതെ തരമില്ല എന്ന അവസ്​ഥയിലെത്തിയ സങ്കൽപനങ്ങൾ. ഇടക്കിടെ അമ്മ ഡോക്ടറെ കൂട്ടിക്കൊണ്ടു വന്ന് മകന്‍റെ പരിശോധന നടത്തി. ട്യൂബിലൂടെ അവന് ഭക്ഷണവും മരുന്നും കൃത്യമായി നൽകി. മകനെ തനിച്ചാക്കി അമ്മക്ക് പണിക്ക് പോകാനാവില്ല. ആവശ്യങ്ങൾ നിറവേറ്റാൻ കടം വാങ്ങിക്കൂട്ടി. ചോർന്നൊലിച്ച വീടിന്‍റെ കേടുപാടുകൾ തീർത്തു. രാത്രികളിൽ പരസ്​പരം ആശ്വാസമായി അമ്മയും മകനും ഉള്ളു തുറന്ന് വിവരങ്ങൾ പങ്കുവെച്ചു. മകനെ ഇടക്കിടെ തിരിച്ചും മറിച്ചും കിടത്തി ശരീരം പരിപാലിച്ച അമ്മക്ക് ഉറക്കമില്ലായിരുന്നു. വൈദ്യശാസ്​ത്രം തോറ്റിടത്ത് സ്​നേഹവും പരിചരണവും നൽകി അമ്മ പ്രതീക്ഷ വളർത്തി. ഒരിക്കൽപ്പോലും ആ അമ്മക്ക് മടുത്തില്ല. വിശ്വാസം നഷ്ടപ്പെട്ടില്ല. ആശങ്ക ഉണ്ടായില്ല. തന്‍റെ മകൻ എഴുന്നേറ്റ് നടക്കും. പഴയ ചുറുചുറുക്കോടെ രോഗികളെ ചികിത്സിക്കും. അമ്മ കാവലിരുന്നു. തലച്ചോറ് തോൽക്കുന്നിടത്ത് ഹൃദയം ആ ശേഷികൂടി സ്വയം ആർജിക്കുമെന്ന് ഒരമ്മക്ക് മാത്രം അറിയാനായ തത്ത്വമായിരുന്നു.

 

സ്വന്തം ഭാര്യയുടെ മരണം കാംക്ഷിച്ച്, ഡോക്ടർ കൊടുത്ത മരുന്നിൽ വിഷം ചേർത്ത ആന്റപ്പൻ മനസ്സാക്ഷിക്കുത്തോടെ തെറ്റ് ഏറ്റുപറയുന്നുണ്ട്, യഥാർഥ ജീവിതത്തിലല്ല, കഥയിൽ. എന്നാൽ അതിന്‍റെ മഹത്ത്വം നഷ്ടമായത് ഹൃദയത്തിന് തകരാറുള്ള സ്വന്തം മകൾക്കായി ആ അച്ഛൻ ഡോക്ടറുടെ ഹൃദയം ദാനം ചോദിക്കുമ്പോഴാണ്. അതും എഴുത്തുകാരൻ കൂട്ടിച്ചേർത്തതായിരുന്നു. ആ സമയം ആന്റപ്പനറിയാതെ ഒരു കുളയട്ട അയാളുടെ ദേഹത്ത് ഇറുക്കിപ്പിടിച്ച് ചോര ഊറ്റാൻ തുടങ്ങിയിരുന്നു. അത് കഥാകൃത്ത് നൽകിയ ഒരു ചെറിയ ശിക്ഷ. കഥക്കുശേഷം മൂന്നു വർഷങ്ങൾ കഴിഞ്ഞാണ് ഡോ. ബൈജുവിന്‍റെ രണ്ടാം മരണം. ആ സന്ദർഭത്തിൽ ഞാൻ മാതൃഭൂമി പത്രത്തിൽ ഒരു ലേഖനമെഴുതി, ഡോക്ടറുടെ പ്രതിബദ്ധതയും സത്യാന്വേഷണവും വൈദ്യരംഗത്തെ ഒരിക്കൽകൂടി ഓർമപ്പെടുത്താൻ. ആ അധ്യായം അടച്ചുവെക്കാൻ പാടില്ല എന്നു ഞാൻ വിശ്വസിച്ചു.

കഥ എഴുതിക്കഴിഞ്ഞും അപൂർണത‍യിൽ നിലകൊണ്ട ബൈജു എന്ന മനുഷ്യൻ എന്‍റെ അല്ലലായി തുടർന്നു. മസ്​തിഷ്ക മരണത്തിൽ ചൈതന്യമില്ലാത്തതായെങ്കിലും ജീവൻ തുടിക്കുന്ന ഉടലുമായി ബൈജു തുടരുവോളം കഥ പൂർണമാവില്ലെന്ന തോന്നലിൽ ഞാൻ അസ്വസ്​ഥനായി. കാലം എന്താവും കരുതിവെച്ചിട്ടുണ്ടാവുക? അമ്മയുടെ പ്രതിബദ്ധതയിലും ദൃഢവിശ്വാസത്തിലും മകൻ ക്രമേണ ജീവിതത്തിലേക്ക് തിരിച്ചു വരുന്ന മഹാത്ഭുതം സംഭവിക്കുമോ? ബൈജുവിനെ ഉപേക്ഷിച്ചുപോയ ഭാര്യയും കുട്ടിയും ചോദിച്ച ചോദ്യങ്ങളുണ്ട് – ‘‘മസ്​തിഷ്കകോശങ്ങൾ മൃതിയടഞ്ഞാൽ മനുഷ്യൻ ജഡമാകും. ജഡത്തെ ആരെങ്കിലും സ്​നേഹിക്കുമോ? പരിരക്ഷിക്കുമോ? സൂക്ഷിക്കുമോ?’’ അവരുടെ ചോദ്യങ്ങളായിരിക്കുമോ കാലം ശരിവെക്കുക? എല്ലാവരും കാത്തിരുന്നു. കൈവിട്ടുപോയെന്നു കരുതിയ മകന്‍റെ ജീവസാന്നിധ്യം അമ്മ നീട്ടിവാങ്ങിയത് ഒമ്പതു വർഷമാണ്! ആരും തോറ്റില്ല. ജയിച്ചുമില്ല. എന്നാൽ, പഠിക്കേണ്ടവർക്കു മുന്നിൽ ചില പുതിയ പാഠങ്ങൾ ഉണ്ടായി.

എന്‍റെ മനസ്സിലപ്പോൾ ആ അമ്മയായിരുന്നു. തളരാതെ നിന്ന് ഒരു ജീവൽപോരാട്ടം ഒറ്റക്ക് നേരിട്ട അമ്മയുടെ തുടർജീവിതമായിരുന്നു. മകന്‍റെ വേർപാടിനുശേഷം അവരുടെ മുന്നിൽ കർമങ്ങളൊന്നും അവശേഷിച്ചിരുന്നില്ല. എന്തിനെന്നറിയാതെ, ലീല എന്ന ആ അമ്മയുടെ അപ്പോഴത്തെ അവസ്​ഥയെക്കുറിച്ച് ഞാൻ വെറുതെ എഴുതി. അത് മറ്റൊരു കഥക്കുള്ള സാധ്യത തുറക്കുന്നതായിരുന്നു.

 

ആന്റപ്പന്‍റെ ചോര കുടിച്ച് ഭീകരരൂപിയായിത്തീർന്ന കുളയട്ട നിലത്ത് സ്വയം തലതല്ലി ചാവുന്നുണ്ട് കഥയിൽ. കൊടും കുറ്റം ചെയ്തവന് തനിക്കാവുന്ന ശിക്ഷനൽകുകയും അതിലൂടെ സ്വന്തം ശരീരത്തിൽ കടന്ന കുറ്റവാളിയുടെ ദുഷിപ്പ് കലർന്ന ചോരയുടെ വിനാശദോഷം ഏറ്റുവാങ്ങുകയുമായിരുന്നു അട്ട.ഡോ. ബൈജുവിന്‍റെ ആയുർവേദ ശാസ്​ത്രത്തിനു വേണ്ടിയുള്ള പ്രാണത്യാഗത്തിന്‍റെ മഹത്ത്വം ഉയർത്തിപ്പിടിക്കാനും, രോഗിയോടുള്ള പ്രതിബദ്ധത ജീവനക്കോളും വലുതാണെന്ന ഒരു ഭിഷഗ്വരൻ സൂക്ഷിക്കേണ്ട നീതിശാസ്​ത്രം നിലനിർത്താനുമായുള്ള ഒരെളിയ രേഖപ്പെടുത്തലാണ് ‘വൈദ്യം’ എന്ന കഥ. ഇത് ഒരു എഴുത്തുകാരന്‍റെ കർത്തവ്യ നിർവഹണമാണെന്ന വിശ്വാസത്തിൽ, ആ ധന്യതയുടെ നിറവിൽ കഥാകൃത്ത് സംതൃപ്തനാവുന്നു.

(തുടരും)

News Summary - EP Sreekumar about his story art