ഉൗഞ്ഞാൽ

പശ്ചാത്തലമെന്താകിലും സ്വാതന്ത്ര്യത്തിനായുള്ള അന്വേഷണമാണ് മനുഷ്യനെ സ്വതന്ത്രനാക്കുന്നത്. അതന്വേഷിക്കാത്തവൻ ശാശ്വതം അടിമയാണ്, പശ്ചാത്തലത്തിന്റെ. കാൽച്ചങ്ങല ഊരിക്കളഞ്ഞാലും അവൻ പുലമ്പിക്കൊണ്ടിരിക്കും, ചങ്ങലയുടെ സുഖം. റഷ്യൻനായക്ക് പൊരുൾ തിരിഞ്ഞു. അമേരിക്കൻ നായക്ക് ഇപ്പോഴും തിരിഞ്ഞമട്ടില്ല.ശീതയുദ്ധം തണുപ്പിക്കാൻ പണ്ട് സോവിയറ്റ് പ്രധാനമന്ത്രിക്ക് ക്ഷണം, അമേരിക്കയിലേക്ക്. ഒൗദ്യോഗിക സന്നാഹത്തോടെ മൂപ്പര് വാഷിങ്ടണിലിറങ്ങി. പ്രോേട്ടാക്കോൾപ്രകാരം പ്രധാനമന്ത്രിയെ ആതിഥേയനായ പ്രസിഡന്റ് സ്വീകരിക്കുന്നു. അതിഥിപത്നിയെ ആതിഥേയപത്നി, മന്ത്രിമാരെ മന്ത്രിമാർ,...
Your Subscription Supports Independent Journalism
View Plans- Unlimited access to Madhyamam Weekly Articles and Archives ........
- Experience ‘Ad Free’ article pages
പശ്ചാത്തലമെന്താകിലും സ്വാതന്ത്ര്യത്തിനായുള്ള അന്വേഷണമാണ് മനുഷ്യനെ സ്വതന്ത്രനാക്കുന്നത്. അതന്വേഷിക്കാത്തവൻ ശാശ്വതം അടിമയാണ്, പശ്ചാത്തലത്തിന്റെ. കാൽച്ചങ്ങല ഊരിക്കളഞ്ഞാലും അവൻ പുലമ്പിക്കൊണ്ടിരിക്കും, ചങ്ങലയുടെ സുഖം. റഷ്യൻനായക്ക് പൊരുൾ തിരിഞ്ഞു. അമേരിക്കൻ നായക്ക് ഇപ്പോഴും തിരിഞ്ഞമട്ടില്ല.
ശീതയുദ്ധം തണുപ്പിക്കാൻ പണ്ട് സോവിയറ്റ് പ്രധാനമന്ത്രിക്ക് ക്ഷണം, അമേരിക്കയിലേക്ക്. ഒൗദ്യോഗിക സന്നാഹത്തോടെ മൂപ്പര് വാഷിങ്ടണിലിറങ്ങി. പ്രോേട്ടാക്കോൾപ്രകാരം പ്രധാനമന്ത്രിയെ ആതിഥേയനായ പ്രസിഡന്റ് സ്വീകരിക്കുന്നു. അതിഥിപത്നിയെ ആതിഥേയപത്നി, മന്ത്രിമാരെ മന്ത്രിമാർ, ഉദ്യോഗസ്ഥരെ ഉേദ്യാഗസ്ഥർ. െക്രംലിനിലെ വളർത്തുനായയെ വരവേൽക്കാൻ വൈറ്റ് ഹൗസിലെ പ്രതിപുരുഷൻ. ഒൗപചാരികതയുടെ ബലംപിടിത്തമൊക്കെ മാറിയപ്പോൾ നായ്ക്കൾ ലോഹ്യത്തിലായി. അമേരിക്കൻ വിശേഷങ്ങൾ കണ്ടും കേട്ടും റഷ്യൻനായ ആവേശഭരിതൻ. ഒരാഴ്ച കഴിഞ്ഞ് പിരിയാൻ നേരം അവനൊരാശ: ‘‘എനിക്കിവിടെ കൂടാൻ പ േറ്റ്വാ?’’
വൈറ്റ് ഹൗസ് ചങ്ങാതിക്ക് അത്ഭുതം: ‘‘െക്രംലിനിൽ നിനക്ക് എന്തിെന്റ കുറവാ, ബ്രോ? സ്വന്തമായി കൊട്ടാരം, കുരപ്പുറത്ത് വാല്യക്കാർ, ഇഷ്ടഭോജനം,.ബെസ്റ്റ് വെറ്റ്, സ്റ്റേറ്റ് ലാളന... ഇവിടതൊ ന്നും കിട്ടില്ല.’’
അതിഥി: ‘‘ഒക്കെ നേരാ, ന്നാലും...’’
ആതിഥേയന് പിടിത്തം കിട്ടുന്നില്ല. നിർബന്ധിച്ചപ്പോൾ അതിഥി സ്വരമിളച്ചൊന്ന് മുരണ്ടു: ‘‘...എനിക്കൊന്ന് മനസ്സു തുറന്ന് കുരയ്ക്കണം.’’
രാഷ്ട്രീയമുനക്കപ്പുറം ഫലിതം ക്ഷണിക്കുന്നത് ഒരടിസ്ഥാന ചോദ്യത്തിലേക്കാണ് ^മനുഷ്യന്റെ ഏറ്റവും വലിയ പ്രശ്നമെന്ത്? കുഞ്ഞോരു വാക്കാണ് ഉത്തരം –സ്വാതന്ത്ര്യം. കണ്ണുംപൂട്ടി പറയാം– അന്നത്തേക്കാൾ, ആരോഗ്യത്തേക്കാൾ, പണത്തേക്കാൾ, പദവിയേക്കാൾ, വിശ്വാസത്തേക്കാൾ... മറ്റെന്തിനെയുംകാൾ വലുതാണത്. കാരണം, ഇപ്പറഞ്ഞതൊക്കെ അനുഭവിക്കാൻ അതുവേണം. അതില്ലെങ്കിൽ മറ്റെന്തുണ്ടായിട്ടുമില്ല കഥ.
സ്വാതന്ത്ര്യത്തെ ജന്മാവകാശമായി കണ്ടവരുണ്ട്. പ്രകൃതിദത്ത സ്വാഭാവികതയായി കണ്ടവരുണ്ട്. അനിവാര്യതയോ യാദൃച്ഛികതയോ ആപേക്ഷികതയോ ആയും. എങ്ങനെ നോക്കുന്നോ കണിമുഖം അങ്ങനെ. എങ്ങനെ നോക്കിലും ഉച്ചരിക്കപ്പെടുന്ന മാത്രയിലേ ആശ്വാസവും പ്രത്യാശയും തരുന്നു, ആ വാക്ക്. എന്താണീ പരുക്കൻ തുണിയുടെ മെച്ചം– സദാ ഖദറിടുന്ന ടി.എം. വർഗീസിനോട് പഴയാരോ ചോദിച്ചു. പഴകാത്ത നേതാവ് പറഞ്ഞു: ‘‘ഖദറിന്റെ സുഖമറിയണമെങ്കിൽ അത് ഊരിക്കളയണം.’’ സ്വാതന്ത്ര്യമില്ലാത്തവനോട് ചോദിച്ചാലറിയാം അതിന്റെ വില; ഉള്ളവനിൽനിന്ന് ഊരിക്കളയുമ്പോൾ അവനുമറിയും.
പറയാറുണ്ട്, സ്വാതന്ത്ര്യം ഔദാര്യമല്ല. പക്ഷേ, ഇഷ്ടദാനം പതിവുമല്ല. അതുകൊണ്ട്, മിക്കപ്പോഴും സംഗതി പിടിച്ചുവാങ്ങേണ്ടിവരുന്നു –കുടുംബത്ത്, തൊഴിലിടത്ത്, സമൂഹത്തിൽ. വ്യക്തിബന്ധങ്ങളിലാവുമ്പോൾ ഈ ബലപ്രയോഗം മനസ്സുകളെ മുറിച്ചകറ്റും. അങ്ങനെ വേദനയുമാവും, സ്വാതന്ത്ര്യം. അതും കുടിച്ചിറക്കിയെന്ന് വരും, സ്വാതന്ത്ര്യത്തിന്റെ പേരിൽ.
സ്വാതന്ത്ര്യമോഹിയായ മനുഷ്യന്റെതന്നെ മറുമുഖമാണ് സ്വാതന്ത്ര്യനിഷേധം. സ്വാതന്ത്ര്യത്തിനായി പോരാടിയവർ ലബ്ധിക്കുശേഷം അതിന് ചങ്ങല തീർക്കുക എത്രയോ സാധാരണം. ആ ചങ്ങല പൊട്ടിക്കാൻ പുതിയ പോരാളികൾ എതിരിടും, മുൻ സ്വാതന്ത്ര്യപ്പോരാളികളെ. ഈ പുതുമക്കാർ പൊട്ടിച്ച പഴയ ചങ്ങല പിൽക്കാലത്ത് അവർതന്നെ വിളക്കിച്ചേർക്കുന്നതും പതിവ്. അപ്പോഴും മനുഷ്യന്റെ പ്രശ്നം അതുതന്നെയായി തുടരുന്നു ^സ്വാതന്ത്ര്യം.
ധ്വനികൾ പലതുണ്ട് ആ വാക്കിന്, ഇഴപ്പൊരുത്തമുണ്ടാകണമെന്നില്ല അവക്ക്. പലപ്പോഴും വിപരീതങ്ങളിലൂടെയാണ് നാം സ്വാതന്ത്ര്യത്തെ നിർവചിക്കാറ്. കോയ്മയില്ലാതിരിക്കൽ, വിധേയത്വമില്ലാതിരിക്കൽ, ആധിപത്യമില്ലാതിരിക്കൽ... ‘‘മനുഷ്യർ സ്വതന്ത്രരായി പിറക്കുന്നു, അവകാശങ്ങളിൽ തുല്യരായി. മറ്റുള്ളവർക്ക് ദോഷമാകാത്ത എന്തും ചെയ്യാൻ കഴിയുന്നതാണ് സ്വാതന്ത്ര്യം.’’ ഫ്രഞ്ച് വിപ്ലവത്തിന്റെ ഇൗ അവകാശ പ്രഖ്യാപനമാണ് ആധുനികകാലത്തെ സ്വതന്ത്ര സമൂഹങ്ങൾ ഉരുത്തിരിച്ച നിർവചനം. പക്ഷേ, ബാഹ്യമായ അധീശതകളിൽനിന്നുള്ള മോചനം മാത്രമല്ല സ്വാതന്ത്ര്യം. ഏതിനം ഭരണവ്യവസ്ഥയിൽനിന്നും ഏതുതരം സമൂഹക്രമത്തിൽനിന്നും അത് മുളച്ചുവരില്ല. കാരണം മൗലികമായി സ്വയംകൃതമാണത്, ശ്രുതിശുദ്ധിയും സ്വരസ്ഥാനവും സ്വായത്തമാക്കുംപോലെ. വല്ലാത്തൊരു കാഠിന്യമുണ്ടതിൽ. പഠനം, സാധകം, ശീലന നിഷ്ഠ, ഉള്ള് –അടക്കം. തെന്നിന്ത്യൻ സംഗീതത്തിലെ ആ ജീനിയസ് –ജി.എൻ.ബി^ ശിഷ്യരോട് പറയുമായിരുന്നത്രേ: ‘‘യാതനപ്പെടണം, നരകിക്കണം, വീണ്ടും വീണ്ടും. എങ്കിലേ പാട്ടിന്റെ അഴക് തെളിയൂ.’’ നാരകീയമായ ഇൗ പ്രതിബദ്ധതയാണ് സ്വാതന്ത്ര്യം, പാട്ടിന്റെ. ഏതിന്റെയും.
ഭരണഘടന അവതരിപ്പിച്ച് കോൺസ്റ്റിറ്റ്യുവന്റ് അസംബ്ലിയിൽ അംബേദ്കർ പറഞ്ഞു, ഇനിമേൽ എല്ലാത്തരം സമരങ്ങളും രാജ്യത്ത് അനാവശ്യമാണെന്ന്. കാരണം, റിപ്പബ്ലിക്കിന്റെ യജമാനൻ പബ്ലിക്കാണ്. പൗരന്റെ സ്വാതന്ത്ര്യവും അവകാശങ്ങളുമെല്ലാം ഭരണഘടനയിൽ ഭദ്രമാക്കിയിട്ടുണ്ട്. നിഷേധിക്കപ്പെട്ടാൽ അവ തരപ്പെടുത്താൻ ഭരണഘടനാപരമായ വഴികളും തയാർ. ആയതിനാൽ അക്രമം തൊട്ട് അഹിംസ വരെയുള്ള എല്ലാത്തരം ഉപാധികളും ഇനി അപ്രസക്തം, അനാവശ്യം.

ഇതിലൊരു വലിയ ശരിയുണ്ട്, ചെറിയ പിശകും. സ്വാതന്ത്ര്യം തടയപ്പെട്ടാൽ എക്സിക്യുട്ടീവിനെ സമീപിക്കാം –ഭരണഘടന നടപ്പാക്കുന്ന ഔദ്യോഗിക ഭരണസ്തംഭമാണ്. അതിനുള്ള ചുമതല മാത്രമല്ല, അധികാരവുമുണ്ട്. അവിടെ പ്രശ്നം തീരുന്നില്ലെങ്കിൽ നിയമനിർമാണസഭയെ സമീപിക്കാം– ജനങ്ങളുടെ തന്നെ പ്രതിനിധിസഭയാണ്. എന്നിട്ടും കാര്യം നടക്കുന്നില്ലെങ്കിൽ നീതിന്യായ സ്തംഭത്തോട് പരാതിപ്പെടാം– മറ്റു രണ്ട് സ്തംഭങ്ങൾ അവയുടെ പണിയെടുക്കുന്നുണ്ടോ, എടുക്കുന്ന പണി ഭരണഘടനാപരമാണോ എന്നുനോക്കാൻ ചുമതലപ്പെട്ട സ്തംഭം. അവിടംകൊണ്ടും പരിഹാരമാകുന്നില്ലെങ്കിലോ? ഉദാഹരണത്തിന് അയോധ്യയിലെ ഭൂമിേക്കസ്. ദൈവം കാതിലോതിയ തീർപ്പാണ് വിധിന്യായത്തിൽ കുറിച്ചതെന്നു പറഞ്ഞ പരമോന്നത നീതിപീഠത്തിന്റെ പരമാവധി അനീതിക്കെതിരെ എവിടെ പരാതിപ്പെടാൻ? മനുഷ്യന്റെ ക്ഷുദ്രത അത്രടമെത്തുമെന്ന് ഭരണഘടനാശിൽപി നിനച്ചിട്ടുണ്ടാകില്ല, ദുഃസ്വപനേതി. നാട്ടിലെ ഗോമേധം അവ്വിധമാകുേമ്പാൾ ഏട്ടിലെ പാെട്ടാക്കെ പാഴിയാരം. ചുരുക്കിയാൽ വിജയിച്ച വിപ്ലവങ്ങളെപ്പോലെ സ്വാതന്ത്ര്യം നേടിയ റിപ്പബ്ലിക്കുകളും കാര്യസാധ്യം കഴിച്ചവാറേ പുതിയ പ്രശ്നങ്ങളിലേക്കുതന്നെ പ്രവേശിക്കുന്നു –സ്വാതന്ത്ര്യത്തിന്റെ.
മനുഷ്യർ മനുഷ്യരെ ഭരിക്കുന്ന സംവിധാനത്തിൽ, ആദ്യം ഭരിക്കപ്പെടുന്നവരെ നിയന്ത്രിക്കാൻ സർക്കാറിന് കഴിവുണ്ടായിരിക്കണം. പിന്നെ, സ്വയം നിയന്ത്രിക്കാനും. ജയിംസ് മാഡിസന്റെ ഫോർമുലയാണ് നമ്മുടെ ഭരണഘടനാ ശിൽപികൾ പരീക്ഷിച്ചുനോക്കിയത്. പ്രായപൂർത്തി വോട്ടവകാശം, പൊതു തെരഞ്ഞെടുപ്പ്, ചുമതലാ വിഭജനം, അധികാര സന്തുലനം, നീതിന്യായ വിചാരണ, ധനകാര്യ ഉത്തരവാദിത്തം ബഹുതല ഉപകരണങ്ങളാണ് ഫോർമുലയുടെ മൂർത്തപ്രയോഗത്തിൽ എല്ലാത്തിനും അടിവര, പൗരാവലിയും ഭരണഘടന സ്ഥാപനങ്ങളും ചേർന്ന് ഭരണകൂടത്തെ സ്വയം നിയന്ത്രിക്കാനും പൗരജനത്തെ നിയന്ത്രിക്കാനും ഉത്തരവാദപ്പെടുത്തും എന്നതാണ്. ഈ ഉദ്ദേശ്യം കണക്കിലെടുത്ത് അധികാരവും പരിധികളും തിരിച്ചറിയാനുള്ളതാണ് രാഷ്ട്രീയസ്വാതന്ത്ര്യം.
ഇവ്വിധം പൊതുവായിരിക്കെ തന്നെ സ്വകാര്യംകൂടിയാണ് സ്വാതന്ത്ര്യത്തിന്റെ പ്രശ്നങ്ങൾ. ജീവിതമൂല്യങ്ങളും ഇഷ്ടാനിഷ്ടങ്ങളും വികാരവിചാരങ്ങളുമൊക്കെ പുലർത്തുന്നത് സ്വകാര്യമണ്ഡലത്തിലെ സ്വതന്ത്രതയാണ്. വ്യക്തിയിൽനിന്ന് പുറത്തേക്കിറങ്ങുന്ന നിമിഷം ഈ സ്വാതന്ത്ര്യത്തിന്റെ പരിമിതി ബോധ്യപ്പെടുകയായി. എന്റെ സ്വാതന്ത്ര്യം എന്റെ മൂക്കിൻതുമ്പ് വരെ മാത്രമാണെന്നും മറ്റുള്ളവരുടേത് അവരുടെ സമാന തുമ്പുകൾ വരെ മാത്രമാണെന്നും ഓരോരുത്തരും തിരിച്ചറിഞ്ഞുതുടങ്ങുന്നു. അവിടെവെച്ച് സ്വാതന്ത്ര്യം എന്ന ഏകവചനം പൊടുന്നനെ ബഹുവചനമാകുന്നു– എന്റെ, നിങ്ങളുടെ, മറ്റുള്ളവരുടെ. ഇതെല്ലാംകൂടി ഒരേസമയം ഒരേ അളവിൽ ഒത്തുപോവില്ല. ഏറ്റക്കുറച്ചിലിന് വഴിവെക്കും. പരസ്പരം ഉരസും, മേൽകൈ നേടാൻ തുനിയും.
കീഴ്െപ്പടാതിരിക്കാൻ ശ്രമിക്കും. അതോടെ പോരാട്ടം സ്വാതന്ത്ര്യങ്ങൾ തമ്മിലാവും. ആധിപത്യത്തിനായി ഏറ്റുമുട്ടുന്ന സ്വാതന്ത്ര്യങ്ങളെ എങ്ങനെയാണ് ആ പേരിട്ടുവിളിക്കുക- എല്ലാത്തരം അധീശതയുടെയും വിപരീതപദമാണ് സ്വാതന്ത്ര്യമെന്നിരിക്കെ? പോംവഴി, മനുഷ്യൻതന്നെ ആർജിച്ചിട്ടുണ്ട് ജീവിതത്തിലൂടെ-അവരവരുടെ സ്വാതന്ത്ര്യങ്ങൾ മുനയൊടിച്ചും സമീകരിച്ചും ഒരു സമവായമുണ്ടാക്കുക. എന്റെ സ്വാതന്ത്ര്യവും നിങ്ങളുടെ സ്വാതന്ത്ര്യവും ചേർന്ന് നമ്മുടെ സ്വാതന്ത്ര്യം. അങ്ങനെ സ്വാതന്ത്ര്യം നമ്മുടേതാവുമ്പോൾ എല്ലാവരും സ്വതന്ത്രരായി പ്രവർത്തിക്കുന്നു. പലപ്പോഴും പക്ഷേ, ആ പ്രവൃത്തി വ്യക്തിയുടെ സ്വന്തം താൽപര്യങ്ങൾക്ക് അനുരോധമായിക്കൊള്ളണമെന്നില്ല. ചിലപ്പോൾ എതിരായിപ്പോയെന്നുമിരിക്കും. അതാണ് പൊതുവാക്കപ്പെടുമ്പോൾ സ്വാതന്ത്ര്യം വ്യക്തിസ്വാതന്ത്ര്യത്തിന് വെക്കുന്ന കെണി. അതുപക്ഷേ, യഥാർഥത്തിൽ കെണിയാണോ?
സ്വാതന്ത്ര്യത്തിന് ഓരോ വ്യക്തിയും സ്വയം ഏർപ്പെടുത്തുന്ന അതിര് അസ്വാതന്ത്ര്യം വരിക്കലല്ല. കാരണം, സർവതന്ത്ര സ്വതന്ത്രതയല്ല സ്വാതന്ത്ര്യം. ഏത് സ്വാതന്ത്ര്യവും വരുന്നത് ഒരു പരിശിഷ്ടവും പേറിയാണ്- ഉത്തരവാദിത്തം. ഉത്തരവാദിത്തത്തോടെ പുലർത്താത്ത സ്വാതന്ത്ര്യത്തിന്റെ ഒാമൽപ്പേരാണ് തോന്ന്യാസം. അതിലൊരു വിപൽസുഖമൊക്കെയുണ്ടെങ്കിലും ആത്യന്തികമായി ഹാനികരമാണത്, സ്വാതന്ത്ര്യത്തിന്.
സ്വാതന്ത്ര്യത്തിന്റെ രണ്ടു മണ്ഡലങ്ങളിലും നാം കയറിയിറങ്ങുന്നുണ്ട്, നിത്യം. ഈ കയറ്റിറക്കം ശ്രദ്ധിച്ചാലറിയാം ഉത്തരവാദിത്തത്തിന്റെ നിർണായക പ്രസക്തി. വ്യക്തിസ്വാതന്ത്ര്യത്തിന്റെ സ്വകാര്യലോകത്ത് സ്ഥിരം തളച്ചിടുക സാമൂഹികജീവിക്ക് പ്രായോഗികമല്ല. അങ്ങനെ തളച്ചിടുന്നപക്ഷം പുറംലോകം മിഥ്യയായി തോന്നിത്തുടങ്ങും; വിച്ഛേദനം ഏകാകിത കൂട്ടും, അത് മറ്റൊരു സൂക്കേടായിത്തീരും. അതേസമയം, സ്ഥിരമായി പുറംലോകത്തേക്ക് സ്വയം അഴിച്ചുവിടാനും വ്യക്തിക്ക് പറ്റില്ല. കാരണം, വ്യക്തിസ്വാതന്ത്ര്യം സ്ഥിരമായി ഒഴിവാകുന്നത് വ്യക്തിത്വത്തിന് ഹാനികരം. അതുകൊണ്ട് രണ്ടു ലോകങ്ങൾക്കിടയിലെ പോക്കുവരവ് മനുഷ്യൻ നടത്തുന്നു. അപ്പോൾ, സ്വാതന്ത്ര്യം എന്നത് അകത്തോട്ടും പുറത്തോട്ടുമുള്ള ചലനമാണ്. ഈ സഞ്ചാരത്തിൽ തീർച്ചയായുമുണ്ട്, സംഘർഷങ്ങൾ. വ്യക്തിയും ലോകവുമായുള്ളത്, അകവും പുറവുമായുള്ളത്. അവക്കിടയിലെ വിടവടച്ചുതരുന്ന പ്രതിഭാസമാണ് സ്വാതന്ത്ര്യം. വിടവടക്കാൻ എത്ര സ്വാതന്ത്ര്യം വേണം? അതാണ് സ്വാതന്ത്ര്യസമീക്ഷയുടെ കാതൽ.
ചോദിക്കാം: സ്വാതന്ത്ര്യത്തെ അളക്കുവതെങ്ങനെ –കിലോ? ലിറ്റർ? സെന്റിഗ്രേഡ്? ഉത്തരം, ഏതു ഭൗതികാവസ്ഥയിലാണ് അളക്കപ്പെടുന്ന വസ്തു എന്നതനുസരിച്ചാണ് –ഖരം, ദ്രവം, വാതകം? ജീവി മനുഷ്യനായതുകൊണ്ടും ചലനം സമൂഹത്തിലായതുകൊണ്ടും രണ്ടു മൂർത്തരൂപങ്ങൾ തന്നെയാണ് മാനകങ്ങൾ. വ്യക്തിയും പൊതുസ്ഥാപനങ്ങളും. സമൂഹത്തിൽ നിലവിലുള്ള സ്ഥാപനങ്ങൾ വ്യക്തിക്ക് എത്രകണ്ട് സ്വതന്ത്രേച്ഛ അനുവദിക്കുന്നു? മറിച്ച്, വ്യക്തിയുടെ സ്വതന്ത്രേച്ഛ ഈ സ്ഥാപനങ്ങൾക്ക് എത്രകണ്ട് അധികാരം അനുവദിക്കുന്നു? ഈ രണ്ടു ബിന്ദുക്കൾക്കിടയിൽ ആന്തോളനം ചെയ്യുന്ന ഉൗയലാണ് സ്വാതന്ത്ര്യം.
ഇതിൽ ആദ്യബിന്ദുവിന്റെ വേദഗ്രന്ഥമാണ് ഇന്ത്യൻ ഭരണഘടന. രണ്ടാം ബിന്ദുവിന് വേദഗ്രന്ഥമില്ല. അങ്ങനൊരു വേദമോ ഗ്രന്ഥമോ ചമക്കാനുമാവില്ല. അതിന് തുനിയുന്നത് വ്യക്തിസ്വാതന്ത്ര്യത്തെ ഏകശിലാരൂപിയാക്കുന്ന പ്രവൃത്തിയാകും. ക്ലോണുകളുടെ സമൂഹത്തെ അഭിലഷിക്കുക ഭരണകൂടം മാത്രം –സ്റ്റേജ് മാനേജർമാർ ഏതു രാഷ്ട്രീയവേഷമിട്ട് വന്നാലും– ഇടതോ വലതോ നടുവോ.
ആയതിനാൽ, അംബേദ്കർ ശരിയാണ് –ഉൗഞ്ഞാൽ ചെന്നുമുട്ടുന്ന ആദ്യബിന്ദുവിന്റെ കാര്യത്തിൽ. അതിന്റെ കാര്യകാരണങ്ങളൊക്കെ ഗ്രന്ഥത്തിലുണ്ട്. പിശക്, രണ്ടാം ബിന്ദുവിന്റെ കാര്യത്തിലാണ്. ഗ്രന്ഥം നോക്കിയാൽ അതിന്റെ ജാതകം കിട്ടില്ല. അത് ഗ്രന്ഥക്കിടാവുമല്ല. അതുകൊണ്ടാണ് സ്വതന്ത്ര രാഷ്ട്രത്തിലെ പൗരജനത ഇപ്പോഴും സ്വാതന്ത്ര്യം അന്വേഷിച്ചുകൊണ്ടിരിക്കുന്നത്. ജനിമരണങ്ങൾക്കിടയിൽ, പോരായ്മക്കും പോരിമക്കുമിടയിൽ, ചങ്ങലക്കും ചിറകിനുമിടയിൽ, തൃഷ്ണകൾക്കും ത്രാസങ്ങൾക്കുമിടയിൽ. പശ്ചാത്തലമെന്താകിലും സ്വാതന്ത്ര്യത്തിനായുള്ള അന്വേഷണമാണ് മനുഷ്യനെ സ്വതന്ത്രനാക്കുന്നത്. അതന്വേഷിക്കാത്തവൻ ശാശ്വതം അടിമയാണ്, പശ്ചാത്തലത്തിന്റെ. കാൽച്ചങ്ങല ഊരിക്കളഞ്ഞാലും അവൻ പുലമ്പിക്കൊണ്ടിരിക്കും, ചങ്ങലയുടെ സുഖം. റഷ്യൻ നായക്ക് പൊരുൾ തിരിഞ്ഞു. അമേരിക്കൻ നായക്ക് ഇപ്പോഴും തിരിഞ്ഞമട്ടില്ല.