Begin typing your search above and press return to search.

അട്ടപ്പാടിയിൽ നടന്നത് കേരളത്തെ നടുക്കുന്ന ഭൂമി കുംഭകോണം

അട്ടപ്പാടിയിൽ നടന്നത് കേരളത്തെ നടുക്കുന്ന ഭൂമി കുംഭകോണം
cancel

അട്ടപ്പാടിയിൽ ഭൂമാഫിയകൾ നടത്തുന്ന വൻതട്ടിപ്പിന്​ ഒത്താശചെയ്തത് ആരെല്ലാമാണ്. മന്ത്രി കെ. രാജനും റവന്യൂ ഉദ്യോഗസ്ഥർക്കും ഇതിലുള്ള പങ്ക് എന്താണ്? സി.പി.ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം ഭയക്കുന്നത് ആരെയാണ്? അട്ടപ്പാടിയിലെ ഭൂ കുംഭകോണങ്ങളെക്കുറിച്ച്​ അന്വേഷിക്കുകയാണ്​ ലേഖകൻ.കേരള ചരിത്രത്തിലെ നമ്പൂതിരി മിത്താണ് പരശുരാമന്റെ മഴു. എന്നാൽ, കുന്നത്തുനാട് മാടമ്പിൽ മണ്ണാർക്കാട് മൂപ്പിൽ നായർ (സ്ഥാനം) ഒരു മിത്തല്ല. അതൊരു ചരിത്ര യാഥാർഥ്യമാണ്. വള്ളുവനാട് ഭരിച്ച വള്ളുവക്കോനാതിരിയുടെ സാമന്തനായിരുന്നു മൂപ്പിൽ നായർ. കൊല്ലും കൊലയും നടത്താൻ അധികാരമുള്ള സാമന്തന്മാരിൽ ഒരാൾ. കവളപ്പാറ നായരെ​േപ്പാലെ...

Your Subscription Supports Independent Journalism

View Plans
  • Unlimited access to Madhyamam Weekly Articles and Archives
  • ........
  • Experience ‘Ad Free’ article pages
അട്ടപ്പാടിയിൽ ഭൂമാഫിയകൾ നടത്തുന്ന വൻതട്ടിപ്പിന്​ ഒത്താശചെയ്തത് ആരെല്ലാമാണ്. മന്ത്രി കെ. രാജനും റവന്യൂ ഉദ്യോഗസ്ഥർക്കും ഇതിലുള്ള പങ്ക് എന്താണ്? സി.പി.ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം ഭയക്കുന്നത് ആരെയാണ്? അട്ടപ്പാടിയിലെ ഭൂ കുംഭകോണങ്ങളെക്കുറിച്ച്​ അന്വേഷിക്കുകയാണ്​ ലേഖകൻ.

കേരള ചരിത്രത്തിലെ നമ്പൂതിരി മിത്താണ് പരശുരാമന്റെ മഴു. എന്നാൽ, കുന്നത്തുനാട് മാടമ്പിൽ മണ്ണാർക്കാട് മൂപ്പിൽ നായർ (സ്ഥാനം) ഒരു മിത്തല്ല. അതൊരു ചരിത്ര യാഥാർഥ്യമാണ്. വള്ളുവനാട് ഭരിച്ച വള്ളുവക്കോനാതിരിയുടെ സാമന്തനായിരുന്നു മൂപ്പിൽ നായർ. കൊല്ലും കൊലയും നടത്താൻ അധികാരമുള്ള സാമന്തന്മാരിൽ ഒരാൾ. കവളപ്പാറ നായരെ​േപ്പാലെ മണ്ണാർക്കാട് നായരും വലിയൊരു ഭൂപ്രദേശം അടക്കിഭരിച്ചു. എന്നാൽ, കവളപ്പാറ നായരെപ്പോലെ ചരിത്രരേഖകൾ മണ്ണാർക്കാട് നായർ സൂക്ഷിച്ചുവെച്ചിട്ടില്ല. അതിനാൽ പുരാരേഖ ലൈബ്രറിയിൽ അധികം പരാമർശങ്ങളില്ല. അട്ടപ്പാടിയുടെ ദേശചരിത്രം ബ്രിട്ടീഷുകാർ തയാറാക്കിയത് നഷ്ടപ്പെട്ടുപോയെന്നാണ് നിയമസഭയിൽ മന്ത്രി കടന്നപ്പള്ളി രാമചന്ദ്രൻ നൽകിയ മറുപടി.

പതിനെട്ടാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ സാമൂതിരി രാജവംശത്തിന്റെ കൈവശമായിരുന്നു അട്ടപ്പാടിയിലെ മുഴുവൻ പ്രദേശങ്ങളും. സാമൂതിരിയുടെ ജന്മം, സ്വത്ത് പലപ്പോഴും പ്രബലരായ നായർ തറവാടുകളുടെ പേരിലാണ് അംഗീകരിക്കപ്പെട്ടിരുന്നത്. പാലക്കാട് ജില്ലയുടെ പല ഭാഗങ്ങളിലും അതിപ്രബല നായർ തറവാടുകളുണ്ടായിരുന്നു. എടത്തറ, മണ്ണൂർ, കോങ്ങാട് നായന്മാരും കവളപ്പാറ സ്വരൂപവും (കവളപ്പാറ നായർ സ്ഥാനികൾ) ഈ തറവാട്ട് ഗണത്തിൽപെടുന്നു.

സാമൂതിരി അട്ടപ്പാടി വനമേഖലയുടെ നിയന്ത്രണം മണ്ണാർക്കാട് മൂപ്പിൽ നായർ, പാലാട്ട് കൃഷ്ണമേനോൻ, ഏറാൾപാട് രാജ എന്നീ മൂന്ന് ജന്മികുടുംബങ്ങളെയാണ് ഏൽപിച്ചതെന്ന് ബ്രിട്ടീഷ് രേഖകൾ പറയുന്നു. അറിയപ്പെട്ട ചരിത്രമനുസരിച്ച് അട്ടപ്പാടി ഭൂപ്രദേശത്തിന്റെ അധികപങ്കും കുന്നത്താട്ട് മാടമ്പിൽ സ്വരൂപത്തി​ന്റെ (മൂപ്പിൽ നായർ –ഈ സ്വരൂപത്തിലെ തലമൂത്ത നായരെയാണ് മൂപ്പിൽ നായർ എന്ന് വിളിച്ചിരുന്നത്) അധികാര പരിധിയിലായിരുന്നു. കോഴിക്കോട് സാമൂതിരി രാജാവി​ന്റെ മേൽക്കോയ്മക്ക് കീഴിലുള്ള അനവധി സ്വരൂപങ്ങളിലൊന്നായിരുന്നു കുന്നത്താട്ട് മാടമ്പിൽ. അവർക്ക് അട്ടപ്പാടിയിൽ 1,80,000 ഏക്കർ സ്ഥലമുണ്ടായിരുന്നുവെന്നാണ് വിശ്വാസം.

ഒരിക്കൽ കോഴിക്കോട് സാമൂതിരി മൂപ്പിൽ നായരുടെ തറവാട്ടിൽ താമസിച്ചെന്നും നായരുടെ ആതിഥ്യമര്യാദയിൽ സന്തുഷ്ടനായ സാമൂതിരി മൂപ്പിൽസ്ഥാനവും വിശാല ഭൂപ്രദേശവും നൽകിയെന്നുമാണ് കഥ. അങ്ങനെയാണ് മൂപ്പിൽ നായർക്ക് അട്ടപ്പാടി ഉൾപ്പെടുന്ന മണ്ണാർക്കാടിന്റെ വലിയൊരു ഭാഗം ഭൂമി ലഭിച്ചത്. ഒരു കുതിരക്ക് കവർ ചെയ്യാൻ കഴിയുന്നത്ര സ്ഥലം എന്നാണ് പറയുന്നത്. അട്ടപ്പാടിയിലെ ശേഷിച്ച പ്രദേശങ്ങൾ വള്ളുവക്കോനാതിരിയുടെ സ്വരൂപത്തിൽപ്പെട്ട ഏറാൾപ്പാട് രാജയുടേതായിരുന്നു. എടത്തനാട്ടുകരയിലെ ആർ.എം. പാലാട്ട് എന്ന മേനോൻ കുടുംബമാണ് ഈ പ്രദേശം കൈകാര്യംചെയ്തിരുന്ന മറ്റൊരു കൂട്ടർ.

അട്ടപ്പാടി ഭൂപ്രദേശം എപ്പോൾ, എങ്ങനെ ഈ സ്വരൂപങ്ങളുടെ കൈവശം എത്തി എന്നതിനെ സംബന്ധിച്ച വിവരങ്ങൾ ലഭ്യമല്ല. എന്നാൽ, മൂപ്പിൽ നായരും മറ്റ് ജന്മിമാരും അട്ടപ്പാടിയിലെ അട്ടബാധയുള്ള വനമേഖലകളിൽ കൃഷിചെയ്യാൻ താൽപര്യം കാണിച്ചില്ല. ഈ പ്രദേശം ഇടതൂർന്ന വനങ്ങളായിരുന്നു. അമ്പലത്തിൽ ഉത്സവത്തിന് ആന എഴുന്നള്ളിക്കാനായി വനത്തിൽനിന്ന് ആനകളെ പിടിക്കൽ മാത്രമായി കോയ്മ ഒതുങ്ങി.

ഇരുള, മുഡുഗ, കുറുമ്പ ഗോത്ര വിഭാഗങ്ങൾ ഉപയോഗിക്കുന്ന ഭൂമി, വനവിഭവം എന്നിവയിൽനിന്നും നികുതി പിരിക്കുന്നതിലായിരുന്നു ജന്മിമാർക്ക് താൽപര്യം. ഈ ജന്മിമാരുടെ കുടിയാന്മാരോ പാട്ടക്കാരോ ആയിരുന്നു ഗോത്രവിഭാഗങ്ങൾ. അതേസമയം, ജന്മിമാർ സാമൂതിരിയിൽനിന്നും ജന്മം അവകാശം (പരമ്പരാഗത അവകാശം) ലഭിക്കുന്നതിന് ശ്രമിച്ചിരുന്നു. സമതല പ്രദേശങ്ങളിൽ ജന്മിമാർക്ക് ഇഷ്ടംപോലെ ഭൂമി ഉണ്ടായിരുന്നതിനാൽ അട്ടപ്പാടി മേഖലയിലേക്ക് വലിയ കടന്നുകയറ്റം ഉണ്ടായില്ല. ആദിവാസി വിഭാഗങ്ങൾ അവരുടെ കൊത്തുകാട് കൃഷിയും വേട്ടയാടലും വനവിഭവങ്ങളുടെ ശേഖരണവും നടത്തി കഴിഞ്ഞു.

മൂപ്പിൽ നായരുടേത് മരുമക്കത്തായ തറവാടായിരുന്നു. അക്കാലത്ത് രാജാവി​ന്റെ കാവൽപ്പടയാളികൾ ആയിരുന്നു നായന്മാർ. അതിൽ വടക്കുള്ള കാവൽസംഘമായിരുന്നു മൂപ്പിൽ നായരുടേത്. മാടമ്പിമാരുടെ ക്രൂരത ചരിത്രത്തിലെ മറ്റൊരു പുറമാണ്. മൂപ്പിൽ നായർക്ക് അട്ടപ്പാടിയിലെ പല പ്രദേശങ്ങളിലും വീടുകൾ ഉണ്ടായിരുന്നു. അഗളിയിൽ എസ്.ബി.ഐയുടെ സമീപം നായരുടെ ജന്മത്തിന്റെ പ്രതീകമായി ഒരു പുളിമരം നിൽക്കുന്നത് അട്ടപ്പാടിക്കാർ ചൂണ്ടിക്കാണിച്ചു. അതിൽ കെട്ടിയിട്ടാണ് ആദിവാസികൾ അടക്കമുള്ളവരെ ചാട്ടവാറുകൊണ്ട് മൂപ്പിൽ നായരുടെ സംഘം തല്ലിയിരുന്നത്. ജന്മിത്തത്തിനെതിരായി കമ്യൂണിസ്റ്റ് പാർട്ടി കൊങ്ങശ്ശേരി കൃഷ്ണന്റെ നേതൃത്വത്തിൽ നടത്തിയ സമരത്തിന്റെ ഓർമകൾ അട്ടപ്പാടിക്കാർക്കുണ്ട്.

575 ഏക്കർ ഭൂമി വിൽക്കാൻ അവകാശമുണ്ടോ?

മൂപ്പിൽ നായരുടെ കുടുംബത്തിലെ പുതിയ അവകാശികൾ അട്ടപ്പാടി ട്രൈബൽ താലൂക്കിലെ കോട്ടത്തറ വില്ലേജിലെ 575 ഏക്കർ ഭൂമി വിൽപന നടത്തിയെന്ന മന്ത്രി കടന്നപ്പള്ളി രാമചന്ദ്രൻ നിയമസഭയിൽ എം.കെ. മുനീറിന് നൽകിയ മറുപടിയാണ് പുതിയ വിവാദത്തിന് തിരികൊളുത്തിയത്. ഭൂപരിഷ്കരണ നിയമം നടപ്പാക്കിയ കേരളത്തിൽ ജന്മിത്തം ഇപ്പോഴും നിലനിൽക്കുന്നുണ്ടോ എന്ന ചോദ്യത്തിന് ആരു മറുപടി പറയും. 1970നു ശേഷം റവന്യൂ വകുപ്പിൽ മൂപ്പിൽ സ്ഥാനത്തിന്റെ പ്രതിനിധിയുടെ പരാതി ലഭിക്കുന്നത് കാറ്റാടി സ്ഥാപിക്കുന്നതിന് അട്ടപ്പാടിയിൽ സുസ് ലോൺ കമ്പനി വ്യാജരേഖയുണ്ടാക്കി ഭൂമി കൈയേറിയത് വിവാദമായപ്പോഴാണ്. കാറ്റാടി കമ്പനിയുടെ ഭൂമി കൈ​േയറ്റം സംബന്ധിച്ച് ചീഫ് സെക്രട്ടറി അധ്യക്ഷനായ കമ്മിറ്റി 2010 ഒക്ടോബർ 12ന് സർക്കാറിന് സമർപ്പിച്ചിരുന്നു. ശുഭ റിയാലിറ്റീസ്, സാർജൻ റിയാലിറ്റീസ് എന്നീ കമ്പനികളുടെ പേരിൽ 608.45 ഏക്കർ ഭൂമിയുണ്ടെന്നാണ് കണ്ടെത്തിയത്.

റിപ്പോർട്ടിലെ 92ാം ഖണ്ഡിക ഒഴിവാക്കി ബാക്കി ശിപാർശകൾ മന്ത്രിസഭ യോഗം തത്ത്വത്തിൽ അംഗീകരിച്ചു. അതനുസരിച്ച് 2010 നവംബർ 12ന് മുൻ അഡീഷനൽ ചീഫ് സെക്രട്ടറി നിവേദിത പി. ഹരൻ ഉത്തരവ് ഇറക്കി. റവന്യൂ വകുപ്പ് തുടർനടപടിയും തുടങ്ങി. ഭൂമി നഷ്ടപ്പെട്ട ആദിവാസികളിൽനിന്നും 1999ലെ നിയമപ്രകാരം പരാതി സ്വീകരിക്കാൻ പ്രത്യേകം ഓഫിസ് ആരംഭിച്ചു. അട്ടപ്പാടി പ്രദേശത്തെ മുഴുവൻ വില്ലേജുകളിലും റീസർവേ ജോലികൾ ആരംഭിക്കുകയും ചെയ്തു. ഇതിനിടയിൽ കേരളത്തിൽ ഭരണമാറ്റമുണ്ടായി. യു.ഡി.എഫ് അധികാരത്തിലെത്തി. 2011 ആഗസ്റ്റ് 24ന് സുസ് ലോൺ കമ്പനി പ്രതിനിധികളും റവന്യൂ അധികൃതരും തമ്മിൽ ആദിവാസി ഭൂപ്രശ്നം മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി ചർച്ച നടത്തി. അന്ന് സർക്കാറി​ന്റെ രഹസ്യ ഉറപ്പ് ഉടമകൾക്ക് ലഭിച്ചിരുന്നുവെന്നാണ് പിൽക്കാല സംഭവങ്ങൾ നൽകുന്ന തെളിവ്. ഇവർ 2011 സെപ്റ്റംബർ 23ലെ സർക്കാർ ഉത്തരവിനെതിരെ ഹൈകോടതിയിൽ റിട്ട് പെറ്റീഷൻ ഫയൽ ചെയ്തു. ഉത്തരവിന്റെ നിയമസാധുത ചോദ്യം ചെയ്തു. അതിപ്പോഴും കോടതി വ്യവഹാരത്തിൽ ഉത്തരമില്ലാതെ തുടരുകയാണ്.

ഇതേ കാലത്താണ് മൂപ്പിൽ സ്ഥാനത്തിന്റെ പ്രതിനിധിയായി കെ.എം. ശശീന്ദ്രനുണ്ണി രംഗത്തു വന്നത്. 2011 ആഗസ്റ്റ് 25ന് ശശീന്ദ്രനുണ്ണി പരാതി നൽകി. കുന്നത്താട്ട് മാടമ്പിൽ തറവാട് കാരണവർക്കുള്ള (മണ്ണാർക്കാട് മൂപ്പിൽ നായർക്ക്) അവകാശത്തെക്കുറിച്ചാണ് പരാതിയിൽ പരാമർശിച്ചത്. അട്ടപ്പാടിയിൽ 2000 ഏക്കറിൽ മൂപ്പിൽ സ്ഥാനത്തിന് അവകാശമുണ്ടെന്നും അതിനാൽ ഇന്നേവരെ നടന്നിട്ടുള്ള എല്ലാ കൈമാറ്റങ്ങളും റദ്ദാക്കണമെന്നും ആവശ്യപ്പെട്ടു.

അന്വേഷണത്തിൽ കോട്ടത്തറ വില്ലേജിൽ പരിശോധനക്ക് വിധേയമായ ബഹുഭൂരിപക്ഷം ആധാരങ്ങളും മണ്ണാർക്കാട് മൂപ്പിൽ നായരിൽനിന്നും വാക്കാൽ പാട്ടത്തിനോ, എം.ആർ. രസീത് എന്ന പേരിൽ അറിയപ്പെടുന്ന പാട്ടശീട്ടു വഴിയോ ലഭിച്ചതാണ്. താത്തുണ്ണി മൂപ്പിൽ നായർ 1960 ജനുവരി മൂന്നിന് മരണപ്പെടുന്നതിനുമുമ്പ് വാർധക്യസഹജമായ അസുഖങ്ങൾ ബാധിച്ച് മാനസികമായും ശാരീരികമായും തളർന്ന അവസ്ഥയിൽ അദ്ദേഹത്തി​ന്റെ മുക്ത്യാർ നാമം ഉപയോഗിച്ച് മൂപ്പിൽ സ്ഥാനം വക സ്വത്തുക്കൾ വ്യാപകമായി അന്യാധീനപ്പെടുത്തുന്നത് തടയാനും മറ്റുമായി കുടുംബാംഗങ്ങൾ 1956ൽ ഒറ്റപ്പാലം സബ് കോടതിയിൽ ഭാഗവ്യവഹാരം (ഒ.എസ്.65/56) ചെയ്തിരുന്നു.

 

കെ.കെ. രമ,ടിങ്കു ബിസ്വാൾ

താത്തുണ്ണി നായരുടെ മരണശേഷം ഒറ്റപ്പാലം സബ് കോടതി യുടെ 1962 ആഗസ്റ്റ് 17ലെ ഉത്തരവ് (ഐ.എ. 289/1962) പ്രകാരം കെ.കെ. ഉണ്ണിനായരെ ഈ സ്വത്തുക്കളുടെ റിസീവറായി നിയമിച്ചതായി രേഖയുണ്ട്. 1956ൽ ഭാഗവ്യവഹാരം കോടതിയിൽ ഫയൽ ചെയ്തതിനാൽ അട്ടപ്പാടി ഉൾപ്പെടെയുള്ള മൂപ്പിൽസ്ഥാനം വക സ്വത്തുക്കൾ അന്യർക്ക് കൈയേറാനുള്ള അവകാശം നിയമദൃഷ്ട്യാ നഷ്ടപ്പെട്ടതായി കണക്കാക്കാം. അന്നു മുതൽ ഇതുവരെ മണ്ണാർക്കാട് മൂപ്പിൽ നായരുടെ സ്വത്തുക്കൾ റിസീവർ ഭരണത്തിൽ കീഴിലായിരുന്നു. മൂപ്പിൽ നായരിൽനിന്നും ‘വാക്കാൽ പാട്ടത്തിന് ഏറ്റുവാങ്ങിയത്’ എന്ന വാക്യം അടിസ്ഥാന പ്രമാണത്തിന് പകരമായി എഴുതിയ സകലവിധ വസ്തു കൈമാറ്റങ്ങൾക്കും നിയമദൃഷ്ട്യാ സാധുത കാണുന്നില്ലെന്ന് സ്പെഷൽ ഡെപ്യൂട്ടി കലക്ടർ (ആദിവാസി ഭൂ സംരക്ഷണം) കെ. ഇന്ദിര 2011 മാർച്ച് 16ന് നൽകിയ റിപ്പോർട്ടിൽ രേഖപ്പെടുത്തി. വാക്കാൽ പാട്ടത്തിന് നിയമസാധുതയില്ല എന്നതുപോലെ തന്നെ രേഖാമൂലം നൽകിയ പാട്ടത്തിനു ഒരു നിശ്ചിത കാലാവധി കഴിഞ്ഞിട്ടുള്ളതാണെങ്കിൽ സാധുത ഇല്ലെന്ന് 1966 നവംബർ 30ലെ വിധിയിൽ 36 (ഒ.എസ് 65/56,1/60) ഒറ്റപ്പാലം സബ് കോടതി നിരീക്ഷിച്ചു.

1962 ആഗസ്റ്റ് 17 മുതൽ മൂപ്പിൽസ്ഥാനം വക സ്വത്തുക്കൾ റിസീവർ ഭരണത്തിലായ സാഹചര്യത്തിൽ 1956 മുതൽ വാക്കാലോ രേഖാമൂലമോ മണ്ണാർക്കാട് മൂപ്പിൽ നായരുടെ സ്വത്തുക്കൾ ആർക്കെങ്കിലും പാട്ടത്തിന് നൽകിയിട്ടുണ്ടെങ്കിൽ അത് നിയമദൃഷ്ട്യാ നിലനിൽക്കില്ല എന്ന അവസ്ഥയിൽ ഭൂപരിഷ്കരണ നിയമത്തിലെ വകുപ്പ് ഏഴ് (ഡി) അനുസരിച്ച് കുടിയായ്മ തെളിയിക്കുന്നതിന് (ടെനൻസി പ്രൂഫ്) കഴിയാതെ നൽകുന്ന പട്ടയങ്ങൾക്ക് നിയമസാധുതയുണ്ടാവില്ലെന്ന് ഒറ്റപ്പാലം സബ് കോടതിയിലെ (ഒ.എസ് 48/1970 നമ്പർ) കേസിൽ 1978 ജൂൺ ഏഴിനുണ്ടായ വിധിയും വിധിന്യായത്തിൽ അനുച്ഛേദമായി ചേർത്തിട്ടുള്ള അഗളി രണ്ട് ലാൻഡ് ൈട്രബ്യൂണലിലെ കേസിൽ 37 (ഒ.എ. നമ്പർ 624/76) 1977 ഡിസംബർ 30ലെ ഉത്തരവും റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടി.

അതുപോലെ ഭൂപരിഷ്കരണ നിയമം പ്രാബല്യത്തിൽ വന്ന് നിശ്ചിത സമയപരിധിക്കകം പരിധിയിലധികം ഭൂമി കൈവശമുള്ള ഏതൊരു വ്യക്തിയും കുടുംബവും സീലിങ് റിട്ടേൺ സമർപ്പിക്കണമെന്നിരിക്കെ മണ്ണാർക്കാട് മൂപ്പിൽ നായരോ അവകാശികളോ രേഖകൾ സമർപ്പിട്ടില്ല. മണ്ണാർക്കാട് മൂപ്പിൽ നായരോ അനന്തരാവകാശികളോ അട്ടപ്പാടി പ്രദേശത്തെ സ്ഥലത്തിന്മേൽ നേരിട്ട് കരം അടക്കുന്നില്ല. അതിനാൽ കോട്ടത്തറ വില്ലേജുൾപ്പെടെ അട്ടപ്പാടി പ്രദേശത്തെ മുഴുവൻ ഭൂമിയും സർക്കാറിൽ നിക്ഷിപ്തമാണ്. അതിനാൽ, 1970 ജനുവരി ഒന്നിന് ഭൂപരിഷ്കരണ നിയമം പ്രാബല്യത്തിൽ വന്നതിനുശേഷം ലാൻഡ് ൈട്രബ്യൂണലുകൾ നൽകിയ പട്ടയങ്ങളുടെ നിയമസാധുത പരിശോധിക്കണമെന്ന് ഡെപ്യൂട്ടി കലക്ടർ ആവശ്യപ്പെട്ടു.

ഒറ്റപ്പാലം സബ് കോടതിയിലെ കേസുകളുടെ പകർപ്പുകൾ, ലാൻഡ് ​ൈട്രബ്യൂണലുകൾ നൽകിയ വിവിധ പട്ടയ ഉത്തരവുകളുടെ പകർപ്പുകൾ എന്നിവ കൈമാറി ഇക്കാര്യത്തിൽ നിയമ വകുപ്പി​ന്റെ അഭിപ്രായം ആരാഞ്ഞ് 2014 ജൂൺ 30ന് ഡെപ്യൂട്ടി സെക്രട്ടറി എൻ.ആർ. ശ്രീലേഖ കത്ത് നൽകി. മൂപ്പിൽ നായരോ അവകാശികളോ സീലിങ് റിട്ടേൺ സമർപ്പിച്ചിട്ടില്ലാത്തതിനാൽ ആ ഭൂമി സർക്കാറിൽ നിക്ഷിപ്തമാണെന്ന് 2014 ജൂലൈ 21ന് നിയമവകുപ്പ് ജോയന്റ് സെക്രട്ടറി മറുപടി നൽകി. (സെക്രട്ടേറിയറ്റിലെ നോട്ട് ഫയൽ, പുറം –177). ലാൻഡ് ട്രൈബ്യൂണൽ നൽകിയ പട്ടയങ്ങൾ കെ.എൽ.ആർ നിയമത്തിലെ നിബന്ധനകൾക്ക് വിധേയമായാണോയെന്ന് പരിശോധിച്ച് റിപ്പോർട്ട് നൽകാൻ സംസ്ഥാന ലാൻഡ് ബോർഡിനോട് 2014 ഡിസംബർ 12ന് ആവശ്യപ്പെട്ടു.

കോട്ടത്തറ വില്ലേജിൽ 1273, 1275 എന്നീ സർവേ നമ്പറുകളിലായി അഗളി, പുതൂർ ലാൻഡ് ൈട്രബ്യൂണലുകൾ നൽകിയ 17 പട്ടയങ്ങളുടെ നിയമസാധുത പരിശോധിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ ലാൻഡ്ബോർഡ് സെക്രട്ടറിയോട് ആവശ്യപ്പെട്ടിരുന്നു. ലാൻഡ് ബോർഡ് സെക്രട്ടറി 2017 ഡിസംബർ 20നാണ് റവന്യൂ വകുപ്പിന് റിപ്പോർട്ട് നൽകിയത്. അഗളി, പുതൂർ ലാൻഡ് ൈട്രബ്യൂണൽ ഇന്ന് നിലവിലില്ല. ഈ ഓഫിസുകളുടെ ഫയലുകൾ ഒറ്റപ്പാലം ലാൻഡ് ൈട്രബ്യൂണലിലാണ് സൂക്ഷിച്ചിരിക്കുന്നത്. ആദിവാസി ഭൂമി അന്യാധീനപ്പെട്ടുവെന്നതാണ് അന്വേഷണവിഷയം. മൂപ്പിൽ സ്ഥാനമാണ് പട്ടയ ഫയലുകളിൽ ജന്മിയായി രേഖപ്പെടുത്തിയത്. ജന്മിക്ക് നോട്ടീസ് നൽകുക, പൊതു നോട്ടീസ് പ്രസിദ്ധീകരിക്കുക തുടങ്ങിയ നടപടിക്രമങ്ങൾ പാലിച്ചോ എന്ന് മാത്രമേ ഫയൽ പരിശോധിച്ചാൽ അറിയാൻ കഴിയൂ.

മൂപ്പിൽസ്ഥാനം ജന്മിയായ ഈ ഭൂമിയിൽ ആദിവാസികൾക്ക് ഏതെങ്കിലും തരത്തിൽ അവകാശം ഉണ്ടെങ്കിൽ മാത്രമേ ഭൂമി അന്യാധീനപ്പെട്ടതായി കണക്കാക്കാൻ കഴിയൂ. അത്തരത്തിലുള്ള അവകാശത്തെ സംബന്ധിച്ച വിവരങ്ങൾ കേസ് ഫയലുകളിലില്ല. അതിനാൽ, ഈ ഭൂമിയിൽ ആദിവാസികൾക്ക് അവകാശമുണ്ടോ എന്ന വിവരം അന്വേഷിക്കാൻ പാലക്കാട് കലക്ടറോട് നിർദേശിക്കാം. കേസ് ഫയൽ പരിശോധിച്ചതിൽ വളരെ പഴക്കം ചെന്ന ഫയലുകൾ ആയതിനാൽ പലതും പൊടിഞ്ഞുപോയിട്ടുണ്ട്. ആവശ്യമായ രേഖകൾ ഒന്നും ഫയലുകളിൽ കാണുന്നില്ല. ഉത്തരവി​ന്റെ പകർപ്പിൽ പലതിലും കുടിയായ്മ ബോധ്യപ്പെടുന്ന രേഖകൾ സംബന്ധിച്ച് പരാമർശിച്ചിട്ടില്ല. ഉള്ള പരാമർശങ്ങൾതന്നെ പലതും വായനായോഗ്യമല്ലെന്ന് ലാൻഡ് ബോർഡ് സെക്രട്ടറി റിപ്പോർട്ട് നൽകി (നോട്ട് ഫയൽ പുറം –190).

1972 കാലഘട്ടത്തിൽ ലാൻഡ് ൈട്രബ്യൂണൽ നേരിട്ട് കേട്ടും, വിചാരണ നടത്തിയും, നേരിട്ട് ബോധ്യപ്പെട്ടും പൂർത്തീകരിച്ചിട്ടുള്ള ഈ പട്ടയ ഫയലു കൾ കാലപ്പഴക്കത്താൽ ജീർണിച്ചും പേജുകൾ നഷ്ടപ്പെട്ടും കാണപ്പെടുന്ന ഇപ്പോഴത്തെ അവസ്ഥയിൽ നാലു പതിറ്റാണ്ട് മുമ്പ് പട്ടയം നൽകിയ നടപടി ശരിയെന്നോ തെറ്റെന്നോ അഭിപ്രായപ്പെടാൻ കഴിഞ്ഞില്ലെന്നും ലാൻഡ് ബോർഡ് സെക്രട്ടറി റിപ്പോർട്ട് ചെയ്തു. പട്ടയങ്ങൾ നിയമാനുസൃതമാണോ നൽകിയതെന്ന് കൃത്യമായി കണ്ടെത്തുന്നതിന് സാധിക്കില്ലെന്ന് ലാൻഡ് ബോർഡ് സെക്രട്ടറി റിപ്പോർട്ട് ചെയ്തിരിക്കുന്ന സാഹചര്യത്തിൽ തുടർനടപടി സംബന്ധിച്ച ഉത്തരവുകൾക്കായി 2018 ഫെബ്രുവരി എട്ടിന് ഫയൽ സമർപ്പിച്ചു. ഇവിടത്തെ പ്രധാന തർക്കം അഞ്ചു കാര്യങ്ങളിലായിരുന്നു.

 

അഗളിയിലെ പുളിമരം. ഈ മരത്തിലാണ് മൂപ്പിൽനായരുടെ കാര്യസ്ഥന്മാർ കെട്ടിയിട്ട് അടിച്ചതെന്ന് ആദിവാസികൾ പറയുന്നത്

1. മൂപ്പിൽ നായരുടെ കൈവശമുണ്ടായിരുന്ന ഭൂമിയിന്മേൽ നിയമപ്രകാരമോ അല്ലാതെയോ വ്യവസ്ഥകൾ പാലിച്ചോ പാലിക്കപ്പെടാതെയോ ആദിവാസികൾക്ക് പട്ടയം നൽകിയിട്ടുണ്ട്.

2. മൂപ്പിൽ നായരിൽനിന്ന് വാക്കാൽ പാട്ടത്തിന് ഏറ്റുവാങ്ങിയതാണെങ്കിൽ സീലിങ് റിട്ടേൺ -3 സമർപ്പിക്കാത്തതിനാലും കരമടച്ച രേഖകളില്ലാത്തതിനാലും ഈ പട്ടയം നിയമപരമായി നിലനിൽക്കുന്നതല്ല.

3. ഇവർ യഥാർഥ കുടിയാന്മാർ ആയിരുന്നോ എന്ന്് പരിശോധിക്കാൻ രേഖകളൊന്നും നിലവിലില്ല.

4. ആദിവാസികളിൽനിന്നും ഭൂമി കൈമാറ്റം നടന്നു എന്നത് വ്യക്തമാണെങ്കിലും അത് വ്യവസ്ഥകൾ പാലിച്ചാണോ എന്ന കാര്യത്തിൽ രേഖകൾ ലഭ്യമല്ല.

5. കമ്പനിയുടെ കൈയിൽ എത്തുന്നതിനു മുമ്പ് പല കൈമാറ്റം നടന്ന കേസുകളിൽ ഇടനിലക്കാർ വ്യാജരേഖകൾ ചമച്ചതായി ആക്ഷേപമുണ്ട്.

2010ൽനിന്ന് 2018ൽ എത്തിയപ്പോൾ ഇടതു സർക്കാർ പൂർണമായും ആദിവാസികളെ കൈയൊഴിഞ്ഞു. ആദിവാസികൾക്ക് ഭൂമി ലഭിച്ചിരുന്നുവെന്നും അത് കൈമാറ്റം നടന്ന് സുസ് ലോൺ എന്ന കമ്പനിയുടെ കൈയിൽ എത്തിയെന്നും കലക്ടറുടെയും ലാൻഡ് ബോർഡ് സെക്രട്ടറിയുടെയും റിപ്പോർട്ടുകളിൽനിന്ന് വ്യക്തമാണെങ്കിലും കൈമാറ്റം സംബന്ധിച്ച് രേഖകളെല്ലാം കാലപ്പഴക്കത്താൽ നഷ്ടമായിട്ടുള്ള സാഹചര്യത്തിൽ എണ്ണത്തിൽ വളരെ കുറച്ചുമാത്രം വരുന്ന ആദിവാസികളുമായി ഒരു സമവായ ഫോർമുല ഉണ്ടാക്കുക എന്നത് മാത്രമാണ് 2018 ഫെബ്രുവരി 26ന് അണ്ടർ സെക്രട്ടറി രാജി രാജേന്ദ്രനും 28ന് ഡെപ്യൂട്ടി സെക്രട്ടറി ജി.എസ്. മോളി ജോണും തുടർന്ന് മാർച്ചിൽ റവന്യൂ പ്രിൻസിപ്പൽ സെക്രട്ടറി പി.എച്ച്. കുര്യനും ഫയലിൽ ഒപ്പുവെച്ചു. ഇത്രയും വായിക്കുമ്പോൾ ഈ കേസിൽ കെ.എം. ശശീന്ദ്രനുണ്ണി കാറ്റാടി കമ്പനിയെ സഹായിക്കാനാണോ പരാതി നൽകിയതെന്ന് ആരെങ്കിലും സംശയിച്ചാൽ അവരെ കുറ്റം പറയാനാവില്ല. 2013 ഒക്ടോബർ 30ന് അദ്ദേഹം നൽകിയ പരാതിക്കുശേഷം അതിന് ഉത്തരം തേടുകയായിരുന്നു റവന്യൂ വകുപ്പ്. അതിൽ തീർപ്പായത് 2019 ഡിസംബർ 13നാണ്. ഏതാണ്ട് ആറ് വർഷം മൂപ്പിൽ നായർക്ക് പിന്നാലെ നടന്നു. അട്ടപ്പാടിയിലെ ഭൂമിക്കുമേൽ കുന്നത്താട്ട് മാടമ്പിൽ തറവാട്ട് കാരണവർക്കുള്ള അവകാശ തർക്കത്തെക്കുറിച്ചാണ് പരാതിയിൽ ചൂണ്ടിക്കാണിച്ചത്.

അട്ടപ്പാടിയിലെ സങ്കീർണമായ ഭൂമിപ്രശ്നങ്ങൾ പരിശോധിച്ചാൽ പല രേഖകളും അടിസ്ഥാന പ്രമാണങ്ങളാണ്. മൂപ്പിൽ നായരിൽനിന്ന് ലഭിച്ച പാട്ട രസീത് പ്രകാരം കൈവശംവെച്ച ഭൂമിക്ക് പിന്നീട് പട്ടയം അനുവദിച്ചിരുന്നു. തുടർന്ന് ആ ഭൂമി നിരവധി കൈമാറ്റങ്ങൾക്ക് വിധേയമായി. ഇതിൽ ആദിവാസികളും ഇതര വിഭാഗങ്ങളും ഉൾപ്പെട്ടെന്ന് ലാൻഡ് റവന്യൂ കമീഷണർ റിപ്പോർട്ട് നൽകി.

1960-68 കാലത്ത് തയാറാക്കിയ സർവേ സെറ്റിൽമെന്റ് രജിസ്റ്ററിൽ ഈ രസീതി​ന്റെ അടിസ്ഥാനത്തിൽ നിരവധി ഭൂവുടമകളുടെ പേരുകൾ രേഖപ്പെടുത്തിയതായി റിപ്പോർട്ട് ചെയ്തു. പരാതിക്കാരന്‍റെ ആവശ്യം പ്രായോഗികമല്ലെന്നും കോടതിവ്യവഹാരം സംബന്ധമായ വിവരങ്ങൾ ഉന്നതാധികാര സമിതിയുടെ പരിഗണനക്ക് വന്നതാണെന്നും ഇക്കാര്യത്തിൽ സർക്കാർ പ്രത്യേക നിർദേശമൊന്നും പുറപ്പെടുവിച്ചിട്ടില്ലെന്നും ലാൻഡ് റവന്യൂ കമീഷണർ റി​േപ്പാർട്ട് ചെയ്തു. (നോട്ട് ഫയൽ പുറം –198). ഭൂപരിഷ്കരണത്തിനു ശേഷം മണ്ണാർക്കാട് മൂപ്പിൽ നായർക്ക് അട്ടപ്പാടി പ്രദേശത്തിനു മേൽ ഉടമസ്ഥതയില്ലെന്നാണ് റവന്യൂ വകുപ്പ് വ്യക്തമാക്കിയത്.

മൂപ്പിൽ നായരുടെ വ്യവഹാരം

അട്ടപ്പാടിക്കുമേൽ മണ്ണാർക്കാട് മൂപ്പിൽ സ്ഥാനിക്ക് കാലാതീതമായി അവകാശമുണ്ടെന്ന വാദവുമായി വിരമിച്ച സർക്കാർ ഉദ്യോഗസ്ഥനായ കെ.എം. ശശീന്ദ്രനുണ്ണി 2013ൽതന്നെ ഹൈകോടതിയെ സമീപിച്ചു. ഇതേ കാലത്ത് അദ്ദേഹം റവന്യൂ വകുപ്പിന് ഭൂമിയുടെ ഉടമാവകാശം വെളിപ്പെടുത്തുന്ന കത്തും നൽകി. ഇതാണ് മൂപ്പിൽ നായർ കുടുംബാംഗങ്ങൾ ഇന്നും ഭൂവുടമസ്ഥത അവകാശപ്പെടുന്ന രേഖ. ഇത് പ്രകാരം മണ്ണാർക്കാട് മൂപ്പിൽ സ്ഥാനത്തിന്റെ അവകാശ കൈവശത്തിൽ നൂറ്റാണ്ടുകളായി നിലനിന്നുപോകുന്നത് അട്ടപ്പാടി മലവാരത്തിൽ ഉൾപ്പെട്ട 1,80,000 (1.80 ലക്ഷം) ഏക്കർ സ്ഥലമാണ്. 19ാം നൂറ്റാണ്ടിന്റെ ആദ്യ ദശകത്തിൽ ബ്രിട്ടീഷ് രാജ്ഞിയുടെ നിർദേശപ്രകാരം ബ്രിട്ടീഷ് സർക്കാർ ഏക്കറിന് ഒരു രൂപ പ്രതിഫലം നിശ്ചയിച്ച് മൂപ്പിൽ നായർക്ക് നൽകി കുറെ സ്ഥലം ഏറ്റെടുത്തു.

സൈലന്റ് വാലി നാഷനൽ പാർക്ക്, മദ്രാസ് സംസ്ഥാനത്തിലെ കോയമ്പത്തൂർ നഗര-പ്രാന്ത പ്രദേശങ്ങൾക്ക് കുടിനീര് നൽകിക്കൊണ്ടിരിക്കുന്ന ശിരുവാണി റിസർവോയർ എന്നിവ ഉൾപ്പെട്ട റിസർവ് വനമേഖല അടങ്ങുന്ന 35,000 ഏക്കർ ഭൂമി ഏറ്റെടുത്തു. ശേഷിച്ച 1,45,000 ഏക്കർ അട്ടപ്പാടി മലവാരം മണ്ണാർക്കാട് മൂപ്പിൽ സ്ഥാനത്തിന്റേതാണെന്ന് അടിസ്ഥാന കോടതി രേഖകളുണ്ട്.

അവസാന മൂപ്പിൽ നായരായിരുന്ന താത്തുണ്ണി മൂപ്പിൽ നായർ ഭാര്യയുടെ പ്രേരണമൂലം മൂപ്പിൽസ്ഥാനം ഭൂമികൾ അന്യാധീനപ്പെടുത്താൻ ശ്രമിച്ചിരുന്നു. കുടുംബാംഗങ്ങൾ ഇദ്ദേഹത്തിനെതിരെ ഒറ്റപ്പാലം സബ് കോടതിയിൽ 1956ൽ ഒരു ഭാഗക്കേസ് കൊടുത്തു. ഈ കേസ് തീർന്നിട്ടല്ല താത്തുണ്ണി മൂപ്പിൽ നായർ 1960 ജനുവരി മൂന്നിന് അന്തരിച്ചത്. തുടർന്ന് മൂപ്പിൽ സ്ഥാനത്തെ മുതിർന്ന പുരുഷന്മാർ യോഗം ചേർന്ന് കമ്മിറ്റി രൂപവത്കരിക്കുകയും സ്ഥാനം വക സ്വത്തുക്കൾ ഭരിക്കാൻ മഞ്ചേരിയിലെ അഡ്വ. തിരുമുൽപ്പാടിനെ മാനേജരായി നിശ്ചയിക്കുകയുംചെയ്തു.

1962ൽ അഡ്വ. കെ.കെ. ഉണ്ണിയെ റിസീവർ ആയി നിശ്ചയിച്ച് ഒറ്റപ്പാലം കോടതി ഉത്തരവായി. അതുവരെ കമ്മിറ്റിയുടെയും തിരുമുൽപ്പാടിന്റെയും ഭരണം തുടർന്നു. ഇതിനിടയിൽ ട്രാവൻകൂർ-കൊച്ചിൻ ലാൻഡ് ടാക്സ് ആക്ട് മലബാറിന് ബാധകമല്ലെന്ന് കാണിച്ച് അട്ടപ്പാടി മലവാരം റവന്യൂ റിക്കവറി പ്രകാരം പിടിച്ചെടുക്കാൻ പാലക്കാട് ജില്ല കലക്ടർ ഉത്തരവിട്ടതിനെ ചോദ്യംചെയ്ത് സമർപ്പിച്ച റിട്ട് ഹരജി സുപ്രീംകോടതി ഫയലിൽ സ്വീകരിക്കുകയുംചെയ്തു.

മൂപ്പിൽ നായരുടെ മരണശേഷം വിവിധ കോടതി ഉത്തരവുകളിലൂടെ അടിസ്ഥാന നികുതി, എസ്റ്റേറ്റ് നികുതി, അഗ്രികൾചറൽ ഇൻകം ടാക്സ് എന്നിവ മൂപ്പിൽ സ്ഥാനത്തുനിന്നും ഈടാക്കരുതെന്ന് പറഞ്ഞിട്ടുണ്ട്. സബ് കോടതി ഉത്തരവനുസരിച്ച് അഗളി ലാൻഡ് ട്രൈബ്യൂണൽ പട്ടയം അപേക്ഷയുടെ നിയമവശം പരിശോധിച്ചു വ്യാജ പട്ടയങ്ങളാണ് അവയെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. ഒ. ശങ്കരൻ നായർ റിസീവർ ആയിരിക്കെ കോടതിയുടെ അനുവാദത്തോടെ യഥാർഥ കുടിയാന്മാർക്കും കൈവശക്കാർക്കും പാട്ടബാക്കി വാങ്ങി ജോയന്റ് റിപ്പോർട്ട് ട്രൈബ്യൂണലിൽ സമർപ്പിച്ച് പട്ടയം വിതരണംചെയ്തു. ഇത് ഒഴികെയുള്ള എല്ലാ പട്ടയങ്ങളും വ്യാജമായി കണക്കാക്കേണ്ടതാണ്. ഒ. ശങ്കരൻ നായർക്കുശേഷം റിസീവറായി ചുമതലയേറ്റ കെ.സി.എൻ. നമ്പൂതിരിപ്പാട് ഇപ്രകാരം ജോയന്റ് റിപ്പോർട്ട് ഏതാനും എണ്ണം നൽകിയിട്ടുണ്ട്. പിന്നീട് മണ്ണാർക്കാട് മൂപ്പിൽ സ്ഥാനത്തിന്റെ കാര്യസ്ഥനാണെന്ന് പറഞ്ഞു പലരും ഇതുപോലെ വ്യാജ പട്ടയം കരസ്ഥമാക്കുന്നതിന് സഹായിച്ചു.

മണ്ണാർക്കാട് മൂപ്പിൽ നായർ പാട്ടം മുതലായവ ഏൽപ്പിച്ചു കൊടുക്കുമ്പോൾ ആധാരത്തിനു പുറമേ കുടിയാനിൽ കൈവശക്കാരനിൽനിന്നും രസീത് (കൈച്ചീട്ട്) കൈമാറ്റ ആധാര നമ്പർ കാണിച്ചു ഒരേസമയം രജിസ്റ്റർചെയ്യുമായിരുന്നു. ഈ പ്രക്രിയ 1956 ഡിസംബർ മാസത്തിൽ ഒറ്റപ്പാലം സബ് കോടതിയിൽ കേസ് നൽകുന്നതുവരെയും തുടർന്നു. വാക്കാൽ കരാർ എന്ന രീതിയിൽ വസ്തു കൈമാറ്റം നടത്തിയതായി ആരോപിച്ച് അടിസ്ഥാന രേഖകൾ ചമച്ച് ഉണ്ടാക്കി നിരവധി കൈമാറ്റ ആധാരങ്ങൾ രജിസ്റ്റർ ചെയ്ത് ഭൂമി തട്ടിയെടുത്തിരുന്നു. ഇതെല്ലാം ചെയ്തത് നിയമവിരുദ്ധമായാണ്. 1956ൽ കേസ് ഫയൽ ചെയ്തത് മുതൽ ഒന്നാംപ്രതി താത്തുണ്ണി മൂപ്പിൽ നായർക്കും രണ്ടാംപ്രതി കുഞ്ഞുണ്ണി ഇളയ നായർക്കും എതിരെ വസ്തുകൈമാറ്റം ഒരുവിധത്തിലും നടത്തരുതെന്ന് ഒറ്റപ്പാലം സബ് കോടതി ഇൻജങ്ഷൻ ഉത്തരവ് വഴി നിരോധിച്ചിരുന്നു.

1960 ജനുവരി മൂന്നിന് താത്തുണ്ണി മൂപ്പിൽ നായർ അന്തരിച്ചു. അതിനുശേഷം കെ.കെ. ഉണ്ണി നായർ റിസീവർ ആയി ചുമതല ഏറ്റെടുത്തു. ഈ കാലത്തിനിടയിലും തുടർന്നും വാക്കാൽ കരാർ പ്രകാരം സ്ഥലം കൈമാറണം എങ്കിൽ ഒന്നുകിൽ കോടതി ഉത്തരവോ അല്ലെങ്കിൽ 33 അവകാശികൾ ചേർന്ന് ഒപ്പിട്ടു കൊടുക്കുകയോ വേണമായിരുന്നു. ഹൈകോടതി ഉത്തരവിനെതിരെ 1966ൽ സുപ്രീംകോടതിയിൽ സമർപ്പിച്ച അപ്പീൽ മൂപ്പിൽ നായരുട തറവാട്ടിലെ അംഗങ്ങൾ കോംപ്രമൈസ് ചെയ്തതി​െന തുടർന്ന് സുപ്രീംകോടതി ഡിസ്മിസ് ചെയ്തു. കേസിന്റെ നാൾവഴികൾ പരിശോധിക്കുമ്പോൾ ഒറ്റപ്പാലം കോടതിയിൽ സമർപ്പിച്ച ഹരജിയും (ഒ.എസ് 65- 1956) ഹൈകോടതിയിൽ സമർപ്പിച്ച റിട്ട് ഹരജിയും ഇതിനെ തുടർന്ന് സുപ്രീംകോടതിയിൽ നായരുടെ അവകാശികൾ നൽകിയ കേസ് നിലനിൽക്കെയാണ് വ്യാജരേഖയുണ്ടാക്കി പലരും ഭൂമി തട്ടിയെടുത്തത്.

ചുരുക്കത്തിൽ 1963ലെ ഭൂപരിഷ്കരണ നിയമം നടപ്പാക്കിയശേഷം 1.80 ലക്ഷം ഏക്കർ ഭൂമിക്കുമേൽ അവകാശം ഉണ്ടെന്നാണ് മണ്ണാർക്കാട് മൂപ്പിൽ നായരുടെ കുടുംബത്തിന്റെ നിവേദനം. ഇതിൽ 35,000 ഏക്കറോളം ഭൂമി ബ്രിട്ടീഷ് ഭരണകാലത്ത് ബ്രിട്ടീഷ് രാജ്ഞി സൈലന്റ് വാലി അടക്കമുള്ള പദ്ധതികൾക്കായി ഏറ്റെടുത്തു. അത് ഒഴിവാക്കിയാൽ 1.45 ലക്ഷം ഭൂമി മണ്ണാർക്കാട് മൂപ്പിൽ നായരുടെ കുടുംബത്തിന് അവകാശപ്പെട്ടതാണെന്നാണ്​ വാദം. സംസ്ഥാനത്തെ ഏറ്റവും ധനികരായ വ്യക്തികൾ അഥവാ ജന്മികളാണ് മൂപ്പിൽ നായർ കുടുംബത്തിലെ അവകാശികളായ 33 പേർ. ഇവർ അട്ടപ്പാടിയിലെ ഭൂമിയുടെ അധിപന്മാരാണ്. കണക്കുകൾ പരിശോധിച്ചാൽ 4353 ഏക്കർ ഓരോ വ്യക്തിക്കും അവകാശമുണ്ട്. പരശുരാമൻ മഴുവെറിഞ്ഞ് കേരളം കടലിൽനിന്ന് വീണ്ടെടുത്ത് നമ്പൂതിരിമാർക്ക് ദാനം ചെയ്തുവെന്ന കഥപോലാണിത്. സംസ്ഥാനത്ത് നടന്ന നിയമനിർമാണങ്ങൾക്കെല്ലാം അതീതനാണ് മണ്ണാർക്കാട് മൂപ്പിൽ സ്ഥാനി. കേരളം നിലനിൽക്കുവോളം മൂപ്പിൽ സ്ഥാനിയുടെ അവകാശത്തെ ചോദ്യംചെയ്യാൻ ആർക്കും അവകാശമില്ല.

 

മണ്ണാർക്കാ​െട്ട മൂപ്പിൽ നായരുടെ പതിനാറു കെട്ട്

കടന്നപ്പള്ളിയും കെ. രാജനും

കെ.കെ. രമയുടെയും എം.കെ. മുനീറിന്റെയും ചോദ്യത്തിന് നിയമസഭയിൽ മന്ത്രി കടന്നപ്പള്ളി രാമചന്ദ്രൻ വ്യക്തമായ മറുപടി നൽകി. അട്ടപ്പാടിയിൽ ചാരിറ്റബ്ൾ സൊസൈറ്റികളുടെ പേരിലും വൻതോതിൽ ഭൂമി വിൽപന നടന്നുവെന്ന് മന്ത്രി സമ്മതിച്ചു. അഗളി സബ് രജിസ്ട്രാർ ഓഫിസിൽ ചാലക്കുടി ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന സനാതന ട്രസ്റ്റ് എന്ന സ്ഥാപനത്തിന്റെ പേരിൽ 1582/2008, 1583/2008, 180/2009, 181/2009, 191/2009, 192/2009, 193/2009, 547/2009, 548/2009, 549/2009, 550/2009, 558/2009, 585/2009, 590/2009 എന്നീ ആധാരങ്ങൾ പ്രകാരം 53.40 ഏക്കർ ഭൂമി വാങ്ങി. ഇതിൽനിന്നും 196/2014, 197/2014, 198/2014 എന്നീ ആധാരങ്ങൾ പ്രകാരം 11.50 ഏക്കർ വസ്തു വിറ്റുവെന്ന് കെ.കെ. രമക്ക് നിയമസഭയിൽ രേഖാമൂലം മന്ത്രി മറുപടി നൽകി

അഗളി സബ് രജിസ്ട്രാർ ഓഫിസിൽ കൊച്ചിയിലെ നവനിർമാൺ എജുക്കേഷൻ ആൻഡ് ചാരിറ്റബ്ൾ സൊസൈറ്റി എന്ന സ്ഥാപനത്തിന്റെ പേരിൽ 1398/2004, 400/2004, 1203/2004, 1202/2004, 1399/2004, 401/2004 എന്നീ ആധാരങ്ങൾ പ്രകാരം 30.31 ഏക്കർ (1226.68 ആർസ്) വസ്തു വാങ്ങി. ഇതിൽനിന്ന് 232/2022, 233/2022, 234/2022, 235/2022, 236/2022, 237/2022, 866/2022 എന്നീ ആധാരങ്ങൾ പ്രകാരം മുഴുവൻ ഭൂമിയും മറിച്ച് വിറ്റുവെന്നും മന്ത്രി വ്യക്തമാക്കി.

കൈവശംവെക്കാവുന്ന ഭൂമിയുടെ പരിധി സംബന്ധിച്ചുള്ള വിവരം റവന്യൂ രേഖകൾ പ്രകാരമുള്ളതായതിനാൽ രജിസ്ട്രേഷൻ വകുപ്പിന് ഭൂപരിധി സംബന്ധിച്ചുള്ള വിവരം ലഭ്യമല്ല. അതിനാൽ പരിധിയിൽ കൂടുതൽ ഭൂമി രജിസ്ട്രേഷൻ നടത്താനും കൈവശം വെക്കാനും ഇവർക്ക് രജിസ്ട്രേഷൻ വകുപ്പ് ഇളവുകളൊന്നും അനുവദിച്ചിട്ടില്ല. ചാരിറ്റബ്ൾ സൊസൈറ്റികൾക്ക് റിയൽ എസ്റ്റേറ്റ് ഇടപാട് നടത്തുന്നതിന്, ചാരിറ്റബ്ൾ സൊസൈറ്റി നിയമങ്ങളായ 1955ലെ തിരുവിതാംകൂർ കൊച്ചി ശാസ്ത്ര സാഹിത്യ ധർമസ്ഥാപന രജിസ്ട്രേഷൻ നിയമം, 1860ലെ സൊസൈറ്റി രജിസ്ട്രേഷൻ നിയമം എന്നിവയിൽ വ്യവസ്ഥകളുള്ളതായി കാണുന്നില്ല. ചാരിറ്റബ്ൾ സൊസൈറ്റികൾ നടത്തുന്ന റിയൽ എസ്റ്റേറ്റ് ഇടപാടുകൾ ശ്രദ്ധയിൽപെട്ടിട്ടില്ലെന്ന വിചിത്രമായ ഉത്തരവും മന്ത്രി നിയമസഭയിൽ നൽകി.

മൂപ്പിൽ നായരുടെ കുടുംബം ഭൂപരിഷ്കരണം അട്ടിമറിച്ച് അട്ടപ്പാടിയിൽ 575 ഏക്കർ ഭൂമി വിൽപന നടത്തിയെന്ന് കേരളം അറിഞ്ഞത് നിയമസഭയിൽ മന്ത്രി കടന്നപ്പള്ളി രാമചന്ദ്രൻ പറഞ്ഞിട്ടാണ്. കോട്ടത്തറ വില്ലേജ് ഓഫിസർ നൽകിയ സാക്ഷ്യപത്രത്തിന്റെ പിൻബലത്തിലാണ് ഭൂമി വിൽപന നടത്തിയത്. കോട്ടത്തറ വില്ലേജിൽ 2023-2024 കാലത്താണ് ഇത്രയധികം ഭൂമി നിയമവിരുദ്ധമായി വിൽപന നടത്തിയതെന്നും ഡോ. എം.കെ. മുനീറിന്റെ ചോദ്യത്തിന് മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി നിയമസഭയെ രേഖാമൂലം അറിയിച്ചു.

ഭൂപരിഷ്കരണ നിയമം നടപ്പാക്കിയശേഷം ഒാരോ വ്യക്തിക്കും എത്ര ഏക്കർ ഭൂമി വീതം ഉണ്ടെന്നുള്ള വിവരം രജിസ്ട്രേഷൻ വകുപ്പിൽ ലഭ്യമല്ല. അതുപോലെ തണ്ടപ്പേർ അടിസ്ഥാനത്തിൽ ഭൂമിയുടെ വിൽപന സംബന്ധിച്ച വിവരവും രജിസ്ട്രേഷൻ വകുപ്പിൽ ലഭ്യമല്ല. എന്നാൽ, പേരുവെച്ച് തിരഞ്ഞതിന്റെ അടിസ്ഥാനത്തിൽ പാലക്കാട് ജില്ല രജിസ്ട്രാർ (ജനറൽ) നൽകിയ റിപ്പോർട്ടിലെ വിവരപ്രകാരം 2023, 2024 വർഷങ്ങളിൽ ഒമ്പത് വിൽപനകളാണ് മൂപ്പിൽ നായരുടെ കുടുംബം നടത്തിയത്.

 

കെ.എം. ശശീന്ദ്രൻ ഉണ്ണി, കെ.എം. ശ്രീകുമാരൻ ഉണ്ണി, കെ.എം. ഭവദാസൻ ഉണ്ണി, കെ.എം. രമേശൻ ഉണ്ണി, ഇന്ദിര നേത്യാർ (ഇന്ദിര മേനോൻ), പത്മിനി നേത്യാർ (പത്മിനി മേനോൻ), കെ.എം. മനോമോഹനൻ ഉണ്ണി, കെ.എം. ജയശ്രീ രാജ, കെ.എം. മദൻമോഹൻ ഉണ്ണി, കെ.എം. ലക്ഷ്മിദേവി, അശ്വിൻ സി. മോഹൻ, സുശീല അഞ്ജലി സി. മോഹൻ, ഗോവിന്ദൻ, കുന്നത്താട്ട് നന്ദനൻ, പൂർണിമ മോഹൻദാസ്, വിനീത രാം കുമാർ, കെ.ജി. കൃഷ്ണൻ, പി.ജി. വത്സലകുമാർ, സിന്ധു ബാലഗോപാൽ, പുല്ലുപാടത്ത് ഗോവിന്ദനുണ്ണി, സതീഷ് എന്നിവരാണ് വിൽപന നടത്തിയതെന്നും മന്ത്രി കടന്നപ്പള്ളി നിയമസഭയെ രേഖാമൂലം അറിയിച്ചു.

ഈ വിഷയത്തിൽ അട്ടപ്പാടിയിലെ ആധാരം എഴുത്ത് അസോസിയേഷൻ 2024 നവംബർ 20ന് രജിസ്ട്രേഷൻ വകുപ്പ് മന്ത്രിക്ക് പരാതി നൽകിയിരുന്നു. തുടർന്ന് അന്വേഷിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ രജിസ്ട്രേഷൻ ഉത്തര മധ്യമേഖല ഡെപ്യൂട്ടി രജിസ്ട്രേഷൻ ഇൻസ്പെക്ടർ ജനറലിന് (തൃശൂർ) നിർദേശം നൽകി. ഇതിനെതിരെ കെ.എം. ശശീന്ദ്രനുണ്ണി എതിർ പരാതി സമർപ്പിച്ചു. പരാതി അന്വേഷിക്കുന്നതിന് പാലക്കാട് ജില്ല രജിസ്ട്രാർക്ക് നിർദേശവും നൽകി കാത്തിരിക്കുകയാണ് മന്ത്രി. റവന്യൂ വകുപ്പ് ഇത് അറിഞ്ഞിട്ടുപോലുമില്ല. പക്ഷേ, പരാതി നൽകി അഞ്ചുമാസം കഴിഞ്ഞിട്ടും റിപ്പോർട്ട് ലഭിച്ചില്ല. ഇതിൽനിന്ന് സർക്കാർ കാര്യക്ഷമമായി ഇടപെടുന്നുണ്ടെന്ന് വ്യക്തം.

തൊട്ടടുത്ത ദിവസം 2025 മാർച്ച് 25ന് നിയമസഭയിൽ കെ.കെ. രമ അട്ടപ്പാടിയിലെ ആദിവാസി ഭൂമി കൈയേറ്റത്തെക്കുറിച്ച് സബ്മിഷൻ അവതരിപ്പിച്ചു. അതിൽ മൂപ്പിൽ നായരുടെ കുടുംബം നടത്തിയ ഭൂമി വിൽപനയും ചൂണ്ടിക്കാണിച്ചു. അട്ടപ്പാടിയിലെ ആദിവാസി ഭൂമിക്ക് വ്യാജരേഖയുണ്ടാക്കി തട്ടിയെടുക്കുന്നവർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്നായിരുന്നു മന്ത്രി കെ. രാജൻ നൽകിയ മറുപടി. അട്ടപ്പാടിയിലെ ആദിവാസി ഭൂമി കൈയേറ്റത്തെ സർക്കാർ ഗൗരവത്തോ​െടയാണ് കാണുന്നത്. മുഖ്യമന്ത്രിക്ക് ആദിവാസികൾ നൽകിയ പരാതിയിൽ പട്ടിക വർഗ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ അന്വേഷണം നടത്തി. റിപ്പോർട്ട് സർക്കാറിന്റെ പരിഗണനയിലാണ്.

അട്ടപ്പാടിയിൽ പട്ടികവർഗക്കാർ തലമുറകളായി താമസിക്കുന്ന സ്ഥലങ്ങളിലാണ് മറ്റുള്ളവർ കടന്നുകയറി അവകാശം സ്ഥാപിക്കുന്നത്. ആദിവാസികളുടെ ഭൂമിക്ക് ഇതുവരെ രേഖകൾ ലഭ്യമാക്കിയിരുന്നില്ല. അതിനാൽ ഭീഷണിപ്പെടുത്തി ഭൂമി തട്ടിയെടുക്കുന്ന അവസ്ഥയുണ്ട്. ഇതിനെതിരെ ശക്തമായ നടപടി സർക്കാർ സ്വീകരിക്കും. അട്ടപ്പാടിയിലെ ആദിവാസി ഭൂമി സംരക്ഷിക്കുകയാണ് സർക്കാർ നിലപാട്. ഈ സർക്കാർ വരുന്ന കാലത്ത് അട്ടപ്പാടിയിലെ ഭൂമിക്ക് സ്ഥിരമായ തണ്ട​േപ്പരില്ല.

ഇപ്പോൾ റവന്യൂ വകുപ്പ് സ്ഥിരം തണ്ടപ്പേർ കൊടുക്കുകയാണ്. ഒരു പ്രദേശത്ത് ഉള്ളതിനേക്കാൾ ഭൂമി രേഖകൾപ്രകാരം പലയിടത്തുമുണ്ട്. മൂപ്പിൽ നായരുടെ കുടുംബം 575 ഏക്കർ ഭൂമിയുടെ ആധാരം നടത്തിയത് സർക്കാർ പരിശോധിക്കും. വില്ലേജ് ഓഫിസിൽനിന്നോ താലൂക്ക് ഓഫിസിൽനിന്നോ കൈവശ സർട്ടിഫിക്കറ്റോ നികുതി രസീതോ ആർ.ഒ.ആറോ അനുവദിച്ച് നൽകാതെയാണ് അഗളി സബ് രജിസ്ട്രാർ ഓഫിസിൽ ഈ ആധാരങ്ങൾ രജിസ്​റ്റർ ചെയ്​തത്​. ഈ സർവേ നമ്പറിൽപെട്ട ഭൂമി മറ്റാർക്കും നികുതി അടച്ചു നൽകിയിട്ടില്ലെന്ന് കാണിച്ച് കോട്ടത്തറ വില്ലേജ് ഓഫിസർ 2023ൽ ഒമ്പത് സാക്ഷ്യപത്രങ്ങൾ നൽകിയിരുന്നു. താലൂക്ക് ഹെഡ് സർവേയർ സ്കെച്ച് തയാറാക്കി നൽകുകയും ചെയ്തു. അതിന്റെ അടിസ്ഥാനത്തിലാണ് 183 ആധാരങ്ങൾ അഗളി സബ് രജിസ്ട്രാർ ഓഫിസിൽ ആധാരം രജിസ്​റ്റർ നടത്തിയത്. അഗളി ഹെഡ് സർ​േവയറെ സസ്​പെൻഡ് ചെയ്തു. ഇക്കാര്യത്തിൽ അന്വേഷണം നടത്തുകയാണ്.

റവന്യൂ രേഖകളിൽ മൂപ്പിൽ നായരുടെ പേരിൽ സർവേ നമ്പറിൽ ഉൾപ്പെട്ട വസ്തുക്കൾ ജന്മിയുടെ അവകാശികൾ എന്ന പേരിൽ ശശീന്ദ്രനുണ്ണി അടക്കം 20 പേരാണ് ആരോപണ വിധേയരായവർ. ആധാരങ്ങൾ നടത്തിയത് ശ്രദ്ധയിൽപെട്ട ഉടൻ ഈ വസ്തുക്കൾ പോക്കുവരവ് ചെയ്ത് തണ്ടപ്പേർ അനുവദിക്കരുതെന്ന് വില്ലേജ് ഓഫിസർക്ക് നിർദേശം നൽകി. അതിന്റെ അടിസ്ഥാനത്തിൽ നികുതി അടച്ച് നൽകിയിട്ടില്ല. ഭൂപരിഷ്കരണ നിയമപ്രകാരം പരിധിയിൽ കവിഞ്ഞ ഭൂമി കൈവശംവെക്കാൻ പാടില്ല. ഇത്തരത്തിലുള്ള ഭൂമിക്ക് ആധാരങ്ങൾ ഉണ്ടാക്കുന്നതിന് നിയമത്തിൽ വ്യവസ്ഥയില്ല. ഇത്തരത്തിൽ ഉണ്ടാക്കുന്ന ആധാരങ്ങൾ അസാധുവായിരിക്കും.

അത്തരം ഭൂമി കൈവശംവെക്കുന്നവർക്കെതിരെ താലൂക്ക് ലാൻഡ് ബോർഡ് കേസ് എടുക്കും. ഇത്തരം ആധാരങ്ങൾ അസാധുവായിട്ടാണ് പരിഗണിക്കുന്നത്. വ്യാജരേഖ ചമക്കുന്നതിന് ഉദ്യോഗസ്ഥതലത്തിൽ സഹായം ലഭ്യമായിട്ടുണ്ടോയെന്നും പരിശോധിക്കും. പട്ടികവർഗക്കാരുടെ ഭൂമിക്ക് വ്യാജരേഖ നിർമിക്കാനായി കൂട്ടുനിന്നുവെന്ന് കണ്ടെത്തിയാൽ ഉദ്യോഗസ്ഥർക്കെതിരെ എസ്.സി-എസ്.ടി അതിക്രമം തടയൽ നിയമപ്രകാരം നടപടി സ്വീകരിക്കുമെന്നും മന്ത്രി കെ. രാജൻ നിയമസഭയെ അറിയിച്ചു. മന്ത്രിമാരുടെ ഈ മറുപടിക്ക് ശേഷവും അഗളി സബ് രജിസ്ട്രാർ ഓഫിസിൽ മൂപ്പിൽ നായരുടെ കുടുംബം ആധാരം രജിസ്​റ്റർ നടത്തി. സബ് രജിസ്ട്രാറും മൂപ്പിൽ നായരുടെ കുടുംബത്തിലുള്ളവരും ഒരേപോലെ അവകാശപ്പെടുന്നത് 2000 ഏക്കർ ഭൂമിയുടെ ഉടമസ്ഥതക്ക് ഹൈകോടതി ഉത്തരവ് ലഭിച്ചിട്ടുണ്ടെന്നാണ്.

ടിങ്കു ബിസ്വാളിന്റെ ഉത്തരവ്​

കെ.എം. ശശീന്ദ്രൻ ഉണ്ണി 2013 ഒക്ടോബർ 30ന് ചീഫ് സെക്രട്ടറിയെ പ്രതിസ്ഥാനത്ത് നിർത്തി ഹൈകോടതിയിൽ ഹരജി (WP(C) നമ്പർ 9008/2014) ഫയൽ ചെയ്തു. ഹൈകോടതിയിൽ നൽകിയ കേസിൽ 2024 ജനുവരി 10നാണ് വിധിയുണ്ടായത്. കേസിന്റെ മെറിറ്റിനെക്കുറിച്ച് ഒരു നിരീക്ഷണവും നടത്താൻ ജസ്റ്റിസ് പി.വി. കുഞ്ഞികൃഷ്ണൻ തയാറായില്ല. സർക്കാറിന് നിയമപ്രകാരം ഉചിതമായ ഉത്തരവുകൾ പുറപ്പെടുവിക്കാൻ സ്വാതന്ത്ര്യമുണ്ടെന്ന് കോടതി ചൂണ്ടിക്കാട്ടി. ഈ വിധിന്യായത്തിന്റെ സാക്ഷ്യപ്പെടുത്തിയ പകർപ്പ് ലഭിച്ച തീയതി മുതൽ ആറു മാസത്തിനുള്ളിൽ, കഴിയുന്നത്ര വേഗത്തിൽ, നിയമപ്രകാരം ഹരജിക്കാരന് വാദം കേൾക്കാൻ അവസരം നൽകണം എന്നാണ് കോടതി ഉത്തരവ്. മൂപ്പിൽ നായരുടെ കുടുംബം ഉത്തരവ് ലഭിച്ച് 19ാം ദിവസം മുതൽ (2024 ജനുവരി 24 മുതൽ) കോട്ടത്തറ വില്ലേജിൽനിന്ന് സാക്ഷ്യപത്രം വാങ്ങി ഭൂമി വിൽപന തുടങ്ങി.

സർക്കാർ ശശീന്ദ്രനുണ്ണിയെ നേരിട്ട് കേൾക്കാൻ റവന്യൂ (ആർ) വകുപ്പ് ഡെപ്യൂട്ടി സെക്രട്ടറിയെ നിയോഗിച്ചു. മൂപ്പിൽ നായരുടെ കുടുംബത്തിന്റെ അവകാശവാദങ്ങളെ പിന്തുണക്കുന്ന പ്രസക്തമായ രേഖകളുമായി ഡെപ്യൂട്ടി സെക്രട്ടറിക്ക് മുമ്പാകെ 2024 ഏപ്രിൽ 15ന് നേരിട്ട് ഹാജരാകാൻ ശശീന്ദ്രനുണ്ണിയെ അറിയിച്ചു. തനിക്ക് 73 വയസ്സായതിനാലും മണ്ണാർക്കാട്ടുനിന്ന് തിരുവനന്തപുരത്തേക്ക് യാത്രചെയ്യാൻ കഴിയാത്തതിനാലും നേരിട്ട് ഹാജരാകാൻ കഴിയില്ലെന്ന് ശശീന്ദ്രനുണ്ണി മറുപടി നൽകി. അതിനാൽ, ശശീന്ദ്രനുണ്ണിയുടെ സമ്മതത്തോടെ വിഡിയോ കോൺഫറൻസിങ് വഴി അതേ ദിവസം തന്നെ വാദം കേട്ടു.

 

എം.കെ. മുനീർ

വിചാരണയിൽ ശശീന്ദ്രനുണ്ണി മൂപ്പിൽ നായർ കുടുംബത്തിന്റെ അവകാശവാദങ്ങളെല്ലാം ഉന്നയിച്ചു. അട്ടപ്പാടിയിലെ ഭൂമി അന്യാധീനപ്പെട്ടതിനെക്കുറിച്ച് അന്വേഷിക്കാൻ മുൻ ചീഫ് സെക്രട്ടറി ഡോ. പി. പ്രഭാകരൻ അധ്യക്ഷനായ ഏഴംഗ സമിതി രൂപവത്കരിച്ച ഉന്നതതല സമിതി റിപ്പോർട്ടിലെ കണ്ടെത്തലുകളും ശിപാർശകളും സർക്കാർ പരിഗണിച്ചില്ല എന്നതാണ് ശശീന്ദ്രനുണ്ണി ചൂണ്ടിക്കാണിച്ചത്.

ശശീന്ദ്രനുണ്ണി അദ്ദേഹത്തിന്റെ മക​ന്റെ സഹായത്തോടെ മുഴുവൻ ഹിയറിങ്ങിലും പങ്കെടുത്തു. വിഡിയോ കോൺഫറൻസിങ് വഴിയുള്ള രേഖകൾ പരിശോധിക്കുന്നത് പ്രായോഗികമല്ലാത്തതിനാൽ, തപാൽവഴി ലഭ്യമായ ത​ന്റെ അവകാശവാദത്തെ പിന്തുണക്കുന്ന രേഖകളുടെ എല്ലാ ഹാർഡ് കോപ്പികളും സർക്കാറിന് അയക്കാൻ ശശീന്ദ്രനുണ്ണിയോട് ആവശ്യപ്പെട്ടു.

രേഖാമൂലമുള്ള പ്രസ്താവനയും ശശീന്ദ്രനുണ്ണിയുടെ അവകാശവാദങ്ങളെ സാധൂകരിക്കുന്നതിന് ലഭ്യമായ രേഖകളുടെ പകർപ്പുകളും 2024 മേയ് മൂന്നിന് സർക്കാറിൽ ലഭിച്ചു. കെ.എം. ശശീന്ദ്രനുണ്ണി ഹാജരാക്കിയ രേഖകൾ സൂക്ഷ്മ പരിശോധന നടത്തി. ഹരജിക്കാരന് ഭൂമിയുടെ ഭൗതിക കൈവശമോ വിശാലമായ പ്രദേശത്തി​ന്റെ ഉടമസ്ഥാവകാശം തെളിയിക്കാനുള്ള സാധുവായ രേഖകളൊന്നും അതിൽ ഉണ്ടായിരുന്നില്ലെന്നാണ് റവന്യൂ വകുപ്പ് കണ്ടെത്തിയത്. പകരം, അട്ടപ്പാടി മലനിരകളിലെ വിസ്തൃതമായ ഭൂമിയുടെ കസ്റ്റോഡിയൻ എന്ന നിലയിൽ അവകാശവാദമുന്നയിക്കുന്ന മൂപ്പിൽസ്ഥാനത്തി​ന്റെ പരാമർശമുള്ള മലബാർ ഗസറ്റിയറി​ന്റെ ചില പേജുകളുടെ പകർപ്പുകൾ മാത്രമാണ് ഹരജിക്കാരൻ കൈമാറിയത്.

രാജകീയ വിളംബരംപോലുള്ള സാധുതയുള്ള ഏതെങ്കിലും രേഖകളോ അല്ലെങ്കിൽ ഭൂമിയുടെ കൈവശവും ഉടമസ്ഥാവകാശവും മൂപ്പിൽസ്ഥാനത്തിന് നൽകിയിട്ടുള്ള മറ്റേതെങ്കിലും റവന്യൂ രേഖകളോ ഹാജരാക്കാൻ കഴിഞ്ഞില്ല. അത്തരത്തിലുള്ള ഏതെങ്കിലും രേഖയുണ്ടെങ്കിൽപ്പോലും, 1963ൽ കേരള ഭൂപരിഷ്‌കരണ (കെ.എൽ.ആർ) നിയമം നിലവിൽ വന്നതിനുശേഷം, മൂപ്പിൽ നായരുടെ കുടുംബത്തിന്റെ അവകാശവാദം നിലനിൽക്കില്ല. അതിനാൽ, അട്ടപ്പാടി മലനിരകളിലെ ഭൂമിയുടെ മേൽ ശശീന്ദ്രനുണ്ണിയുടെ അവകാശം സ്ഥാപിക്കാൻ കഴിയുമെന്ന് സങ്കൽപിച്ചാലും അത് കെ.എൽ.ആർ നിയമത്തിലെ വകുപ്പ് 83 പ്രകാരം സർക്കാർ ഏറ്റെടുക്കുമായിരുന്നു. അതിനാൽ, ഇത്രയും വിശാലമായ ഭൂമിയിന്മേലുള്ള മൂപ്പിൽ സ്ഥാനത്തിന്റെ അവകാശവാദം നിലനിൽക്കില്ലെന്ന് റവന്യൂ പ്രിൻസിപ്പൽ സെക്രട്ടറി ടിങ്കു ബിസ്വാൾ അക്ഷരാർഥത്തിൽ വ്യക്തമാക്കി. അതിനാൽ ശശീന്ദ്രനുണ്ണിയുടെ ഹരജി തള്ളി.

അട്ടപ്പാടിയിലെ താലൂക്ക് ഓഫിസർ, വില്ലേജ് ഓഫിസർ, സബ് രജിസ്ട്രാർ എന്നിവരെല്ലാം റവന്യൂ പ്രിൻസിപ്പൽ സെക്രട്ടറിക്കും മേലേ അധികാരമുള്ളവരാണ്. അതിനാൽ, ഈ ഉത്തരവിന് പുല്ലുവിലയാണ് ഉദ്യോഗസ്ഥർ കൽപിച്ചത്. അധികാരത്തിനും പണത്തിനും മേലെ റവന്യൂ പ്രിൻസിപ്പൽ സെക്രട്ടറി പറക്കില്ലെന്നാണോ ഇവരുടെ വിചാരം? ഹൈകോടതി ഉത്തരവിന്റെ അടിസ്ഥാനത്തിൽ ആധാരം രജിസ്റ്റർ ചെയ്തുവെന്നാണ് അഗളി സബ് രജിസ്ട്രാർ രാജേഷ് പറയുന്നത്. അപ്പോൾ റവന്യൂ പ്രിൻസിപ്പൽ സെക്രട്ടറിക്ക് മുന്നിൽ ഹാജരാക്കാൻ കഴിയാത്ത കോടതി ഉത്തരവ് അഗളി സബ് രജിസ്ട്രാറിന് മുന്നിൽ ഹാജരാക്കിയോ? വിഷയം വിവാദമായപ്പോൾ മൂപ്പിൽ നായർ കുടുംബത്തിലെ അംഗമായ അർജുൻ സോമനാഥൻ രംഗത്തു വന്നു. കോടതി ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് ഭൂമി വിറ്റതെന്നും ഇക്കാര്യത്തിൽ ആർക്കും പരാതിയില്ലെന്നുമാണ് അദ്ദേഹത്തിന്റെ പ്രധാന വാദം.

ജനാധിപത്യ ഭരണം നിലവിൽവന്ന് മൂക്കാൽ നൂറ്റാണ്ട് പിന്നിടുമ്പോഴും കേരളത്തിൽ നാട്ടുരാജാക്കന്മാരുടെ സാമന്തന്മാരുടെ നായർകോയ്മ നിലനിൽക്കുന്നുവെന്നാണോ അട്ടപ്പാടിയിലെ ഭൂമി കുംഭകോണം വ്യക്തമാക്കുന്നത്? ഭരണകൂടത്തിനുള്ളിലെ ഭരണകൂടമായി പഴയ സാമന്തന്മാർ പ്രവർത്തിക്കുന്നോ? തിരുവിതാംകൂർ രാജാവിനുപോലും ഇല്ലാത്ത എന്ത് സവിശേഷ അധികാരമാണ് ഭൂമിക്കുമേൽ മണ്ണാർക്കാട് മൂപ്പിൽ സ്ഥാനത്തിലുള്ളത്? ആധുനിക ജനാധിപത്യത്തിനുള്ളിലേക്ക് മണ്ണാർക്കാട് മൂപ്പിൽ നായരുടെ അധീശത്വം സന്നിവേശം നടത്തിയോ?

News Summary - land scam that shook Kerala took place in Attappadi