Begin typing your search above and press return to search.

ഇത് ജനകീയ പ്രതിഷേധം!

ഇത് ജനകീയ   പ്രതിഷേധം!
cancel

കേരളത്തിൽ നടന്ന തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിൽ എന്തു വികാരമാണ് വോട്ടിങ്ങിൽ മുഖ്യമായി പ്രതിഫലിച്ചത്? യു.ഡി.എഫ് വിജയത്തെ എങ്ങനെയാണ് കാണേണ്ടത്? ഭരണവിരുദ്ധ വികാരം എത്ര ശക്തമായിരുന്നു? –വിശകലനം. മുസ്‍ലിം മതന്യൂനപക്ഷത്തിനെതിരായ വൈരാഗ്യബുദ്ധിയോ, ശബരിമലക്കൊള്ളയോ, യു.ഡി.എഫ് തരംഗമോ, ഭരണവിരുദ്ധ വികാരമോ, ധാർഷ്ട്യത്തിനുള്ള തിരിച്ചടിയോ അേതാ അയ്യപ്പശാപമോ? തദ്ദേശ സ്ഥാപന െതരഞ്ഞെടുപ്പു ഫലത്തിന്റെ കാരണം സംബന്ധിച്ച് ജനസാമാന്യം ഉന്നയിക്കുന്ന ചോദ്യങ്ങളിൽ ചിലതാണിത്. വിജയികൾപോലും വിശ്വസിക്കാനാവാതെ ഞെട്ടിത്തരിച്ചപ്പോൾ ഇതിലേറെയും ചോദ്യങ്ങളും സംശയങ്ങളും ഉയരുക സ്വാഭാവികം....

Your Subscription Supports Independent Journalism

View Plans
  • Unlimited access to Madhyamam Weekly Articles and Archives
  • ........
  • Experience ‘Ad Free’ article pages
കേരളത്തിൽ നടന്ന തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിൽ എന്തു വികാരമാണ് വോട്ടിങ്ങിൽ മുഖ്യമായി പ്രതിഫലിച്ചത്? യു.ഡി.എഫ് വിജയത്തെ എങ്ങനെയാണ് കാണേണ്ടത്? ഭരണവിരുദ്ധ വികാരം എത്ര ശക്തമായിരുന്നു? –വിശകലനം.

മുസ്‍ലിം മതന്യൂനപക്ഷത്തിനെതിരായ വൈരാഗ്യബുദ്ധിയോ, ശബരിമലക്കൊള്ളയോ, യു.ഡി.എഫ് തരംഗമോ, ഭരണവിരുദ്ധ വികാരമോ, ധാർഷ്ട്യത്തിനുള്ള തിരിച്ചടിയോ അേതാ അയ്യപ്പശാപമോ? തദ്ദേശ സ്ഥാപന െതരഞ്ഞെടുപ്പു ഫലത്തിന്റെ കാരണം സംബന്ധിച്ച് ജനസാമാന്യം ഉന്നയിക്കുന്ന ചോദ്യങ്ങളിൽ ചിലതാണിത്. വിജയികൾപോലും വിശ്വസിക്കാനാവാതെ ഞെട്ടിത്തരിച്ചപ്പോൾ ഇതിലേറെയും ചോദ്യങ്ങളും സംശയങ്ങളും ഉയരുക സ്വാഭാവികം. യു.ഡി.എഫ് നേതാക്കൾതന്നെ ഇൗ ജയത്തിൽ വിശ്വസിക്കാനാകാതെ പരസ്പരം നോക്കുമ്പോൾ വോട്ടുചെയ്തവരിൽ ഭൂരിപക്ഷത്തിനും ഒരു മധുരപ്രതികാരം നിർവഹിച്ച സായൂജ്യമാണ്.

ആത്മാഭിമാനത്തെയും ചോദ്യംചെയ്യുന്ന ഭരണകർത്താക്കളോട് ഇങ്ങനെയല്ലാതെ എന്തു പ്രതികാരമാണ് വോട്ടർമാർക്ക് ചെയ്യാൻ കഴിയുക? അത്രക്ക് ഗതികേടിലായിരുന്നു, അവർ. ഭരണപക്ഷത്തിനെതിരെ ജയിക്കാനിടയുണ്ടെന്നു തോന്നിയവർക്കെല്ലാം അവർ വോട്ടുചെയ്തു. അതിന്റെ പ്രേയാജനം യു.ഡി.എഫിനു മാത്രമല്ല, ബി.ജെ.പി-എൻ.ഡി.എ മുന്നണിക്കും കുറെ കിട്ടി. അതല്ലാതെ യു.ഡി.എഫ് തരംഗമെേന്നാ എൻ.ഡി.എക്ക് അനുകൂലമായ ഒരു കുളിർകാറ്റെന്നോ പറഞ്ഞാൽ ആ മുന്നണികളുടെ നേതാക്കൾക്കുപോലും ദഹിച്ചെന്ന് വരില്ല.

യു.ഡി.എഫ് നേതാക്കൾ ജോലി ചെയ്തില്ലെന്നല്ല. ഇടക്കാലത്തൊന്നും ഉണ്ടാകാത്തവിധം ആത്മാർഥമായി, ഒത്തൊരുമയോടെ അവർ പ്രവർത്തിച്ചു. ഒാരോ തദ്ദേശസ്ഥാപനത്തിലും മുതിർന്ന നേതാക്കൾ തന്നെ ചുമതലയേറ്റെടുത്തു. ഒാരോ വീടും അവർ കയറിയിറങ്ങി. മൂന്നാം വട്ടവും പ്രതിപക്ഷത്തിരിക്കുകയെന്നു പറഞ്ഞാൽ ആത്മഹത്യാപരമാണെന്ന് ആരും പറഞ്ഞുകൊടുക്കേണ്ടിയിരുന്നില്ല. നിയമസഭയിേലക്ക് ജയിക്കണമെങ്കിൽ മുന്നണിയിൽ കെട്ടുറപ്പും ആത്മവിശ്വാസവും വേണം. അതുണ്ടാകണമെങ്കിൽ തദ്ദേശ തെരഞ്ഞെടുപ്പിൽ മോശമല്ലാത്ത പ്രകടനം വേണം. അത്രയുമേ അവർ ആഗ്രഹിച്ചുള്ളൂ.

40 ശതമാനത്തിൽ താഴെയാണ് വോട്ടു കിട്ടുന്നതെങ്കിൽ നിയമസഭ തെരഞ്ഞെടുപ്പിലേക്ക് മുന്നണിയിലെ ഘടകകക്ഷികളെ ഒരുമിച്ചു നിർത്താേനാ കെട്ടുറപ്പോെട പ്രവർത്തിക്കാനോ കഴിയില്ലെന്ന് കോൺഗ്രസ് നേതാക്കൾക്ക് അറിയാമായിരുന്നു. അത്രയും വോെട്ടങ്കിലും കിട്ടിയില്ലെങ്കിൽ മുന്നണിയിൽ നിൽക്കില്ലെന്ന സന്ദേശം ചില ഘടകകക്ഷികളിൽനിന്ന് അവർക്ക് കിട്ടുകയുംചെയ്തിരുന്നു. അതിനാൽ മുന്നണിയെ പിടിച്ചുനിർത്താനുള്ള വോെട്ടങ്കിലും കിട്ടാനുള്ള പോരാട്ടമാണ്, കോൺഗ്രസ് നേതാക്കൾ നടത്തിയത്. ഫലം പതിന്മടങ്ങായി വന്നപ്പോൾ അവർതെന്ന അമ്പരന്നു! പി.ആർ വർക്കിന്റെ ആത്മവിശ്വാസത്തിലിരിക്കവെ ഇരുട്ടടി കിട്ടിയ ഭരണകക്ഷിയാകെട്ട, അന്ധാളിച്ചുപോയി!സാധാരണഗതിയിൽ എല്ലാ തദ്ദേശ തെരഞ്ഞെടുപ്പുകളിലും മേൽക്കൈ ഇടതുമുന്നണിക്കാണ് ലഭിക്കാറുള്ളത്. 2010ലെ തെരഞ്ഞെടുപ്പിൽ മാത്രമാണ് ഇടക്കാലത്ത് യു.ഡി.എഫ് ഒരു വലിയ നേട്ടമുണ്ടാക്കിയത്. അതിനാൽ എത്ര തരംഗമുണ്ടായാലും ഇത്രവലിയ വിജയം യു.ഡി.എഫ് നേതാക്കൾ സ്വപ്നം കണ്ടിരുന്നില്ല എന്നതാണ് ശരി.

 

യു.ഡി.എഫിനെ സംബന്ധിച്ച് പോരാട്ടം ദ്വിമുഖമായിരുന്നു. ബി.ജെ.പിയുടെ എൻ.ഡി.എ മുന്നണിയെയും ഇടതുമുന്നണിയെയും ഒരുപോലെ അവർക്ക് എതിർക്കേണ്ടിയിരുന്നു. ബി.ജെ.പിക്കും സി.പി.എമ്മിനുമാകെട്ട, ശത്രുത യു.ഡി.എഫിനോട് പ്രത്യേകിച്ച് കോൺഗ്രസിനോടു മാത്രമായിരുന്നു. ബി.ജെ.പി ജയിച്ചാലും വേണ്ടതില്ല, കോൺഗ്രസ് തോൽക്കണമെന്ന് സി.പി.എം. ദേശീയതലത്തിൽതന്നെ മുഖ്യശത്രുവായ കോൺഗ്രസിനെ തറപറ്റിക്കാനുള്ള ശ്രമത്തിൽ സി.പി.എം മുന്നണിയുടെ ജയം ഒരു പ്രശ്നമാക്കേണ്ടതിെല്ലന്ന നയം ബി.ജെ.പിക്കും. അതിനാലും അല്ലാതെയുള്ള ധാരണയാലും പലേടത്തും ഇൗ മുന്നണികൾ കോൺഗ്രസിനെതിരെ ഒന്നുചേർന്നു എന്ന് ഫലം കാണുേമ്പാൾ വ്യക്തമാകുന്നു.

ദ്വിമുഖയുദ്ധത്തിൽ യു.ഡി.എഫ് ക്ഷീണിക്കുമെന്ന് ഇരു ശത്രുക്കളും കണക്കുകൂട്ടി. അതിനനുസൃതമായ പ്രചാരണവും പ്രസംഗവുമാണ്, സി.പി.എം സംഘടിപ്പിച്ചത്. ന്യൂനപക്ഷ വിരുദ്ധമായ കടുത്ത വർഗീയത അവർ ചീറ്റി. ൈഹന്ദവ ഭൂരിപക്ഷെത്ത സന്തോഷിപ്പിക്കാനെന്നവിധം അയ്യപ്പസംഗമംപോലുള്ള വേലത്തരങ്ങളും അരങ്ങേറി. ശബരിമലക്കൊള്ളയെ തുടർന്ന് സി.പി.എമ്മിനും സർക്കാറിനും ഉത്തരം മുട്ടിയപ്പോൾ പിടിവള്ളിയായി കിട്ടിയത് രാഹുൽ മാങ്കൂട്ടത്തെയാണ്. അത് അതിലേറെ തിരിച്ചടിക്കുമെന്ന് കരുതാനുള്ള സാമാന്യബുദ്ധി, ധാർഷ്ട്യത്തിനിടയിൽ അവർക്ക് നഷ്ടപ്പെട്ടുപോയി.

നിയമസഭയിലും പാർട്ടിയിലുമായി സ്ത്രീപീഡകരുടെ വലിയ നിരതെന്ന സംരക്ഷിതരായിരിക്കുേമ്പാൾ ആരോപണം വന്നയുടൻ പാർട്ടിയുടെ നടപടിക്കു വിധേയനായ മാങ്കൂട്ടെത്ത അത്രക്ക് പൊലിപ്പിക്കാൻ ഒരു കാപ്സ്യൂളിനും കഴിഞ്ഞില്ല. രാഹുൽ മാങ്കൂട്ടത്തെ കോഴിച്ചിത്രംകൊണ്ട് അപമാനിച്ചപ്പോൾ സ്വന്തം തട്ടകത്ത് തഴച്ചുനിൽക്കുന്ന, പാർട്ടി നേതാക്കളും സിനിമക്കാരും അടങ്ങുന്ന േകാഴിഫാമിനെ മറച്ചുെവക്കാൻ സി.പി.എമ്മിനു കഴിയാതെ േപായി. ‘തീവ്രതകുറഞ്ഞതും കൂടിയതുമായ പീഡനം’ എന്ന പരാമർശമുൾപ്പെടെ ഉരുത്തിരിഞ്ഞ കാപ്സ്യൂളുകളെല്ലാം തിരിച്ചടിച്ചതേയുള്ളൂ.

തൃശൂർ ജില്ലക്കു തെക്കുള്ള ജില്ലകളിലെല്ലാം മുസ്‍ലിം ന്യൂനപക്ഷം നിവൃത്തിയുള്ളിടത്തോളം ഇടതുപക്ഷത്തോടൊപ്പമേ നിൽക്കാറുള്ളൂ. എന്നാൽ, ഇക്കുറി മനപ്പൂർവമെന്നോണം കേരളത്തിലുടനീളം ആ വിഭാഗത്തെ അവഹേളിക്കുകയും ആത്മാഭിമാനത്തെേപ്പാലും അപമാനിക്കുകയും അവരുടെ ദേശീയതയെവരെ ചോദ്യംചെയ്യുകയും ചെയ്തത് ജമാഅത്തെ ഇസ്‍ലാമി എന്ന സാധുസംഘടനെയ പ്രതീകമാക്കിക്കൊണ്ടാണ്. മുസ്‍ലിം വിഭാഗത്തെ അപമാനിച്ചാൽ ഹിന്ദു^ക്രിസ്ത്യൻ വികാരം അനുകൂലമാകുമെന്നും അതിലൂടെ ഉജ്ജ്വല വിജയം നേടാമെന്നും മൂന്നാം ഭരണത്തിലേക്ക് അതാണ് എളുപ്പവഴിയെന്നുമുള്ള പബ്ലിക് റിലേഷൻസ് (പി.ആർ) ഏജൻസികളുടെ ഉപദേശം ഉൾക്കൊണ്ടാണത്രേ തെരഞ്ഞെടുപ്പിന് പുതിയ അടവുനയം ആസൂത്രണംചെയ്തത്! മുസ്‍ലിം വിഭാഗങ്ങൾക്കെതിരെ ശരീഅത്തിന്റെ പേരിൽ അപലപിച്ചുകൊണ്ടുള്ള ഇ.എം.എസിന്റെ തന്ത്രം 1987ൽ ഫലിച്ചു എന്ന തെറ്റിദ്ധാരണയിൽനിന്നാണത്രേ ഇൗ അടവുനയം രൂപെപ്പട്ടത്. 

1987ൽ ജയിച്ചത്, അതുവരെയുള്ള കരുണാകര ഭരണത്തിലെ അഴിമതിയും വൃത്തികേടുകളും തൊഴുത്തിൽകുത്തും യു.ഡി.എഫിനുള്ളിൽ കേരള കോൺഗ്രസിലെയും കോൺഗ്രസിലെയും തമ്മിലടിയുംകൊണ്ടായിരുന്നു എന്നത് ഭരണത്തിന്റെ ധാർഷ്ട്യത്തിനിടയിൽ ഇടതു മുന്നണിയുടെ സ്മരണയിൽനിന്നുതന്നെ വിട്ടുപോയിട്ടുണ്ടാകാം. ഹിന്ദു-മുസ്‍ലിം ഭിന്നതയും അതിൽനിന്ന് ജനങ്ങളിൽ ഭീതിയും ഉണ്ടാക്കിയാൽ മൂന്നാം സർക്കാർ തനിെയ വരുമെന്ന രാഷ്ട്രീയ അജണ്ട ഏത് പി.ആർ ഏജന്റിന്റെ തലയിൽ വിരിഞ്ഞതായാലും അതാണ് ദേശവിരുദ്ധത. പാർലമെന്റ് തെരഞ്ഞെടുപ്പിൽ സി.പി.എമ്മിൽനിന്ന് ബി.ജെ.പിയിലേക്ക് ഉണ്ടായ അണികളുടെ ഒഴുക്കിെന തിരിച്ചൊഴുക്കാൻ ഇൗ അടവ് മതിയാകുമെന്ന് കരുതിയിരിക്കണം. അത് പിണറായി വിജയൻ തുടങ്ങിെവച്ചു. അതേ ശബ്ദമാണ് പിന്നീട് വെള്ളാപ്പള്ളി നടേശനിലൂടെ മുഴങ്ങിയത്.

മലപ്പുറത്തിനെ പ്രത്യേക രാജ്യമായി വെള്ളാപ്പള്ളി പ്രഖ്യാപിച്ചിട്ടുപോലും ഭരണപക്ഷത്തുനിന്ന് മറിച്ചൊരു ശബ്ദം ഉയർന്നില്ല. എന്നു മാത്രമല്ല, വെള്ളാപ്പള്ളിയെ മഹാകവി കുമാരനാശാനോടു പിണറായിയും പിണറായിയെ മഹാഭക്തനായി വെള്ളാപ്പള്ളിയും ഉപമിക്കുക കൂടി ചെയ്തു. വെള്ളാപ്പള്ളിയുടെ ‘സരസ്വതീവിലാസ’െത്ത പിന്നെയും പിണറായി ആവർത്തിച്ചു പുകഴ്ത്തി. ബി.ജെ.പി സഖ്യവുമായി തുടർന്നുവന്ന അദൃശ്യബന്ധത്തിൽ വെള്ളാപ്പള്ളിയുടെ സാന്നിധ്യം രാസത്വരകമായി. വെള്ളാപ്പള്ളി അയ്യപ്പസംഗമത്തിന് മുന്നണിയിൽ നിന്നു. മുഖ്യമന്ത്രിയുടെ കാറിലാണ് അദ്ദേഹം ആനയിക്കപ്പെട്ടത്. യു.ഡി.എഫ് അധികാരത്തിൽ വന്നാൽ കേരളം, മുസ്‍ലിം നിയന്ത്രണത്തിലാകുമെന്ന് മറുഭാഗത്ത് ബി.ജെ.പിയും പ്രചാരണം തകൃതിയാക്കി. നിലമ്പൂർ ഉപതെരഞ്ഞെടുപ്പിൽ എം. സ്വരാജിനെ മത്സരിപ്പിച്ചുകൊണ്ട് പിണറായി ഇൗ രസതന്ത്രത്തിന് നേരത്തേ തുടക്കം കുറിച്ചിരുന്നു.

അതേസമയം, ബി.ജെ.പിയുമായി തുടർന്നുവന്ന രഹസ്യബാന്ധവം അണിയറയിൽ ശക്തമാകുന്നുമുണ്ടായിരുന്നു. 1975ൽ ആർ.എസ്.എസുമായി സി.പി.എം കൈകോർത്ത കാര്യം വെറുതേയല്ല, എം.വി. ഗോവിന്ദൻ കേരള ജനതയെയും സി.പി.എം അണികളെയും ഒാർമിപ്പിച്ചത്. ഭരണതലത്തിൽ ഘടകകക്ഷികളെവരെ നോക്കുകുത്തിയാക്കിെക്കാണ്ടാണ്, കേന്ദ്രസർക്കാറുമായുള്ള രഹസ്യബാന്ധവം നടപ്പാക്കിയത്. പി.എം.ശ്രീ േപാലെ പ്രഖ്യാപിത ഇടതുവിരുദ്ധ നയങ്ങളിൽ കേന്ദ്രവുമായി ൈകകോർത്തത് രണ്ടാം കക്ഷിയായ സി.പി.െഎയോ മന്ത്രിസഭയോ മുന്നണിയോ അറിയാതെയായിരുന്നു. വലിയ എതിർപ്പുയർന്നിട്ടും പി.എം.ശ്രീയിൽനിന്നും പിന്മാറാനുള്ള കാലതാമസം ഏറെ ചർച്ചചെയ്യെപ്പട്ടതാണല്ലോ.

1977 മുതൽ ജമാഅെത്ത ഇസ്‍ലാമിയുടെ വോട്ടുകൾ വാങ്ങിവന്ന സി.പി.എം ഇപ്പോൾ അതേ സംഘടനെയ മുന്നിൽ നിർത്തിക്കൊണ്ട് ഇസ്‍ലാമോഫോബിയ സൃഷ്ടിക്കാൻ നടത്തിയ നികൃഷ്ട നീക്കം, സ്വന്തം അണികളിൽ വലിെയാരു വിഭാഗത്തെ തീവ്ര ഹൈന്ദവതയുള്ള പ്രസ്ഥാനങ്ങളിലേക്ക് ആകൃഷ്ടരാകാൻ പ്രേരിപ്പിച്ചു തുടങ്ങിയത് ഇടതുപക്ഷം എന്തേ അറിയാതെപോയി? ഇൗ തദ്ദേശ തെരഞ്ഞെടുപ്പിൽ ബി.ജെ.പിയിലേക്ക് ചോർന്നതു മുഴുവൻ സി.പി.എം വോട്ടുകളായിരുന്നു. അതറിയാൻ കവടി നിരത്തേണ്ട ആവശ്യമില്ല. അണികളിൽ സഹികെട്ട കുറെപ്പേർ യു.ഡി.എഫിനും വോട്ടു നൽകിയെന്നതും ശരിയാണ്. പക്ഷേ, മതേതര ഹൈന്ദവ വോട്ട് ബാങ്കുള്ള സി.പി.എം വർഗീയവികാരം ഉപയോഗിക്കുേമ്പാൾ തങ്ങളുടെ വോട്ട് ആ വികാരം ഏറെയുള്ളിടത്തേക്ക് ഒഴുകുക സ്വാഭാവികം.

1987ലെ രാഷ്ട്രീയ^സാമൂഹിക അവസ്ഥയല്ല, േകരളത്തിലുള്ളതെന്ന കാര്യം ഇടതു മുന്നണിയുടെ മറ്റു ഘടകകക്ഷി നേതാക്കളും മറന്നുപോയി. തിരുവനന്തപുരം കോർപറേഷൻ തെരഞ്ഞെടുപ്പ് വ്യക്തമായ ഉദാഹരണമാണ്. ബി.ജെ.പിയെ തടയാൻ കെ. മുരളീധരന്റെ നേതൃത്വത്തിൽ യു.ഡി.എഫ് നടത്തിയ കഠിന പരിശ്രമം ശ്രദ്ധേയമായിരുന്നു. ബി.ജെ.പി ജയിക്കുമെന്ന് തോന്നിയ വാർഡിലെല്ലാം മികച്ച സ്ഥാനാർഥികളെ നിർത്തുകയും പ്രചാരണം ശക്തമാക്കുകയുംചെയ്തതുവഴി ബി.ജെ.പിയുടെ കണ്ണിലെ കരടായി കെ. മുരളീധരൻ മാറി എന്നതാണ് ശരി. എൻ.ഡി.എക്കെതിരെ ഇത്ര ശക്തമായി പ്രതികരിക്കുകയും പോരാടുകയും ചെയ്ത മറ്റൊരു നേതാവിനെയും കോൺഗ്രസിൽ കാണാനാവില്ല.

എന്നാൽ, എതിർപക്ഷത്തുനിന്ന് കോൺഗ്രസിന് എൻ.ഡി.എയുടെയും എൽ.ഡി.എഫിന്റെയും ഒരുമിച്ചുള്ള എതിർപ്പാണ് നേരിടേണ്ടിവന്നത്. തിരുവനന്തപുരം നഗരസഭയിൽ ഭരണം പിടിച്ചെടുക്കുക എന്നത് കോൺഗ്രസിന്റെ അജണ്ടയേ ആയിരുന്നില്ല. അതിനു കഴിയുമെന്ന് ഒരു കോൺഗ്രസ് നേതാവിനും വിശ്വാസവുമുണ്ടായിരുന്നില്ല. മറിച്ച് ബി.ജെ.പിയെ ഭരണത്തിൽ നിന്ന് അകറ്റിനിർത്തുക എന്നതിലാണ് അവർ ശ്രമിച്ചത്. അതിനനുസൃതമായ നടപടികളാണ്, സ്ഥാനാർഥി നിർണയത്തിൽ ഉൾപ്പെടെ കാണാൻ കഴിഞ്ഞത്.

 

ഇടതുപക്ഷം അതേ നിലപാടിൽ നിന്നിരുന്നെങ്കിൽ അതിന്റെ ഗുണഭോക്താക്കൾ അവർതെന്ന ആകുമായിരുന്നു. ദുർഭരണംമൂലം പേരുദോഷം സംഭവിച്ച ഇടതുപക്ഷം മത്സരിച്ചത് മേയറായിരുന്ന ആര്യ രാജേന്ദ്രനെ പ്രചാരണരംഗത്തുനിന്ന് മറച്ചുെവച്ചുെകാണ്ടായിരുന്നു എന്നതും ശ്രദ്ധേയം. സെക്രേട്ടറിയറ്റിനു െതാട്ടടുത്തുള്ള നഗരകാര്യാലയത്തിൽ മേയർ മാത്രം വിചാരിച്ചാൽ ഭരണം ഇത്ര താറുമാറാകിെല്ലന്ന് ആർക്കും മനസ്സിലാക്കാവുന്നതേയുള്ളൂ. പാർട്ടി നേതാക്കളടക്കം നഗരസഭയുടെ അഴിമതിയിൽ അഭിരമിച്ച അഞ്ചു വർഷമാണ് കടന്നുപോയത്.

തെക്കൻ കേരളത്തിലെ ജില്ലകളിൽ ആഞ്ഞടിച്ചതെല്ലാം ഭരണവിരുദ്ധവികാരമാണ്. ആലപ്പുഴയിൽ ജി. സുധാകരനെ സി.പി.എം തഴഞ്ഞതിന്റെ എതിർപ്പുകൾ വോട്ടിങ്ങിൽ പ്രകടമാണ്. സുധാകരനോടുള്ള സഹതാപ തരംഗം യു.ഡി.എഫിന് ഗുണം ചെയ്തിട്ടുണ്ട്. അതേസമയം, വെള്ളാപ്പള്ളിയുടെ സേവനം ആലപ്പുഴയിലും കൊല്ലത്തും പരമ്പരാഗത വോട്ടുകളെപോലും ബി.ജെ.പി ചേരിയിലാക്കിയെന്നുവേണം കരുതാൻ. തിരുവനന്തപുരെത്ത മറ്റു മുനിസിപ്പാലിറ്റികൾ നിലനിർത്താൻ ഇടതുപക്ഷത്തിനു കഴിഞ്ഞുവെങ്കിലും സീറ്റിന്റെ കാര്യത്തിൽ ഇടിവുണ്ടായി. മറ്റു തെക്കൻ ജില്ലകളിൽ സീറ്റിന്റെ കാര്യത്തിൽ ബി.ജെ.പി കാര്യമായ നേട്ടം ഉണ്ടാക്കിയിട്ടിെല്ലന്നത് നേരുതന്നെ. പക്ഷേ നിരവധി സ്ഥലങ്ങളിൽ വോെട്ടണ്ണത്തിൽ അവർ രണ്ടാം സ്ഥാനത്തും ഇടതുപക്ഷം മൂന്നാമതും ആണെന്നത് ഗൗരവത്തോടെ കാണണം.

വോട്ട് ശതമാനത്തിൽ ഇടതുപക്ഷത്തിന്റെ ഇടിവ്, എൻ.ഡി.എക്ക് കുറച്ചെങ്കിലും മുതൽക്കൂട്ടായി. ഭരണത്തിെനതിരായ വികാരെത്ത ‘കിറ്റ്’ മാജിക്കിനാൽ മാറ്റിമറിച്ച മുൻ നിയമസഭാ തെരഞ്ഞെടുപ്പിലെ അനുഭവംെവച്ചുകൊണ്ടാണ് തെരഞ്ഞെടുപ്പിനു തൊട്ടുമുമ്പ് പിണറായി വിജയൻ ഒരു മിനി ബജറ്റ് തെന്ന അവതരിപ്പിച്ചത്. ക്ഷേമപെൻഷൻ തുക വർധിപ്പിക്കുകയും കുടുതൽ ആനുകൂല്യങ്ങൾ പ്രഖാപിക്കുകയുംചെയ്തതിലൂടെ നേട്ടം കൊയ്യാമെന്ന പ്രതീക്ഷയും വോട്ടിൽ പ്രതിഫലിച്ചില്ല. പ്രമുഖ നേതാവായ എം.എം. മണിയുടെ ഇക്കാര്യത്തിലെ പൊതുജനങ്ങെള ആകെ ആേക്ഷപിക്കുന്ന പ്രതികരണം തോൽവിയിൽനിന്ന് അവർ ഒന്നും പഠിക്കുന്നിെല്ലന്നതാണ് വെളിവാക്കുന്നത്.

ചെേങ്കാട്ടകൾ എന്നറിയപ്പെട്ടിരുന്ന കൊല്ലം ജില്ലയിൽ സി.പി.എം തകർന്നടിഞ്ഞു. ആലപ്പുഴയിൽ വലിയ തിരിച്ചടിയുണ്ടായി. മാണി ഗ്രൂപ്പിന്റെ സഹായത്താൽ 2016 മുതൽ പിടിെച്ചടുത്ത പത്തനംതിട്ട, േകാട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ ജില്ലകളിൽ വിവിധ മേഖലകളിൽ കനത്ത പരാജയമായത് ഇടതു മുന്നണിയിലെ കേരള കോൺഗ്രസ് മാണി ഗ്രൂപ്പിന്റെ പ്രസക്തിെയയും കാര്യമായി ബാധിച്ചു. ഇനിയിപ്പോൾ മുന്നണിമാറുന്നതിൽ മാണി ഗ്രൂപ്പിന് വലിയ വിഷമമൊന്നും ഉണ്ടാകില്ല. എന്നാൽ, യു.ഡി.എഫിന്റെ ഇൗ തിളക്കമുള്ള വിജയത്തിന്റെ വെളിച്ചത്തിൽ അവരുെട വിലപേശൽസാധ്യത തുലോം കുറഞ്ഞുപോയിരിക്കുന്നു. തെരെഞ്ഞടുപ്പിനു മുമ്പായിരുെന്നങ്കിൽ യു.ഡി.എഫ് അവരെ എല്ലാ ആദരവും നൽകി വരവേൽക്കുമായിരുന്നു എന്നാണ് കരുതേണ്ടത്.

ഇൗ തെരഞ്ഞെടുപ്പു കഴിയുേമ്പാൾ യു.ഡി.എഫിലെ പല കക്ഷികളും മുന്നണി വിട്ട് എൽ.ഡി.എഫിൽ എത്തുെമന്നായിരുന്നു സി.പി.എം നേതാക്കൾ പറഞ്ഞിരുന്നത്. എന്നാൽ, എൽ.ഡി.എഫിലെ പല ഘടകകക്ഷികളും യു.ഡി.എഫിന്റെ ഒരു വിളിക്കായി കാതോർത്തിരിക്കുന്ന അവസ്ഥയിലേക്കാണ് എത്തിച്ചേർന്നിരിക്കുന്നത്. ഘടകകക്ഷികളെ നിലനിർത്തുന്നതിൽ എൽ.ഡി.എഫ് ശ്രദ്ധിച്ചിരുന്നു എന്നത് പറയാതിരിക്കാനാവില്ല. മുന്നണിക്ക് ഗുണമുണ്ടാക്കുന്നവർക്കെല്ലാം സി.പി.എം വാരിക്കോരി സീറ്റ് നൽകിയിരുന്നു. സി.പി.െഎയോട് വിലേപശിയെങ്കിലും ജോസ് കെ. മാണിയോട് ഏറെ അനുഭാവമാണ് സി.പി.എം കാട്ടിയത്.

2020ൽ നൽകിയതിനെക്കാൾ നൂറ്റമ്പതോളം സീറ്റുകളാണ് ഇക്കുറി അവർക്ക് കൂടുതൽ നൽകിയത്. പക്ഷേ മത്സരിച്ചിടത്തോ ഇടതു മുന്നണിയുടെ മറ്റു സീറ്റുകളിലോ കാര്യമായ പ്രതികരണമുണ്ടാക്കാൻ മാണി ഗ്രൂപ്പിനായില്ല. പാലാ നഗരസഭപോലും യു.ഡി.എഫ് പിടിച്ചു. ജോസ് കെ. മാണിയുടെ മകനായ കുഞ്ഞുമാണി പ്രചാരണത്തിനിറങ്ങിയ വാർഡുകളിലെല്ലാം യു.ഡി.എഫ് സ്ഥാനാർഥികൾ വിജയിച്ചു. എന്നാൽ, ഇക്കുറി യു.ഡി.എഫിലുള്ള ജോസഫ് ഗ്രൂപ്പ് മികച്ച പ്രകടനമാണ് കാട്ടിയത്. അതിനാൽ ഇൗ റിസൽട്ടിന്റെ പശ്ചാത്തലത്തിൽ തന്റെ പാർട്ടിക്ക് നിയമസഭയിൽ വിജയിക്കാൻ ഇടതു മുന്നണി പോരെന്ന ഭാവമാണ്, തെരഞ്ഞെടുപ്പിനു ശേഷമുണ്ടായ ജോസ് കെ. മാണിയുടെ പ്രതികരണത്തിൽ നിഴലിച്ചത്. മാണിഗ്രൂപ്പു മാത്രമല്ല, ഇടതു മുന്നണിയിൽനിന്ന് മാറാൻ ഇനി പല പാർട്ടികളും തയാറാകുമെന്നാണ് യു.ഡി.എഫ് കേന്ദ്രങ്ങൾക്ക് ലഭിക്കുന്ന സൂചന.

മലയോരവും തീരപ്രദേശവും മധ്യകേരളവും ഒരുപോലെ ഇടതുപക്ഷത്തിനെതിരുനിന്നുവെങ്കിൽ ഭരണം എത്ര അസന്തുഷ്ടമാണെന്ന് ആർക്കും ഉൗഹിക്കാവുന്നുതേയുള്ളൂ. ഏറെക്കാലമായി വന്യമൃഗശല്യംകൊണ്ട് പൊറുതിമുട്ടുന്ന മലയോരമേഖലക്കായി ഒരു നടപടിയും സർക്കാറിൽനിന്നുണ്ടായില്ല. മലയോരകൃഷി നാമമാത്രമായി. ജനവാസ മേഖലകളിൽ കാട്ടുപന്നികളടക്കമുള്ള മൃഗങ്ങൾ സ്ഥിരതാമസമായി. കാട്ടാനയാക്രമണവും മരണവുമില്ലാത്ത ദിവസങ്ങൾ അപൂർവം. തീരപ്രദേശങ്ങൾ വികസനത്തിന്റെ പേരിൽ അഴിമതി നാട്ടുനടപ്പായിമാറി. പാർട്ടി നേതാക്കൾക്ക് എന്തും ആകാം എന്നത് അണികളെപോലും വെറുപ്പിച്ചു. പ്രതിഷേധങ്ങളെയും എതിർസ്വരങ്ങളെയും പരിഹസിച്ച് ഇല്ലാതാക്കാനാണ് മുഖ്യമന്ത്രിപോലും ശ്രമിച്ചത്.

സർക്കാർ സേവനമേഖലയിൽ ഏറ്റവും താഴെയുള്ള ആശാവർക്കർമാരുടെ സമരെത്തപോലും അപഹസിച്ച് രസിച്ചു. സമരങ്ങളെ തല്ലിയൊതുക്കിയിട്ട് രക്ഷാപ്രവർത്തനമെന്ന് കളിയാക്കി. വിമർശനങ്ങളും എതിർശബ്ദങ്ങളും ഇത്രമാത്രം അടിച്ചമർത്തിയ മറ്റൊരു കാലഘട്ടവും ഉണ്ടായിട്ടില്ല. സഹകരണ ബാങ്കുകളിൽ പാർട്ടി അണികളിൽപെട്ട പാവങ്ങളാണ് കൊള്ളക്ക് വിധേയരായത്. അതിൽ വന്ന നഷ്ടം നികത്തിയത്, ഉത്തരവാദികളിൽനിന്നല്ല, സർക്കാറിൽനിന്നായിരുന്നു. ക്ഷേമനിധികളെ അട്ടിമറിച്ചു. ഖജനാവ് കാലിയായി. ആതുരസേവനം മുരടിച്ചു. സ്കൂളുകളിൽ ഉച്ചക്കഞ്ഞി മുടങ്ങി. ഉദ്യോഗസ്ഥരുടെയും പെൻഷൻകാരുടെയും ക്ഷാമബത്ത കടങ്കഥയായി. ശമ്പളപരിഷ്കരണം ഉണ്ടായില്ല. അതേസമയം എല്ലാരംഗത്തും അഴിമതി പ്രകടമായി. ശബരിമലക്കൊള്ളയിൽ അറസ്റ്റുചെയ്യെപ്പട്ട നേതാക്കളെപ്പോലും പുറത്താക്കാൻ പാർട്ടി ഇതുവെര തയാറായിട്ടുമില്ല. ഭരണത്തെ ജനം െവറുക്കാൻ കാരണങ്ങൾ നിരവധിയാണ്.

അതേസമയം, യു.ഡി.എഫിൽ വി.ഡി. സതീശന്റെ നേതൃത്വത്തിൽ തെരെഞ്ഞടുപ്പ് ഒരുക്കങ്ങൾ ഒരിക്കലും പ്രകടമാകാത്ത അച്ചടക്കത്തോെടയാണ് നടന്നത്. കോൺഗ്രസിൽ ജനസ്വാധീനമുള്ള യുവാക്കളെ മത്സരിപ്പിച്ചതും വിമതരെ കഴിയുന്നത്ര ഇല്ലാതാക്കാൻ കഴിഞ്ഞതും ഘടകകക്ഷികളുമായി സീറ്റ് തർക്കമുണ്ടാെയങ്കിലും അത് അസ്വസ്ഥതകളിലേക്കു പോകാതെ ശ്രദ്ധിച്ചതും യു.ഡി.എഫിന് മുതൽക്കൂട്ടായി. ഇത്ര ചിട്ടയായ തെരഞ്ഞെടുപ്പു പ്രചാരണം യു.ഡി.എഫിന്റെ ചരിത്രത്തിൽ അപൂർവമാണ്. നിയമസഭ തെരഞ്ഞെടുപ്പിന് മാസങ്ങൾ മാത്രം നിൽക്കെ, യു.ഡി.എഫിന് ഇൗ വിജയം നൽകിയ ആത്മവിശ്വാസം ചെറുതല്ല.

News Summary - Local government elections