മെഴുക്

മുന്നിലെ വഴി രണ്ട്. ഒന്നുകിൽ ഡിജിറ്റൽ സൂപ്പർഹൈവേ സിരകളെ പരുവപ്പെടുത്തിത്തരും, അതിന് ശിരസ്സർപ്പിക്കുക. അല്ലെങ്കിൽ ആ വിധേയത്വമില്ലാതെ വഴിനടക്കുക, ‘ചലനപരിമിതി’ സ്വയം വരിച്ചുകൊണ്ട്. ഇവിടെ ശരിതെറ്റുകളില്ല. ഉള്ളത് പരിണാമപരമായ അനുകൂലനപ്രശ്നം മാത്രം. മെച്ചപ്പെടാനല്ലെങ്കിൽ ഒരു മാറ്റവും അനുകൂലനമല്ല, മൗഢ്യമാണ്. ഇതിൽ ഏത് ദിശക്കാണ് നാം ചുവടുെവച്ചിരിക്കുന്നത്? ലണ്ടനിൽ ടാക്സിയോട്ടാൻ ഡ്രൈവിങ് അറിഞ്ഞാൽപ്പോരാ, നഗരത്തിലെ തെരുവത്രയും മനഃപാഠമായിരിക്കണം. അനുമതിപത്രത്തിനു വേണ്ട കേവല യോഗ്യതകളിൽ അതുമുണ്ട്. അക്കാരണത്താലാണ് ഗവേഷണത്തിന് അവരെത്തന്നെ തെരഞ്ഞെടുത്തത്, നാഡീശാസ്ത്രജ്ഞൻ...
Your Subscription Supports Independent Journalism
View Plans- Unlimited access to Madhyamam Weekly Articles and Archives ........
- Experience ‘Ad Free’ article pages
മുന്നിലെ വഴി രണ്ട്. ഒന്നുകിൽ ഡിജിറ്റൽ സൂപ്പർഹൈവേ സിരകളെ പരുവപ്പെടുത്തിത്തരും, അതിന് ശിരസ്സർപ്പിക്കുക. അല്ലെങ്കിൽ ആ വിധേയത്വമില്ലാതെ വഴിനടക്കുക, ‘ചലനപരിമിതി’ സ്വയം വരിച്ചുകൊണ്ട്. ഇവിടെ ശരിതെറ്റുകളില്ല. ഉള്ളത് പരിണാമപരമായ അനുകൂലനപ്രശ്നം മാത്രം. മെച്ചപ്പെടാനല്ലെങ്കിൽ ഒരു മാറ്റവും അനുകൂലനമല്ല, മൗഢ്യമാണ്. ഇതിൽ ഏത് ദിശക്കാണ് നാം ചുവടുെവച്ചിരിക്കുന്നത്?
ലണ്ടനിൽ ടാക്സിയോട്ടാൻ ഡ്രൈവിങ് അറിഞ്ഞാൽപ്പോരാ, നഗരത്തിലെ തെരുവത്രയും മനഃപാഠമായിരിക്കണം. അനുമതിപത്രത്തിനു വേണ്ട കേവല യോഗ്യതകളിൽ അതുമുണ്ട്. അക്കാരണത്താലാണ് ഗവേഷണത്തിന് അവരെത്തന്നെ തെരഞ്ഞെടുത്തത്, നാഡീശാസ്ത്രജ്ഞൻ അൽവാരോ ലിയോൺ.
ലണ്ടൻവണ്ടിക്കാരിൽ ന്യൂറോ-ഇമേജിങ് നടത്തിയപ്പോൾ കണ്ടു, ചുറ്റിടത്തെക്കുറിച്ച ഗ്രാഹ്യവും ഓർമയും സൂക്ഷിക്കുന്ന മസ്തിഷ്‍കഭാഗത്തിന് (ഹിപോകാമ്പസ്) സവിശേഷ വീർപ്പ്. നിത്യവൃത്തി വരുത്തിയ രൂപാന്തരം. ഒരുഭാഗം വീർത്തപ്പോൾ മറ്റൊരിടം ചുരുങ്ങിപ്പോയി -ഹിപോകാമ്പസിന്റെ മുന്നറ്റം. മറ്റു പലതും ഓർമിച്ച് വെക്കേണ്ട ഭാഗമാണിത്. സ്വാഭാവികമായും വണ്ടിയോട്ടക്കാരിൽ അത്തരം സ്മൃതികൾ ശുഷ്‍കിച്ചിരിക്കുന്നു.
അടുത്തതായി രണ്ട് കൂട്ടം മനുഷ്യരുടെ പിയാനോ വാദനം. ഒറ്റക്കൈകൊണ്ട് വായിക്കാവുന്ന ലളിത മെലഡി. ഒരുകൂട്ടർ അത് കീബോർഡിൽ വായിച്ചുനോക്കി. മറ്റേക്കൂട്ടർ കീബോർഡിനു മുന്നിലിരുന്ന് വായിക്കുന്നതായി ഭാവനചെയ്തു. മസ്തിഷ്‍ക ചിത്രത്തിൽ കണ്ടു, ശരിക്കും വായിച്ചവരുടേതിനു സമാനമായ സിരാസ്പന്ദങ്ങൾ വായന ഭാവിച്ചവരിലും.
എന്താണീ പരീക്ഷണഫലങ്ങളുടെ ധ്വനി? അൽവാരോ പറയുന്നു, ‘‘നാം വിചാരിപ്പതെന്തോ അതാണ് നാം, നാഡീപരമായി.’’ (ദകാർത് വെറുതെ കുഴിമാടത്തിൽ ഞെളിപിരികൊള്ളേണ്ട –‘ഞാൻ ചിന്തിക്കുന്നു, അതിനാൽ ഞാനുണ്ട്’ എന്ന പടുതിയല്ലിവിടെ). വലിയ ഭവിഷ്യത്തുള്ള നിഗമനമാണിത്– സ്ഥിരമായി ഏർപ്പെടുന്ന പ്രവൃത്തിയുടെ ഫലമായി തലച്ചോറിൽ രൂപാന്തരമുണ്ടാകുന്നെങ്കിൽ, മനോചലനത്തിന് ഉപാധിയാകുന്ന ഉപകരണങ്ങളും നിർണായകമെന്നു വരും. ഭാവാത്മക പ്രവൃത്തികൾക്കും രൂപാന്തരീകരണ ശേഷിയുണ്ടെന്ന്. നേരോ?
ഒടുവാക്ക് ഓതിയിട്ടില്ല നാഡീശാസ്ത്രം, ഇനിയും. എങ്കിലും സൂചന മുഖവിലക്കെടുത്താൽ ഇന്റർനെറ്റ് ഉപയോ/ഭോഗം നിത്യവൃത്തിയാക്കിയോർക്കുള്ള ഭവിഷ്യത്താണ് ഭവിഷ്യത്ത്. കാരണം, ഒരർധ സിരാശൃംഖലയാണ് നെറ്റ്. മനുഷ്യരിൽ ഭൂരിപക്ഷത്തെയും അത് വലയിൽ കൊരുത്തുകഴിഞ്ഞു. ഈ സ്ഥിരം ഇടപഴക് നമ്മുടെ സിരാന്യാസത്തിന് എന്ത് മാറ്റമുണ്ടാക്കുന്നു?
നെറ്റുപയോഗത്തിൽ ഉള്ളടങ്ങിയിട്ടുണ്ട് കാതലായ ചില വൈരുധ്യങ്ങൾ. അതിൽ ദീർഘകാലികമായ പരിണതി ഉപഭോക്താവിന്റെ ചിന്താരീതിക്ക് വരുന്ന വ്യതിയാനമാണ്. നെറ്റ്, ശ്രദ്ധ കവരുന്നു, എന്നിട്ടത് ചിതറിക്കുന്നു. ശ്രദ്ധ ഏകാഗ്രമാക്കിയെടുക്കുന്ന ഉപകരണംതന്നെ നേർവിപരീതവും ചെയ്യുന്നു. വിരോധാഭാസമല്ലേ?
അതേയോ? നെറ്റിന്റെ പ്രക്രിയകളിൽ പൂണ്ടിരിക്കെ ചിതറുന്നുണ്ടോ ശ്രദ്ധ? പെട്ടെന്നങ്ങനെ തോന്നില്ല. തെല്ലു വേറിട്ടു നോക്കിയാലറിയും, നടക്കുന്നത് ശ്രദ്ധയുടെ ആവർത്തിച്ചുള്ള ശകലീകരണമാണ്. പ്രിയങ്കരമായ സൂപ്പർ ഹൈവേ വിശ്വസ്ത പഥികർക്കിട്ട് വെക്കുന്ന ഘടനാപരമായ കെണി. വൈയക്തികവും സാംസ്കാരികവുമായ മനോപ്രവർത്തനത്തിന്റെ രീതിമൂശയിൽനിന്ന് മനസ്സ് വ്യതിചലിക്കുന്നു. അതാണ് ഒന്നാം ഭവിഷ്യത്ത്. മസ്തിഷ്‍കത്തെ നാം ഉപയോഗപ്പെടുത്തുന്ന രീതി വേറെ തരത്തിലായിപ്പോവുന്നു. പുതിയ ഉപയോഗരീതി സ്ഥിരപ്പെടുന്തോറും മനസ്സിന്റെ ഉടമ വഴുതുകയായി –വ്യത്യസ്ത ദിശകളിലേക്ക്, രുചികളിലേക്ക്, ശീലങ്ങളിലേക്ക്. എത്രത്തോളം? തൊട്ടുനോക്കിയും അളന്നുതൂക്കിയുമൊന്നും അത് കണ്ടെത്താനാവില്ല. ഉത്തരം തേടാനുള്ള സരളവഴി ഒരെളിയ ചോദ്യമാണ്: ഇപ്പറഞ്ഞ മാറ്റത്തിൽ നമുക്ക് നഷ്ടമാവുന്നതെന്തൊക്കെ?
ഒന്നാം നഷ്ടം ശാന്തമായ ക്രമനാനുഗത ചിന്തയെ തുണയ്ക്കുന്ന മനോചലനം. സുദീർഘമായ ആഖ്യാനങ്ങൾ, മനസ്സർപ്പിച്ചുള്ള വാദഗതി, വക്രമൊഴിഞ്ഞ കാഴ്ച തുടങ്ങി അനുഭവത്തെയും മനനത്തെയും ആശ്രയിച്ചുള്ള മനോപ്രവർത്തനങ്ങൾ. പകരം, വക്രവൈപുല്യവും ചുടുചടുലതയുമുള്ള സാങ്കേതികത്വ പ്രകൃതങ്ങൾ വരിക്കയാണ് സിരകൾ. ആഴമുള്ള വാക്കും നോക്കും, ആവിഷ്‍കാര സൂക്ഷ്മത, സംവേദനത്തിലെ സ്പഷ്ടത... ഒക്കെ അപായപ്പെടുന്നു, ലീനമായി. സംശയമില്ല, വ്യക്തിത്വത്തിന്റെ ആരൂഢത്തിൽ തന്നെയാണ് പിടി.
നമുക്കിടയിലെ പൊതു പരിഭവങ്ങളിലുണ്ട് ഈ ഭവിഷ്യത്തിന്റെ ഫലശ്രുതി. പുതുബാല്യങ്ങളുടെ ആദ്യ കളരി തന്നെ സ്മാർട്ഫോൺ. അവരങ്ങനെ സ്മാർട്ടായി മുതിരുമ്പോൾ, മുതിർന്നോരുടെ പരിദേവനം –കുട്ടിക്ക് വായനയില്ല, പഠിപ്പിൽ ശ്രദ്ധയില്ല, പുറംകളിയില്ല, സദാ ഫോണിലാണ്. ഇപ്പറയുന്നോരും തികഞ്ഞ നെറ്റിസർ തന്നെയെന്നത് മറക്കുന്നു, സ്വന്തം കൈഫോൺ മറ്റു പലരുടെയും സമ്പദ്കൃഷിക്കുള്ള വിത്തുപാടമാണെന്ന കഥ മറന്ന് അവരും ലയിച്ചുപോകയാണ് ആട്ടലഹരിയിൽ. പരിദേവനമൊക്കെ പൊതുനിസ്സഹായതയിലെ ഓളത്തിൽപ്പൂട്ട്. നവതലമുറകളുടെ ശ്രദ്ധ ചിതറുകയും സൂക്ഷ്മത പാറുകയും സ്പഷ്ടത മങ്ങുകയും ചെയ്യുമ്പോൾ മനഃശാസ്ത്ര വൈദ്യരുടെ പടിക്കലോളമെത്തും കാര്യങ്ങൾ. അവിടന്നുള്ള കുറിപ്പടിയിലെ ഒന്നാം കഷായം –മേപ്പടി സ്മാർട്നെസിന്റെ നിയന്ത്രണം. അറിഞ്ഞുപോയ പ്രിയത്തിന് വൈദ്യപഥ്യം വിലങ്ങിടുമ്പോൾ രോഗി പോംവഴി തേടും, പുറത്ത്. അതിനവിടെയുണ്ട് നവസാമൂഹികതയുടെ വിസ്‍തരിച്ച കൂട്ട്. രോഗികളുടെ ഐക്യദാർഢ്യം.
കഥ, കുടുംബകത്ത് അങ്ങനെ പന്തലിക്കെ സാക്ഷാൽ പൊതുസമൂഹത്തിലെങ്ങനെ? ഏത് പ്രമേയത്തിന്മേലുമുള്ള സംവാദം കേവല സൊറയും സല്ലാപവുമായി പരിണമിച്ചിരിക്കുന്നു –നവമാധ്യമങ്ങളിൽ, ടി.വി ചാനലുകളിൽ, ജനസഭകളിൽപോലും. അല്ലെങ്കിൽ പരദൂഷണവും കാപട്യ പ്രകടനവും. മാനവിക വിഷയങ്ങളിൽനിന്ന് അകന്നേ പോകുന്നു, നവതലമുറ. അടുത്താലോ, സാഹിത്യം പഠിക്കാൻ ബിഗ്ഡേറ്റയുടെ പ്രയോഗമഞ്ജരി, ‘ഡിജിറ്റൽ ഹ്യൂമാനിറ്റീസ്’ വരെയായിട്ടുണ്ട് ആട്ടപ്രകാരം. തത്തുകൂട്ടിയ വിവരക്കൂമ്പാരം ആത്മനിഷ്ഠ നിർണയത്തെ സദാ ഉല്ലംഘിക്കുന്നു, എവിടെയും. പരിഭാഷ: അളവിനും തൂക്കത്തിനുമാണ് വില, വെളിവിനും ഗുണത്തിനുമല്ല.
കീപാഡും മോണിറ്ററുമായുള്ള നമ്മുടെ പ്രണയബന്ധം, ഡേറ്റയിലെ മുങ്ങിക്കുളി, സൂചനാശരങ്ങളുടെ നിലയ്ക്കാത്ത ക്രയവിക്രയം... ചാരുതയുള്ള ഈ കുരുക്കുപടർപ്പ് നിർബാധം ബാധിക്കയാണ് നമ്മുടെ അളവറ്റ അസ്പൃശ്യങ്ങളെ –ചിന്തയെ, മനന നങ്കൂരങ്ങളെ, സ്വകാര്യവും സാമൂഹികവുമായ ജീവിതാർഥങ്ങളെ. മനുഷ്യർക്കിടയിലെ സംഭാഷണങ്ങളുടെ മാനദണ്ഡങ്ങൾ വരെ മാറ്റി നിർവചിച്ചുകഴിഞ്ഞു, ഡിജിറ്റൽ ജീവിതം. ഒന്നാമത്, ആർക്കുവേണ്ടിയും നൽകാൻ സമയമില്ല, ആർക്കും. കാരണം, ആരുടെയും സമയത്തിനില്ല, അതിന്റെ സ്വാഭാവികമായ ആഴം. ചിന്നിച്ചിന്നിപ്പോവുന്ന ത്വരകളുടെ മനോവിതാനത്തിൽ അതങ്ങനെയാണ്, സ്വാഭാവികം. അതുകൊണ്ടുതന്നെ മൗനം, അനുഭൂതി, ഹൃദയബന്ധത്തിന്റെ അനുരണന സ്വനം... ഒന്നിനുമില്ലവിടെ കാര്യമായ ഇടം, ഇയക്കം. ഡിജിറ്റൽ മിന്നായങ്ങളുടെ മായികപ്രഭയിൽ അതെല്ലാം മായേണ്ട മൗഢ്യങ്ങൾ –അങ്ങനെയാണ് പുതിയ രാഷ്ട്രീയശരിമ.
മസ്തിഷ്‍കത്തിന്റെ മെഴുകു പ്രകൃതത്തെപ്പറ്റി ശാസ്ത്രം പറയുന്നത് നിജമെങ്കിൽ, സിരകളുടെ ഉത്തേജനവും വിന്യാസ വ്യതിയാനവും മനോനിലയെ ബാധിക്കുമെങ്കിൽ, മൗഢ്യമൊെരണ്ണം മായുകയല്ല മിഴിഞ്ഞുവരികയാണ്, നമുക്കു നേരെ: കണ്ണടയ്ക്കാനാവുമോ നമ്മിലീ ഉൾമാറ്റമുണ്ടാക്കുന്ന മാധ്യമത്തിനു നേരെ?
പഴയോരറിവാണ് –മാധ്യമത്തിന്റെ മായിന്ത്രങ്ങൾ മനുഷ്യചിന്തയുടെ പ്രകൃതത്തെ ബാധിക്കാമെന്നത്. പക്ഷേ ഇന്റർനെറ്റ്. അതൊരു വിസ്ഫോടനമാണ്, കൊതിപ്പിക്കുന്ന ധാരാളിമയുടെ, ഉപയോഗത്തിന്റെ, സൗകര്യത്തിന്റെ. അതിൽനിന്നൊരു പിൻപോക്കില്ലിനി, മനുഷ്യന്. വഴി പിന്നെ ഒന്നേയുള്ളൂ –അതിന്മേലൊരു കണ്ണ്.
നോക്കേണ്ടതിത്ര മാത്രം –നിരന്തര സമ്പർക്കം വഴി ഈ മാധ്യമം നമ്മെ പരുവപ്പെടുത്തുന്നെങ്കിൽ, അവ്വിധം പരുവപ്പെടുന്ന മനസ്സ് എന്തുതരം ദേഹണ്ഡമാണ് നടത്തുക, വിവരപ്രളയത്തിന്മേൽ? വിനോദ സൂനാമിക്കു മേൽ? എന്തൊക്കെയാവും അതിന്റെ പ്രവർത്തന മാനദണ്ഡങ്ങൾ, ചെയ്‍വന മാതൃകകൾ ? അപ്പോൾ, മനുഷ്യന്റെ സമ്മോഹന സങ്കൽപങ്ങൾക്ക് എന്തു സംഭവിക്കുന്നു –സ്വാതന്ത്ര്യത്തിന്, സ്വയംഭരണത്തിന്?
സംശയമില്ല, ഡിജിറ്റൽ യുഗത്തിൽ ഗതകാല സങ്കൽപനങ്ങൾ നിരാകരിക്കപ്പെടും. ഉദാഹരണമായി, സമയവും അവധാനതയും അവശ്യം വേണ്ട ദീർഘവായനയെ നേരത്തേതന്നെ വകവരുത്തിക്കഴിഞ്ഞു, ടെലിവിഷൻ. വലിയ (വലുപ്പത്തിലും ഗുരുത്വബലത്തിലും) പുസ്തകങ്ങൾ വലിയ പ്രസാധകർക്കുപോലും അപഥ്യം –മറിച്ചുള്ള സാംസ്കാരിക ഡംഭിന് കുറവില്ലെങ്കിലും. 150-200 താളിനു പറ്റിയ വഹയുണ്ടോന്നാണ് നോട്ടം. 300നപ്പുറം അചിന്ത്യം. വല്ല നിഘണ്ടുവോ ‘സമ്പൂർണ’ സമാഹാരമോ തരപ്പെട്ടെങ്കിലായി. അല്ലാത്തതൊക്കെ എഴുതുന്നോരുടെ ചെലവിലും ചേതത്തിലും. അതിന്മേലും കണിശം ചുമത്തും, വിതരണച്ചുങ്കം. ഈ ‘സാംസ്കാരിക’ പ്രവർത്തനത്തിൽ പഴിയൊക്കെ പാഴ്. ഇന്നു മാത്രമല്ല പണ്ടും. ‘യുലീസിസി’ന്റെ അച്ചടിയിൽനിന്നൊഴിയാൻ സാക്ഷാൽ വെർജിനിയ വുൾഫ് പറഞ്ഞ ന്യായമോർക്കുക: നോവലിന്റെ നീളം!
ഇന്റർനെറ്റിന്റെ ആഴിപ്പരപ്പിൽ ഇമ്മാതിരി സാംസ്കാരിക ബിംബങ്ങൾക്ക് പങ്കില്ല, പകിടയും. അതുതന്നെയാണ് സാക്ഷര സംസ്കാരത്തിൽനിന്നുണ്ടായിരിക്കുന്ന ചരിത്രമാറ്റത്തിന്റെ തെളിവ്. ഈടും കാമ്പുമുള്ള കൃതികളുടെ വായനക്കു നേരെയല്ല ഭീഷണി. അത്തരം കൃതികൾ വായിക്കുക എന്ന ആശയത്തിന് നേർക്കാണ്. കാരണം, ഇന്റർനെറ്റിന്റെ പ്രക്രിയകളോടും പ്രവർത്തനരീതിയോടും പൊരുത്തമില്ല, ഗാഢതക്കും സങ്കീർണതക്കും. അതുകൊണ്ടാണത് മറ്റേത് മാധ്യമത്തേക്കാളും വ്യത്യസ്തമായിരിക്കുന്നത്, മനുഷ്യരിൽ വരുത്തുന്ന മാറ്റത്തിന്റെ കാര്യത്തിൽ.
പരിണാമം മനുഷ്യനു തന്ന ആശിസ്സാണ് ശിരസ്സിലെ മെഴുകുമൂശ. മറിച്ച്, അതിന് ആയോരൂപമായിരുന്നെങ്കിൽ, എന്നേ അന്യംനിന്നു പോയേനേ മനുഷ്യജീവി. ആഴങ്ങളുടെ, അനന്തതയുടെ പര്യവേക്ഷണത്തിനായ് ചമക്കപ്പെട്ടതാണ് മെഴുമസ്തിഷ്കം. അങ്ങനെ മനുഷ്യസംസ്കൃതിയുടെ ആദിപൈതൃകങ്ങൾ കവിതയും ദർശനങ്ങളുമായി. ഇന്ന് നാം യു-ടേൺ ചെയ്ത് എതിർദിശയിലേക്കുള്ള പ്രയാണത്തിലാണ്. വെറുതെയങ്ങ് മാറിയതല്ല, ദിശ. മുൻഗണനകളെ അട്ടിമറിക്കുന്നൊരു പാതവ്യവസ്ഥിതി നാം തന്നെ ചമച്ചു. അതിലും കുഴപ്പമില്ല. പക്ഷേ, വഴിനടപ്പിനുവേണ്ട ഗൗനവും സൂക്ഷ്മതയുമില്ലാതെ അതിലങ്ങ് മുങ്ങിക്കഴിയുന്നു. എതിർചിന്തയില്ല, എതിർവായില്ല. ഈ പോക്കിലൊരു പ്രശ്നമുണ്ടെന്ന തോന്നൽപോലുമില്ല.
തോന്നില്ല, തോന്നാൽ വിടില്ലത്. ഇന്റർനെറ്റ് വ്യവസ്ഥിതിയുടെ നട്ടെല്ലുതന്നെ പ്രലോഭനീയമായ നഷ്ടപരിഹാരങ്ങളാണ്. എന്തെങ്കിലും നഷ്ടപ്പെടുന്നതായി തോന്നിയാൽ മോഹിപ്പിക്കുന്ന നേട്ടങ്ങളുടെ കലവറ നീട്ടിത്തരുമത്. അത്രക്കാണ് അതുവഴി കൈവരുന്ന ദൃശ്യ, ശ്രാവ്യ, വാച്യ സമ്പത്ത്. എങ്കിൽപിന്നെ, മുമ്പ് ചിന്തിച്ചുപോന്ന രീതിയിൽതന്നെ മേയാൻ എന്തിനുവിടണം, ചിന്തയെ?
പ്രശ്നം അവിടെത്തന്നെയാണ്. രണ്ട് അടിസ്ഥാന ധ്രുവങ്ങളുണ്ട് മനുഷ്യചിന്തക്ക്. ഒട്ടുമേ പുതുതല്ലത്, യവനകവി പണ്ടേ ചൂണ്ടിത്തന്നിരുന്നു– ‘‘കുറുക്കന് ഒരുപാട് കാര്യങ്ങളറിയാം. പന്നിക്ക് ഒരു വല്യ കാര്യവും.’’ പരപ്പും ആഴവും തമ്മിലെ അന്തരം. ഇൗ ധ്രുവങ്ങൾക്കിടയിൽ ആന്ദോളനംചെയ്തുകൊണ്ട് മനുഷ്യസംസ്കാരങ്ങൾ ചമച്ചിട്ടുണ്ട്, രണ്ടിന്റെയും മാതൃകകൾ. നമ്മുടെ സ്വന്തം സാഹിത്യത്തിൽനിന്നുദാഹരിച്ചാൽ, ഉള്ളൂർ ആദ്യത്തേതിന്റെ മാതൃക, ആശാൻ മറ്റതിന്റെയും.
ഇന്റർനെറ്റ് ഇതിൽ ആദ്യധ്രുവം വക. അതാണതിന്റെ കരുത്തും മഹിമയും. നിമിഷനേരംകൊണ്ട് എന്തും തൊടുത്തുതരും, തിരികെ പിടിച്ചുതരും അതിന്റെ തിരച്ചിലെന്ത്രങ്ങൾ. പിറ്റേനിമിഷം കൃഷ്ണമണി തിരിച്ചുവിടും, തികച്ചും പുതിയൊരിടത്തേക്ക്. എല്ലാം എല്ലാത്തിനോടും വള്ളിയിട്ടിരിക്കുന്നു. വല്ലിയാട്ടത്തിൽ സദാ ചഞ്ചലം, കണ്ണ്. ഈ ചലനത്തിലുണ്ട് ഊക്കും ഉഷാറും. അവധാനമായ പോക്കിനും ഗാഢതക്കും വിപരീതം. വിവരവിളവെടുപ്പിന്റെ പടക്കളമാണത്. ധ്യാനമൗനങ്ങളുടെ വിളംബിത വിതാനമല്ല. മനനവും ധ്യാനവുമൊക്കെ പോയാലെന്ത്? കിട്ടാൻ നവംനവങ്ങളായ എന്തോരമുള്ളപ്പോൾ, പോനാൽ പോകട്ടും പോടാ.
പക്ഷേ, കരുതുമ്പോലത്ര ലഘുവല്ല കഥ. ചിന്താരീതികളിലെ ഒരുപപാഠമല്ല മനനം; പലതിലൊന്നുമല്ല. സ്വന്തം അസ്തിത്വത്തിലേക്കുള്ള ദിശനീട്ടലാണ്, സ്വയം നടത്തുന്ന നോക്ക്. അസ്തിത്വം നിസ്സാരമോ യാദൃച്ഛികമോ അല്ലെന്നതിന് തെല്ലെങ്കിലും പഴുതനുവദിക്കുന്ന നിമിഷം, ഉള്ളിൽ അതുയിരെടുക്കും. ഉള്ളുതന്നെയാണ് മനനം. ഏകാന്തതയുടെ അഭാവത്തിൽ അതിന് നിലനിൽപില്ല. വിളംബിതചലനത്തിന് ഇടമില്ലാത്തിടത്ത് അതിന് ജീവനുമില്ല. ഇന്റർനെറ്റ് െവച്ചുനീട്ടുന്ന സമൃദ്ധമായ കലവറയിൽ അത് ശിരസ്സുയർത്തില്ല. കാരണം, അതവിടെ അനാവശ്യം. സ്വർഗത്തിലെ കട്ടുറുമ്പ്.
മുന്നിലെ വഴി രണ്ട്. ഒന്നുകിൽ ഡിജിറ്റൽ സൂപ്പർഹൈവേ സിരകളെ പരുവപ്പെടുത്തിത്തരും, അതിന് ശിരസ്സർപ്പിക്കുക. അല്ലെങ്കിൽ ആ വിധേയത്വമില്ലാതെ വഴിനടക്കുക, ‘ചലനപരിമിതി’ സ്വയം വരിച്ചുകൊണ്ട്. ഇവിടെ ശരിതെറ്റുകളില്ല. ഉള്ളത് പരിണാമപരമായ അനുകൂലനപ്രശ്നം മാത്രം. മെച്ചപ്പെടാനല്ലെങ്കിൽ ഒരു മാറ്റവും അനുകൂലനമല്ല, മൗഢ്യമാണ്. ഇതിൽ ഏത് ദിശക്കാണ് നാം ചുവടുെവച്ചിരിക്കുന്നത്?