Begin typing your search above and press return to search.

നിലമ്പൂർ ആർക്കാണ് വിലാപമാവുക?

നിലമ്പൂർ ആർക്കാണ്  വിലാപമാവുക?
cancel

നിലമ്പൂരിലെ ഉപതെരഞ്ഞെടുപ്പ്​ വിളിച്ചുവരുത്തിയതാണ്. ഇപ്പോഴാക​െട്ട രാഷ്​ട്രീയ നാടകങ്ങൾ അടിക്കടി അരങ്ങേറുന്നു. എന്താണ്​ നിലമ്പൂരിന്റെ രാഷ്​ട്രീയ ചായ്​വുകൾ? എന്താവും ഇൗ തെരഞ്ഞെടുപ്പിൽ ചർച്ച ചെയ്യപ്പെടുന്ന വിഷയങ്ങൾ? ആർക്കൊപ്പമാണ്​ മണ്ഡലം? –മുതിർന്ന മാധ്യമപ്രവർത്തക​ന്റെ വിശകലനവും നിരീക്ഷണവും. നിലമ്പൂർ നിയമസഭ ഉപതെരഞ്ഞെടുപ്പ് അവിടെ മത്സരിക്കുന്ന എല്ലാവർക്കും നിർണായകമാവുകയാണ്. ഇരു മുന്നണികളെ സംബന്ധിച്ചും വിവാദ നായകൻ പി.വി. അൻവറിനെ സംബന്ധിച്ചും ഇത് നിലനിൽപിന്‍റെ പോരാട്ടമാണ്. മൂന്നാംപക്കത്തിന് ഊഴംകാത്തിരിക്കുന്ന ഇടതു മുന്നണിക്കാണെങ്കിൽ ഇത് ജീവൻമരണ പോരാട്ടമാണ്. ഒമ്പതു വർഷമായി...

Your Subscription Supports Independent Journalism

View Plans
  • Unlimited access to Madhyamam Weekly Articles and Archives
  • ........
  • Experience ‘Ad Free’ article pages
നിലമ്പൂരിലെ ഉപതെരഞ്ഞെടുപ്പ്​ വിളിച്ചുവരുത്തിയതാണ്. ഇപ്പോഴാക​െട്ട രാഷ്​ട്രീയ നാടകങ്ങൾ അടിക്കടി അരങ്ങേറുന്നു. എന്താണ്​ നിലമ്പൂരിന്റെ രാഷ്​ട്രീയ ചായ്​വുകൾ? എന്താവും ഇൗ തെരഞ്ഞെടുപ്പിൽ ചർച്ച ചെയ്യപ്പെടുന്ന വിഷയങ്ങൾ? ആർക്കൊപ്പമാണ്​ മണ്ഡലം? –മുതിർന്ന മാധ്യമപ്രവർത്തക​ന്റെ വിശകലനവും നിരീക്ഷണവും.

നിലമ്പൂർ നിയമസഭ ഉപതെരഞ്ഞെടുപ്പ് അവിടെ മത്സരിക്കുന്ന എല്ലാവർക്കും നിർണായകമാവുകയാണ്. ഇരു മുന്നണികളെ സംബന്ധിച്ചും വിവാദ നായകൻ പി.വി. അൻവറിനെ സംബന്ധിച്ചും ഇത് നിലനിൽപിന്‍റെ പോരാട്ടമാണ്. മൂന്നാംപക്കത്തിന് ഊഴംകാത്തിരിക്കുന്ന ഇടതു മുന്നണിക്കാണെങ്കിൽ ഇത് ജീവൻമരണ പോരാട്ടമാണ്. ഒമ്പതു വർഷമായി അധികാരത്തിന് പുറത്തിരിക്കുന്ന ഐക്യ ജനാധിപത്യ മുന്നണിക്കാകട്ടെ അടുത്ത നിയമസഭ തെരഞ്ഞെടുപ്പിൽ അധികാരത്തിലെത്താൻ വഴി തുറക്കുമോ എന്നതിനുള്ള ലിറ്റ്മസ് പരിശോധനയാണ് ഈ തെരഞ്ഞെടുപ്പ്. ഇരു മുന്നണികളോടും പടവെട്ടി നിൽക്കുന്ന പി.വി. അൻവറിന്‍റെ തൃണമൂൽ കോൺഗ്രസിനോ, കേരള രാഷ്ട്രീയത്തിൽ സ്ഥാനമുണ്ടോ എന്നറിയാനുള്ള ആദ്യ തെരഞ്ഞെടുപ്പും. മത്സരിക്കാൻ മടിച്ചുനിന്ന ബി.ജെ.പി ക്രിസ്ത്യൻ കാർഡ് വിലപ്പോവുമോ എന്ന പരീക്ഷണത്തിനാണ് ഒടുവിൽ തയാറായിട്ടുള്ളത്. ഇതുകൊണ്ടെല്ലാം ഉപതെരഞ്ഞെടുപ്പ് തീപാറുന്ന മത്സരമാവും കാഴ്ചവെക്കുക.

പുതിയ രാഷ്ട്രീയ സാഹചര്യത്തിൽ മണ്ഡലത്തിന്‍റെ 1965 മുതലുള്ള ചരിത്രം നോക്കി വിധിയെഴുതാനാവില്ല. പലജാതി മലക്കംമറിച്ചിലുകൾ നടത്തി അവസാനം സ്ഥാനാർഥിക്കുപ്പായമിട്ട് രംഗത്തിറങ്ങിയിട്ടുള്ള, ഈ ഉപതെരഞ്ഞെടുപ്പിനു തന്നെ കാരണക്കാരനായ തൃണമൂൽ കോൺഗ്രസ് നേതാവ് പി.വി. അൻവർ തന്നെയായിരിക്കും ഈ തെരഞ്ഞെടുപ്പിന്‍റെ ഫോക്കസ് എന്ന കാര്യത്തിൽ സംശയമില്ല. അൻവറിന്‍റെ സ്ഥാനാർഥിത്വം തങ്ങൾക്ക് വിഷയമല്ലെന്ന് ഇരു മുന്നണി നേതാക്കളും ആവർത്തിക്കുന്നുണ്ടെങ്കിലും അൻവർ പിടിക്കുന്ന വോട്ട് ഇരുകൂട്ടർക്കും നിർണായകം തന്നെയാണ്. നിലമ്പൂരിലെ അവസാന നിയമസഭ തെരഞ്ഞെടുപ്പിൽ (2021) അൻവർ ജയിച്ചത് 2700 വോട്ടിന്‍റെ ഭൂരിപക്ഷത്തിനാണ്.

17ാം കേരള നിയമസഭ തെരഞ്ഞെടുപ്പിന്‍റെ പടിവാതിൽക്കൽ വെച്ചു നടക്കുന്ന ഈ ഉപതെരഞ്ഞെടുപ്പ് പല കാരണങ്ങൾകൊണ്ട് ഏറെ പ്രാധാന്യമുള്ളതായി മാറിയിരിക്കയാണ്. 2006ന് ശേഷം ഒരിക്കൽകൂടി പാർട്ടി ചിഹ്നം പരീക്ഷിക്കാനൊരുങ്ങുകയാണ് സി.പി.എം. അതിനായി നിലമ്പൂർ മണ്ഡലത്തിലെ പോത്തുകൽ സ്വദേശിയും പാർട്ടി സംസ്ഥാന സെക്ര​േട്ടറിയറ്റംഗവുമായ എം. സ്വരാജിനെ തന്നെയാണ് അവർ രംഗത്തിറക്കിയിട്ടുള്ളത്. 1987 മുതൽ ഏതാണ്ട് മൂന്ന് പതിറ്റാണ്ടു കാലം മണ്ഡലം കുത്തകയാക്കി വെച്ചിരുന്ന കോൺഗ്രസ് നേതാവ് ആര്യാടൻ മുഹമ്മദിന്‍റെ മകൻ ഷൗക്കത്ത് രണ്ടാമതൊരിക്കൽ കൂടി നിലമ്പൂരിന്‍റെ മനസ്സറിയാൻ ഇറങ്ങിപ്പുറപ്പെട്ടിരിക്കയാണ്. ഇത് മണ്ഡലത്തിൽ നടക്കുന്ന മൂന്നാമത് ഉപതെരഞ്ഞെടുപ്പാണ്. മണ്ഡലം രൂപവത്കരിക്കപ്പെട്ട് അഞ്ച് വർഷമായപ്പോഴാണ് ആദ്യ ഉപതെരഞ്ഞെടുപ്പ്. 10 വർഷം കഴിഞ്ഞ് 1980ലായിരുന്നു രണ്ടാമത്തെ ഉപതെരഞ്ഞെടുപ്പ്. നാലര പതിറ്റാണ്ടിനു ശേഷമാണ് മൂന്നാമത് ഉപതെരഞ്ഞെടുപ്പ് നടക്കുന്നത്.

കുഞ്ഞാലിയുടെ ചോരയും സി.പി.എം രാഷ്ട്രീയവും

കിഴക്കൻ ഏറനാട്ടിലെ തോട്ടം തൊഴിലാളികൾക്കിടയിൽ പ്രവർത്തിച്ചാണ് സഖാവ് കെ. കുഞ്ഞാലി കമ്യൂണിസ്റ്റ് പാർട്ടിക്ക് നിലമ്പൂർ മേഖലയിൽ ശക്തമായ വേരുകൾ പടർത്തുന്നത്. അതുകൊണ്ടുതന്നെ മണ്ഡലം രൂപവത്കരിക്കപ്പെട്ട ശേഷം നടന്ന രണ്ട് നിയമസഭ തെരഞ്ഞെടുപ്പുകളിലും (1965, 67) പാർട്ടി ചിഹ്നത്തിൽ മത്സരിച്ച കുഞ്ഞാലിയെയാണ് നിലമ്പൂരുകാർ തങ്ങളുടെ പ്രതിനിധിയായി തെരഞ്ഞെടുത്തത്. മൂന്നും നാലും നിയമസഭകളിലേക്ക് നടന്ന രണ്ട് തെരഞ്ഞെടുപ്പിലും കുഞ്ഞാലി തോൽപിച്ചത് കോൺഗ്രസിലെ ആര്യാടൻ മുഹമ്മദിനെയായിരുന്നു.

എന്നാൽ, മണ്ഡലത്തിൽ അജയ്യനായി തുടർന്ന കുഞ്ഞാലിക്ക് 1969 ജൂലൈ 26ന് വെടിയേറ്റു. 28ന് അദ്ദേഹം മരിക്കുകയും ചെയ്തു. എട്ടു മാസത്തിനുശേഷം 1970 ഏപ്രിലിൽ നടന്ന ഉപതെരഞ്ഞെടുപ്പിൽ പക്ഷേ, കോൺഗ്രസിലെ എം.പി. ഗംഗാധരനാണ് വിജയിച്ചത്, തോറ്റത് സി.പി.എമ്മിലെ സി.പി. അബൂബക്കറും. തുടർന്ന് സെപ്റ്റംബറിൽ നടന്ന നിയമസഭ തെരഞ്ഞെടുപ്പിലും കോൺഗ്രസിലെ ഗംഗാധരൻ തന്നെയാണ് തെരഞ്ഞെടുക്കപ്പെട്ടത്. പാർട്ടി ചിഹ്നത്തിൽ സി.പി.എമ്മിലെ പി.വി. കുഞ്ഞിക്കണ്ണൻ 2811 വോട്ടിന് തോറ്റു. ’77ലെ നിയമസഭ തെരഞ്ഞെടുപ്പിൽ ആര്യാടൻ മുഹമ്മദ് വീണ്ടും രംഗത്തു വന്നു. സി.പി.എമ്മിലെ കെ. സെയ്താലിക്കുട്ടിയെ 7715 വോട്ടിനാണ് തോൽപ്പിച്ചത്.

1980ൽ കോൺഗ്രസ് പിളർന്നു. എ.കെ. ആന്‍റണി കർണാടക മുഖ്യമന്ത്രിയായിരുന്ന ദേവരാജ് അർസിന്‍റെ നേതൃത്വത്തിലുള്ള കോൺഗ്രസിന്‍റെ (കോൺഗ്രസ്-യു) ഭാഗമായപ്പോൾ കെ. കരുണാകരൻ ഇന്ദിര ഗാന്ധിയുടെ (കോൺഗ്രസ് -ഐ) കൂടെ ഉറച്ചുനിന്നു. ആര്യാടൻ മുഹമ്മദ് ആന്‍റണിയോടൊപ്പമായിരുന്നു. കോൺഗ്രസ് -യുവിനെ കൂടെനിർത്തിയാണ് സി.പി.എം നേതൃത്വം നൽകുന്ന ഇടതു മുന്നണി ’80ലെ പൊതുതെരഞ്ഞെടുപ്പിനെ നേരിട്ടത്. ആര്യാടൻ മുഹമ്മദ് മുന്നണി സ്ഥാനാർഥിയായി പൊന്നാനിയിൽനിന്ന് പാർലമെന്‍റിലേക്ക് മത്സരിച്ചെങ്കിലും മുസ്‍ലിം ലീഗിലെ ജി.എം. ബനാത്ത് വാലയോട് തോറ്റു. നിലമ്പൂരിൽനിന്ന് നിയമസഭയിലേക്ക് മത്സരിച്ച് ജയിച്ചത് കോൺഗ്രസ് -യുവിലെ സി. ഹരിദാസ് ആയിരുന്നു.

തോറ്റത് കോൺഗ്രസ്-ഐയിലെ ടി.കെ. ഹംസ. 93 സീറ്റുമായി ഇ.കെ. നായനാർ മന്ത്രിസഭ കേരളത്തിൽ അധികാരത്തിൽ വന്നു. കോൺഗ്രസ് -യുവിന് ഒരു മന്ത്രി സ്ഥാനം നൽകാൻ നായനാർ മന്ത്രിസഭ തീരുമാനമെടുത്തപ്പോൾ നറുക്ക് വീണത് ആര്യാടൻ മുഹമ്മദിന്. മന്ത്രിയായ ആര്യാടൻ പക്ഷേ, നിയമസഭാംഗമായിരുന്നില്ല. അതിനാൽ ആര്യാടന് നിയമസഭയിലേക്ക് മത്സരിക്കാൻ, നിലമ്പൂരിൽനിന്ന് ജയിച്ച സി. ഹരിദാസ് തെരഞ്ഞെടുക്കപ്പെട്ട് 10 ദിവസത്തിനകം സീറ്റ് ഒഴിഞ്ഞുകൊടുത്തു. യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്‍റായിരുന്ന മുല്ലപ്പള്ളി രാമചന്ദ്രനെ തോൽപിച്ച് ഇടതു മുന്നണി ടിക്കറ്റിൽ ആര്യാടൻ നിയമസഭയിലെത്തി. രണ്ടു തവണ കുഞ്ഞാലിയോട് തോറ്റ, കുഞ്ഞാലി വധത്തിൽ പങ്കുണ്ടെന്ന് നിലമ്പൂരിലെ സി.പി.എമ്മുകാർ ഇപ്പോഴും വിശ്വസിക്കുന്ന ആര്യാടൻ മുഹമ്മദിനെ, കുഞ്ഞാലിയുടെ ചോര വീണ മണ്ണിൽനിന്ന് ജയിപ്പിച്ചാണ് മുന്നണി മന്ത്രിയാക്കിയത്. കുഞ്ഞാലിയുടെ ചോര കലർന്ന മണ്ണിന്‍റെ ആവേശത്തിലാണ് ഇക്കുറിയും സി.പി.എമ്മും മുന്നണിയും നിലമ്പൂരിൽ വോട്ടു തേടുന്നത്.

 

ആര്യാടൻ ഷൗക്കത്തും എം. സ്വരാജും തെരഞ്ഞെടുപ്പ്​ പ്രചാരണത്തിനിടെ

‘സ്വതന്ത്ര’ പരീക്ഷണത്തിന്‍റെ വിജയവും പരാജയവും

നിലമ്പൂരിൽ സി.പി.എം ‘സ്വതന്ത്രൻ’ പരീക്ഷണത്തിന് തുടക്കം കുറിക്കുന്നത് 1982ലെ തെരഞ്ഞെടുപ്പിലാണ്. തുടക്കം വൻ വിജയമാവുകയുംചെയ്തു. കോൺഗ്രസിൽനിന്ന് ഡി.സി.സി പ്രസിഡന്‍റായിരുന്ന ടി.കെ. ഹംസയെ അടർത്തിയെടുത്താണ് നിലമ്പൂരിൽ സ്വതന്ത്രവേഷത്തിൽ മത്സരിപ്പിച്ചത്. കോൺഗ്രസ് സ്ഥാനാർഥി ആര്യാടൻ മുഹമ്മദ് 1566 വോട്ടിന് ഹംസക്കു മുന്നിൽ അടിയറവ് പറഞ്ഞു. അടുത്ത തെരഞ്ഞെടുപ്പിൽ (1987) സി.പി.എം വീണ്ടും പാർട്ടി ചിഹ്നം പരീക്ഷിച്ചെങ്കിലും പരാജയമായിരുന്നു ഫലം. പാർട്ടി സ്ഥാനാർഥിയായ ദേവദാസ് പൊ​െറ്റക്കാട്ട് ആര്യാടനോട് പരാജയപ്പെട്ടത് 10,333 വോട്ടിനാണ്. ആര്യാടൻ മത്സരിച്ച തുടർന്നുള്ള മൂന്ന് (1991, 1996, 2001) തെരഞ്ഞെടുപ്പുകളിലും ഇടതു മുന്നണി സ്വതന്ത്രനെ പരീക്ഷിച്ചെങ്കിലും വിജയിക്കാനായില്ല. 2006ൽ മാറ്റിപ്പിടിച്ചു, ശ്രീരാമകൃഷ്ണനെ പാർട്ടി ചിഹ്നത്തിൽ നിർത്തി. അപ്പോൾ ആര്യാടന്‍റെ ഭൂരിപക്ഷം 18,070. അടുത്ത തെരഞ്ഞെടുപ്പിൽ (2011) എം. തോമസ് മാത്യുവിനെ സ്വതന്ത്രനാക്കിയെങ്കിലും ആര്യാടന്‍റെ കുത്തൊഴുക്കിൽ കര പിടിച്ചില്ല. പിന്നീട് 2016ലെ തെരഞ്ഞെടുപ്പിലാണ് കോൺഗ്രസിൽനിന്നുതന്നെയുള്ള പി.വി. അൻവറിനെ സ്വതന്ത്രനാക്കി നിയമസഭയിലെത്തിക്കുന്നത്. അടുത്ത തെരഞ്ഞെടുപ്പിലും പരീക്ഷണം വിജയിപ്പിക്കാനായെങ്കിലും ആ ആഹ്ലാദം കാലാവധി പൂർത്തിയാക്കിയില്ല.

വിളിച്ചുവരുത്തിയ തെരഞ്ഞെടുപ്പ്

2025 ജനുവരി 13ന് പി.വി. അൻവർ എം.എൽ.എ സ്ഥാനം രാജിവെച്ചതോടെയാണ് നിലമ്പൂരിൽ ഉപതെരഞ്ഞെടുപ്പ് വേണ്ടിവന്നത്. 2018ൽ അൻവറിന്‍റെ കോഴിക്കോട് ജില്ലയിലെ കക്കാടംപൊയിലിലുള്ള തീം പാർക്കിലെ ചെക്ഡാം അനധികൃതമാണെന്ന് ആരോപിച്ച് റവന്യൂ വകുപ്പ് നടപടി തുടങ്ങിയതോടെ അൻവർ സർക്കാറുമായി ഇടയാൻ തുടങ്ങി. റവന്യൂ, വനം വകുപ്പുകൾ ഭരിക്കുന്ന സി.പി.ഐക്കെതിരെയായിരുന്നു ആദ്യ വിമർശനം.

പിന്നീട് മലപ്പുറം ജില്ലയിലെ സ്വർണക്കടത്ത് വിഷയത്തിലും മറ്റും പൊലീസ് മേധാവികൾക്കെതിരെയും മുഖ്യമന്ത്രി പിണറായി വിജയനെതിരെയും രൂക്ഷ വിമർശനങ്ങളുമായി അൻവർ മാധ്യമങ്ങൾക്കു മുന്നിൽ വന്നു. അതോടെ, മുന്നണിയുമായും സി.പി.എമ്മുമായുള്ള അൻവറിന്‍റെ ബന്ധം കൂടുതൽ വഷളായി. ഇതിനിടയിൽ അൻവർ ആഫ്രിക്കയിലേക്ക് മുങ്ങിയതും വിവാദമായിരുന്നു. വിവാദങ്ങൾക്കിടയിൽ അൻവർ പുതിയ പാർട്ടിയും രൂപവത്കരിച്ചു –ഡെമോക്രാറ്റിക് മൂവ്മെന്‍റ് ഓഫ് കേരള (ഡി.എം.കെ). സി.പി.എം ബന്ധം അവസാനിപ്പിക്കാൻ തീരുമാനിച്ച അൻവർ, യു.ഡി.എഫിലെ ഘടകകക്ഷികളുമായി ബന്ധപ്പെട്ടെങ്കിലും അനുകൂല പ്രതികരണമില്ലാത്തതിനെ തുടർന്ന് തമിഴ്നാട് ഡി.എം.കെയുടെ സഹായവും തേടി. അതിന് സി.പി.എം തടയിട്ടതോടെ പശ്ചിമ ബംഗാൾ ഭരണകക്ഷിയായ തൃണമൂൽ കോൺഗ്രസുമായി ബന്ധം സ്ഥാപിച്ച അൻവർ, തന്‍റെ ഡി.എം.കെയെ അതിൽ ലയിപ്പിക്കുകയുമായിരുന്നു.

‘പിണറായിസ’ത്തോട് പടപൊരുതി എം.എൽ.എ സ്ഥാനം രാജിവെച്ച അന്‍വർ പിന്നീട് തലവേദനയാവുന്നത് യു.ഡി.എഫിനാണ്. യു.ഡി.എഫിന്‍റെ ഭാഗമാവാൻ താൽപര്യം പ്രകടിപ്പിച്ച അൻവറിനെ പെട്ടെന്ന് മുന്നണിയിൽ എടുക്കുന്നതിൽ ഘടകകക്ഷികൾക്കിടയിൽ, പ്രത്യേകിച്ച് മുസ്‍ലിം ലീഗിനും കോൺഗ്രസിനുമിടയിൽ അഭിപ്രായ വ്യത്യാസമുണ്ടായി. അൻവർ മുന്നോട്ടുവെച്ച വിട്ടുവീഴ്ചയില്ലാത്ത ആവശ്യങ്ങളാണ് യു.ഡി.എഫിനെ പ്രതിസന്ധിയിലാക്കിയത്. തന്‍റെ പാർട്ടിയെ ഘടകകക്ഷിയാക്കണമെന്ന ആവശ്യം, ആര്യാടൻ ഷൗക്കത്തിനോടുള്ള എതിർപ്പ്, മലപ്പുറം ജില്ല കോൺഗ്രസ് കമ്മിറ്റി പ്രസിഡന്‍റ് വി.എസ്. ജോയി ആയിരിക്കണം നിലമ്പൂരിലെ കോൺഗ്രസ് സ്ഥാനാർഥിയെന്ന പിടിവാശി എന്നിവയെല്ലാം നേതൃത്വത്തിന് ദഹിക്കാത്തതായിരുന്നു. പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ അൻവറിനെതിരെ ശക്തമായ നിലപാട് സ്വീകരിച്ചപ്പോൾ മുസ്‍ലിം ലീഗ് അഖിലേന്ത്യാ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി മാധ്യസ്ഥ്യ ശ്രമങ്ങൾക്കിറങ്ങി.

അൻവറിനെ മുന്നണിയിൽ കൊണ്ടുവരുന്നതിനോട് കോൺഗ്രസ് നേതാക്കളിൽനിന്നുതന്നെ ഭിന്നസ്വരങ്ങളുണ്ടായി. ഇതിനിടയിൽ ആര്യാടൻ ഷൗക്കത്തിനെ കോൺഗ്രസ് സ്ഥാനാർഥിയായി പ്രഖ്യാപിക്കുകയും ചെയ്തു. തൃണമൂൽ കോൺഗ്രസിന് അസോസിയേറ്റ് അംഗത്വം പ്രഖ്യാപിച്ച് കോൺഗ്രസ് കാത്തിരുന്നെങ്കിലും അൻവർ ആ വഴിക്ക് വന്നില്ല. ഒടുവിൽ അൻവർ അടഞ്ഞ അധ്യായമാണെന്ന് വി.ഡി. സതീശൻ പ്രഖ്യാപിക്കുകയും കുഞ്ഞാലിക്കുട്ടി മാധ്യസ്ഥ്യ ശ്രമങ്ങളിൽനിന്ന് പിന്മാറുകയുംചെയ്തു. തൃണമൂലിന്‍റെ മുന്നണി പ്രവേശ ചർച്ചകൾക്കിടയിൽതന്നെ അൻവർ ഷൗക്കത്തിനും പ്രതിപക്ഷ നേതാവിനുമെതിരെ അമ്പുകൾ തൊടുത്തുകൊണ്ടിരുന്നു. കുഞ്ഞാലിക്കുട്ടിയിലും ലീഗിലും വിശ്വാസമർപ്പിച്ചിരുന്ന അൻവർ, ആ വിശ്വാസം എ.ഐ.സി.സിയിലേക്കും സെക്രട്ടറി കെ.സി. വേണുഗോപാലിലേക്കും നീട്ടിയെറിഞ്ഞെങ്കിലും ലക്ഷ്യം കണ്ടില്ല.

 

പി.വി. അൻവർ,അഡ്വ. മോഹൻ ജോർജ്,അഡ്വ. സാദിഖ് നടുത്തൊടി,ആര്യാടൻ ഷൗക്കത്ത്,എം. സ്വരാജ്

പിണക്കങ്ങൾ മാറാതെ കോൺഗ്രസ്; അതൃപ്തി പരസ്യമാക്കി ലീഗും

2016ൽ നഷ്ടപ്പെട്ട സീറ്റ് തിരിച്ചുപിടിക്കാനുള്ള പോരാട്ടമാണ് കോൺഗ്രസ് നടത്തുന്നത്. പക്ഷേ, മലപ്പുറം കോൺഗ്രസിൽ ആര്യാടൻ മുഹമ്മദിന്‍റെ കാലശേഷം പ്രബലമായ രണ്ടു വിഭാഗങ്ങൾ തമ്മിലുള്ള വടംവലി പ്രകടമാണ്. മുൻ മന്ത്രി എ.പി. അനിൽകുമാറിന്‍റെ പിന്തുണയുള്ള വി.എസ്. ജോയിയും ആര്യാടൻ മുഹമ്മദിന്‍റെ മകനും കെ.പി.സി.സി സെക്രട്ടറിയുമായ ആര്യാടൻ ഷൗക്കത്തും തമ്മിലുള്ള പോര് നിലമ്പൂർ ഉപതെരഞ്ഞെടുപ്പോടെ മറനീക്കുകയും ചെയ്തു. ഇതിനുമുമ്പ് ഡി.സി.സി സംഘടിപ്പിച്ച ഫലസ്തീൻ ഐക്യദാർഢ്യത്തിന് ബദലായി ആര്യാടൻ ഷൗക്കത്തിന്‍റെ നേതൃത്വത്തിൽ ഫലസ്തീൻ ഐക്യദാർഢ്യ സമ്മേളനം നടത്തിയത് കെ.പി.സി.സി അച്ചടക്ക സമിതിയുടെ മുന്നിലെത്തിയതാണ്. അച്ചടക്ക സമിതി ഷൗക്കത്തിനെ വിളിച്ചുവരുത്തുകയും ചെയ്തിരുന്നു.

ക്രിസ്ത്യൻ വിഭാഗത്തിന് നിർണായക സ്വാധീനമുള്ള മണ്ഡലത്തിൽ ഇത്തവണ ഒരു ക്രിസ്ത്യൻ സ്ഥാനാർഥിയെ നിർത്തണമെന്ന ആവശ്യം ആര്യാടൻ ഷൗക്കത്തിനെ എതിർക്കുന്നവർ നേരത്തേ ഉന്നയിച്ചിരുന്നു. ഇത് കെ.പി.സി.സി നേതൃത്വത്തിന്‍റെ പരിഗണനയിലുമായിരുന്നു. അതിന് അൻവറിന്‍റെ പിന്തുണകൂടിയായപ്പോൾ അത് നിലമ്പൂർ സീറ്റിനായുള്ള തന്‍റെ കാത്തിരിപ്പിന് തിരിച്ചടിയാവുമെന്ന് വിലയിരുത്തി ഷൗക്കത്ത് ക്യാമ്പും ചില കരുനീക്കങ്ങൾ നടത്തി. ഷൗക്കത്തിന് സീറ്റ് കൊടുത്തില്ലെങ്കിൽ ഇടതു പാളയത്തിലേക്ക് മാറുമെന്ന സൂചന കെ.പി.സി.സി നേതൃത്വത്തിലെത്തിക്കാനും അവർക്ക് കഴിഞ്ഞു. അവസരം മുതലെടുക്കാൻ സി.പി.എമ്മും ഷൗക്കത്തിൽ കണ്ണുവെച്ചു. ഷൗക്കത്ത് അപ്പുറത്തായാൽ വിജയം അവിടെയായിരിക്കുമെന്നുറപ്പുള്ള കെ.പി.സി.സി നേതൃത്വം അതുകൊണ്ടുതന്നെ വി.എസ്. ജോയിയെ വെട്ടി ഷൗക്കത്തിനെ തന്നെ സ്ഥാനാർഥിയായി എ.ഐ.സി.സിക്ക് ശിപാർശ ചെയ്യുകയായിരുന്നു. മാത്രമല്ല ജോയിക്കു വേണ്ടി അൻവർ പരസ്യമായി രംഗത്തിറങ്ങിയിരിക്കെ, മുന്നണിക്ക് പുറത്തുള്ള ഒരാളുടെ സമ്മർദത്തിന് വഴങ്ങിയെന്ന ദുഷ്പേരും അതിന്‍റെ പ്രത്യാഘാതങ്ങളും നേരിടേണ്ടിവരുമെന്ന ആശങ്കയും കെ.പി.സി.സിക്കുണ്ടായിരുന്നു.

അതേസമയം, അൻവറിനെ തഴഞ്ഞത് കോൺഗ്രസ് നേതൃത്വത്തിൽ അസ്വാരസ്യങ്ങൾക്ക് വഴിതുറക്കുകയും ചെയ്തു. മുൻ കെ.പി.സി.സി പ്രസിഡന്‍റ് സുധാകരനും മറ്റും അൻവറിനോടുള്ള താൽപര്യം പരസ്യമായി പ്രകടിപ്പിക്കാൻ തയാറായി. അൻവർ കൂടെനിന്നാൽ നിലമ്പൂരിൽ വിയർക്കാതെ ജയിച്ചുകയറാമെന്ന വിലയിരുത്തലായിരുന്നു അവർക്ക്.

അത്തരമൊരു അഭിപ്രായമുള്ളതുകൊണ്ടുതന്നെയാണ് മുസ്‍ലിം ലീഗും അൻവറിനെ അനുനയിപ്പിക്കാൻ ശ്രമങ്ങൾ നടത്തിയത്. പക്ഷേ, അൻവറിനോട് ചർച്ച വേണ്ടെന്ന കോൺഗ്രസ് നേതൃത്വത്തിന്‍റെ ഉറച്ച നിലപാട് അവരുടെ ശ്രമങ്ങൾക്ക് തടയിടുകയായിരുന്നു. അടുത്ത തെരഞ്ഞെടുപ്പിലെങ്കിലും അധികാരത്തിലേറാനായില്ലെങ്കിൽ പാർട്ടിക്ക് പിടിച്ചുനിൽക്കാനാവില്ലെന്ന വിലയിരുത്തൽ ലീഗ് നേതൃത്വത്തിലും അണികളിലുമുണ്ട്. അപ്പോൾ നിലമ്പൂർ ഉപതെരഞ്ഞെടുപ്പ് എങ്ങനെയെങ്കിലും വിജയിച്ച് അടുത്ത നിയമസഭ തെരഞ്ഞെടുപ്പ് വിജയത്തിലേക്കുള്ള ചവിട്ടുപടിയാക്കണമെന്ന ആഗ്രഹത്തിലാണ് ലീഗുള്ളത്. അൻവറിനെ പുറത്ത് നിർത്തിയതിലൂടെ തെരഞ്ഞെടുപ്പ് വിജയം ശ്രമകരമായെന്ന വിലയിരുത്തലിലാണ് കഴിഞ്ഞയാഴ്ച മലപ്പുറത്തു നടന്ന മുസ്‍ലിം ലീഗ് നേതൃയോഗത്തിൽ കോൺഗ്രസ് നേതൃത്വത്തിനെതിരെ, പ്രത്യേകിച്ച് പ്രതിപക്ഷ നേതാവിനെതിരെ വിമർശനങ്ങളുണ്ടായത്.

സ്വരാജിന്‍റെ സ്ഥാനാർഥിത്വം

മികച്ചൊരു സ്ഥാനാർഥിയെ കളത്തിലിറക്കാൻ കഴിഞ്ഞ ആവേശത്തിലാണ് നിലമ്പൂരിലെ സി.പി.എം നേതൃത്വവും അണികളും. നിലമ്പൂരുകാരനായ സ്വരാജിന് സ്വന്തം മണ്ഡലത്തിൽ കിട്ടിയ സ്വീകരണത്തിലും തുടർന്ന് സ്വരാജ് നിലമ്പൂരിൽനിന്ന് വഴിക്കടവിലേക്ക് നടത്തിയ റോഡ്ഷോയിലും ഇത് പ്രകടമാവുകയുംചെയ്തു. എന്നാൽ, സ്വരാജിന്‍റെ സ്ഥാനാർഥിത്വം പാർട്ടി അവസാന നിമിഷത്തിലെടുത്ത തീരുമാനമാണ്. സ്ഥാനാർഥിയെ തീരുമാനിക്കാനുള്ള പാർട്ടി സെക്ര​േട്ടറിയറ്റ് യോഗം നടക്കുന്ന ദിവസം രാവിലെ വരെ സ്വതന്ത്ര സ്ഥാനാർഥികൾക്കായുള്ള തിരച്ചിലിലായിരുന്നു പ്രാദേശിക നേതൃത്വം.

 

നിലമ്പൂർ ഗവ. ആശുപത്രി സൂപ്രണ്ട് ഡോ. ഷിനാസ് ബാബു, ജില്ല പഞ്ചായത്ത് അംഗം ഷെറോണ റോയ്, മുൻ സ്ഥാനാർഥിയായിരുന്ന തോമസ് മാത്യു, മുൻ ഫുട്ബാൾ താരം യു. ഷറഫലി, ഏറ്റവും അവസാനം അന്തരിച്ച മുൻ ഡി.സി.സി പ്രസിഡന്‍റ് വി.വി. പ്രകാശിന്‍റെ ഭാര്യ സ്മിത, ഡി.സി.സി സെക്രട്ടറി എൻ.എ. കരീം എന്നിവരെല്ലാം പാർട്ടി ലിസ്റ്റിലുണ്ടായിരുന്നവരുമാണ്. സ്വരാജാവട്ടെ നിലമ്പൂരിൽ മത്സരിക്കാൻ താൽപര്യം പ്രകടിപ്പിച്ചിരുന്നുമില്ല. സ്ഥാനാർഥി ചർച്ചകൾക്കിടെയാണ് യൂത്ത് കോൺഗ്രസ് നേതാവ് രാഹുൽ മാങ്കൂട്ടത്തിൽ അടക്കമുള്ളവർ എം. സ്വരാജിനെ മത്സരിപ്പിക്കാൻ പാർട്ടിയെ വെല്ലുവിളിക്കുന്നത്. മറ്റു പാർട്ടികളിൽനിന്ന് അടർത്തിയെടുത്തവർ തിരിച്ചുപോക്ക് പതിവാക്കിയിരിക്കെ ഇനിയും സ്വതന്ത്ര പരീക്ഷണം വേണോ എന്ന സംശയവും പാർട്ടിക്കാർക്കിടയിലുണ്ടായിരുന്നു. സ്വാധീനമുള്ള സ്വതന്ത്ര സ്ഥാനാർഥിയെ കിട്ടാത്തതിന്‍റെ കൂടി പശ്ചാത്തലത്തിലാണ് സ്വരാജ് തന്നെ മത്സരിക്കട്ടെ എന്ന നിലപാടിലേക്ക് പാർട്ടിയെത്തുന്നത്.

അതേസമയം സി.പി.എമ്മിന് നിലമ്പൂരിൽ മത്സരിപ്പിക്കാൻ കിട്ടിയ ശക്തനായ സ്ഥാനാർഥിയാണ് സ്വരാജ്. പാർട്ടി നിലപാടുകളിൽ ഉറച്ചുനിൽക്കുന്ന പാർട്ടി അണികളെയും പുറത്തുള്ളവരെയും പക്വതയോടെ അഭിസംബോധന ചെയ്യാൻ കഴിയുന്ന അപൂർവം നേതാക്കളിലൊരാളാണ് സ്വരാജ്. നിയമ ബിരുദവും മലയാളത്തിലും സോഷ്യോളജിയിലും ബിരുദാനന്തര ബിരുദവുമുള്ള സ്വരാജ് എസ്.എഫ്.ഐ, ഡി.വൈ.എഫ്.ഐ എന്നിവയുടെ നേതൃസ്ഥാനം വഹിച്ചിട്ടുള്ള വ്യക്തിയാണ്. 2016ൽ തൃപ്പൂണിത്തുറയിൽനിന്ന് കോൺഗ്രസിലെ കെ. ബാബുവിനെ തോൽപിച്ച് നിയമസഭയിലെത്തിയ സ്വരാജ് കഴിഞ്ഞ തെരഞ്ഞെടുപ്പിൽ ബാബുവിനോട് തന്നെ തോൽക്കുകയും ചെയ്തു.

നിലപാടുകളിൽ ചാഞ്ചാടി അൻവർ

ഈ തെരഞ്ഞെടുപ്പിൽ ഏറ്റവും കൂടുതൽ ചർച്ച ചെയ്യപ്പെട്ട ഒരു കാര്യം അൻവറിന്‍റെ ചാഞ്ചാട്ടമാണ്. രാജിവെക്കുേമ്പാൾ ഇനി നിലമ്പൂരിൽ മത്സരിക്കാനില്ലെന്നാണ് അൻവർ പറഞ്ഞിരുന്നത്. ഏറ്റവും അവസാനം അദ്ദേഹം മത്സരരംഗത്ത് വരുകയും ചെയ്തു. മാധ്യമ പ്രവർത്തകർക്കു മുമ്പിൽ പറഞ്ഞ കാര്യങ്ങൾ 24 മണിക്കൂറിന്‍റെ ആയുസ്സുപോലുമില്ലാതെ തിരുത്തുന്നു. രാവിലെ പണമില്ലാത്തതുകൊണ്ട് മത്സരിക്കുന്നില്ലെന്ന് പറയുന്നു, വൈകുന്നേരം പ്രവർത്തകർ അഞ്ഞൂറും ആയിരവും തരാമെന്ന് പറഞ്ഞ് മത്സരിക്കാൻ നിർബന്ധിക്കുന്നതായും പറയുന്നു. പിറ്റേന്ന് സ്ഥാനാർഥി പ്രഖ്യാപനം നടത്തുകയും ചെയ്തു. ചില യു.ഡി.എഫ് നേതാക്കളെ ബന്ധപ്പെട്ടുകൊണ്ടിരിക്കുമ്പോൾ അതേ മുന്നണിയിലെ മറ്റു ചിലരെ വിമർശിക്കുന്നു. മത്സരത്തിൽനിന്ന് മാറിനിൽക്കാൻ ആഗ്രഹിക്കുേമ്പാഴും നല്ലൊരു കരപിടിക്കാൻ കഴിയാത്തതിന്‍റെ ആശയക്കുഴപ്പം അൻവറിന്‍റെ വാക്കുകളിൽ പ്രകടമായിരുന്നു.

പ​േക്ഷ, കാര്യങ്ങൾ തുറന്നുപറയാൻ ഭയമില്ലാത്ത വ്യക്തിയെന്ന നിലക്കുള്ള അംഗീകാരം എടവണ്ണ ഒതായിയിലെ പുത്തൻ വീട്ടിൽ അൻവറിനുണ്ട്. 2011ൽ ഏറനാട് മണ്ഡലത്തിൽനിന്ന് മത്സരിച്ച് രണ്ടാം സ്ഥാനത്ത് വന്നത് എന്തിനെയും നേരിടാനുള്ള കഴിവ് തനിക്കുണ്ടെന്ന് തെളിയിച്ചുകൊണ്ടായിരുന്നു. 2014ൽ വയനാട് ലോക്സഭ മണ്ഡലത്തിൽ സ്വതന്ത്രനായി മത്സരിച്ച് 37,000 വോട്ട് നേടിയിരുന്നു. 2019ലെ ലോക്സഭ തെരഞ്ഞെടുപ്പിൽ പൊന്നാനിയിൽനിന്ന് ഇടതു മുന്നണി സ്വതന്ത്രനായി മുസ്‍ലിം ലീഗിലെ ഇ.ടി. മുഹമ്മദ് ബഷീറിനെതിരെ മത്സരിച്ച് പരാജയപ്പെട്ടു.

 

പി.വി. അൻവറും വി.ഡി. സതീശനും പൊതുപരിപാടിയിൽ ^ഒരു സമീപകാല ചിത്രം

ആദ്യം പിറകോട്ട്, പിന്നെ മുന്നോട്ട്

ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ പറഞ്ഞത് നിലമ്പൂരിൽ മത്സരിക്കുന്നില്ലെന്നാണ്. സീറ്റ് എൻ.ഡി.എ ഘടകകക്ഷിയായ ബി.ഡി.ജെ.എസിന് നൽകുമെന്ന സൂചനയും നൽകി. പക്ഷേ, ഒടുവിൽ കേരള കോൺഗ്രസുകാരനായ അഡ്വ. മോഹൻ ജോർജിനെ സ്ഥാനാർഥിയായി പ്രഖ്യാപിച്ചിരിക്കുന്നു. സ്ഥാനാർഥിത്വം പ്രഖ്യാപിച്ച ശേഷമാണ് ബി.ജെ.പിയിൽ അംഗത്വമെടുക്കുമെന്ന് മോഹൻ ജോർജ് പ്രഖ്യാപിച്ചത്.

ബി.ജെ.പിക്ക് 2016ലെ തെരഞ്ഞെടുപ്പിൽ നിലമ്പൂരിൽനിന്ന് ലഭിച്ചത് 12,284 വോട്ടാണ്. 2021ൽ അത് 8595 ആയി കുറഞ്ഞിരുന്നു. 2024ൽ നടന്ന ലോക്സഭ തെരഞ്ഞെടുപ്പിൽ നിലമ്പൂർ മണ്ഡലത്തിൽനിന്ന് ബി.ജെ.പിക്ക് 13,000ലധികം വോട്ടുകൾ ലഭിച്ചിട്ടുണ്ട്. ആദ്യമായി ക്രിസ്ത്യൻ സ്ഥാനാർഥിയെ പരീക്ഷിക്കുന്ന ബി.ജെ.പിക്ക് എത്രത്തോളം ഗുണം ചെയ്യുമെന്ന് കണ്ടറിയാനിരിക്കുന്നതേയുള്ളൂ. എസ്.ഡി.പി.ഐ ഇത്തവണയും മത്സര രംഗത്തുണ്ട്. കഴിഞ്ഞ തവണ മത്സരിച്ച ബാബുമണിക്ക് 3281 വോട്ടാണ് ലഭിച്ചത്. ഇത്തവണ അവരുടെ സ്ഥാനാർഥി മലപ്പുറം സ്വദേശി സാദിഖ് നടുത്തൊ ടിയാണ്.

കണക്കുകളിൽ യു.ഡി.എഫ് മുന്നിൽ

മണ്ഡലത്തിന്‍റെ നിലവിലെ കണക്കുകൾ പരിശോധിച്ചാൽ മുൻതൂക്കം യു.ഡി.എഫിനുതന്നെയാണ്. ഇനി അതിൽ പുതിയ രാഷ്ട്രീയ സാഹചര്യങ്ങൾക്ക് എന്തെങ്കിലും മാറ്റങ്ങൾ വരുത്താൻ കഴിയുമോ എന്നാണറിയേണ്ടത്. നിലമ്പൂർ നഗരസഭയും ഏഴു പഞ്ചായത്തുകളും ഉൾക്കൊള്ളുന്നതാണ് മണ്ഡലം. നിലമ്പൂർ നഗരസഭയും അമരമ്പലം, പോത്തുകൽ പഞ്ചായത്തുകളുമാണ് ഇടതുമുന്നണി ഭരിക്കുന്നത്. സി.പി.എം സ്വതന്ത്രയെ കോൺഗ്രസ് ചാക്കിട്ടതിനെ തുടർന്ന് ചുങ്കത്തറ പഞ്ചായത്ത് ഭരണം ഇടതു മുന്നണിക്ക് നഷ്ടപ്പെട്ടിരുന്നു. വഴിക്കടവ്, എടക്കര, കരുളായി, മൂത്തേടം പഞ്ചായത്തുകൾ ഭരിക്കുന്നത് യു.ഡി.എഫാണ്.

ഇടതു മുന്നണിയാണ് ഭരിക്കുന്നതെങ്കിലും യു.ഡി.എഫിന് മുൻതൂക്കമുള്ള നഗരസഭയാണ് നിലമ്പൂർ. കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിൽ 2700 വോട്ടിന്‍റെ ഭൂരിപക്ഷം ഇടതു മുന്നണിക്കുണ്ടെങ്കിലും 2024ലെ ലോക്സഭ തെരഞ്ഞെടുപ്പിൽ പ്രിയങ്ക ഗാന്ധിക്ക് മണ്ഡലത്തിൽനിന്ന് ലഭിച്ചത് 62,000 വോട്ടിന്‍റെ ഭൂരിപക്ഷമാണ്.

പക്ഷേ, യു.ഡി.എഫ് സ്ഥാനാർഥി ആര്യാടൻ ഷൗക്കത്ത് സ്വന്തം പാർട്ടിയിൽനിന്നു തന്നെ വെല്ലുവിളി നേരിടുന്നുണ്ട്. 2016ലെ തെരഞ്ഞെടുപ്പിൽ ഷൗക്കത്ത് പരാജയപ്പെട്ടത് കോൺഗ്രസിലെ ഒരു വിഭാഗം കാലുവാരിയതിനാലാണെന്നാണ് ഷൗക്കത്ത് ക്യാമ്പിന്‍റെ വിശ്വാസം. അതിനുള്ള പകരംവീട്ടലായിരുന്നു 2021ലെ വി.വി. പ്രകാശിന്‍റെ തോൽവി (അക്കാര്യം സൂചിപ്പിച്ച് പ്രകാശിന്‍റെ ഭാര്യ സ്മിത ഫേസ്ബുക്ക് പോസ്റ്റിടുകയും ചെയ്തിരുന്നു). ഇത്തവണ ഷൗക്കത്തിനെതിരെ വി.എസ്. ജോയിക്കുവേണ്ടി നിലകൊണ്ട് നിരാശരായവർ മണ്ഡലത്തിലുണ്ടെങ്കിലും അടുത്ത നിയമസഭ തെരഞ്ഞെടുപ്പിനുള്ള സെമിഫൈനലായതിനാൽ പാർട്ടി ഒറ്റക്കെട്ടായിരിക്കുമെന്നാണ് കോൺഗ്രസുകാരുടെ അവകാശ വാദം. സിനിമ-കല-സാംസ്കാരിക പ്രവർത്തകൻ, ഭരണകർത്താവ് എന്നീ നിലകളിൽ കഴിവ് തെളിയിച്ച ആര്യാടൻ ഷൗക്കത്ത് തങ്ങളുടെ വോട്ടുബലം കൂട്ടുമെന്ന ആത്മവിശ്വാസവും പ്രകടിപ്പിക്കുന്നുണ്ട്.

മുസ്‍ലിം ലീഗിന്‍റെ ആത്മീയ നേതൃത്വത്തെ അംഗീകരിക്കാത്ത പിതാവിന്‍റെ മകനായ ഷൗക്കത്തും പാണക്കാട്ടെ കുടുംബത്തെ വിമർശിച്ചിട്ടുണ്ടെങ്കിലും ലീഗിനെ സംബന്ധിച്ചും ഏറെ നിർണായകമായ തെരഞ്ഞെടുപ്പിൽ അവർ ഒറ്റക്കെട്ടായി യു.ഡി.എഫ് സ്ഥാനാർഥിക്കൊപ്പം നിൽക്കുമെന്നാണ് നേതാക്കൾ നൽകുന്ന ഉറപ്പ്. മാത്രമല്ല പാണക്കാട് കുടുംബത്തിനുള്ള അതൃപ്തി മാറ്റാൻ ഷൗക്കത്ത് അവിടെ പോയി ഖബർ സിയാറത്ത് നടത്തുകയും ചെയ്തിരുന്നു. ഇവിടെ തോറ്റാൽ അത് പിണറായി സർക്കാറിന് മൂന്നാമൂഴത്തിനുള്ള പച്ചക്കൊടിയാവുമെന്നും അങ്ങനെ വന്നാൽ അതിന്‍റെ ഉത്തരവാദിത്തം നിങ്ങൾക്കായിരിക്കുമെന്ന അന്ത്യശാസനവും പാണക്കാട് നേതൃത്വം നിലമ്പൂരിലെ പാർട്ടിക്കാർക്ക് നൽകിയിട്ടുണ്ടെന്നാണ് വിവരം.

സുന്നികളിലെ കാന്തപുരം വിഭാഗത്തെയും ഇ.കെ വിഭാഗത്തിലെ ലീഗ് വിരുദ്ധരെയും ക്രിസ്ത്യൻ നേതൃത്വത്തെയും സ്വാധീനിക്കാൻ ഇരു മുന്നണി സ്ഥാനാർഥികളും പി.വി. അൻവറും ഒരുപോലെ ശ്രമിക്കുന്നുണ്ട്. തന്നെ യു.ഡി.എഫിലെടുപ്പിക്കാൻ അൻവർ നേരത്തേ തന്നെ താമരശ്ശേരി ബിഷപ്പിന്‍റെ സഹായം തേടിയതായി വിവരമുണ്ടായിരുന്നു. കാന്തപുരം വിഭാഗവുമായും ഇ.കെ വിഭാഗത്തിലെ ലീഗ് വിരുദ്ധരുമായും മുഖ്യമന്ത്രിയടക്കമുള്ള സി.പി.എം സംസ്ഥാന നേതാക്കൾക്കു തന്നെ നേരിട്ട് ബന്ധമുണ്ട്. കാന്തപുരം വിഭാഗം സി.പി.എമ്മിനൊപ്പമാണെങ്കിലും അടുത്തിടെയായി പിണറായി വിജയന്‍റെ ചില ന്യൂനപക്ഷ വിരുദ്ധ നടപടികളിൽ അതൃപ്തരത്രെ. ഇ.കെയിലെ ലീഗ് വിരുദ്ധർക്ക് നിലമ്പൂരിൽ കാര്യമായ സ്വാധീനമില്ലെന്ന വിലയിരുത്തലിലാണ് ലീഗ് നേതൃത്വം.

 

നിലമ്പൂരിൽ എൽ.ഡി.എഫ് സ്ഥാനാർഥി എം. സ്വരാജിന്‍റെ തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടിയിൽ മുഖ്യമന്ത്രി പിണറായി വിജയൻ 

ചർച്ചയാവുന്നത് രാഷ്ട്രീയ, വികസന വിഷയങ്ങളോ?

സ്ഥാനാർഥി നിർണയത്തിലെ പ്രശ്നങ്ങളും കോൺഗ്രസിലെ തർക്കങ്ങളും അൻവറിന്‍റെ സ്ഥാനാർഥിത്വവുമൊക്കെയാണ് മണ്ഡലത്തിൽ ഇപ്പോൾ ചർച്ചയായിട്ടുള്ളത്. സർക്കാർ നടത്തിയ വികസന പ്രവർത്തനങ്ങൾ വിശദീകരിച്ചും യു.ഡി.എഫിലെ തർക്കങ്ങൾ ഉയർത്തിക്കാട്ടിയും വോട്ടു സമാഹരിക്കാനാണ് ഇടതു മുന്നണി നീക്കം. നിലമ്പൂരിന്‍റെ വികസനത്തിലെ അലംഭാവം, വിലക്കയറ്റം പിടിച്ചുനിർത്തുമെന്നതടക്കമുള്ള ഇടതു മുന്നണിയുടെ പ്രകടന പത്രികയിലെ വാഗ്ദാന ലംഘനങ്ങൾ, പിണറായി സർക്കാറിന്‍റെ ന്യൂനപക്ഷ വിരുദ്ധ സമീപനങ്ങൾ എന്നിവയിലൂടെ ഭരണവിരുദ്ധ വികാരം ഉയർത്താനാണ് യു.ഡി.എഫ് നീക്കം.

ഇതിനൊപ്പം വർഗീയതയും വിഷയമാക്കാനുള്ള നീക്കങ്ങൾ സ്ഥാനാർഥികളുടെയും മുന്നണികളുടെയും ഭാഗത്തുനിന്നുണ്ടാവുന്നതായി സൂചനകളുണ്ട്. നിലമ്പൂർ ഉപതെരഞ്ഞെടുപ്പിന് മുന്നോടിയായാണ് വെള്ളാപ്പള്ളി നടേശൻ നിലമ്പൂരിൽ വന്ന് പ്രസംഗിച്ചത്. ഈഴവർക്ക് മലപ്പുറത്ത് ശ്വാസം മുട്ടുന്ന അവസ്ഥയാണെന്നായിരുന്നു അദ്ദേഹത്തിന്‍റെ ആരോപണം. ഇതേ തുടർന്നുള്ള മുഖ്യമന്ത്രി പിണറായി വിജയന്‍റെ പ്രതികരണം വെള്ളാപ്പള്ളിയെ ന്യായീകരിക്കുന്ന രീതിയിലുമായിരുന്നു. എസ്.ഡി.പി.ഐയുടെയും ജമാഅത്തെ ഇസ്‍ലാമിയുടെയും വോട്ട് വേണ്ടെന്ന് സി.പി.എം മലപ്പുറം ജില്ല സെക്രട്ടറി തെരഞ്ഞെടുപ്പ് പ്രചാരണത്തിന്‍റെ തുടക്കത്തിലേ പറഞ്ഞത് ചില ധ്രുവീകരണങ്ങൾ ലക്ഷ്യംവെച്ചായിരുന്നു.

എം. സ്വരാജ് ഹിന്ദുക്കൾക്കും ആര്യാടൻ ഷൗക്കത്ത് മുസ്‍ലിംകൾക്കും എതിരാണെന്നാണ് തൃണമൂൽ സ്ഥാനാർഥി പി.വി. അൻവറിന്‍റെ പ്രസ്താവന. ക്രിസ്ത്യൻ സ്ഥാനാർഥിയെ രംഗത്തിറക്കിയ ബി.ജെ.പി സ്വാഭാവികമായും വർഗീയ കാർഡായിരിക്കും ഇറക്കുകയെന്നത് പ്രത്യേകം പറയേണ്ടതുമില്ല. 2011ലെ സെൻസസ് പ്രകാരം മണ്ഡലത്തിലെ സമുദായ സമവാക്യം ഹിന്ദു 45.3%, മുസ്‍ലിം 43.9%, ക്രിസ്ത്യൻ 10.8%, പട്ടിക ജാതി 7.72% എന്നിങ്ങനെയാണ്. മണ്ഡലത്തിൽ 1,18,889 സ്ത്രീകളും 1,13,486 പുരുഷൻമാരുമടക്കം 2,32,384 വോട്ടർമാരാണുള്ളത്.

അൻവർ, ബി.ജെ.പി വോട്ടുകൾ വിധി നിർണയിക്കും

നിലമ്പൂർ ഉപതെരഞ്ഞെടുപ്പിൽ തൃണമൂൽ സ്ഥാനാർഥിയും ബി.ജെ.പിയും പിടിക്കുന്ന വോട്ടുകൾ ഇടത്-വലത് മുന്നണികളെ സംബന്ധിച്ച് നിർണായകമായിരിക്കും. ഇരു മുന്നണികളും തമ്മിലുള്ള വോട്ട് വ്യത്യാസം വളരെ ചെറുതുമാണ്. 2021ലെ തെരഞ്ഞെടുപ്പിൽ ഇടതു സ്ഥാനാർഥിക്ക് ലഭിച്ചത് 46.9 ശതമാനം വോട്ടും യു.ഡി.എഫ് സ്ഥാനാർഥിക്ക് ലഭിച്ചത് 45.34 ശതമാനം വോട്ടുമാണ്. ബി.ജെ.പിക്ക് ലഭിച്ചത് 4.9 ശതമാനമാണ്. ഇരു മുന്നണികൾക്ക് കിട്ടിയ വോട്ടുകളിൽനിന്ന് അൻവർ എത്ര വോട്ടുകൾ പിടിക്കും, ബി.ജെ.പി വോട്ടുകളിൽ ചോർച്ചയുണ്ടാവുമോ എന്നീ കാര്യങ്ങളെ ആശ്രയിച്ചായിരിക്കും തെരഞ്ഞെടുപ്പു ഫലം. അൻവർ പിടിക്കുന്ന വോട്ടുകളിൽ കൂടുതലും സി.പി.എമ്മിനെ അപേക്ഷിച്ച് യു.ഡി.എഫിൽനിന്നായിരിക്കും. പഴയ കോൺഗ്രസുകാരനായ അൻവറിന് അവർക്കിടയിൽ ഇപ്പോഴും സ്വാധീനമുണ്ട്. അതേസമയം, പാർട്ടി കേഡർ സ്വഭാവം കൊണ്ടുതന്നെ സി.പി.എമ്മിൽനിന്ന് കൂടുതൽ വോട്ടുകൾ അൻവറിന് കിട്ടാൻ സാധ്യത കുറവാണുതാനും. സ്വാഭാവികമായും ഇത് ഇടതു മുന്നണിക്കാണ് ഗുണംചെയ്യുക. കോൺഗ്രസുകാർ പടലപ്പിണക്കങ്ങളും ലീഗണികൾ ‘ആര്യാടൻ’ വിരോധവും മാറ്റിവെച്ചാലേ ഇതിനെ മറികടക്കാനാവൂ.

നിലമ്പൂരിൽ മത്സരിക്കാനില്ലെന്ന് ബി.ജെ.പി പരസ്യമായി പറഞ്ഞപ്പോൾ ബി.ഡി.ജെ.എസിന് സാധ്യത തെളിഞ്ഞതാണ്. ഈ ധാരണ നേരത്തേ ഉള്ളതുകൊണ്ടായിരിക്കണം വെള്ളാപ്പള്ളി നിലമ്പൂരിൽ വന്ന് വർഗീയത വിളമ്പിയത്. ഇപ്പോൾ ബി.ജെ.പിക്ക് ക്രിസ്ത്യൻ സ്ഥാനാർഥി വന്ന നിലക്ക് വെള്ളാപ്പള്ളി ബന്ധമുപയോഗിച്ച് ബി.ഡി.ജെ.എസ് വോട്ടുമറിക്കാൻ സി.പി.എം ശ്രമം നടത്തിയാൽ അത്ഭുതപ്പെടാനില്ല. പാർട്ടി സ്ഥാനാർഥിയെ മത്സരിപ്പിക്കുന്നതിൽ സി.പി.എം നേതൃത്വവും അണികളും ആവേശം കൊള്ളുകയും മുഖ്യമന്ത്രിയും പാർട്ടി സെക്രട്ടറിയും അത് പങ്കുവെക്കുകയും ചെയ്യുന്നുണ്ടെങ്കിലും ആ ആവേശം പാർട്ടി കേഡറിനപ്പുറം പോവുമെന്ന് കരുതാനാവില്ല. അരിവാൾ ചുറ്റികയിൽ കുത്താൻ മടിക്കുന്ന മുസ്‍ലിംകളും ക്രിസ്ത്യാനികളും ഇപ്പോഴും മണ്ഡലത്തിലുണ്ട്.

എല്ലാം കൂട്ടിക്കിഴിച്ചാലും 5000 വോട്ടിൽ കുറയാത്ത ഭൂരിപക്ഷത്തിന് ജയിക്കാൻ കഴിയുമെന്നാണ് യു.ഡി.എഫ് നേതൃത്വത്തിന്‍റെ ഇപ്പോഴത്തെ കണക്കുകൂട്ടൽ. സ്വരാജിനെ സ്ഥാനാർഥിയായിക്കിട്ടുകയും അൻവർ മത്സര രംഗത്തിറങ്ങുകയും ചെയ്തതോടെ കഴിഞ്ഞ തവണത്തേക്കാൾ മികച്ച ഭൂരിപക്ഷത്തിന് ജയിക്കാൻ കഴിയുമെന്ന പ്രതീക്ഷയിലാണ് എൽ.ഡി.എഫ്. പ്രചാരണങ്ങളിലും പ്രലോഭനങ്ങളിലും വീഴാതെ യാഥാർഥ്യബോധത്തോടെ വോട്ടർമാർ തങ്ങളുടെ സമ്മതിദാനാവകാശം രേഖപ്പെടുത്തിയാലേ അവരർഹിക്കുന്ന ഫലം പുറത്തുവരികയുള്ളൂ.

News Summary - Nilambur by-election