രാജശിൽപി

മലയാളത്തിന്റെ സാംസ്കാരിക ലോകത്ത് സംവിധായകൻ, തിരക്കഥാകൃത്ത്, കവി, ഗാനരചയിതാവ്, റേഡിയോ നാടകങ്ങളുടെ സംവിധായകൻ, എഴുത്തുകാരൻ എന്നിങ്ങനെ വ്യത്യസ്ത നിലകളിൽ നിറഞ്ഞുനിന്ന പ്രതിഭാസമാണ് പി. ഭാസ്കരൻ. അദ്ദേഹത്തിന്റെ ബഹുമുഖമായ പ്രവർത്തനത്തെ അടയാളപ്പെടുത്താനുള്ള ശ്രമമാണ് മുതിർന്ന മാധ്യമപ്രവർത്തകനും എഴുത്തുകാരനുമായ ലേഖകൻ നടത്തുന്നത്. ഒന്ന് കുടക്! കോട കൊണ്ടു മൂടിക്കിടക്കുന്ന വൃക്ഷനിബിഡങ്ങളായ കൊടിയ കാടുകളും കുന്നിൻ നിരകളും കൊല്ലികളും താഴ്വാരങ്ങളും ഒരു പുതുവിധവയെപ്പോലെ എങ്ങോട്ടെന്നില്ലാതെ...
Your Subscription Supports Independent Journalism
View Plans- Unlimited access to Madhyamam Weekly Articles and Archives ........
- Experience ‘Ad Free’ article pages
മലയാളത്തിന്റെ സാംസ്കാരിക ലോകത്ത് സംവിധായകൻ, തിരക്കഥാകൃത്ത്, കവി, ഗാനരചയിതാവ്, റേഡിയോ നാടകങ്ങളുടെ സംവിധായകൻ, എഴുത്തുകാരൻ എന്നിങ്ങനെ വ്യത്യസ്ത നിലകളിൽ നിറഞ്ഞുനിന്ന പ്രതിഭാസമാണ് പി. ഭാസ്കരൻ. അദ്ദേഹത്തിന്റെ ബഹുമുഖമായ പ്രവർത്തനത്തെ അടയാളപ്പെടുത്താനുള്ള ശ്രമമാണ് മുതിർന്ന മാധ്യമപ്രവർത്തകനും എഴുത്തുകാരനുമായ ലേഖകൻ നടത്തുന്നത്.
ഒന്ന്
കുടക്! കോട കൊണ്ടു മൂടിക്കിടക്കുന്ന വൃക്ഷനിബിഡങ്ങളായ കൊടിയ കാടുകളും കുന്നിൻ നിരകളും കൊല്ലികളും താഴ്വാരങ്ങളും ഒരു പുതുവിധവയെപ്പോലെ എങ്ങോട്ടെന്നില്ലാതെ വിരണ്ടുപായുന്ന കാട്ടാറുകളുമൊക്കെയുള്ള കുടക്... പാർവതി മിസ്ട്രസ് എന്ന വിധവ ദേവയ്യൻ എന്നൊരു വിടന്റെ മോഹവലയത്തിൽപ്പെടുന്നതും അയാളുടെ കാമക്കണ്ണുകൾ അവളുടെ അനുജത്തി സീതമ്മയിലേക്ക് നീളുന്നതും ഒടുവിൽ പുള്ളിമാനെ വെടിവെക്കാനെത്തിയ ദേവയ്യന്റെ തോക്കിനു മുന്നിൽ പാർവതി സ്വയം ഇരയായി മാറുന്നതുമൊക്കെ എസ്.കെ. പൊറ്റെക്കാട്ട് എന്ന കഥനകലയുടെ മാന്ത്രികൻ ചിത്രീകരിക്കുന്നത് ഈ പ്രകൃതിയുടെ കാൽപനിക ഭംഗിയുടെ പശ്ചാത്തലത്തിലാണ്. കവിയും ഗാനരചയിതാവുമായ പി. ഭാസ്കരൻ ‘പുള്ളിമാൻ’ എന്ന അപൂർവ സുന്ദരമായ കഥയിലും അതിൽ നിറഞ്ഞുനിൽക്കുന്ന കുടകിന്റെ വശ്യമനോഹാരിതയിലും ആകൃഷ്ടനായത് സ്വാഭാവികം...
1952 ആണ് വർഷം. അന്നത്തെ പി. ഭാസ്കരനെ മാതൃഭൂമി ആഴ്ചപ്പതിപ്പിൽ ‘കിന്നരൻ’ പരിചയപ്പെടുത്തുന്നത് ഇങ്ങനെയാണ്:
‘‘ഭാസ്കരന്റെ കവിതകളും ഗാനങ്ങളും ആസ്വദിക്കാത്ത മലയാളികളില്ല. കരവാളിന്റെ സീൽക്കാരവും ഓടക്കുഴലിന്റെ കളകള നാദവും അദ്ദേഹത്തിന്റെ പേനത്തുമ്പിലൂടെ നാം പലവട്ടം കേട്ടു. ചങ്ങമ്പുഴക്കു ശേഷം മലയാളികളുടെ കരൾ കവർന്നെടുത്ത മറ്റൊരു യുവകവി ഭാസ്കരനാണെന്ന് പറഞ്ഞാൽ അതൊരു പരമാർഥം മാത്രമായിരിക്കും –ചങ്ങമ്പുഴ പ്രേമഗാനങ്ങളിലൂടെയാണെങ്കിൽ ഭാസ്കരൻ സമരഗാനങ്ങളിലൂടെയാണെന്നു മാത്രം.’’
1950ൽ കോഴിക്കോട് ഓൾ ഇന്ത്യ റേഡിയോ നിലയം പ്രവർത്തനമാരംഭിച്ചതു മുതൽ പി.സി. കുട്ടികൃഷ്ണൻ (ഉറൂബ്), കുഞ്ഞനന്തൻ നായർ (തിക്കോടിയൻ), കെ. പത്മനാഭൻ നായർ, കെ. രാഘവൻ തുടങ്ങിയ പ്രഗല്ഭമതികളോടൊത്ത് ഭാസ്കരനും അതിന്റെ ഭാഗമായിരുന്നു. ‘വീരകേരളം’ എന്ന ഭാസ്കരന്റെ ഗാനശിൽപം പ്രക്ഷേപണം ചെയ്താണ് റേഡിയോ നിലയം പ്രക്ഷേപണം ആരംഭിച്ചതുതന്നെ. എന്നാൽ, 1951ൽ ‘നവലോകം’ എന്ന സിനിമക്കു പാട്ടെഴുതിയശേഷം മദിരാശിയിൽനിന്ന് കോഴിക്കോട്ടേക്ക് മടങ്ങിവന്ന പി. ഭാസ്കരനെ എതിരേറ്റത് നിലയത്തിലെ സ്റ്റാഫ് ആർട്ടിസ്റ്റ് എന്ന നിലയിലുള്ള കരാർ അവസാനിപ്പിച്ചുള്ള കടലാസാണ്. കമ്യൂണിസം ആരോപിച്ച് നവലോകത്തിലെ രംഗങ്ങൾ പലതും അന്നത്തെ സെൻസർ ബോർഡ് മുറിച്ചുമാറ്റിയതുപോലെ കമ്യൂണിസ്റ്റ് മുദ്ര കുത്തി ഭാസ്കരനെയും അന്നത്തെ കേന്ദ്ര സർക്കാർ പുറത്താക്കുകയായിരുന്നു.
അപ്പോഴേക്കും ഒരു ഗാനരചയിതാവെന്ന നിലയിൽ പി. ഭാസ്കരൻ കേരളമാകെ അറിയപ്പെട്ടു തുടങ്ങിയിരുന്നു. നവലോകം, അമ്മ, ആശാദീപം എന്നീ ചിത്രങ്ങൾക്കുവേണ്ടി ഭാസ്കരൻ രചിച്ച ‘‘തങ്കക്കിനാക്കൾ കതിരേ വീശും’’, ‘‘നായകാ നായകാ’’, ‘‘ഹേ കളിയോടമേ പോയാലും നീ സഖീ’’ തുടങ്ങിയ പാട്ടുകൾ സംഗീതപ്രേമികളുടെയെല്ലാം ചുണ്ടുകളിൽ തത്തിക്കളിക്കുന്ന നാളുകൾ. അതിനു പുറമെ ‘അമ്മ’, ‘ആശാദീപം’ എന്നീ രണ്ടു ചിത്രങ്ങളുടെ ഗാനരചയിതാവ് എന്നതിനുപുറമെ സംഭാഷണ സംവിധായകൻ -ഡയലോഗ് ഡയറക്ടർ (മലയാളം അറിഞ്ഞുകൂടാത്ത അഭിനേതാക്കൾക്ക് സംഭാഷണം പറഞ്ഞുകൊടുത്ത് പഠിപ്പിക്കുന്ന അസിസ്റ്റന്റ് ഡയറക്ടറുടെ ഉത്തരവാദിത്തം തന്നെ) എന്ന നിലയിൽ കൂടി പ്രവർത്തിച്ചിട്ടുണ്ടായിരുന്നു.
‘അപൂർവ സഹോദരർകൾ’ എന്ന തമിഴ് ചിത്രത്തിലെ ഒരു സന്ദർഭത്തിലേക്കുവേണ്ടി മലയാളത്തിൽ കുറച്ചു വരികൾ എഴുതിക്കൊണ്ട് സിനിമാരംഗവുമായി ബന്ധപ്പെടാൻ തുടങ്ങിയതുമുതൽ ഭാസ്കരന് ഒരൊറ്റ ലക്ഷ്യമേയുണ്ടായിരുന്നുള്ളൂ. എങ്ങനെയെങ്കിലും ഒരു സിനിമ സംവിധായകനാകുക. അന്നൊക്കെ മലയാളികളായ സംവിധായകന്മാർ ആരുമില്ലല്ലോ. നൊട്ടാണി, വേമ്പു, റാവു തുടങ്ങിയ പേരുകാരായ മറുനാട്ടുകാരാണ് മലയാള സിനിമകൾ സംവിധാനം ചെയ്യുന്നത്. ഭാസ്കരൻ കിട്ടിയ സന്ദർഭങ്ങൾ പാഴാക്കിയില്ല. ഡയലോഗ് ഡയറക്ടർ എന്ന നിലയിൽ സംവിധായകന്റെയും കാമറാമാന്റെയും അടുത്തുതന്നെ നിന്ന് സിനിമാ ചിത്രീകരണത്തിന്റെ രീതികളെല്ലാം നോക്കിപ്പഠിച്ചു. കഥ ചർച്ച ചെയ്യുന്നതുമുതൽ റീ റെേക്കാഡിങ് വരെയുള്ള ഘട്ടങ്ങളിൽ പങ്കെടുത്തുകൊണ്ട് സിനിമാ നിർമാണത്തിന്റെ ആദ്യം തൊട്ട് അവസാനം വരെയുള്ള സാങ്കേതിക തത്ത്വങ്ങൾ മുഴുവനും മനസ്സിലാക്കാൻ ഒരു ശ്രമം നടത്തി.
സുഹൃത്തായ ടി.എൻ. ഗോപിനാഥൻ നായരുടെ ‘കടത്തുകാരൻ’ എന്ന റേഡിയോ നാടകത്തെ അവലംബിച്ച് പി.ആർ.എസ്. പിള്ളയും വിമൽ കുമാറും ചേർന്ന് സംവിധാനം ചെയ്ത ‘തിരമാല’ എന്ന ചിത്രത്തിനുവേണ്ടി പാട്ടുകളെഴുതിയതു കൂടാതെ ഒരു തോണിക്കാരന്റെ റോളിൽ അഭിനയിക്കുകകൂടി ചെയ്തു. അങ്ങനെ ഒരു അഭിനേതാവ് എന്ന നിലയിൽ കാമറയുടെ മുന്നിൽ പെരുമാറേണ്ടതെങ്ങനെ എന്ന് നേരിട്ടു മനസ്സിലാക്കി. ഇതിനെല്ലാം പുറമേ പുഡോവ്കിൻ മുതൽ ക്ലൗഡ് റെനോയർ വരെയുള്ള ചലച്ചിത്ര പണ്ഡിതന്മാർ എഴുതിയ പുസ്തകങ്ങൾ ഒട്ടുമിക്കവാറും സംഘടിപ്പിച്ച് വായിച്ച് ഹൃദിസ്ഥമാക്കുകയും ചെയ്തു. അങ്ങനെ ‘‘എല്ലാം അറിയാം, പക്ഷേ പ്രായോഗികമായി ഒന്നും അറിയില്ല’’ എന്ന അവസ്ഥയിലെത്തി നിൽക്കുമ്പോഴാണ് ഒരു സിനിമ സംവിധാനം ചെയ്യാനുള്ള അവസരമുണ്ടാകുന്നത്.
‘വയലാർ ഗർജിക്കുന്നു’ എഴുതിയ പി. ഭാസ്കരനും ‘മോഡലും’ ‘മന്ത്രിക്കെട്ടു’മെഴുതിയ പൊൻകുന്നം വർക്കിയും പണ്ട് ദിവാൻ ഭരണത്തിന്റെ നോട്ടപ്പുള്ളികളായിരുന്നു. അറസ്റ്റും തടങ്കൽ ജീവിതവുമൊക്കെ അനുഭവിച്ചവരാണ് രണ്ടുപേരും. പിൽക്കാലത്ത് പൊൻകുന്നം വർക്കി ആദ്യമായി തിരക്കഥയെഴുതിയ ‘നവലോക’ത്തിനുവേണ്ടി പി. ഭാസ്കരൻ രചിച്ച പാട്ടുകൾ വലിയ ജനപ്രീതി നേടി. മുതലാളിത്തത്തിന്റെ ദുഷ് ചെയ്തികളെ ചോദ്യം ചെയ്തുകൊണ്ട് പ്രക്ഷോഭത്തിനിറങ്ങുന്ന തൊഴിലാളികളെയും ഭർത്താവിന്റെ ദുർ നടപടികളെ ചോദ്യംചെയ്തുകൊണ്ട് താലി പൊട്ടിച്ചു വലിച്ചെറിയുന്ന ഭാര്യയെയും ‘നവലോക’ത്തിൽ കാണിക്കുന്നുണ്ട്. താൻ ആദ്യമായി സംവിധാനംചെയ്യുന്ന ചിത്രത്തിൽ അത്തരം പുരോഗമനാശയങ്ങൾ ഉണ്ടാകണം എന്നാഗ്രഹിച്ച പി. ഭാസ്കരൻ പൊൻകുന്നം വർക്കിയുടെ ‘കതിരുകാണാക്കിളി’ എന്ന നാടകമാണ് സിനിമയാക്കാൻ ഇറങ്ങിത്തിരിച്ചത്.
ധനവാനും പ്രൈവറ്റ് സ്കൂൾ മാനേജരുമായ രാമുണ്ണി മേനോൻ, അയാളുടെ ഭാര്യ പ്രേമ, അവളുടെ തൊഴിൽരഹിതനായ സഹോദരൻ പ്രഭ, അയാളുടെ കാമുകി ലീല തുടങ്ങിയ കഥാപാത്രങ്ങളും മാനേജർ-അധ്യാപക സംഘട്ടനങ്ങളുമൊക്കെയുള്ള ദുരന്ത പര്യവസായിയായ കഥയിലെ വ്യത്യസ്ത സന്ദർഭങ്ങൾക്കുവേണ്ടി ഗാനങ്ങളുമെഴുതി. കോഴിക്കോട് റേഡിയോ സ്റ്റേഷനിൽവെച്ച് ഭാസ്കരനോടൊപ്പം മലയാളത്തിലെ ലളിതഗാനശാഖക്ക് തുടക്കം കുറിച്ച കെ. രാഘവനാണ് പാട്ടുകൾക്ക് ഈണം പകർന്നത്. കോഴിക്കോട് നിലയത്തിലെ ഗായകസംഘത്തെ നയിച്ച കോഴിക്കോട് അബ്ദുൽ ഖാദറും ശാന്താ പി. നായരുമൊക്കെയായിരുന്നു പാട്ടുകാർ. പാട്ടുകളുടെ റെക്കോഡിങ്ങിനുശേഷം എന്തുകൊണ്ടോ സിനിമയുടെ പ്രവർത്തനങ്ങൾ മുന്നോട്ടുപോയില്ല. (1950കളുടെ ഒടുവിൽ കോട്ടയം കേരള തിയറ്റേഴ്സ് അവതരിപ്പിച്ച ‘കതിരുകാണാക്കിളി’ അരങ്ങത്ത് വലിയ വിജയമായി.)
തന്റെ ആദ്യത്തെ സംവിധാനസംരംഭം സാഫല്യമടയാതെ പോയതിലുള്ള നിരാശയുമായി കഴിയുമ്പോഴാണ് ‘വാസുക്കുട്ടി അണ്ണനെ’ ഭാസ്കരൻ പരിചയപ്പെടുന്നത്. ഇപ്പോൾ തമിഴ്നാട്ടിലെ കന്യാകുമാരി ജില്ലയിലുള്ള തിരുവട്ടാർ എന്ന സ്ഥലത്ത് നിന്നുള്ള ഒരു കോൺട്രാക്ടറായ വി. വാസുദേവൻ നായർ 1951ൽ പുറത്തിറങ്ങിയ ‘വനമാല’ എന്ന ചിത്രത്തിന്റെ സഹനിർമാതാവായിരുന്നു. ഈയിടെ അന്തരിച്ച, പ്രേംനസീറിന്റെ ആദ്യനായിക നെയ്യാറ്റിൻകര കോമളം, മലയാളത്തിലെ ആദ്യത്തെ ജംഗിൾ മൂവി എന്ന ഖ്യാതി ഒഴിച്ചാൽ മലയാള സിനിമയിൽ ഒരു ചലനവുമുണ്ടാക്കാതെ കടന്നുപോയ ഒരു ചിത്രം. വാസുക്കുട്ടി അണ്ണൻ എന്നു സുഹൃത്തുക്കൾ വിളിക്കുന്ന വാസുദേവൻ നായർക്ക് സ്വന്തമായൊരു പടം പിടിച്ചാൽ കൊള്ളാമെന്ന് മോഹം. അദ്ദേഹം ഒരു സിനിമ നിർമിക്കാൻ ഉദ്ദേശിക്കുന്നുണ്ടെന്ന് അറിയുന്നതും പിന്നെ ഭാസ്കരൻ ഒട്ടും മടിച്ചില്ല. ആ സിനിമ സംവിധാനംചെയ്യാൻ തനിക്കു താൽപര്യമുണ്ടെന്ന് വാസുക്കുട്ടി അണ്ണനെ അറിയിച്ചു. ഭാസ്കരന് അതിനുള്ള യോഗ്യതയോ അറിവോ ഉണ്ടോയെന്ന് വാസുദേവൻ നായരും ചോദിച്ചില്ല. അദ്ദേഹം സന്തോഷത്തോടെ ഭാസ്കരനെ ആ ചുമതലയേൽപിച്ചു.
ഭാസ്കരന് ഒരു കാര്യം ഉറപ്പുണ്ടായിരുന്നു. തന്റെ ചിത്രം ഒരു ഗംഭീരവിജയമായിരിക്കും. എന്താ കാരണമെന്ന് അദ്ദേഹം തന്നെ പറയട്ടെ:

1966ൽ ‘കുറ്റവും ശിക്ഷയും’ അവതരിപ്പിച്ച സിനിമാതാരങ്ങൾ –യേശുദാസ്, മധു, അടൂർ ഭാസി, കോട്ടയം ചെല്ലപ്പൻ, പി.എ. തോമസ്, തിക്കുറിശ്ശി, മുതുകുളം രാഘവൻ പിള്ള, എസ്.പി. പിള്ള, പ്രേംനസീർ, കൊട്ടാരക്കര, ജി.കെ. പിള്ള, ഷീല, പി. ഭാസ്കരൻ, അംബിക, കെ.പി. ഉമ്മർ, ജോസ് പ്രകാശ്, സുകുമാരി, അടൂർ പങ്കജാക്ഷൻ, കദീജ, സത്യൻ, എസ്. ജാനകി, ബഹദൂർ
‘‘ആയിരം പുസ്തകങ്ങളിൽനിന്നും നൂറുവർഷത്തെ സ്റ്റുഡിയോ അനുഭവങ്ങളിൽനിന്നും നേടാനാകാത്ത ചിലത് എനിക്കു കൈമുതലായുണ്ടായിരുന്നു. ഒന്ന്, ഉറച്ച ആത്മവിശ്വാസം. രണ്ട്, ആഴമേറിയ ജീവിതനിരീക്ഷണ പാടവം. മൂന്ന്, രാപ്പകൽ ബുദ്ധിമുട്ടി പ്രവർത്തിക്കാനുള്ള ആവേശം. നാല്, സുഹൃത്തുക്കളുടെയും മറ്റ് കലാകാരന്മാരുടെയും സഹായ വാഗ്ദാനം.’’ (പുറത്തുവരാത്ത ചിത്രം -പി. ഭാസ്കരൻ, ‘ജനയുഗം’ ഓണം വിശേഷാൽ പ്രതി -1971)
ഭാസ്കരൻ ഉൾപ്പെടെയുള്ള ചെറുപ്പക്കാരെ ഏറ്റവുമധികം ആകർഷിച്ചിട്ടുള്ള എഴുത്തുകാരനായിരുന്നു എസ്.കെ. പൊറ്റെക്കാട്ട്. കാൽപനിക ഭംഗി തുടിച്ചുനിൽക്കുന്ന വശ്യമനോഹരങ്ങളായ ധാരാളം കഥകളെഴുതിയിട്ടുള്ള പൊറ്റെക്കാട്ടിന്റെ കുടക് പശ്ചാത്തലമായി വരുന്ന ‘പുള്ളിമാൻ’ അക്കൂട്ടത്തിൽ വേറിട്ടു നിൽക്കുന്ന ഒന്നാണ്. കഥയുടെ റൊമാന്റിക് സ്വഭാവത്തേക്കാൾ അതിന്റെ പ്രകൃതി പശ്ചാത്തലത്തിലാണ് ഭാസ്കരൻ ആകൃഷ്ടനായത്.
പൊറ്റെക്കാട്ട് അന്ന് തന്റെ വിഖ്യാതമായ ആഫ്രിക്കൻ പര്യടനത്തിനുള്ള തയാറെടുപ്പുകളിലായിരുന്നു. സിനിമയുടെ ആശയവുമായി ഭാസ്കരൻ സമീപിച്ചപ്പോൾ എസ്.കെക്ക് താൽപര്യമായി. 1940കളുടെ മധ്യത്തിൽ ‘ദേശാഭിമാനി’യിൽ പ്രവർത്തിക്കുമ്പോഴും വർഷങ്ങൾക്കുശേഷം മദിരാശിയിൽനിന്ന് മടങ്ങിവന്ന് 1950കളുടെ തുടക്കത്തിൽ റേഡിയോ സ്റ്റേഷനിൽ ജോലിചെയ്യുമ്പോഴും ഭാസ്കരന്റെ കോഴിക്കോട്ടെ സുഹൃദ് വലയത്തിലെ പ്രധാന കണ്ണിയായിരുന്നു പൊറ്റെക്കാട്ട്. മലബാർ കേന്ദ്രകലാസമിതിയുടെയും വർഷാവർഷമുള്ള നാടകോത്സവത്തിന്റെയും ചുക്കാൻ പിടിച്ചവരുടെ കൂട്ടത്തിലെ പരമപ്രധാനികൾ അവർ രണ്ടുപേരുമായിരുന്നു.
ആഫ്രിക്കൻ യാത്ര കുറച്ചുദിവസത്തേക്ക് നീട്ടിവെച്ച് സിനിമയുടെ സ്ക്രീൻപ്ലേയും സംഭാഷണവും തയാറാക്കാനായി ഭാസ്കരനോടൊപ്പം പൊറ്റെക്കാട്ട് അപ്പോൾത്തന്നെ തിരുവനന്തപുരത്തേക്ക് പുറപ്പെട്ടു. വാസുക്കുട്ടി അണ്ണന്റെ പട്ടത്തുള്ള വിശാലമായ ബംഗ്ലാവിൽ ഒരുമാസത്തോളം താമസിച്ച് അവർ സ്ക്രീൻപ്ലേക്ക് രൂപം നൽകി. ഒരുപാട് ചർച്ചകൾക്കു ശേഷം കഥയിലെ പ്രധാനപ്പെട്ട മൂന്നു കഥാപാത്രങ്ങൾക്ക് പുറമേ ചില പുതിയ കഥാപാത്രങ്ങളെക്കൂടി സൃഷ്ടിച്ചു. അന്നൊക്കെ സിനിമ ഏതാണ്ട് പൂർണമായിത്തന്നെ സ്റ്റുഡിയോക്കുള്ളിലാണല്ലോ ചിത്രീകരിക്കപ്പെടാറ്. എന്നാൽ, കുടകിന്റെ പ്രകൃതിഭംഗി കഴിയുന്നിടത്തോളം ഉപയോഗിക്കാനായി പരമാവധി ഔട്ട്ഡോറിൽത്തന്നെ ചിത്രീകരണം നടത്തണമെന്നാണ് ഭാസ്കരൻ ഉദ്ദേശിച്ചത്. അതുപോലെ തന്നെ നായകനും നായികയുമടക്കമുള്ള പ്രധാനവേഷങ്ങളിൽ അഭിനയിക്കുന്നത് പുതുമുഖങ്ങൾ ആയിരിക്കണമെന്നും.
സ്ക്രിപ്റ്റ് പൂർത്തിയാക്കിയ ഉടൻതന്നെ പൊറ്റെക്കാട്ട് സുഹൃത്തിന് വിജയാശംസകൾ നേർന്നശേഷം ആഫ്രിക്കയിലേക്ക് പുറപ്പെട്ടു. ഭാസ്കരന്റെ ആദ്യ സംവിധാന സംരംഭത്തിന് പിന്തുണയുമായി ഒരു വലിയ സുഹൃദ്സംഘം തുടക്കം തൊട്ടുതന്നെ കൂട്ടിനുണ്ടായിരുന്നു. ഭാസ്കരൻ അക്കാലത്ത് തിരുവനന്തപുരത്തെ അമച്വർ നാടകവേദിയിൽ സജീവമായിരുന്നു. അതിന്റെ നടുനായകത്വം വഹിച്ചിരുന്ന നടനും നാടകാചാര്യനും പി.ഡബ്ല്യൂ എൻജിനീയറുമൊക്കെയായ പി.കെ. വിക്രമൻ നായരുടെ (എല്ലാവരുടെയും വിക്രമൻ ചേട്ടൻ) നേതൃത്വത്തിലുള്ള ആ സംഘത്തിലെ പ്രധാന അംഗങ്ങൾ അറിയപ്പെടുന്ന നാടകകൃത്തുക്കളും നടന്മാരുമായ ടി.എൻ. ഗോപിനാഥൻ നായർ, ജഗതി എൻ.കെ. ആചാരി, മറ്റു രണ്ടു പ്രമുഖ സ്റ്റേജ് നടന്മാരായ അടൂർ ഭാസി, വീരൻ എന്ന പി.കെ. വീരരാഘവൻ നായർ എന്നിവരായിരുന്നു.
കൊടുങ്ങല്ലൂരിന്റെ അടുത്തുള്ള പ്രദേശമായ ചേറ്റുവ സ്വദേശിയും കഥാകൃത്തും കലാപ്രവർത്തകനുമൊക്കെയായ രാമു കാര്യാട്ടായിരുന്നു സംഘത്തിലെ മറ്റൊരംഗം. സിനിമയെക്കുറിച്ച് മാതൃഭൂമിയിലൊക്കെ എഴുതുകയും ‘സൗണ്ട്’ എന്നൊരു സിനിമാ വാരിക നടത്തുകയും ചെയ്തിരുന്ന ആർ. കാര്യാട്ടുമായി പണ്ടേ ഭാസ്കരന് പരിചയമുണ്ടായിരുന്നെങ്കിലും ‘തിരമാല’യുടെ സെറ്റിൽവെച്ചാണ് കൂടുതൽ അടുക്കുന്നത്. ഭാസ്കരനെപ്പോലെ സംവിധാനമോഹം തലക്കു പിടിച്ചിരുന്ന രാമുവായിരുന്നു ‘തിരമാല’യുടെ സഹസംവിധായകൻ. ‘തിരമാല’യുടെ ചിത്രീകരണ നാളുകൾതൊട്ട് രണ്ടുപേരും ഒരുമിച്ചായിരുന്നു. ഉറ്റചങ്ങാതിയുടെ സംവിധായകനായുള്ള അരങ്ങേറ്റത്തിന് സകല പിന്തുണയുമായി രാമു സദാ ഒപ്പംതന്നെയുണ്ടായിരുന്നു.
‘പുള്ളിമാൻ’ സംഗീതപ്രധാനമായ ഒരു പ്രണയകഥയായാണ് (റൊമാന്റിക് മ്യൂസിക്കൽ) സങ്കൽപിക്കപ്പെട്ടിരുന്നത്. ഹിന്ദിപ്പാട്ടുകളുടെ ട്യൂണിനൊപ്പിച്ച് ഗാനങ്ങൾ തയാറാക്കുന്ന നടപ്പുസമ്പ്രദായം വേണ്ടെന്ന് ആദ്യംതന്നെ തീരുമാനിക്കപ്പെട്ടു. തന്റെ പാട്ടുകൾക്ക് ഈണം പകരേണ്ടത് ആരാണെന്ന കാര്യത്തിൽ സംശയമുണ്ടായിരുന്നില്ല. കെ. രാഘവൻ തന്നെ. അദ്ദേഹത്തെ സഹായിക്കാനായി ബാബുരാജ് എന്ന മറ്റൊരു സംഗീതമാന്ത്രികനും.
‘പുള്ളിമാൻ’ എന്ന കഥയുടെ ആത്മാവ് ആവാഹിച്ചെടുത്ത കുറെ സുന്ദര കവിതകളും എട്ടു പത്ത് മധുരഗാനങ്ങളും ഭാസ്കരൻ അപ്പോഴേക്കും എഴുതിക്കഴിഞ്ഞിരുന്നു. രാഘവൻ മാസ്റ്ററും ബാബുരാജും എത്തിയതോടെ, സുഹൃത്തുക്കൾ ഒത്തുകൂടിയ വാസുക്കുട്ടിയുടെ എസ്റ്റേറ്റിന്റെ അന്തരീക്ഷമാകെ സംഗീതസാന്ദ്രമായി.
‘‘പുത്തരിച്ചോറുണ്ണാനെത്തും തത്തമ്മേ’’
‘‘ചന്ദ്രനുറങ്ങീ, താരമുറങ്ങീ’’
‘‘പിരേമമെന്നാൽ എന്ത്?’’
‘‘പൂവമ്പൻ വളർത്തുന്ന പുള്ളിമാനേ...’’
എല്ലാം ഒന്നിനൊന്നു മികച്ച പാട്ടുകൾ. പാടുന്നതോ? പി. ലീല, ശാന്താ പി. നായർ, ശാരദ-ലീല സഹോദരിമാർ, എ.എം. രാജ, കോഴിക്കോട് അബ്ദുൾ ഖാദർ എന്നിവരും. പാട്ടുകളുടെ റിഹേഴ്സൽ നടക്കുന്ന ദിവസങ്ങളിലെ ഒരനുഭവം ടി.എൻ. ഗോപിനാഥൻ നായർ ഓർക്കുന്നു:
‘‘ശോകഗാനങ്ങൾ ശ്രോതാക്കളെയാണല്ലോ കരയിക്കുക. പാടുന്നവരെ കരയിക്കുന്ന ഒരു ഗാനം രചിക്കാമോ?’’ ഞാൻ ഭാസ്കരനോട് ചോദിച്ചു. ‘‘ശ്രമിക്കാം’’ എന്ന് ഭാസ്കരൻ ഏറ്റു. ആ രാത്രിതന്നെ ആ അനുഗൃഹീത കവി എട്ടു വരികൾ കുത്തിക്കുറിച്ചു. അദ്ദേഹത്തിന്റെ നിർദേശപ്രകാരം രാഘവൻ മാസ്റ്റർ ഒരു ട്യൂൺ സജ്ജമാക്കുകയുംചെയ്തു. സന്ധ്യക്ക് ഗായികമാർ വന്നപ്പോൾ ഈ ഗാനം അവരെ ഏൽപിച്ചു. പരീക്ഷയുടെ റിസൽട്ട് അറിയാനുള്ള ആകാംക്ഷയോടെ ഞങ്ങൾ ഈ ഗാനം കേൾക്കാൻ തയാറായി. ഭാസ്കരൻ വിജയിക്കതന്നെ ചെയ്തു. ആ ഗാനം പാടിയ ഗായികക്ക് അതിന്റെ വികാരനിർഭരതയും തീവ്രതയും കാരണം മുഴുമിപ്പിക്കാൻ കഴിയാതെ വിങ്ങിവിങ്ങിക്കരയേണ്ടി വന്ന സന്ദർഭം ഇന്നും എന്റെ സ്മരണയിൽ വിടർന്നു നിൽക്കുന്നു (എന്റെ ആൽബം -ടി.എൻ. ഗോപിനാഥൻ നായർ).
ഒട്ടും വൈകാതെ മദ്രാസിൽ പോയി പാട്ടുകളെല്ലാം റെക്കോഡ് ചെയ്തു. ഇതിനിടെ പുതിയ അഭിനേതാക്കളെ തിരഞ്ഞെടുക്കാനുള്ള പരിശ്രമങ്ങൾ ഒരു ഭാഗത്ത് നടക്കുന്നുണ്ടായിരുന്നു. അനവധി പേരെ ഇന്റർവ്യൂ ചെയ്തു. കാമറാ ടെസ്റ്റ് നടത്തി. അവിചാരിതമായി തന്നെ തേടിയെത്തുന്ന പ്രണയവും കടുത്ത മാനസികാഘാതമേൽപിച്ചുകൊണ്ടു സംഭവിക്കുന്ന പ്രണയഭംഗവും ഭ്രാന്തോളമെത്തുന്ന ഉന്മാദവും ഉൾപ്പെടെ നിരവധി വൈകാരിക മുഹൂർത്തങ്ങളിലൂടെ കടന്നുപോകുന്ന കേന്ദ്ര കഥാപാത്രമായ പാർവതി മിസ്ട്രസിന്റെ വേഷത്തിലേക്ക് പുതുമുഖത്തെ പരീക്ഷിക്കാൻ ധൈര്യം തോന്നിയില്ല. അതുകൊണ്ട് അക്കാലത്ത് മലയാള സിനിമാവേദിയിലും തിരുവനന്തപുരത്തെ നാടകവേദിയിലും നിറഞ്ഞുനിന്നിരുന്ന മിസ് കുമാരി തന്നെ മതി ആ റോളിലേക്കെന്ന് തീരുമാനിച്ചു.
പാട്ടുകളുടെ റെക്കോഡിങ് പൂർത്തിയായ ഉടൻതന്നെ ഭാസ്കരന്റെ നേതൃത്വത്തിൽ നാലഞ്ചുപേരുടെ ഒരു സംഘം ലൊക്കേഷൻ സ്കൗട്ടിങ്ങിനായി കുടകിലേക്ക് പുറപ്പെട്ടു. കഥയുടെ പശ്ചാത്തലമായി പൊെറ്റക്കാട്ട് വിവരിക്കുന്ന വീരരാജ് പേട്ട, മടിൈക്ക, മധുക്കര, ഭാഗമണ്ഡല, തലക്കാവേരി തുടങ്ങിയ ഗ്രാമങ്ങളിലും ചെറുപട്ടണങ്ങളിലുമായി മൂന്നാഴ്ചയോളം അവർ ചുറ്റി സഞ്ചരിച്ചു. നിരവധി കുടകുകാർ ഈ യാത്രയിൽ ഭാസ്കരന്റെ സുഹൃത്തുക്കളായി മാറി. കുടകിലെ ആചാരവിശേഷങ്ങൾ, അനുഷ്ഠാനങ്ങൾ, സ്ത്രീകളുടെയും പുരുഷന്മാരുടെയും വേഷവിധാനങ്ങൾ, അവരുടെ പുത്തരിയാഘോഷത്തിലെ നൃത്തങ്ങൾ... ഇതിന്റെയൊക്കെ ഒരു അതോറിറ്റിയായി ഭാസ്കരൻ മാറി. ഒരാൽബം നിറച്ച് കുടക് ചിത്രങ്ങളുമായാണ് സംഘം മടങ്ങിയത്.
അപ്പോഴേക്കും ഈ സംരംഭത്തെ നിർഭാഗ്യത്തിന്റെ കരിനിഴൽ ബാധിച്ചു തുടങ്ങിയിരുന്നു. വാസുദേവൻ നായർക്ക്, അദ്ദേഹത്തിന്റെ മറ്റു ബിസിനസുകളിൽനിന്നു കിട്ടാനുണ്ടായിരുന്ന ചില വലിയ തുകകൾ കിട്ടിയില്ല. വാസുക്കുട്ടിയണ്ണന്റെ സഹായം പണ്ടു പറ്റിയിട്ടുള്ള ചില സുഹൃത്തുക്കൾ സമയത്തിന് പണം തിരിച്ചുകൊടുക്കാതെ ഒഴിഞ്ഞുമാറി. ഒടുവിൽ സിനിമയുടെ പ്രവർത്തനങ്ങൾ ഇനി ഒരിഞ്ചു മുന്നോട്ടു നീങ്ങില്ല എന്ന അവസ്ഥയിലെത്തി. പറഞ്ഞ വാക്ക് പാലിക്കാൻ കഴിയാതെ വാസുക്കുട്ടിയണ്ണൻ വിഷമിക്കുന്നത് കണ്ടപ്പോൾ ഒരു ഇളയ സഹോദരന്റെ സ്ഥാനത്തുനിന്നുകൊണ്ട് ഭാസ്കരൻ അദ്ദേഹത്തെ ആശ്വസിപ്പിച്ചു. മദ്രാസിൽനിന്ന് പാട്ടെഴുതാനുള്ള വിളി നിരന്തരം വന്നുകൊണ്ടിരിക്കുകയായിരുന്നു. ഭാസ്കരൻ മദ്രാസിലേക്ക് മടങ്ങി.

പി. ഭാസ്കരനും ഭാര്യ ഇന്ദിരയും -വിവാഹ ഫോേട്ടാ
‘‘ചത്ത കുട്ടിയുടെ ജാതകം നോക്കിയിട്ട് എന്തിനാണ് എന്നു ചിലർ ചോദിച്ചേക്കാം. കുട്ടിയുടെ ജാതകത്തിൽ അചഞ്ചലമായ വിശ്വാസമുണ്ടായിരുന്ന പാവപ്പെട്ട ഒരച്ഛന്റെ വിലാപമായി ഇതിനെ വേണമെങ്കിൽ എടുക്കാം’’ എന്നാണ് പി. ഭാസ്കരൻ പിന്നീടൊരിക്കൽ ‘പുള്ളിമാൻ’ ദിനങ്ങൾ ഓർത്തുകൊണ്ട് പറഞ്ഞത്.
അന്ന് മദ്രാസിലേക്ക് മടങ്ങിയ പി. ഭാസ്കരൻ സംവിധായകനാകാനുള്ള വിളികേട്ട് വൈകാതെ വീണ്ടും കേരളത്തിലേക്ക് വന്നു. വന്നത് കൊച്ചിയിലെ ഒരു മരവ്യവസായിയും ഫിലിം ഡിസ്ട്രിബ്യൂട്ടറുമായ ടി.എൻ. പരീക്കുട്ടി വിളിച്ചിട്ടാണ്. ചേറ്റുവയിൽ, രാമു കാര്യാട്ടിന്റെ ഒരു ബാല്യകാല സഖാവായ ഉമ്മറുകുട്ടിയുടെ കൊച്ചനിയത്തി റയ്മയെ നിക്കാഹ് കഴിച്ചയാളാണ് പരീക്കുട്ടി. ഉമ്മറു കുട്ടിയോടൊപ്പം വീട്ടിൽചെന്ന രാമു ‘പുതിയാപ്ല’യെ പരിചയപ്പെട്ടു. സംസാരത്തിനിടയിൽ തന്റെ സിനിമാ മോഹങ്ങൾ പങ്കുവെക്കുകയുംചെയ്തു. അന്ന് ‘തിരമാല’ക്കു വേണ്ടി പ്രവർത്തിച്ചുകൊണ്ടിരിക്കുകയായിരുന്ന രാമുവിനോട് പരീക്കുട്ടി പറഞ്ഞു.
‘‘താൻ ഈ പടം തീർത്തു വാ, നമുക്ക് സ്വന്തമായി ഒരു പടം തുടങ്ങാം.’’
പരീക്കുട്ടിക്ക് സിനിമയെടുക്കാനുള്ള ഒരു പദ്ധതിയുണ്ടായിരുന്നു. അടുത്ത സുഹൃത്തുക്കളായ ചരിത്രകാരൻ പി.എ. സെയ്തു മുഹമ്മദ്, കെ.എച്ച്. സുലൈമാൻ എന്നിവരോട് ഇക്കാര്യത്തെക്കുറിച്ച് ചർച്ച ചെയ്തപ്പോൾ അവരാണ് കേശവദേവിന്റെ ‘ഓടയിൽനിന്ന്’ എടുത്താൽ നന്നായിരിക്കുമെന്ന് നിർദേശിക്കുന്നത്. മൂന്നുപേരുംകൂടി കേശവദേവിനെ ചെന്നു കണ്ടു.
1950കളുടെ തുടക്കത്തിൽ പ്രമുഖ പത്രാധിപരായ എ.കെ. ഭാസ്കർ (ബി.ആർ.പി. ഭാസ്കറിന്റെ പിതാവ്) ആവശ്യപ്പെട്ടതനുസരിച്ച് ‘ഓടയിൽനിന്ന്’ സിനിമയാക്കാനായി ദേവ്, ഭാനു എന്ന കൊല്ലത്തെ ഒരു വ്യവസായിയുമായി കരാറിൽ ഒപ്പിട്ടിരുന്നു. തിരക്കഥയുമെഴുതിക്കൊടുത്തു. കണ്ണൂർക്കാരനായ ഒരു റാവു സംവിധായകനും അന്നു തിരുവനന്തപുരത്ത് പൊലീസ് ഇൻസ്പെക്ടർ ആയി ജോലി നോക്കിയിരുന്ന സത്യനേശൻ നായകനുമായി സിനിമയുടെ പ്രവർത്തനങ്ങൾ തുടങ്ങിയെങ്കിലും പ്രൊഡ്യൂസർ താമസിയാതെ പിൻവലിഞ്ഞു...
പരീക്കുട്ടി കൊടുത്ത ഒരു തുക വാങ്ങിച്ചുകൊണ്ട് ഭാനു കരാറിൽനിന്ന് പിൻവാങ്ങുകയും ദേവിന് തിരക്കഥ തിരിച്ചുകൊടുക്കുകയുംചെയ്തു. കുറച്ചു മാസങ്ങൾ കഴിഞ്ഞ് എറണാകുളത്തെ പ്രാക്കുളം ഭാസിയുടെ സീ വ്യൂ ഹോട്ടലിൽവെച്ച് കേശവദേവ് പരീക്കുട്ടിയുമായി വീണ്ടും കണ്ടു. ഇത്തവണ പരീക്കുട്ടിയോടൊപ്പം രാമു കാര്യാട്ടും ഉണ്ടായിരുന്നു. ദേവ് കാര്യാട്ടിനെ ആദ്യമായി കാണുകയായിരുന്നു. ‘ഓടയിൽനിന്നി’ന്റെ സംവിധായകൻ ആരായിരിക്കണം എന്ന കാര്യത്തിലേക്ക് ചർച്ചയെത്തിയപ്പോൾ കേശവദേവ് നിർദേശിച്ചത് പി. ഭാസ്കരന്റെ പേരാണ്. പാട്ടെഴുത്തുകാരനായ പി. ഭാസ്കരന് സംവിധാനംചെയ്യാൻ പറ്റുമോ എന്നായിരുന്നു പരീക്കുട്ടിയുടെ സംശയം. സംവിധാനം ചെയ്യാൻ ഭാസ്കരൻ തീർത്തും യോഗ്യനാണെന്ന് ദേവ് ഉറപ്പുകൊടുത്തു.
അതിനു കുറച്ചുനാളുകൾക്കു മുമ്പ് കേശവദേവ് പി. ഭാസ്കരനുമായി സംസാരിക്കാൻ അവസരമുണ്ടായപ്പോൾ ഒരു സിനിമ സംവിധാനംചെയ്യാനുള്ള ആഗ്രഹത്തെക്കുറിച്ചും അതിനുവേണ്ടി നടത്തുന്ന തയാറെടുപ്പുകളെ കുറിച്ചുമാണ് ഭാസ്കരൻ പ്രധാനമായും സംസാരിച്ചത്. വേണ്ട പ്രോത്സാഹനം കൊടുക്കാൻ ആരുമില്ലെന്നും സൂചിപ്പിച്ചു. അതുകൊണ്ടാണ് തനിക്കു കിട്ടിയ ആദ്യത്തെ അവസരത്തിൽതന്നെ ദേവ് ഭാസ്കരന്റെ പേര് നിർദേശിച്ചത്. രാമു കാര്യാട്ടും ദേവിനെ പിന്താങ്ങിക്കൊണ്ട് പരീക്കുട്ടിയോട് സംസാരിച്ചു. സിനിമാ സംവിധായകനാകാനുള്ള തന്റെ മോഹങ്ങൾ മാറ്റിവെച്ചുകൊണ്ടാണ് രാമു സ്നേഹിതനുവേണ്ടി വാദിച്ചത്. അങ്ങനെ പരീക്കുട്ടി എഴുതിയതനുസരിച്ച് അടുത്ത ഒരു ദിവസംതന്നെ ഭാസ്കരൻ എറണാകുളത്ത് എത്തി. പിന്നീട് സംഭവിച്ചതിനെക്കുറിച്ച് കേശവദേവ് പറയുന്നു:
‘‘പി. ഭാസ്കരൻ ഞാൻ എഴുതിയ തിരക്കഥ വായിച്ചു. ഭാസ്കരനും പരീക്കുട്ടിയും രാമു കാര്യാട്ടുംകൂടി എന്തൊക്കെയോ രഹസ്യമായി ആലോചിക്കുന്നതു കണ്ടു. ഞാനതൊന്നും ശ്രദ്ധിച്ചില്ല.
അന്നു രാത്രിയിൽ കലവൂര് ഒരു നാടകം കാണാൻ ഞങ്ങൾക്കു ക്ഷണമുണ്ടായിരുന്നു. നാടകക്കാർ വന്നു ഞങ്ങളെ കാറിൽ കയറ്റിക്കൊണ്ടുപോയി. നാടകം കഴിഞ്ഞ് ഞങ്ങൾ തിരിച്ച് എറണാകുളത്തേക്ക് നടക്കുകയായിരുന്നു. ഭാസ്കരനും കാര്യാട്ടും തമ്മിൽ എന്തോ രഹസ്യമായി സംസാരിച്ചതിനുശേഷം ഭാസ്കരൻ എന്നോടു പറഞ്ഞു.
‘‘സാറിന്റെ കഥയിൽ ചില മാറ്റങ്ങൾ വരുത്താനുണ്ട്.’’
‘‘മാറ്റമോ, എന്തിന്?’’ –എനിക്കു പെട്ടെന്ന് ദേഷ്യം വന്നു.
‘‘സിനിമയല്ലേ, സിനിമയ്ക്കു പറ്റിയ വിധത്തിൽ കഥയിൽ മാറ്റം വരുത്തണം.’’
‘‘എന്റെ കഥ സിനിമയ്ക്കു പറ്റിയതല്ലെങ്കിൽ, അതങ്ങു തള്ളിക്കളയുകയാണ് വേണ്ടത്. എന്റെ കഥയിൽ നിങ്ങളുടെ ഇഷ്ടപ്രകാരം മാറ്റം വരുത്തിയാൽ പിന്നെ, അത് എന്റെ കഥയാകുമോ?’’
പിന്നെ ആരുമൊന്നും പറഞ്ഞില്ല. അടുത്ത ദിവസം ഞാൻ പരീക്കുട്ടിയോടു പറഞ്ഞു, എന്റെ കഥയിൽ ഒരു മാറ്റവും വരുത്താൻ ഞാൻ സമ്മതിക്കുകയില്ലെന്ന്. അപ്പോഴേക്കും പരീക്കുട്ടി ഭാസ്കരന്റെ പക്ഷമായി കഴിഞ്ഞിരുന്നു.’’ (‘ഓർമകളുടെ ലോക’ത്തിൽ -പി. കേശവദേവ്)
എതിർപ്പിന്റെ ഉപാസകനെന്നും പിടിവാശിക്കാരനെന്നുമൊക്കെ പണ്ടേ പേരെടുത്തിട്ടുള്ള കേശവദേവ് ഒരു വിട്ടുവീഴ്ചക്കും തയാറാകാതിരുന്നതുകൊണ്ട് സിനിമാ ചർച്ചകൾ അവിടെ അവസാനിച്ചു. ‘ഓടയിൽനിന്ന്’ അലസിപ്പിരിഞ്ഞപ്പോൾ ഭാസ്കരൻ വീണ്ടും മദിരാശിയിലേക്ക് മടങ്ങി. എന്നാൽ, രാമു കാര്യാട്ട് പ്രതീക്ഷ കൈവിടാതെ പരീക്കുട്ടിയുടെ പിറകെതന്നെ കൂടി. പരീക്കുട്ടിയുടെ ചന്ദ്രതാര എന്ന വിതരണക്കമ്പനി വിതരണത്തിനെടുത്ത ‘നാൽവർ’ എന്ന തമിഴ് പടം വിജയമായപ്പോൾ പരീക്കുട്ടി സിനിമാ പിടിക്കാമെന്ന് സമ്മതിച്ചു. രാമു ആവേശംകൊണ്ട് തുള്ളിച്ചാടി. തൃശൂരിൽ ശോഭന എന്ന പേരിൽ ഒരു ഫോട്ടോ സ്റ്റുഡിയോ നടത്തിയിരുന്ന ചങ്ങാതി ചിറയിൻകീഴുകാരനായ പരമേശ്വരൻ നായരെയുംകൊണ്ട് കോഴിക്കോട് റേഡിയോ നിലയത്തിൽ ചെന്ന് ഉറൂബ് എന്ന പി.സി. കുട്ടികൃഷ്ണനെക്കണ്ട് കഥ ചർച്ചചെയ്തു. പാട്ടുകളെഴുതാൻ പി. ഭാസ്കരനെ മദ്രാസിൽനിന്ന് വരുത്തി.
ഭാസ്കരനെക്കൊണ്ട് സംവിധാനംചെയ്യിക്കാനിരുന്ന ‘ഓടയിൽനിന്ന്’ നടക്കാതെ പോയതുകൊണ്ടാകാം, പരീക്കുട്ടിയാണ് രാമു കാര്യാട്ടിനോടൊപ്പം ഭാസ്കരനുംകൂടി ചേർന്ന് ചിത്രം സംവിധാനംചെയ്യണമെന്ന് നിർദേശിച്ചത്. സിനിമയെ സംബന്ധിച്ച അനുഭവജ്ഞാനവും സാങ്കേതികപരമായ അറിവും ഭാസ്കരനാണ് കൂടുതൽ എന്നതും ഒരു കാരണമായിരുന്നിരിക്കാം.
‘‘ഒന്നരലക്ഷം രൂപാ ഞാൻ തരാം. അതുകൊണ്ട് നിങ്ങൾ എന്തുവേണമെങ്കിലും ചെയ്തോളൂ’’ എന്ന് പറഞ്ഞ് ടി.കെ. പരീക്കുട്ടി ഏൽപിച്ച പണംകൊണ്ട് ചങ്ങാതിമാർ രണ്ടാളുംകൂടി പിടിച്ച ‘നീലക്കുയിൽ’ എന്ന പടം മലയാള സിനിമയുടെ ഭാവുകത്വംതന്നെ മാറ്റിമറിച്ചത് പിന്നീട് സംഭവിച്ച ചരിത്രം.

ഇരുട്ടിന്റെ ആത്മാവ് ഷൂട്ടിങ് വേളയിൽ പി. ഭാസ്കരനും എം.ടി. വാസുദേവൻ നായരും
രണ്ട്
1950കളുടെ തുടക്കത്തിൽ തിരുവനന്തപുരത്ത് പ്രവർത്തനമാരംഭിച്ച ഒരു നാടക കൂട്ടായ്മയായിരുന്നു ഡ്രമാറ്റിക് ബ്യൂറോ.കൈനിക്കര പത്മനാഭപിള്ള, സി.ജെ. തോമസ്, പി.കെ. വിക്രമൻ നായർ തുടങ്ങിയവരുടെ ഉത്സാഹത്തിൽ തുടങ്ങിയ ഡ്രമാറ്റിക് ബ്യൂറോ തിരുവനന്തപുരത്തെ അമച്വർ നാടകവേദിയിലെ പ്രഗല്ഭരും തുടക്കക്കാരുമായ കലാപ്രതിഭകളെ അണിനിരത്തിക്കൊണ്ട് മികച്ച നാടകാവതരണങ്ങൾ നടത്താറുണ്ടായിരുന്നു. 1951ൽ അവർ സംഘടിപ്പിച്ച ഒരു മത്സരവേദിയിലൂടെയാണ് ചിറയിൻകീഴുകാരനായ അബ്ദുൽ ഖാദർ എന്ന ചങ്ങനാശ്ശേരി സെന്റ് ബർക്ക്മാൻസ് കോളജിലെ വിദ്യാർഥി, ‘മർച്ചന്റ് ഓഫ് വെനീസി’ലെ ഷൈലോക്കിന്റെ വേഷം അവതരിപ്പിച്ചുകൊണ്ട് ശ്രദ്ധേയനാകുന്നതും സിനിമയിലെത്തി പ്രേംനസീർ എന്ന നായകനാകുന്നതും.
1952ൽ തിരുവനന്തപുരത്തെ ഡ്രമാറ്റിക് ബ്യൂറോയുടെ മൂന്നാം വാർഷികത്തിന് വി.ജെ.ടി ഹാളിൽ നടന്ന നാടകമുൾപ്പെടെയുള്ള കലാപ്രകടനങ്ങളുടെ അരങ്ങിലും അണിയറയിലും പി. ഭാസ്കരന്റെ സജീവമായ സാന്നിധ്യമുണ്ടായിരുന്നു.
(1940കളുടെ ഒടുവിൽ മദിരാശിയിൽ ‘ജയകേരള’ത്തിൽ പ്രവർത്തിച്ചിരുന്ന നാളുകളിൽ അവിടത്തെ കേരളസമാജം ടി.എൻ. ഗോപിനാഥൻ നായരുടെ ‘പരിവർത്തനം’ നാടകം അവതരിപ്പിച്ചപ്പോൾ മുഖ്യകഥാപാത്രത്തെ അവതരിപ്പിച്ചുകൊണ്ടാണ് ഭാസ്കരൻ അരങ്ങത്തെ അഭിനയത്തിന് തുടക്കം കുറിക്കുന്നത്. അതിന് മുമ്പ് നാട്ടിൽവെച്ച് ഭാസ്കരനും സഖാക്കളായ സി.ജെ. തോമസും ജേക്കബ് ഫിലിപ്പുമെല്ലാം അടങ്ങുന്ന ഒരു സംഘം കമ്യൂണിസ്റ്റ് ആശയങ്ങൾ പ്രചരിപ്പിക്കാൻ വേണ്ടി നിഴൽ നാടകങ്ങൾ അവതരിപ്പിച്ചിരുന്നു.)
വി.ജെ.ടി ഹാളിലെ പരിപാടിയിൽ ഭാസ്കരനോടൊപ്പം പി.കെ. വിക്രമൻ നായർ, സി.എൻ. ശ്രീകണ്ഠൻ നായർ, അടൂർ ഭാസ്കരൻ നായർ (ഭാസി), പി. കർമചന്ദ്രൻ, ടി.എൻ. ഗോപിനാഥൻ നായർ, നാഗവള്ളി ആർ.എസ്. കുറുപ്പ്, ടി.ആർ. സുകുമാരൻ നായർ, ശ്യാമളാലയം കൃഷ്ണൻ നായർ തുടങ്ങിയ പ്രശസ്ത അഭിനേതാക്കൾ ചേർന്ന് ഷേക്സ്പിയർ, ജോ കോറി എന്നിവരുടെ ഇംഗ്ലീഷ് നാടകങ്ങളും മൂകാഭിനയ പ്രകടനവും മറ്റും അവതരിപ്പിച്ചു.
കലാ പരിപാടികളുടെ കൂട്ടത്തിലെ പ്രധാനയിനം പി. ഭാസ്കരനെഴുതിയ ‘പുതിയ ജന്മം’ എന്ന നാടകമായിരുന്നു. പലതുകൊണ്ടും പുതുമയുള്ള ഒരു കലാസൃഷ്ടിയായി ആസ്വാദകർ കൈയടിച്ചംഗീകരിച്ച ഒരു അവതരണമായിരുന്നു അത്.
‘പുതിയ ജന്മം’ ഒരു ഭ്രമാത്മക (fantasy) നാടകമായിരുന്നു. നാടകകൃത്തിന്റെ ഭാഷയിൽ ‘‘സംഘട്ടനങ്ങളും വൈരുധ്യങ്ങളും നിറഞ്ഞ നശിച്ചു മണ്ണടിഞ്ഞുകൊണ്ടിരിക്കുന്ന ഇന്നത്തെ സമൂഹഘടനയിലെ വിവിധ ചിന്താഗതികളുടെ പ്രതിനിധികളാണ് ഇതിലെ കഥാപാത്രങ്ങൾ. അവർ തമ്മിലുള്ള അലംഘനീയമായ സംഘട്ടനങ്ങളുടെ നേരിയ പ്രതിഫലനങ്ങളാണ് ഇതിലെ കഥാതന്തുക്കൾ.’’ ആദർശങ്ങൾ സ്വപ്നം കണ്ടുകഴിയുന്ന ഒരു യുവാവ് ജീവിത യാഥാർഥ്യങ്ങളുടെ മുന്നിൽ ഭയന്നു പിന്മാറുകയാണ്. എങ്കിലും ഒടുവിൽ ഒരു പുതിയ ജന്മത്തിനുവേണ്ടി അയാൾ ആവേശംകൊള്ളുകയാണ്. യുദ്ധത്തിൽ കണ്ണുകൾ നഷ്ടപ്പെട്ട അന്ധനായ ഗായകനോട് അടുത്ത യുദ്ധത്തെപ്പറ്റി കൊട്ടിഗ്ഘോഷിക്കുന്ന രാഷ്ട്രീയപ്രവർത്തകനെയും ലക്ഷോപലക്ഷം ഗ്രാമങ്ങളുടെ പ്രതിനിധിയായ വൃദ്ധ കർഷകനെയും തൊഴിൽ കിട്ടാതെ അലഞ്ഞുതിരിയുന്ന യുവാവായ യാചകനെയും കർമനിരതരാകാൻ ആഹ്വാനം കൊടുക്കുന്ന ദേശീയ നേതാവിനെയും ഭക്ഷണത്തിനുവേണ്ടി ചാരിത്ര്യം വിൽക്കുന്ന വേശ്യയെയുമൊക്കെ ഇതിനിടയിൽ ആ യുവാവ് കണ്ടുമുട്ടുന്നുണ്ട്. ഒരു ഫാന്റസി പോലെയാണ് ഈ കൂടിക്കാഴ്ചകളെല്ലാം സങ്കൽപിക്കപ്പെട്ടിട്ടുള്ളത്.
നാടകത്തിലെ അഭിനേതാക്കളിൽ കൂടുതൽ കൈയടി നേടിയത് പി. ഭാസ്കരനും ടി.എൻ. ഗോപിനാഥൻ നായരുമായിരുന്നു. ‘മാരിവില്ലിന്റെ നാട്ടിലേക്ക് താരകളാകുന്ന മുന്തിരിക്കുല കൊത്താൻ പറന്നുപോകുന്ന നീല പൈങ്കിളിയെ നോക്കി പാടിക്കൊണ്ടിരിക്കുന്ന അന്ധനായ ഭടന്റെ’ വേഷത്തിലാണ് പി. ഭാസ്കരൻ അഭിനയിച്ചത്. ‘‘ഇടതടവില്ലാതെ ഒഴുകുന്ന നദീജലത്തിൽ വിയർപ്പുരസമാസ്വദിച്ചു കഴിയുന്ന വൃദ്ധനായ കർഷകന്റെ’’ വേഷത്തിൽ ടി.എൻ. ഗോപിനാഥൻ നായരും. ‘‘ഇവർ രണ്ടുപേരും ചേർന്ന് വികാരാർദ്രമായി ജീവിതത്തിലേക്കു നോക്കുന്ന മൂന്നാമത്തെ രംഗം അതീവ ഹൃദയാവർജകവും ശോകസങ്കുലവുമായി തോന്നി. ആ കഥാപാത്രങ്ങളുടെ ഭാഗങ്ങൾ അഭിനയിച്ച ഭാസ്കരനും ഗോപിനാഥൻ നായരും അത്ഭുതകരമായ അഭിനയപാടവംതന്നെ പ്രകടമാക്കി. ഹൃദയ വിപഞ്ചികയുടെ ഞാണറ്റു പാടുന്ന ഗായകനായ ഭാസ്കരൻ നാടകം കഴിഞ്ഞിട്ടും ഒരു ഭ്രമാത്മക ചിത്രംപോലെ മനസ്സിൽ തങ്ങിനിന്നു. ഗോപിനാഥൻ നായർ, ഭാസ്കരന്റെ കഥാപാത്രത്തെ ഏറ്റവും ഹൃദയം പിഴിയുന്ന രീതിയിൽ വ്യാഖ്യാനിച്ചു നിറപ്പകിട്ടു നൽകുകയാണ് ചെയ്തത്’’ (കെ. ബാലകൃഷ്ണൻ കൗമുദിയിൽ).
ഇവർക്ക് പുറമേ ആദർശധീരനായ ചെറുപ്പക്കാരന്റെ റോളിൽ പി.കെ. വിക്രമൻ നായർ, രണ്ടു മിനിറ്റു നേരം മാത്രം രംഗത്തു പ്രത്യക്ഷപ്പെട്ട് അരണ്ട വെളിച്ചത്തിൽ ഒരക്ഷരം ഉരിയാടാതെ മോഷണം നടത്തുന്ന കള്ളനായി പ്രമുഖ കോൺഗ്രസ് നേതാവായ സി. നാരായണപിള്ള, സ്ഥാനത്തും അസ്ഥാനത്തും വകതിരിവില്ലാതെ ‘ഉൽപാദനം വർധിപ്പിക്കാൻ’ ആഹ്വാനവുമായി നടക്കുന്ന ദേശീയ നേതാവിനെ അവതരിപ്പിച്ച അടൂർ ഭാസി എന്നിവരായിരുന്നു മറ്റ് അഭിനേതാക്കൾ.
‘‘നമ്മുടെ നാടകവേദിയിലെ ഒരു പുതിയ സംരംഭമാണിത്. ഒരു പുതിയ സംരംഭത്തിനുണ്ടാകാവുന്ന സ്വാഭാവികമായ തകരാറുകളുടെ വിട്ടുവീഴ്ച അനുവദിച്ചാൽ ഈ നാടകം ഒരു വമ്പിച്ച വിജയമായിരുന്നുവെന്ന് നിസ്സംശയം പറയാവുന്നതാ’’ണെന്ന് കെ. ബാലകൃഷ്ണൻ പുതിയ നാടകകൃത്തിനെ അഭിനന്ദിക്കുന്നുണ്ട്.
ആ വർഷംതന്നെ നവംബറിൽ ശ്രീ ചിത്തിര തിരുനാൾ ഗ്രന്ഥശാലയുടെ ആഭിമുഖ്യത്തിൽ നടന്ന കൈനിക്കര പത്മനാഭ പിള്ളയുടെ ‘യവനിക’ എന്ന നാടകത്തിലും ഭാസ്കരൻ ഒരു വേഷമഭിനയിച്ചു. ഭാര്യയെ (മിസ് കുമാരി) മറന്ന് മാലതി (മാവേലിക്കര പൊന്നമ്മ) എന്ന സ്ത്രീയുടെ പിറകെ പോകുന്ന രവി എന്ന ചപലനായ ഒരു യുവാവിന്റെ വേഷമാണ് ഭാസ്കരൻ അവതരിപ്പിച്ചത്. ആറന്മുള പൊന്നമ്മ, പട്ടം സരസ്വതി അമ്മ, പി.കെ. വിക്രമൻ നായർ, സി.ഐ. പരമേശ്വരൻ പിള്ള, കൈനിക്കര കുമാരപിള്ള, ടി.എൻ. ഗോപിനാഥൻ നായർ, കെ.വി. നീലകണ്ഠൻ നായർ, അടൂർ ഭാസി തുടങ്ങിയവരാണ് മറ്റു വേഷങ്ങൾ അഭിനയിച്ചത്. 1952ൽതന്നെ ഒറ്റപ്പാലത്തു ചേർന്ന സമസ്ത കേരള സാഹിത്യ പരിഷത്തിന്റെ വാർഷികത്തിൽ തിരുവനന്തപുരം ഡ്രമാറ്റിക് ബ്യൂറോ അവതരിപ്പിച്ചത് ടി.എൻ. ഗോപിനാഥൻ നായർ രചിച്ച ‘അകവും പുറവും’ എന്ന നാടകമാണ്. പി. ഭാസ്കരൻ ഉൾപ്പെടെ മേൽപറഞ്ഞ അഭിനേതാക്കളെല്ലാം ചേർന്നാണ് നാടകമവതരിപ്പിച്ചത്. പി. ഭാസ്കരൻ, എസ്.കെ. പൊെറ്റക്കാട്ട്, എൻ.വി. കൃഷ്ണവാര്യർ, പവനൻ, വി. അബ്ദുല്ല തുടങ്ങിയവരുടെ ഉത്സാഹത്തിലാണ് 1950കളുടെ തുടക്കത്തിൽ കോഴിക്കോട് ആസ്ഥാനമായി മലബാർ കേന്ദ്ര കലാസമിതി രൂപംകൊള്ളുന്നത്. കേന്ദ്ര കലാസമിതി വർഷംതോറും സംഘടിപ്പിച്ചുപോന്ന നാടകോത്സവത്തിന്റെ സംഘാടകരിൽ പ്രമുഖനായിരുന്നു ഭാസ്കരൻ.
1955 ജനുവരിയിൽ നടന്ന ആ വർഷത്തെ നാടകോത്സവം നഷ്ടത്തിൽ കലാശിക്കുമെന്ന് സംഘാടകർക്ക് ആശങ്കയുണ്ടായി. അപ്പോൾ ഭാസ്കരനാണ് ഒരാശയം മുന്നോട്ടുവെക്കുന്നത്. നാടക മത്സരത്തിന്റെ ഒരു പ്രധാന വിധികർത്താവ്, ആയിടെ പ്രദർശനത്തിനെത്തിയ ‘നീലക്കുയിൽ’ ഉൾപ്പെടെ പല സിനിമകളിലും നായികയായ മിസ് കുമാരിയായിരുന്നു. കുമാരി നായികയായി അഭിനയിക്കുന്ന ഒരു നാടകം കളിച്ചാൽ ആളുകൾ ഇരച്ചുകയറുമെന്ന് ഉറപ്പ്. പോരെങ്കിൽ അന്ന് തിരുവനന്തപുരം നാടകവേദിയിലെ ഒരു പ്രമുഖ നടനായിരുന്ന അടൂർ ഭാസിയും കുമാരിയോടൊപ്പം കോഴിക്കോട്ട് എത്തിയിട്ടുണ്ട്. പ്രേക്ഷകരെ ചിരിപ്പിക്കാൻ അസാമാന്യമായ സിദ്ധിയുള്ള ഭാസിക്കും കൊടുക്കാം ഒരു റോൾ. ആരാണ് നാടകമെഴുതേണ്ടത് എന്ന കാര്യത്തിലും ഭാസ്കരന് സംശയമുണ്ടായിരുന്നില്ല. തിക്കോടിയൻ.
ഒരെതിർവാക്കുപോലും പറയാൻ ഇടകൊടുക്കാതെ അപ്പോൾ തന്നെ എല്ലാവരുംകൂടി തിക്കോടിയനെ ഒരു ലോഡ്ജ് മുറിയിൽ അടച്ചുപൂട്ടിയ ശേഷം ആ ഒരൊറ്റ രാത്രികൊണ്ട് ഒരു നാടകമെഴുതിച്ചു, ‘കന്യാദാനം’. കെ. പത്മനാഭൻ നായരാണ് നാടകം സംവിധാനംചെയ്തത്. മലബാർ കേന്ദ്ര കലാസമിതിയുടെ പ്രവർത്തകരായ എം. വാസുദേവ മേനോൻ (സിനിക്), മിസ് കുമാരി എന്നിവർ നായകനും നായികയുമായി അഭിനയിച്ച നാടകത്തിൽ മലബാറിൽനിന്നുള്ള ഉറൂബ്, ചെറുകാട്, ബാലകൃഷ്ണ മേനോൻ, കുഞ്ഞാണ്ടി, കൊച്ചപ്പൻ, നെല്ലിക്കോട് ഭാസ്കരൻ, ലക്ഷ്മിദേവി എന്നിവരോടൊപ്പം അടൂർ ഭാസിയും വേഷമിട്ടു. പി. ഭാസ്കരനുമുണ്ടായിരുന്നു ഒരു പ്രധാന വേഷം. രണ്ടു ദിവസം റിഹേഴ്സൽ നടത്തി മൂന്നാം നാൾ തട്ടിൽ കയറിയ നാടകം വൻ വിജയമായിരുന്നു. സംഘാടകരുടെ സാമ്പത്തിക പ്രശ്നം അങ്ങനെ പരിഹരിക്കപ്പെട്ടു. ഭാസ്കരന്റെ അഭിനയത്തെക്കുറിച്ച് കോഴിക്കോടൻ മാതൃഭൂമിയിലെഴുതി:
‘‘ശാന്തിക്കാരനായ എമ്പ്രാന്തിരി കുറച്ചോരതിശയോക്തിയായിപ്പോയി. എട്ടു വയസ്സ് മുതൽക്കേ പാലയ്ക്കലപ്പന്റെ ശാന്തി തുടങ്ങിയ എമ്പ്രാന്തിരിക്ക് നല്ല മലയാളം സംസാരിക്കാനറിയില്ലെന്ന് വിശ്വസിക്കാൻ വിഷമം വളരെയുണ്ട്. ‘ദേവപ്പകുക്കിലയ’ ഭാഷയിൽ ആ വിദ്വാൻ പറഞ്ഞതിൽപ്പകുതിയും ശുദ്ധ നോൺസെൻസായിരുന്നു. എങ്കിലും കഴിവുള്ള പി. ഭാസ്കരൻ ആ പാത്രത്തിനുവേണ്ട മിഴിവ് നൽകി.’’
നാടകാഭിനയത്തിന് ലഭിച്ച ഈ പ്രശംസ പക്ഷേ ‘തിരമാല’യിലെയും ‘നീലക്കുയിലി’ലെയും അഭിനയത്തിന്റെ പേരിൽ ഭാസ്കരന് ലഭിച്ചില്ല എന്നുകൂടി പറയട്ടെ.
നാടകവേദിയുമായുള്ള ഈ ഉറ്റബന്ധം അടുത്ത വർഷം ഭാസ്കരൻ സംവിധാനംചെയ്ത ‘രാരിച്ചൻ എന്ന പൗരൻ’ എന്ന ചിത്രത്തിൽ പ്രകടമായിരുന്നു. ചിത്രത്തിലെ നായകനായ മുഹമ്മദലിയുടെ വേഷമഭിനയിച്ച പത്മനാഭനും നായിക ഖദീജയായി വന്ന വിലാസിനിയും കോഴിക്കോട്ടെയും കൊച്ചിയിലെയും സ്റ്റേജുകളിലെ പ്രമുഖ അഭിനേതാക്കളായിരുന്നു. ‘നീലക്കുയിലി’ൽ അഭിനയിച്ച കൊടുങ്ങല്ലൂർ അമ്മിണിയമ്മയെപ്പോലെ ‘രാരിച്ചനി’ൽ വേഷമിട്ട കലാമണ്ഡലം കല്യാണിക്കുട്ടിയമ്മയും മിസിസ് കെ.പി. രാമൻ നായരും അരങ്ങത്തുനിന്നു തന്നെ വന്നവരാണ്. ഇവരെക്കാളുമൊക്കെ അരങ്ങത്ത് നിറഞ്ഞാടിയ ഒരാൾ, കെ.ടി. മുഹമ്മദിന്റെ ‘ഇതു ഭൂമിയാണ്’ എന്ന നാടകത്തിൽ എഴുപതുകാരൻ ഹാജിയാരുടെ വേഷമിട്ട ഇരുപതുകാരൻ, ഏതാണ്ട് അതേ രൂപഭാവങ്ങളോടെ ‘രാരിച്ചനി’ൽ പ്രത്യക്ഷപ്പെട്ടു.
വർഷങ്ങൾക്കു ശേഷം പി. ഭാസ്കരൻ ഒരിക്കൽക്കൂടി അരങ്ങത്ത് ഒരു വേഷമണിഞ്ഞു. 1965ൽ ഇന്ത്യ-പാകിസ്താൻ യുദ്ധം നടന്ന അവസരത്തിൽ, യുദ്ധ ഫണ്ടിലേക്ക് പണം കണ്ടെത്തുന്നതിനായി പ്രമുഖ സിനിമാതാരങ്ങൾ കേരളത്തിന്റെ പ്രധാന നഗരങ്ങളിൽ കലാപരിപാടികൾ അവതരിപ്പിച്ചിരുന്നു. സത്യൻ, പ്രേംനസീർ, മധു, ഉമ്മർ, അടൂർ ഭാസി, എസ്.പി. പിള്ള, ബഹദൂർ, കൊട്ടാരക്കര, തിക്കുറിശ്ശി, കോട്ടയം ചെല്ലപ്പൻ, ജി.കെ. പിള്ള, ഷീല, അംബിക, സുകുമാരി, അടൂർ പങ്കജം എന്നിവരഭിനയിച്ച പി.ജെ. ആന്റണിയുടെ ‘കുറ്റവും ശിക്ഷയും’ എന്ന നാടകം സംവിധാനംചെയ്തത് പി. ഭാസ്കരനാണ്. അതിനുപുറമേ നാടകത്തിൽ കൊട്ടാരക്കര ശ്രീധരൻ നായർ അവതരിപ്പിച്ച യമധർമന്റെ സെക്രട്ടറി ചിത്രഗുപ്തന്റെ വേഷം അവതരിപ്പിക്കുകയുംചെയ്തു.
മൂന്ന്
ശബ്ദാഭിനയത്തിന്റെ സാധ്യതകൾ ഏറ്റവും സമർഥമായി ഉപയോഗിച്ച ഒരു റേഡിയോ പ്രക്ഷേപകനായിരുന്നു പി. ഭാസ്കരൻ. കോഴിക്കോട് റേഡിയോ നിലയത്തിൽ പ്രവർത്തിക്കുമ്പോൾ അപ്പപ്പോഴുണ്ടാകുന്ന ആവശ്യത്തിനനുസരിച്ച് അതിമനോഹര ഗാനങ്ങൾ രചിക്കാനുള്ള അപൂർവ സിദ്ധി നേടിയ ഭാസ്കരൻ, നാടകങ്ങളുൾപ്പെടെയുള്ള മറ്റു പരിപാടികളിലും പങ്കെടുക്കാറുണ്ടായിരുന്നു.
1951 ഏപ്രിലിൽ കോഴിക്കോട് നിലയം ഒരു നാടക മഹോത്സവം സംഘടിപ്പിച്ചു. ജി. ശങ്കരക്കുറുപ്പ്, പി. കുഞ്ഞിരാമൻ നായർ, ഇടശ്ശേരി ഗോവിന്ദൻ നായർ, എൻ.വി. കൃഷ്ണവാര്യർ, വി. ഉണ്ണികൃഷ്ണൻ നായർ, എസ്.കെ. പൊറ്റെക്കാട്ട് എന്നിവർ രചിച്ച നാടകങ്ങൾ പ്രശസ്ത നാടക/ കലാ പ്രതിഭകളെ പങ്കെടുപ്പിച്ചുകൊണ്ട് രാത്രി എട്ടു മണി മുതൽ ഒരു മണിക്കൂർ ലൈവ് പ്രക്ഷേപണം നടത്തുകയായിരുന്നു. നാടകോത്സവത്തിന്റെ ഉദ്ഘാടനത്തിന്റെ നാൾ ക്ഷണിക്കപ്പെട്ട സദസ്സിനു മുന്നിൽ പി. കുഞ്ഞിരാമൻ നായരെഴുതിയ ‘നിനവിന്റെ നിലാവൊളി’ റേഡിയോ നാടകമായി (മൈക്കിന്റെ പിറകിൽ വട്ടംകൂടിനിന്ന് വായിക്കുന്ന രീതിയിൽ) അവതരിപ്പിച്ചു. കേരളീയ സംസ്കാരത്തെയും കേരളക്ഷേത്രങ്ങളെയും ആസ്പദമാക്കി തയാറാക്കിയ നാടകത്തിൽ പി. ലീല, സി.കെ. രേവമ്മ, ശാന്താ പി. നായർ, കെ.വി.ആർ. വർമ, ഗോകുലപാലൻ, കെ. ബാലകൃഷ്ണ മേനോൻ എന്നിവരോടൊപ്പം പി. ഭാസ്കരനും പങ്കെടുത്തു.
ഈ റേഡിയോ നാടകോത്സവത്തെയും അതിന്റെ ചുക്കാൻ പിടിച്ച നാടകവിഭാഗത്തിന്റെ ചുമതലക്കാരനായ കെ. പത്മനാഭൻ നായരെയും അഭിനന്ദിക്കുന്ന മാതൃഭൂമി ലേഖകൻ ഒരു കാര്യം പ്രത്യേകമെടുത്തു പറഞ്ഞുകൊണ്ടാണ് അവസാനിപ്പിക്കുന്നത്.
‘‘ഒരു വാക്കുകൂടി. പ്രക്ഷേപണ കേന്ദ്രത്തിലെ ശ്രീ. കെ. രാഘവന്റെ സംഗീത സംവിധാന സാമർഥ്യവും ശ്രീ. പി. ഭാസ്കരന്റെ അനുഗൃഹീതമായ കലാവാസനയും ശ്രീ. കെ. ബാലകൃഷ്ണ മേനോന്റെ അഭിനയപാടവവും കേന്ദ്രത്തിലെ നാടകങ്ങളുടെ ജീവനാഡികളായി നിലകൊള്ളുന്നവയാണ്.’’
കോഴിക്കോട് റേഡിയോ സ്റ്റേഷനിൽനിന്ന് കടലാസുകൊടുത്ത് പറഞ്ഞയച്ചെങ്കിലും ഇതുപോലെ ഒരു വലിയ പ്രതിഭയെ കൈവിട്ടുകളഞ്ഞതിലുള്ള മണ്ടത്തം മനസ്സിലാക്കിയിട്ടാകാം തിരുവനന്തപുരം സ്റ്റേഷന്റെ അധികൃതർ ഭാസ്കരനെ സ്റ്റാഫ് ആർട്ടിസ്റ്റായി ചേരാൻ വീണ്ടും ക്ഷണിച്ചു. എന്നാൽ, ഭാസ്കരൻ ആ ഓഫർ നിരസിച്ചു. പക്ഷേ, ഒരു നടനും എഴുത്തുകാരനും സംവിധായകനുമെന്ന നിലകളിലൊക്കെ ആകാശവാണിയുമായി സഹകരിക്കാൻ മടി കാണിച്ചതുമില്ല. നാടക പ്രവർത്തനങ്ങളും ‘പുള്ളിമാൻ’ എടുക്കുന്നത് സംബന്ധിച്ച ആലോചനകളുമായി തിരുവനന്തപുരത്തു കഴിയുമ്പോൾ ഭാസ്കരൻ ഒരു റേഡിയോ നാടകം എഴുതി സംവിധാനംചെയ്തു. അക്ബർ ചക്രവർത്തിയും സലീം രാജകുമാരനും അനാർക്കലിയും പ്രധാന കഥാപാത്രങ്ങളായ നാടകത്തിന്റെ പേര് ‘മാതളപ്പൂക്കൾ’ എന്നായിരുന്നു. 1953ൽ മലയാളരാജ്യം നാടകത്തെ നിരൂപണംചെയ്തുകൊണ്ട് എഴുതി:
‘‘ശ്രീ. പി. ഭാസ്കരന്റെ ‘മാതളപ്പൂക്കൾ’ എന്ന സംഗീതനാടകം നിറഞ്ഞ പ്രതീക്ഷകൾ ഉണ്ടാക്കിയ ഒരു പരിപാടിയാണ്. സംഗീതപരമായി ‘മാതളപ്പൂക്കൾ’ പ്രതീക്ഷിച്ചതുപോലെ വിജയിച്ചു. എങ്കിലും ഗദ്യഭാഗങ്ങൾ അത്ര ശോഭിച്ചതായി തോന്നിയില്ല. ഭാസ്കരന്റെ ഗാനങ്ങൾ നീലക്കുയിലിന്റെ സംഗീതസംവിധായകനായ ശ്രീ. കെ രാഘവൻ ട്യൂൺ ചെയ്ത് ശാന്താ പി. നായരും പുരുഷോത്തമനും രാഘവനും പാടിയപ്പോൾ അതിന്റേതായ പ്രത്യേകതയും സുഖവുമുണ്ടായിരുന്നു. പ്രത്യേകിച്ച് ‘‘വാസന്ത റാണിക്ക്’’, ‘‘മണിവീണയ്ക്കെന്തേ ശൂന്യമായ്’’, ‘‘ആശ തോറും’’ എന്നീ ഗാനങ്ങൾ എടുത്തുപറയത്തക്കതാണ്. ഗാനങ്ങൾക്ക് കൂടുതൽ പ്രാധാന്യം നൽകിയതുകൊണ്ടായിരിക്കാം ഭാസ്കരൻ സംഭാഷണരംഗങ്ങൾക്ക് വേണ്ടത്ര ശ്രദ്ധ ചെലുത്താതിരുന്നത്. അത് ഒരു വലിയ ന്യൂനതയും ആയിരുന്നു. അനാർക്കലിയുടെ കഥയിൽ തീവ്രതയുള്ള രണ്ടോ മൂന്നോ രംഗങ്ങൾ മാത്രം ചെയ്തിരുന്നതെങ്കിൽ ഈ കുറവു പറ്റാതെ സൂക്ഷിക്കാമായിരുന്നു. അക്ബർ അനാർക്കലിയെ ഒടുവിലത്തെ കല്ലുകൊണ്ട് മൂടുവാൻ ആജ്ഞാപിച്ചശേഷം അവതരിപ്പിച്ച സലീമിന്റെ രംഗത്തിന് അത്യാഭിനയത്തിന്റെയും അധികപ്പറ്റിന്റെയും ചുവയുണ്ടായിരുന്നു. ശ്രീ. പി.കെ. വീര രാഘവൻ നായരുടെ അക്ബർ തികച്ചും വിജയിച്ചു. എങ്കിലും സത്യനേശന്റെ *സലീം ഒരു പരാജയമായിരുന്നു. ശ്രീമതി കുമാരി അനാർക്കലിയുടെ ഭാഗം ഒരുവിധം നന്നാക്കി. അംബർ കുമാരിയായി കുമാരി തങ്കം ഒട്ടും ശോഭിച്ചില്ല.’’
സിനിമാ സംവിധാനരംഗത്ത് തിരക്കേറിയ ശേഷവും വർഷത്തിലൊരിക്കൽ ആകാശവാണി നടത്തുന്ന നാടകവാരത്തിൽ കൃത്യമായി പങ്കെടുക്കാറുണ്ടായിരുന്ന ഏകനടൻ ഒരുപക്ഷേ, പി. ഭാസ്കരൻ ആയിരിക്കും. കെ. പത്മനാഭൻ നായർ, ടി.എൻ. ഗോപിനാഥൻ നായർ, നാഗവള്ളി ആർ.എസ്. കുറുപ്പ് തുടങ്ങിയവരൊക്കെ എഴുതി സംവിധാനംചെയ്ത നാടകങ്ങളിൽ പലപ്പോഴും പ്രധാന റോളിൽ അഭിനയിച്ചത് പി. ഭാസ്കരനാണ്. സത്യനും പ്രേംനസീറും അടൂർ ഭാസിയും തിക്കുറിശ്ശിയുമടക്കമുള്ള പ്രശസ്ത താരങ്ങൾ ‘ഭാസ്കരൻ മാഷി’നെ മുന്നിൽ നിറുത്തിക്കൊണ്ട് ഉപകഥാപാത്രങ്ങളുടെ വേഷങ്ങളിലേയ്ക്കൊതുങ്ങുവാൻ സന്നദ്ധത കാട്ടി.
1970ൽ തിരുവനന്തപുരം ആകാശവാണി നടത്തിയ നാടകവാരത്തിലെ കൈനിക്കര കുമാരപിള്ള എഴുതി ടി.എൻ. ഗോപിനാഥൻ നായർ സംവിധാനംചെയ്ത ‘ഒളിച്ചുകളി’ എന്ന നാടകം അത്തരത്തിലൊന്നായിരുന്നു.
‘‘ശനിയാഴ്ച രാത്രി 9.30ന് പ്രക്ഷേപണം ചെയ്യുന്ന ഒന്നരമണിക്കൂർ സമയദൈർഘ്യമുള്ള ഈ നാടകത്തിൽ മലയാള ചലച്ചിത്ര വേദിയിലെ പതിനൊന്ന് പ്രമുഖ താരങ്ങൾ പങ്കെടുക്കുന്നു. അധികാരപ്രമത്തനായ ഒരു മന്ത്രിയുടെ പകപോക്കലിന്റെ കഥയാണിത്. ഒരു പോലീസ് ഇൻസ്പെക്ടറുടെ കൊലയെത്തുടർന്ന് ഒരു രാത്രി നടക്കുന്ന സംഭവങ്ങളാണ് നാടകത്തിന്റെ ഇതിവൃത്തം. ഈ നാടകത്തിൽ ടി.ആർ. ഓമന, പി. ഭാസ്കരൻ, സത്യൻ, പ്രേംനസീർ, അടൂർ ഭാസി, തിക്കുറിശ്ശി, കൊട്ടാരക്കര ശ്രീധരൻ നായർ, കെ.പി. ഉമ്മർ, ജി.കെ. പിള്ള, ശങ്കരാടി, പറവൂർ ഭരതൻ എന്നിവർ പങ്കെടുക്കുന്നുണ്ട്.’’
(കേരള കൗമുദി)
1988ലാണ് പി. ഭാസ്കരൻ മിനിസ്ക്രീനിലെ അഭിനയരംഗത്ത് ആദ്യമായി പ്രത്യക്ഷപ്പെടുന്നത്. ഉറ്റസുഹൃത്ത് ടി.എൻ. ഗോപിനാഥൻ നായരുടെ പ്രശസ്തമായ റേഡിയോ നാടകം ‘വൈതരണി’ ദൂരദർശനിൽ ടെലിവിഷൻ പരമ്പരയായി വന്നപ്പോഴായിരുന്നു അത്. പഴയ തലമുറയിലെ വിഖ്യാത ഗായകർ തങ്ങളുടെ പ്രശസ്ത ഗാനങ്ങൾ അവതരിപ്പിച്ച ‘ഗാനസ്മൃതി’ എന്ന പരിപാടിയുടെ അവതാരകനായിരുന്നു ഭാസ്കരൻ മാഷ്. അഭിമുഖകാരൻ, പാനലിസ്റ്റ് എന്നീ നിലകളിലൊക്കെ അദ്ദേഹം പിന്നീട് ടെലിവിഷനിൽ അനായാസമായി പെർഫോം ചെയ്തു.

തിരുവനന്തപുരത്തെ നാടകസംഘം 1952ൽ. ഇരിക്കുന്നവർ : മിസ് കുമാരി, മാവേലിക്കര പൊന്നമ്മ, കൈനിക്കര പത്മനാഭ പിള്ള, സി. ഐ. പരമേശ്വരൻ പിള്ള, ആറന്മുള പൊന്നമ്മ, പട്ടം സരസ്വതി അമ്മ. നിൽക്കുന്നവർ: കരമന കൃഷ്ണൻ നായർ, അടൂർ ഭാസി, പി.കെ. വിക്രമൻ നായർ, വായനശാല കേശവപിള്ള, കൈനിക്കര കുമാരപിള്ള, ടി.എൻ. ഗോപിനാഥൻ നായർ, പി. ഭാസ്കരൻ
നാല്
‘നീലക്കുയിൽ’, ‘രാരിച്ചൻ എന്ന പൗരൻ’, ‘നായര് പിടിച്ച പുലിവാല്’ –വ്യത്യസ്ത ഴോനറുകളിലുള്ള ഈ മൂന്നു ചിത്രങ്ങൾ മലയാളത്തിന് സംഭാവന ചെയ്തശേഷമാണ് പി. ഭാസ്കരൻ പുതിയൊരു നിയോഗമേറ്റെടുത്തത്. കമ്യൂണിസ്റ്റ് പാർട്ടിയുടെ നേതൃത്വത്തിലുള്ള കേരളത്തിലെ ആദ്യത്തെ ഗവണ്മെന്റ് കേരള സംഗീത നാടക അക്കാദമിക്കു രൂപംനൽകിയപ്പോൾ അതിലെ അംഗങ്ങളാകാൻ തിരഞ്ഞെടുത്തത് കലാ സാംസ്കാരിക രംഗത്തെ ഒരു who is whoവിനെത്തന്നെയാണ്. (മങ്കു തമ്പുരാൻ, സി.ഐ. പരമേശ്വരൻ പിള്ള, രുഗ്മിണിദേവി അരുണ്ടേൽ, ചെൈമ്പ വൈദ്യനാഥ ഭാഗവതർ, ഗുരു കുഞ്ചുക്കുറുപ്പ്, കൈനിക്കര കുമാരപിള്ള, പി.കെ. വിക്രമൻ നായർ എസ്.കെ. പൊെറ്റക്കാട്ട്, ഉറൂബ്, എൻ. കൃഷ്ണപിള്ള, തിക്കോടിയൻ, സത്യൻ, പ്രേംനസീർ, പത്മിനി, പി. ലീല, പൊൻകുന്നം വർക്കി, തോപ്പിൽ ഭാസി, ജി. ദേവരാജൻ, ടി.എൻ. ഗോപിനാഥൻ നായർ, ചെറുകാട്, പവനൻ, ജി. ജനാർദനക്കുറുപ്പ്, പ്രേംജി, കാമ്പിശ്ശേരി കരുണാകരൻ, പി.ജെ. ആന്റണി...) ഇങ്ങനെ നാടകത്തിന്റെയും സംഗീതത്തിന്റെയും സിനിമയുടെയും മേഖലകളിൽ ഒന്നാം നിരക്കാരായ പ്രതിഭകൾ അംഗങ്ങളായി രൂപംകൊണ്ട അക്കാദമിയുടെ സാരഥിയുടെ സ്ഥാനത്തേക്ക് സർവഥാ യോഗ്യനായി അന്നത്തെ ഭരണനേതൃത്വത്തിന്റെ മനസ്സിൽ ഉയർന്നുവന്നത് ഒരൊറ്റ പേര് മാത്രമാണ്.
‘നായര് പിടിച്ച പുലിവാലി’നു ശേഷം സംവിധാനംചെയ്യുന്ന സിനിമയുടെയും ഗാനരചനയുടെയും മറ്റും തിരക്കുപിടിച്ച ജോലികളുമായി മദിരാശിയിലായിരുന്ന ഭാസ്കരൻ മാഷിനെ വിദ്യാഭ്യാസ മന്ത്രി ജോസഫ് മുണ്ടശ്ശേരി നേരിട്ടു കണ്ട് സെക്രട്ടറി സ്ഥാനമേറ്റെടുക്കാൻ ആവശ്യപ്പെടുകയായിരുന്നു. ‘ആവി വണ്ടി’ എന്ന കവിതയെഴുതിക്കൊണ്ട് കമ്യൂണിസ്റ്റ് പാർട്ടിയോടുള്ള അഭിപ്രായവ്യത്യാസങ്ങൾ പരസ്യമായി പ്രകടിപ്പിച്ച ഭാസ്കരന് ആവിവണ്ടി എന്ന പേരിൽതന്നെ വയലാർ രാമവർമ മറുപടിക്കവിതയെഴുതുകയും കമ്യൂണിസ്റ്റ് പാർട്ടി ഭാസ്കരനെ വിമർശിക്കുകയുമൊക്കെ ചെയ്ത നാളുകൾ എല്ലാവരും മറന്നു. അങ്ങനെ കർണാടക സംഗീതവിദുഷി മങ്കു തമ്പുരാൻ അധ്യക്ഷയായ കേരള സംഗീത നാടക അക്കാദമിയുടെ ഉജ്ജ്വലമായ തുടക്കത്തിന് ചുക്കാൻ പിടിച്ചുകൊണ്ട് പി. ഭാസ്കരൻ ആ ചരിത്രദൗത്യമേറ്റെടുക്കാൻ തയാറായി. സിനിമ വാഗ്ദാനംചെയ്യുന്ന പണത്തിന്റെയും പ്രശസ്തിയുടെയും നിറപ്പകിട്ടാർന്ന ലോകം വേണ്ടെന്നുവെച്ചുകൊണ്ടാണ് താരതമ്യേന ചെറിയ പ്രതിഫലം പറ്റിക്കൊണ്ട് പുതിയ ചുമതലയേറ്റെടുക്കാൻ ഭാസ്കരൻ സമ്മതിച്ചത്.
‘‘പി. ഭാസ്കരനെ മൂന്നു കൊല്ലക്കാലത്തേക്ക് കോൺട്രാക്ട് അടിസ്ഥാനത്തിൽ ആദ്യത്തെ കൊല്ലം 350, രണ്ടാമത്തെ കൊല്ലം 375, മൂന്നാമത്തെ കൊല്ലം 400 രൂപ പ്രതിമാസ ശമ്പളത്തിൽ 1958 നവംബർ മാസം മുതൽ അക്കാദമിയുടെ സെക്രട്ടറിയായി നിശ്ചയിക്കുവാൻ തീരുമാനിച്ചു. ഇതിനെ തുടർന്ന് ശ്രീ. ഭാസ്കരൻ അക്കാദമി മെമ്പർ സ്ഥാനം രാജിവെയ്ക്കേണ്ടതാണെന്നും തീരുമാനിച്ചു’’ (1958 സെപ്റ്റംബർ മാസം 26ന് ചേർന്ന കേരള സംഗീത നാടക അക്കാദമിയുടെ നിർവാഹക സമിതി യോഗത്തിന്റെ മിനിട്സിൽനിന്ന്).
കമ്യൂണിസ്റ്റുകാരെ കുത്തിനിറച്ച് അവരുടെ ആശയപ്രചാരണത്തിനുവേണ്ടിയാണ് സംഗീത നാടക അക്കാദമി രൂപവത്കരിച്ചിരിക്കുന്നതെന്നുള്ള കൈനിക്കര പത്മനാഭ പിള്ളയുടെയും കെ. ബാലകൃഷ്ണന്റെയും പത്രാധിപത്യത്തിലുള്ള കൗമുദി പത്രത്തിന്റെയും പ്രതിപക്ഷ പാർട്ടികളുടെയും സി.ജെ. തോമസും കേശവദേവുമുൾപ്പെടെയുള്ള കമ്യൂണിസ്റ്റ് വിരുദ്ധരുടെയും ആരോപണങ്ങളെയും വിമർശനങ്ങളെയും തള്ളിക്കളഞ്ഞ് അക്കാദമി തികഞ്ഞ ലക്ഷ്യബോധത്തോടെ മുന്നോട്ടുപോയി. കേരളത്തിലെമ്പാടും അന്നു പ്രവർത്തിച്ചിരുന്ന ഗ്രാമീണ കലാസമിതികൾക്ക് ധനസഹായം നൽകി പ്രോത്സാഹിപ്പിക്കുന്നതും അവശതയിൽ കഴിയുന്ന കലാപ്രതിഭകളെ സഹായിക്കുന്നതും കലോത്സവങ്ങൾ സംഘടിപ്പിക്കുന്നതും ചലച്ചിത്രങ്ങൾക്ക് പുരസ്കാരങ്ങൾ ഏർപ്പെടുത്തുന്നതുമടക്കം വ്യത്യസ്തമായ പല കർമപരിപാടികൾക്കും അക്കാദമി രൂപം നൽകി.
ഭാസ്കരന്റെ നേതൃത്വത്തിൽ സംഗീത നാടക അക്കാദമി കേന്ദ്ര കലാസമിതിയുടെ സഹകരണത്തോടെ കോഴിക്കോട് സംഘടിപ്പിച്ച നാടകോത്സവവും അതിൽ ബഷീറിന്റെ ‘ന്റുപ്പൂപ്പായ്ക്കൊരാനേണ്ടാർന്ന്’ അവതരിപ്പിച്ചതുമൊക്കെ കൂട്ടത്തിൽ വേറിട്ടുനിന്ന പരിപാടികളായിരുന്നു. സംസ്ഥാന സർക്കാറിന്റെ വിശിഷ്ടാതിഥികളായി സന്ദർശനം നടത്താനെത്തിയ പ്രശസ്ത നടൻ ബൽരാജ് സാഹ്നിയെയും കുടുംബത്തെയും കേരളത്തിലങ്ങോളമിങ്ങോളം അനുഗമിച്ചത് പി. ഭാസ്കരൻ, തോപ്പിൽ ഭാസി, ജി. ജനാർദനക്കുറുപ്പ് എന്നിവരായിരുന്നു.
എന്നാൽ, വിമോചന സമരത്തിന്റെ സൃഷ്ടിയായി പിന്നീട് അധികാരമേറ്റ പട്ടം താണുപിള്ള സർക്കാർ, തുടക്കം മുതൽക്കുതന്നെ അക്കാദമിയോട് നിഷേധാത്മകമായ നിലപാടാണ് കൈക്കൊണ്ടത്. ഭരണകക്ഷി എം.എൽ.എമാർ അക്കാദമിക്കെതിരെ നിയമസഭയിൽ ആക്ഷേപമുന്നയിച്ചു. സാംസ്കാരിക സംബന്ധിയായ തീരുമാനങ്ങളെടുക്കുമ്പോൾ സർക്കാർ അക്കാദമി നേതൃത്വത്തെ പൂർണമായും അവഗണിച്ചു. ദൈനംദിന പ്രവർത്തനത്തിനാവശ്യമായ ഫണ്ട് നൽകാനോ നിവേദനവുമായി ചെല്ലുന്ന അക്കാദമി ഭാരവാഹികളെ കാണാനോ പോലും കൂട്ടാക്കിയില്ല. അക്കാദമിയുടെ പ്രവർത്തനങ്ങളെ നിർജീവമാക്കുക എന്നതായിരുന്നു സർക്കാറിന്റെ ലക്ഷ്യം. അക്കാദമിയുടെ സുഗമമായ നടത്തിപ്പിൽ ഉപാധ്യക്ഷനായ സി.ഐ. പരമേശ്വരൻ പിള്ളയും വി. അബ്ദുല്ലയും ജി. ജനാർദനക്കുറുപ്പും പവനനും ഉൾപ്പെടുന്ന എക്സിക്യൂട്ടിവ് കമ്മിറ്റിയുടെ ഉറച്ച പിന്തുണ സെക്രട്ടറിക്ക് ഉണ്ടായിരുന്നെങ്കിലും ഭാസ്കരന് ഈ പരിതഃസ്ഥിതികളിൽ മടുപ്പു തോന്നിയിട്ടുണ്ടാകണം. പോരെങ്കിൽ സിനിമ മാടിമാടി വിളിക്കുന്നുമുണ്ടായിരുന്നു.

ദേവരാജൻ, പി. ഭാസ്കരൻ, കെ. ജയകുമാർ എന്നിവർ ഒരു പൊതു പരിപാടിക്കിടയിൽ
1958നുശേഷം ഭാസ്കരൻ ഒരു ചിത്രംപോലും സംവിധാനംചെയ്തിരുന്നില്ല. 1960 ആയപ്പോഴേക്കും ഗാനരചനയിൽ വീണ്ടും സജീവമായി. പ്രശസ്ത തെലുഗു നിർമാതാവായ ബി.എൻ. റെഡ്ഡിയുമായി ചേർന്ന് കേരളാ പിക്ചേഴ്സ് എന്ന ബാനറിൽ ചിത്രങ്ങൾ നിർമിച്ച് ചലച്ചിത്രരംഗത്തേക്ക് മടങ്ങിവരാൻ ഭാസ്കരൻ തയാറെടുക്കുകയായിരുന്നു. 1961 ജൂൺ 16ന് ഭാസ്കരൻ അക്കാദമി സെക്രട്ടറി സ്ഥാനത്തുനിന്ന് രാജിവെച്ചുകൊണ്ടുള്ള കത്ത് നൽകി. ജൂലൈ മാസമാദ്യം ചേർന്ന അക്കാദമിയുടെ നിർവാഹക സമിതി രാജി സ്വീകരിക്കുകയുംചെയ്തു.
രണ്ടു പതിറ്റാണ്ടുകൾക്കു ശേഷം അധ്യക്ഷ പദവിയേറ്റെടുത്തുകൊണ്ട് പി. ഭാസ്കരൻ സംഗീത നാടക അക്കാദമിയിലേക്ക് വീണ്ടുമെത്തി. കെ. കരുണാകരൻ നയിക്കുന്ന ഐക്യ ജനാധിപത്യ മുന്നണി സർക്കാറിന്റെ നോമിനിയായിട്ടാണ് ഭാസ്കരൻ ഇത്തവണ ഭരണസാരഥ്യമേറ്റെടുത്തത് എന്നത് രാഷ്ട്രീയ കേരളം സമ്മാനിച്ച മറ്റൊരു കൗതുകക്കാഴ്ച.
സർഗാത്മകതയുടെ അസാമാന്യമായ ഊർജം ചുറ്റുമെമ്പാടും പ്രസരിപ്പിക്കുന്ന ചില മനുഷ്യരെ വിശേഷിപ്പിക്കാൻ നമ്മൾ പ്രതിഭാധനർ, സർഗധനർ എന്നൊക്കെ പ്രയോഗിക്കാറില്ലേ? പേക്ഷ ഭാസ്കരൻ മാഷ് എന്ന അപൂർവ ജന്മത്തെ അടയാളപ്പെടുത്താൻ അത്തരം അതിസാധാരണമായ പ്രയോഗങ്ങളൊന്നും പോരാതെ വരും. ആധുനിക മലയാള സംസ്കൃതിയുടെ ആ രാജശിൽപിയുടെ ആയിരത്തിലൊരംശം പ്രതിഭപോലുമവകാശപ്പെടാനാകാത്ത പലർക്കും വാരിക്കോരി കൊടുത്ത പത്മ പുരസ്കാരം, ഫാൽക്കേ അവാർഡ് –ഇതൊക്കെ എത്രയെത്ര നിസ്സാരമെന്ന് കാലം തെളിയിച്ചുകൊണ്ടേയിരിക്കുകയാണല്ലോ.