Begin typing your search above and press return to search.

കമ്യൂണിസ്റ്റ് പാർട്ടികളുടെ ഐക്യംകൊണ്ട് ഉറക്കം നഷ്ടപ്പെട്ടവർ

cpi
cancel
camera_alt

മാധ്യമം ആഴ്ചപ്പതിപ്പിൽ ഡോ. അജയകുമാർ കോടോത്ത് എഴുതിയ ലേഖനം

ആഴ്ചപ്പതിപ്പിൽ (ലക്കം 1421) ഡോ. അജയകുമാർ കോടോത്ത് എഴുതിയ ‘എന്താണ് സി.പി.െഎയുടെ സാധ്യതകൾ’ എന്ന ലേഖനത്തിന് പലരൂപത്തിലുള്ള പ്രതികരണമാണ് ലഭിച്ചത്. സാംസ്കാരികപ്രവർത്തകരും എഴുത്തുകാരുമായ അശോകൻ ചരുവിലും ആസാദും സോഷ്യൽ മീഡിയയിൽ പങ്കുവെച്ച വ്യത്യസ്ത പ്രതികരണങ്ങൾ.

1964ലാണ് ഇന്ത്യൻ കമ്യൂണിസ്റ്റ് പാർട്ടി പിളർന്നത്. ആ പിളർപ്പ് സമൂഹത്തിലും വ്യക്തിമനസ്സിലും ഉണ്ടാക്കിയ മുറിവുകളെക്കുറിച്ച് ഞാൻ ‘കാട്ടൂർക്കടവ്’ എന്ന നോവലിൽ എഴുതിയിട്ടുണ്ട്. കമ്യൂണിസ്റ്റ്/സോഷ്യലിസ്റ്റ് പാർട്ടികളിലെ പിളർപ്പുകളും വിഭാഗിയ നീക്കങ്ങളും ഇന്ത്യയിലെ സാമൂഹിക പരിവർത്തന പ്രക്രിയക്ക് ആക്കം കുറച്ചിട്ടുണ്ടെന്നാണ് ഞാൻ കരുതുന്നത്. ഏതു രാഷ്ട്രീയ പാർട്ടിയിലും, പ്രത്യേകിച്ച് കമ്യൂണിസ്റ്റ് പാർട്ടിയിൽ ആരോഗ്യകരമായ ആശയസമരങ്ങൾ അനിവാര്യമാണ്. അത് വഴിതെറ്റി വളർന്ന് ഭിന്നിപ്പിലെത്താതിരിക്കാനുള്ള സംഘടനാ സംവിധാനങ്ങൾ മുൻകരുതലായി ഉണ്ടാവണം.

പിളർപ്പിനുശേഷം കഴിഞ്ഞ നാൽപത്തിയഞ്ചു വർഷമായി ഇരു പാർട്ടികളും ഒന്നിച്ച് പ്രവർത്തിക്കുന്നു. അടുത്തകാലത്ത് ആ ഐക്യത്തിൽ സി.പി.ഐ (എം.എൽ) കൂടി പങ്കാളിയായിട്ടുണ്ട്. മതേതരത്വം പുലർത്തുന്ന ജനാധിപത്യവിശ്വാസികളായ മുഴുവൻ ഇന്ത്യക്കാരെയും ആശ്വസിപ്പിക്കുന്നതാണ് ശക്തമായി തുടർന്നുപോകുന്ന ഈ കമ്യൂണിസ്റ്റ് ഐക്യം.

എന്നാൽ, ഈ ഐക്യം കണ്ട് ഉറങ്ങാൻ കഴിയാത്ത ചിലരുണ്ട്. പണ്ഡിതനും എന്റെ ബഹുമാന്യ സുഹൃത്തുമായ സഖാവ് അജയകുമാർ കോടോത്ത് ഏറെക്കാലമായി ഈ ഐക്യത്തിന്റെ കടുത്ത വിരോധിയാണ്. വർഷത്തിലൊരിക്കൽ മാവ് പൂക്കുന്നതുപോലെ കമ്യൂണിസ്റ്റ് പാർട്ടികളുടെ ഐക്യത്തിനെതിരെ അദ്ദേഹം ഒരു ലേഖനം എഴുതും. സഖാവ് കോടോത്ത് കേരള പബ്ലിക് സർവിസ് കമീഷനിൽ എന്റെ സീനിയറായി ഉണ്ടായിരുന്നു. ഇപ്പോൾ കാസർകോട് സി.പി.ഐ നേതൃത്വത്തിൽ പ്രവർത്തിക്കുന്നു എന്നാണറിവ്. ഈ പതിവ് വാർഷിക കമ്യൂണിസ്റ്റ് ഐക്യവിരുദ്ധ ലേഖനമെഴുത്തിന് പുറമെ അദ്ദേഹം പാർട്ടിയിൽ മറ്റെന്ത് ചുമതലയാണ് നിർവഹിക്കുന്നതെന്ന് എനിക്കറിഞ്ഞുകൂടാ. ഇത്തവണയും വാർഷിക ലേഖനമെഴുത്ത് മുടക്കിയിട്ടില്ല. (ലേഖനം മാധ്യമം ആഴ്ചപ്പതിപ്പിൽ.) നൂറുവർഷം ആഘോഷിക്കുന്ന തന്റെ പാർട്ടി ആകെ തകർന്നു കഴിഞ്ഞതായാണ് അദ്ദേഹം നിരീക്ഷിക്കുന്നത്. അതിന്റെ കാരണം കണ്ടെത്തി വിദഗ്ധ ചികിത്സ വിശദമായി നിർദേശിക്കുന്നു. നിർദേശത്തെ സംക്ഷേപിച്ചാൽ ഇങ്ങനെ ഒറ്റവാക്യത്തിൽ എഴുതാം: സി.പി.ഐ രക്ഷപ്പെടണമെങ്കിൽ സി.പി.എമ്മുമായി നിലവിലുള്ള ഐക്യം ഉപേക്ഷിക്കണം.

1978ലെ ഭട്ടിൻഡ പാർട്ടി കോൺഗ്രസിലാണല്ലോ കമ്യൂണിസ്റ്റ് പാർട്ടികളുടെ നേതൃത്വത്തിലുള്ള ഇടതുപക്ഷ ഐക്യം എന്ന ആശയത്തിലേക്ക് സി.പി.ഐ എത്തുന്നത്. അതിനുവേണ്ടി ഭരണവർഗത്തിന്റെ രാഷ്ട്രീയ പാർട്ടിയായ കോൺഗ്രസുമായി ചില സംസ്ഥാനങ്ങളിൽ ഉണ്ടായിരുന്ന മുന്നണി ബന്ധങ്ങൾ ഉപേക്ഷിക്കാൻ അവർ തീരുമാനിച്ചു. അതോടെ സി.പി.ഐയുടെ തകർച്ച ആരംഭിച്ചുവെന്ന് സഖാവ് അജയകുമാർ കരുതുന്നു. ‘‘പാർലമെന്റിലും നിയമസഭകളിലും ഉണ്ടായിരുന്ന മികച്ച പ്രാതിനിധ്യം’’ ഇല്ലാതായി. കേരളത്തിലെ മുഖ്യമന്ത്രി പദവി നഷ്ടപ്പെട്ടു എന്നത് നിസ്സാര കാര്യമല്ലല്ലോ. സി.പി.എമ്മുമായി ബന്ധപ്പെട്ടതുകൊണ്ട് തന്റെ പാർട്ടിക്കുണ്ടായ തകർച്ചയെ വിവരിക്കുന്ന കൂട്ടത്തിൽ അദ്ദേഹം വലിയൊരു നഷ്ടസ്വപ്നം പങ്കുവെക്കുന്നുണ്ട്. അതിങ്ങനെയാണ്: ‘‘1978ലെ ഭട്ടിൻഡ കോൺഗ്രസ് തീരുമാനത്തിന്റെ തിക്തഫലം 1981ൽ ഇന്ദിര ഗാന്ധി അധികാരത്തിലേക്ക് തിരിച്ചുവന്നപ്പോൾ സഖ്യകക്ഷിയായി സി.പി.ഐ ഉണ്ടായിരുന്നെങ്കിൽ ഉണ്ടാക്കാമായിരുന്ന നേട്ടങ്ങളുടെ നഷ്ടമായിരുന്നു.’’ ഒരു കമ്യൂണിസ്റ്റ് പാർട്ടിയുടെ നഷ്ടവും നേട്ടവും അതിലേക്ക് കടന്നുവരുന്ന ദത്തുപുത്രന്മാർ എങ്ങനെയാണ് നോക്കിക്കാണുന്നത് എന്നതിന്റെ മികച്ച ഉദാഹരണമാണ് സഖാവ് അജയകുമാറിന്റെ നിരീക്ഷണം.

ഭട്ടിൻഡ കോൺഗ്രസ് നടക്കുന്ന 1978 എന്നത് നിർണായകമായ ഒരു വർഷമാണ്. അടിയന്തരാവസ്ഥ എന്ന അധികാരഭീകരത ജനാധിപത്യത്തിനും ജനജീവിതത്തിനും മേൽ ഏൽപിച്ച മുറിവുകളെക്കുറിച്ച് രാജ്യം ചർച്ചചെയ്യുന്ന കാലമാണത്. ‘നനയാതെ ഈറൻ ചുമക്കുക’ എന്നതുപോലെ സി.പി.ഐ എന്ന പാർട്ടിക്ക് അന്ന് ജനങ്ങളുടെ പൗരബോധത്തിനു മുന്നിൽ കുറ്റവാളിയായി നിൽക്കേണ്ടിവന്നു. കേരളത്തിൽ ‘രാജൻ കേസ്’ ഉൾപ്പെടെയുള്ള കസ്റ്റഡി മരണങ്ങളാണ് ഏറെ ചർച്ച ചെയ്യപ്പെട്ടത്. സഖാവ് സി. അച്യുതമേനോനെ വരച്ചുകൊണ്ടുള്ള വൈലോപ്പിള്ളിയുടെ ഒറ്റക്കവിത മതി അതിന്റെ ആഘാതം മനസ്സിലാക്കാൻ: ‘‘മിണ്ടുക മഹാമുനേ!’’ സി.പി.ഐ എന്ന പാർട്ടി അതിന്റെ ചരിത്രത്തിലെ ഏറ്റവും ധീരവും വിവേകപൂർണവുമായ തീരുമാനമാണ് ഭട്ടിൻഡ കോൺഗ്രസിൽ എടുത്തത്.

ചരിത്രപരമായ ആ തീരുമാനത്തിന്റെ രൂപവത്കരണം അത്ര അനായാസമായിരുന്നില്ല. പാർട്ടിയുടെ ആചാര്യൻ എസ്.എ. ഡാങ്കെ ആ തീരുമാനത്തോട് വിയോജിച്ചു. അദ്ദേഹവും മകളും മൊഹിത് സെനും കേരളത്തിലെ വർഗീസ് വൈദ്യനും ചേർന്ന് മറ്റൊരു പാർട്ടിയുണ്ടാക്കി കോൺഗ്രസിന്റെ പിന്നിൽ പോയി നിന്ന് സ്വയം അപ്രത്യക്ഷമായി. (എ.ഐ.സി.പിയും യു.സി.പി.ഐയും മറ്റും ഇപ്പോൾ ഉണ്ടോ?) കമ്യൂണിസ്റ്റ് ഐക്യം ദഹനക്കേടായി കൊണ്ടുനടക്കുന്നവർ പലരും അന്ന് ഡാങ്കെയുടെ കൂടെ പോയിരുന്നില്ല എന്നാണ് പിന്നീടുണ്ടായ ചില പുളിച്ചുതേട്ടലുകൾ സൂചിപ്പിക്കുന്നത്. അതിലൊരെണ്ണമാണ് സഖാവ് കോടോത്തിലൂടെ എരിഞ്ഞുകൊണ്ടിരിക്കുന്നത്.

സി.പി.ഐയടക്കം ഇന്ത്യയിലെ കമ്യൂണിസ്റ്റ്/ഇടതുപക്ഷ പാർട്ടികളുടെയും ഗ്രൂപ്പുകളുടെയും അന്നത്തെ സ്ഥിതിയും ഇന്നത്തെ സ്ഥിതിയും താരതമ്യംചെയ്തു വിലപിക്കുമ്പോൾ അജയകുമാർ കോടോത്ത് എന്ന ചരിത്രാധ്യാപകൻ ചില കാര്യങ്ങൾ സൗകര്യപൂർവം മറന്നുപോകുന്നുണ്ട്. അതിൽ ഏറ്റവും പ്രധാനപ്പെട്ടത് സോവിയറ്റ് യൂനിയൻ നേതൃത്വം നൽകിയിരുന്ന ലോക സോഷ്യലിസ്റ്റ് വ്യവസ്ഥക്ക് അതിനിടയിൽ ഉണ്ടായ തകർച്ചയാണ്. മറ്റൊന്ന് സ്വാതന്ത്ര്യാനന്തരം അധികാരത്തിൽ എത്തിയതിനെ തുടർന്ന് കോൺഗ്രസ് പാർട്ടി സ്വീകരിച്ച നയവ്യതിയാനങ്ങളാണ്. ദേശീയസമരം മുന്നോട്ടുവെച്ച ജനാധിപത്യ മൂല്യങ്ങൾ പാടെ ഉപേക്ഷിച്ചുകൊണ്ട് അവർ രാജ്യത്ത് നിലവിലുണ്ടായിരുന്ന ഫ്യൂഡൽ വ്യവസ്ഥയും അതിന്റെ ജീർണസംസ്കാരവുമായി സന്ധിചെയ്തതാണ് ഒന്നാമത്തെ ദുരന്തം. രണ്ട്, ഭൂരിപക്ഷവും ന്യൂനപക്ഷവുമായ മതരാഷ്ടീയ ഭീകരതകളുമായി മാറി മാറി സഹകരിച്ചത്. മൂന്ന്, അടിയന്തരാവസ്ഥ പ്രഖ്യാപിച്ച് ജനാധിപത്യത്തെ തടവിലിട്ടത്. നാല്, ആഗോള മൂലധനവാഴ്ചയുടെ കൊടുംചൂഷണത്തിന് സാമാന്യജനങ്ങളെ എറിഞ്ഞുകൊടുത്തത്. ദേശീയപ്രസ്ഥാനത്തെ തിരിഞ്ഞുകുത്തുന്ന ഈ നാലു കൈവഴികളിലൂടെയുമാണ് രാജ്യത്ത് ഹിന്ദുത്വരാഷ്ട്രീയം വളർന്ന് വികസിച്ച് ഇന്നത്തെ നിലയിൽ അധികാരത്തിലെത്തിയത്.

ഇന്ന് കോൺഗ്രസ് പാർട്ടി പ്രതിപക്ഷത്താണുള്ളത്. വലിയ പാരമ്പര്യമുള്ള ഒരു മതേതര ദേശീയകക്ഷി എന്ന നിലയിൽ അതിന് പ്രതിപക്ഷനിരയിൽ പ്രമുഖ സ്ഥാനമുണ്ട്. ആ സ്ഥാനത്തെ അർഹിക്കുന്നവിധം ആ പാർട്ടി സ്വയം തിരുത്തുമെന്നു കരുതാം. കാലത്തെ തിരിച്ചറിഞ്ഞ് ജനാധിപത്യപരമായി നവീകരിക്കപ്പെട്ട കോൺഗ്രസ് ഉൾെപ്പടെയുള്ള മതേതര കക്ഷികളുമായി കമ്യൂണിസ്റ്റ് പാർട്ടികൾക്ക് പലവിധത്തിൽ സഹകരിക്കേണ്ടിവരും. കാരണം, ഹിന്ദുത്വ രാഷ്ട്രീയത്തിനെതിരായ പ്രസ്ഥാനം അത്രയും വിപുലമാകേണ്ടതുണ്ട്. ചരിത്രത്തിന്റെ ഉത്തരവാദിത്തത്തിലേക്ക് ഇൻഡ്യ മുന്നണി പോലുള്ള സംവിധാനങ്ങൾ ഉയർന്നുവരും എന്നുതന്നെ പ്രതീക്ഷിക്കണം. പക്ഷേ, അതിനെന്തിനാണ് കോടോത്ത് സഖാവെ, സി.പി.എമ്മുമായുള്ള മുന്നണിബന്ധം സി.പി.ഐ ഉപേക്ഷിക്കുന്നത്?

(ഫേസ്ബുക്ക്)


Show More expand_more
News Summary - responds Possibilities of C.P.I