Begin typing your search above and press return to search.

യന്തിരം

യന്തിരം
cancel

ഉടമയെത്തള്ളി യന്ത്രം സ്വയം ഉടമയാകുന്ന ഇക്കാലത്തെ പ്രഥമ അപായങ്ങളിലൊന്നാണ് വെള്ളക്കോളർ പണി. അതേക്കുറിച്ച സാമൂഹിക ചിന്തയുള്ള എത്ര എൻജിനീയർമാരുണ്ട്? യന്തിര വികാസത്തിന്റെ ജ്വരലഹരിയിൽ മനുഷ്യൻ എന്ന അച്ചുതണ്ടേ മാറുകയാണ്. നേട്ടചിന്ത മുഖ്യത്വരകമായ ഒരു മേഖലയിൽ മൂല്യചിന്തയും അനുതാപവുമൊ​െക്ക തികഞ്ഞ അസംബന്ധം. യന്ത്രമാണു മനുഷ്യൻ, ​ൈജവം. അയാൾ ചമക്കുന്ന യന്ത്രങ്ങൾ അജൈവം. മനുഷ്യദേഹം തന്നെ ഡി.എൻ.എ ചമക്കുന്ന പ്രോട്ടീൻ നിർമിതിയല്ലേ. ജീനുകൾ തികഞ്ഞ വാഹനങ്ങളും? അങ്ങനെ, മനുഷ്യൻ യ​ന്ത്രികനുമാകുന്നു. ആമുഖം അങ്ങനെ, ഇനി ദുർമുഖം. യന്ത്രമനുഷ്യനെയും കടന്ന് യന്ത്രപ്രജ്​ഞയിലേക്കുള്ള പ്രയാണത്തിലാണ്...

Your Subscription Supports Independent Journalism

View Plans
  • Unlimited access to Madhyamam Weekly Articles and Archives
  • ........
  • Experience ‘Ad Free’ article pages
ഉടമയെത്തള്ളി യന്ത്രം സ്വയം ഉടമയാകുന്ന ഇക്കാലത്തെ പ്രഥമ അപായങ്ങളിലൊന്നാണ് വെള്ളക്കോളർ പണി. അതേക്കുറിച്ച സാമൂഹിക ചിന്തയുള്ള എത്ര എൻജിനീയർമാരുണ്ട്? യന്തിര വികാസത്തിന്റെ ജ്വരലഹരിയിൽ മനുഷ്യൻ എന്ന അച്ചുതണ്ടേ മാറുകയാണ്. നേട്ടചിന്ത മുഖ്യത്വരകമായ ഒരു മേഖലയിൽ മൂല്യചിന്തയും അനുതാപവുമൊ​െക്ക തികഞ്ഞ അസംബന്ധം.

യന്ത്രമാണു മനുഷ്യൻ, ​ൈജവം. അയാൾ ചമക്കുന്ന യന്ത്രങ്ങൾ അജൈവം. മനുഷ്യദേഹം തന്നെ ഡി.എൻ.എ ചമക്കുന്ന പ്രോട്ടീൻ നിർമിതിയല്ലേ. ജീനുകൾ തികഞ്ഞ വാഹനങ്ങളും? അങ്ങനെ, മനുഷ്യൻ യ​ന്ത്രികനുമാകുന്നു.  ആമുഖം അങ്ങനെ, ഇനി ദുർമുഖം. യന്ത്രമനുഷ്യനെയും കടന്ന് യന്ത്രപ്രജ്​ഞയിലേക്കുള്ള പ്രയാണത്തിലാണ് മനുഷ്യന്റെ യന്തിരവിദ്യ. അമ്മയെ തല്ലിയാലും പക്ഷം രണ്ട്. അമ്മ തല്ലിയാലും. ഇവിടെയുമുണ്ട് ചേരി രണ്ട്.

ഒന്ന്, ഇടമുറിയാ പ്രവാഹമായി യന്ത്രചരിത്രത്തെ കാണുന്ന നിർണയവാദികൾ, ഡാർവിന്റെ പരിണാമയുക്തിയാണ് അവരുടേത്. ചക്രം, ആവിയന്ത്രം, മോട്ടോർവണ്ടി, ഡ്രൈവറില്ലാ ശകടം... ആ പ്രഗതിയിൽ മനുഷ്യൻ വെറും യാത്രികൻ മാത്രമെന്ന്​. കാഴ്ചപ്പാട് രസികൻ. തീവണ്ടി വന്നപ്പോൾ, പണ്ട് തോറോ പറഞ്ഞപോലെ, ‘‘അതിൽ നമ്മളോടുന്നില്ല, അത് നമുക്കു മീതെ ഓടുകയാണ്.’’

മറുപക്ഷമാണ് സാമൂഹികനിർമിതി വാദം. എവിടന്നാണ് വണ്ടി വന്നത്? എന്തുകൊണ്ട് വണ്ടി, എന്തേ അത് മറ്റു വല്ലതുമായില്ല? ഈ ചോദ്യക്കാർക്ക് യന്ത്രവികാസം ഒരു തുറന്ന പ്രക്രിയ, ഒരേ ഉറവിൽനിന്ന് പലേ ഉരുക്കൾ ചമക്കാൻ സാധ്യതയുള്ളത്. ഓരോ കണ്ടുപിടിത്തവും രൂപപ്പെടുത്തുന്ന സാമൂഹിക സമ്പദ്ശക്തികളുണ്ട്, അവയുടെ ഇച്ഛക്കൊത്താണ് ഓരോ യന്ത്രവും പിറക്കുക. അതാണ്​ അവരുടെ ന്യായയുക്തി.

തർക്കം തീക്ഷ്ണമാവുന്നു, കൃത്രിമബുദ്ധിയുടെ കാര്യത്തിൽ. നിർണയവാദികൾ പറയും, വഴികളെല്ലാം നീളുന്നത് ഒറ്റ ലക്ഷ്യത്തിലേക്കെന്ന് –ഏകത്വം (സിംഗുലാരിറ്റി). ചെന്നുചെന്ന് ഒടുക്കം മനുഷ്യനും യന്ത്രവുമായുള്ള സംയോഗത്തിൽ. കലാശം, മനുഷ്യൻ 2.0യിൽ. മറുപക്ഷത്തിന് അതിലത്ര ഉറപ്പില്ല. കാരണം, കൃത്രിമബുദ്ധിയുടെ സൂത്രവാക്യം ചമക്കുന്നതാരോ അതനുസരിച്ചിരിക്കും ഭാവി.

ഇവ്വിധം, ഭവിഷ്യത്തുകളുടെ കണ്ണാടിക്കുഴലായിട്ടുണ്ട് യന്ത്രസംവാദം. ഒരു കാഴ്ചയിൽ സംഗതി യുട്ടോപ്യക്ക് തൊട്ടരികെയാണ് –മനുഷ്യാനന്തര രൂപത്തിലേക്കുള്ള പോക്ക്. (യന്ത്രജ്യോതിഷികൾ അതിന് ഗണിച്ചിരിക്കുന്ന ദശാസന്ധി വർഷം 2045, കഷ്​ടി ഇരുപതുകൊല്ലം കൂടി മാത്രം). മറ്റൊരു കാഴ്ച തരുന്നത് ദുരന്തഭീതി –മനുഷ്യന്റെ കൈ വിട്ട് യന്ത്രം തോന്ന്യാസിയാകുന്ന ഭാവി. (അതും അത്ര അകലെയല്ല). രണ്ടിലേത് ഭവിച്ചാലും ഇല്ലെങ്കിലും ചേതം ജീവിതത്തിന്റെ സഞ്ചാരപഥത്തിനാണ്. നമ്മുടെ പോക്ക് മീതേക്കോ താഴേക്കോ? അതോ മലന്നൊന്ന് വളയുകയോ?

രണ്ടുലക്ഷം കൊല്ലം മുമ്പ്. ഹോമോ-സാപ്പിയൻസായി ഉരുത്തിരിഞ്ഞതു മുതൽ മനുഷ്യൻ ഉപകരണങ്ങൾ തിരുകി ജീവനത്തിൽ, ഉപജീവനത്തിൽ. ആദ്യം കല്ലും കമ്പും. പിന്നെ ലോഹങ്ങൾ, മിശ്രിതങ്ങൾ, എന്തും. യന്ത്രസാങ്കേതികത്വം കേവലാർഥത്തിൽ സ്വന്തം നീട്ടിയെടുപ്പായി കണക്കാക്കുകയായി. കാഴ്ചയത് ഉറക്കുന്നതോടെ യന്ത്രങ്ങളെ വേറിട്ട്​ കാണാതാവുന്നു. കൈയും കാലുമൊക്കെപ്പോലെ സ്വന്തം ഭാഗമായങ്ങ് കരുതിപ്പോവുന്നു. ഉടലിൽ തിരുകുന്ന ഉപകരണങ്ങൾ വന്നപ്പോൾ ഈ കാഴ്ച ഒന്നിടറി. ഏച്ചുവെപ്പുകളോട് പൊരുത്തപ്പെടാനുള്ള മടിയും ക്രമേണ മാറി. കൃത്രിമക്കാലും പേസ്മേക്കറുമൊക്കെ സാധാരണമായി, കണ്ണടയും കൃത്രിമപ്പല്ലും പോലെ. അന്നേരമാണ് പുതിയൊരു ദഹനക്കേടിന്റെ വരവ്.

​െബ്രയ്ൻ-കമ്പ്യൂട്ടർ ഇന്റർഫേസ് (ബി.സി.ഐ). മസ്തിഷ്കവും കമ്പ്യൂട്ടറും തമ്മിലെ മാംഗല്യം. ഇപ്പോഴും മധുവിധുവിലാണതിന്റെ വിളനിലയെങ്കിലും മനസ്സ് ചരടുവലിക്കുന്ന കൃത്രിമക്കൈയാൽ ഉണ്ണാം, കുടിക്കാം, കീബോർഡിൽ വിരലോട്ടാം. അങ്ങനെ ചില്ലറ ലീലകളേ സാധ്യമായിട്ടുള്ളൂ. ഒക്കെയും ഒച്ചപ്പാടില്ലാത്ത പുരോഗതി. ഈ രംഗത്തെ വിദഗ്ധൻമാരുടെ ലക്ഷ്യം പക്ഷേ, അത്ര നിർലേപമൊന്നുമല്ല; തീണ്ടലോ മിണ്ടലോ വേണ്ടാത്ത വിനിമയം. ശിരസ്സിനുള്ളിൽ അതിനുള്ള ഇലക്ട്രോഡ് ​െവച്ചവർ സമാനശിരസ്കരോട് ഓർമയും അനുഭവവുമൊക്കെ പങ്കിടുന്ന ഭാവി –ഭാഷയുടെ ഇടനിലയില്ലാതെ. അങ്ങനെ, ലോകം നമ്മുടെ ഐ പാഡായിത്തീരുന്ന നാളെ. (എലികളിൽ ഈ പരീക്ഷണം സഫലമായിക്കഴിഞ്ഞു)

സ്വാഭാവികം, ഈ ഭവിഷ്യത്ത് ധർമസമീക്ഷയുയർത്തും. ഉദാഹരണത്തിന് ഡേറ്റാഖനനം. വെബുമായി തലച്ചോറ് കൊളുത്തിയിടുമ്പോൾ ചോരില്ലേ വിചാരവികാരങ്ങൾ, മറ്റുള്ളോർക്ക് തുറന്നുകിട്ടില്ലേ മനസ്സ്? ഇത്തരം അതീതസാങ്കേതികത്വം ആളുകൾ സമ്മതിക്കില്ലെന്ന് സാമാന്യബുദ്ധിക്ക് തോന്നും. പക്ഷേ, എന്തുവരുമ്പോഴും ആദ്യം എതിർപ്പ്, പിന്നെ എതിരേൽപ്. അതല്ലേ സാമാന്യബുദ്ധിയുടെ കീഴ്വഴക്കം?

കണ്ണും പൂട്ടിയല്ല കണ്ണാടിയുണ്ടാക്കുക. ഏതുഴവിന്റെയും ഭാവി ഉഴവന്റെ ഉൾക്കണ്ണിലുണ്ട്. മനുഷ്യശേഷി വികസിപ്പിക്കാൻ ഉന്നമിടുന്നോരുണ്ട്, മനുഷ്യന് പകരംവെക്കാൻ യന്ത്രമൊരുക്കുന്നോരുണ്ട്. രണ്ടിനുമിടയിലെ അതിരു മായ്ക്കുന്ന അതിവിരുതരുമുണ്ട്. (കോടാനുകോടി മുതൽമുടക്കുവേണ്ട ബി.സി.ഐ ‘വ്യവസായ’ത്തിൽ ഉഴവരേറി വരുന്നത്​ കാണൂ –സിൻക്രോൺ, സയൻസ്, പാരാഡ്രോമിക്സ്, ഡോട്‍ല്യൂമെൻ തുടങ്ങി സാക്ഷാൽ ഇലോൺ മസ്കിന്റെ ന്യൂറാലിങ്ക് വരെ). ജ്​ഞാന സാ​േങ്കതിക വ്യവസ്​ഥിതിയെ അടുത്ത പടിയിലേക്ക്​ അതിവേഗം നീക്കുകയാണവർ. ഉരുത്തിരിയുന്ന ഭാവിവ്യവസ്ഥിതിയിൽ മനുഷ്യൻ ഉൾപ്പെട്ടെന്നുവരാം; പുറത്തായെന്നും.

അതിന്റെ സൂചനാ ചിത്രം ഇപ്പഴേയുണ്ട്​ –സ്വയമോടുന്ന കാർ. തുടക്കത്തിൽ പറഞ്ഞിരുന്നത്, ഗതാഗതക്കുരുക്കിലൊരു സഹായം, ഓട്ടോ-പൈലറ്റ് സംവിധാനം ഇത്യാദി ​െവച്ച് വണ്ടിയോടിക്കുന്നവരെ തുണക്കുകയാണ് ഉദ്ദേശ്യമെന്ന്. വികസിപ്പിച്ച മുറക്ക് സ്റ്റിയറിങ് ഭാഗം ഒഴിവാക്കി, ഒടുവിലിതാ എലിവേറ്റർ സമാനമായ ഉരുപ്പടിയും തിരുകുന്നു. ഓർക്കണം, ഡ്രൈവിങ്ങായിരുന്നു പ്രഥമരൂപകം. സൈബറിടത്തിലൂടെ ഓടിക്കാൻ സ്റ്റാൻഫഡിലെ എൻജിനീയർമാർ അതുണ്ടാക്കിയപ്പോഴും മനുഷ്യ​ന്റെ പക്കലായിരുന്നു നിയന്ത്രണം. അതിന്റെ തുടർച്ചയായി വന്നതാണ് സ്വയമോടിക്കുന്ന ശകടമെന്ന ആശയം. ആ പോക്കിനൊടുവിൽ ഡ്രൈവിങ് സീറ്റ് നഷ്ടപ്പെട്ട് വെറും യാത്രക്കാരനായി മനുഷ്യൻ.

ഉടമയെത്തള്ളി യന്ത്രം സ്വയം ഉടമയാകുന്ന ഇക്കാലത്തെ പ്രഥമ അപായങ്ങളിലൊന്നാണ് വെള്ളക്കോളർ പണി. അതേക്കുറിച്ച സാമൂഹിക ചിന്തയുള്ള എത്ര എൻജിനീയർമാരുണ്ട്? യന്തിര വികാസത്തിന്റെ ജ്വരലഹരിയിൽ മനുഷ്യൻ എന്ന അച്ചുതണ്ടേ മാറുകയാണ്. നേട്ടചിന്ത മുഖ്യത്വരകമായ ഒരു മേഖലയിൽ മൂല്യ ചിന്തയും അനുതാപവുമൊ​െക്ക തികഞ്ഞ അസംബന്ധം. യന്തിരാവേഗം മുന്നേറ്റുന്ന അൽഗോരിതങ്ങൾ ചമച്ച് പ്രസിദ്ധമായ സ്റ്റാർട്ടപ്പായിരുന്നു ‘ഡീപ് മൈൻഡ്’. പത്തുകൊല്ലം മുമ്പ് അതു വിലക്കെടുത്തപ്പോൾ ഗൂഗ്​ൾ ഒരു എത്തിക്സ് ബോർഡ് രൂപപ്പെടുത്തി. കൈവിട്ട കളിക്കൊന്നും യുവടെക്കികൾ പോകില്ലെന്ന് മാളോരെ ധരിപ്പിക്കാൻ. വൈകാതെ ബോധ്യമായി, അതൊരു പ്രചാരണവെടി മാത്രമായിരുന്നെന്ന്. മൂല്യബോധം തലക്കുപിടിച്ച് ലാഭകരമായ സാങ്കേതികവിദ്യ ഉപേക്ഷിച്ച ചരിത്രമുണ്ടോ ഏതെങ്കിലും കമ്പനിക്ക്?

തോന്നാം, കൈവിട്ട കളിക്ക് കടിഞ്ഞാണിടാൻ അതിന്മേൽ കാശിറക്കുന്ന സമ്പദ്‍വ്യവസ്ഥിതിക്ക് കഴിയില്ലേന്ന്. ഏത് തൊഴിലാളിയെയും ഒഴിവാക്കാൻ കിട്ടുന്ന ഏതവസരം പാഴാക്കും, മുതലാളിത്ത വ്യവസ്ഥിതി? അപ്പോൾ പറയാം പുരോഗതിക്കുതിപ്പിൽ ഒരു സന്തുലനത്തിന് തുനിയില്ലേ ആ മേഖലയിലെ കളിക്കാരെന്ന്, അവരും മനുഷ്യരല്ലേന്ന്. അതൊരു ലളിതമാനസ വിചാരം മാത്രം. ബാലിശമെന്ന് തോന്നിക്കുന്ന ആശയങ്ങൾക്കുമേൽ തുറക്കുന്ന സ്റ്റാർട്ടപ്പുകൾക്കുവരെ എന്തേ എളുപ്പത്തിൽ കിട്ടുന്നു മുതൽമുടക്കുകാരെ?

 

ചുമ്മാതല്ല, നിർണയവാദം ജനപ്രിയമാകുന്നത്. മഹാഭൂരിപക്ഷം ഉപഭോക്താക്കളും പുതിയ സാങ്കേതിക വിദ്യയെപ്പറ്റി അറിയുന്നതു തന്നെ കീശഫോണിലെ ആപ്പിൾ സ്റ്റോ റിൽ സംഗതി എത്തിക്കഴിഞ്ഞാണ്. അല്ലെങ്കിൽ വാട്​സ്ആപ്പിൽ വൈറലായ ശേഷം. അവരെ സംബന്ധിച്ച് നവയന്തിരങ്ങളുടെ യുക്തി ‘ദിവ്യ’മാണ്. ശൂന്യതയിൽനിന്ന് ‘ദൈവങ്ങൾ’ ഇഹജീവിതത്തിലേക്ക് ഇട്ടുകൊടുക്കുന്ന പ്രസാദം. ഓർമവരുന്നത്, മനുഷ്യരും യന്ത്രങ്ങളും പത്തിൽ പത്ത് പൊരുത്തത്തിൽ മരുവുന്ന ഡിജിറ്റൽ സ്വർലോകത്തെക്കുറിച്ച ആ പഴയ വരികളാണ്. യന്തിര പറുദീസയായ അമേരിക്കയിലെ പ്രതികവിയുടെ, റിച്ചഡ് ബ്രോട്ടിഗൻ:

സസ്തനികളും കമ്പ്യൂട്ടറുകളും

ഹാർമണി പ്രോഗ്രാം ചെയ്ത്

ഒരുമിച്ചു പുലരുന്ന

സൈബർ താഴ്വാരം

തെളിഞ്ഞ ആകാശം തൊടുന്ന

തെളിനീരു പോലെ.

അതേപ്പറ്റി ചിന്തിക്കാനാണ്

എനിക്കിഷ്ടം (എത്ര വേഗമോ, അത്ര നന്ന്)

[All Watched Over by Machines of Loving Grace]

കൊല്ലം അറുപതായിട്ടും പഴകാത്ത ഇൗ കവിഭാവന സത്യമാക്കിയ ഉൽപന്നങ്ങളാണ് പിൽക്കാലത്ത് സൈബർ ലോകം ജനപ്രിയമാക്കിയതൊക്കെ –ലാപ്​ടോപ്, ഐ-പാഡ്, സീഡ്, ഹോ​േളാഗ്രാം ചാറ്റ് ബോട്ട്... സ്വന്തം ഭൗതികപ്രകൃതത്തെ ഉല്ലംഘിക്കുന്ന യന്ത്രങ്ങളിലൂടെ സൗഖ്യം തേടുകയാണ് മനുഷ്യൻ. ആ പ്രലോഭനമാണ് കമ്പ്യൂട്ടറിനെ പുനർഭാവന ചെയ്യാൻ പ്രേരിപ്പിച്ചതും –ബന്ധങ്ങളുടെ, സഖ്യങ്ങളുടെ ഐകമത്യങ്ങളുടെ മാധ്യമമായി.

അതിന്റെ പ്രതിധ്വനിയാണ് ഇന്ന് എവിടെയും മുഴച്ചുനിൽക്കുന്ന രണ്ട് വാക്കുകൾ –കണക്ഷൻ, ഷെയറിങ്. ഈ സമീപനത്തിന്റെ ഇംഗിതം മനുഷ്യജീവിതം മെച്ചപ്പെടുത്തുക മാത്രമല്ല മനുഷ്യപ്രകൃതം പരിഷ്‍കരിക്കുക കൂടിയാണ്. നവ സാങ്കേതികതയുടെ അസ്തിവാരത്തിലുണ്ട് അതിന്റെ തായ് വേര്: ജ്ഞാനവാദം. അതുതന്നെയാണ് ടെക്നോഭാവിയുടെ പ്രവാചകരും പ്രചരിപ്പിക്കുന്നത് –നിലവിലെ നശ്വര രൂപത്തിൽനിന്നുള്ള വിമോചനത്തിന് മനുഷ്യനുള്ള യന്തിരമാർഗം. അക്കാര്യത്തിൽ റേ കഴ്സ് വൈലിനോളം വരില്ല സഹയാത്രികർ. സാങ്കേതികത്വ പുരോഗമനം നമ്മെ ക്രമമറ്റ ജ്ഞാനത്തിലൂടെ സൂപ്പർ വംശമാക്കുമെന്നാണ് ‘സിംഗുലാരിറ്റി ഗുരുവിന്റെ പ്രവചനം: ‘‘അങ്ങനെ പരിണമിച്ച് നാം ദൈവത്തോട് അടുക്കും. പരിണാമം ഒരാത്മീയ പ്രക്രിയയാണ്. ലോകത്ത് അഴകും പ്രണയവും സർഗപരതയും പ്രവൃത്തികളുമുണ്ട്. അതെല്ലാം മസ്തിഷ്‍കത്തിലെ നിയോ കോർട്ടക്സിൽനിന്നാണ് വരുന്നത്. അതുകൊണ്ട് നിയോകോർട്ടക്സ് വികസിപ്പിക്കണം ഏകത്വത്തിലേക്ക്, ദൈവത്തെപ്പോലെയാകാൻ.’’

ചിരി വരാം, ഇമ്മാതിരി മായിക ഘടകങ്ങൾ ജൈവ പരിണാമത്തിന്മേൽ വെച്ചുകെട്ടുന്നതിൽ, കാരണം പുരോഗതിക്ക് അമ്മാതിരി ലക്ഷ്യങ്ങൾ ആർക്കും കൽപിക്കാം, പരിണാമത്തിന് അതൊന്നുമില്ല. അങ്ങനെ സമ്മോഹന പരമപദങ്ങൾ കൽപിച്ചവർ നേരത്തേയുമുണ്ട്. ഹിറ്റ്ലറുടെ സൂപ്പർവംശം, മാർക്സിന്റെ സ്റ്റേറ്റ് രഹിത സ്റ്റേറ്റ്, ബുദ്ധന്റെ നിർവാണം, ഉത്തരമീമാംസകരുടെ ബ്രഹ്മം... മനുഷ്യൻ 2.0, അൽഗോരിതത്തിന്റെ ഘാത വികാസത്തെ (എക്സ്പൊണൻഷ്യൽ ഗ്രോത്ത്​) പക്കമേളമാക്കിയത് സിംഗുലാരിറ്റി കച്ചേരി മാത്രമാണെന്നേയുള്ളൂ.

യന്തിര പ്രവാചകരുടെ വാഗ്ദാനം, ഉത്തരോത്തരം പെരുകിപ്പെരുകി ഏകബിന്ദുവിൽ ലയിക്കുന്ന അറിവാണ് –ബുദ്ധിയന്ത്രങ്ങളിൽ. മനുഷ്യപ്പിഴവുകളിൽനിന്ന്, പോരായ്മകളിൽനിന്ന് മനുഷ്യനെ ഈ യന്ത്രങ്ങൾ മോചിപ്പിക്കുക സാധ്യമാണോ? അവിടെത്തന്നെയുണ്ട് ബുദ്ധിപ്പിഴയുടെ വലിയൊരിഴ. തന്നത്താൻ ചിന്തിക്കുന്ന യന്ത്രത്തിന്റെ ആദ്യവരവെടുക്കുക. ആ പ്രഥമസൃഷ്ടി നടത്തുക മനുഷ്യൻ തന്നെയാവണമല്ലോ. ഇപ്പറഞ്ഞ പിഴകളും പോരായ്മകളുമെല്ലാമുള്ളവൻ. അതെല്ലാം അവന്റെ സൃഷ്ടിയുടെ ബോധാകാശത്തും കാർമുകിലുകളായുണ്ടാവും. അവ്വിധം അർധശുദ്ധമായി പിറക്കുന്ന യന്ത്രത്തിന് സ്വയം തോന്നും, ജീവിതം ചലിക്കുന്നത് സ്വന്തം പാതയിലൂടെയെന്ന്.

നേരാണ്, ജൈവ പരിണാമം ക്രമാനുഗതവും യന്ത്രബുദ്ധി പരിണാമം ക്രമമറ്റ വിരാട് രൂപത്തിലും തന്നെ. ‘‘പദാർഥത്തിന്റെ ദിശാരഹിതമായ ഉൗർജമാണ് പ്രപഞ്ചത്തിന്റെ ചാലകനേര്’’ എന്നു സമ്മതിക്കത്തന്നെ മതാത്മകമായ ഒരൊസ്യത്തുണ്ട് ശാസ്ത്രലോകത്തിനും. മനുഷ്യനാണ് സൃഷ്ടിയുടെ കേന്ദ്രമെന്ന ധാരണയെ കുടിയൊഴിപ്പിച്ച ശാസ്ത്രംതന്നെ അവനെ വസ്തുപഠനത്തിന്റെ കേന്ദ്രവുമാക്കി –മെച്ചപ്പെടുത്താനും മികച്ചതാക്കാനുമുള്ള ഒരിനം സാങ്കേതികത്വമായി. അവിടെനിന്നാണ്, ആത്യന്തിക നൽപ് ദൈവതുല്യമെന്നും നിരാമയമെന്നുമുള്ള ആശയമുദിച്ചതും. അഥവാ പുരോഗതിയുടെ ഒടുബിന്ദു ഏകത്വമെന്ന്.

 

ഇതാണ് ശാസ്ത്രയുക്ത്യാ യന്തിരം ചമക്കുമ്പോഴും മനുഷ്യൻ പേറുന്ന മനോനില, മുതിരുന്തോറും ഉള്ളിന്റെ അഴുക്കും മെഴുക്കും അലിഞ്ഞലിഞ്ഞ് ന്യായയുക്തിയുടെ ശുദ്ധജീവിയാകും മനുഷ്യരൂപം. അതാണല്ലോ പ്രയോജനവാദ വ്യാഖ്യാനം. ചരിത്രവും നടപ്പുചരിത്രവും ധ്വനിപ്പിക്കുന്ന നേര്, നേർവിപരീതമല്ലേ? ഉദാഹരണത്തിന്, അക്രമപ്രവണതയിൽനിന്ന് മുക്തമാവുന്നതിന് പകരം അതിൽ ശീലിതരായി പരുവപ്പെടുകയല്ലേ നാം –പണ്ടേപ്പോലെ ഇന്നും? സംസ്​കൃതവും പ്രാകൃതവും വേറിട്ട ഒാലക്കാലുകളല്ല, രണ്ടും കൂട്ടിമെടഞ്ഞ ഒാരായമാണ്​ മനുഷ്യമനസ്സ്​.

പരിത്രാണ പ്രക്രിയയല്ല ചരിത്രം. സംസ്കാരങ്ങൾ പൊന്തും, പൊത്തും. നേടിയത് നഷ്ടപ്പെടും, നഷ്ടപ്പെട്ടത് വീണ്ടെടുക്കും, വീണ്ടും നഷ്ടപ്പെടും. ഋതുഭേദങ്ങളുടെ ഈ ചക്രത്തിലാണ് മനുഷ്യൻ. അതേ പ്രകൃതം അന്തർലീനമാണ് ഏത് മനുഷ്യവൃത്തിക്കും. അതിൽനിന്ന് ശാശ്വതമായി മോചിപ്പിക്കാൻ ശാസ്ത്രത്തിനാവില്ല. കാരണം, മനുഷ്യേതരമായ ഉരുപ്പടിയല്ല ശാസ്ത്രം, അതിന്റെ ചിന്താരഥ്യകൾ, ക്രിയാതന്തികൾ. ബുദ്ധിയന്ത്രങ്ങളുടെ ബുദ്ധി മനുഷ്യന്റെ ബുദ്ധിസങ്കൽപം പെറ്റ ബുദ്ധിതന്നെയാണ്. അതിന്റെ ചക്രവാളം യന്തിരംവഴി വിസ്തൃതമാവുമ്പോഴും, ആന്തരഛായ നമ്മുടേതു തന്നെ. ‘‘ദൈവം സ്വന്തം ഛായയിൽ മനുഷ്യനെ സൃഷ്ടിച്ചെ’’ന്ന മനുഷ്യനിർമിതിയിലുണ്ട് അതിന്റെ സാങ്കേതികപ്പൊരുൾ.

News Summary - robotic world