Begin typing your search above and press return to search.

മത്തിക്ക് സംഭവിക്കുന്നത്

മത്തിക്ക് സംഭവിക്കുന്നത്
cancel

കേരളത്തിൽ മത്തി വർധിതരീതിയിൽ കുറയുകയാണ്. എന്തുകൊണ്ടാണ് മീൻ ആഹാരികളുടെ പ്രധാന ഇനമായ മത്തിക്ക് ഇൗ ഇടിവ് വരുന്നത്? എന്താണ് കടലിലെ അവസ്ഥകൾ? ആഗോള താപനത്തിന്റെ ഭാഗമായ ഉഷ്ണതരംഗങ്ങൾ കേരളത്തിന്റെ വിവിധ പ്രദേശങ്ങളിൽ രൂപപ്പെട്ടിരിക്കുകയാണ്. ഒരു നൂറ്റാണ്ടിനിടയിലെ ഏറ്റവും ചൂടുകൂടിയ വർഷമായിരുന്നു 2023. അതിന്റെ തുടർച്ചയാണ് ഈ വർഷവും പ്രത്യക്ഷമായതെന്ന് ഗവേഷകർ പറയുന്നു. ഈ വർഷം ഫെബ്രുവരിയിൽതന്നെ അസാധാരണമായ ചൂടുണ്ടായിരുന്നു. കരയിൽ മാത്രമല്ല കടലിലും 1.2 ഡിഗ്രി ചൂടു കൂടിയിരിക്കുകയാണ്. അവിടെ പ്രതിവർഷം 20 ദിവസമെങ്കിലും ചൂടു കാറ്റുണ്ട്. 2050 ആകുമ്പോൾ 2 ഡിഗ്രിയെങ്കിലും ഉയരും. പ്രതിവർഷം 220 മുതൽ 250 ദിവസം വരെ...

Your Subscription Supports Independent Journalism

View Plans
  • Unlimited access to Madhyamam Weekly Articles and Archives
  • ........
  • Experience ‘Ad Free’ article pages
കേരളത്തിൽ മത്തി വർധിതരീതിയിൽ കുറയുകയാണ്. എന്തുകൊണ്ടാണ് മീൻ ആഹാരികളുടെ പ്രധാന ഇനമായ മത്തിക്ക് ഇൗ ഇടിവ് വരുന്നത്? എന്താണ് കടലിലെ അവസ്ഥകൾ?

ആഗോള താപനത്തിന്റെ ഭാഗമായ ഉഷ്ണതരംഗങ്ങൾ കേരളത്തിന്റെ വിവിധ പ്രദേശങ്ങളിൽ രൂപപ്പെട്ടിരിക്കുകയാണ്. ഒരു നൂറ്റാണ്ടിനിടയിലെ ഏറ്റവും ചൂടുകൂടിയ വർഷമായിരുന്നു 2023. അതിന്റെ തുടർച്ചയാണ് ഈ വർഷവും പ്രത്യക്ഷമായതെന്ന് ഗവേഷകർ പറയുന്നു. ഈ വർഷം ഫെബ്രുവരിയിൽതന്നെ അസാധാരണമായ ചൂടുണ്ടായിരുന്നു. കരയിൽ മാത്രമല്ല കടലിലും 1.2 ഡിഗ്രി ചൂടു കൂടിയിരിക്കുകയാണ്. അവിടെ പ്രതിവർഷം 20 ദിവസമെങ്കിലും ചൂടു കാറ്റുണ്ട്. 2050 ആകുമ്പോൾ 2 ഡിഗ്രിയെങ്കിലും ഉയരും. പ്രതിവർഷം 220 മുതൽ 250 ദിവസം വരെ അവിടെ ചൂടുകാറ്റുണ്ടാകുമെന്ന് ചില ഗവേഷകർ പറയുന്നു. കടലിലെ ന്യൂനമർദം, കൊടുങ്കാറ്റ്, കള്ളക്കടൽ തുടങ്ങിയ പ്രതിഭാസങ്ങൾക്കും ഇത് വഴിവെക്കും. ഇന്ത്യയിലെ 8181 കിലോമീറ്റർ വരുന്ന കടലോരത്തിന്റെ 50 കിലോമീറ്റർ വിസ്തൃതി വരുന്ന പ്രദേശത്ത് ജീവിക്കുന്ന 25 കോടി ജനങ്ങളെ വ്യത്യസ്ത രൂപത്തിൽ ഇത് ബാധിക്കും.

കരയിലെ ചൂടിന്റെ 91 ശതമാനവും കാർബൺ ഡൈ ഓക്സൈഡിന്റെ 26 ശതമാനവും കടലാണ് വലിച്ചെടുക്കുന്നത്. ഇതോടൊപ്പം പുറന്തള്ളപ്പെടുന്ന മീഥേനും കൂടിച്ചേർന്ന് കടലിന്റെ അമ്ലത വർധിക്കുകയാണ്. 2011ൽ പശ്ചിമ ആസ്േട്രലിയയുടെ കടലിൽ പ്രത്യക്ഷപ്പെട്ട ചൂടുകാറ്റാണ് ശാസ്ത്രസമൂഹം ആദ്യമായി ശ്രദ്ധിച്ചത്. 2013ൽ ദക്ഷിണ കൊറിയയിലും, അമേരിക്കയിലും വമ്പിച്ച മത്സ്യശോഷണത്തിന് കടലിലെ ഉഷ്ണതരംഗം വഴിതെളിച്ചു. കേരളതീരത്ത് 2017ൽ ആഞ്ഞടിച്ച ഓഖി കൊടുങ്കാറ്റ് ഒരു മുന്നറിയിപ്പായിരുന്നു. തിരുവനന്തപുരത്ത് അനേകം മത്സ്യത്തൊഴിലാളികളുടെ ജീവനെടുത്ത ഓഖിയിൽ കൊച്ചിയിൽനിന്നും മത്സ്യബന്ധനത്തിനു പോയ 6 ആഴക്കടൽ ബോട്ടുകളും അതിലെ 69 മനുഷ്യരും ഇപ്പോഴും ലക്ഷദ്വീപ് കടലിൽ മുങ്ങിക്കിടക്കുകയാണ്. തുടർന്ന് 2018ൽ നൂറ്റാണ്ടിലെ പ്രളയത്തിന് നാം സാക്ഷ്യംവഹിച്ചു. തുടർവർഷങ്ങളിലുണ്ടായ ഉംഫൻ, ഗജ, വായു, നിസർഗ, ടൗട്ടേ തുടങ്ങിയ കൊടുങ്കാറ്റുകളിൽ പലതും അറബിക്കടലിലുമുണ്ടായി.

2019ൽ ഇന്ത്യയിലുണ്ടായ എട്ട് കൊടുങ്കാറ്റുകളിൽ അഞ്ചും അറബിക്കടലിലാണ് ഉണ്ടായതെന്നത് ഗൗരവപൂർവം പരിശോധിക്കണം. 2019ലെ 250 കിലോമീറ്റർ വേഗതയിൽ വന്ന ‘ക്യാർ’ കൊടുങ്കാറ്റുകൂടി ഇതുമായി കൂട്ടിച്ചേർക്കണം. ഇപ്പോൾ പ്രത്യക്ഷപ്പെട്ടുകൊണ്ടിരിക്കുന്ന കള്ളക്കടലിന്റെ പ്രഭവകേന്ദ്രം മഡഗാസ്കറിനു സമീപം കടലിലുണ്ടായ ന്യൂനമർദമാണ്.

ആഗോള താപനത്തിനു പുറമെ മധ്യ-ദക്ഷിണ ശാന്തസമുദ്രത്തിൽ കഴിഞ്ഞ വർഷം പ്രത്യക്ഷപ്പെട്ട എൽനിനോ പ്രതിഭാസവും അറബിക്കടലിനെ ചൂടുപിടിപ്പിക്കുന്നുണ്ട്. ദക്ഷിണാഫ്രിക്കയിലെയും സോമാലിയയിലെയും വരൾച്ചയും ഭക്ഷ്യക്ഷാമവും, മൊറോക്കോയി ലെ മലമ്പനിയും െഡങ്കിയും ഇന്തോനേഷ്യയിലെ അതിവൃഷ്ടിയും ആസ്േട്രലിയയിലെ കാട്ടുതീയും ഇതിന്റെ പ്രതിഫലനമാണ്.

ഐ.പി.സി.സി റിപ്പോർട്ടിലെ സൂചനകൾ

2021 ആഗസ്റ്റ് 9ന് ഐ.പി.സി.സി പ്രസിദ്ധീകരിച്ച റിപ്പോർട്ടിൽ പറയുന്ന പ്രധാന കാര്യങ്ങൾ ചുവടെ:

● അടുത്ത രണ്ടു ദശകത്തിനുള്ളിൽ ആഗോള താപവർധന 1.5 ഡിഗ്രി സെൽഷ്യസിനെ മറികടക്കും.

● 2100 ആകുമ്പോൾ താപവർധന 2 ഡിഗ്രി സെൽഷ്യസ് കൂടി വർധിക്കും.

● താപനിലയിൽ 1 ഡിഗ്രി വർധനയുണ്ടായാൽ അതിതീവ്ര മഴ പെയ്ത്തിൽ 7 ശതമാനം വർധനയുണ്ടാകും.

● കഴിഞ്ഞ രണ്ട് ദശലക്ഷം വർഷങ്ങളിലെ ഏറ്റവും ഉയർന്ന അന്തരീക്ഷ കാർബൺ ഡൈ ഓക്സൈഡ് അളവുകളാണിപ്പോൾ രേഖപ്പെടുത്തുന്നത്.

● കഴിഞ്ഞ 3000 വർഷങ്ങളിലെ ഏറ്റവും ഉയർന്ന സമുേദ്രാപരിതല വർധനയാണിപ്പോഴുള്ളത്.

● സമുദ്രതാപനം 1971 നേക്കാൾ 2 മുതൽ 8 വരെ ഡിഗ്രി വർധന രേഖപ്പെടുത്തും.

● ആർട്ടിക്കിലെ മഞ്ഞിന്റെ അളവിൽ കഴിഞ്ഞ ഒരു സഹസ്രാബ്ദത്തിലെ ഏറ്റവും കുറഞ്ഞ അളവ് രേഖപ്പെടുത്തപ്പെടുന്നു.

എൽനിനോയും മത്സ്യമേഖലയുടെ തകർച്ചയും

1970-71 കാലത്ത് തെക്കേ അമേരിക്കയിലെ പെറുവിൽനിന്നും ഉപരിതല മത്സ്യമായ നത്തോലി 10 ദശലക്ഷം ടൺ പിടിച്ചു. 1972 ആയപ്പോഴേക്കും നത്തോലിയുടെയും മത്തിയുടെയും ഉൽപാദനം തകർന്നു. നത്തോലി പിടിച്ചു ജീവിച്ചിരുന്ന ആയിരക്കണക്കായ കടൽപക്ഷികളുടെയും വിനാശത്തിന് ഇത് വഴിവെച്ചു.

2009ൽ അമേരിക്കയിലെ കാലിഫോർണിയയുടെ തീരത്തുനിന്നും 18 ലക്ഷം ടൺ മത്തി പിടിച്ചു. 2016 ആയപ്പോഴേക്കും അവയുടെ ഉൽപാദനം കേവലം 95,000 ടണ്ണായി തകർന്നു. യെലോ ടെയ്ൽ, പസഫിക് ബോണിറ്റോ, ആൽബകോർ തുടങ്ങിയ ചൂരകൾ തണുപ്പു പ്രദേശത്തേക്ക് മാറി. ഡോൾഫിൻ ഫിഷ്, വെളുത്ത കാളാഞ്ചി, കാലിഫോർണിയൻ ടങ്ക് ഫിഷ്, പല്ലിമീൻ, റാഗ് ഫിഷ്, ശീലാവ് തുടങ്ങിയവയും തകർച്ച നേരിട്ടു. ഇതിനുപുറമെ ഇന്ത്യൻ എൽനിനോ എന്നറിയപ്പെടുന്ന ഇന്ത്യൻ ഓഷ്യൻ ഡൈപോൾ എന്ന പ്രതിഭാസത്തിന്റെയും പ്രതിഫലനമുണ്ട്. ഐ.ഒ.ഡി പോസിറ്റിവായ അറബിക്കടലിൽ ചൂടു കൂടുതലായിരിക്കും. ഈ മൂന്ന് പ്രതിഭാസങ്ങളുടെയും സംയുക്ത പ്രതിഫലനമാണ് ഇപ്പോൾ കാണുന്ന ഉഷ്ണതരംഗം.

കടലിലെ ഉപരിതല മത്സ്യങ്ങളെയാണ് ഈ പ്രതിഭാസങ്ങൾ ഏറ്റവും പ്രതികൂലമായി ബാധിക്കുക. പ്രത്യേകിച്ചും മത്തിയെ. 2012ലെ 3.99 ലക്ഷം ടൺ എന്ന റെക്കോഡ് ഉൽപാദനത്തിനുശേഷം മത്തിപിടിത്തത്തിൽ വലിയ തകർച്ച 10 വർഷത്തിനിടയിൽ നേരിട്ടു. 2021ൽ അത് കേവലം 3297 ടണ്ണായി ചുരുങ്ങി. 2022ൽ മത്തി തിരിച്ചുവരവിന്റെ ലക്ഷണങ്ങൾ കാട്ടി. ആ വർഷം നാം 1.01 ലക്ഷം ടൺ മത്തിയാണ് പിടിച്ചത്. കഴിഞ്ഞ വർഷവും ധാരാളം മത്തി ലഭിച്ചു. പക്ഷേ, അതിൽ ഒരെണ്ണംപോലും മുഴുത്ത മത്തിയായിരുന്നില്ല. 6 സെ.മീ. മുതൽ 12 സെ.മീ. വരെ മാത്രം നീളമാണ് മത്തിക്കുണ്ടായിരുന്നത്. ഈ ചെറു മത്സ്യങ്ങളിൽ ഭൂരിഭാഗവും തമിഴ്നാട്ടിലെ മത്സ്യ-കോഴി തീറ്റ ഫാക്ടറികളിലേക്ക് നാം കയറ്റി അയച്ചു. പക്ഷേ അവിടെ കടലൂർ, നാഗപട്ടണം, തൂത്തുക്കുടി ഭാഗങ്ങളിൽനിന്നും നല്ല മുഴുത്ത മത്തി പിടിച്ചത് അങ്ങനെ തന്നെ ഐസ് ചെയ്ത് കണ്ടെയ്നർ ലോറികളിലാക്കി കഴിഞ്ഞ മൂന്നു വർഷമായി കേരളത്തിലേക്ക് കയറ്റി അയക്കുകയാണ്. നെയ്മത്തിയെ അവർ വിളിക്കുന്നത് പേയ്മത്തിയെന്നാണ്. അവർ അതു കഴിക്കുകയുമില്ല.

കേരളത്തിലെ മത്തിയുടെ ഉൽപാദനത്തിൽ തീരക്കടലിലെ ‘അപ് വെല്ലിങ്’ പ്രതിഭാസമാണ് പ്രധാന പങ്ക് വഹിക്കുന്നത്. കടലിന്റെ അടിത്തട്ടിലെ പോഷക സമ്പന്നമായ ജലം മുകൾപ്പരപ്പിലേക്ക് പൊങ്ങിവരുന്ന പ്രതിഭാസമാണ് അപ് വെല്ലിങ്. ഈ പോഷകങ്ങൾ സൂര്യപ്രകാശവുമായി പ്രതിപ്രവർത്തിച്ച് മത്സ്യങ്ങൾ കഴിക്കുന്ന സസ്യ-ജന്തു പ്ലവകങ്ങളുണ്ടാകും. ഇത് കഴിക്കുന്നതിനാണ് മത്സ്യക്കൂട്ടങ്ങൾ തീരത്തെത്തുക. സാധാരണ ഏപ്രിൽ മധ്യത്തിൽ കന്യാകുമാരിയിലും തിരുവനന്തപുരത്തും 250 മീറ്റർ ആഴത്തിൽ പ്രത്യക്ഷപ്പെടുന്ന അപ് വെല്ലിങ് ജൂൺ മാസമാകുമ്പോഴേക്കും മധ്യ-വടക്കൻ ജില്ലകളിലെത്തും. അവിടെ മുകൾപ്പരപ്പിലാണിത് പ്രത്യക്ഷപ്പെടുക. സമുേദ്രാപരിതലത്തിലെ അമിതമായ ചൂടും കാറ്റും ഈ അപ് വെല്ലിങ്ങിനെ പ്രതികൂലമായി ബാധിച്ചിട്ടുണ്ട്. ജൈവ ചോദനകൊണ്ട് തീരത്തെത്തി മുട്ടയിട്ട് വലിയ മത്തികൾ അപ്പോൾതന്നെ ആഴത്തിലേക്ക് തിരികെപ്പോയെങ്കിലും ഈ ചെറു മത്സ്യങ്ങൾക്ക് വളർച്ചക്കാവശ്യമായ പ്ലവകങ്ങൾ ലഭിച്ചിട്ടില്ല. കഴിഞ്ഞ വർഷം നല്ല മഴ ലഭിച്ചെങ്കിലും തീരക്കടലിലെ ചൂടിനെ മറികടന്ന് പ്ലവകങ്ങൾ രൂപപ്പെട്ടിട്ടില്ല എന്നുവേണം അനുമാനിക്കാൻ. സാധാരണ മൂന്നു മാസമാകുമ്പോൾ 15 സെന്റിമീറ്റർ വളർച്ചയെത്തേണ്ട മത്സ്യങ്ങളുടെ വളർച്ച മുരടിച്ചുപോയത് ഇതുകൊണ്ടാകണം. ഇത് ഗവേഷണ സ്ഥാപനങ്ങൾ പഠനവിഷയമാക്കേണ്ടതാണ്.

എൽനിനോ

മധ്യ-ദക്ഷിണ പസഫിക് -ശാന്ത സമുദ്രത്തിൽ 2-7 വർഷത്തിനിടയിൽ പ്രത്യക്ഷപ്പെടുന്ന ഒരു പ്രതിഭാസം. 1900ൽ ശാസ്ത്രസമൂഹം ഇത് ശ്രദ്ധിച്ചുതുടങ്ങുന്നതിന് മൂന്ന് നൂറ്റാണ്ടുകൾക്കു മുമ്പുതന്നെ പെറുവിലെ മത്സ്യത്തൊഴിലാളികൾക്ക് ഇതിനെ സംബന്ധിച്ച് നല്ല ധാരണയുണ്ടായിരുന്നു.

സാധാരണയായി ക്രിസ്മസ് സമയത്താണ് ഈ പ്രതിഭാസം ആരംഭിക്കുന്നതെന്നതുകൊണ്ട് അവർ അതിനെ എൽനിനോ –ഉണ്ണിയേശു എന്നു വിളിച്ചു. അമേരിക്കയുടെ വടക്കുഭാഗത്തുള്ള കടലിൽ തണുപ്പും തെക്കേ മധ്യ അമേരിക്കൻ പ്രദേശങ്ങളിൽ കടലിൽ ചൂടും കൂടുന്ന പ്രതിഭാസമാണിത്. തീരക്കടലിലുള്ള ഉപരിതല മത്സ്യങ്ങളുടെ ഉൽപാദനത്തെയാണിത് പ്രതികൂലമായി ബാധിക്കുക. എൽനിനോയുടെ ഭാഗമായി ഇന്ത്യൻ സമുദ്രത്തിലെ അറബിക്കടൽ ഭാഗം ചൂടുപിടിക്കും. കിഴക്കൻ ഭാഗത്തുള്ള ഇന്തോനേഷ്യയിലും ആസ്േട്രലിയയിലും താരതമ്യേന തണുപ്പുമായിരിക്കും. കേരളത്തിലെ മത്തിയുടെ ഉൽപാദന തകർച്ചക്ക് 2015-16ലും 2019ലും പ്രധാന വില്ലനായത് എൽനിനോയാണ്.

കൊളുന്ത്, കരനീര്, ആനിയടി

ലോകമാസകലം മത്സ്യോൽപാദന വർധനയെ സഹായിക്കുന്ന ഒന്നാണ് അപ് വെല്ലിങ് എന്ന പ്രതിഭാസം. തീരത്തെ ജലപ്രവാഹത്തിനിടെ ചില ഘട്ടങ്ങളിൽ കടലിലെ അടിത്തട്ടിലെ തണുത്ത ജലം പൊന്തി മുകൾപ്പരപ്പിലേക്കെത്തും. ഈ തണുത്ത ജലത്തിൽ ധാരാളം രാസ-ജൈവ ഘടകങ്ങൾ ഉള്ളടങ്ങിയിട്ടുണ്ട്. ഫോസ്ഫേറ്റുകൾ, നൈേട്രറ്റുകൾ തുടങ്ങിയവ. ജലോപരിതലത്തിൽവെച്ച് ഇവ സൂര്യപ്രകാശവുമായി സംയോജിച്ച് പ്രകാശസംശ്ലേഷണം നടക്കുകയും സസ്യ-ജന്തു പ്ലവകങ്ങളുണ്ടാവുകയുംചെയ്യും. ചെറുമത്സ്യങ്ങൾ കഴിക്കുന്ന, നാനേ-കോപിപ്ലാങ്ടണുകൾ മുതൽ വലിയ ചാള കഴിക്കുന്ന ഡയറ്റം വരെയുള്ള സസ്യ പ്ലവകങ്ങളും, അയല കഴിക്കുന്ന ജന്തു പ്ലവകങ്ങളും (സൂപ്ലാങ്ടൺ) കോപിപോഡും ധാരാളമായുണ്ടാകും. മത്തി ഒരു സസ്യഭുക്കാണെങ്കിലും തുലാവർഷത്തിൽ അവ കോപിപോഡ് ധാരാളമായി കഴിക്കും. ചാളക്ക് നെയ്യ് വെക്കുന്നതിങ്ങനെയാണ്.

ഏപ്രിൽ മധ്യത്തിലാണ് തിരുവനന്തപുരം-കന്യാകുമാരി ഭാഗങ്ങളിൽ അപ് വെല്ലിങ് (കരനീര്) പ്രത്യക്ഷപ്പെടുക. അപ്പോൾ തണുക്കുന്ന ഉപരിതലത്തിന് അവർ വിളിക്കുന്ന പേരാണ് കൊളുന്ത്. മൺസൂണിനെ ആനിയടി എന്നും വിളിക്കും. കിഴക്കൻ കടലിൽ പ്രത്യക്ഷപ്പെടുന്ന കെൽവിൻ വേവ് എന്ന ഊർജപ്രവാഹവും പ്രാദേശിക കാറ്റും ചേർന്നാണ് അവിടെ കരനീര് സൃഷ്ടിക്കുന്നത്. 150 മീറ്റർ ആഴത്തിലാണത് നടക്കുന്നത്. ജൂൺ മാസമാകുമ്പോഴേക്കും മധ്യകേരളത്തിലേക്ക് ഇതെത്തും. തീരക്കടലിൽ ധാരാളം മഴ ലഭിക്കുകയും കടൽ തണുക്കുകയും, നദികളിൽനിന്നും ധാരാളം അവസാദങ്ങൾ (ന്യൂട്രിയന്റ്സ്) എത്തുകയും ചെയ്യുന്നതോടെ തീരത്തെത്തി മുട്ടയിടുന്ന ചാള പെറ്റുപെരുകി മുഴുക്കാൻ തുടങ്ങും. ചാളയുടെ ആയുർദൈർഘ്യം ഒന്നര മുതൽ രണ്ടു വർഷം വരെയാണ്. മൂന്നു മാസമാകുമ്പോൾ അവ 15 സെ.മീ. വരെ വലുതാകും. ജൂലൈ മാസം ആകുമ്പോൾ അപ് വെല്ലിങ് ഗോവൻ തീരത്തെത്തും. കിറവ്, താര് എന്നീ പേരുകളിലും ഇതറിയപ്പെടുന്നുണ്ട്.

മത്തി: ഉയർച്ചയും കിതപ്പും

കേരളത്തിൽ കടലിലെ മോണോേക്രാപ് ആണ് മത്തി. മക്കളെപ്പോറ്റി എന്നാണിതറിയപ്പെടുന്നത്. 50 തൊഴിലാളികൾ പണിയെടുക്കുന്ന അഞ്ഞൂറോളം ഇൻബോർഡ് വള്ളങ്ങളിലും, രണ്ടായിരത്തോളം പൊന്തുവള്ളങ്ങളിലും ചെറുതും വലുതുമായ 34,000ത്തോളം വള്ളങ്ങളിലുമായി ഒരു ലക്ഷത്തിലധികം സജീവമത്സ്യത്തൊഴിലാളികൾ കേരളത്തിലെ കടലിൽ ഉപജീവനം തേടുന്നു. അവരുടെ പ്രധാന വരുമാന േസ്രാതസ്സാണ് മത്തി. എത്ര പിടിച്ചാലും തീരാത്ത സമ്പത്ത്. ഒരു മത്തി ജീവിതത്തിനിടയിൽ 12,000 മുതൽ 2 ലക്ഷംവരെ മുട്ടയിടും. പക്ഷേ, ചില സന്ദർഭങ്ങളിൽ പെട്ടെന്ന് അപ്രത്യക്ഷമാവുകയുംചെയ്യും.

1320ൽ ശ്രീലങ്കൻ തീരത്തെത്തിയ സഞ്ചാരി ഫ്രീയോ ഓഡോറിക് അന്നുതന്നെ ഇത് നിരീക്ഷിച്ചിട്ടുണ്ട്. കേരളത്തിലെ മത്സ്യങ്ങളെ സംബന്ധിച്ച വർഗീകരണവും പഠനവും നടത്തിയ ആദ്യത്തെ ഗവേഷകനാണ് ഫ്രാൻസിസ് ഡെ. 1865ലാണ് മത്സ്യത്തെ സംബന്ധിച്ച ആദ്യത്തെ പ്രാമാണിക ഗ്രന്ഥമായ ‘മലബാറിലെ മത്സ്യങ്ങൾ’ (ഫിഷസ് ഓഫ് മലബാർ) അദ്ദേഹം പ്രസിദ്ധീകരിച്ചത്. യാത്രാസൗകര്യം വിരളമായിരുന്നു അക്കാലത്ത്. തീരജനത മത്തി കഴിക്കും. പിന്നെ നെയ്യെടുക്കും. ബാക്കിയുള്ളവ തീരത്തെ തെങ്ങിനു വളമാക്കും. 1856ൽ 150 ‘കണ്ടി’ മത്തി നെയ്യ് നാം കയറ്റി അയച്ചു. 1860 ആയപ്പോഴേക്കും അതിന്റെ ഉൽപാദനം കുത്തനെ ഇടിഞ്ഞതായി ഡെ പറയുന്നു.

 

1940ൽ മത്തി ഉൽപാദനം കുത്തനെ ഉയർന്നു. രാത്രിയും പകലും മലബാറിൽ മത്സ്യബന്ധനം തന്നെ. 203 പ്രാദേശിക ചാപ്പകളിൽനിന്നും (ഫാക്ടറികളിൽ) എണ്ണയെടുത്തിരുന്നത് 603 ആയി വർധിച്ചു. പക്ഷേ, 1942 ആയപ്പോഴേക്കും ഉൽപാദനം തകർന്നു. മദ്രാസ് പ്രവിശ്യയുടെ ഭാഗമായിരുന്ന മലബാറിൽ ബ്രിട്ടീഷുകാർ മത്തിക്കൊല്ലിവല, ചാളക്കൊല്ലി വല തുടങ്ങിയവ നിരോധിച്ചു. തകർച്ച പഠിക്കുവാൻ മദ്രാസിലെ ഫിഷറീസ് െഡപ്യൂട്ടി ഡയറക്ടറായിരുന്ന റാവു സാഹിബ് ദേവനേശനെ നിയമിച്ചു. കോഴിക്കോട് വെസ്റ്റ്ഹില്ലിൽ അദ്ദേഹം സ്ഥാപിച്ച പഠനകേന്ദ്രമാണ് ഇപ്പോഴത്തെ സി.എം.എഫ്.ആർ.ഐ മേഖലാ ആസ്ഥാനം. ഒരു വള്ളം ഒരു ‘മന്നി’ൽ (37 കിലോഗ്രാം) കൂടുതൽ മീൻ പിടിക്കരുത്. പിടിക്കുന്ന മീനിന്റെ വലുപ്പം 15 സെ.മീ. ആകണം തുടങ്ങിയ നിർദേശങ്ങൾ അദ്ദേഹം മുന്നോട്ടുവെച്ചു. 1947ൽ ബ്രിട്ടീഷുകാർ ഇന്ത്യ വിട്ടശേഷമാണ് നിരോധനം പിൻവലിച്ചത്. 10 വർഷത്തിനുശേഷം 1952ലാണ് മത്തി തിരിച്ചുവന്നത്.

1964, 1994 വർഷങ്ങളിലും മത്തിയുടെ ഉൽപാദന തകർച്ചയുണ്ടായിട്ടുണ്ട്. 2012ൽ കേരളം 8.39 ലക്ഷം ടൺ എന്ന റെേക്കാഡ് മത്സ്യ ഉൽപാദനം നടത്തിയപ്പോൾ അതിൽ 3.99 ലക്ഷം ടണ്ണും മത്തിയായിരുന്നു. അവിടെനിന്നും തുടങ്ങിയ തകർച്ച 1921 ആയപ്പോഴേക്കും 3297 ടണ്ണായി തീർന്നു. 2022ൽ അവ തിരിച്ചുവരവിന്റെ ലക്ഷണം കാണിച്ചു. ആ വർഷം 1.01 ലക്ഷം ടൺ മത്തി പിടിച്ചു. 2023ലും ധാരാളം മത്തി ലഭിച്ചിട്ടുണ്ട്. പക്ഷേ അവയൊന്നും മുഴുത്തില്ല. കൊച്ചിയിലെ സി.എം.എഫ്.ആർ.ഐ പ്രഖ്യാപിച്ച മിനിമം ലീഗൽ സൈസ് എന്ന 9 സെ.മീ. വലുപ്പത്തിന്റെ പരിസരത്തായി അവയെല്ലാം മുരടിച്ചുപോയി.

മത്സ്യോൽപാദനം

മത്തിയുടെ തകർച്ച പാരിസ്ഥിതിക സംരക്ഷണത്തിന്റെ പ്രാധാന്യം നമ്മെ പഠിപ്പിക്കുന്നുണ്ട്. 2018ലെ പ്രളയത്തിൽ രക്ഷാ പ്രവർത്തനം നടത്തിയ ഞങ്ങൾക്ക് നൽകിയ സ്വീകരണത്തിൽ കേരള മുഖ്യമന്ത്രി ഇനിയുള്ള കേരള വികസനത്തിൽ പാരിസ്ഥിതിക സംരക്ഷണംകൂടി ഉൾക്കൊള്ളുന്നതാണെന്ന് പ്രഖ്യാപിച്ചത് ഉൾപ്പുളകത്തോടെയാണ് ഞങ്ങൾ കേട്ടത്. എന്നാൽ, തുടർ വർഷങ്ങളിൽ തന്റെ പ്രഖ്യാപനം വിഴുങ്ങിയ മുഖ്യമന്ത്രിയെയാണ് കണ്ടത്.

വിവിധ വികസന പദ്ധതികൾക്കിടയിൽ തീരസംരക്ഷണം നാം മറന്നിരിക്കുന്നു. വിഴിഞ്ഞം പദ്ധതി, കായംകുളത്തെ ആണവ നിലയം, ആലപ്പാട്ടെയും തോട്ടപ്പള്ളിയിലെയും കരിമണൽ ഖനനം, കേരളതീരം മുഴുവൻ തീരദേശ പരിപാലന നിയമത്തിന്റെ സോൺ–2 (നഗര പട്ടിക) ആക്കുമെന്ന പ്രഖ്യാപനം, തീരദേശ ഹൈവേ, പുനർഗേഹം, കടലിലെ കാറ്റാടി തുടങ്ങിയ പദ്ധതികളൊക്കെയും തീരദേശത്തിെന്റയും കടലിന്റെയും ആവാസവ്യവസ്ഥയെ മുച്ചൂടും തകർക്കുകയും തീരവുമായി ഇണങ്ങി ജീവിക്കുന്ന –ഇക്കോസിസ്റ്റം പീപ്ൾ– ജനതയെ ദുരിതത്തിലാക്കുന്നതുമാണ്. ബ്ലൂ ഇക്കോണമിയുടെ പേരിൽ കേന്ദ്രസർക്കാർ നടപ്പാക്കുന്ന വിവിധ പദ്ധതികളും പുനഃപരിശോധനക്ക് വിധേയമാക്കണം. പരിസ്ഥിതി പറയുമ്പോൾ പരിസ്ഥിതിയും വികസനം പറയുമ്പോൾ വികസനവും എന്ന ഇരട്ട നിലപാടുകൾ പറയുന്ന ‘സവ്യസാചി’ സമീപനം നാം കൈയൊഴിച്ചേ തീരൂ.

 

കടലിലെ ഹീറ്റ് വേവ്സ്

സമുദ്രത്തിലെ താപനില തീവ്രമായ തലത്തിലേക്ക് ഉയരുകയും കുറഞ്ഞത് അഞ്ച് ദിവസമെങ്കിലും നിലനിൽക്കുകയും ചെയ്യുന്ന അവസ്ഥയാണ് ‘മറൈൻ ഹീറ്റ് വേവ്സ്.’ സമുദ്രത്തിന് മുകളിൽ സംഭവിക്കുന്ന ഈ ഉഷ്ണതരംഗങ്ങൾ 2050ഓടെ വർഷത്തിൽ 220-250 ദിവസങ്ങൾ വരെ വ്യാപിക്കാം. ഉഷ്ണതരംഗങ്ങൾ വർധിക്കുന്നതിനനുസരിച്ച് ചുഴലിക്കാറ്റുകൾ തീവ്രമാകുകയും, മത്സ്യബന്ധനത്തെ ബാധിക്കുകയും ചെയ്യും.

(അവലംബം: ഐ.ഐ.ടി.എം –പുണെയുടെ പഠനം)

ഇന്ത്യൻ ഓഷ്യൻ ഡൈ പോൾ (ഐ.ഒ.ഡി)

എൽനിനോയുമായി ബന്ധപ്പെട്ട് ഇന്ത്യൻ മഹാസമുദ്രത്തിലുണ്ടാകുന്ന പ്രതിഭാസം. അതുകൊണ്ടുതന്നെ പലരും ഇതിനെ ഇന്ത്യൻ എൽനിനോ എന്നും വിളിക്കാറുണ്ട്. ഐ.ഒ.ഡി മൂന്നു തരത്തിലുണ്ട്. ഐ.ഒ.ഡി പോസിറ്റിവ്, നെഗറ്റിവ്, ന്യൂട്രൽ. ഐ.ഒ.ഡി പോസിറ്റിവ് ആണ് ഇപ്പോൾ അറബിക്കടലിന്റെ ഭാഗത്ത് ഉണ്ടായിരിക്കുന്നത്. മറുഭാഗത്ത് ഇന്ത്യൻ മഹാസമുദ്രത്തിന്റെ കിഴക്കുഭാഗത്തുള്ള ഇന്തോനേഷ്യ, ആസ്േട്രലിയ തുടങ്ങിയ സ്ഥലങ്ങളിൽ ഇപ്പോൾ ഐ.ഒ.ഡി നെഗറ്റിവ് ആണ്. അവിടെ കടൽ തണുത്തിരിക്കും. പോസിറ്റിവായ അറബിക്കടലിൽ സാധാരണയേക്കാൾ ചൂട് കൂടുതലായിരിക്കും.

ഇതുമൂലം ധാരാളം നീരാവി ഉൽപാദിപ്പിക്കപ്പെടും. ഇത് അന്തരീക്ഷത്തിലേക്കുയർന്ന് കുമുലോ നിംബസ് എന്ന മഴമേഘങ്ങൾക്കു രൂപം നൽകും. സാധാരണ ഗതിയിൽ കുമുലോ നിംബസിന് രണ്ട്-രണ്ടര കിലോമീറ്റർ വിസ്തൃതിയാണുള്ളതെങ്കിൽ ഐ.ഒ.ഡിയുടെ ഫലമായി അത് 7 കിലോമീറ്റർ വരെ വിസ്തൃതമായിരിക്കും. ഐ.ഒ.ഡിയുടെ ഭാഗമായ വരൾച്ചക്കുശേഷം അതിവൃഷ്ടിക്കും വെള്ളപ്പൊക്കത്തിനും ഉരുൾപൊട്ടലിനും സാധ്യത കൂടുന്നത് ഇതുകൊണ്ടാണ്. 2019ൽ സംഭവിച്ചതും ഇതാണ്.

കള്ളക്കടൽ

കഴിഞ്ഞ ഒരു മാസത്തിനകം കേരളത്തിൽ 3 തവണ ‘കള്ളക്കടൽ’ സംഭവിച്ചു. ഇന്ത്യൻ നാഷനൽ സെന്റർ ഫോർ ഓഷ്യൻ സ്റ്റഡീസ് ഹൈദരാബാദ് ആസ്ഥാനമായുള്ള ഇൻകോയിസ് ആണ്, ഇതുമായി ബന്ധപ്പെട്ട വിവരങ്ങൾ നൽകുന്നത്. ആദ്യത്തെ കള്ളക്കടൽ പ്രഖ്യാപനം മാർച്ച് 31നായിരുന്നു. കേരളത്തിന്റെ ദക്ഷിണ-മധ്യ മേഖലകളിലുടനീളം ഈ ദിവസം കടൽ കയറിവന്നു. രണ്ടാമത്തേത് ഏപ്രിൽ 16നായിരുന്നു. അതിന് കാര്യമായ ചലനമൊന്നുമുണ്ടാക്കാനായില്ല. മൂന്നാമത്തേത് മേയ് 5, 6 തീയതികളിലായിരുന്നു. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, തൃശൂർ ജില്ലകളിലൊക്കെ ചിലയിടങ്ങളിൽ കടൽ കയറിവന്നു.

അറ്റ്ലാന്റിക് സമുദ്രത്തിൽനിന്നാരംഭിക്കുന്ന ശക്തമായ കാറ്റ് ഇന്ത്യൻ മഹാസമുദ്രത്തിൽ പ്രവേശിക്കുകയും ഇന്ത്യൻ സമുദ്രത്തിൽനിന്നും വീശുന്ന പടിഞ്ഞാറൻ കാറ്റുമായി (വെസ്റ്റേൺലി) സംയോജിക്കുകയും ചക്രവാതച്ചുഴിയുണ്ടാവുകയുംചെയ്യുന്നു. ഇതിനെ കട്ട്-ഓഫ്ലോ എന്നു വിളിക്കും. ചുഴിയുടെ ഭാഗമായി കടലിൽ 14 മുതൽ 16 മീറ്റർ വരെ ഉയരത്തിൽ തിരമാലകളുയരും, അറബിക്കടലിൽ മഡഗാസ്കറിനു താഴെ, പതിനായിരം കിലോമീറ്ററകലെയാണ് ഇത്തവണ ചുഴലി-ന്യൂനമർദം ഉണ്ടായത്. ഇതിന്റെ ഫലമായുണ്ടാകുന്ന ഊർജം തീരങ്ങളിലേക്ക് സഞ്ചരിച്ച് ദുർബലമാവുകയും തീരങ്ങളിലടിയുകയും ചെയ്യുമ്പോൾ കള്ളക്കടലുണ്ടാകുന്നു. 0.5 മീറ്റർ മുതൽ 1.7 മീറ്റർ വരെ തീരത്ത് തിര ഉയരും. മണിക്കൂറിൽ 60 കിലോമീറ്റർ വേഗത്തിൽ ഒരുദിവസം 1426 കിലോമീറ്റർ സഞ്ചരിച്ചാണ് ഇവ തീരത്തെത്തുന്നത്. കാറ്റോ മഴയോ ഇല്ലാത്ത സാധാരണ ദിവസം അപ്രതീക്ഷിതമായുണ്ടാകുന്ന കടൽകയറ്റമായതുകൊണ്ടാണ് ഇതിനെ കള്ളക്കടൽ എന്നു വിളിക്കുന്നത്.

ബ്ലൂ ഇക്കോണമി അഥവാ ബ്ലാക്ക് ഇക്കോണമി

ബ്ലൂ ഇക്കോണമിയുടെ പേരിൽ കേന്ദ്രസർക്കാർ തീരത്തു നടപ്പാക്കുന്ന പദ്ധതികൾ തീരവാസികളെ സംബന്ധിച്ചിടത്തോളം ബ്ലാക്ക് ഇക്കോണമി ആയിരിക്കുകയാണ്. ഇതിന്റെ ഭാഗമായി 6 തുറമുഖങ്ങൾ അദാനിക്കായി തീറെഴുതിയിരിക്കുന്നു. തീരദേശത്തെ കരിമണൽ (ബ്ലാക്ക് മിനറൽസ്) മുതൽ ആഴക്കടൽ ഖനനംവരെ കുത്തകകൾക്ക് കൈമാറ്റം ചെയ്യപ്പെടും. മഹാരാഷ്ട്രയിലെ വാഡ്വാൻ, കർണാടകയിലെ കാർവാർ, കേരളത്തിലെ വിഴിഞ്ഞം, തമിഴ്നാട്ടിലെ കാട്ടുപള്ളി, ഒഡിഷയിലെ സുവർണരേഖ, ബംഗാളിലെ താജ്പുർ തുടങ്ങിയ തുറമുഖ നിർമാണങ്ങളിലൂടെ തീരവ്യവസ്ഥകൾ പാടെ തകർക്കപ്പെടും. ലക്ഷക്കണക്കായ തൊഴിലാളികളും വഴിയാധാരമാക്കപ്പെടും. ഇതിനുപുറമെ ലക്ഷക്കണക്കിനു കോടി രൂപ മുതൽ മുടക്കുന്ന 609 കൂറ്റൻ നിർമിതികൾ, 12 തീരദേശ കോസ്റ്റൽ ഡെവലപ്മെന്റ് സോണുകൾ, 11 തീരദേശ ടൂറിസ്റ്റ് സർക്യൂട്ടുകൾ, 2000 കി.മീ. തീരദേശ റോഡുകൾ, തുറമുഖങ്ങൾ, തുറമുഖാധിഷ്ഠിത നഗരങ്ങൾ, കപ്പൽ നിർമാണശാലകൾ, കപ്പൽ പൊളിശാലകൾ, കണ്ടെയ്നർ ൈഫ്രറ്റ് സ്റ്റേഷനുകൾ തുടങ്ങി വികസനത്തിരകൾ കയറിവരുകയാണ്!

തീരസംരക്ഷണത്തിന്റെ പ്രാധാന്യത്തിലേക്കാണ് ഈ വിഷയം വിരൽ ചൂണ്ടുന്നത്. കേരള സർക്കാറും, ബ്ലൂ ഇക്കോണമിയുടെ പേരിൽ കേന്ദ്രസർക്കാറും തീരത്തു നടപ്പാക്കുന്ന വിവിധ വികസന പദ്ധതികൾ പുനഃപരിശോധനക്ക് വിധേയമാക്കേണ്ട സന്ദർഭമാണിത്. തമിഴ്നാട്ടിൽനിന്ന് അരി വരും എന്നു പ്രഖ്യാപിക്കുന്ന ഫിഷറീസ് മന്ത്രിമാർ അറിയുക: അവിടെനിന്നും അരി മാത്രമല്ല പച്ചക്കറിയും മീൻകറിയും കേരളത്തിലേക്ക് വരുകയാണ്!

----------------

(കേരള മത്സ്യത്തൊഴിലാളി ഐക്യവേദി (ടി.യു.സി.ഐ) സംസ്ഥാന പ്രസിഡന്റാണ് ലേഖകൻ)

News Summary - Sardines are declining in Kerala