ലീനയുടെ ദന്തങ്ങൾ

മലയാളത്തിന്റെ ശ്രദ്ധേയ കഥാകൃത്തും നോവലിസ്റ്റുമായ ഇ.പി. ശ്രീകുമാർ തന്‍റെ കഥകളിലേക്ക് പിൻനടക്കുകയാണ്. കഥ വന്ന വഴികൾ, കഥാപാത്രങ്ങൾ ഉരുവമെടുത്ത സാഹചര്യങ്ങൾ, പിന്നീടുള്ള കഥാമനുഷ്യരുടെ ജീവിതം എന്നിവ എഴുതുന്നു. വായ് നിറയെ പല്ലുകളുള്ള സ്ത്രീയുടെ കഥയാണ് ഞാനെഴുതിയ ‘ദന്തക്ഷയം’. ലീനയുടെ നിറപല്ലുകൾക്ക് രണ്ട് വ്യത്യസ്ത കാഴ്ചകളുണ്ടായിരുന്നു. അവൾ െഡന്റൽ കോളജിൽ പഠിക്കുന്ന കാലത്ത് ആ പല്ലുകൾ മദിപ്പിക്കുന്ന ദൃശ്യാനുഭവമായിരുന്നു. അതവൾക്ക് ലാസ്യഭംഗി നൽകിയിരുന്നു. പിന്നീട് അവ ഭയപ്പെടുത്തുന്ന േപ്രത ചിഹ്നമായി മാറിയതിന്‍റെ പരിണാമ കഥയാണ് ‘ദന്തക്ഷയം’. 2010 മാർച്ചിൽ മാതൃഭൂമി ആഴ്ചപ്പതിപ്പിലാണ് ഈ...
Your Subscription Supports Independent Journalism
View Plans- Unlimited access to Madhyamam Weekly Articles and Archives ........
- Experience ‘Ad Free’ article pages
മലയാളത്തിന്റെ ശ്രദ്ധേയ കഥാകൃത്തും നോവലിസ്റ്റുമായ ഇ.പി. ശ്രീകുമാർ തന്‍റെ കഥകളിലേക്ക് പിൻനടക്കുകയാണ്. കഥ വന്ന വഴികൾ, കഥാപാത്രങ്ങൾ ഉരുവമെടുത്ത സാഹചര്യങ്ങൾ, പിന്നീടുള്ള കഥാമനുഷ്യരുടെ ജീവിതം എന്നിവ എഴുതുന്നു.
വായ് നിറയെ പല്ലുകളുള്ള സ്ത്രീയുടെ കഥയാണ് ഞാനെഴുതിയ ‘ദന്തക്ഷയം’. ലീനയുടെ നിറപല്ലുകൾക്ക് രണ്ട് വ്യത്യസ്ത കാഴ്ചകളുണ്ടായിരുന്നു. അവൾ െഡന്റൽ കോളജിൽ പഠിക്കുന്ന കാലത്ത് ആ പല്ലുകൾ മദിപ്പിക്കുന്ന ദൃശ്യാനുഭവമായിരുന്നു. അതവൾക്ക് ലാസ്യഭംഗി നൽകിയിരുന്നു. പിന്നീട് അവ ഭയപ്പെടുത്തുന്ന േപ്രത ചിഹ്നമായി മാറിയതിന്‍റെ പരിണാമ കഥയാണ് ‘ദന്തക്ഷയം’. 2010 മാർച്ചിൽ മാതൃഭൂമി ആഴ്ചപ്പതിപ്പിലാണ് ഈ കഥ പ്രസിദ്ധീകരിച്ചത്. ‘കറൻസി’ എന്ന കഥാസമാഹാരത്തിൽ ഇത് ചേർക്കുകയുംചെയ്തു.
പല്ലുകളുടെ കഥാസാധ്യതകൾ ഞാൻ കണ്ടെത്തിയത് മകൻ ബംഗളൂരുവിലെ ഡെന്റൽ കോളജിൽ പഠിക്കുന്ന കാലത്താണ്. വൈവിധ്യമാർന്ന ദന്തവിഷയങ്ങളുടെ ഒരു പരിസരമായിരുന്നു ആ പഠിപ്പിടം. ദന്തജീവനങ്ങളുടെ വേറിട്ട കാഴ്ചകൾ എനിക്കവിടെ കാണാനായി. അത് പഠനവും പോരാട്ടവും തൊഴിലും കലർന്നൊരു അതിജീവന സാഹസമായിരുന്നു. പഠനാവശ്യത്തിന് പല്ലുകളും രോഗങ്ങളും സംഘടിപ്പിക്കുക എന്ന ക്ലേശകരമായ അധ്വാനവും വിദ്യാർഥിക്ക് ഏറ്റെടുക്കേണ്ടതുണ്ടെന്ന് അറിഞ്ഞത് അപ്പോഴായിരുന്നു. വൈദ്യശാസ്ത്ര വിദ്യാലയങ്ങളിൽ അധ്യാപകൻ ഗുരു എന്ന പവിത്രസങ്കൽപം വിട്ട് ക്രൂരനും സാഡിസ്റ്റുമായി മാറുന്നതായിരുന്നു അസ്വസ്ഥതപ്പെടുത്തിയ മറ്റൊരു കാഴ്ച. പഠിച്ചിരുന്നപ്പോൾ ഏറ്റ നോവുകൾക്ക് പകരം വീട്ടി അയാൾ തന്‍റെ വിദ്യാർഥികളെ വേദനിപ്പിക്കുകയായിരുന്നു.
വിദ്യാർഥിയുടെ ഭാവി തീർപ്പാക്കുന്നത് അധ്യാപകൻ സ്വകാര്യസ്വത്തായി കസ്റ്റഡിയിൽ സൂക്ഷിക്കുന്ന മാർക്കുകളാണ്. മാർക്കുകൾ അയാൾക്ക് മൂർച്ചയേറിയ ആയുധമാണ്. ഇേന്റണൽ പരീക്ഷ, പ്രാക്ടിക്കൽ പരീക്ഷ, വൈവവോസി എന്നിവയാണ് അയാളുടെ കൈയിലെ വിലപ്പെട്ട തുറുപ്പുചീട്ടുകൾ. മാർക്ക് അധ്യാപകന്‍റെ ഇഷ്ടദാനമാണ്. ചോദ്യം ചെയ്യപ്പെടാത്ത പരമാധികാരം. ഈ അധികാരാവസ്ഥ അയാളിൽ ഗർവ് ഉണർത്തും, അറിയാതെ തന്നെ. ആ അഹംഭാവത്തിൽ അയാൾ വിദ്യാർഥിയെ നിന്ദിക്കും. ഉപദ്രവിക്കും. തുടർന്ന് അതൊരു മാനസിക ദൗർബല്യമായി മാറും. അപ്പോൾ അയാൾ തന്‍റെ പ്രിയം നേടുന്ന വിദ്യാർഥികളെ മാത്രം മാർക്കിന് പരിഗണിക്കും. അർഹത നോക്കാതെ തനിക്കു വഴങ്ങുന്ന വിദ്യാർഥിനികൾക്ക് ഇഷ്ടദാനങ്ങൾ വാരിക്കൊടുത്ത് അവരെ ഉന്നതിയിലെത്തിക്കും.
സാധാരണ നിലയിൽ പഠിതാവ് നിരായുധനും നിസ്സഹായനുമാണ്. അവന് വിധേയനാവാതെ വയ്യ. അവന്‍റെ മനസ്സ് എപ്പോഴും കീഴടങ്ങുന്നതു മാത്രമാവണം. അപമാനവും പീഡനവും നീതിനിഷേധവും ശീലിക്കുകയേ അവനു ഗതിയുള്ളൂ. ഒരുനാൾ എന്‍റെ മകൻ ഹരിയുടെ പുറംകുപ്പായത്തിൽ (എയ് പ്രൺ) ഒരു ചുവപ്പുരാശി കലർന്നിരുന്നത് ക്ലാസിലെത്തി അത് ധരിച്ചപ്പോഴാണ് അവന്‍റെ ശ്രദ്ധയിൽപെട്ടത്. തലേന്ന് രാത്രി കഴുകാൻ വെള്ളത്തിൽ ഒപ്പം വെച്ചിരുന്ന ചുവന്ന ഷർട്ടിൽനിന്നും പിടിച്ചതാണ്. അധ്യാപകന് അത് ബോധിച്ചില്ല. ‘‘നീയെന്താ സർക്കസ് കോമാളിയുടെ കുപ്പായമിട്ടാണോ ക്ലാസിൽ വരുന്നത്?’’ അന്നു മുഴുവൻ അവനെ ക്ലാസിനു പുറത്തു നിർത്തി ശിക്ഷിച്ചു. സഹപാഠികൾ ചിരിച്ചു.
ഹരി അന്തർമുഖനായിരുന്നു. ഗൃഹാതുരത്വം നിറഞ്ഞ മനസ്സ്. പഠനത്തിൽ മികവ് കാട്ടിയിരുന്നെങ്കിലും ചെറിയ പരിഹാസങ്ങൾപോലും താങ്ങാനാവാത്ത മനസ്സിന്‍റെ പതർച്ച പഠനത്തെ ബാധിക്കാൻ തുടങ്ങി. പരിചയം കുറഞ്ഞവരുമായി ഇടപഴകുവാൻ വിമുഖനായിരുന്നു അവൻ. അവന്‍റെ അടുത്ത സ്നേഹിതനാവട്ടെ, നേരെ മറിച്ചും. അയാൾ അധ്യാപകരോടു കൂട്ടുകൂടി. അവരോടൊപ്പം ക്രിക്കറ്റ് കളിച്ചു, സിനിമ കണ്ടു, പാർട്ടികളിൽ സംബന്ധിച്ചു. അവരുടെ വികൃതികളിൽ കൂടെനിന്നു, കുറുമ്പുകളിൽ പങ്കാളിയായി. അവരെ സൽക്കരിച്ചു. അവന് പരീക്ഷകളിൽ നേട്ടങ്ങളുണ്ടായി. അധ്യാപകർ അവന്‍റെ ഡെന്റൽ വഴക്കമുള്ള കൈക്രിയയെ പ്രശംസിച്ചു. അതേസമയം ഹരിയെ പ്രാക്ടിക്കൽ ക്ലാസിൽ നിന്ദിച്ചു. അവഹേളനത്തിൽ അവൻ തളർന്നുപോയി. മനസ്സിൽ ആത്മാഭിമാനം തകർന്നതിന്‍റെ നാണക്കേടും ദുഃഖവും. അധ്യാപകരുടെ കൺമുന്നിൽ പെടാതെ അവൻ ഒഴിഞ്ഞുമാറി നടന്നു.
അവർ അവന് ഹാജർ കൊടുത്തില്ല. പഠനത്തിൽ അവന് ഏകാഗ്രത നഷ്ടപ്പെട്ടു. അവന്‍റെ ഉള്ളിൽ ഭയം നിറഞ്ഞു. അധ്യാപകരെ, പ്രാക്ടിക്കൽ ക്ലാസുകളെ, പഠിക്കുന്ന കോളജിനെ പോലും അവൻ പേടിച്ചു. പിന്നീട്, രക്ഷാകർത്താവ് എന്ന നിലയിൽ ഞാൻ ഇടപെടുകയും അധ്യാപകരെ നേരിട്ട് കണ്ട് കാര്യങ്ങൾ പറഞ്ഞ് ബോധ്യപ്പെടുത്തുകയുംചെയ്തു. അവർക്കതൊരു തമാശയായിരുന്നു. എന്നാൽ രക്ഷാകർത്താവ് കാര്യങ്ങൾ അറിയുന്നുണ്ടെന്നു വന്നതോടെയും ബംഗളൂരുവിലെ സ്വാധീനശക്തിയുള്ളൊരു വ്യക്തി ഇടപെട്ടതോടെയും പരിഹാസപ്രിയരായ അധ്യാപകരുടെ മനോഭാവത്തിൽ മാറ്റം വന്നു. ഒരു പുഞ്ചിരി, േപ്രാത്സാഹനത്തിന്‍റെ ഒരു തോളിൽ തട്ടൽ, ഉത്തേജിപ്പിക്കുന്ന ഒരു വാക്ക് അത്രമാത്രമേ അധ്യാപകരോട് ഞാൻ ആവശ്യപ്പെട്ടുള്ളൂ. ചെറിയൊരു മോട്ടിവേഷനിൽ ഉത്സാഹിയായി മികവു കാണിക്കുമവൻ. അത് കുട്ടികളുടെ മനശ്ശാസ്ത്രം. അതു ലഭിച്ചതോടെ ഹരി നഷ്ടപ്പെട്ടതെല്ലാം അതിവേഗം വീണ്ടെടുത്തു.
വിദ്യാർഥികൾക്കും രക്ഷാകർത്താക്കൾക്കും ഏറെ മനഃപ്രയാസങ്ങൾ നേരിടേണ്ടി വരുന്ന ഇത്തരം സംഭവങ്ങളെക്കുറിച്ച് തുടർന്നു ചിന്തിക്കാതെയും എഴുതാതെയും വയ്യ. ഇത് എത്രയോ സമാന മനുഷ്യർ അനുഭവിച്ചിട്ടുണ്ടാവും. തുടർന്ന് ഇതേ പാതയിലേക്ക് കടന്നു വരുന്നവർക്ക് മുന്നറിയിപ്പായി ഇക്കാര്യങ്ങൾ എഴുതിയേ തീരൂ. അധ്യാപകന്‍റെ മാനസിക ചാപല്യങ്ങളും സ്വകാര്യ താൽപര്യങ്ങളും എങ്ങനെയാണ് വിദ്യാഭ്യാസരംഗത്ത് ഏറെ പ്രതീക്ഷകളുമായി വന്നെത്തുന്ന വിദ്യാർഥികളെ തകർത്തെറിയുന്നതെന്നും അവരുടെ കുടുംബങ്ങളെ തീരാദുഃഖത്തിലാഴ്ത്തുന്നതെന്നും സമൂഹത്തിന് നഷ്ടങ്ങളുണ്ടാക്കുന്നതെന്നും പുറത്തറിയേണ്ടതുണ്ട്.
ഒരു അധ്യാപകൻ എങ്ങനെയായിരിക്കമെന്നും അയാളുടെ സാമൂഹികബാധ്യത എന്താണെന്നും വരും തലമുറയിലെ പ്രഫഷനലുകളെ നാടിനുവേണ്ടി ഒരുക്കിയെടുക്കേണ്ടതിൽ അയാളുടെ നിർണായകമായ പങ്കും ധാർമികമായ ഉത്തരവാദിത്തവും എത്രത്തോളമുണ്ടെന്നും ചർച്ചചെയ്യപ്പെടേണ്ടതുണ്ട്. ഇക്കാര്യങ്ങൾ അധ്യാപകനെ ബോധ്യപ്പെടുത്തുന്നതിൽ വിദ്യാഭ്യാസ സ്ഥാപനത്തിനുള്ള ഉത്തരവാദിത്തം പാലിക്കപ്പെടുന്നുണ്ടോ എന്നും വിലയിരുത്തേണ്ടതുണ്ട്. അതിനാവശ്യമായ വിദ്യാഭ്യാസവും പരിശീലനവും അധ്യാപകർക്ക് നൽകുന്നതിലും നിയമനാധികാരികൾ ഗൗരവമായി ശ്രദ്ധിക്കേണ്ടതാണ്. പ്രഫഷനൽ വിദ്യാഭ്യാസരംഗത്തെ അധ്യാപകരുടെ പ്രവർത്തനം ഗൗരവതരമായ ഓഡിറ്റിന് വിധേയമാക്കേണ്ടതുമുണ്ട്. ഇത്തരം അനുഭവങ്ങൾ സാമൂഹികപാഠങ്ങളായി കാണുമ്പോൾ കഥയെഴുത്ത് മൂർച്ചയേറുന്ന ഒരു പ്രതിരോധ ഉപകരണമാക്കി പ്രയോഗിക്കാൻ കഴിയും.
ഹരിക്ക് പ്രാക്ടിക്കൽ പഠനത്തിനായി രോഗപ്പല്ലുകൾ സംഘടിപ്പിക്കാൻ ഞാൻ നാട്ടിൽ പരിചയമുള്ള ഡെന്റൽ ക്ലിനിക്കുകളിൽ കയറിയിറങ്ങി. ബംഗളൂരുവിൽ മറ്റു വിദ്യാർഥികൾക്കൊപ്പം മത്സരിച്ച്, ചത്ത പല്ലുകൾ ശേഖരിക്കുന്നതിൽ അവനു വിജയിക്കാൻ കഴിഞ്ഞില്ല. അതുകൊണ്ട് നാട്ടിൽനിന്നും അവ കണ്ടെത്തി, ഉപയോഗശൂന്യമാവും മുമ്പ് ബംഗളൂരുവിൽ എത്തിക്കേണ്ട ചുമതല എനിക്കായി. ഡെന്റൽ പഠനത്തിന് ഏഴ് ഡിപ്പാർട്മെന്റുകളുണ്ട്. ഓരോന്നിനും തിയറിക്കു പുറമെ പ്രാക്ടിക്കൽ പരീക്ഷകളും. ചികിത്സ പഠിക്കാനും പരീക്ഷകനു മുന്നിൽ ചെയ്തു കാണിക്കാനും വിദ്യാർഥിക്ക് ദന്തരോഗികൾ വേണം.
വിവിധ വകുപ്പുകൾ തിരിച്ചുള്ള ദന്തരോഗികളെ ലഭ്യമാക്കേണ്ടതും വിദ്യാർഥികൾതന്നെ. അവർക്ക് പഠനത്തേക്കാൾ പ്രയത്നമേറിയത് ദന്തരോഗികളെ സംഘടിപ്പിക്കുന്ന ജോലിയാണ്. അതിനായി അവർ തെരുവിൽ തേടി നടക്കും. ഓട്ടോറിക്ഷക്കാർ, ഭിക്ഷക്കാർ, ചെറുകിട വരുമാനക്കാർ, തൊഴിലാളികൾ... രോഗികളുടെ ലഭ്യത ഒരു നാളേക്കു മാത്രം പോരാ, തുടർ ചികിത്സക്കായി നിശ്ചിത ദിവസങ്ങളിലൊക്കെ അവരെ ഹാജരാക്കണം. പരീക്ഷാ ദിവസങ്ങളിലാവട്ടെ അവരെ കൃത്യനേരത്ത് കോളജിലെത്തിക്കണം എന്നതും പ്രധാനമാണ്. രോഗികളെ സപ്ലൈ ചെയ്യുന്ന ഏജന്റുമാരുണ്ടാവും, ഓരോ മെഡിക്കൽ കോളജിന്‍റെയും പരിസരങ്ങളിൽ.
‘‘ഒരിക്കൽ വന്നവർ പിന്നീട് തുടർ ചികിത്സക്കായി വരുന്നില്ല. കൂലിയും ചെലവും കൊടുത്തിട്ടും രക്ഷയില്ല. പ്രാക്ടിക്കൽ മുഴുമിപ്പിക്കാൻ പറ്റുന്നില്ല.’’ മകൻ നിസ്സഹായത പറഞ്ഞു. ‘‘പരീക്ഷക്ക് എത്താമെന്ന് അഡ്വാൻസ് വാങ്ങി ഉറപ്പു പറഞ്ഞവനും എത്തിയില്ല.’’
‘‘ഏജന്റുമാർക്ക് വലിയ ഫീസാണ്. അഡ്വാൻസ് മേടിച്ച് മുങ്ങിക്കളയും ചിലർ. പലരും ലോക്കൽ ഗുണ്ടകളാണ്. വിശ്വസിക്കാനാവില്ല.’’ മകന്‍റെ കൂട്ടുകാരനും പറഞ്ഞു.
മെഡിക്കൽ കോളജ് ആശുപത്രിയിൽ സ്വാഭാവികമായി എത്തുന്ന രോഗികളെ അധ്യാപകർ തങ്ങളുടെ വിധേയർക്കും തൽപരർക്കുമായി ഭാഗിച്ചുനൽകും. അത്തരം അധ്യാപകരെ പ്രീണിപ്പിച്ചും സന്തോഷിപ്പിച്ചും അവരുടെ നല്ല പുസ്തകത്തിൽ കയറിക്കൂടാൻ സാമർഥ്യമില്ലാതിരുന്ന എന്‍റെ മകനെപ്പോലുള്ളവർ ഏറെ ബുദ്ധിമുട്ടി. പഠനസമയങ്ങളിൽ അവർ രോഗികളെ തേടി അലഞ്ഞു. ആ അലച്ചിലിൽ കണ്ടുമുട്ടിയ രോഗം വിൽക്കുന്നവരെക്കുറിച്ച് അവൻ പറഞ്ഞതായിരുന്നു ഈ കഥയുടെ മുതൽക്കൂട്ട്. അവർ ദന്തരോഗം പേറുന്നവരായിരുന്നു. രോഗമായിരുന്നു അവരുടെ വരുമാന മാർഗം. അവർ ചികിത്സ നിേഷധിച്ചു. സൗജന്യമായി ലഭിച്ചാൽപോലും ടൂത്ത് പേസ്റ്റും മൗത്ത് വാഷും അവർ ഉപയോഗിച്ചില്ല. ശുദ്ധിചെയ്യാതെ വായിൽ രോഗസമൃദ്ധിക്ക് സാഹചര്യങ്ങളൊരുക്കി അവർ. കട്ടിയിൽ ചുണ്ണാമ്പുതേച്ച് പുകലവീര്യം കൂട്ടി അവർ വായൊഴിയാതെ വെറ്റില മുറുക്കി...

അങ്ങനെയാണ് വായ് നിറയെ പല്ലുകളും അവയിൽ ചില വിഷപ്പല്ലുകളുമുണ്ടായിരുന്ന ലീന രോഗഗ്രസ്തമായ പഠനോപകരണമായി എന്‍റെ കഥയിലെത്തിയത്. ഏഴ് ഡെന്റൽ വകുപ്പുകൾക്കും അനുയോജ്യമായ രോഗങ്ങൾ ലീന തന്‍റെ വായിൽ വളർത്തിയെടുത്തിരുന്നു. കൂടാതെ, ദന്ത വിദ്യാർഥികൾക്ക് വളരെ അപൂർവമായി മാത്രം പഠനാവസരം ലഭിക്കുന്ന ദന്താർബുദ രോഗവും ഒടുവിൽ അവൾ നേടിയെടുത്തിരുന്നു. ഹരി പറഞ്ഞ അവന്‍റെ അനുഭവങ്ങളിലൂടെ എന്‍റെ മുന്നിൽ വളർന്ന, ആത്മനിന്ദ ശീലിച്ച കുറെ മനുഷ്യരെ ചേർത്തുവെച്ചായിരുന്നു ലീന എന്ന കഥാപാത്രത്തെ ഞാൻ സൃഷ്ടിച്ചത്. അതിനിടയിൽ ദന്തരോഗം വിൽപനച്ചരക്കാക്കിയ ചിലരെ നേരിൽ കാണാനും അവസരം ലഭിച്ചിരുന്നു. സ്വതന്ത്ര, ജനാധിപത്യ രാഷ്ട്രത്തിൽ ജീവിക്കുവാനായി ഇങ്ങനെയുമൊരു തൊഴിൽ ചെയ്യേണ്ടിവരുന്ന മനുഷ്യരുണ്ടെന്ന അറിവായിരുന്നു യഥാർഥത്തിൽ ഈ കഥയെഴുതാൻ അധിക േപ്രരണയായത്.
പല്ല് സ്വകാര്യ ഇടമെന്നു ധരിച്ച, മറ്റൊരാളുടെ മുന്നിൽ വായ് തുറക്കുമ്പോൾ താൻ വിവസ്ത്രയാകുമെന്നു വിശ്വസിച്ച, ദന്ത ചികിത്സയിൽ വനിതാ വിഭാഗം ആവശ്യമെന്നു കരുതിയ ഒരാളായിരുന്നു ലീന ആദ്യകാലത്ത്. മറ്റൊരാൾ തന്‍റെ വായ്ക്കകത്ത് സ്പർശിക്കുന്നതിനെ ഇഷ്ടപ്പെടാത്ത, പെൺവായുടെ പവിത്രസങ്കൽപം മനസ്സിൽ കൊണ്ടുനടന്നിരുന്ന ആൾകൂടിയായിരുന്നു ലീന.
വിദ്യാർഥിനികളെ തങ്ങളുടെ സ്വാർഥ താൽപര്യങ്ങൾക്ക് വിധേയരാക്കാൻ പ്രഫഷനൽ കോളജുകളിൽ എക്കാലത്തും ചില പുരുഷാധ്യാപകർ ഉണ്ടായിരുന്നു. അവരുടെ മുന്നിൽ നിസ്സഹായരായിപ്പോവുകയോ അവരെ ചെറുക്കുകയോ ചെയ്യും പെൺകുട്ടികൾ. നിഷേധികളുടെ ഭാവി അപകടത്തിലാവുക പതിവാണ്. അത്തരത്തിൽ നിവൃത്തികെട്ട് പഠിപ്പു നിർത്തി പോയവരുടെ പ്രതിനിധിയായിരുന്നു ലീന.
വൈദ്യവിദ്യാലയത്തിൽ പുരുഷാധ്യാപക വൈദ്യനാണ് സർവാധിപതി. പുരുഷാധിപത്യത്തിലെ വിധികൾ ചോദ്യംചെയ്യപ്പെടില്ല. വിദ്യാർഥിനിയായിരുന്ന ലീനക്ക് ഇന്റേണൽ അസസ്െമന്റിൽ മാർക്കു കിട്ടിയില്ല. എത്ര മികവു കാട്ടിയിട്ടും വൈവവോസിയിൽ പൂജ്യമായിരുന്നു. ചോദ്യങ്ങൾക്ക് ഉത്തരം പറഞ്ഞിട്ടും പ്രായോഗിക പരീക്ഷ പാസായില്ല. എല്ലാം ശരിയായി ചെയ്തിട്ടും ലീന ക്ലാസ് കടന്നുപോയില്ല, വർഷങ്ങൾ കഴിഞ്ഞിട്ടും. ലീന സുഭാഷ് ഗുപ്ത സാറിന്‍റെ കൈത്തണ്ട കടിച്ചു മുറിച്ചിരുന്നു. പ്രതിരോധ ആയുധങ്ങളായി സൂക്ഷിച്ചിരുന്ന വിഷപ്പല്ലുകൾ അവളതിന് ഉപയോഗപ്പെടുത്തി. അതിനുമുമ്പ് പല്ലുകടിച്ച് അമർഷത്തോടെയായിരുന്നു ലീന സുഭാഷ് ഗുപ്തയുടെ ഡിപ്പാർട്മെന്റ് മുറിയിലേക്ക് ഒറ്റക്ക് കയറിപ്പോയത്. പോകുന്നേരം അവൾ പിറുപിറുത്തിരുന്നു: ‘‘പല്ല് അബലകൾക്ക് ആയുധമാണ്. ഉളിപ്പല്ലും കോമ്പല്ലും മാംസം മുറിക്കാനാണ്.’’ മടങ്ങിവന്നപ്പോൾ അവൾ പറഞ്ഞു: ‘‘ഞാനിപ്പോൾ മാംസഭുക്കാണ്.’’
പ്രഫഷനൽ പഠനം പാതിവഴിയിൽ തകർക്കപ്പെട്ട ലീന പിന്നീട് അതേ വിദ്യാലയത്തിൽ ഒരു ദന്തരോഗ തൊഴിലാളിയായി പ്രത്യക്ഷപ്പെടുകയാണ് കഥയിൽ. അത് ഒരു പ്രതിക്രിയയാണ്. പാതികത്തിയ പതിത ജന്മത്തെ സാക്ഷി നിർത്തിക്കൊണ്ട്, ക്രൂരത കാട്ടിയ പ്രതികളെ തീക്ഷ്ണമായി വിചാരണ ചെയ്യുകയാണ് അവൾ അവിടെ.

അഹോരാത്രം തയ്യൽപ്പണിചെയ്ത് കുടുംബം പോറ്റിയിരുന്ന രോഗിണിയായ അമ്മയും സ്കൂളിൽ പഠിക്കുന്ന അനുജത്തിയും ലീനയുടെ ബാധ്യതയായിരുന്നു. ഉന്നത വിദ്യാഭ്യാസത്തിനു പണച്ചെലവേറുമ്പോൾ പഠനം സാഹസികമായൊരു ചൂതാട്ടമാവുമെന്ന് അറിയാൻ ലീന വൈകി. വിദ്യാഭ്യാസ വായ്പ തിരിച്ചടവില്ലാതെ വന്നപ്പോൾ ബാങ്കുകാർ കിടപ്പാടം ജപ്തിചെയ്തു. നിവൃത്തികേടിൽ ലീനയും കുടുംബവും നാടുവിട്ടുപോയി.
കഥാന്ത്യത്തിൽ, പൊന്തിനിൽക്കുന്ന കോന്ത്രമ്പല്ലുകളും ദംഷ്ട്രങ്ങളും ചേർന്ന കൃത്രിമ പല്ലുസെറ്റ് വെച്ച് മുഖം വിരൂപമാക്കുകയേ സ്വരക്ഷക്ക് മകൾക്ക് നിവൃത്തിയുള്ളൂ എന്ന് തീരുമാനിക്കുന്നുണ്ട് ലീന. അത് ആണൊരുത്തൻ അടുക്കാത്ത ആയുധമാകുമെന്ന് ലീനയെപ്പോലെ ഏതൊരമ്മയും കരുതുമായിരിക്കും. ദന്തകഥകൾ അവിടെ അവസാനിക്കുന്നില്ല.