പോക്ക്

കാടുകയറാൻ, മല ചവിട്ടാൻ, കടലു വകയാൻ, ഊരുതെണ്ടാൻ,.. എന്തിനുമാവട്ടെ. പുറപ്പെട്ടിറങ്ങിയ പുരയെ പുറത്തോട് ഇഴചേർക്കുമ്പഴാണ് യാത്രക്ക് കാതലുണ്ടാവുക. അല്ലെങ്കിൽ അത് പൊള്ള. ഊരു വിട്ടാൽ വിലക്ക്, കടലു താണ്ടിയാൽ ഇരിക്കപ്പിണ്ഡം. അതായിരുന്നു നമ്മുടെ നാട്ടുനടപ്പ്. അത്ര പ്രാചീനമല്ലാത്തൊരു ഇന്നലെയോളം. ആ ചങ്ങല പൊട്ടിച്ചോർക്കാണ് ആദ്യം ചിറകു മുളച്ചത്, ‘പുറപ്പെട്ടു പോക്കി’ന്റെ. പിൽക്കാലേ പോയോരും സഞ്ചാരികളായിരുന്നില്ല. നിന്നു പെഴയ്ക്കാനുള്ള തത്രം...
Your Subscription Supports Independent Journalism
View Plans- Unlimited access to Madhyamam Weekly Articles and Archives ........
- Experience ‘Ad Free’ article pages
കാടുകയറാൻ, മല ചവിട്ടാൻ, കടലു വകയാൻ, ഊരുതെണ്ടാൻ,.. എന്തിനുമാവട്ടെ. പുറപ്പെട്ടിറങ്ങിയ പുരയെ പുറത്തോട് ഇഴചേർക്കുമ്പഴാണ് യാത്രക്ക് കാതലുണ്ടാവുക. അല്ലെങ്കിൽ അത് പൊള്ള.
ഊരു വിട്ടാൽ വിലക്ക്, കടലു താണ്ടിയാൽ ഇരിക്കപ്പിണ്ഡം. അതായിരുന്നു നമ്മുടെ നാട്ടുനടപ്പ്. അത്ര പ്രാചീനമല്ലാത്തൊരു ഇന്നലെയോളം. ആ ചങ്ങല പൊട്ടിച്ചോർക്കാണ് ആദ്യം ചിറകു മുളച്ചത്, ‘പുറപ്പെട്ടു പോക്കി’ന്റെ. പിൽക്കാലേ പോയോരും സഞ്ചാരികളായിരുന്നില്ല. നിന്നു പെഴയ്ക്കാനുള്ള തത്രം അവരെ പുറപ്പെടുവിക്കുകയായിരുന്നു, പുറത്തേക്ക്. മദിരാശി, ബോംബെ, കൊൽക്കത്ത, ദില്ലി... ഡക്കാനപ്പുറമിപ്പുറം എവിടേക്കും. കടൽ ചൂണ്ടിയ അക്കരപ്പച്ചകളിൽ വന്നു പെനാങ്കും ഈഴവും പേർഷ്യയും. പിന്നെപ്പിന്നെ യൂറോപ്പും അമേരിക്കയും.
സഞ്ചാരത്തിന്റെ വഴി പക്ഷേ, ഒന്നുവേറെ. സ്ഥാവരങ്ങളിൽതറഞ്ഞുപോയ നിത്യജീവിതത്തിന് ഇറ്റു മുട്ടുശാന്തി. ഒട്ടുമിക്കവർക്കും അതാണിന്ന് യാത്ര. ഉലകമറിയാൻ, ഉയിരറിയാൻ... അങ്ങനൊക്കെ പുറപ്പെട്ടിറങ്ങാൻ മാർകോ പോളോയും ഹുയാൻ സാങ്ങുമല്ല ഭൂരിപക്ഷം. പൊറ്റെക്കാട്ടു പോയിട്ട് കുളങ്ങര സന്തോഷ് ജോർജുപോലുമാകേണ്ടാർക്കും. കൂടിപ്പോയാൽ അവരുടെ കഥനങ്ങളിലൊന്നു ചുറ്റിയടിക്കാം. പി.ജെ. ഓറോക്കൊക്കെ അന്യഗ്രഹജീവിയാണിന്നും നമ്മുടെ സഞ്ചാരസാഹിത്യത്തിന്. എന്നാലും...
ദേശാടനത്തിന്റെ പ്രശസ്ത മേടകളിലാകെ തിക്കുമുട്ട്. പോന്ന പോക്കിൽ ചവറിടുന്ന വെനിസ്വേലകർ, വെറിപിടിച്ച പടുതി മായാത്ത സ്വിസ്സുകൾ, പുറംഭാണ്ഡമിറക്കാതെ ചായപ്പീടികയിലിരുന്ന് അപസ്വരം മൂളുന്ന നോർവീജിയന്മാർ, ഒരിക്കലും വിലപേശിത്തീരാത്ത ബെൽജിയത്തികൾ, എന്തിനുമേതിനും ഒച്ചയിടുന്ന ജർമൻമാർ, കണ്ടപാതി കാണാപ്പാതി ക്ലിക്കുന്ന ജാപ്പാനികൾ, വരത്തരെ വശം കെടുത്തുന്ന ഇന്ത്യൻ തെരുവണിക്കുകൾ... സാമ്പ്രദായിക ടൂറിസത്തിന്റെ വഴിത്താരയിലെ സ്ഥിരം പംക്തികൾ. സംഗതി ആദായ വ്യവസായമായപ്പോൾ ദല്ലാൾ വക ‘പാക്കേജി’ലായി സഞ്ചാരം. ആയതിന്റെ മഹത്ത്വം വിളമ്പുന്ന വെബ്സൈറ്റുകളിൽ തിക്കും തിരക്കും. എന്നാലും പരാതിയങ്കമാണ് പാക്കേജ് യാത്രയിൽ ഉടനീളം. എന്തിനും കുറ്റം, കുറവ് –സമയം തൊട്ട് സ്വസ്ഥത വരെ. കുറവേയില്ലാത്തത് ഒന്നിനുമാത്രം– ചെലവുകാശ്. ഈ അങ്കത്തിലുണ്ട് അടിയറവ് പലവിധം. അല്ലാത്തപ്പോൾ എല്ലാം തികഞ്ഞ ചേകോന്മാരായവർക്കും.
കൈത്തണ്ടയിൽ ഫാൽക്കണുമായൊരു സെൽഫി –ഗൾഫ് ടൂർ കഴിഞ്ഞെത്തിയ ചങ്ങാതിവക. പാക്കേജിൻപടി അബൂദബിയിലെ ഫാൽക്കൺ ആസ്പത്രി സന്ദർശിച്ചതിന്റെ സ്മാരകശില. പ്രാപ്പിടിയനെന്നല്ല, തിന്നാനല്ലാതെ പൂങ്കോഴിയിൽപ്പോലും കൗതുകമില്ലാത്തയാൾ. എന്നിട്ടുമീ പോക്കും പടവും? അതൊരു മറുപടിയാണ്. നവീന സഞ്ചാരികളോടുള്ള ആ സ്ഥിരം ചോദ്യത്തിനുള്ള: ‘‘അബൂദബിയിൽ എന്തെടുത്തു?’’
ഒരിടത്തു പോയാൽ അവിടെ എന്തെടുത്തു എന്നതിന് ടൂറിസത്തിന്റെ അമരകോശത്തിൽ കൃത്യമായ ഉത്തരാവലിയുണ്ട്: അത്, ഇത്, മറ്റത്. പാക്കേജിൽ അകപ്പെടുന്നയാൾക്ക് ഇതിലേതെങ്കിലും താൽപര്യമുണ്ടോ എന്നതു പ്രശ്നമല്ല. അങ്ങനെ, യാത്ര പോകുന്നിടത്ത് എന്താണ് വേണ്ടതെന്ന നിർണയത്തിൽ യാത്രികൻ അപ്രസക്തി വരിക്കുന്നു. എന്നിട്ടുമയാൾ പാക്കേജ് വരിക്കുന്നതോ?
ഒരിടത്ത് ചെന്നാൽ എന്തെടുക്കുന്നു എന്നതിലുണ്ട്, ചില കേമത്ത മുദ്രകൾ. ചീനത്ത് പോയാൽ വൻമതിലിൻമേലൊരു സെൽഫി, മുംബൈയിൽ ചെന്നാൽ ഗേറ്റ് വേയിൽ, പാരിസിൽ ഈഫൽ ഗോപുരച്ചോട്ടിൽ, ബാഴ്സയിൽ സഗ്രാദ ഫമീലിയക്ക് മുന്നിൽ, ലണ്ടനിൽ ട്രഫാൽഗർ ചതുരത്തിൽ എന്നു വേണ്ട, കൊച്ചി കണ്ടാൽ (വിത്ത് ഓർ വിത്തൗട്ട് അച്ചി) മെട്രോ സവാരിയെങ്കിലും പിന്നെ, തീനും കുടിയും. വിയനയിൽ വീനർ ഷ്നിറ്റ്സെൽ, റയോയിൽ ഷുറാസ്കോ, മഡ്രിഡിൽ പായേയ്യ, റോമിൽ മർഗരീത പീറ്റ്സ, ലാറ്റിനമേരിക്കയിൽ എവിടെയും നാച്ചോസ്... ഒക്കെ വയറിന് പിടിച്ചാൽ നന്ന്, ഇല്ലെങ്കിൽ ബഡായിക്ക് നന്ന്.
ഭൂമിയിലെ അന്തേവാസികൾ രണ്ടുതരം, ആഗ്ര കണ്ടിറങ്ങി കവി എഡ്വേർഡ് ലിയർ വിഭജിച്ചു: ‘‘താജ്മഹൽ കണ്ടവരും കാണാത്തവരും’’ നേര് തന്നെ. താജ് ഗംഭീര കണി തന്നെ –അതിന്റെ ഒരു പടവും അതോട് നീതി ചെയ്യുന്നുമില്ല. വാസ്തുശിൽപിക്ക് നൽകുന്ന അനുഭവമല്ലത് ചിത്രകാരന് നൽകുക. അതേയല്ലത് ന്യൂ രാജസ്ഥാൻ മാർബിളുകാരന് നൽകുക. ഇമ്മാതിരി സ്ഥാനപ്പട്ടമൊന്നുമില്ലാത്ത സാധാരണക്കാരനോ? ഒട്ടുപശയേതുമില്ലാതെ അടരടരായി വെൺമാർബിൾ അടുക്കിവെച്ച ഭീമൻ സ്വരൂപം. തച്ചിലും രൂപകൽപനയിലും ആയുസ്സിലും അത്ഭുതം. തച്ചെടുത്ത അടിമകളുടെ ചരിത്രമൊഴിച്ച് സകലതുമുണ്ട്, താജ് സാഹിത്യത്തിൽ. അപ്പുറം?

പ്രത്യേകിച്ചൊരു അകചലനവും പകരുന്നില്ലത്, അല്ലെങ്കിൽ ചോദിച്ചുനോക്ക്, ആഗ്രക്കാരോട്. വഴികാട്ടിപ്പണിയെടുത്ത് പെഴക്കുന്നോർക്കല്ലാതെ, അന്നാട്ടു മനസ്സിൽ ഏശിയിട്ടില്ല ദീപസ്തംഭം. അതങ്ങനെയാണ് നാട്ടുനടപ്പ് എവിടെയും. ടൈംസ്-സ്ക്വയറിന്റെ അലമ്പ് ഒഴിവാക്കാനാണ് ന്യൂയോർക്കര് ശ്രദ്ധിക്കാറ്. ലിബർട്ടി പ്രതിമ കാണാൻ അവരിലെത്രപേര് മെനക്കെടുന്നു, എമ്പയർ-സ്റ്റേറ്റ് കെട്ടിടമുകളിൽ ഒന്ന് കേറിനോക്കാൻ?
‘‘ഞാൻ പാരിസിലൊന്നു പോയി’’
ഒാഹോ, അവിടെ എന്തെടുത്തു?
‘‘ലൂവ്റിൽ പോയി.’’
എന്നിട്ടോ?
‘‘മോണലീസ കാണാൻ കയറി.’’
കണ്ടിട്ട്?
‘‘കൊള്ളാം’’
എത്രനേരം കണ്ടു?
‘‘പത്തിരുപത് നിമിഷം.’’
ഇതാണ് ടൂറിസ്റ്റ് കാഴ്ച. നീണ്ട ആൾനിരകളുടെ നിരക്കത്തിനൊത്ത് നീങ്ങിയുള്ള ഓടിക്കാഴ്ച. വിനോദസഞ്ചാരത്തിൽ അടിമുടി ഗതാഗതമാണ്. ദേഹം എങ്ങും തങ്ങുന്നില്ല, ദേഹി തീരെയും. തിരിച്ചറിയുന്നില്ല മിക്കവരും മറ്റുള്ളോരുടെ യാത്രാശയങ്ങൾ വഴിതെറ്റിക്കുമെന്ന്, അന്യന്റെ യാത്രോദ്ദേശ്യങ്ങൾ. അവർ വല്ല്യ നാവാ പറഞ്ഞുതരും, അവിടെ അതുണ്ട്, ഇവിടെ മറ്റതില്ല. അതിനൊരു ഇതുണ്ട്, മറ്റിടത്ത് അത്രക്കില്ല. അവർക്കാണതൊക്കെ ‘ഉള്ളതും’ ‘ഇല്ലാത്ത’തും. അതുമായി അവർ പോകട്ടെ, പോകാതിരിക്കട്ടെ. ചിത്രകല തിരിയാത്തോർ മോണലീസ കാണാൻ കഷ്ടപ്പെടുന്നത് വൃഥാ വ്യായാമമല്ലേ –ഉള്ളിനും ഉടലിനും? കാരണം, അവരെ സംബന്ധിച്ച് ഒരുപോലെയാണ് തിരുവനന്തപുരം സ്റ്റാച്യുമുക്കിലെ ‘മാധവറാവു’വും സെന്റ് വത്തിക്കാൻ പത്രോസു പള്ളിയിലെ പിയെത്തയും.
നവജനുസ്സ് ഒന്നുണ്ട്, ‘ഡിജിറ്റൽ നൊമാഡു’കൾ. യാത്രയുടെ പുതുമയിൽ ബ്രഹ്മപദം കാണുവോർ. സമൂഹമാധ്യമങ്ങൾ നിറയെ പടങ്ങളും കുറിമാനങ്ങളുമിടും. കണിശമായും പോയിരിക്കേണ്ട ഇടങ്ങളെക്കുറിച്ച്. ആ കുറികൾക്കൊരു ല.സാ.ഗുവുണ്ട് –ശീഘ്രവേഗ നെറ്റ് വേണം, വിസാകാർഡിൽ വേണ്ട ബാലൻസിത്ര. ഇന്നയിടം ഇടം ‘പൊളി’, അവിടെ ചെയ്യാനുള്ള ‘സ്റ്റഫ്’. ഇപ്പറഞ്ഞവയാണ് യാത്രയുടെ രണ്ടേരണ്ട് സാധ്യതകളെന്ന മട്ട്. ജീവിതവൈരസ്യം ചിന്താനുള്ള ക്ഷിപ്രോപാധിയാണിവിടെ സഞ്ചാരം. മുഷിപ്പ് വിഭജിക്കപ്പെടുന്നു –യാത്രക്ക് മുമ്പത്തേതും പിമ്പത്തേതും. പിമ്പത്തേതിന് പരിഹാരം പിന്നാലെയുണ്ട് –അടുത്ത യാത്ര. വഴിക്ക് ചെയ്യാൻ പോകുന്ന കൃത്യങ്ങൾ, മുഷിപ്പ് മായ്ക്കാനുള്ള നേരമ്പോക്ക്. സാക്ഷ്യമായി കൂടെപ്പോരും ഫോട്ടോപ്പടങ്ങൾ, ശേഖരിച്ച വസ്തുവക-അസ്തിത്വവൈരസ്യത്തിന്റെ പർദകൾ. ഈ മുഖവുറ മാറ്റിത്തരുന്നുണ്ടോ മുഖച്ഛായ. അകച്ഛായ?
അപരിചിതങ്ങളോടുള്ള ഇടപഴകലാണ് യാത്രയുടെ ഒരു ഗുണം. പഴകലിന്റെ രീതിയിൽ വ്യത്യാസങ്ങളുണ്ടാവാം. കാമു പറഞ്ഞപോലെ, ‘‘യാത്രക്ക് മൂല്യം പകരുന്നത് പേടിയാണ്. ചിലരിൽ വിലോഭനം.’’ അപരിചിതരെ നമ്പാൻ, പരിചിതങ്ങളുടെ സൗഖ്യം കളയാൻ നിർബന്ധിതരാവും. ഉറപ്പുള്ള സന്തുലനം നഷ്ടപ്പെട്ട് നിലാവത്തെ പറവ പോലങ്ങനെ... ഒന്നും സ്വന്തമല്ലപ്പോൾ, ചില മൂലകങ്ങളൊഴികെ –പ്രാണവായു, വെള്ളം, ആകാശം, കടൽ... ആളുകൾ മിണ്ടിപ്പറയുന്നതെന്തെന്ന് തിരിയില്ല, ശ്രമിച്ചിട്ട് കഥയുമില്ല. മിക്കതിനെക്കുറിച്ചും അജ്ഞതയാണ് കൈമുതലെന്നറിയുന്നു. കേട്ടറിഞ്ഞതും ‘സേർച്ചി’യറിഞ്ഞതുമൊക്കെ. അതോടെ, കുട്ടിയാവുന്നു യാത്രി. പൊടുന്നനെ വയസ്സ് നാലോ അഞ്ചോ. എന്തിനെക്കുറിച്ചുമുള്ളത് ബാലധാരണ, അസ്പഷ്ടം. ഉറപ്പില്ലാത്ത ഊഹങ്ങളുടെ പരമ്പരയാകുന്നു സകലതും.
അതിലത്ര കുഴപ്പമുണ്ടോ ഈ പന്തികേടിൽ? യാത്ര പോവുന്നത് സ്വയം നഷ്ടപ്പെടുത്താനെങ്കിൽ? അനന്തരപടി സ്വയം കണ്ടെത്താനുള്ള ഉന്നമാണെങ്കിൽ? ഇങ്ങനെയൊക്കെയായാലല്ലേ അറിവും അറിവില്ലായ്മയും കൂടെ കൊണ്ടുപോരാനാവുക? പച്ചക്ക് പറഞ്ഞാൽ, വീണ്ടും ആ ബാലവിഡ്ഢിയാകാൻ? ആളുപേടി, അർഥപ്പേടി, ആഹാരപ്പേടി... അപരിചിതങ്ങളെ ഒഴിയുന്നോർക്ക് പുരയിലിരിപ്പതാണ് നല്ലത്. സ്വയം കളവുപോകാതെ കളം തെളിയില്ല, കാഴ്ചയും. യാത്ര പരിത്യാഗമാണ്, സ്വാർഥങ്ങളുടെ. ലക്ഷ്യം പുതിയ ഒരിടമല്ല, പുതിയ കാഴ്ചക്കുള്ള കണ്ണാണ്. അതുകൊണ്ടാവണം ഫ്ലോബേർ തിരിച്ചറിഞ്ഞത്, ‘‘യാത്ര നമ്മെ എളുതാക്കുന്നു –ലോകത്തെത്ര കുഞ്ഞിടമാണ് നമ്മുടെ ജീവിതമെന്ന തിരിച്ചറിവുകൊണ്ട്.’’ പലവുരു ചെയ്തിട്ടും യാത്രയത്ര പഥ്യമല്ലാതിരുന്ന ഒരുവന്റെ ഒടുവിലെ പിൻകാഴ്ച!
കാടുകയറാൻ, മല ചവിട്ടാൻ, കടലു വകയാൻ, ഊരുതെണ്ടാൻ,... എന്തിനുമാവട്ടെ. പുറപ്പെട്ടിറങ്ങിയ പുരയെ പുറത്തോട് ഇഴചേർക്കുമ്പഴാണ് യാത്രക്ക് കാതലുണ്ടാവുക. അല്ലെങ്കിൽ അത് പൊള്ള. നായ നാദാപുരത്ത് പോയ മാതിരി. ശരിയാണ്, മടങ്ങിവരാൻ തന്നെയാണ് മിക്ക പുറപ്പാടും. പുതിയ കണ്ണും അധികനിറവുമായി തിരിച്ചെത്തുമ്പോൾ തുടങ്ങിയേടത്തേതാവില്ല മനസ്സും ശിരസ്സും. അങ്ങനെയായി വരാൻ കാതമെത്ര പോകണം? ഒരുത്തരമുള്ളത് പങ്കിടാം, ഡേവിഡ് മിച്ചൽ തന്നത്: ‘‘നമ്മെ കണ്ടുമുട്ടുന്നിടത്തോളം’’ (ക്ലൗഡ് അറ്റ്ലസ്). കൃത്യമായ കാര്യക്രമം നിശ്ചയിച്ചുള്ള യാത്ര, യാത്രയല്ലാതാവുന്നത് ഇവിടെയാണ്. കാരണം, അന്നേരം ആരും ടൂറിസ്റ്റ് മാത്രം, സഞ്ചാരിയല്ല. അതുകൊണ്ടാണ് ആ പഴയ ഫലിതം ഫലിതമല്ലാത്തത്: ‘‘ടൂറിസ്റ്റ് വെക്കേഷന് പോയി. സഞ്ചാരി, യാത്രക്കും.’’

ആ പോക്കിൽ യാത്ര കവിതയാകും, ചിലപ്പോൾ. അക്ഷരത്തിലല്ല, അനുഭവത്തിൽ. ഉള്ളിൽ അടച്ചിടാനാവാത്തത്ര തിങ്ങുന്ന വീർപ്പുമുട്ടിലെ പുറത്തിറങ്ങലാണ് കാവ്യാത്മകത –തുളുമ്പിപ്പോക്ക്. പുറത്തേക്ക് സ്വയമെറിയാനുള്ള ത്വര അദമ്യമാകുന്തോറും തുളുമ്പലേറിവരും. അതുകൊണ്ടാണ് പീഡക്കും പ്രണയത്തിനും ഒരേ നാവ് മുളയ്ക്കുന്നത് –കവിതയുടെ. പ്രകൃതത്തിലും ദിശയിലും വ്യത്യസ്തങ്ങളെങ്കിലും കിളുക്കുന്ന സമാന രസന. ദേഹിദേഹച്ചുമടും പേറിയുള്ള യാത്ര അങ്ങനെ തൂവൽഭാരമുള്ള താളവട്ടമാകുന്നു. സഞ്ചാരം സഞ്ജീവനമാണ്, ചിലപ്പോൾ.
അപ്പോൾ എങ്ങനെയാ സഞ്ചരിപ്പ്?
വഴി പലതുണ്ട്; യാത്ര ഒന്നേ ഒന്ന്. ‘‘ചോദിച്ചു േേചോാാദിച്ച’’ല്ല പോകേണ്ടത്. ചോദിക്കാതെ, ചോദകമില്ലാതെ ഭൂപടവും, ജി.പി.എസും തീണ്ടാതെ. അപ്പോഴറിയും, ‘‘ഓരോ നൂറടിയിലും ലോകം മാറുന്നു –അകത്തും പുറത്തും.’’ (2666/ റോബർട്ടോ ബൊലേനോ).