Begin typing your search above and press return to search.

ഉദാത്ത തൊഴിലിലെ നിന്ദ്യ സത്യങ്ങൾ

ഉദാത്ത തൊഴിലിലെ നിന്ദ്യ സത്യങ്ങൾ
cancel

വഞ്ചിയൂർ കോടതിയിലെ യുവ അഭിഭാഷകയെ സീനിയർ വക്കീൽ ഭീകരമായി മർദിച്ച സംഭവം വാർത്തയായിരുന്നു. എന്താണ്​ അഭിഭാഷക മേഖലയിലെ സ്​ത്രീ അവസ്ഥകൾ? ജൂനിയർ അഭിഭാഷകരുടെ ​തൊഴിൽ-ജീവിത അവസ്ഥകൾ എന്താണ്​? അഭിഭാഷകവൃത്തി എന്നത് ‘നോബ്ൾ പ്രഫഷൻ’ എന്നാണ് നിയമപഠനകാലം മുതൽ പഠിപ്പിക്കുന്നതും നാം പഠിക്കുന്നതും. ആയത് ശരിവെക്കുന്നതാണ് അഭിഭാഷകർക്ക് പൊതുസമൂഹം നൽകുന്ന അംഗീകാരവും ബഹുമാനവും. വരേണ്യവിഭാഗത്തിനു മാത്രം സാധ്യത ഉണ്ടായിരുന്ന അഭിഭാഷകവൃത്തിയിൽ ഇന്ന് സമൂഹത്തിലെ എല്ലാ വിഭാഗത്തിലുള്ളവർക്കും കടന്നുവരാൻ കഴിയുന്നുണ്ട്. ഒരു പിന്തിരിപ്പൻ സമൂഹം അടിച്ചേൽപിക്കുന്ന എല്ലാ പ്രതിസന്ധികളോടും പടവെട്ടിയാണ് സ്ത്രീകളും...

Your Subscription Supports Independent Journalism

View Plans
  • Unlimited access to Madhyamam Weekly Articles and Archives
  • ........
  • Experience ‘Ad Free’ article pages
വഞ്ചിയൂർ കോടതിയിലെ യുവ അഭിഭാഷകയെ സീനിയർ വക്കീൽ ഭീകരമായി മർദിച്ച സംഭവം വാർത്തയായിരുന്നു. എന്താണ്​ അഭിഭാഷക മേഖലയിലെ സ്​ത്രീ അവസ്ഥകൾ? ജൂനിയർ അഭിഭാഷകരുടെ ​തൊഴിൽ-ജീവിത അവസ്ഥകൾ എന്താണ്​?

അഭിഭാഷകവൃത്തി എന്നത് ‘നോബ്ൾ പ്രഫഷൻ’ എന്നാണ് നിയമപഠനകാലം മുതൽ പഠിപ്പിക്കുന്നതും നാം പഠിക്കുന്നതും. ആയത് ശരിവെക്കുന്നതാണ് അഭിഭാഷകർക്ക് പൊതുസമൂഹം നൽകുന്ന അംഗീകാരവും ബഹുമാനവും. വരേണ്യവിഭാഗത്തിനു മാത്രം സാധ്യത ഉണ്ടായിരുന്ന അഭിഭാഷകവൃത്തിയിൽ ഇന്ന് സമൂഹത്തിലെ എല്ലാ വിഭാഗത്തിലുള്ളവർക്കും കടന്നുവരാൻ കഴിയുന്നുണ്ട്. ഒരു പിന്തിരിപ്പൻ സമൂഹം അടിച്ചേൽപിക്കുന്ന എല്ലാ പ്രതിസന്ധികളോടും പടവെട്ടിയാണ് സ്ത്രീകളും മറ്റു പിന്നാക്ക വിഭാഗങ്ങളിലെ മനുഷ്യരും ഈ പ്രഫഷനിലേക്ക് കടന്നുവരുന്നത്. മെച്ചപ്പെട്ടതും അന്തസ്സാർന്നതുമായ ജീവിതം കെട്ടിപ്പടുക്കുക എന്നതുതന്നെയാണ് ഇവരെ പ്രഫഷനിലേക്ക് ആകൃഷ്ടരാക്കുന്നതും. എന്നാൽ, തങ്ങളുടെ പ്രതീക്ഷകളെ തകിടം മറിക്കുന്ന ദുരനുഭവങ്ങളാണ് ഇതിലേക്ക് കടന്നുവരുന്ന യുവജനങ്ങൾക്ക്, പ്രത്യേകിച്ച് സ്ത്രീകൾക്ക് നേരിടേണ്ടിവരാറുള്ളത്. വഞ്ചിയൂർ കോടതിയിലെ യുവ അഭിഭാഷകയെ സീനിയർ വക്കീൽ അതിഭീകരമായി മർദിച്ച സംഭവം ചെറിയ ഒരു ഉദാഹരണം മാത്രം.

കേരളത്തിലെ ഒട്ടുമിക്ക വക്കീൽ ഓഫിസുകളിലും അതിഭീകരമായ ചൂഷണത്തിന് ഇരയായിക്കൊണ്ടുതന്നെയാണ് യുവ അഭിഭാഷകർ, പ്രത്യേകിച്ച് സ്ത്രീകൾ ഈ തൊഴിലിൽ തുടരുന്നത്. അതുകൊണ്ടുതന്നെ വക്കീൽപ്പണിയിൽ ‘സ്റ്റിക്ക് ഓൺ’ ചെയ്യുക എന്നത് യുവ അഭിഭാഷകർക്കിടയിൽ ഒരു ചോദ്യചിഹ്നമായി തന്നെ നിലനിൽക്കുന്നു.

നൂറോ ഇരുനൂറോ രൂപ ദിവസക്കൂലി [daily wage] കൈപ്പറ്റിയാണ് പല യുവ അഭിഭാഷകരും ഈ തൊഴിൽ എടുക്കുന്നത്. സമയക്രമമോ ഏതെങ്കിലും വിധത്തിലുള്ള തൊഴിൽസംരക്ഷണമോ ഈ പ്രഫഷനിൽ തുടരുന്ന യുവ അഭിഭാഷകർക്ക് ലഭിക്കുന്നില്ല. രാവിലെ എട്ടു മണിക്ക് തുറക്കുന്ന പല വക്കീൽ ഓഫിസുകളും, കക്ഷികൾ പോകുന്നതനുസരിച്ച്, രാത്രി പത്തോ പതിനൊന്നോ മണിക്കാകും അടക്കുക. ഇത്തരത്തിലുള്ള പല വക്കീൽ ഓഫിസുകളിലും യുവ അഭിഭാഷകർക്ക്, പ്രത്യേകിച്ച് സ്ത്രീകൾക്ക് ഉപയോഗിക്കുന്നതിന് ടോയ്ലറ്റോ മറ്റ് അടിസ്ഥാന സൗകര്യങ്ങളോപോലും ഉണ്ടാവാറില്ല.

ഇന്നും കേരളത്തിലെ വക്കീൽ ഓഫിസുകളിൽ ഗുരുകുല ചിട്ടകൾ നിലനിൽക്കുന്നു എന്ന് കേൾക്കുമ്പോൾ അത്ഭുതപ്പെടേണ്ട. അഭിഭാഷകവൃത്തിയിൽ ഏർപ്പെടുന്ന യുവ അഭിഭാഷകർക്ക് ലഭിക്കേണ്ട സർക്കാർ ധനസഹായം കൃത്യമായി ലഭിക്കാതിരിക്കുന്നതും, ഈ മേഖലയിലെ തൊഴിൽ ചൂഷണങ്ങളെ കുറിച്ച് ഒരുവിധ പഠനമോ നിയന്ത്രണമോ സർക്കാർ ഭാഗത്തുനിന്ന് ഉണ്ടാകാത്തതും ചൂഷണങ്ങളുടെ സാധ്യത വർധിപ്പിക്കുന്നു.

സ്ത്രീ അഭിഭാഷകർക്കു നേരിടേണ്ടിവരുന്ന ലൈംഗിക ചൂഷണം മറ്റൊന്നാണ്. പ്രായഭേദമന്യേ ഈ തൊഴിലിൽ ഏർപ്പെടുന്ന പല സ്ത്രീകളും ലൈംഗിക ചൂഷണത്തിന് ഇരയാകുന്നവരാണ്. സാമ്പത്തിക അരക്ഷിതാവസ്ഥയാണ് ഇത്തരം ചൂഷണങ്ങളിലേക്ക് വഴിവെക്കുന്നത്. പരാതി ഉന്നയിക്കുന്നതോടെ നിലവിലെ ഓഫിസിൽനിന്ന് പുറത്താക്കപ്പെടുകയും, മറ്റൊരു ഓഫിസ് ലഭിക്കുകയുമില്ലെന്ന അവസ്ഥയാണ് സ്ത്രീകളെ ഇത്തരം പരാതികളിൽനിന്ന് പിന്തിരിപ്പിക്കുന്ന പ്രധാന ഘടകം.

മുസ്‍ലിം, മറ്റു പിന്നാക്ക വിഭാഗങ്ങളിൽനിന്നും വരുന്ന യുവ അഭിഭാഷകർ അതിഭീകരമായ ജാതി, മത വേർതിരിവാണ് നേരിടേണ്ടിവരാറുള്ളത്. പലപ്പോഴും ഇത്തരം വിഭാഗക്കാർക്ക് ഓഫിസുകൾ ലഭിക്കാതെ വരുകയും നിലവിൽ ജോലിചെയ്യുന്ന ഓഫിസുകളിൽനിന്നും ഒരു കാരണവും അറിയിക്കാതെതന്നെ പുറത്താക്കപ്പെടുകയോ മതിയായ വേതനം ലഭിക്കാതെ ഓഫിസ് നിർത്തി പുറത്തുപോകേണ്ട സാഹചര്യമോ ഉണ്ടാവാറുണ്ട്. മാത്രമല്ല, പല വക്കീൽ ഓഫിസുകളിലും സവർണ ജാതിയിൽ ഉൾപ്പെട്ട വ്യക്തികളെ മാത്രം ജൂനിയർ അഭിഭാഷകരായി തിരഞ്ഞെടുക്കുന്ന വിചിത്രമായ സമ്പ്രദായംപോലും നിലവിലുണ്ട്. ജാതിയോടൊപ്പംതന്നെ അവരുടെ രാഷ്ട്രീയവും ഇത്തരം തിരഞ്ഞെടുപ്പുകളിൽ മറ്റൊരു ഘടകമായി വരാറുണ്ട്.

സീനിയർ വക്കീൽ ഓഫിസുകൾ മാത്രമാണ് ചൂഷണ കേന്ദ്രങ്ങൾ എന്ന് ധരിക്കേണ്ട. കോടതികളിലെ ബാർ അസോസിയേഷനുകൾ സ്ത്രീവിരുദ്ധതയുടെയും പുരുഷാധിപത്യത്തിന്റെയും കോട്ടകളാണ്. കേരളത്തിലെ ഒട്ടുമിക്ക ബാർ അസോസിയേഷനുകളിലെയും സീനിയർ അഭിഭാഷകർ, പ്രധാനമായും പുരുഷന്മാർ സാർവത്രികമായി ഉന്നയിക്കുന്ന പ്രശ്നമാണ് ‘‘ജൂനിയർ അഭിഭാഷകർ തങ്ങളെ റെസ്പെക്ട് ചെയ്യുന്നില്ല’’ എന്ന പരാതി. ഇതുസംബന്ധിച്ച് 8.7.2022ന് തിരുവനന്തപുരം ബാർ അസോസിയേഷൻ യുവ അഭിഭാഷകർക്കെതിരെ സർക്കുലർപോലും ഇറക്കിയിരുന്നു. കോടതികളിൽ മുൻനിരയിൽ യുവ അഭിഭാഷകർ, പ്രത്യേകിച്ച് സ്ത്രീകൾ ഇരിക്കുന്നതിലും, ബാർ അസോസിയേഷനിൽ അവർ കാൽകയറ്റി ഇരിക്കുന്നതിലും രോഷംകൊള്ളുക, പൊതു ആവശ്യങ്ങൾ ഉന്നയിക്കുമ്പോൾ വളഞ്ഞിട്ട് ആക്രമിക്കുക, ഭയപ്പെടുത്തി നിശ്ശബ്ദരാക്കുക, അഭിഭാഷകരുടെ വാട്സ്ആപ് ഗ്രൂപ്പുകളിൽ യുവ അഭിഭാഷകരുടെ വസ്ത്രവിധാനത്തെ സംബന്ധിച്ച് സ്ത്രീവിരുദ്ധ കമന്റുകൾ ഇടുക, പരാതിക്കാരുടെ അച്ഛനെയും അമ്മയെയും വരെ വാട്സ്ആപ് ഗ്രൂപ്പുകളിൽ അനാവശ്യം പറയുക തുടങ്ങി പിന്തിരിപ്പൻ ചിന്താഗതി എടുത്തുകാട്ടുന്ന കൊളോണിയൽ കാലത്തെ സകല കീഴ്വഴക്കങ്ങളും കേരളത്തിൽ അങ്ങോളം ഇങ്ങോളമുള്ള ബാർ അസോസിയേഷനുകൾ ഇന്നും ലജ്ജാകരമാംവിധം പിന്തുടരുന്നുണ്ട്. ‘‘താൻ ജോലിചെയ്യുന്ന തൊഴിലിടം മെയിൽ ഷോവനിസ്റ്റുകളുടെ കേന്ദ്രമാണെ’’ന്ന് ഒരു അഭിഭാഷക പറഞ്ഞതിന് കസേരകളും മേശയും അവർക്ക് നേരെ വലിച്ചെറിഞ്ഞുകൊണ്ടാണ് കോഴിക്കോട് ബാർ അസോസിയേഷനിലെ അംഗങ്ങൾ ഒന്നടങ്കം അവരെ നേരിട്ടത്.

ഇത്തരം പുരുഷാധിപത്യ പ്രവണതകളെ ചോദ്യംചെയ്യുന്നതിനും ഉടച്ചു വാർക്കുന്നതിനും അഭിഭാഷക സംഘടനകൾക്ക് ഒരു പരിധിവരെയെങ്കിലും സാധ്യമാകേണ്ടതാണ്. എന്നാൽ, നിലവിലെ കക്ഷിരാഷ്ട്രീയ സംഘടനകളുടെ പോഷകസംഘടന മാത്രമായാണ് അഭിഭാഷക സംഘടനകൾ പ്രവർത്തിക്കുന്നത്. അതുകൊണ്ടുതന്നെ അതിന്റെ എല്ലാ ജീർണതകളും ഇവയും പേറുന്നുണ്ട്. പുതുതായി അഭിഭാഷകവൃത്തിയിലേക്ക് വരുന്ന യുവജനങ്ങളെ ദിശാബോധവും പ്രതികരണശേഷിയും ഉള്ള ഒരു തലമുറയായി വളർത്തിയെടുക്കുന്നതിനോ നീതിബോധമുള്ള ഒരു അഭിഭാഷക സമൂഹത്തെ സൃഷ്ടിക്കുന്നതിനോ ഇത്തരം അഭിഭാഷക സംഘടനകൾ ഒരു പങ്കും വഹിക്കുന്നില്ല എന്നു മാത്രമല്ല, പലപ്പോഴും പിന്തിരിപ്പൻ ചിന്താഗതിയുടെ വക്താക്കളായി മാറുന്നതും കാണാൻ കഴിയും.

 

തിരുവനന്തപുരം ബാർ അസോസിയേഷ​ന്റെ നോട്ടീസ്​,യുവ അഭിഭാഷകയെ മർദി​െച്ചന്ന കേസിൽ അറസ്​റ്റിലായ ബെയ്​ലിൻ ദാസ്

ഇവയെല്ലാം ക്രൂരമായ പൊതു യാഥാർഥ്യമാണെന്നിരിക്കെ ഇതിൽനിന്നെല്ലാം വിഭിന്നമായി യുവ അഭിഭാഷകരോട് മാന്യമായും സൗഹൃദപരമായും പെരുമാറുന്ന സീനിയർ അഭിഭാഷകരെയും കാണാൻ കഴിയും. യുവ അഭിഭാഷകർ സ്വന്തം നിലയിൽ, സ്വതന്ത്രമായി അഭിഭാഷകവൃത്തിയിൽ ഏർപ്പെടുന്നതിൽ അഭിമാനിക്കുകയും സന്തോഷിക്കുകയും ചെയ്യുന്ന ചില സീനിയർ അഭിഭാഷകരും ഈ രംഗത്തുണ്ട്.

മധ്യകാലത്തെപ്പോലും നാണിപ്പിക്കുന്ന തികച്ചും ഫ്യൂഡൽ സംസ്കാരത്തിൽ അധിഷ്ഠിതമായ അഭിഭാഷകവൃത്തി രംഗത്തെ, ഭീകരവും ലജ്ജാകരവുമായ മേൽപറഞ്ഞ പൊതു അവസ്ഥ മാറിയേ തീരൂ, ഇതിന് യുവ അഭിഭാഷകരുടെ വീക്ഷണവും നിലപാടുംതന്നെയാണ് നിർണായകമായ ഘടകം. ഓഫിസിലെ ‘തൊഴിലാളി’കളാണ് യുവ അഭിഭാഷകർ, എന്നാൽ, സാമൂഹികസ്ഥാനംകൊണ്ടും പ്രതിനിധാനംചെയ്യുന്ന തൊഴിൽകൊണ്ടും അവർക്ക് മധ്യവർഗ മനോഭാവമാണുള്ളത്. അതുകൊണ്ടുതന്നെ ഇത്തരം ചൂഷണങ്ങൾ നടക്കുമ്പോൾ സംഘടിതരായി പ്രതിരോധിക്കാൻ കഴിയാതെ വരുന്നു. അത്തരം പ്രതിരോധങ്ങൾ തങ്ങളുടെ പ്രഫഷനു ചേരുന്ന പണിയല്ലെന്ന ബോധം അവരെ അതിൽനിന്നും തടയുന്നു. തനിക്ക് നേരെ ഉണ്ടായ അതിക്രമത്തിനെതിരെ വഞ്ചിയൂർ കോടതിയിലെ യുവ അഭിഭാഷക പരാതിപ്പെടുകയും, മാധ്യമങ്ങൾക്കു മുന്നിൽ കാര്യങ്ങൾ വിശദീകരിക്കുകയും ചെയ്തത് നല്ല മാറ്റമായിതന്നെ നമുക്ക് കാണാം. ഇത്തരം പ്രതിരോധങ്ങൾ അഭിഭാഷക സമൂഹത്തിന് തികച്ചും പ്രതീക്ഷ നൽകുന്നു. തീർത്തും അസംഘടിതരായ യുവ അഭിഭാഷകർക്ക്, പ്രത്യേകിച്ച് സ്ത്രീകൾക്ക്, ഇതൊരു തുടക്കമാകട്ടെ.

News Summary - Vanchiyoor court issue