വിവേകാനന്ദന്റെ വിപ്ലവ വാർണിഷുകൾ

സ്വാമി വിവേകാനന്ദനെ പുരോഗമനകാരിയും വിപ്ലവകാരിയുമായി പലരും എടുത്തുകാണിക്കുന്നുണ്ട്. അത് എത്രമാത്രം ശരിയാണ്? എന്തായിരുന്നു വിവേകാനന്ദന്റെ ബൗദ്ധിക അടിത്തറ? ജാതിയെയും ചാതുർവർണ്യത്തെയും വിവേകാനന്ദൻ എങ്ങനെ പരിഗണിച്ചു? -വിമർശനം.കേരളത്തിൽ സ്വാമി വിവേകാനന്ദനെ വിപ്ലവകാരിയും പുരോഗമനകാരിയുമായ ഒരു സന്യാസിയായിട്ടാണ് പൊതുവെ അവതരിപ്പിച്ചിട്ടുള്ളത്. കേരളത്തിന്റെ ‘നവോത്ഥാന’ ചരിത്രവുമായി ബന്ധപ്പെടുത്തി വിവേകാനന്ദനെ അവതരിപ്പിക്കുന്ന...
Your Subscription Supports Independent Journalism
View Plans- Unlimited access to Madhyamam Weekly Articles and Archives ........
- Experience ‘Ad Free’ article pages
സ്വാമി വിവേകാനന്ദനെ പുരോഗമനകാരിയും വിപ്ലവകാരിയുമായി പലരും എടുത്തുകാണിക്കുന്നുണ്ട്. അത് എത്രമാത്രം ശരിയാണ്? എന്തായിരുന്നു വിവേകാനന്ദന്റെ ബൗദ്ധിക അടിത്തറ? ജാതിയെയും ചാതുർവർണ്യത്തെയും വിവേകാനന്ദൻ എങ്ങനെ പരിഗണിച്ചു? -വിമർശനം.
കേരളത്തിൽ സ്വാമി വിവേകാനന്ദനെ വിപ്ലവകാരിയും പുരോഗമനകാരിയുമായ ഒരു സന്യാസിയായിട്ടാണ് പൊതുവെ അവതരിപ്പിച്ചിട്ടുള്ളത്. കേരളത്തിന്റെ ‘നവോത്ഥാന’ ചരിത്രവുമായി ബന്ധപ്പെടുത്തി വിവേകാനന്ദനെ അവതരിപ്പിക്കുന്ന രീതിയും നിലനിൽക്കുന്നുണ്ട്. കേരളത്തിന്റെ ‘സാമൂഹിക ഉണർവ്’ എന്ന പ്രക്രിയയുമായി വിവേകാനന്ദനു നേരിട്ട് ബന്ധമുണ്ടോ എന്നതും പരിശോധിക്കേണ്ട വിഷയമാണ്. കേരളത്തിലെ ജാതിവ്യവസ്ഥ കണ്ട് ആശ്ചര്യപ്പെട്ട സ്വാമി വിവേകാനന്ദൻ ‘കേരളത്തെ ഭ്രാന്താലയം’ എന്ന് വിളിച്ചത് കേരള നവോത്ഥാനത്തിന്റെ താക്കോൽ വാക്യമായി പോലും ചിലർ കരുതുന്നുണ്ട്. സമഗ്രമായി പരിശോധിക്കുമ്പോൾ ജാതിവ്യവസ്ഥയെയും ചാതുർവർണ്യത്തെയും നിരാകരിച്ച ഒരാളായിരുന്നില്ല വിവേകാനന്ദൻ എന്ന് തെളിയും. ‘‘വിവേകാനന്ദ സ്വാമികൾ അമേരിക്കയിൽ വെച്ച് ഹിന്ദുമതത്തിന് വാർണിഷിട്ട് കാണിച്ചപ്പോൾ ആ വാർണിഷിനകത്തുള്ള ജാതി വ്യത്യാസക്കറ കണ്ടിരുന്നെങ്കിൽ അന്ന് ആരെങ്കിലും ഹിന്ദുമതത്തെ സ്തുതിക്കുമായിരുന്നോ എന്ന് ആലോചിച്ചു നോക്കുക’’ എന്ന് സഹോദരൻ അയ്യപ്പൻ കൃത്യമായി വിവേകാനന്ദനെ തുറന്നുകാട്ടുന്നുണ്ട്.
വിവേകാനന്ദനും ആര്യൻ വംശീയതയും
പൗരാണിക സംസ്കാരത്തിന്റെ അടിസ്ഥാനത്തിൽ നിർമിക്കപ്പെടുന്ന ദേശീയതയെ കുറിച്ച് ഡോ. ബി.ആർ. അംബേദ്കർ ഇങ്ങനെ നിരീക്ഷിക്കുന്നു: ‘‘പൗരാണിക ഭൂതകാലത്തോടുള്ള ആരാധനയാണ് ദേശീയതകൊണ്ട് അർഥമാക്കുന്നതെങ്കിൽ ആ ദേശീയതയെ നമുക്ക് തത്ത്വസംഹിതയായി അംഗീകരിക്കാൻ കഴിയില്ല. മരിച്ചവരുടെ ജീവനുള്ള വിശ്വാസം ജീവനുള്ളവരുടെ മരിച്ച വിശ്വാസമായി മാറാൻ നമുക്ക് അനുവദിക്കാൻ ആകില്ല’’ (Ambedkar's 1942 Bombay Radio Address). പൗരാണിക ഭൂതകാലത്തെ വിമർശനരഹിതമായി സ്വീകരിച്ച്, ഇന്ത്യൻ ദേശീയതയായി സ്ഥാപിക്കാൻ ശ്രമിക്കുന്ന സാഹചര്യത്തിൽ അംബേദ്കറുടെ നിരീക്ഷണത്തിന് ഏറെ പ്രസക്തിയുണ്ട്. വിവേകാനന്ദൻ ആര്യൻ വംശീയവാദത്തെ ഇന്ത്യൻ ദേശീയതയുടെ അടിപ്പടവായി സ്ഥാപിക്കാനുള്ള ശ്രമങ്ങൾ നടത്തിയിരുന്നു.
ഈ ആര്യൻ വംശീയവാദം അടിസ്ഥാനപരമായി ചാതുർവർണ്യത്തെയും ജാതിവ്യവസ്ഥയെയും സ്ഥാപനവത്കരിക്കുന്നതിലാണ് കലാശിച്ചത്. ‘‘ആര്യൻ ദൈവം എല്ലാ ജനസമൂഹങ്ങളുടെയും ആദ്യ പിതാവാണ്. സെമിറ്റിക് ദൈവം പേടിപ്പെടുത്തുകയും ഭീതിപ്പെടുത്തുകയും ചെയ്യുന്നു’’ –വിവേകാനന്ദൻ പറഞ്ഞു (വിവേകാനന്ദ സാഹിത്യ സർവസ്വം, അദ്വൈതാശ്രമം, െകാൽക്കത്ത, 1991, vol. 8. പുറം. 151). സ്വന്തം ആര്യൻ അകക്കാമ്പ് കണ്ടെത്തണമെങ്കിൽ ഇന്ത്യ ആദ്യം ചിരപുരാതനമായ ആര്യൻ പാഠങ്ങളും ലോകത്തിലെ ആദ്യത്തെ സാഹിത്യകൃതികളും ആയ വേദത്തിലേക്ക് തിരിച്ചു നടക്കണം എന്നും വിവേകാനന്ദൻ പ്രസ്താവിച്ചു (1.344). വിവേകാനന്ദൻ തിരിച്ചു മടങ്ങണം എന്ന് പറയുന്ന പ്രാചീന വേദമായ ഋഗ്വേദത്തിലാണ് ചാതുർവർണ്യത്തെ സ്ഥാപിക്കുന്ന പുരുഷസൂക്തം ഉള്ളടങ്ങിയിരിക്കുന്നത്. ‘‘നാഗരികതയുടെ അർഥം വേദങ്ങൾ പിൻപറ്റുക എന്നതാണ്. വാസ്തവത്തിൽ വേദങ്ങൾക്കനുസൃതമായി ഗർഭം ധരിക്കപ്പെട്ടവനും ജനിച്ചവനുമാണ് ആര്യൻ’’ –വിവേകാനന്ദൻ പ്രസ്താവിച്ചു
(3.534). ബഹുഭൂരിപക്ഷം വരുന്ന ദലിതരെയും ആദിവാസികളെയും ബഹുജനങ്ങളെയും പുറന്തള്ളിയ വേദപാഠങ്ങളെ പിൻപറ്റിയത് തീർത്തും ന്യൂനപക്ഷമായ ആര്യൻ ബ്രാഹ്മണർ മാത്രമായിരുന്നു. ആര്യബ്രാഹ്മണ മതത്തിന്റെ സാമൂഹിക വീക്ഷണമാവട്ടെ സമ്പൂർണമായി ചാതുർവർണ്യത്തിൽ അടിസ്ഥാനപ്പെടുത്തിയതുമായിരുന്നു. വിരാട് പുരുഷന്റെ പാദങ്ങളിൽനിന്നുമുണ്ടായവരാണ് ശൂദ്രർ എന്ന് ഋഗ്വേദം ഉദ്ഘോഷിക്കുന്നു. പാദജരായ ശൂദ്രർ അധമരാണ് എന്ന് ഭാഗവത പുരാണവും വ്യക്തമാക്കുന്നുണ്ട്. ഇങ്ങനെ ചാതുർവർണ്യത്തിലും ജാതിവ്യവസ്ഥയിലും നിലീനമായ സാമൂഹികക്രമത്തെയാണ് വിവേകാനന്ദൻ ‘നാഗരികം’ എന്ന് വിളിക്കുന്നത്.
വിവേകാനന്ദനും ജാതിവ്യവസ്ഥയും
‘‘രക്തപാരമ്പര്യത്തിന്റെ നാശം തടയുന്നതുകൊണ്ട് ജാതി അനിവാര്യമായ ഒന്നായിരുന്നു. നീഗ്രോകളുമായും അമേരിക്കൻ ഇന്ത്യക്കാരുമായും കൂടിക്കലരാൻ ആരാണ് ആഗ്രഹിക്കാത്തത്. പക്ഷേ പ്രകൃതി അതിനനുവദിക്കുകയില്ല’’ -വിവേകാനന്ദൻ പ്രസ്താവിച്ചു ( 3.534). ഗീതയിലെ വർണസങ്കരം എന്ന ആശയം രക്തപാരമ്പര്യത്തിന്റെ കലരലിനെ കുറിച്ചുള്ള ആകുലതയിൽ നിന്നും ഉയിർകൊള്ളുന്നതാണ്.
ആര്യൻ വംശത്തെ രക്ഷപ്പെടുത്താവുന്ന അബോധപരമായ ഒരുപാധിയാണ് ജാതി നൽകുന്നത് അല്ലെങ്കിൽ ആര്യന്മാർ തരംതാഴ്ന്നു പോകുമെന്നും വിവേകാനന്ദൻ പ്രസ്താവിച്ചു (3.534). മനുഷ്യർക്ക് ദൈവം നൽകിയ ഏറ്റവും മഹത്തായ സാമൂഹിക സ്ഥാപനങ്ങളിൽ ഒന്നാണ് ജാതി എന്ന് വിവേകാനന്ദൻ പ്രഘോഷിച്ചു (4.299). മനുഷ്യരാശിയുടെ ഭാഷാശാസ്ത്രപരമായ പ്രശ്നം, സംസ്കൃതം പരിഹരിച്ചതുപോലെ ജാതിവ്യവസ്ഥയിലൂടെ വംശീയമായ പ്രശ്നപരിഹാരം നൽകാൻ ആര്യന്മാർക്ക് കഴിഞ്ഞു എന്നും വിവേകാനന്ദൻ നിരീക്ഷിച്ചു. തീക്ഷ്ണമായ ശക്തിയുള്ള ഒരു വംശത്തെ രൂപവത്കരിക്കുവാൻ ആവശ്യമായ സാമൂഹിക സന്തുലിതാവസ്ഥ വർണം ഉറപ്പുനൽകി എന്ന് വർണവ്യവസ്ഥയെ കുറിച്ച് വിവേകാനന്ദൻ പറഞ്ഞുെവച്ചു (3.534). ബ്രാഹ്മണീയതയുടെ രൂപവത്കരണത്തോടെ എല്ലാ സാമൂഹിക രാഷ്ട്രീയ പ്രശ്നങ്ങളും പരിഹരിക്കപ്പെട്ടതായും വിവേകാനന്ദൻ കണ്ടു (4.309). ആര്യന്മാർ ഇന്ത്യയിലേക്ക് കുടിയേറിയെന്ന വാദം വിവേകാനന്ദൻ അംഗീകരിച്ചില്ല. പാശ്ചാത്യർ ഇന്ത്യക്കാരുടെ മേൽ അടിച്ചേൽപിച്ച വിഡ്ഢിത്തം നിറഞ്ഞ കള്ളമായിരുന്നു ആര്യൻ കുടിയേറ്റ വാദം എന്ന് വിവേകാനന്ദൻ വാദിച്ചു (5.534).
ആര്യൻ കുടിയേറ്റം എന്നത് ഇന്ന് ചരിത്രപരമായും ജനിതകശാസ്ത്രപരമായും തെളിയിക്കപ്പെട്ടുകഴിഞ്ഞിട്ടും വിവേകാനന്ദന്റെ വാദങ്ങളെയാണ് ഹിന്ദുത്വശക്തികൾ പിന്തുടരുന്നത്. പുരാണേതിഹാസങ്ങളെ ആസ്പദമാക്കിയുള്ള ഗവേഷണങ്ങൾക്കായി രൂപവത്കരിച്ച ഭാരതീയ ഇതിഹാസ സങ്കലൻ യോജനയാണ് ഇന്ന് ആര്യന്മാർ ഇന്ത്യയിലേക്ക് കുടിയേറി എന്ന വാദത്തെ നിരാകരിച്ചുകൊണ്ട് മുൻപന്തിയിലുള്ളത്. അയോധ്യാ രാമക്ഷേത്ര കാമ്പയിനിന്റെ പ്രധാനിയായിരുന്ന മൊറോപന്ത് പിംഗ്ലെയുടെ നേതൃത്വത്തിലാണ് 1979ൽ ഭാരതീയ ഇതിഹാസ സങ്കലൻ യോജന സ്ഥാപിതമാവുന്നത്. ഇന്തോ-ആര്യന്മാർ മധ്യേഷ്യയിൽനിന്ന് ഇന്ത്യൻ ഉപഭൂഖണ്ഡത്തിലേക്ക് കുടിയേറി പാർത്തവരല്ല, മറിച്ച് ഇന്ത്യയുടെ യഥാർഥ നിവാസികളായിരുന്നു എന്നാണ് ഭാരതീയ ഇതിഹാസ സങ്കലൻ യോജന വാദിക്കുന്നത്.
ശൂദ്രർ, ആദിവാസികൾ, ദ്രാവിഡർ എന്നിവരെ ആര്യന്മാരുടെ നേർവിപരീതമായാണ് വിവേകാനന്ദൻ അവതരിപ്പിക്കുന്നത്. മഹത്തായ ആര്യവംശം മൂന്നു ജാതികൾ ഉൾപ്പെട്ടപ്പോൾ ആര്യന്മാർ അല്ലാത്ത വംശം ശൂദ്രന്മാരും ആദിവാസികളും ദ്രാവിഡരും ഉൾപ്പെട്ടു എന്ന് വിവേകാനന്ദൻ നിരീക്ഷിച്ചു. വിവേകാനന്ദന്റെ വംശീയമായ ഈ വാദഗതി ചാതുർവർണ്യ ജാതി വിഭജനങ്ങളെ സാധൂകരിക്കുകയാണുണ്ടായത്. വടക്കുഭാഗത്തും തെക്കുഭാഗത്തും ഉള്ള ഇന്ത്യക്കാർക്കിടയിൽ ചാർച്ചയില്ലെന്നും വടക്കേ ഇന്ത്യ എല്ലാ യൂറോപ്യന്മാരും ഭാഗമായ ആര്യവംശത്തിന്റേതാണെന്നും കാലിഫോർണിയയിൽ 1900ൽ നടത്തിയ പ്രഭാഷണത്തിൽ വിവേകാനന്ദൻ പ്രസ്താവിക്കുകയുണ്ടായി. ജാതിവ്യവസ്ഥ സൈദ്ധാന്തികമായെങ്കിലും ഇന്ത്യയിൽ മുഴുവൻ സമ്പത്തിന്റെയോ വാളിന്റെയോ അല്ല, ബുദ്ധിയുടെ ആത്മീയതയിൽ വിശദീകരിക്കപ്പെട്ട നിയന്ത്രിക്കപ്പെട്ട ബുദ്ധിയുടെ മാർഗനിർദേശത്തിന് കീഴിൽ കൊണ്ടുവന്നു, ഇന്ത്യയിലെ ജാതികളിൽ നേതൃസ്ഥാനം ആര്യന്മാരിൽ ഏറ്റവും ഉയർന്നവർക്ക് തന്നെ ബ്രാഹ്മണർക്ക് –വിവേകാനന്ദൻ സംശയലേശമെന്യേ വിളംബരംചെയ്തു (4.243). വിവേകാനന്ദന്റെ അഭിപ്രായത്തിൽ ഇന്ത്യൻ ജാതിവ്യവസ്ഥ ദൈവം മനുഷ്യന് നൽകിയ മഹത്തായ സാമൂഹിക സ്ഥാപനങ്ങളിൽ ഒന്നായിരുന്നു (4.245). വിവേകാനന്ദൻ ഉറക്കെ പറഞ്ഞു: ‘‘[...] അതുകൊണ്ട് എന്റെ രാജ്യക്കാരെ, എനിക്ക് നിങ്ങളോട് പറയാനുള്ളത് ഇതാണ് –ഇന്ത്യ തകർന്നത് നിങ്ങൾ ജാതിയെ തഴയുകയും ഇല്ലാതാക്കുകയുംചെയ്തതുകൊണ്ടാണ്.
ജാതിക്ക് അതിന്റെ സ്ഥാനം നൽകുക. ജാതിക്ക് തടസ്സം നിൽക്കുന്ന എല്ലാറ്റിനെയും തകർക്കുക, എങ്കിൽ നാം വീണ്ടും ഉയരും’’ (4. 317). ജാതി അസമത്വവ്യവസ്ഥയുടെയും ചാതുർവർണ്യത്തിന്റെയും ന്യായീകരണ ഗ്രന്ഥമായ ഗീതയെയും വിവേകാനന്ദൻ വാഴ്ത്തുന്നുണ്ട്: ‘‘ഇന്ത്യയിലെ മാനവ വംശത്തിന്റെ ആദർശം ബ്രാഹ്മണത്വം തന്നെ. തുടക്കത്തിൽതന്നെ ശങ്കരാചാര്യർ മുന്നോട്ടുവെക്കുന്നത് പോലെ ഇതിൽ അദ്ദേഹം ബ്രാഹ്മണത്വം അഥവാ ബ്രാഹ്മണ്യത സംരക്ഷിക്കാൻ ഒരു പ്രചാരകൻ എന്ന നിലയിൽ കൃഷ്ണൻ വന്നതിനെക്കുറിച്ച് സംസാരിക്കുന്നുണ്ടല്ലോ’’ (3.293). ജാതിവ്യവസ്ഥ തകർക്കാൻ ശ്രമിച്ച ബുദ്ധനെയും ബുദ്ധിസത്തെയും വിവേകാനന്ദൻ എതിർത്തു: ‘‘ബുദ്ധൻ ജാതിയെ ഒരു മതസ്ഥാപനമായി കണ്ട് അതിനെ നശിപ്പിക്കാൻ ശ്രമിച്ചു ബുദ്ധന് തെറ്റുപറ്റി. അത് പിന്നീട് ശങ്കരനും മാധവനും രാമാനുജനുമാണ് തിരുത്തിയത്’’ (4: 272). ജാതിവ്യവസ്ഥയെ നിരാകരിക്കാൻ യത്നിച്ച ബുദ്ധനെ എതിർക്കുന്ന വിവേകാനന്ദൻ ജാതിയെ സ്ഥാപിച്ച ശങ്കരനെ ന്യായീകരിക്കുന്നതിൽ അത്ഭുതപ്പെടാനില്ല.
ശങ്കരനും ജാതിയും
അദ്വൈത സംസ്ഥാപകനായ ശങ്കരൻ ജാതിയെ മറികടന്ന വ്യക്തിയാണെന്ന വാദം നിലനിൽക്കുന്നുണ്ട്. ദേശീയതയെ സംബന്ധിച്ച പുസ്തകത്തിൽ, ‘‘ഹിന്ദു സന്യാസിയായ ആദിശങ്കരനാണ് ഏകത എന്ന ഇന്ത്യൻ കാഴ്ചപ്പാട് ആദ്യമായി അമൂർത്തമാക്കിയത്’’ എന്ന് ശശി തരൂർ എഴുതുന്നുണ്ട് (ദേശീയതയുടെ ഉത്കണ്ഠ, പുറം. 151). ശങ്കരാചാര്യരുടെ കൃതികളിലൂടെ കടന്നുപോയാൽ തരൂരിന്റെ വാദഗതികൾ അടിസ്ഥാനരഹിതമാണെന്ന് കാണാം. ബൃഹദാരണ്യകോപനിഷത്തിന്റെ ‘‘ബ്രഹ്മ വാ ഇദമഗ്ര ആസീത്’’ (ബൃഹദാരണ്യം, 1.4.11) എന്ന ഭാഗം വ്യാഖ്യാനിച്ചുകൊണ്ട്, ശങ്കരൻ ബ്രഹ്മത്തെ നിർവചിക്കുന്നുണ്ട്.’’ ബ്രാഹ്മണജാതിയുടെ അഭിമാനം ഹേതുവായി ബ്രഹ്മമെന്ന് പറയുന്നു എന്ന് ശങ്കരൻ എഴുതുന്നു (ബ്രാഹ്മണജാത്യഭിമാനാത് ബ്രഹ്മേത്യഭിധീയതേ). കർമാന്തത്തിൽ ബ്രഹ്മം തന്റെ യോനിയായ ബ്രാഹ്മണ ജാതിയെ തന്നെ ആശ്രയിക്കുന്നു എന്ന് ശങ്കരൻ ബൃഹദാരണ്യകോപനിഷത് ഭാഷ്യത്തിൽ രേഖപ്പെടുത്തുന്നു (ബൃഹ. ശാങ്കരഭാഷ്യം, 1.4.11). ബ്രഹ്മം മനുഷ്യരുടെ ഇടയിൽ ബ്രാഹ്മണരായിത്തീർന്നുവെന്നും ശങ്കരൻ വെളിപ്പെടുത്തുന്നു (... ദേവേഷു ബ്രഹ്മ ബ്രാഹ്മണജാതി: അഭവത്, ബ്രാഹ്മണഃ ബ്രാഹ്മണ സ്വരൂപേണ മനുഷ്യേഷു ബ്രഹ്മാ ഭവത്..., ബൃഹ. ശാങ്കരഭാഷ്യം, 1.4.13). പുരുഷാർഥസിദ്ധി ലഭിക്കണമെങ്കിൽപോലും ബ്രാഹ്മണജാതിയിൽ പിറക്കണമെന്ന് ശങ്കരൻ വ്യക്തമാക്കുന്നുണ്ട്.
മനുസ്മൃതി ഉദ്ധരിച്ചാണ് ശങ്കരൻ ബ്രാഹ്മണജാതി മഹത്ത്വം സ്ഥാപിക്കുന്നത് എന്നതും ശ്രദ്ധിക്കേണ്ടതാണ് (ബൃഹ. ശാങ്കരഭാഷ്യം, 1.4.15). ഗീത വ്യാഖ്യാനിച്ചുകൊണ്ട് ശൂദ്രർക്ക് വേദാധികാരമില്ലെന്നും ശങ്കരൻ തുറന്ന് പ്രഖ്യാപിക്കുന്നു (ശൂദ്രാണാം അസമാസകരണം ഏകജാതിത്വേ സതി വേദാനധികാരാത്, ഗീത, 18.41 ശാങ്കരഭാഷ്യം). ശൂദ്രർ സഞ്ചരിക്കുന്ന പട്ടടയാണെന്നും അവരുടെ സമീപത്തുെവച്ചു പോലും വേദം അധ്യയനം ചെയ്യാൻ പാടില്ലെന്നും ബ്രഹ്മസൂത്രഭാഷ്യത്തിലും ശങ്കരൻ രേഖപ്പെടുത്തുന്നുണ്ട് (ബ്രഹ്മസൂത്രം. 1.3.37ന്റെ ശാങ്കരഭാഷ്യം). ഇങ്ങനെ ചാതുർവർണ്യവും ജാതിവ്യവസ്ഥയും ബ്രാഹ്മണ്യ മഹത്ത്വവും സ്ഥാപിക്കാൻ ഭാഷ്യം ചമച്ച ശങ്കരനാണ് ഇന്ത്യയെ ഏകത പഠിപ്പിച്ചത് എന്ന തരൂരിന്റെ വാദം, ശങ്കരാചാര്യരുടെ കൃതികളുടെ സൂക്ഷ്മപഠനത്തിന്റെ അഭാവത്തിലുടലെടുക്കുന്ന ചരിത്രവിരുദ്ധമായ ഒന്ന് മാത്രമാണ്. യഥാർഥത്തിൽ ശങ്കരൻ ഇന്ത്യയെ പഠിപ്പിച്ചത് ഏകതയുടെ പാഠങ്ങളല്ല, വിഭജനത്തിന്റെ ചാതുർവർണ്യ യുക്തികളാണ്.
കർമസിദ്ധാന്തവും അർഥവും
ഇന്ത്യൻ ജാതിവ്യവസ്ഥയുടെ ന്യായീകരണ സിദ്ധാന്തമാണ് കർമ- പുനർജന്മസങ്കൽപം. ഒരാൾ അധഃസ്ഥിതനാവാൻ കാരണം പൂർവജന്മത്തിലെ പാപമാണെന്നും, ഒരാൾക്ക് സമൂഹത്തിൽ സമ്പത്തും സമൃദ്ധിയുമുണ്ടാവാൻ കാരണം പൂർവ കൃതമായ പുണ്യമാണെന്നുമാണ് കർമസങ്കൽപം സിദ്ധാന്തിക്കുന്നത്. ചുരുക്കത്തിൽ ഇന്ത്യൻ സാമൂഹിക അസമത്വത്തിന്റെ ന്യായീകരണ സിദ്ധാന്തമാണ് കർമ പുനർജന്മ സങ്കൽപം. ജാതിവ്യവസ്ഥയുടെ ന്യായീകരണ അമ്മൂമ്മക്കഥയായ കർമസിദ്ധാന്തത്തെ വിവേകാനന്ദൻ നിരുപാധികം പിന്തുണച്ചു.
അദ്ദേഹം പറഞ്ഞു: ‘‘[...] അങ്ങനെ നമ്മുടെ കർമങ്ങൾക്ക് അനുസരിച്ചായിരിക്കും അടുത്ത ജന്മം. അതുകൊണ്ട് ഈ ജന്മം പൂർവജന്മത്തിലെ കർമങ്ങളുടെ ഫലമാണ്’’ (2 .308 ). അമേരിക്കയിൽ നടത്തിയ പ്രസംഗത്തിൽ വിവേകാനന്ദൻ കർമസിദ്ധാന്തത്തെ ന്യായീകരിക്കുകയും, സ്ഥാപിക്കുകയുംചെയ്യുന്നുണ്ട്: ‘‘പൂർവജന്മാനുസാരിയാണ് ഈ ജന്മം. നമ്മുടെ കർമങ്ങൾ നിമിത്തമാണ് നാം ഇവിടെ വന്നത്. ഈ ജന്മത്തിലെ സംസ്കാരമാണ് അടുത്ത ജന്മത്തെ നിർണയിക്കുന്നത്. അതുപോലെ കഴിഞ്ഞ ജന്മത്തിലെ സംസ്കാരങ്ങളോടുകൂടിയതാണ് ഈ ജന്മം. നമ്മെ ഇങ്ങോട്ട് കൊണ്ടുവരുന്നത് ഏത്? നമ്മുടെ പൂർവ കർമങ്ങൾ.
നമ്മെ പുറത്തേക്കു കൊണ്ടുപോകുന്നതോ? ഈ ജന്മത്തിലെ കർമങ്ങൾ. ഇങ്ങനെ തുടർന്നുപോകുന്നു. പട്ടുപുഴു സ്വന്തം വായിൽനിന്നും വലനൂലെടുത്ത് തനിക്ക് കൂടുണ്ടാക്കി അതിലകപ്പെട്ട് കിടക്കുംപോലെ നമ്മുടെ കർമങ്ങളെ കൊണ്ട് നാം നമ്മെ ബന്ധിച്ചു കർമജാലത്തിൽ അകപ്പെട്ടു കിടക്കുന്നു. അതുകൊണ്ട് നമ്മുടെ കർമം സത്തായാലും അസത്തായാലും അത് മൂലമാണ് നമുക്കുള്ള ബന്ധമെന്നാണ് വേദാന്ത ദർശനം ഉപദേശിക്കുന്നത്’’ (3. 308-309). സംസ്കാരങ്ങൾ അനുസരിച്ചാണ് ഉയർന്നതോ താണതോ ആയ ജാതികളിൽ പിറക്കുന്നത് എന്നും ഉൽകൃഷ്ട ജന്മത്തിൽ മാത്രമേ മോക്ഷപ്രാപ്തി ലഭിക്കൂ എന്നും വിവേകാനന്ദൻ പ്രസ്താവിച്ചു (3.311). കർമ-പുനർജന്മ സിദ്ധാന്തത്തെ താത്ത്വികമായി ന്യായീകരിക്കുകയും വിശദീകരിക്കുകയും അംഗീകരിക്കുകയും ചെയ്യുകവഴി ജാതി അസമത്വവ്യവസ്ഥയെയും ചാതുർവർണ്യത്തെയും സ്ഥാപിക്കുകയും പിന്തുണക്കുകയുമാണ് വിവേകാനന്ദൻ ചെയ്തത്.

വിവേകാനന്ദനും മുഗളരും മുസ്ലിംകളും
‘‘മുസ്ലിം ഭരണകാലത്ത് ഇന്ത്യയുടെ പുരോഗതി നിലച്ചു. പുരോഗതിയുടെ ചോദ്യമേ ഉദിച്ചിരുന്നില്ല’’ എന്നാണ് മുസ്ലിം മുഗൾ ഭരണകാലത്തെ സംബന്ധിച്ച് വിവേകാനന്ദൻ വിലയിരുത്തിയത് (4. 318). വിവേകാനന്ദന്റെ ഈ വാദം വസ്തുതകൾക്ക് നിരക്കുന്നതല്ലെന്ന് മുഗൾസദസ്സിലെ സംസ്കൃത പണ്ഡിതനും സാഹിത്യകാരനുമായിരുന്ന പണ്ഡിതരാജ ജഗന്നാഥൻ സാക്ഷ്യപ്പെടുത്തുന്നുണ്ട്. ഡൽഹിയിലെ പ്രഭുവിന് അഥവാ ലോകത്തിന്റെ തന്നെ പ്രഭുവിന് മാത്രമാണ് തന്റെ ആഗ്രഹങ്ങളെല്ലാം സാർഥകമാക്കിത്തീർക്കാനുള്ള കഴിവുള്ളത്, മറ്റ് എന്തെങ്കിലും എനിക്കുവേണ്ടി ചെയ്യുവാൻ ആഗ്രഹിക്കുകയാണെങ്കിൽ അത് കഷ്ടിച്ച് തന്റെ നിലനിൽപ്പിന് മാത്രമേ പര്യാപ്തമാകൂ എന്ന് ജഗന്നാഥൻ പ്രതികരിച്ചു:
‘‘ദില്ലീശ്വരോ വാ ജഗദീശ്വരോ വാ
മനോരഥാൻ പൂരയിതും സമർത്ഥഃ/
അന്യേന കേനാപി നൃപേണ ദത്തം
ശാകായ വാ സ്യാത് ലവണായ വാ സ്യാത്.’’
ബ്രാഹ്മണ പണ്ഡിതനായ ജഗന്നാഥർ മുഗൾ ഭരണകാലം പുരോഗമനാത്മകവും സമ്പൽസമൃദ്ധവുമായിരുന്നു എന്ന് അദ്ദേഹത്തിന്റെ വരികളിലൂടെ തന്നെ സാക്ഷ്യം പറയുന്നു. മുഗൾ ഭരണകാലത്തെ ആഴത്തിൽ പഠിച്ച ഓഡ്രി ട്രഷ്കി (Audrey Truschke) ബ്രാഹ്മണർക്ക് മുഗൾ ഭരണകാലത്ത് ലഭിച്ച വിപുലമായ ദാനങ്ങളെ (സ്വർണം, ഭൂമി, വെള്ളി തുടങ്ങിയവ) കുറിച്ച് രേഖപ്പെടുത്തുന്നുണ്ട് (Sanskrit and Culture of Encounters). ഒരർഥത്തിൽ നോക്കിയാൽ ‘മുസ്ലിം ഭരണം’ എന്നതുതന്നെ വ്യാജമായ ഒരാഖ്യാനമാണെന്നും കാണാം. മുസ്ലിം ഭരണാധികാരികൾക്ക് ഹിന്ദു ഭരണവർഗത്തിലെ മേൽജാതിയുമായി ബന്ധം ഉണ്ടായിരുന്നു എന്ന് ബിപൻ ചന്ദ്ര രേഖപ്പെടുത്തുന്നുണ്ട്. അവർക്കിടയിൽ നിരവധി മിശ്രവിവാഹങ്ങളും നടന്നിട്ടുണ്ട്. മുസ്ലിം ഭരണമായിരുന്നു എന്ന് ആരോപിക്കപ്പെടുന്ന കാലത്തിന് കീഴിൽ മുഖ്യമായി ഭൂമിയുടെ ഉടമാവകാശം സവർണ ഹിന്ദുക്കൾക്ക് തന്നെയായിരുന്നു. മുഗളർ ഏറ്റവും കൂടുതൽ ആശ്രയിച്ചതാവട്ടെ രജപുത്രരെയും ആയിരുന്നു.
മുഗൾകാലത്തെ ജമീന്ദാർമാരെല്ലാം സവർണ ഹിന്ദുക്കൾ ആയിരുന്നു എന്നും ബിപൻ ചന്ദ്ര എഴുതുന്നുണ്ട്. സുൽത്താൻമാർക്കും മുഗളന്മാർക്കും കീഴിൽ മുസ്ലിം ഭരണമുണ്ടായിരുന്നില്ലെന്ന് സാമൂഹിക സാമ്പത്തിക ചരിത്രം വെളിപ്പെടുത്തുന്നു എന്ന് ബിപൻ ചന്ദ്ര രേഖപ്പെടുത്തുന്നുണ്ട്. എല്ലാ മുസ്ലിംകളും ഭരണവർഗത്തിന്റെ ഭാഗമായിരുന്നില്ലെന്നും ബിപൻ ചന്ദ്ര പറയുന്നു. ഹിന്ദുക്കളിലെ മഹാഭൂരിപക്ഷത്തെ പോലെ മുസ്ലിംകളിലെ മഹാഭൂരിപക്ഷവും ദരിദ്രരും അടിച്ചമർത്തപ്പെട്ടവരുമായിരുന്നു എന്നും ബിപൻ ചന്ദ്ര ചൂണ്ടിക്കാട്ടുന്നു (See, Communalism and the writings of Modern India). മുഗളരുടെയും മറ്റു മുസ്ലിം ഭരണാധികാരികളുടെയും ഭരണസംവിധാനങ്ങൾക്കുള്ളിലും ബ്രാഹ്മണർക്കായിരുന്നു ആധിപത്യം എന്ന് ഗെയിൽ ഓംവെദ് കൃത്യമായി ചൂണ്ടിക്കാട്ടുന്നുണ്ട്. വാദത്തിന് വേണ്ടി നോക്കിയാൽ, മുഗൾ ഭരണകാലത്ത് പുരോഗതി നിലച്ചുവെങ്കിൽ അതിന്റെ ഉത്തരവാദിത്തം ബ്രാഹ്മണാധിപത്യത്തിനാണെന്ന് പറയേണ്ടിവരും.
1899 ഏപ്രിൽ ലക്കത്തിലെ ‘പ്രബുദ്ധ ഭാരത’ത്തിന്റെ പത്രാധിപർക്ക് നൽകിയ അഭിമുഖത്തിൽ വിവേകാനന്ദൻ ഇപ്രകാരം പറഞ്ഞു: ‘‘ഒരു മനുഷ്യൻ ഹിന്ദുമതത്തിൽനിന്ന് പുറത്തുപോകുമ്പോൾ എണ്ണത്തിൽ ഒരാളുടെ കുറവുണ്ടാകുന്നു എന്ന് മാത്രമല്ല ശത്രുവിന്റെ എണ്ണം ഒന്നു കൂടുക കൂടിയാണ്.’’ 1997-98ൽ ഗുജറാത്തിൽ ക്രിസ്ത്യാനികളെ ലക്ഷ്യമിട്ടപ്പോഴും പിന്നീട് 2002ലെ അവിടത്തെ നരവംശഹത്യക്ക് വേദിയൊരുക്കാനായി ക്രിസ്ത്യാനികൾക്കും മുസ്ലിംകൾക്കും എതിരെ വിദ്വേഷമിളക്കി വിടാൻ ലഘുലേഖകളിലും ബിൽ ബോർഡുകളിലും ഹിന്ദുത്വ ശക്തികൾ വിവേകാനന്ദന്റെ ഈ പ്രസ്താവന ഉപയോഗപ്പെടുത്തിയെന്ന് ഷംസുൽ ഇസ്ലാം രേഖപ്പെടുത്തുന്നുണ്ട്. ആര്യൻ വംശീയവാദത്തിന്റെയും ഹിന്ദുത്വ ദേശീയവാദത്തിന്റെയും സ്വാഭാവിക മറുപുറമാണ് മുസ്ലിം വിരോധം. ‘‘ഒറ്റപ്പെട്ട് ജീവിച്ചതിനാൽ ആര്യന്മാരുടേതായ രഹസ്യ ആര്യഗോത്രം എങ്ങനെ അതിജീവിച്ചു എന്ന് ആധുനികകാലത്ത് മനുഷ്യർക്കാർക്കും അറിയില്ല.
മിഷനറിമാർ അവരെ കണ്ടെത്തിയില്ല, മുസ്ലിം സ്വാധീനങ്ങൾ അവർക്ക് ഏശിയില്ല’’ എന്ന് വിവേകാനന്ദൻ പ്രസ്താവിക്കുന്നുണ്ട് (3.506). ആര്യൻ സംസ്കാരത്തെയും ആര്യൻ വംശശുദ്ധിയെയും നശിപ്പിക്കുന്നവരായാണ് വിവേകാനന്ദൻ മിഷനറി പ്രവർത്തനങ്ങളെയും മുസ്ലിം സാന്നിധ്യത്തെയും അടയാളപ്പെടുത്തുന്നത്. വർത്തമാനകാലത്ത് ഇന്ത്യൻ ദേശീയതയുടെ അപകടകരമായ പ്രതികളായി ഇന്ത്യൻ മുസ്ലിംകളെ സ്ഥാനപ്പെടുത്തി, അപരവിദ്വേഷം പ്രചരിപ്പിക്കാൻ സാധിക്കുന്നതിന്റെ മുഖ്യഹേതു ഇന്ത്യയിൽ നിർമിച്ചെടുക്കപ്പെട്ട ദേശീയതയുടെ അടിപ്പടവ് ആര്യൻ വംശീയവാദവും കർമ പുനർജന്മസിദ്ധാന്തവും അദ്വൈത സിദ്ധാന്തവുമായതിനാലാണ്.
ആധുനികാർഥത്തിലുള്ള ജനാധിപത്യ മതനിരപേക്ഷ ആശയങ്ങൾക്ക് മുകളിൽ ആര്യൻ വംശമഹിമാ സിദ്ധാന്തങ്ങളെയും ഇതിഹാസ പുരാണ പാഠങ്ങളെയും പ്രതിഷ്ഠിച്ചതിന്റെ അനന്തരഫലമാണ് ഇന്ത്യൻ ജനാധിപത്യം നേരിടുന്ന ഹിന്ദുത്വ വെല്ലുവിളി. ഇത്തരം ഹിന്ദുത്വ ചാതുർവർണ്യ മേൽക്കോയ്മാ വ്യവഹാരങ്ങൾക്ക് ആശയപ്രചാരം നൽകി സ്ഥാപിച്ചെടുത്ത വ്യക്തിയാണ് വിവേകാനന്ദൻ എന്ന് അദ്ദേഹത്തിന്റെ പ്രഭാഷണങ്ങളും എഴുത്തുകളും തെളിയിക്കുന്നു. കാര്യമിങ്ങനെയിരിക്കെയാണ് ചില പുരോഗമന വാദികൾ സഹോദരന്റെ ഭാഷയിൽ പറഞ്ഞാൽ വിവേകാനന്ദനെ വാർണിഷിട്ടു കാണിക്കാൻ ശ്രമിക്കുന്നത്.