Begin typing your search above and press return to search.

തിമിർത്ത് പെയ്ത പൊയ്‍വാർത്തകൾ

തിമിർത്ത് പെയ്ത പൊയ്‍വാർത്തകൾ
cancel

ഇടക്കൊരു നാൾ സർക്കാർ നേര് പറഞ്ഞു. കശ്മീരും പഹൽഗാമും സിന്ദൂ​റുമൊക്കെയായി രാജ്യം വാർത്താപെരുക്കം ആഘോഷിക്കുമ്പോൾ രജിസ്ട്രാർ ജനറൽ ഓഫ് ഇന്ത്യ ഒരു റിപ്പോർട്ട് പുറത്തുവിട്ടു –ബഹളം ഒട്ടുമുണ്ടാക്കാതെ. ഇന്ത്യ സർക്കാർ 2021ൽ പറഞ്ഞ കോവിഡ് മരണക്കണക്ക് തെറ്റായിരുന്നെന്നും, അന്നു പറഞ്ഞതിന്റെ ഏഴിരട്ടി (21.5 ലക്ഷം) ആളുകൾ കോവിഡുമൂലം മരിച്ചെന്നും അതിൽ പറഞ്ഞു. മരണക്കണക്കിൽ ഏറ്റവും കൂടുതൽ മായം ചേർത്ത സംസ്ഥാനം ഗുജറാത്താണ്; കുറഞ്ഞതോതിലാണെങ്കിലും കേരളവും മായം ചേർത്തിട്ടുണ്ട്. ഔദ്യോഗിക കണക്കിലാണ് ഏഴര മടങ്ങ് മായം ചേർത്തതെന്ന് ഓർക്കുക. കേരളത്തിൽ കോവിഡ് മരണം കൂടുതലാണെന്ന് പറഞ്ഞ് സംസ്ഥാനത്തെ പിന്നീട്...

Your Subscription Supports Independent Journalism

View Plans
  • Unlimited access to Madhyamam Weekly Articles and Archives
  • ........
  • Experience ‘Ad Free’ article pages

ഇടക്കൊരു നാൾ സർക്കാർ നേര് പറഞ്ഞു. കശ്മീരും പഹൽഗാമും സിന്ദൂ​റുമൊക്കെയായി രാജ്യം വാർത്താപെരുക്കം ആഘോഷിക്കുമ്പോൾ രജിസ്ട്രാർ ജനറൽ ഓഫ് ഇന്ത്യ ഒരു റിപ്പോർട്ട് പുറത്തുവിട്ടു –ബഹളം ഒട്ടുമുണ്ടാക്കാതെ. ഇന്ത്യ സർക്കാർ 2021ൽ പറഞ്ഞ കോവിഡ് മരണക്കണക്ക് തെറ്റായിരുന്നെന്നും, അന്നു പറഞ്ഞതിന്റെ ഏഴിരട്ടി (21.5 ലക്ഷം) ആളുകൾ കോവിഡുമൂലം മരിച്ചെന്നും അതിൽ പറഞ്ഞു. മരണക്കണക്കിൽ ഏറ്റവും കൂടുതൽ മായം ചേർത്ത സംസ്ഥാനം ഗുജറാത്താണ്; കുറഞ്ഞതോതിലാണെങ്കിലും കേരളവും മായം ചേർത്തിട്ടുണ്ട്. ഔദ്യോഗിക കണക്കിലാണ് ഏഴര മടങ്ങ് മായം ചേർത്തതെന്ന് ഓർക്കുക. കേരളത്തിൽ കോവിഡ് മരണം കൂടുതലാണെന്ന് പറഞ്ഞ് സംസ്ഥാനത്തെ പിന്നീട് അധിക്ഷേപിച്ച പ്രധാനമന്ത്രി അടക്കം ഇപ്പോൾ, യഥാർഥ കണക്ക് വന്നപ്പോൾ, ഒന്നും പറയുന്നില്ല.

പറയേണ്ട ആവശ്യമില്ല. കാരണം വാർത്തകളിൽ പുതിയ വിഷയങ്ങളുണ്ട്. ‘നമ്മുടെ രക്തത്തിൽതന്നെ സെക്യുലറിസമുണ്ട്’ (ഏപ്രിൽ, 2014), ‘ഗുജറാത്തിയായ എന്റെ രക്തത്തിലുള്ളത് വാണിജ്യം’ (സെപ്. 2014), ‘സ്വതന്ത്ര ഇന്ത്യയിൽ ജനിച്ച എന്റെ രക്തത്തിലുള്ളത് ജനാധിപത്യം’ (സെപ്. 2014) എന്നിങ്ങനെയുള്ള സീരീസിൽ നരേന്ദ്ര മോദിയുടെ പുതിയ ഇനം ഇറങ്ങിയിട്ടുണ്ട്: ‘രക്തമല്ല എന്റെ ഞരമ്പുകളിൽ; സിന്ദൂരമാണ്’ (മേയ് 2025).

വസ്തുതയും അലങ്കാരവും അർധസത്യവും അസത്യവുമൊക്കെ കലർന്ന് വിഭ്രാമകമായ ഒരു ലോകം നമുക്കു ചുറ്റും നിർമിക്കപ്പെട്ടിരിക്കുന്നു. വ്യാജത്തിനും വസ്തുതക്കും ഒരേ വാർത്താ പ്രാധാന്യം. യഥാർഥ വസ്തുത ചേർത്ത വ്യാജ നരേറ്റിവുകൾക്ക് അമിത പ്രാധാന്യം. ഏത് ശരി, ഏത് മനുഷ്യത്വം എന്നറിയാൻ പ്രയാസപ്പെടുന്ന സ്ഥിതി. മേയ് 21, 22 ദിവസങ്ങളിലായി വന്ന മൂന്ന് അന്താരാഷ്ട്ര വാർത്തകൾ നോക്കാം.

ഒന്ന്: യു.എസ് തലസ്ഥാനത്ത് രണ്ട് ഇസ്രായേലി എംബസി ഉദ്യോഗസ്ഥരെ ഏലിയാസ് റോഡ്രിഗസ് എന്ന അമേരിക്കക്കാരൻ വെടിവെച്ചു കൊന്നു.

രണ്ട്: ഗസ്സയിൽ കൊടും പട്ടിണി. അടുത്ത 48 മണിക്കൂറിൽ 14,000 കുഞ്ഞുങ്ങൾ പട്ടിണി കാരണം മരിക്കുമെന്ന് യു.എൻ.

മൂന്ന്: 24 മണിക്കൂറിൽ ഗസ്സയിൽ ഇസ്രായേൽ 107 ഫലസ്തീൻ സിവിലിയൻമാരെ കൊന്നു.

ഈ മൂന്നു വാർത്തകളിൽ ആദ്യത്തേത് മിക്ക പാശ്ചാത്യ മാധ്യമങ്ങളിലും ഒന്നാംപേജ് വാർത്തയായി. (എംബസി ഉദ്യോഗസ്ഥരുടെ മരണമാണല്ലോ. പക്ഷേ തൊട്ടുതലേന്ന്, വെസ്റ്റ്ബാങ്കിലെ ജനീൻ അഭയാർഥി ക്യാമ്പ് സന്ദർശിക്കാൻ പോവുകയായിരുന്ന 35 വിദേശ സ്ഥാനപതിമാർക്കുനേരെ വെടിയുതിർത്ത് ഇസ്രായേൽ സേന അവരെ വിരട്ടി പിന്തിരിപ്പിച്ച വാർത്തക്ക് അത്ര പ്രാധാന്യം കിട്ടിയിരുന്നില്ല.)

രണ്ടാമത്തെ വാർത്തക്കും (കുഞ്ഞുങ്ങളുടെ പട്ടിണിമരണം), മൂന്നാമത്തേതിനും (തുടരുന്ന വംശഹത്യ) പ്രാമുഖ്യം കിട്ടിയില്ല. 50,000 പേരെങ്കിലും ഇസ്രായേലിന്റെ വംശഹത്യക്കിരയായത് തലക്കെട്ടാക്കാത്ത മാധ്യമങ്ങൾ രണ്ട് എംബസി ഉദ്യോഗസ്ഥരുടെ ദാരുണ മരണത്തിന് അനേക കോളങ്ങൾ നൽകി. കൊല്ലപ്പെട്ടവർ വിവാഹിതരാകാൻ പോവുകയായിരുന്നു എന്ന വിവരംവെച്ച് അനുബന്ധ സ്റ്റോറി ചെയ്തു: വിവാഹജീവിതമെന്ന അവരുടെ സ്വപ്നത്തെപ്പറ്റി; അവരുടെ കുടുംബങ്ങളുടെ ദുഃഖത്തെപ്പറ്റി. ഇതേ സ്വപ്നങ്ങളുണ്ടായിരുന്ന അനേകംപേരെ ഇസ്രായേൽ ദിനേന കൊന്നുകൊണ്ടിരിക്കുമ്പോൾ അവർ മാധ്യമങ്ങൾക്ക് വെറും എണ്ണം മാത്രമാണ്; ജീവനോ സ്വപ്നങ്ങളോ ഇല്ലാത്ത അക്കങ്ങൾ.

ചാനൽ വാർത്തകൾ അഥവാ കോമഡി സീരിയലുകൾ

യാഥാർഥ്യവും വാർത്തയും തമ്മിലുള്ള അകലം പിന്നെയും വർധിപ്പിക്കുന്നു വ്യാജ വാർത്തകൾ. ഇന്ത്യ-പാക് സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ ഇരുപക്ഷത്തെയും മാധ്യമങ്ങൾ യുദ്ധോന്മാദം മാത്രമല്ല, വ്യാജങ്ങളും ധാരാളമായി പ്രസരിപ്പിച്ചു. രസകരമായിരുന്നു പലതും എന്ന് സമ്മതിക്കാതെ വയ്യ. മാധ്യമങ്ങളുടെ ഉത്തരവാദിത്ത ശൂന്യമായ ജൽപനങ്ങൾക്കെതിരെ അധികൃതരിൽനിന്ന് നടപടി ഉണ്ടായില്ലെന്നതും എടുത്തുപറയണം. യുദ്ധ സാഹചര്യത്തിൽ റിപ്പോർട്ടർമാർ ജാഗ്രത പാലിക്കണമെന്ന് സർക്കാർ അറിയിപ്പുണ്ടായിരുന്നു. എന്നിട്ട് സർക്കാർ സെൻസർ ചെയ്തതാകട്ടെ, വ്യാജങ്ങൾക്കെതിരെ ഉത്തരവാദിത്ത പൂർണമായ മാധ്യമശൈലി കൈക്കൊള്ളുന്ന ദ വയറിനെയും. സി.എൻ.എൻ റിപ്പോർട്ട് ചെയ്തതും അവരുടേതടക്കം പല വാർത്താ സൈറ്റുകളിൽ ലഭ്യമായതുമായ, സർക്കാറിന് അഹിതകരമായ വിവരങ്ങൾ റിപ്പോർട്ട് ചെയ്തതിന്റെ പേരിലാണ് ദ വയറിന്റെ പോർട്ടൽ മുന്നറിയിപ്പില്ലാതെ, നടപടിക്രമം പാലിക്കാതെ, രണ്ടുനാൾ ബ്ലോക്ക് ചെയ്തത്.

അതേസമയം, പണ്ടേ അധികാരഭക്തി തെളിയിച്ച വടക്കൻ ചാനലുകൾ പ്രേക്ഷകർക്ക് വിനോദം പകർന്നു. മിസൈൽ വർഷത്തിന്റെ പശ്ചാത്തല ദൃശ്യത്തോടെ ‘തത്സമയ’ വാർത്തകൾ, ബോംബ് സൈറന്റെ ശബ്ദം അകമ്പടി സേവിച്ച ചർച്ചകൾ തുടങ്ങിയവയുമായി യുദ്ധാഘോഷം പൊടിപൊടിച്ചു. ദ വയറിന്റെ അനുബന്ധ ന്യൂസ് ലെറ്ററായ ‘ദ ഇന്ത്യ കേബ്ളി’ൽ ബി.എസ്.എഫിന്റെ മുൻ അഡീഷനൽ ഡയറക്ടർ ജനറൽ സഞ്ജീവ് ക്രിഷൻ സൂദ് ഇന്ത്യൻ ടി.വി ചാനലുകളിലെ കോമാളിത്തങ്ങൾ രസകരമായി വിവരിച്ചിട്ടുണ്ട്. ശത്രുനിഗ്രഹം ആവേശം കൊള്ളിക്കാം; പക്ഷേ, സ്റ്റുഡിയോകളിലിരുന്ന് പാനലിസ്റ്റുകളും അവതാരകരും ഇല്ലാക്കഥകൾ പറഞ്ഞ് ആവേശം കൊള്ളിക്കാൻ ശ്രമിച്ചത് പരിഹാസ്യമായി. ശത്രു സൈന്യാധിപർ ബങ്കറുകളിലിരുന്ന് പേടിച്ച് വിറക്കുന്നതും പാക് നേതാക്കൾ കുടുംബാംഗങ്ങളെ പടിഞ്ഞാറൻ രാജ്യങ്ങളിലേക്ക് രക്ഷപ്പെടുത്താനായി വിമാനങ്ങൾ ചാർട്ടർ ചെയ്യുന്നതും ചാനലുകൾ വർണിച്ചുകൊണ്ടിരുന്നു.

വലിയ ബ്രേക്കിങ് ന്യൂസ് എന്നോണം ഭരണാധിപരുടെ ദിനചര്യകൾ വരെ അവതരിപ്പിക്കപ്പെട്ടു. എസ്.കെ. സൂദ് എഴുതി: ‘‘പൊതുജനങ്ങൾക്ക് അവബോധം നൽകുന്നതിന്റെ ഭാഗമായി വാർത്താ ചാനലുകൾ നൽകിയ ഒരു ബ്രേക്കിങ് ന്യൂസ്, പ്രധാനമന്ത്രി അദ്ദേഹത്തിന്റെ ഓഫിസിലെത്തി എന്നതായിരുന്നു. മറ്റൊന്ന്, സേനാ മേധാവികൾ യൂനിഫോമണിഞ്ഞ നിലയിൽ കാണപ്പെട്ടു എന്നതും. ഇതിലൊക്കെ ഉള്ളതിലധികം അർഥം കാണണോ എന്ന് ഞാൻ [കെ.സി. സൂദും പാനലിസ്റ്റുകളിൽ ഉണ്ടായിരുന്നു] അവതാരകനോട് ചോദിച്ചപ്പോൾ എന്റെ മൈക് ഓഫാക്കി...’’

ചാനലുകളിൽ ‘വിദഗ്ധർ’ പ്രവചിച്ച രീതിയിലല്ല ഇന്ത്യയുടെ തിരിച്ചടി ഉണ്ടായത്. സൂദ് പറഞ്ഞപോലെ, ‘‘വസ്തുത പരിശോധന എന്നൊന്ന് മാധ്യമങ്ങളിൽ ഉണ്ടായില്ല. ഒടുവിൽ സർക്കാർ തന്നെ ഇത്തരം റിപ്പോർട്ടിങ്ങിനെതിരെ മുന്നറിയിപ്പു നൽകേണ്ടിവന്നു. കുറെ കാലമായി ടെലിവിഷൻ നോക്കാറേ ഇല്ലാത്ത ഞാൻ ഇക്കുറി അത് നോക്കി. വിവരം കിട്ടാനല്ല, കണ്ട് ചിരിക്കാൻ. ഓപറേഷൻ സിന്ദൂറിന്റെ റിപ്പോർട്ടുകൾ 2025ലെ ഏറ്റവും മികച്ച ടി.വി കോമഡി പരമ്പരക്കുള്ള പുരസ്കാരം നേടാം.’’

മലയാളത്തിലെ കുറെ ചാനലുകളും ഈ കോമാളിത്തത്തിൽ പങ്കുകൊണ്ടു. അതുവഴി സമൂഹമാധ്യമങ്ങളിൽ ഏറ്റവും കൂടുതൽ ട്രോൾ സമ്പാദിച്ചത് റിപ്പോർട്ടർ ടി.വി ആണെന്ന് തോന്നുന്നു. അരുൺകുമാറിനെപ്പോലുള്ള അവതാരകരുടെ എടുത്തുചാട്ടങ്ങളും വിഷയമായി. പ്രകാശത്തിന്റെ മൂന്നിരട്ടി വേഗമുള്ള മിസൈലിനെപ്പറ്റി ആവേശംകൊണ്ടവർ, പാക് എയർപോർട്ടുകൾ പിടിച്ചെടുത്തെന്ന് വിളംബരം ചെയ്തവർ... ജേണലിസം വിട്ട് വാട്സ്ആപ് നിലവാരത്തിലുള്ള കാൽപനിക ഉന്മാദം വിൽപനക്കുവെച്ചവരാണ് ഏറെ.

രാജ്യസ്നേഹമെന്നാൽ ഇടംവലം നോക്കാതെ ചിലതിനെ ബലൂൺപോലെ വീർപ്പിക്കലും മറ്റു ചിലതിനെ പേര് നോക്കി അധിക്ഷേപിക്കലുമാണെന്ന അപ്രഖ്യാപിത നിലപാടിൽ മാധ്യമങ്ങൾ ഒരു മനുഷ്യനെ മരണത്തിലും അപമാനിച്ചുകളഞ്ഞു. കശ്മീരിലെ ഖാരി മുഹമ്മദ് ഇഖ്ബാൽ പാക് ഷെല്ലിങ്ങിൽ കൊല്ലപ്പെട്ടു. ഒരു സാധാരണ അധ്യാപകനായിരുന്നു അദ്ദേഹം; നാട്ടുകാർ ആദരിക്കുന്ന മാന്യനും.

പാകിസ്താൻ ഒരു ഇന്ത്യക്കാരനെ കൊന്നതാണ് സംഭവം. പിറ്റേന്ന് സീ ടി.വിയും ന്യൂസ് 18നും അത് റിപ്പോർട്ട് ചെയ്തത്, ‘ഇന്ത്യ ഒരു കൊടും ഭീകരനെ വധിച്ചു’ എന്നാണ്. അവർ പരേതന് പുതിയ ജാതകമുണ്ടാക്കി –‘ലശ്കർ കമാൻഡർ’, ‘പാകധിനിവിഷ്ട കശ്മീരിൽ ഭീകര ഫാക്ടറികൾ നടത്തുന്നവൻ’, ‘എൻ.ഐ.എയുടെ നോട്ടപ്പുള്ളി’, ‘ചെറുപ്പക്കാരെ ഭീകരരാക്കുന്നവൻ’, ‘പുൽവാമ ഭീകരാക്രമണത്തിന്റെ സൂത്രധാരൻ’...സി.എൻ.എൻ-ന്യൂസ് 18, സീ ന്യൂസ്, ന്യൂസ് 18 ഇന്ത്യ, റിപ്പബ്ലിക് ടി.വി, എ.ബി.പി തുടങ്ങിയവർ ഈ കള്ളക്കഥ പലകുറി സംപ്രേഷണംചെയ്തു. ന്യൂസ് 18 ഇന്ത്യ മാത്രം പിന്നീട് തിരുത്തി, മാപ്പ് മറഞ്ഞു.


News Summary - Indian government's 2021 COVID death toll was incorrect