വംശഹത്യക്കാരുടെ ഉച്ചഭാഷിണി?

‘ഗാസയിലെ ദുരിതാശ്വാസ കേന്ദ്രത്തിനു സമീപം വെടിയുതിർത്തത് ഹമാസ് എന്ന് ഇസ്രയേൽ; ദൃശ്യങ്ങൾ പങ്കുവെച്ചു.’ ജൂൺ രണ്ടിന് മാതൃഭൂമി ഓൺലൈൻ പതിപ്പിൽ പ്രസിദ്ധപ്പെടുത്തിയ വാർത്തയാണിത്. തെക്കൻ ഗസ്സയിലെ റഫായിൽ ഭക്ഷ്യവിതരണ കേന്ദ്രത്തിനു സമീപം വെടിവെച്ചതിൽ അനേകം പേർ കൊല്ലപ്പെട്ടു. പട്ടിണികൊണ്ട് വലഞ്ഞ ഫലസ്തീൻകാർ ഭക്ഷണത്തിനായി തിക്കിത്തിരക്കിയപ്പോഴാണ് സംഭവം. ഇസ്രായേൽ സേനയാണ് വെടിവെച്ചതെന്ന് വാർത്തകൾ വന്നപ്പോൾ പതിവുപോലെ സേന നിഷേധവുമായെത്തി. ഹമാസാണ് അത് ചെയ്തതെന്ന ഇസ്രായേലി സേനയുടെ മറുഭാഷ്യം വിശ്വസനീയമെന്ന തരത്തിലാണ് മാതൃഭൂമി റിപ്പോർട്ട് ചെയ്തത്. അതിൽ പറയുന്നു: ‘‘...വെടിവെപ്പിൽ 31 പാലസ്തീൻകാർ...
Your Subscription Supports Independent Journalism
View Plans- Unlimited access to Madhyamam Weekly Articles and Archives ........
- Experience ‘Ad Free’ article pages
‘ഗാസയിലെ ദുരിതാശ്വാസ കേന്ദ്രത്തിനു സമീപം വെടിയുതിർത്തത് ഹമാസ് എന്ന് ഇസ്രയേൽ; ദൃശ്യങ്ങൾ പങ്കുവെച്ചു.’
ജൂൺ രണ്ടിന് മാതൃഭൂമി ഓൺലൈൻ പതിപ്പിൽ പ്രസിദ്ധപ്പെടുത്തിയ വാർത്തയാണിത്. തെക്കൻ ഗസ്സയിലെ റഫായിൽ ഭക്ഷ്യവിതരണ കേന്ദ്രത്തിനു സമീപം വെടിവെച്ചതിൽ അനേകം പേർ കൊല്ലപ്പെട്ടു. പട്ടിണികൊണ്ട് വലഞ്ഞ ഫലസ്തീൻകാർ ഭക്ഷണത്തിനായി തിക്കിത്തിരക്കിയപ്പോഴാണ് സംഭവം. ഇസ്രായേൽ സേനയാണ് വെടിവെച്ചതെന്ന് വാർത്തകൾ വന്നപ്പോൾ പതിവുപോലെ സേന നിഷേധവുമായെത്തി. ഹമാസാണ് അത് ചെയ്തതെന്ന ഇസ്രായേലി സേനയുടെ മറുഭാഷ്യം വിശ്വസനീയമെന്ന തരത്തിലാണ് മാതൃഭൂമി റിപ്പോർട്ട് ചെയ്തത്. അതിൽ പറയുന്നു:
‘‘...വെടിവെപ്പിൽ 31 പാലസ്തീൻകാർ കൊല്ലപ്പെട്ട സംഭവത്തിൽ പങ്കില്ലെന്ന് ഇസ്രയേൽ. ആക്രമണം നടത്തിയത് ഹമാസ് ആണെന്നും ഇസ്രയേൽ ആരോപിച്ചു. ഞായറാഴ്ച രാവിലെ നടന്ന ആക്രമണത്തിനു പിന്നിൽ ഇസ്രയേൽ ആണെന്ന് ആരോപണം ഉയർന്നതിനു പിന്നാലെയാണ് വിശദീകരണവുമായി ഇസ്രേയൽ ഡിഫൻസ് ഫോഴ്സ് (ഐ.ഡി.എഫ്) രംഗത്തെത്തിയത്...’’ തെളിവായി ‘ഹമാസിന്റെ തോക്കുധാരികൾ ആൾക്കൂട്ടത്തിനു നേർക്ക് വെടിയുതിർക്കുന്നതിന്റേത് എന്ന് അവകാശപ്പെട്ടുകൊണ്ടുള്ള ഡ്രോൺ ദൃശ്യങ്ങളും... ഐ.ഡി.എഫ് പുറത്തുവിട്ടു... അതേസമയം, ഇസ്രയേൽ വെടിവെപ്പിലാണ് പാലസ്തീൻകാർ കൊല്ലപ്പെട്ടതെന്നാണ് ഗാസ ആരോഗ്യ മന്ത്രാലയം പറഞ്ഞിരുന്നത്...’’
മാതൃഭൂമി റിപ്പോർട്ട് വായിക്കുന്ന ആരും ഐ.ഡി.എഫിന്റേതാണ് ശരിയായ അന്തിമഭാഷ്യം എന്ന് വിശ്വസിച്ചുപോകും. പത്രത്തിന്റെ അച്ചടിപ്പതിപ്പിൽ (ജൂൺ 3) ഈ വാർത്ത ഒഴിവാക്കിയിരിക്കുന്നു. പകരം, വെടിവെപ്പിനെക്കുറിച്ച് അന്വേഷണം വേണമെന്ന യു.എൻ സെക്രട്ടറി ജനറലിന്റെ ആവശ്യം എടുത്തുപറഞ്ഞിരിക്കുകയാണ്. ഇസ്രായേലി ഭാഷ്യത്തിന് ഓൺലൈൻ റിപ്പോർട്ടിൽ കൽപിച്ച പ്രാമുഖ്യവും വിശ്വാസ്യതയും പത്രത്തിനുതന്നെ ബോധ്യപ്പെട്ടിട്ടില്ല എന്നർഥം.
‘സഹായവിതരണ കേന്ദ്രം ആക്രമിച്ചത് ഹമാസെന്ന് ഇസ്രായേൽ’ എന്ന തലക്കെട്ടിൽ മംഗളത്തിൽ വാർത്തയുണ്ട്. അതിൽ മറുഭാഷ്യം പറയുന്നുണ്ടെങ്കിലും തലക്കെട്ടിലടക്കം ഇസ്രാേയൽ ഭാഷ്യത്തിനാണ് മേൽക്കൈ.
ഈ കൂട്ടക്കശാപ്പിന് ഇടവരുത്തിയത് ഇസ്രായേലാണ് എന്നത് നിസ്തർക്കമാണ്. ഫലസ്തീനിലേക്ക് ഭക്ഷണംപോലും തടഞ്ഞ് അവിടത്തുകാരെ പട്ടിണിക്കിട്ടു. ഭക്ഷ്യവിതരണമടക്കം കാര്യക്ഷമമായി നടത്തിയിരുന്ന യു.എൻ സഹായ ഏജൻസി (ഉൺറവ -UNRWA) ക്കെതിരെ വ്യാജ ആരോപണമുന്നയിച്ചും അവർക്കെതിരെ മാരക ആക്രമണം അഴിച്ചുവിട്ടും അവരെ നിഷ്ക്രിയമാക്കി. എന്നിട്ട്, പട്ടിണിക്കോലങ്ങളായ കുഞ്ഞുങ്ങളടക്കം വിശന്നു മരിക്കുന്ന വാർത്ത പുറത്തുവന്നപ്പോൾ, മൊസാദിന്റെ സൃഷ്ടിയെന്ന് കരുതപ്പെടുന്ന ഗസ്സ ഹ്യുമാനിറ്റേറിയൻ ഫൗണ്ടേഷൻ (ജി.എച്ച്.എഫ്) എന്ന ഇസ്രായേലി സംഘത്തിന്റെ ബാനറിൽ ആവശ്യത്തിന്റെ ചെറിയ അംശംപോലും വരാത്ത ഭക്ഷ്യവിഭവങ്ങളുമായി ഭക്ഷ്യവിതരണ കേന്ദ്രം തുറന്നു. അവിടെ ഒരു ചിട്ടയും ക്രമവുമില്ല. ആ ജനക്കൂട്ടത്തിലേക്കാണ് വെടിയുതിർത്തത്. ക്രമസമാധാന പാലനത്തിനായി ഇസ്രായേൽ പട്ടാളം മുന്നറിയിപ്പ് വെടി ഉതിർത്തിരുന്നതായി അവർതന്നെ സമ്മതിച്ചതാണ്.
‘വിറ്റ്കോഫ് കൂട്ടക്കശാപ്പ്’
യു.എസ് സർക്കാറിന്റെ പ്രത്യേക ദൂതനായ സ്റ്റീവ് വിറ്റ്കോഫ് ഇസ്രായേലിനെതിരായ വിമർശനങ്ങൾക്ക് മറയിടാൻ തയാറാക്കിയ പദ്ധതിയാണ് ഈ ജി.എച്ച്.എഫ് ആശ്വാസകേന്ദ്രം. പട്ടിണിക്കാരെ ഭക്ഷണം കാട്ടി വിളിച്ചുവരുത്തിയിട്ട് അവരെ കൊന്നുകളഞ്ഞതിനെ ‘വിറ്റ്കോഫ് കൂട്ടക്കൊല’ (Witkoff Massacre) എന്നാണ് ഫലസ്തീൻകാർ വിളിക്കുന്നത്. (ഒരു വർഷം മുമ്പത്തെ Flour Massacre ഓർക്കുക).
ജി.എച്ച്.എഫിന്റെ ഈ പരിപാടിയോട് യു.എൻ സഹകരിക്കുന്നില്ല. അതിനു കാരണം, ഈ രീതിതന്നെ അധാർമികമാണ് എന്നതത്രെ. സംഘർഷത്തിൽ ഉൾപ്പെട്ട കക്ഷികളല്ല ആശ്വാസപ്രവർത്തനം നടത്തേണ്ടത് എന്നതാണ് സർവാംഗീകൃത തത്ത്വം; അന്താരാഷ്ട്ര മാനുഷിക നിയമവും. മറിച്ചായാൽ ഭക്ഷ്യവിതരണമടക്കം ആയുധമായി ഉപയോഗിക്കപ്പെടാൻ സാധ്യതയുണ്ട്. ഇസ്രായേൽ അതുതന്നെയാണ് ചെയ്യുന്നതും. അതിനുവേണ്ടിക്കൂടിയാവണം ഉൺറവയെ നിർവീര്യമാക്കിയത്.
ഇത്തരത്തിൽ ഭക്ഷ്യവിതരണം നടത്തുന്നതിലെ അപ്രായോഗികത ചൂണ്ടിക്കാട്ടി ജി.എച്ച്.എഫിെന്റ എക്സിക്യൂട്ടിവ് ഡയറക്ടർ ജേയ്ക് വുഡ് രാജിവെച്ചിരുന്നു.
ഭക്ഷ്യവിതരണ കേന്ദ്രത്തിൽ വെടിയുതിർത്തത് ഇസ്രായേലി സേനയാണെന്ന് സ്വതന്ത്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തതാണ്. ജൂയിഷ് വോയ്സ് എന്ന ജൂതസംഘടന (Jewish Voice for Peace) റിപ്പോർട്ട് ചെയ്തതിങ്ങനെ: വിശന്നുവലഞ്ഞ കുടുംബങ്ങളെ റഫാ കേന്ദ്രത്തിലേക്ക് വിളിച്ചുവരുത്തി.
അവിടം അമേരിക്കൻ കൂലിപ്പടയാളികളുടെയും ഇസ്രായേലി സേനയുടെയും നിയന്ത്രണത്തിലായിരുന്നു. അവർ ഭക്ഷണം കൊതിച്ചെത്തിയവർക്കു നേരെ വെടിയുതിർത്തു.
ഡെമോക്രസി നൗ: വിശന്ന് അവശരായ റഫക്കാർക്കു നേരെ ഇസ്രായേലി പട്ടാളക്കാർ വെടിയുതിർത്തു.
കോമൺ ഡ്രീംസ്: വിറ്റ്കോഫ് കൂട്ടക്കൊല: ഇസ്രായേലി വെടിവെപ്പിൽ മരണം, പരിക്ക്.
സി.ബി.എസ് ന്യൂസ്: തിരക്ക് നിയന്ത്രണാതീതമായപ്പോൾ ഇസ്രായേലി പട്ടാളക്കാർ ആദ്യം മുന്നറിയിപ്പ് വെടി ഉതിർത്തു.
അൽജസീറ: നാട്ടുകാരെ ഉദ്ധരിച്ച് റിപ്പോർട്ട് ചെയ്തതും ഇസ്രായേലി സൈനികർ വെടിവെച്ചു എന്നാണ്.
ഡോക്ടേഴ്സ് വിതൗട്ട് ബോർഡേഴ്സ് (എം.എസ്.എഫ്) എന്ന ആഗോളസംഘടനയും അത് സ്ഥിരീകരിക്കുന്നു. നേരിട്ടുള്ള വിവരങ്ങളെന്ന നിലക്ക് ഈ റിപ്പോർട്ടുകൾക്ക് വിശ്വാസ്യതയുണ്ട്. മറിച്ച്, എണ്ണമറ്റ കള്ളങ്ങൾ പറഞ്ഞതായി തെളിഞ്ഞുകഴിഞ്ഞ സംഘമാണ് ഇസ്രായേലി സേന. ശിറീൻ ആഖില വധം, ഹിന്ദ് റജബ് വധം, അൽഅഹ്‍ലി ആശുപത്രി ബോംബിങ് തുടങ്ങി അനേകം സംഭവങ്ങളിൽ തങ്ങളുടെ പങ്ക് ആദ്യം നിഷേധിച്ചിട്ടുണ്ട് ഇസ്രായേലി സേന. എന്നാൽ, അവരാണ് അതെല്ലാം ചെയ്തതെന്ന് വ്യക്തമായ തെളിവുകളോടെ വിവിധ മാധ്യമങ്ങളും സംഘടനകളും ഇതിനകം സ്ഥാപിച്ചുകഴിഞ്ഞിട്ടുണ്ട്.
2023 ഒക്ടോബർ ഏഴിലെ സംഭവങ്ങളെ ചുറ്റിപ്പറ്റി ഹമാസിനെതിരെ അവർ ഇറക്കിയ അര ഡസനോളം ഭീകരകഥകൾ തെളിവുസഹിതം ഖണ്ഡിക്കപ്പെട്ടിട്ടുണ്ട്. (‘മീഡിയസ്കാനി’ൽ ഇവ പലപ്പോഴായി ഉദ്ധരിച്ചതാണ്.)
ഇസ്രായേൽ മാറ്റിമാറ്റി പറഞ്ഞത്
റഫായിലെ ‘വിറ്റ്കോഫ് കൂട്ടക്കൊല’യെപ്പറ്റി മാതൃഭൂമിയും മംഗളവും ഉദ്ധരിച്ച ഭാഷ്യം മാത്രമല്ല ഇസ്രായേലി സേന ഇറക്കിയിട്ടുള്ളത്.
ഐ.ഡി.എഫ് ആദ്യം പറഞ്ഞു (‘എക്സി’ലെ പോസ്റ്റ്) അങ്ങനെയൊരു സംഭവമേ നടന്നിട്ടില്ലെന്ന്. പക്ഷേ, ദൃക്സാക്ഷികളെടുത്ത വിഡിയോ ദൃശ്യങ്ങൾ പുറത്തുവന്നതോടെ ഇത് പൊളിഞ്ഞു.
അപ്പോൾ പറഞ്ഞു, എന്തോ നടന്നിട്ടുണ്ട്, പക്ഷേ, അത് സഹായകേന്ദ്രത്തിലല്ല അടുത്തെങ്ങോ ആണ് എന്ന്. ഇസ്രായേലി സേനക്ക് അതുമായി ബന്ധമില്ലത്രെ. എന്നിട്ട്, മറ്റൊരിടത്തെ ഭക്ഷ്യവിതരണത്തിന്റെ ചിത്രം ‘തെളിവാ’യി കാണിച്ചു. അതും പൊളിഞ്ഞു.
അടുത്തതായി വന്നു, മറ്റൊരു പ്രസ്താവന: ഇസ്രായേലി പട്ടാളക്കാർ വെടിവെച്ചു എന്നത് നേരാണ്. അത് ആകാശത്തേക്ക് മുന്നറിയിപ്പ് വെടി മാത്രമാണ്. ഈ വാദം ശരിയാണെന്ന് വന്നാൽപോലും അതിനുപിന്നാലെ ജനങ്ങൾക്കു നേരെ വെടിവെച്ചു എന്നതിന്റെ തെളിവുകൾ പുറത്തുവന്നു. രക്ഷപ്പെട്ടവരും പരിക്കേറ്റവരും പറഞ്ഞു, ഇസ്രായേലി പട്ടാളക്കാർ തലക്കും നെഞ്ചിനുമൊക്കെ വെടിവെച്ചു എന്ന്.
പിന്നെ വന്നു, നാലാം ഭാഷ്യം. വെടിവെച്ചത് നേരാണെങ്കിലും ആർക്കും പരിക്കില്ലത്രെ. എന്നാൽ, വൈകാതെ റെഡ്ക്രോസ് മറുതെളിവ് വെളിപ്പെടുത്തി –റഫായിലെ ഫീൽഡ് ആശുപത്രിയിൽ ഒറ്റയടിക്ക് 21 മൃതദേഹങ്ങളെത്തി; ഭക്ഷ്യവിതരണ കേന്ദ്രത്തിൽനിന്നായിരുന്നു അവ.
ഇത്രയുമായപ്പോഴാണ് മാതൃഭൂമിയും മറ്റും ഏറ്റുപിടിച്ച അഞ്ചാം ഭാഷ്യം വരുന്നത്. വെടിവെപ്പുണ്ടായി, ആളുകൾ കൊല്ലപ്പെട്ടു എന്നതൊക്കെ നേര്. പക്ഷേ, അത് ചെയ്തത് ഹമാസാണ്. തെളിവായി ഇസ്രായേൽ സേന വിഡിയോ ദൃശ്യങ്ങൾ നൽകി. (മാതൃഭൂമി, മംഗളം വാർത്തകളിൽ ഇത് ഉദ്ധരിക്കുന്നുണ്ട്.) പക്ഷേ, അതിൽ വെടിവെപ്പില്ല. മാത്രമല്ല, ആ ദൃശ്യം റഫായിലേതല്ല, ഖാൻ യൂനിസിൽനിന്നുള്ളതാണ്. അതിലുള്ളത് ഹമാസിന്റെ അക്രമമല്ല, ഇസ്രായേലി പിന്തുണയുള്ള കൊള്ളസംഘങ്ങൾ നടത്തുന്ന അക്രമമാണ്.
‘യൂറോ-മെഡ് ഹ്യൂമൻ റൈറ്റ്സ് മോണിറ്റർ’ ഈ വിഡിയോ വ്യാജം പൊളിച്ചുകാട്ടി. റഫാ സംഭവം നടന്ന് 15 മണിക്കൂർ കഴിഞ്ഞ് ഇസ്രായേൽ സേന പുറത്തുവിട്ട ദൃശ്യങ്ങൾ ആവശ്യത്തിന് എഡിറ്റ് ചെയ്തതിന്റെ ലക്ഷണങ്ങളുമുണ്ടത്രെ.
ഫലസ്തീൻകാർ വല്ലാതെ യാതന അനുഭവിക്കുന്നുണ്ട്. നമ്മുടെ പത്രങ്ങൾക്ക് നേരു പറയാനാകില്ലെങ്കിൽ വേണ്ട, വംശഹത്യക്ക് മറതീർക്കുന്ന പ്രചാരണങ്ങൾക്ക് ഉച്ചഭാഷിണികളാകാതിരിക്കുകയെങ്കിലും ചെയ്യാമല്ലോ.