റാങ്കിങ്ങിൽ മുന്നോട്ട്; മികവിൽ താഴോട്ട്

യു.എൻ അന്താരാഷ്ട്ര മാധ്യമ സ്വാതന്ത്ര്യദിനമായിരുന്നു മേയ് മൂന്ന്. പതിവുപോലെ ‘റിപ്പോർട്ടേഴ്സ് വിതൗട്ട് ബോർഡേഴ്സ്’ (ആർ.എസ്.എഫ്) എന്ന മാധ്യമനിരീക്ഷണ പ്രസ്ഥാനം അതിന്റെ വാർഷിക മാധ്യമ സ്വാതന്ത്ര്യ സൂചിക പുറത്തിറക്കി. ഇന്ത്യയുടെ സ്ഥാനം (180 രാജ്യങ്ങളുടെ കൂട്ടത്തിൽ) 151 ആണ്. കഴിഞ്ഞ വർഷത്തെ 159ാം സ്ഥാനത്തുനിന്ന് എട്ട് സ്ഥാനങ്ങളുടെ മുന്നേറ്റം. ഇത്രയേറെ പുരോഗതി ഇന്ത്യയിൽ മാധ്യമ സ്വാതന്ത്ര്യത്തിലുണ്ടായോ എന്ന് ആശ്ചര്യപ്പെടാം. വാസ്തവത്തിൽ, റാങ്ക് ഉയർന്നെങ്കിലും മികവ് കൂടിയിട്ടില്ല എന്ന് സൂചികയിൽനിന്ന് തന്നെ മനസ്സിലാകും. ഇന്ത്യയുടെ സ്ഥാനം മെച്ചപ്പെടാൻ കാരണം ഇവിടെ കാര്യങ്ങൾ മെച്ചപ്പെട്ടതല്ല, മറിച്ച്,...
Your Subscription Supports Independent Journalism
View Plans- Unlimited access to Madhyamam Weekly Articles and Archives ........
- Experience ‘Ad Free’ article pages
യു.എൻ അന്താരാഷ്ട്ര മാധ്യമ സ്വാതന്ത്ര്യദിനമായിരുന്നു മേയ് മൂന്ന്. പതിവുപോലെ ‘റിപ്പോർട്ടേഴ്സ് വിതൗട്ട് ബോർഡേഴ്സ്’ (ആർ.എസ്.എഫ്) എന്ന മാധ്യമനിരീക്ഷണ പ്രസ്ഥാനം അതിന്റെ വാർഷിക മാധ്യമ സ്വാതന്ത്ര്യ സൂചിക പുറത്തിറക്കി. ഇന്ത്യയുടെ സ്ഥാനം (180 രാജ്യങ്ങളുടെ കൂട്ടത്തിൽ) 151 ആണ്. കഴിഞ്ഞ വർഷത്തെ 159ാം സ്ഥാനത്തുനിന്ന് എട്ട് സ്ഥാനങ്ങളുടെ മുന്നേറ്റം.
ഇത്രയേറെ പുരോഗതി ഇന്ത്യയിൽ മാധ്യമ സ്വാതന്ത്ര്യത്തിലുണ്ടായോ എന്ന് ആശ്ചര്യപ്പെടാം. വാസ്തവത്തിൽ, റാങ്ക് ഉയർന്നെങ്കിലും മികവ് കൂടിയിട്ടില്ല എന്ന് സൂചികയിൽനിന്ന് തന്നെ മനസ്സിലാകും. ഇന്ത്യയുടെ സ്ഥാനം മെച്ചപ്പെടാൻ കാരണം ഇവിടെ കാര്യങ്ങൾ മെച്ചപ്പെട്ടതല്ല, മറിച്ച്, വേറെ കുറെ രാജ്യങ്ങളിൽ സ്ഥിതി കൂടുതൽ മോശമായതാണ്. കുറെ നാടുകൾ നമ്മെക്കാൾ മോശമായപ്പോൾ ആ ആനുകൂല്യമാണ് സൂചികയിൽ പ്രതിഫലിച്ചത്.
2024ൽ 159ാം സ്ഥാനത്തായിരുന്ന ഇന്ത്യ, അതിന് മുമ്പത്തെ െകാല്ലം 161ലായിരുന്നു. അന്നും ‘ആർ.എസ്.എഫ്’ അതിന്റെ കാരണമായി ചൂണ്ടിക്കാട്ടിയത് ഇതേ ആപേക്ഷികാനുകൂല്യമാണ്: മറ്റുള്ളവർ കൂടുതൽ താഴോട്ട് പതിച്ചതുമൂലം നാം മേലോട്ട് പൊങ്ങിയതായി തോന്നിച്ചെന്നു മാത്രം. അയൽപക്കത്തെ അവസ്ഥ നോക്കിയാൽ ബംഗ്ലാദേശ്, ശ്രീലങ്ക, മാലദ്വീപ്, നേപ്പാൾ തുടങ്ങിയവ ഇക്കൊല്ലം നമ്മെക്കാൾ മാധ്യമസ്വാതന്ത്ര്യമുള്ളവയുടെ കൂട്ടത്തിലാണ്. നമ്മെക്കാൾ മോശമാണ് ഭൂട്ടാൻ, പാകിസ്താൻ, മ്യാന്മർ, അഫ്ഗാനിസ്താൻ, ചൈന തുടങ്ങിയവ.
മാധ്യമ സ്വാതന്ത്ര്യ സൂചിക, രാജ്യങ്ങളെ അഞ്ചായി തരംതിരിക്കാറുണ്ട്. നല്ലത് (പൂർണ സ്വാതന്ത്ര്യമുള്ളത്), തൃപ്തികരം, പ്രശ്നമുള്ളത്, പ്രയാസകരം, അതിഗുരുതരം എന്നിവയാണ് ഈ അഞ്ച് ഗണങ്ങൾ. 2019 മുതൽ 2021 വരെ നാം ‘പ്രശ്നമുള്ള’ രാജ്യം മാത്രമായിരുന്നു –മാധ്യമസ്വാതന്ത്ര്യത്തിന് ചില പ്രശ്നങ്ങൾ നേരിടേണ്ടിവരുന്ന രാജ്യം. 2022ൽ ‘പ്രയാസകരം’ എന്ന ഗണത്തിലേക്ക് താഴ്ന്നു. 2023 മുതൽ പിന്നെയും താഴ്ന്ന് ‘അതിഗുരുതരം’ ഗണത്തിലാണ്.
ഇക്കൊല്ലത്തെ സൂചികക്കൊപ്പമുള്ള ഇന്ത്യയെ സംബന്ധിക്കുന്ന പ്രധാന കാര്യങ്ങളിൽ ചിലത്:
–നരേന്ദ്ര മോദി ഭരണമേറ്റശേഷം ഇന്ത്യൻ മാധ്യമമേഖല ‘അനൗദ്യോഗിക അടിയന്തരാവസ്ഥ’യിലാണ്.
–ബി.ജെ.പി സർക്കാറും വാണിജ്യ കുടുംബങ്ങളും നല്ല ചങ്ങാത്തം സ്ഥാപിച്ചിട്ടുണ്ട്. റിലയൻസ് ഗ്രൂപ്പിന് മാത്രം 70 മാധ്യമങ്ങൾ സ്വന്തമായുണ്ട്. 2022ൽ അദാനി എൻ.ഡി.ടി.വി സ്വന്തമാക്കി. ഇതോടെ ഇന്ത്യൻ മാധ്യമരംഗത്ത് ബഹുസ്വരത നഷ്ടമായി.
–അടുത്ത കാലത്തായി കാണപ്പെടുന്ന ‘ഗോദി മീഡിയ’ (വിധേയ മാധ്യമ) സംസ്കാരവും ബഹുസ്വരതക്ക് ഭീഷണിയായിട്ടുണ്ട്.
–വാർത്താസമ്മേളനം നടത്താത്ത പ്രധാനമന്ത്രി ഇഷ്ടക്കാർക്ക് മാത്രം അഭിമുഖം നൽകുന്നു.
–വിമർശിക്കുന്ന മാധ്യമപ്രവർത്തകരെ ഭരണകക്ഷിയും വേട്ടയാടുന്നു.
–ടെലികോം നിയമം, പ്രക്ഷേപണ നിയമം, ഡിജിറ്റൽ ഡേറ്റ നിയമം തുടങ്ങിയവ സർക്കാറിന് സെൻസർ അധികാരം നൽകുന്നവയാണ്.
–പ്രതിവർഷം ശരാശരി രണ്ടോ മൂന്നോ മാധ്യമപ്രവർത്തകർ കൊല്ലപ്പെടുന്ന ഇന്ത്യയിൽ മാധ്യമപ്രവർത്തനം ആപൽക്കരമായ തൊഴിലായിട്ടുണ്ട്. ഓൺലൈൻ വേട്ടയടക്കം ഭരണപക്ഷക്കാരിൽനിന്നുണ്ടാകുന്നു.
ഇസ്രായേൽ എന്ന ഭീഷണി
ആഗോള മാധ്യമസ്വാതന്ത്ര്യത്തിന് ഇന്ന് ഏറ്റവും വലിയ ഭീഷണി ഇസ്രായേലാവണം. ഫലസ്തീൻ ജേണലിസ്റ്റുകളെ തിരഞ്ഞുപിടിച്ച് കൊല്ലുന്ന രീതി ഇതിനകം ശ്രദ്ധിക്കപ്പെട്ടിട്ടുണ്ട്. ഇപ്പോഴത്തെ വംശഹത്യക്കിടെ 200ലേറെ ഫലസ്തീൻ ജേണലിസ്റ്റുകളെ അവർ കൊന്നു. ഇതിന് പുറമെയാണ് മാധ്യമ സെൻസർഷിപ്. ഇസ്രായേലിൽ മുമ്പില്ലാത്തവിധം വാർത്താനിയന്ത്രണം ഉണ്ട്. 2024ൽ മാത്രം 1635 ലേഖനങ്ങൾ വിലക്കി. 6265 എണ്ണം ഭാഗികമായി മാത്രം പ്രസിദ്ധപ്പെടുത്താനനുവദിച്ചു (കണക്കുകൾ +972 മാഗസിൻ ശേഖരിച്ചത്). മാധ്യമങ്ങളെയും മാധ്യമപ്രവർത്തകരെയും സായുധാക്രമണത്തിലൂടെ ഇല്ലാതാക്കുന്ന രീതി ഏറ്റവും പ്രകടമായി നടപ്പാക്കുന്നത് ഇസ്രായേലാണ്. മറ്റു പല രാജ്യങ്ങളിലും റിപ്പോർട്ടർമാർ വധിക്കപ്പെടുകയോ വേട്ടയാടപ്പെടുകയോ ചെയ്യപ്പെടുന്നുണ്ട്. മാധ്യമങ്ങൾ നേരിടുന്ന ഭീഷണിയുടെ ഏറ്റവും ദൃശ്യമായ രൂപമാണിത്. അതേ സമയം, അത്രതന്നെ ദൃശ്യമല്ലാത്ത വലിയ ഒരപകടം അവ നേരിടുന്നുണ്ട്.
ശാരീരിക ഭീഷണികൾ മുൻവർഷങ്ങളിൽതന്നെ പലേടത്തും മാധ്യമപ്രവർത്തനത്തെ ആപൽക്കരമായ തൊഴിലാക്കിത്തീർത്തിരുന്നു. ഇക്കൊല്ലം ആദ്യമായി മറ്റൊരപകടംകൂടി ഉഗ്രരൂപം പൂണ്ടിരിക്കുന്നു: സാമ്പത്തിക പ്രതിസന്ധി. സാമ്പത്തിക ഭീഷണി മാധ്യമങ്ങൾക്കു മുന്നിൽ മറ്റൊരു മഹാപ്രശ്നമായി ഇക്കൊല്ലം മാറിക്കഴിഞ്ഞതായി ‘ആർ.എസ്.എഫ്’ റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. ലോകമെങ്ങും 85 ശതമാനത്തിലധികം നാടുകളിൽ മാധ്യമങ്ങൾക്ക് സാമ്പത്തിക സ്ഥിരത നഷ്ടപ്പെട്ടിട്ടുണ്ട്. മൂന്നിലൊന്നിലധികം രാജ്യങ്ങളിൽ മാധ്യമ സ്ഥാപനങ്ങൾ അടച്ചുപൂട്ടേണ്ടിവന്നിട്ടുണ്ട്. സാമ്പത്തിക പ്രശ്നങ്ങളും അവ ആയുധമാക്കിക്കൊണ്ടുള്ള രാഷ്ട്രീയ സമ്മർദങ്ങളുമാണ് കാരണം. അമേരിക്കയിൽ ട്രംപ് ഭരണത്തിൽ വൻ മാധ്യമ സ്ഥാപനങ്ങൾവരെ വേട്ടയാടപ്പെടുന്നു; സാമ്പത്തിക പരാധീനത പ്രാദേശിക മാധ്യമങ്ങളെ ശ്വാസംമുട്ടിക്കുന്നു. ജീവിക്കാൻ അത്യാവശ്യം വേണ്ട വരുമാനം കിട്ടുന്നില്ലെന്ന പരാതി നാല് യു.എസ് നഗരങ്ങളിലെ മാധ്യമപ്രവർത്തകർ ‘ആർ.എസ്.എഫു’മായി പങ്കുവെച്ചു.
സമൂഹമാധ്യമ കമ്പനികളായ ഫേസ്ബുക്ക്, ആപ്പ്ൾ, മൈക്രോസോഫ്റ്റ്, ഗൂഗ്ൾ, എക്സ്, ആമസോൺ തുടങ്ങിയ ടെക് ഭീമന്മാർ പാരമ്പര്യ മാധ്യമങ്ങളെ വിഴുങ്ങിത്തുടങ്ങി. ഇന്ന് അവയിലേക്ക് ഒഴുകുന്ന പരസ്യപ്പണം മുമ്പ് പാരമ്പര്യ മാധ്യമങ്ങൾക്കാണ് ലഭിച്ചിരുന്നത്. പരസ്യവരുമാനത്തെ ആശ്രയിക്കാനാവാത്ത തരത്തിൽ ആ വരുമാനം പാരമ്പര്യ മാധ്യമങ്ങൾക്ക് നഷ്ടപ്പെട്ടുകഴിഞ്ഞു. ഈ സാമ്പത്തിക പ്രതിസന്ധി രൂക്ഷമായിട്ടുണ്ടെന്ന് ആർ.എസ്.എഫിന്റെ സൂചിക വ്യക്തമാക്കുന്നു. ‘‘സാമ്പത്തിക സ്വാശ്രയത്വമില്ലാതെ സ്വതന്ത്ര മാധ്യമങ്ങൾ അസാധ്യമാണെ’’ന്ന് ആർ.എസ്.എഫിന്റെ യു.കെ ഡയറക്ടർ ഫിയോന ഓബ്രയൻ ചൂണ്ടിക്കാട്ടുന്നു. മാധ്യമങ്ങളെ വരുതിയിൽ നിർത്താൻ ഭരണകൂടങ്ങൾക്കും കോർപറേറ്റുകൾക്കും ഇത് അവസരം നൽകുന്നു.
പ്രതിസന്ധികളേറെ
ആർ.എസ്.എഫ് അതിന്റെ മാധ്യമ സ്വാതന്ത്ര്യ സൂചിക തയാറാക്കിത്തുടങ്ങിയശേഷം 2025ൽ ആദ്യമായി പ്രത്യക്ഷപ്പെട്ട ചില തീവ്ര പ്രതിസന്ധികൾ ഉണ്ട്. മിക്ക പാരമ്പര്യ മാധ്യമങ്ങളെയും സ്വതന്ത്രമായി പ്രവർത്തിക്കാൻ അനുവദിക്കാത്ത തരത്തിൽ, ഒരുപക്ഷേ അടച്ചുപൂട്ടേണ്ട തരത്തിൽ, സാമ്പത്തിക പ്രതിസന്ധി കൂടി പിടിമുറുക്കിയത് ഇവയിൽ ഒന്നു മാത്രം. മറ്റൊരു കാര്യം: സൂചികയുടെ ചരിത്രത്തിൽ ആദ്യമായിട്ടാണ് ലോക രാജ്യങ്ങളിൽ പകുതിയിലും മാധ്യമ പ്രവർത്തനം വളരെ മോശം അവസ്ഥയിലെത്തുന്നത്. മാധ്യമസ്വാതന്ത്ര്യം പൂർണ തോതിൽ നിലനിൽക്കുന്ന ഇടങ്ങൾ നന്നേ കുറഞ്ഞിരിക്കുന്നു. ലോക ജനസംഖ്യയുടെ നൂറിലൊന്നു മാത്രമേ അത്തരം ഇടങ്ങളിൽ വസിക്കുന്നുള്ളൂ. മാധ്യമസ്വാതന്ത്ര്യം നഷ്ടപ്പെടുത്തുന്ന ഘടകങ്ങളിൽ പ്രധാനപ്പെട്ട ഒന്നായിട്ടുണ്ട് സാമ്പത്തിക സുസ്ഥിരതയുടെ നഷ്ടം.
സൂചികയോടൊപ്പം ആർ.എസ്.എഫ് ഇറക്കുന്ന ഭൂപടത്തിൽ മാധ്യമസ്വാതന്ത്ര്യത്തിന്റെ തോതനുസരിച്ച് രാജ്യങ്ങൾക്ക് നിറംകൊടുക്കാറുണ്ട്. സ്വാതന്ത്ര്യമുള്ളവക്ക് പച്ച, കുറഞ്ഞവക്ക് ചുവപ്പ് എന്നിങ്ങനെ. ഇന്ത്യ കുറച്ചായി കടും ചുവപ്പ് രാശിയിലാണ് (മാധ്യമപ്രവർത്തനം അതിഗുരുതര സ്ഥിതിയിൽ എന്ന് സൂചന). ഇക്കൊല്ലം കൂടുതൽ രാജ്യങ്ങൾ കടും ചുവപ്പിലായിട്ടുണ്ട്. കഴിഞ്ഞ വർഷം 36 ആയിരുന്നു; ഈ വർഷം 42. മാധ്യമസ്ഥാപനങ്ങൾ ഏതാനും പണക്കാരിൽ കേന്ദ്രീകരിക്കുന്നതും വാർത്താ സ്വാതന്ത്ര്യം നഷ്ടപ്പെടുത്തുന്നുണ്ട്. പണക്കാരും ടെക് ഭീമന്മാരും ചേർന്ന് രൂപപ്പെടുന്ന കുത്തകകൾ വാർത്തകളെ വൻതോതിൽ സ്വാധീനിക്കുകയും വഴിതെറ്റിക്കുകയും ചെയ്യുന്നുണ്ട്.