Begin typing your search above and press return to search.

പതിവുകൾ പിഴുതെറിഞ്ഞ് പരിമിതികൾ പഴങ്കഥകളാക്കുന്ന പെണ്ണുങ്ങൾ

പതിവുകൾ പിഴുതെറിഞ്ഞ് പരിമിതികൾ   പഴങ്കഥകളാക്കുന്ന പെണ്ണുങ്ങൾ
cancel

ബംഗളൂരു അന്താരാഷ്ട്ര ചലച്ചിത്രമേളയിൽ പ്രദർശിപ്പിച്ച രണ്ടു സ്ത്രീപക്ഷ സിനിമകളെ കുറിച്ച്​ എഴുതുന്നു. ഇറാൻ ചിത്രമായ My Favourite Cake, സ്പാനിഷ് ചിത്രമായ Memories of a Burning Body എന്നിവയിൽ സ്​ത്രീ അവസ്ഥകൾ എങ്ങനെയാണ്​ ആവിഷ്കരിക്കപ്പെടുന്നത്​? യാഥാസ്ഥിതിക സമൂഹത്തിൽ ഒരു വയോധികയുടെ പരിമിതികൾ എന്തൊക്കെയാണെന്നു എണ്ണിപ്പറയേണ്ട കാര്യമുണ്ടെന്നു തോന്നുന്നില്ല. അവരുടെ അതിരുകൾ സമൂഹം കൃത്യമായി വരച്ചു ചേർത്തിട്ടുണ്ട്. സ്വാതന്ത്ര്യം എന്നത് കേട്ടുകേൾവി മാത്രമായിരുന്ന കാലഘട്ടങ്ങളിലൂടെ ജീവിതം തള്ളിനീക്കേണ്ടി വന്ന അനേകം തലമുറക്കണ്ണികൾ ഇന്നും അതിൽനിന്നും മുക്തി നേടാനാവാതെ ഹോമിക്കപ്പെടുന്നു. വാർധക്യത്തിന്റെ...

Your Subscription Supports Independent Journalism

View Plans
  • Unlimited access to Madhyamam Weekly Articles and Archives
  • ........
  • Experience ‘Ad Free’ article pages
ബംഗളൂരു അന്താരാഷ്ട്ര ചലച്ചിത്രമേളയിൽ പ്രദർശിപ്പിച്ച രണ്ടു സ്ത്രീപക്ഷ സിനിമകളെ കുറിച്ച്​ എഴുതുന്നു. ഇറാൻ ചിത്രമായ My Favourite Cake, സ്പാനിഷ് ചിത്രമായ Memories of a Burning Body എന്നിവയിൽ സ്​ത്രീ അവസ്ഥകൾ എങ്ങനെയാണ്​ ആവിഷ്കരിക്കപ്പെടുന്നത്​?

യാഥാസ്ഥിതിക സമൂഹത്തിൽ ഒരു വയോധികയുടെ പരിമിതികൾ എന്തൊക്കെയാണെന്നു എണ്ണിപ്പറയേണ്ട കാര്യമുണ്ടെന്നു തോന്നുന്നില്ല. അവരുടെ അതിരുകൾ സമൂഹം കൃത്യമായി വരച്ചു ചേർത്തിട്ടുണ്ട്. സ്വാതന്ത്ര്യം എന്നത് കേട്ടുകേൾവി മാത്രമായിരുന്ന കാലഘട്ടങ്ങളിലൂടെ ജീവിതം തള്ളിനീക്കേണ്ടി വന്ന അനേകം തലമുറക്കണ്ണികൾ ഇന്നും അതിൽനിന്നും മുക്തി നേടാനാവാതെ ഹോമിക്കപ്പെടുന്നു.

വാർധക്യത്തിന്റെ ഒറ്റപ്പെടലുകളും ഏകാന്തതയുമെല്ലാം ആവിഷ്‍കരിക്കുന്ന സിനിമകൾ ലോകസിനിമയിലുൾപ്പെടെ പലകാലങ്ങളിലായി പുറത്തിറങ്ങിയെങ്കിലും അവർക്ക് നിഷിദ്ധമായ പ്രണയവും രതിയുമെല്ലാം അപ്പോഴും ഒരു തുറന്നെഴുത്തിന് പൂർണമായി സജ്ജമാവുന്നില്ലെന്നു കാണാം. ഈ വർഷത്തെ ബംഗളൂരു അന്താരാഷ്ട്ര ചലച്ചിത്രമേളയിൽ പ്രദർശിപ്പിച്ച രണ്ടു സ്ത്രീപക്ഷ സിനിമകളെ കുറിച്ചാണ് ഈ കുറിപ്പ്. വൈകിയ വേളയിലാണെങ്കിലും ഞങ്ങൾ ജീവിക്കാൻ തുടങ്ങട്ടെ എന്നുറ​െക്ക പ്രഖ്യാപിക്കുന്ന സ്ത്രീ കഥാപാത്രങ്ങളാണ് ഇതിൽ. സദാചാര സംഹിതകളിൽ വിശ്വസിക്കാതെ ജീവിതത്തെ അതിന്റെ വന്യതയോടെ അഭിമുഖീകരിക്കാനാണ് ഇതിലെ സ്ത്രീ കഥാപാത്രങ്ങൾ ശ്രമിക്കുന്നതെങ്കിലും ദേശം മാറുമ്പോൾ അവരുടെ ആശങ്കകളും മാറുന്നു എന്നു കാണാം.

ഇറാൻ ചിത്രമായ ‘My favourite Cake’ എന്ന സിനിമയിൽ മാഹിൻ എന്ന കഥാപാത്രം 70കാരിയാണ്. 40 വയസ്സിൽ ഭർത്താവ് മരിച്ച അവർ വർഷങ്ങളായി തെഹ്റാനിലെ വീട്ടിൽ ഏകാന്തജീവിതം നയിക്കുകയാണ്. മകൾ വിദേശത്തു കുടുംബവുമായി താമസിക്കുന്നു. ഇടക്കുള്ള വിഡിയോ കാൾ മുഴുമിക്കാൻപോലും മകൾക്ക് സമയമില്ല. മാഹിൻ ഇടുങ്ങിയ ചുവരുകൾക്കുള്ളിലാണെങ്കിലും അവരുടെ മനസ്സ് യാഥാസ്ഥിതിക ചിന്തകൾക്ക് പുറത്താണ്. അവിടെ വിലക്കുകളെ അവർ വകവെക്കുന്നില്ല. സ്നേഹം, പ്രണയം, പരിഗണന എന്നിവക്കുവേണ്ടി അലയുന്ന മനസ്സിനൊപ്പം ഒരു രഹസ്യ ലക്ഷ്യവുമായി അവരും ഇറങ്ങിത്തിരിക്കുകയാണ്. ഇടക്ക് സമപ്രായക്കാരായ കൂട്ടുകാരികളുമൊത്തുള്ള നിമിഷങ്ങൾ മാഹിന്റെ ഏകാന്തതക്ക് കുറെയേറെ ശമനം നൽകുന്നുണ്ടെങ്കിലും സ്നേഹത്തിനും കരുതലിനും വേണ്ടിയാണ് അവരുടെ മനസ്സ് അലയുന്നത്.

പാർക്കിലും കോഫിഷോപ്പിലും ബേക്കറി ക്യൂവിലുമെല്ലാം അവർ ആ ലക്ഷ്യത്തെ തേടുന്നു. ഒടുവിൽ പെൻഷൻകാർക്കുള്ള ഭക്ഷണ വൗച്ചറുകൾ ലഭിക്കുന്ന ഒരു ഹോട്ടലിൽ ​െവച്ച് മാഹിൻ അയാളെ കണ്ടുമുട്ടുകയാണ്. തന്റെ അതേ പ്രായമുള്ള ഫറമാസും ഏകാന്തജീവിതം നയിക്കുന്ന വ്യക്തിയാണ്. വർഷങ്ങൾക്കു മുമ്പ് ഭാര്യ തന്നെ ഉപേക്ഷിച്ചുപോയതായി ഫറമാസ് മാഹിനോട് പറയുന്നുണ്ട്. നഗരത്തിൽ ടാക്സി ഡ്രൈവറായ ഫറമാസ് മുൻ സൈനികൻകൂടിയാണ്. മാഹിൻ ഫറമാസിനെ തന്റെ ഫ്ലാറ്റിലേക്ക് ക്ഷണിക്കുകയാണ്. പതിറ്റാണ്ടുകളായി അടക്കപ്പെട്ട അവരുടെ ജീവിതം ഒരു ദിവസത്തിലേക്ക് തുറക്കപ്പെടുന്ന കാഴ്ചയാണ് പിന്നീട് പ്രേക്ഷകർക്ക് മുന്നിൽ തെളിയുന്നത്.

ഒരു വലിയ അലച്ചിലിനൊടുവിൽ തന്റെ ലക്ഷ്യം നിറവേറിയ സന്തോഷം മാഹിന്റെ വാക്കിലും നോക്കിലും പ്രവൃത്തിയിലുമെല്ലാം നിറഞ്ഞു കവിയുന്നത് കാണാം. അവരുടെ ഏകാന്തതയെ ആഴത്തിൽ ഒപ്പിയെടുക്കുന്നതാണ് ഫറമാസിനെ കണ്ടുമുട്ടുന്നതിനു മുമ്പുള്ള ഓരോ ഷോട്ടുകളും. അടങ്ങാത്ത ലൈംഗിക തൃഷ്ണകൊണ്ടു മാത്രം അന്യപുരുഷനെ അസമയത്ത് വീട്ടിൽ വിളിച്ചുവരുത്തിയ എഴുപതുകാരിയെന്നു മാത്രം മുദ്ര കുത്തുന്ന സമൂഹത്തിനു നേരെയുള്ള ഒരു പകപോക്കൽകൂടിയാണ് ഈ സിനിമ. താൻ പ്രണയിയെ കണ്ടെത്തുകയും തന്റെ ജൈവിക അവകാശങ്ങളെ തൃപ്തിപ്പെടുത്തുകയും ചെയ്യും എന്ന് മാഹിൻ പ്രഖ്യാപിക്കുന്നത് കടുത്ത മത ചട്ടക്കൂടുകൾ നിലനിൽക്കുന്ന ഇറാൻ പോലുള്ള രാജ്യത്തിന്റെ സാമൂഹിക പരിസരത്തുനിന്നുകൂടിയാണ് എന്നതാണ് ചിത്രത്തിന്റെ ഒരു ഹൈലൈറ്റ്.

മെമ്മറീസ്​ ഒാഫ്​ എ ബേണിങ് ബോഡി -ഒരു രംഗം

ഫറമാസിനൊപ്പമുള്ള നിമിഷങ്ങളിൽ പലപ്പോഴും ഭയം ഒരു ആവരണമായി മാഹിന്റെ ചിന്തകളെ പൊതിയുന്നുണ്ടെങ്കിലും ഒടുക്കംവരെ അവയെ വളരെ പക്വതയോടെയാണ് അവർ നേരിടുന്നത്. ഫറമാസിനൊപ്പം നൃത്തംചെയ്യുകയും ഫോട്ടോ എടുക്കുകയുംചെയ്യുന്ന മാഹിൻ കാണുമ്പോൾ എപ്പോഴും പ്രേമം തോന്നുന്ന പുരുഷനെയാണ് താൻ ആഗ്രഹിക്കുന്നത് എന്ന് പറയുന്നുണ്ട്.

പ്രേക്ഷകരെ അത്യധികം നിരാശയിലാഴ്ത്തുന്ന പര്യവസാനമാണ് ആ ജീവിതത്തെ കൂടുതൽ ആഴത്തിലറിയാൻ പ്രാപ്തമാക്കുന്നതും ഒരു വിചിന്തനത്തിനു വഴിതുറക്കുന്നതും. എഴുപതുകാരിക്ക് പ്രണയമോ സെക്സോ എന്നൊക്കെയുള്ള ചിന്തകൾകൊണ്ട് വീർപ്പുമുട്ടുന്നവർക്ക് നേരെയുള്ള വിമർശനം മാത്രമല്ല ചിത്രം. ഇറാനിലെ സദാചാര പൊലീസിനും മത നേതൃത്വത്തിനും നൽകുന്ന തിരിച്ചടികൂടിയാണ്. ശരിയായി ഹിജാബ് ധരിച്ചില്ല എന്ന കാരണത്താൽ 2022ൽ ഇറാനിൽ കസ്റ്റഡിയിൽ മരിച്ച മഹ്‌സ അമ്‌നിയുടെ മരണം ലോകവ്യാപകമായി പ്രതിഷേധം ഉയർത്തിയെങ്കിലും ഇന്നും ഇറാനിൽ മതപൊലീസിന്റെ ഇടപെടൽ അതേ തീവ്രതയോടെ നിലനിൽക്കുന്നു എന്ന് ചിത്രത്തിൽ കാണാം.

ഹിജാബ് ധരിച്ചില്ല എന്ന കാരണത്താൽ സദാചാര പൊലീസ് ഭീഷണിപ്പെടുത്തി പിന്തുടരുന്ന ഒരു പെൺകുട്ടി പാർക്കിൽ നിൽക്കുന്ന മാഹിന്റെ മുന്നിലാണ് എത്തിപ്പെടുന്നത്. ഹിജാബ് കർശനമല്ലാതിരുന്ന ഒരു കാലത്തെ ദുഃഖത്തോടെ ഓർക്കുന്ന മാഹിൻ അവരുടെ പിടിയിൽനിന്ന് ആ പെൺകുട്ടിയെ രക്ഷിക്കുകയാണ് ചെയ്യുന്നത്. ചിത്രത്തിന്റെ സംവിധായകരായ മറിയം ഗൊദ്ദാമിനെയും ബെഹ്‌താഷ് സനീഹയെയും ചിത്രത്തിന്റെ പ്രീമിയറിൽ പങ്കെടുക്കാൻ ബർലിനിലേക്ക് പോകുന്നത് ഭരണകൂടം തടഞ്ഞിരുന്നു. ചിത്രം റിലീസ് ചെയ്യുന്നതിന് ആറുമാസം മുമ്പ്, അവരുടെ പ്രൊഡക്ഷൻ ഓഫിസുകൾ റെയ്ഡ് ചെയ്യുകയും കമ്പ്യൂട്ടറുകളും ഹാർഡ് ഡ്രൈവുകളും കണ്ടുകെട്ടുകയുംചെയ്തു. പക്ഷേ, ഭാഗ്യവശാൽ ചലച്ചിത്ര നിർമാതാക്കൾ മറ്റൊരു രാജ്യത്ത് ഒരു പകർപ്പ് സൂക്ഷിച്ചിരുന്നു. സ്ത്രീകൾ മുടി പ്രദർശിപ്പിക്കുകയും ഹിജാബ് ധരിക്കാതിരിക്കുകയും ചെയ്യുന്ന രംഗങ്ങൾ അധികാരികൾക്ക് ലഭിച്ചിരുന്നു എന്നാണ് പറയുന്നത്.

ഏഷ്യൻ സിനിമയായാലും യൂറോപ്യൻ സിനിമയായാലും സ്ത്രീജീവിതങ്ങളെ പ്രായത്തിനനുസരിച്ച് നെഗറ്റീവ് വീക്ഷണ കോണിൽനിന്ന് ചിത്രീകരിക്കുന്ന രീതി ഏറക്കുറെ അവരുടെ ജീവിതത്തെ സ്വാധീനിച്ചിട്ടുണ്ട് എന്നു പറയാം. മലയാള സിനിമയിലാണെങ്കിൽ നിശ്ചിത വയസ്സ് കഴിഞ്ഞാൽ ഉദാഹരണത്തിന് ഹിന്ദു കുടുംബമാണെങ്കിൽ സെറ്റും മുണ്ടും ധരിച്ച് ഈശ്വരനാമം ജപിച്ച് ഒരു ഭാഗത്തിരുന്നാൽ അവർ പൂർണരാണെന്ന് പരോക്ഷമായി അടയാളപ്പെടുത്തുന്ന സിനിമകളാണ്. ഇതിൽനിന്ന് ചില കുതറലുകൾ ആവിഷ്‌കരിക്കപ്പെടുന്നുണ്ടെങ്കിലും അവർക്കൊന്നും ഇല്ലാത്ത ഇച്ഛാശക്തിയാണ് ഉൾഭയത്തോടെ ആണെങ്കിലും മാഹിൻ എന്ന കഥാപാത്രം പ്രകടിപ്പിക്കുന്നത്.

സ്പാനിഷ് ചിത്രമായ ‘Memories of a Burning Bodyയിൽ 68 വയസ്സുള്ള അന, 69 വയസ്സുള്ള പട്രീഷ്യ, 71 വയസ്സുള്ള മയേല എന്നിവർ പങ്കുവെക്കുന്നതും നിരാശഭരിതമായ അവരുടെ ഭൂതകാലത്തെയാണ്. ലൈംഗികത ചർച്ച ചെയ്യപ്പെടുകയോ സ്വതന്ത്രമായി പ്രകടിപ്പിക്കപ്പെടുകയോ ചെയ്യാത്ത ഒരു കാലഘട്ടത്തിലാണ് അന്നയും പട്രീഷ്യയും മയേലയും വളർന്നത്.

ഒരു സാമൂഹിക സ്ഥാപനം എന്ന നിലയിൽ വിവാഹം ഒരു സ്ത്രീയുടെ ജീവിതത്തിൽ ചെലുത്തുന്ന സ്വാധീനത്തിന് പലപ്പോഴും പകരം നൽകേണ്ടിവരുന്നത് സ്വന്തം ഇഷ്ടങ്ങളും സ്വാതന്ത്ര്യവും ആയിരുന്നു എന്ന തിരിച്ചറിവ് ഇതിലെ കഥാപാത്രങ്ങൾക്ക് കൈവരുന്നത് ഏകദേശം 70 വയസ്സിനോടടുക്കുമ്പോഴാണ്. ലൈംഗികതയെ വെറും യാന്ത്രികമായി മാത്രം അറിഞ്ഞ അവർക്ക് ഇപ്പോൾ മാത്രമാണ് രതിമൂർച്ഛ എന്തായിരുന്നു എന്നും അതേ കുറിച്ച് സംസാരിക്കാനുമാവുന്നത്. ഈ മൂന്നു സ്ത്രീകളുടെ യഥാർഥ അനുഭവങ്ങൾ 65 വയസ്സുള്ള മറ്റൊരു സ്ത്രീ അവരുടെ വീക്ഷണ കോണിലൂടെ പര്യവേക്ഷണം നടത്തുന്ന കാവ്യാത്മക അവതരണരീതിയാണിവിടെ. ശബ്ദമാണ് ഇതിലെ ആഖ്യാതാവ്. അതിലെ ഉയർച്ച താഴ്ചകളാണ് കഥാപാത്രങ്ങളുടെ ഭൂതകാലത്തോട് നീതി പുലർത്തുന്നത്.

ലൈംഗികതയെ കുറിച്ച് സംസാരിക്കുന്നതുപോലും ലജ്ജാകരമാണെന്ന് കരുതപ്പെട്ടിരുന്ന ഒരു സമൂഹത്തിൽ വളർന്ന അവരുടെ ഓർമകളെ സംവിധായിക സുദസ്സാസ്സി ഫെർനിസ് ആവിഷ്‍കരിക്കുന്നത് വ്യത്യസ്തമായ കാഴ്ചപ്പാടുകളോടുകൂടിയാണ്. താൻ പലപ്പോഴും ഭർത്താവിനാൽ ബലാത്സംഗം ചെയ്യപ്പെട്ടിരുന്നുവെന്ന് ഇതിലെ കഥാപാത്രങ്ങൾ പറയുന്നുണ്ട്. വിവാഹം കഴിഞ്ഞാൽ കുട്ടികൾ വേണ്ടേ എന്ന നിരന്തര ചോദ്യങ്ങൾ, ഗർഭിണി ആയാൽ വിവാഹമോതിരവും സൂചിയും നൂലും ഉപയോഗിച്ചുള്ള കുഞ്ഞിന്റെ ലിംഗനിർണയ പ്രവചനം തുടങ്ങിയവക്കെല്ലാം കാലദേശങ്ങൾക്കതീതമായി ഒരു ആഗോളസ്വഭാവം പ്രകടമാണെന്ന് കാണാം. വിവാഹമോചനം നേടി ഇന്ന് വാർധക്യത്തിന്റെ പടവിൽ നിൽക്കുന്ന ഇതിലെ ഒരു കഥാപാത്രം തന്നെ ഉൾക്കൊള്ളുന്ന ഒരു വ്യക്തിയെ കണ്ടുമുട്ടുകയും അയാളിൽനിന്നാണ് രതിമൂർച്ഛ എന്താ​െണന്നറിഞ്ഞത് എന്നും പറയുന്നുണ്ട്. അത് ഒരു ഇലക്ട്രിക് ഷോക്ക് പോലെ ആയിരുന്നു എന്നാണ് അവർ അതിനെ വിശേഷിപ്പിക്കുന്നത്.

സുദസ്സാസ്സി ഫെർനിസിന്റെ മറ്റൊരു ചിത്രം The Awakening of the Antsഉം പറയുന്നത് സ്ത്രീകൾ എങ്ങനെ പുരുഷാധിപത്യ സമൂഹത്തിന്റെ ബലിയാടുകളാവുന്നു എന്നതിനെ കുറിച്ച് തന്നെയാണ്. ഇതിലെ 28 വയസ്സുകാരിയായ ഇസബെല്ല എന്ന കഥാപാത്രം ഒരു പെൺകുട്ടിയുടെ അമ്മയാണ്. ഒരു ആൺകുട്ടി കൂടി വേണമെന്ന കുടുബത്തിന്റെ സമ്മർദം താങ്ങാനാവാതെ അവൾ പതിയെ നിശ്ശബ്ദമായ ഒരു കലാപത്തിന് മനസ്സിനെ പ്രാപ്തമാക്കുന്നതാണ് ഇതിലെ ഇതിവൃത്തം.

 

മൈ ഫേവറിറ്റ്​ കേക്ക്​ ’ -ഒരു രംഗം

‘My favourite Cake’ന്റെ കഥാപരിസരം ഏഷ്യൻ രാജ്യമായ ഇറാനിലാണെങ്കിൽ Memories of a burning bodyയുടേത് യൂറോപ്യൻ രാജ്യമായ സ്പെയ്നിലാണ് എന്നത് സ്ത്രീ ജീവിതങ്ങൾ ദേശഭേദമന്യേ ഏകതാനപ്പെട്ടിരിക്കുന്നു എന്ന് അടിവരയിടുന്നതാണ്. 2015ൽ യുനൈറ്റഡ് സ്റ്റേറ്റ്സിലെ ബോക്സ് ഓഫിസിൽ ഏറ്റവും കൂടുതൽ വരുമാനം നേടിയ സിനിമകളിൽ വാർധക്യത്തെ എങ്ങനെ ചിത്രീകരിച്ചുവെന്നുള്ള ഒരു പഠനം നടത്തിയിരുന്നു. 60 വയസ്സിനു മുകളിലുള്ളവർക്ക് വെറും 11 ശതമാനം മാത്രമാണ് ഡയലോഗുകൾ എന്നാണ് കണ്ടെത്തിയത്.

2010 മുതൽ 2020 വരെ അമേരിക്കയിലെ ഏറ്റവും കൂടുതൽ വരുമാനം നേടിയ സിനിമകളിലെയും ജനപ്രിയ ടെലിവിഷൻ ഷോകളിലെയും കഥാപാത്രങ്ങളുടെ നാലിലൊന്നിൽ താഴെ മാത്രമേ 50 വയസ്സും അതിൽ കൂടുതലുമുള്ള കഥാപാത്രങ്ങൾ ഉള്ളൂ എന്ന് മറ്റൊരു പഠനവും കണ്ടെത്തി. പ്രാതിനിധ്യം കുറയുന്നതിന് പുറമെ, പ്രായമായവരെ പലപ്പോഴും പ്രാധാന്യം കുറഞ്ഞ റോളുകളിലേക്ക് തരംതാഴ്ത്തുന്നു എന്നും ഇത് അവർ സമൂഹത്തിന് അപ്രസക്തരാണെന്ന തെറ്റിദ്ധാരണയിലേക്ക് നയിച്ചേക്കാമെന്നുമായിരുന്നു നിരീക്ഷണം. ഏഷ്യൻ സിനിമയിൽ സമാനപഠനം നടത്തുകയാണെങ്കിൽ ഒരുപക്ഷേ വയോജനങ്ങളുടെ പ്രാതിനിധ്യം ഇനിയും കുറഞ്ഞതായി കാണാം. അതുകൊണ്ടുകൂടിയാണ് അവർക്ക് പലപ്പോഴും ജീവിതത്തിന്റെ അവസാന കാലത്തെങ്കിലും കത്തുന്ന ശരീരത്തിന്റെ ഓർമകൾ പങ്കുവെക്കേണ്ടിവരുന്നത്. പ്രണയത്തിനും കരുതലിനും വേണ്ടി ഇറങ്ങിത്തിരിക്കേണ്ടി വരുന്നത്.

News Summary - Bengaluru International Film Festival