ഇറ്റ് വാസ് നോട്ട് ജസ്റ്റ് ആൻ ആക്സിഡന്റ്

കാൻ ഫിലിം ഫെസ്റ്റിവലിലെ പരമോന്നത പുരസ്കാരത്തിന് ജാഫർ പനാഹി അർഹനായി. അദ്ദേഹത്തിന്റെ സിനിമാ ജീവിതത്തെയും ഇറാനിയൻ രാഷ്ട്രീയ അന്തരീക്ഷത്തെയും വിമതത്വത്തിൽ ഉൗന്നി സിനിമ എടുക്കുന്നതിനെയും കുറിച്ച് വിശദമായി എഴുതുകയാണ് സിനിമാ നിരൂപകനും ചിന്തകനുമായ ലേഖകൻ. കാൻ ഫിലിം ഫെസ്റ്റിവലിലെ പരമോന്നത പുരസ്കാരത്തിന് ജാഫർ പനാഹി (Jafar Panahi) എന്ന ഇറാനിയൻ ചലച്ചിത്രകാരൻ അർഹനായത്, ഒരുനിലക്ക് അത്ര വലിയൊരു വാർത്തയൊന്നുമല്ല. ലോക സിനിമയിൽ ഏറ്റവും വിലമതിക്കപ്പെടുന്ന, ബിഗ് ത്രീ എന്നറിയപ്പെടുന്ന പുരസ്കാരങ്ങളാണ് വെനീസിലെ ഗോൾഡൻ ലയണും കാനിലെ ഗോൾഡൻ പാമും ബർലിനിലെ ഗോൾഡൻ ബെയറും. വെനീസിലെയും ബർലിനിലെയും പുരസ്കാരങ്ങൾ...
Your Subscription Supports Independent Journalism
View Plans- Unlimited access to Madhyamam Weekly Articles and Archives ........
- Experience ‘Ad Free’ article pages
കാൻ ഫിലിം ഫെസ്റ്റിവലിലെ പരമോന്നത പുരസ്കാരത്തിന് ജാഫർ പനാഹി അർഹനായി. അദ്ദേഹത്തിന്റെ സിനിമാ ജീവിതത്തെയും ഇറാനിയൻ രാഷ്ട്രീയ അന്തരീക്ഷത്തെയും വിമതത്വത്തിൽ ഉൗന്നി സിനിമ എടുക്കുന്നതിനെയും കുറിച്ച് വിശദമായി എഴുതുകയാണ് സിനിമാ നിരൂപകനും ചിന്തകനുമായ ലേഖകൻ.
കാൻ ഫിലിം ഫെസ്റ്റിവലിലെ പരമോന്നത പുരസ്കാരത്തിന് ജാഫർ പനാഹി (Jafar Panahi) എന്ന ഇറാനിയൻ ചലച്ചിത്രകാരൻ അർഹനായത്, ഒരുനിലക്ക് അത്ര വലിയൊരു വാർത്തയൊന്നുമല്ല. ലോക സിനിമയിൽ ഏറ്റവും വിലമതിക്കപ്പെടുന്ന, ബിഗ് ത്രീ എന്നറിയപ്പെടുന്ന പുരസ്കാരങ്ങളാണ് വെനീസിലെ ഗോൾഡൻ ലയണും കാനിലെ ഗോൾഡൻ പാമും ബർലിനിലെ ഗോൾഡൻ ബെയറും. വെനീസിലെയും ബർലിനിലെയും പുരസ്കാരങ്ങൾ പനാഹി നേരത്തേതന്നെ നേടിയിട്ടുണ്ട്. ഇപ്പോൾ ഗോൾഡൻ പാം കൂടി കരസ്ഥമാക്കിയതോടെ അദ്ദേഹം ലോകസിനിമയുടെ നെറുകയിൽ എത്തിയിരിക്കുന്നു. തീർച്ചയായും അദ്ദേഹമത് അർഹിക്കുന്നുണ്ട്. സിനിമയുടെ സൗന്ദര്യശാസ്ത്രത്തിനപ്പുറം പനാഹിക്ക് സിനിമയെന്നാൽ സമരമാണ്. ജീവിതംതന്നെ പോരാട്ടമാക്കിയ കലാകാരനാണ് ജാഫർ പനാഹി. പാം ഡിയോർ നേടിയ ‘യക് തസാദൊഫ് സാദ’ (It Was Just an Accident) എന്ന ചിത്രം ഈ ലേഖകൻ കണ്ടിട്ടില്ല. 1995ലാണ് അദ്ദേഹത്തിന്റെ ആദ്യ ചിത്രം റിലീസായത്. ‘ബാദക് നക് സഫേദ്’ (The White Balloon) എന്ന ആ സിനിമക്ക് തിരക്കഥയെഴുതിയത് അബ്ബാസ് കിയാറൊസ്തമി ആയിരുന്നു.
’97ൽ ‘ആയിന’ (The Mirror) പുറത്തിറങ്ങി. അതിനുശേഷം വന്ന ‘ദായിര’ (The Circle), ‘തലായെ സർഖ്’ (Crimson Gold), ‘ഓഫ്സൈഡ്’ (Offside) എന്നീ ചിത്രങ്ങൾ ഇറാനിൽ നിരോധിക്കപ്പെട്ടു. തുടർന്ന് അദ്ദേഹത്തിന് നേരെയുള്ള സമീപനം ഭരണകൂടം കൂടുതൽ കർക്കശമാക്കി. ഗ്രീൻ മൂവ്മെന്റ് പ്രക്ഷോഭങ്ങളിൽ പങ്കെടുത്തതിന്റെ പേരിൽ 2009ൽ ആറ് വർഷത്തെ വീട്ടുതടങ്കലിന് ശിക്ഷിച്ചു. കൂടാതെ കോടതി സ്റ്റേറ്റിനെതിരെ ദുഷ്പ്രചാരണം നടത്തി എന്നാരോപിച്ച് 20 വർഷത്തേക്ക് സിനിമയെടുക്കുന്നതും രാജ്യം വിടുന്നതും നിരോധിച്ചു. അതേത്തുടർന്ന് 2010ൽ മുജ്തബ കീർതമാസബിനെ കോഡയറക്ടറാക്കി ‘എൻ ഫെലെം നിസ്ത്’ (This Is Not a Film) എന്ന പേരിൽ നിയമവിരുദ്ധമായി അദ്ദേഹമൊരു ഡോക്യുമെന്ററി തയാറാക്കി. തന്റെതന്നെ അനുഭവങ്ങളിൽ വീട്ടുതടങ്കൽ എന്ന പ്രമേയത്തെ കേന്ദ്രീകരിച്ച് ഫോണിൽ നിർമിച്ച ആ ഡോക്യുമെന്ററി ഒരു ഫ്ലാഷ് ഡ്രൈവിൽ അതീവ രഹസ്യമായി പുറത്തേക്ക് കടത്തുകയും അത് അന്തർദേശീയതലത്തിൽ ഒട്ടേറെ പുരസ്കാരങ്ങൾ നേടുകയുംചെയ്തു. അതുമുതൽക്ക് ഇതുവരെയായി അദ്ദേഹത്തിന്റെ എല്ലാ സിനിമകളും നിയമവിരുദ്ധമായും രഹസ്യമായും നിർമിച്ചവയാണ്, ‘It Was Just an Accident’ ഉൾപ്പെടെ. 2015ൽ ‘Taxi’ എന്ന ചിത്രം ബർലിനിൽ ഗോൾഡൻ ബെയർ നേടിയെങ്കിലും യാത്രാവിലക്കുള്ളതിനാൽ സ്വീകരിക്കാൻ കഴിഞ്ഞില്ല. ആകയാൽ, പനാഹിയുടെ സിനിമകളെക്കുറിച്ച പഠനം എന്നാൽ സ്റ്റേറ്റും കലാപ്രവർത്തകരും തമ്മിലുള്ള സംഘർഷങ്ങളുടെ ചരിത്രവുംകൂടിയാണ്.
ഭരണാധികാരികളുടെ ശത്രുത സമ്പാദിച്ചിട്ടുള്ള കലാകാരന്മാർ നിരവധിയാണ്. ചിലർക്കൊക്കെ രാജ്യം വിട്ട് പോകേണ്ടതായിപ്പോലും വന്നു. അവരിൽതന്നെ പലരും രാജ്യത്തിന്റെ സ്വാതന്ത്ര്യത്തിനും പുനർനിർമാണത്തിനും വേണ്ടി പ്രയത്നിച്ചവരുമാണ്. ഇറാൻ സിനിമയിലെത്തന്നെ അതികായനായ മൊഹ്സെൻ മഖ്മൽബഫ് വിപ്ലവത്തിൽ പങ്കുകൊണ്ടയാളും വിപ്ലവ സംഘടനയിൽ അംഗവുമായിരുന്നു. വിപ്ലവാനന്തരം നിരന്തരമായ രാഷ്ട്രീയ പീഡനങ്ങൾക്കൊടുവിൽ അദ്ദേഹത്തിന് രാജ്യം വിട്ടുപോകേണ്ടിവന്നു. ചിലിയിലെ തെരഞ്ഞെടുക്കപ്പെട്ട സാൽവദോർ അയെന്ദെ സർക്കാറിന്റെ ഭാഗമായിരുന്നു പാബ്ലോ നെരൂദ.
പിനോഷെയുടെ അട്ടിമറിക്കുശേഷം അദ്ദേഹത്തിനെതിരെ അറസ്റ്റ് വാറന്റ് വന്നു. അദ്ദേഹം കുറേക്കാലം പ്രവാസിയായി ജീവിച്ചു. ചെകോസ്‌ലോവാക്യയിൽ അലെക്സാന്ദർ ദൂബ്ചെക്കിന്റെ നേതൃത്വത്തിലുള്ള കമ്യൂണിസ്റ്റ് പാർട്ടിയിൽ അംഗമായിരുന്ന മിലൻ കുന്ദേര പ്രവാസിയായാണ് മരണമടഞ്ഞത്. ബോൾഷെവിക് വിപ്ലവത്തിൽ പങ്കുകൊണ്ടയാളാണ് ആന്ദ്രേ പ്ലാറ്റനോവ്. തീവ്ര പ്രതികരണങ്ങളാണ് അദ്ദേഹത്തിന്റെ സാഹിത്യം. നാസി നിഷ്ഠുരതകളെ അടയാളപ്പെടുത്തിയ ആവിഷ്കാരങ്ങളിൽ പ്ലാറ്റനോവിന്റെ ‘റബ്ബിഷ് വിൻഡ്’ എന്ന കഥയെക്കാൾ കിടിലമുണ്ടാക്കിയ മറ്റൊരനുഭവവും ഇതെഴുതുന്നയാൾക്കില്ല. എന്നാൽ, സ്റ്റാലിന്റെ കാലത്ത് അദ്ദേഹത്തിന്റെ പുസ്തകങ്ങൾ സോവിയറ്റ് യൂനിയനിൽ നിരോധിക്കപ്പെട്ടു.
വിയോജിപ്പുകളാണ് ആവിഷ്കാരങ്ങളെ തീവ്രമാക്കുന്നത്. ക്യൂബൻ വിപ്ലവത്തെ പിന്തുണച്ചിരുന്ന, കമ്യൂണിസ്റ്റ് പാരമ്പര്യമുള്ള എഴുത്തുകാരനാണ് ഗിയെർമോ കബ്രെറാ ഇൻഫന്തെ. എന്നാൽ, കാസ്േട്രാവിയൻ ക്യൂബയിൽനിന്ന് അദ്ദേഹം പുറത്താക്കപ്പെട്ടു. View of Dawn in the Tropics എന്ന അദ്ദേഹത്തിന്റെ മഹത്തരമായ നോവൽ ക്യൂബയുടെ ചരിത്രമാണ്. ഫിദൽ കാസ്േട്രായുടെ സർവാധിപത്യവും അതിൽ വിമർശിക്കപ്പെടുന്നു.
നമുക്ക് ഇറാനിലേക്ക് വരാം. ഭരണകൂടത്താൽ നിരന്തരം വേട്ടയാടപ്പെടുകയും അതിന്റെ പേരിലുള്ള ഒട്ടേറെ ക്ലേശങ്ങൾക്കിടയിലും ഭരണകൂടത്തോട് ഒട്ടും രാജിയാവാതെ പൊരുതി നിൽക്കുകയുംചെയ്ത ചലച്ചിത്രകാരൻ എന്നനിലക്ക് ജാഫർ പനാഹിയുടെ സിനിമാ സമരങ്ങളെ വിശകലനം ചെയ്യുമ്പോൾ, ഇറാനിയൻ സിനിമയുടെ ചരിത്രവും വർത്തമാനവും അറിയേണ്ടത് അനിവാര്യമാണ്.
ഫ്രഞ്ച് ന്യൂ വേവ്, ഇറ്റാലിയൻ നിയോ-റിയലിസം എന്നിവയിൽനിന്ന് പ്രചോദനം ഉൾക്കൊണ്ട ഇറാനിലെ സിനിമാ നവതരംഗ പ്രസ്ഥാനം (Iranian New Wave) ആരംഭിച്ചത് 1960കളിലാണ്. 1964ൽ റിലീസ് ചെയ്ത, ഹാജിർ ദാരിയൂശിന്റെ (Hajir Darioush) ‘Serpent's Skin’ എന്ന സിനിമയെയാണ് ഇതിന്റെ ആരംഭമായി കണക്കാക്കുന്നത്. ഡി.എച്ച്. ലോറൻസിന്റെ ‘Lady Chatterley's Lover’ എന്ന നോവലിനെ അടിസ്ഥാനമാക്കിയുള്ള സിനിമയായിരുന്നു അത്. എന്നാൽ, നവതരംഗം ശക്തിപ്പെട്ടതും രാഷ്ട്രീയ നിലപാടുകൾ അതിൽ പ്രതിഫലിച്ചതും ദാരിയൂശ് മെഹർജൂയിയുടെ (Dariush Mehrjui) ‘ഗായ്’ (The Cow) എന്ന സിനിമയോടുകൂടിയാണ്. സാമൂഹിക മനശ്ശാസ്ത്രത്തെ അവലംബിച്ചുകൊണ്ടുള്ള അപഗ്രഥനം സാധ്യമാക്കുന്ന സിനിമയായിരുന്നു അത്. അതിലെ പ്രധാന കഥാപാത്രത്തിന്റെ മനോവിഭ്രാന്തിയെ ഷായുടെ അധികാരവ്യവസ്ഥയുമായി ബന്ധപ്പെടുത്താം. അന്നിലക്ക് വിപ്ലവത്തെ പ്രചോദിപ്പിച്ച ചിത്രങ്ങളുടെ കൂട്ടത്തിൽ ‘പശു’വും പരിഗണിക്കപ്പെടുന്നു.
നവതരംഗ ചരിത്രത്തെ വിപ്ലവപൂർവം, വിപ്ലവാനന്തരം എന്ന് രണ്ട് ഘട്ടങ്ങളായി തിരിക്കാം. ദാരിയൂശ് മെഹർജൂയിയുടെ സിനിമ പഹ്‌ലവി രാജവാഴ്ചയിലെ അവസാന ഭരണാധികാരിയായ മുഹമ്മദ് ഷാ റെസാ പഹ്‌ലവിയുടെ ഭരണകാലത്ത് തന്നെ നിർമിക്കപ്പെട്ടതാണ്. ചിത്രത്തിന് ഷാ നിരോധമേർപ്പെടുത്തിയെങ്കിലും അന്തർദേശീയതലത്തിൽ ശ്രദ്ധിക്കപ്പെട്ടു. മസൂദ് കിമിയായി (Masoud Kimiai), ബഹ്‌റാം ബെയ്സായി (Bahram Beyzai), സൊറാബ് ശഹീദ് സാലസ് (Sohrab Shaheed Salles) തുടങ്ങിയവർ മെഹർജൂയിയുടെ പാത പിന്തുടർന്നു. ഷാ ഭരണകൂടം സൃഷ്ടിച്ചിരുന്ന ആധുനിക ഇറാൻ എന്ന പ്രതിച്ഛായയെ വെല്ലുവിളിക്കുന്നതും ഷായുടെ കീഴിലുള്ള തെഹ്റാന്റെ ഇരുണ്ട വശങ്ങളും ജനങ്ങളുടെ മടുപ്പിക്കുന്ന ജീവിതവും അസംതൃപ്തികളും പ്രകാശിപ്പിക്കുന്നതുമായിരുന്നു കിമിയായിയുടെ ‘ഖൈസർ’ (Qeysar), ബെയ്സായിയുടെ ‘റഗ്ബാർ’ (Downpour), സാലസിന്റെ ‘ഏക് ഇത്തിഫാഖ് സാദ’ (A Simple Event) തുടങ്ങിയ ചിത്രങ്ങൾ.
വിപ്ലവാനന്തരം ആദ്യകാലത്ത് ഇസ്‌ലാമിക വിപ്ലവത്തിന്റെ മൂല്യങ്ങളോട് ചേർന്നുനിന്നാണ് നവതരംഗ ചലച്ചിത്രകാരന്മാർ സിനിമകൾ ചെയ്തത്. ഷായുടെ കാലത്ത് കർശനമായ രാഷ്ട്രീയ സെൻസർഷിപ് ഉണ്ടായിരുന്നെങ്കിൽ, വിപ്ലവാനന്തര ഭരണകൂടം ആദ്യകാലത്ത് മോഡസ്റ്റി മാനദണ്ഡങ്ങളാണ് നിർബന്ധമാക്കിയത്. ഈ മാനദണ്ഡങ്ങൾക്കകത്ത് നിന്നുകൊണ്ടുതന്നെ സിനിമകൾ ശക്തമായ രാഷ്ട്രീയ സാമൂഹിക പ്രമേയങ്ങൾ അവതരിപ്പിക്കുകയും മോഡസ്റ്റി സെൻസർഷിപ്പിനകത്ത് രൂപകാത്മകമായ പരിചരണ രീതികൾ സ്വീകരിക്കുകയുംചെയ്തു. ഈ ഘട്ടത്തിലുള്ള ന്യൂ വേവ് ചലച്ചിത്രകാരന്മാരിൽ പ്രമുഖനായ അബ്ബാസ് കിയാറൊസ്തമി (Abbas Kiarostami) രാഷ്ട്രീയ സാമൂഹിക പ്രശ്നങ്ങൾക്ക് പ്രത്യക്ഷ ഊന്നൽ നൽകിയില്ല. അതേസമയം, ഇക്കൂട്ടത്തിലെ മറ്റൊരു അതികായനായ മൊഹ്സെൻ മഖ്മൽബഫ് (Mohsen Makhmalbaf) പ്രത്യക്ഷത്തിൽതന്നെ രാഷ്ട്രീയ ചായ്‌വ് കാണിച്ചു. വിപ്ലവപൂർവ കാലത്ത് പഹ്‌ലവി ഭരണകൂടത്തിനെതിരായ പ്രക്ഷോഭങ്ങളിൽ പങ്ക് ചേർന്നിരുന്ന മഖ്മൽബഫിനെ ഷാ ജയിലിലടച്ചു. ഇസ്‌ലാമിക വിപ്ലവത്തെത്തുടർന്നാണ് അദ്ദേഹം വിമോചിതനായത്. 1986ൽ അദ്ദേഹം ‘ബോയ്കോട്ട്’ (Boycott) എന്ന സിനിമ ചെയ്തു. ഷായുടെ ഭരണകാലത്തെ ഒരു കമ്യൂണിസ്റ്റിന്റെ ജീവിതം അവതരിപ്പിക്കുന്ന ബോയ്കോട്ട് വിപ്ലവത്തിന്റെ സൈദ്ധാന്തിക അടിത്തറയെ ബലപ്പെടുത്തുന്ന ഒന്നായിരുന്നു. അതിനുശേഷം വന്ന ‘ബൈസീക്കിൾറാൻ’ (The Cyclist) എന്ന സിനിമ ഇറാനിൽ അഫ്ഗാൻ അഭയാർഥികൾ അനുഭവിക്കുന്ന അവഗണനകളെയും നിന്ദകളെയുമാണ് പ്രമേയമാക്കുന്നതെങ്കിലും, ഇസ്‌ലാമിക വിപ്ലവത്തിന്റെ മൂല്യങ്ങളെ ഉയർത്തിപ്പിടിക്കുന്നതായിരുന്നു അതും.
പ്രസ്താവ്യമായ മറ്റൊരു പേരാണ് റഖ്ശാൻ ബനീഎഅ്തിമാദ് (Rakhshan Banietemad). ഇറാൻ വിപ്ലവത്തിൽ ബനീഎഅ്തിമാദ് നേരിട്ട് പങ്കാളിയായിരുന്നില്ലെങ്കിലും അവരുടെ ആദ്യകാല ഡോക്യുമെന്ററികൾ പഹ്‌ലവി ഭരണകൂടത്തിന്റെ സാമൂഹിക-സാമ്പത്തിക നയങ്ങളെ നിശിതമായി വിമർശിക്കുന്നതായിരുന്നു. വിപ്ലവത്തിന് നിമിത്തമായിത്തീർന്ന സാമൂഹിക അസംതൃപ്തികളെ അവരുടെ ഡോക്യുമെന്ററികൾ പ്രകാശിപ്പിച്ചു. ഫസ്റ്റ് ലേഡി ഓഫ് ഇറാനിയൻ സിനിമ എന്നറിയപ്പെടുന്ന അവരുടെ ആദ്യ ഫീച്ചർ സിനിമ, ഖാരിജ് അസ് മഹ്ദൂദ (Off the Limits) 1987ൽ പുറത്തിറങ്ങി. രണ്ട് വർഷത്തിനകം ‘സർദെ ഗാനറി’യും (Canary Yellow). മോഡസ്റ്റി മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ടുതന്നെ ബ്യൂറോക്രസി, ദാരിദ്ര്യം തുടങ്ങിയവയെ പ്രശ്നവത്കരിക്കുന്ന സിനിമകളായിരുന്നു അവ.
1980-88 കാലത്ത് നടന്ന ഇറാൻ-ഇറാഖ് യുദ്ധത്തെ പ്രമേയമോ പശ്ചാത്തലമോ ആക്കുന്ന ഒട്ടേറെ സിനിമകൾ യുദ്ധകാലത്തും ശേഷവും വന്നു. ‘സെയ്ക്രഡ് ഡിഫൻസ് സിനിമ’ എന്ന ഒരു പ്രത്യേക ഴോനർ ആയിത്തന്നെ അവ പരിഗണിക്കപ്പെട്ടു. ഇബ്രാഹിം ഹാതമീകിയ, മൊഹ്സെൻ മഖ്മൽബഫ്, മജീദ് മജീദി, കമാൽ തബ്‌രീസി തുടങ്ങിയവരായിരുന്നു ഈയിനത്തിലെ പ്രധാന ചലച്ചിത്രകാരന്മാർ. അതിൽപെടുത്താവുന്ന, ബനീഇഅ്തിമാദിന്റെ ‘റൂസ്ഗാറെ മാ’ (Our Times) ആണ് തിയറ്ററുകളിൽ പ്രദർശിപ്പിച്ച ആദ്യ ഇറാനിയൻ ഡോക്യുമെന്ററി. സ്ത്രീകളുടെ രാഷ്ട്രീയ ഇടപെടലിനെ പ്രമേയമാക്കുന്ന ഈ ചിത്രം 2001ലെ പ്രസിഡന്റ് തെരഞ്ഞെടുപ്പിനെ സ്വാധീനിച്ചു. ലിംഗപദവി, സിനിമ തുടങ്ങിയവയോട് കൂടുതൽ ക്രിയാത്മകമായ നിലപാട് പുലർത്തുകയും വിപ്ലവത്തിന്റെ ദാർശനികാചാര്യനായി അറിയപ്പെടുന്ന അലി ശരീഅത്തിയുടെ ചിന്തകളുടെ പുനരുത്ഥാനത്തിന് വേണ്ടി ശ്രമിക്കുകയുംചെയ്ത മുഹമ്മദ് ഖാതമി രണ്ടാം വട്ടം തെരഞ്ഞെടുക്കപ്പെട്ട ഇലക്ഷനായിരുന്നു അത്. ഇറാന്റെ സാംസ്കാരിക ചരിത്രത്തിൽ സ്ഥാനമുള്ള പ്രസിഡന്റാണ് ഖാതമി.
എന്തായാലും അതിനുമുമ്പ് തന്നെ ഇറാനിയൻ ഭരണകൂടവും ചലച്ചിത്ര പ്രവർത്തകരും തമ്മിലുള്ള ബന്ധങ്ങളിൽ വിള്ളലുകൾ ആരംഭിച്ചു തുടങ്ങി. മോഡസ്റ്റി മാനദണ്ഡങ്ങളിൽനിന്ന് വിട്ട് ഷായുടെ കാലത്തെ ഓർമിപ്പിക്കുംവിധമുള്ള രാഷ്ട്രീയ സെൻസറിങ്ങിന് സിനിമകളും മറ്റ് മാധ്യമങ്ങളും വിധേയമായിത്തുടങ്ങി. നിയമങ്ങൾ കർക്കശവും സമഗ്രാധികാരത്തെ പിന്തുണക്കുന്നതും ആയിരുന്നു. മഖ്മൽബഫ് ഉൾപ്പെടെ പല സിനിമാ സാക്ഷാത്കാരകരും ഭരണകൂടത്തിന് അനഭിമതരായി മാറി. രാഷ്ട്രീയ പീഡനങ്ങൾ കാരണം നാടുവിട്ട മഖ്മൽബഫ് വിവിധ രാജ്യങ്ങളിൽ താമസിച്ച ശേഷം 2011ൽ ലണ്ടനിൽ സ്ഥിരതാമസമാക്കുകയും അവിടെ മഖ്മൽബഫ് ഫിലിം ഹൗസ് സ്ഥാപിക്കുകയും ചെയ്തു. 2023 മുതൽ അദ്ദേഹവും കുടുംബവും പാരിസിലാണ്.

ജാഫർ പനാഹി കാനിൽ പുരസ്കാരവുമായി
വിപ്ലവം നടന്ന ’79ലും തൊട്ടടുത്ത വർഷങ്ങളിലും Mojahedin of the Islamic Revolution Organization എന്ന സംഘടനയുടെ ഭാഗമായിരുന്നു മഖ്മൽബഫ് എന്നോർക്കണം. ഇസ്‌ലാമിസ്റ്റ്, ഖൊമൈനിസ്റ്റ് അടിത്തറയുള്ളതും വിപ്ലവ സംരംഭങ്ങളെ ഏകോപിപ്പിക്കുന്നതുമായ ഒരു പൊതു സംഘടനാ രൂപമായിരുന്നു ഈ മുജാഹിദീൻ സംഘടന. ഇസ്ലാമിന്റെ ഇടതുപക്ഷ വായനയോട് ആഭിമുഖ്യം പുലർത്തിയിരുന്ന ഈ സംഘടനയിൽ പിന്നീട് ഒരു വലതുപക്ഷ ഫാക്ഷൻ രൂപപ്പെടുകയും മൗലികവാദം ശക്തിപ്പെടുകയും ചെയ്തു. പണ്ഡിതനും ചിന്തകനുമായ മുഹമ്മദ് നഖ്ശാബിൽനിന്ന് രൂപംകൊണ്ട, ഇസ്‌ലാമിക് സോഷ്യലിസം എന്ന ഇടത് ധാര നേരത്തേ തന്നെ സജീവമായിരുന്നു. അട്ടിമറിക്കപ്പെട്ട ഇറാനിയൻ പ്രധാനമന്ത്രി മുഹമ്മദ് മുസദ്ദെഖ്, മാർക്സിയൻ വർഗസമര കാഴ്ചപ്പാടുകളെ തള്ളിക്കളഞ്ഞതോടൊപ്പം വിപ്ലവത്തിൽ അധ്വാനവർഗത്തിന്റെ വിമോചനം പ്രഥമഘടകമാണെന്ന് പ്രസ്താവിച്ച അലി ശരീഅത്തി തുടങ്ങിയവർ ഈ പ്രസ്ഥാനത്തിന്റെ വക്താക്കളായിരുന്നു. ഷായുടെ വാഴ്ചക്ക് അന്ത്യം കുറിച്ച ഇസ്‌ലാമിക വിപ്ലവത്തിൽ ഇസ്‌ലാമിക് സോഷ്യലിസ്റ്റുകൾ പ്രധാന പങ്കുവഹിച്ചു.
റഖ്ശാൻ ബനീഎഅ്തിമാദിനും ഭരണകൂട വേട്ടയെ അഭിമുഖീകരിക്കേണ്ടിവന്നിട്ടുണ്ട്. രാജ്യത്തെ സിസ്റ്റം എത്രത്തോളം ആൺകോയ്മാപരമാണെന്നതിന്റെ അടയാളപ്പെടുത്തലാണ് അവരുടെ മിക്ക സിനിമകളും. പ്രത്യേകിച്ചും ‘നർഗിസ്’ (Nargess), സീറെ പൂശ്തെ ശഹ്ർ’ (Under the Skin of the City) തുടങ്ങിയ സിനിമകൾ. ഈ രണ്ട് സിനിമകളിലെ കഥാപാത്രങ്ങളെത്തന്നെ അവതരിപ്പിച്ചുകൊണ്ടുള്ള ഖിസ്സെഹാ (Tales) ആണ് അവരുടെ അവസാന ചിത്രം. വ്യാപകമായ ലോകശ്രദ്ധ നേടിയ ടെയ്ൽസ് സാമ്പത്തികവും ലിംഗപരവുമായ അസമത്വങ്ങളുടെ ആഖ്യാനമാണ്. വെനീസിൽ ഗോൾഡൻ ലയണിന് നോമിനേഷൻ ലഭിച്ച ഈ ചിത്രം ഒട്ടേറെ അന്തർദേശീയാംഗീകാരങ്ങൾ നേടി. അതുവഴി ലഭിച്ച പണം മുഴുവനും ബനീഎഅ്തിമാദ് അശരണരായ സ്ത്രീകൾക്ക് അഭയകേന്ദ്രങ്ങൾ പണിയുന്നതിനായി സംഭാവനചെയ്തു. സ്ത്രീപക്ഷ ശബ്ദമുയർത്തുന്നെങ്കിലും ഫെമിനിസ്റ്റ് എന്ന് വിശേഷിപ്പിക്കപ്പെടുന്നത് അവർക്ക് ഇഷ്ടമല്ല.
അധഃസ്ഥിതരായ എല്ലാവർക്കും വേണ്ടിയാണ് താൻ നിലകൊള്ളുന്നതെന്നാണ് അവർ പറയുന്നത്. സിറിയയിലെ ഇറാന്റെ ഇടപെടലിനെതിരെ രൂക്ഷമായി പ്രതികരിച്ച അവരെ പ്രതിവിപ്ലവക്കുറ്റം ചുമത്തി അറസ്റ്റ് ചെയ്തു. 2001ലെ പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ മുഹമ്മദ് ഖാതമിക്ക് അനുകൂലമായ സ്വാധീനം സൃഷ്ടിക്കുന്നതിൽ പങ്കുവഹിച്ച അവർ 2009ൽ മീർ ഹുസൈൻ മൂസവിക്ക് വേണ്ടി പ്രചാരണത്തിനിറങ്ങിയെങ്കിലും അദ്ദേഹം പരാജയപ്പെട്ടു. മൂസവിയും ആർട്ടിസ്റ്റായ അദ്ദേഹത്തിന്റെ ഭാര്യ സഹ്റ റഹ്‌നവർദും ഖാതമിയുടെ ഉപദേഷ്ടാക്കളായിരുന്നു. ഇസ്‌ലാമിക ജനാധിപത്യത്തിന്റെ വക്താവും റിഫോമിസ്റ്റുമായ മൂസവിയും റഹ്‌നവർദും മഹ്ദി കരൂബി തുടങ്ങിയ റിഫോമിസ്റ്റ് പണ്ഡിതരും കൊല്ലങ്ങളായി വീട്ടുതടങ്കലിലാണ്. പനാഹിയെപ്പോലെ ഗ്രീൻ മൂവ്മെന്റ് തന്നെയാണ് ഇവരുടെ തടങ്കലിന്റെയും കാരണം. മെഹ്സ അമീനിയുടെ വധത്തെത്തുടർന്ന് 2022 മുതൽക്കാരംഭിച്ച പ്രക്ഷോഭങ്ങളിലും സജീവമാണ് ബനീഎഅ്തിമാദ്.
രാഷ്ട്രീയ നിലപാടുകളുടെ അടിസ്ഥാനത്തിൽ ഇറാനിയൻ ചലച്ചിത്ര സാക്ഷാത്കാരകരെ ഇനി പറയുന്ന രൂപത്തിൽ മനസ്സിലാക്കാം. ഈ അപഗ്രഥനം അത്ര സൂക്ഷ്മമൊന്നുമല്ല. എന്തെന്നാൽ നിലപാടുകൾ പലപ്പോഴും മാറിമറിയുന്നതായി കാണാറുണ്ട്. ഇബ്രാഹിം ഹാതമീകിയയെപ്പോലുള്ളവർ ഭരണകൂടവുമായി അനുരഞ്ജന നിലപാടുള്ളവരാണ്. ഏതാണ്ട് അതേ നിലപാടിൽ പോകുന്ന പ്രഗല്ഭനാണ് മജീദ് മജീദി. അതേസമയം സാമൂഹിക അനീതികൾ, ദാരിദ്ര്യം തുടങ്ങിയവ അദ്ദേഹത്തിന്റെ പ്രമേയങ്ങളാണ് താനും. അസ്ഗർ ഫർഹാദി, സയീദ് റൂസ്തായി തുടങ്ങിയവർ മാമൂലുകളോടും പാരമ്പര്യത്തോടുമൊക്കെ ഏറ്റുമുട്ടുമ്പോഴും ഭരണകൂടത്തോട് നേർക്ക് നേരെയുള്ള കലാപത്തിനൊരുമ്പെടാറില്ല.
അതേസമയം, തെരഞ്ഞെടുക്കുന്ന പ്രമേയങ്ങളാലും രാഷ്ട്രീയബോധത്താലും സ്റ്റേറ്റുമായി നിരന്തരം ഏറ്റുമുട്ടുന്നവരാണ് ജാഫർ പനാഹി, മൊഹ്സെൻ മഖ്മൽബഫ്, മുഹമ്മദ് റസൂലാഫ്, കെയ്‌വാൻ കരീമി തുടങ്ങിയ സാക്ഷാത്കാരകർ. Writing on the City എന്ന ഡോക്യുമെന്ററിയുടെ പേരിൽ ആറ് വർഷത്തെ തടവിനും 223 ചമ്മട്ടി പ്രഹരത്തിനും ശിക്ഷിക്കപ്പെട്ടിട്ടുണ്ട് കെയ്‌വാൻ കരീമി. റഖ്ശാൻ ബനീഎഅ്തിമാദിന് പുറമെ പ്രമുഖ വനിത ഫിലിം മേക്കേഴ്സ് ആയ തഹ്‌മിനെ മിലാനി, മെഹ്‌നാസ് മുഹമ്മദി തുടങ്ങിയവരും ഈ പട്ടികയിൽപെടും. രാജ്യദ്രോഹം ചുമത്തി ജയിലിലടക്കപ്പെട്ടവർ തന്നെയാണ് ഈ രണ്ട് സ്ത്രീകളും. മോഡസ്റ്റി മാനദണ്ഡങ്ങളോട് കൂറ് പുലർത്തുന്നവരാണ് ബനീഎഅ്തിമാദും മിലാനിയുമൊക്കെ എന്നോർക്കണം.
പ്രതിവിപ്ലവകാരികളുടെയും, ദൈവത്തിനെതിരെ യുദ്ധം ചെയ്യുന്നവരുടെയും താൽപര്യങ്ങൾക്കുവേണ്ടി കലയെ ദുരുപയോഗം ചെയ്തു എന്നതായിരുന്നു മിലാനിയുടെ പേരിലുള്ള ആരോപണം. പലതവണ തടങ്കലിലായ അനുഭവമാണ് മുഹമ്മദ് റസൂലാഫിനുള്ളത്. പനാഹിയുടെ ‘ദിസ് ഈസ് നോട്ട് എ ഫിലിം’ നിർമിക്കാനും രാജ്യത്തുനിന്ന് പുറത്തേക്ക് സ്മഗ്ൾ ചെയ്യാനും സഹകരിച്ചതിന്റെ പേരിൽ 2011ൽ തടവിന് ശിക്ഷിക്കപ്പെട്ടു. മെഹ്സാ അമീനി വധത്തെത്തുടർന്ന് 2022ൽ നടന്ന Fire of Anger എന്ന സോഷ്യൽ മീഡിയാ കാമ്പയിനിന്റെ പേരിൽ റസൂലാഫ് വീണ്ടും അറസ്റ്റിലായി. ഈ അറസ്റ്റിനോട് പ്രതികരിച്ചതിന്റെ പേരിൽ ജാഫർ പനാഹിയും ജയിലിലടക്കപ്പെട്ടു.
നിരന്തരമായ ഈ ഏറ്റുമുട്ടലുകളുടെ പശ്ചാത്തലത്തിൽ വേണം പനാഹിയുടെ സിനിമകളെ വിലയിരുത്താൻ. ഇറാനിയൻ ന്യൂ വേവ് സിനിമയുടെ ഏറ്റവും മികച്ച മാതൃകകളാണ് അവ. അദ്ദേഹത്തിന്റെ കഥപറച്ചിലുകൾ എപ്പോഴും രാഷ്ട്രീയ സാമൂഹിക പശ്ചാത്തലങ്ങളുമായി ബന്ധപ്പെട്ടു നിൽക്കുന്നുണ്ട്. ’79ലെ വിപ്ലവം, ഇറാൻ-ഇറാഖ് യുദ്ധം (1980-1988), 2009ലെ പ്രസിഡന്റ് തെരഞ്ഞെടുപ്പ് വിവാദവും അതേത്തുടർന്നുണ്ടായ ഗ്രീൻ മൂവ്മെന്റ് പ്രക്ഷോഭവും (മീർ ഹുസൈൻ മൂസവിയെ പരാജയപ്പെടുത്തി മഹ്‌മൂദ് അഹ്‌മദി നജാദ് രണ്ടാം വട്ടം തെരഞ്ഞെടുക്കപ്പെട്ട ഇലക്ഷനിൽ വ്യാപക കൃത്രിമത്വം ആരോപിക്കപ്പെട്ടിരുന്നു), 2022ലെ Woman-Life-Freedom പ്രക്ഷോഭം എന്നിവ പനാഹി ചിത്രങ്ങളുടെ രാഷ്ട്രീയ പശ്ചാത്തലത്തെ രൂപപ്പെടുത്തുന്നു.
ഏറ്റവും മിനിമലിസ്റ്റിക്കായ നിയോ-റിയലിസ്റ്റിക്, മെറ്റാ-സിനിമാറ്റിക് ശൈലികളിൽ അവ സാമൂഹിക അനീതികളെ വിമർശിക്കുന്നു. പൊതുവെ ഇറാൻ നവതരംഗ സിനിമകളിൽ കണ്ടുവരുന്ന രീതിയാണ് മിനിമലിസവും ലാളിത്യവും. പലപ്പോഴും അവ ആർഭാടം കുറഞ്ഞ സെറ്റുകളും യഥാർഥ ലൊക്കേഷനുകളും പ്രകൃതിദത്തമായ വെളിച്ചവും ഉപയോഗിക്കുന്നു. കണ്ണഞ്ചിപ്പിക്കുന്ന കാഴ്ചകളെക്കാൾ കഥാപാത്രങ്ങളുടെ വികാരങ്ങൾക്കാണ് അവ പ്രാധാന്യം നൽകുന്നത്. ആഴത്തിൽ ദാർശനികമെങ്കിലും പ്രത്യക്ഷത്തിൽ ലളിതവും വൈകാരികവുമായ പ്രമേയങ്ങൾ പിന്തുടരുന്നു. അനിയത്തിയുടെ നഷ്ടപ്പെട്ടുപോയ ഷൂസിന്റെ പേരിലുള്ള പ്രയത്നങ്ങളാണ് മജീദ് മജീദിയുടെ ‘ബച്ചാഹായെ ആസ്മാൻ’ (Children of Heaven) എന്ന സിനിമയുടെ പ്രമേയം. കിയാറൊസ്തമിയുടെ ഖാനായെ ദോസ്ത് കൊജാസ്ത് (Where Is My Friend's House?) ആകട്ടെ, തന്റെ കൂട്ടുകാരന്റെ നോട്ട്ബുക്ക് തിരികെ നൽകാനുള്ള ഒരു വിദ്യാർഥിയുടെ പരിശ്രമത്തെയാണ് പിന്തുടരുന്നത്. അതേസമയം ഈ രണ്ട് സിനിമകൾക്കും ആഴത്തിലുള്ള ദാർശനികതയുണ്ട്. പലപ്പോഴും നോൺ-പ്രഫഷനൽ ആയ നടീനടന്മാരെ കാസ്റ്റ് ചെയ്യുന്നു എന്നതാണ് ഇതോട് ചേർത്തുതന്നെ പറയേണ്ട മറ്റൊരു സവിശേഷത. സെൻസർഷിപ് നിയമങ്ങളുടെ കാഠിന്യംകൊണ്ടാവാം, ഇറാനിയൻ ചിത്രങ്ങൾ പലപ്പോഴും അലിഗറിക്കലായ ആവിഷ്കാര രീതി പിന്തുടരുന്നതായി കാണപ്പെടുന്നു.
ജാഫർ പനാഹിയും നിർമാണത്തിൽ മിനിമലിസ്റ്റ് രീതികൾ പിന്തുടരുന്ന ചലച്ചിത്രകാരനാണ്. മറ്റൊരു രീതിയിൽ ചിന്തിച്ചാൽ അദ്ദേഹം അതിന് നിർബന്ധിതനുമാണ്. ആഖ്യാനത്തിൽ പൊതുവെ റിയലിസത്തിന്റെ വക്താവുമാണ്. ദൈനംദിന ജീവിതസമരത്തിൽ ഏർപ്പെട്ടിരിക്കുന്ന സാധാരണക്കാരായ, വിശേഷിച്ചും തൊഴിലാളികളായ കഥാപാത്രങ്ങളെ അദ്ദേഹം രംഗത്ത് കൊണ്ടുവരുന്നു. ഇതിലാകട്ടെ, പ്രഫഷനൽ അല്ലാത്ത അഭിനേതാക്കളെയും യഥാർഥമായ പ്രകൃതി പശ്ചാത്തലങ്ങളെയും ഉപയോഗിക്കുന്നു. ലളിതവും ലഘുവുമായ കഥാതന്തുവിലൂടെ വൈവിധ്യമാർന്ന ജീവിതത്തിന്റെ ആഴമേറിയ കാഴ്ചകളെ ഒരു മജീഷ്യന്റെ കരവിരുതോടെ പനാഹി അവതരിപ്പിക്കുന്നു. ഒരു സ്വർണമത്സ്യം വാങ്ങാൻ പുറപ്പെടുന്ന കൊച്ചു പെൺകുട്ടിയുടെ കഥയാണ് The White Balloon. ചിത്രം ആരംഭിക്കുന്നത് തെഹ്റാനിലെ ഒരു മാർക്കറ്റിലാണ്. സിനിമയിൽ പിന്നീട് നാം പരിചയപ്പെടുന്ന എല്ലാ കഥാപാത്രങ്ങളും ആ മാർക്കറ്റ് ദൃശ്യത്തിൽ വരുന്നുണ്ട്. സ്വർണമത്സ്യം വാങ്ങാൻ പോകുന്ന റസിയെയും അവളുടെ സഹോദരൻ അലിയും ബലൂൺ വിൽക്കുന്ന അഫ്ഗാൻ പയ്യനുമാണ് മുഖ്യ കഥാപാത്രങ്ങൾ. നഷ്ടപ്പെട്ടുപോകുന്ന പണം വീണ്ടെടുക്കാനുള്ള അവരുടെ ശ്രമങ്ങൾ ദാർശനികമായ ഒട്ടേറെ അന്വേഷണങ്ങളിലേക്ക് അനുവാചകനെ നയിക്കുന്നു.
മിനിമലിസ്റ്റ് കാഴ്ചപ്പാടിലൂടെ നോക്കുമ്പോൾ, പനാഹി സ്വീകരിക്കുന്ന ലാളിത്യമാർന്ന നിർമാണരീതി കഥാപാത്രങ്ങൾ തമ്മിലുള്ള അടുപ്പത്തെ ദൃഢമാക്കുകയും അനുവാചകരിൽ പൂർണമായ എംപതി സൃഷ്ടിക്കുകയുംചെയ്യുന്നു. യാഥാർഥ്യത്തെക്കുറിച്ച പ്രേക്ഷകരുടെ അവബോധത്തെയും ശക്തമാക്കുന്നു. തീർത്തും മിനിമലാണ് സിനിമകളിലെ സംഭാഷണങ്ങളും. ‘വൈറ്റ് ബലൂൺ’, ‘സർക്കിൾ’, ‘ക്രിംസൻ ഗോൾഡ്’ എന്നിവയൊഴിച്ച് എല്ലാ സിനിമകളുടെയും തിരക്കഥ പനാഹി തന്നെ രചിച്ചതാണ്.
‘വൈറ്റ് ബലൂണും’ ‘ക്രിംസൻ ഗോൾഡും’ അബ്ബാസ് കിയാറൊസ്തമിയും ‘സർക്കിൾ’ കാംബോസിയാ പർതോവിയുമാണ് രചിച്ചത്. മിനിമലായ സംഭാഷണങ്ങളും ലളിതമായ പ്ലോട്ടുകളും ആഡംബര രഹിതമായ സെറ്റുകളും അതീവ മിതത്വം പുലർത്തുന്ന ഛായാഗ്രഹണവും പനാഹിയുടെ റിയലിസ്റ്റിക് കാഴ്ചപ്പാടിന്റെ സവിശേഷതകളാണ്. വീട്ടുതടങ്കലിലായ അദ്ദേഹത്തിന്റെ അപ്പാർട്മെന്റിനുള്ളിൽ മാത്രം വികസിക്കുന്ന, കൈയിലുള്ള ഒരു ഐഫോണിൽ ചിത്രീകരിച്ച –ചിത്രത്തിന്റെ കാമറാ ക്രെഡിറ്റ് പനാഹിക്ക് തന്നെയാണ്– ‘ദിസ് ഈസ് നോട് എ ഫിലിം’, കാൻ ഉൾപ്പെടെയുള്ള വിശ്വോത്തര മേളകളിലെല്ലാം വ്യാപകമായ പ്രശംസ നേടിയതാണ്. അതായത് അത്രയും കുറഞ്ഞ സ്പേസ് മതി അദ്ദേഹത്തിന്റെ പ്രതിഭക്ക് അതിരുകളെയും ചക്രവാളങ്ങളെത്തന്നെയും ഭേദിക്കാൻ. യാഥാർഥ്യത്തോട് അത് കാണിക്കുന്ന പ്രതിബദ്ധതയാകട്ടെ, പ്രേക്ഷകനിൽ ആഴത്തിലുള്ള പ്രതികരണവും സൃഷ്ടിക്കുന്നു.
ഈ യഥാതഥത്വത്തിന് അന്യാപദേശ പരിവേഷവുംകൂടി നൽകുന്നതിൽ അദ്ദേഹം കാണിക്കുന്ന വൈഭവം അത്ഭുതാവഹമാണ്. ഏറ്റവും ലളിതവും യഥാർഥവുമായ പ്ലോട്ടുകളിൽ രൂപകങ്ങളുടെ പ്രപഞ്ചം സൃഷ്ടിക്കുന്നു പനാഹി. പൂട്ടിയിട്ട വാതിലുകൾ കാണാം പല ചിത്രങ്ങളിലും. അതുപോലെ അർഥാന്വേഷണ പ്രതീതി സൃഷ്ടിക്കുന്ന ചെറുയാത്രകൾ. വൈറ്റ് ബലൂണിൽ വീട്ടിൽനിന്നും മാർക്കറ്റിലേക്കുള്ള റസിയെയുടെ യാത്രക്കുപോലും ഈ മാനമുണ്ട്. ഫുട്ബാൾ മത്സരം കാണാൻ വേണ്ടിയുള്ള സ്ത്രീകളുടെ പരിശ്രമമാണ് ‘ഓഫ്സൈഡി’ന്റെ കഥാതന്തു. 2006ലെ ഇറാനും ബഹ്റൈനും തമ്മിലുള്ള വേൾഡ് കപ്പ് ക്വാളിഫയിങ് മാച്ചാണ്. കളി കാണാനുള്ള പരിശ്രമം, അവർ പിടിക്കപ്പെടുന്നത്, അവർക്ക് കാവൽ നിൽക്കുന്ന ഗാർഡുകളുടെ കമന്ററി തുടങ്ങിയവയിലൂടെ സ്ത്രീകൾ നേരിടുന്ന സാമൂഹിക വിലക്കുകളെക്കുറിച്ച സമഗ്ര ചർച്ചയെയാണ് പനാഹി സ്ക്രീനിലേക്ക് കൊണ്ടുവരുന്നത്.
വേർതിരിവുകളെ തകർക്കുന്നു എന്നതാണ് പനാഹി ചിത്രങ്ങളുടെ മറ്റൊരു സവിശേഷത. യാഥാർഥ്യത്തെയും യഥാർഥ സംഭവങ്ങളെയും അവതരിപ്പിക്കുക വഴി പനാഹി, ഫിക്ഷനും യാഥാർഥ്യത്തിനും ഇടയിലെ വരമ്പുകളും മതിൽക്കെട്ടുകളും തകർക്കുന്നു. തിയറ്റർ സങ്കൽപത്തിൽ അഭിനേതാക്കൾക്കും പ്രേക്ഷകർക്കുമിടയിൽ ഒരു മതിൽ സങ്കൽപിക്കപ്പെടാറുണ്ട്. സാങ്കൽപികമായ ഈ മതിലിന് ഫോർത് വാൾ അഥവാ നാലാം മതിൽ എന്നാണ് പറയുക.
ഈ ഫോർത് വാളിനെ തകർത്തുകൊണ്ട് പ്രേക്ഷകരെ ഫ്രെയിമിലേക്ക് ആവാഹിക്കുകയോ പ്രേക്ഷകരിലേക്ക് ഇറങ്ങിച്ചെല്ലുകയോ ചെയ്യുന്നു അദ്ദേഹം. ഈ പ്രവണതയെ ശക്തിപ്പെടുത്തും മട്ടിലാണ് ചില ചിത്രങ്ങളിൽ അദ്ദേഹം തന്നെ വേഷമിടുന്നത്. ഫ്രെയിമിനകത്ത് അദ്ദേഹം സ്വയം പ്രതിഫലിപ്പിക്കുകയും ഫ്രെയിമിന് പുറത്ത് പ്രേക്ഷകരോടൊപ്പം അതിനെ പിന്തുടരുകയും ചെയ്യുന്നു. ‘ടാക്സി’ എന്ന സിനിമയിൽ അദ്ദേഹം ടാക്സി ഡ്രൈവറായി പ്രത്യക്ഷപ്പെടുന്നു. കാറിന്റെ ഡാഷ്ബോർഡിൽ സ്ഥാപിച്ച കാമറയിലാണ് അദ്ദേഹവും യാത്രക്കാരുമായുള്ള സംസാരം പകർത്തുന്നത്. തീർത്തും അലങ്കാരരഹിതമായി യാഥാർഥ്യത്തെ പകർത്തുന്നു എന്നർഥം. യാത്രക്കാരുമായുള്ള ഈ സംഭാഷണത്തിലൂടെ തദ്ദേശീയ, സമകാലിക സമൂഹത്തിലെ വൈരുധ്യങ്ങളെ പ്രതിഫലിപ്പിക്കുന്നു.
ഗോൾഡൻ ബെയർ കരസ്ഥമാക്കിയ ‘ടാക്സി’, ശരിക്കും ഒരു കലാകാരനും സമൂഹവും തമ്മിലുള്ള സംവാദത്തെ അടയാളപ്പെടുത്തുന്നു. യാത്രക്കാരുടെ ജീവിതം കേൾക്കുന്ന ടാക്സി ഡ്രൈവർ ജാഫർ പനാഹി, അവരിൽനിന്ന് പണം വാങ്ങുന്നില്ല. യാഥാസ്ഥിതികനായ ഒരു പുരുഷനും പരിഷ്കരണവാദിയായ സ്ത്രീയും തമ്മിലുണ്ടാകുന്ന, വധശിക്ഷയെച്ചൊല്ലിയുള്ള തർക്കം, മരണഭീതി നിമിത്തം വിൽപത്രം എഴുതിക്കാൻ പോകുന്നൊരാളും ഭാര്യയും ഇങ്ങനെയുള്ള ഒട്ടേറെ സംഭവങ്ങളും കഥാപാത്രങ്ങളും. തന്റെ ഭാഗിനേയി ഹനയെ സ്കൂളിലേക്ക് കൊണ്ടുപോകും വഴി സ്കൂൾ േപ്രാജക്ടിനായി അവൾ ചെയ്യാനുദ്ദേശിക്കുന്ന ഷോർട്ട് ഫിലിമിനെക്കുറിച്ച സംസാരത്തിലൂടെ സെൻസർഷിപ് നിയമങ്ങളെയും ചർച്ചയിൽ കൊണ്ടുവരുന്നു.
പിന്നെയും ഒട്ടേറെ സംഭവങ്ങൾക്ക് ശേഷം പനാഹിയും ഹനയും കായിക പരിപാടികൾ കാണാനുള്ള സ്ത്രീകളുടെ അവകാശത്തിനു വേണ്ടി ശബ്ദിച്ചതിന്റെ പേരിൽ ജയിലിലായ ഗൊൻചെ ഖവാമിയെ നിരാഹാര സമരത്തിൽനിന്ന് പിന്തിരിപ്പിക്കണമെന്നാവശ്യപ്പെട്ടുകൊണ്ട് ഹ്യൂമൻ റൈറ്റ്സ് വിഷയങ്ങൾ കൈകാര്യംചെയ്യുന്ന അഭിഭാഷകയായ നസ്റീൻ സൊതൂദെയെ കാണുന്നുണ്ട്. യഥാർഥ വ്യക്തികളാണ് ഖവാമിയെയും സൊതൂദെയും. ഇവിടെ സിനിമ ഒരു ഡോക്യുമെന്ററിയുടെ സ്റ്റൈലിലേക്ക് പോകുന്നു. അങ്ങനെ ഡോക്യുമെന്ററിയും ഫീച്ചർ സിനിമയും തമ്മിലുള്ള വേർതിരിവും ചിത്രം തകർക്കുന്നു. സിനിമ അവസാനിക്കുമ്പോൾ ടാക്സി കവർച്ച ചെയ്യപ്പെടുന്നുണ്ട്. അതൊരുപക്ഷേ കള്ളന്മാരാകാം, സർക്കാർ ഏജന്റുമാരുമാകാം. തന്റെ സമൂഹത്തിന്റെ ചലിക്കുന്ന ഒരു മിനിയേച്ചർ ആയി പനാഹിയുടെ ടാക്സി മാറുന്നു. അതിലെ യാത്രക്കാരും അതിന്റെ ചുറ്റുപാടുകളും പ്രശ്നങ്ങൾ പറയുകയും പ്രതിരോധത്തെപ്പറ്റി ചിന്തിക്കുകയുംചെയ്യുന്നു.
അതിന് മുന്നേ പനാഹി സ്വയം പ്രത്യക്ഷപ്പെടുത്തിയ സിനിമയാണ് ‘ദിസ് ഈസ് നോട്ട് എ ഫിലിം’. തനിക്കെതിരെ ഏർപ്പെടുത്തിയ വീട്ടുതടങ്കലിനെയും പൊലീസ് നിരീക്ഷണത്തെയും സർഗാത്മക പ്രവർത്തനങ്ങളിലൂടെ ഒരു കലാകാരൻ മറികടക്കുന്നതെങ്ങനെ എന്നതിന്റെ നേർസാക്ഷ്യമാണല്ലോ ആ ചിത്രം. നിരോധനത്തെ സിനിമകൊണ്ട് മറികടക്കുന്നതോടെ സിനിമ അതിശക്തമായൊരു സമരമാധ്യമമായി മാറുന്നു. ഒരു വീടിന്റെ പരിധിയിൽ മാത്രമുള്ള യാത്രയാണത്. അവിടെ വീടിന്റെ മതിലുകൾ സർഗാത്മകതയുടെ തടവറയായി മാറുന്നു. എന്നാൽ സർഗാത്മകത ആ തടവിനെ ഭേദിക്കുകയും ചെയ്യുന്നു. ‘This Is Not a Film, അഥവാ ഇത് കേവലമൊരു സിനിമയല്ല. കംബോസിയ പെർതോവിക്കുകൂടി ഡയറക്ടർ ക്രെഡിറ്റുള്ള ‘പർദ്ദെ’ (Closed Curtain) എന്ന ചിത്രത്തിലും പനാഹി കാമറക്ക് മുന്നിൽ വരുന്നുണ്ട്. സംവിധായകനും അഭിനേതാവിനുമിടയിലെ അതിരും മാഞ്ഞുപോകുന്നു ഈ സിനിമകളിൽ.
ലിംഗ അസമത്വങ്ങളുടെ വിഷമവൃത്തങ്ങളുടെ പ്രതീകമാണ് ‘ദ സർക്കിൾ’ എന്ന പേര് തന്നെ. അതാകട്ടെ, ഒരു സർക്കുലർ നരേറ്റിവ് രീതിയും സ്വീകരിച്ചിരിക്കുന്നു. ആശുപത്രിയിലാണ് സിനിമ തുടങ്ങുന്നത്. മകൾ ഒരു പെൺകുഞ്ഞിനാണ് ജന്മം നൽകിയതെന്നറിഞ്ഞ ഒരമ്മയുടെ വേവലാതി. പിന്നെയത് ജയിലിൽനിന്ന് രക്ഷപ്പെട്ട സ്ത്രീകളിലൂടെ കറങ്ങിത്തിരിഞ്ഞ് ഒടുക്കം തുടങ്ങിയ അതേ അമ്മയിൽ സർക്കുലർ കൺക്ലൂഷനായി അവസാനിക്കുകയും ചെയ്യുന്നു. അവസാനത്തിൽ അവരെ കണ്ടെത്തുന്നത് ജയിലിലാണെന്ന് മാത്രം. ഇവിടെ സ്വാതന്ത്ര്യ നഷ്ടത്തെയും എക്സിസ്റ്റെൻഷ്യൽ പോരാട്ടങ്ങളെയും അടയാളപ്പെടുത്തുന്നുണ്ട് വൃത്തം.

ഓഫ്സൈഡിൽ ഫുട്ബാൾ കളി കാണാൻ വേണ്ടി സ്ത്രീകൾ പുരുഷവേഷം ധരിക്കുന്നുണ്ട്. ഇത് ഒരു ഭാഗത്ത് ലിംഗനിയന്ത്രണങ്ങളെ മറികടക്കാനുള്ള പ്രയത്നങ്ങളെ സൂചിപ്പിക്കുമ്പോൾ മറുഭാഗത്ത് പുരുഷൻ അനുഭവിക്കുന്ന പ്രിവിെലജുകളെയും അടയാളപ്പെടുത്തുന്നു. സ്റ്റേഡിയത്തിന് പുറത്ത് തടവുമൃഗങ്ങളെയെന്ന പോലെ പെണ്ണുങ്ങളെ നിർത്തിയിരിക്കുന്ന കൂടും നിയന്ത്രിത ജീവിതത്തിന്റെ അടയാളംതന്നെ.
പനാഹി ഉൾപ്പെടെയുള്ള ഇറാനിയൻ ചലച്ചിത്രകാരന്മാർ ഇസ്‌ലാമിനെയോ വിശ്വാസത്തെയോ അല്ല, മറിച്ച് അതിന്റെ ഇൻസ്റ്റിറ്റ്യൂഷനൽ പ്രയോഗങ്ങൾ, ഭരണകൂട വ്യാഖ്യാനങ്ങൾ, അധികാരത്തിന്റെ കരുവായി അതിനെ മാറ്റൽ തുടങ്ങിയവയെയാണ് പ്രശ്നവത്കരിക്കുന്നത്. അവരുടെ വിമർശനത്തിന്റെ പ്രധാന പോയന്റുകൾ ഇവയാണ്:
1. അടിച്ചമർത്തലും വംശീയ വിവേചനവും
2. ലിംഗവിവേചനവും പുരുഷാധിപത്യവും
3. സാമ്പത്തിക അസമത്വങ്ങൾ
4. സാംസ്കാരികമായ പശ്ചാത്തലങ്ങൾ
ഇറാൻ ജനതയിൽ ബഹുഭൂരിഭാഗവും ഇൻഡോ-യൂറോപ്യൻ ഭാഷയായ ഫാർസ് അഥവാ പേർഷ്യൻ സംസാരിക്കുന്നവരാണ്. രണ്ടാമത് അസർബൈജാനികൾ. തുടർന്ന് കുർദ്, സെമ്നാനി, മസന്ദറാനി, ബലൂച്, തുർക്ക് വിഭാഗത്തിൽപെടുന്നവർ വരുന്നു. ചെറിയ ശതമാനം അറബ്, അസീറിയൻ, യഹൂദ, മാൻഡേയ (സാബി) എന്നീ സെമിറ്റിക് വിഭാഗങ്ങളും പിന്നെ അർമീനിയൻ, ജോർജിയൻ, സിർകേഷ്യൻ വിഭാഗങ്ങളിൽപെടുന്ന കൊക്കേഷ്യൻ ജനതയും. മതവിശ്വാസമനുസരിച്ച് 99 ശതമാനത്തിലധികം മുസ്‌ലിംകൾ, അതിൽതന്നെ 90നും 95നുമിടയിൽ ശതമാനം ശിയ മുസ്‌ലിംകൾ. പിന്നെയുള്ളത് ക്രൈസ്തവരും സരതുഷ്ട്ര മതക്കാരും യഹൂദരും മറ്റുള്ളവരും. കുർദുകളിൽ വൻവിഭാഗം സുന്നികൾ, ചെറിയൊരു ശതമാനം ശിയാക്കളും. അതിലും താഴെ അലവി ശിയാ, യസീദി, സരതുഷ്ട്ര, ക്രൈസ്തവ വിഭാഗങ്ങൾ. മതന്യൂനപക്ഷങ്ങൾക്ക് നേരെ വിവേചനം കാണിക്കുന്ന സംഭവങ്ങളൊന്നും ഇറാനിൽ റിപ്പോർട്ട് ചെയ്യപ്പെടാറില്ലെങ്കിലും വംശീയമായ വിവേചനമുണ്ട്. അതിന്റെ ഇരകൾ പ്രത്യേകിച്ചും കുർദുകളാണ്; പിന്നെ ബലൂചികളും. മെഹ്സ അമീനി പ്രക്ഷോഭങ്ങളിൽ ഉയർന്നു കേട്ട മുദ്രാവാക്യങ്ങൾ ശ്രദ്ധിക്കൂ. ‘ബലോചിസ്താൻ തൻഹാ നീസ്ത്’ (ബലൂചിസ്താൻ ഒറ്റക്കല്ല), ‘കുർദിസ്താൻ സാഹെദാൻ, ചശ്മ് ഒ ചരാഗെ ഇറാൻ’ (കുർദിസ്താനും സാഹെദാനും ഇറാന്റെ കണ്ണുകളും വെളിച്ചവുമാണ്) തുടങ്ങിയവ. കൂട്ടത്തിൽ മുഴങ്ങിയ ‘സൻ, സിന്ദഗി, ആസാദി’ എന്ന മുദ്രാവാക്യം ഇറാനിലെ ഒരു പ്രസ്ഥാനം തന്നെയാണ്; അതായത് Woman, Life, Freedom. പ്രക്ഷോഭകർ പരമോന്നത നേതാവായ വിലായതെ ഫഖീഹിനെ ഡിക്ടേറ്റർ എന്ന് വിശേഷിപ്പിക്കുകയും വധശിക്ഷ വിധിക്കുകയും ചെയ്തു (മൊർഗ് ബർ ദിക്‌താതൂർ).
പ്രക്ഷോഭത്തിന്റെ പശ്ചാത്തലത്തിൽ മുഹമ്മദ് റസൂലാഫ് സാക്ഷാത്കരിച്ച സിനിമയുടെ പേര് ‘ദാനെയെ അൻജീരെ മആബദ്’ (The Seeds of the Sacred Fig) എന്നാണല്ലോ. പ്രക്ഷോഭത്തിന്റെ ആരംഭം ശിരോവസ്ത്രവുമായി ബന്ധപ്പെട്ട പൊലീസ് ഇടപെടലിൽ മെഹ്സ അമീനി കൊല്ലപ്പെട്ടു എന്നതാണെങ്കിലും ചിത്രത്തിന്റെ പേര് മൊത്തം മതത്തിന്റെ തന്നെ സ്ഥാപനവത്കരണത്തെ പ്രശ്നവത്കരിക്കുന്നു. എന്തെന്നാൽ പല കാരണങ്ങളാൽ പല മതവിഭാഗങ്ങളും പവിത്രത കൽപിക്കുന്ന മരമാണ് സേക്രഡ് ഫിഗ്. ഹിന്ദുക്കളും ബൗദ്ധരും ജൈനരും ഒരു പരിധിയോളം സിഖുകാർ വരെയും അതിൽപെടുന്നു. ഇസ്‌ലാമിൽ ഈ മരത്തിന് സവിശേഷമായ സ്ഥാനമൊന്നുമില്ല താനും. ഭാഷയിൽ sacred figs എന്നത് ഒരു ഫലത്തിന്റെയോ മരത്തിന്റെയോ വിശുദ്ധിയെ അടയാളപ്പെടുത്തുന്ന പദമല്ല. മറിച്ച് അതൊരു മരത്തിന്റെ പേരാണ്. ബോധിവൃക്ഷം എന്ന് പറയും സംസ്കൃതത്തിൽ.
ഫിഗ്സ് എന്ന് കണ്ടതുകൊണ്ട് ഭക്ഷ്യയോഗ്യമായ അത്തിപ്പഴമാണിതെന്നും തെറ്റിദ്ധരിക്കരുത്. ഇന്ത്യയിലെ ചില സംസ്ഥാനങ്ങളിൽ അത്തിപ്പഴം വളരുന്നുണ്ടെങ്കിലും അതിവിടെ വിരുന്നുവന്നതാണ്. അതേസമയം, മൾബെറി ഫാമിലിയെന്നും ഫിഗ് ഫാമിലിയെന്നും അറിയപ്പെടുന്ന Moraceae കുടുംബത്തിൽപെട്ട ആൽമരം (Banyan tree) നമ്മുടെ നാട്ടിൽ ധാരാളമുണ്ട്. അത്തിയുടെ കുടുംബക്കാരനാണ് ആൽ. കുടുംബം മാത്രമല്ല, അതിലുമടുത്ത ബന്ധുത്വമാണ്. ഒരേ ജനുസ്സ്. മേൽവിലാസം എഴുതിയാൽ, പേര് (സ്പീഷീസ്) മാത്രമേ വ്യത്യാസമുണ്ടാകൂ. സാധാരണ അത്തിപ്പഴത്തിന്റെ ഔദ്യോഗിക നാമം Ficus Carica എന്നാണ്. ബനിയൻ ട്രീ പക്ഷേ ഒരുപാട് തരങ്ങളുണ്ട്. സാധാരണ ഇന്ത്യൻ ആലിനെ Ficus Benghalensis എന്നാണ് വിളിക്കുക. ഫലങ്ങൾ ഭക്ഷ്യയോഗ്യമല്ല എന്നതാണ് അത്തിയിൽനിന്നും ആലിനുള്ള വ്യത്യാസം. അതിനാൽ അത്തി കൃഷി ചെയ്യും, നിരവധിയായ ആലിനങ്ങൾ സ്വാഭാവികമായി വളരുന്നതാണെങ്കിലും കരുത്ത് വളരെ കൂടുതലാണ്. അതേസമയം സേക്രഡ് ഫിഗ് (peepal tree എന്നും പേരുണ്ട്) എന്ന ബോധിവൃക്ഷം Ficus religiosa ആണ്. അതായത് അതിന്റെ പേരിൽതന്നെ religion ഉണ്ട്.
സേക്രഡ് ഫിഗ് അഥവാ ഫിക്കസ് റിലിജ്യോസ എങ്ങനെയാണ് തന്റെ സിനിമയിൽ പ്രതീകമായി മാറുന്നതെന്ന് റസൂലാഫ് തന്നെ വിവരിക്കുന്നിടത്ത് ഇറാനിലെ ചലച്ചിത്രകാരന്മാർക്ക് മതത്തോടുള്ള സമീപനം വ്യക്തമാണെന്ന് തോന്നുന്നു. ഏതെങ്കിലും മരത്തിന്റെ പൊത്തിലോ മറ്റോ പക്ഷികൾ നിക്ഷേപിക്കുന്നതാണ് അരയാലിന്റെ വിത്ത്. ഇതാകട്ടെ, ഒരു പരാന്നഭോജി (parasite) അല്ലെങ്കിലും ഇതിന്റെ വേരുകൾ (aerial roots) താഴോട്ടിറങ്ങിക്കഴിഞ്ഞാൽ ഈ ആതിഥേയ വൃക്ഷം പിന്നെ ഞെരിഞ്ഞമർന്ന് അന്ത്യശ്വാസം വലിച്ചോളും. എന്നുവെച്ചാൽ വിശുദ്ധി കൽപിക്കപ്പെടുന്ന ബോധിവൃക്ഷത്തിന് ഇപ്രകാരം ഒരധികാരമുഖമുണ്ട്. അത് സംഹാരാത്മകവുമാണ്. ഇസ്ലാമിന്റെ മൂല്യങ്ങളോടോ വിശ്വാസത്തോടോ അത് മുന്നോട്ടുവെക്കുന്ന നൈതിക രാഷ്ട്രീയത്തോടോ അല്ല, മറിച്ച് അതിലെ കേന്ദ്രീകൃതമായ അധികാരത്തോടും ബലപ്രയോഗത്തോടുമാണ് എന്ന് ഇതെഴുതുന്നയാൾ കരുതുന്നു.
ഈ നിലപാടാണ് പനാഹിയുടെ ചിത്രങ്ങളിലും പ്രതിഫലിക്കുന്നത്. മൂടുപടം, അടച്ചിട്ട വാതിൽ തുടങ്ങിയവ അദ്ദേഹത്തിന്റെ ചിത്രങ്ങളിൽ പ്രതീകമാകുന്നതും അതുകൊണ്ടാണ്. വിശ്വാസത്തോടും ധാർമികതയോടും കൂറില്ലാത്തവരല്ല അദ്ദേഹത്തിന്റെ സിനിമകളിൽ വരുന്ന പല കഥാപാത്രങ്ങളും ആൾക്കൂട്ടങ്ങളും. എന്നാൽ, അവരെല്ലാവരും കേന്ദ്രീകൃതമായ അധികാര പ്രയോഗത്തിന്റെ ഇരകളാണ്. ചുരുക്കിപ്പറഞ്ഞാൽ, ഇറാനിയൻ നവതരംഗ സിനിമയുടെ മികവിന്റെയും ലാളിത്യത്തിന്റെയും സമരോത്സുകതയുടെയും ഗാംഭീര്യമാർന്ന ഉദാഹരണങ്ങളായി ജാഫർ പനാഹിയുടെ ചിത്രങ്ങൾ മാറുന്നു. അസ്തിത്വപരവും സ്വത്വപരവുമായ പോരാട്ടങ്ങളെ അടയാളപ്പെടുത്തുന്നതോടൊപ്പം അവ നിയോ-റിയലിസ്റ്റിക് ശൈലിയിൽ അസമത്വങ്ങളെയും അനീതികളെയും, പലപ്പോഴും രൂപകാത്മകമായും ചിലപ്പോൾ നേരിട്ടും രൂക്ഷമായി വിമർശിക്കുകയുംചെയ്യുന്നു. സിനിമക്ക് പുറമെ അദ്ദേഹത്തിന്റെ ജീവിതംതന്നെയും മനുഷ്യന്റെ അന്തസ്സിനും സ്വാതന്ത്ര്യത്തിനുംവേണ്ടിയുള്ള നിരന്തരമായ പോരാട്ടങ്ങളെ പ്രതിനിധാനം ചെയ്യുന്നു.