ചരിത്രത്തിന്റെ കുരുതിയും ഓർമയും

അബിൻ ജോസഫിന്റെ തിരക്കഥയിൽ അനുരാജ് മനോഹർ സംവിധാനംചെയ്ത ‘നരിവേട്ട’ എന്ന സിനിമ കാണുന്നു. മുത്തങ്ങ സമരം പ്രമേയമാകുന്ന ഇൗ സിനിമ യാഥാർഥ്യത്തെ പ്രതിഫലിപ്പിക്കുന്നുണ്ടോ? രാഷ്ട്രീയമായി ഇൗ സിനിമ എന്തു കാഴ്ചയാണ് മുന്നോട്ടുവെക്കുന്നത്‍?കേരളത്തിൽ ഏതു സമരം നടന്നാലും ആദ്യം ചർച്ചക്ക് വിളിച്ച് ആവശ്യം അംഗീകരിക്കാൻ പറ്റുന്നതാണോ അല്ലയോ എന്നുനോക്കും. പക്ഷേ, മുത്തങ്ങ സമരത്തിൽ മാത്രം ഒരു ചർച്ചയും നടന്നില്ല. (അടിമമക്ക -സി.കെ. ജാനു) അബിൻ ജോസഫിന്റെ തിരക്കഥയിൽ ഇന്ത്യൻ സിനിമ കമ്പനി നിർമിച്ച് അനുരാജ് മനോഹർ സംവിധാനംചെയ്ത സിനിമയാണ് ‘നരിവേട്ട’. നായക കേന്ദ്രീകൃതമായാണ് സിനിമയുടെ അവതരണം. രാജ്യത്ത് നടന്ന...
Your Subscription Supports Independent Journalism
View Plans- Unlimited access to Madhyamam Weekly Articles and Archives ........
- Experience ‘Ad Free’ article pages
അബിൻ ജോസഫിന്റെ തിരക്കഥയിൽ അനുരാജ് മനോഹർ സംവിധാനംചെയ്ത ‘നരിവേട്ട’ എന്ന സിനിമ കാണുന്നു. മുത്തങ്ങ സമരം പ്രമേയമാകുന്ന ഇൗ സിനിമ യാഥാർഥ്യത്തെ പ്രതിഫലിപ്പിക്കുന്നുണ്ടോ? രാഷ്ട്രീയമായി ഇൗ സിനിമ എന്തു കാഴ്ചയാണ് മുന്നോട്ടുവെക്കുന്നത്‍?
കേരളത്തിൽ ഏതു സമരം നടന്നാലും ആദ്യം ചർച്ചക്ക് വിളിച്ച് ആവശ്യം അംഗീകരിക്കാൻ പറ്റുന്നതാണോ അല്ലയോ എന്നുനോക്കും. പക്ഷേ, മുത്തങ്ങ സമരത്തിൽ മാത്രം ഒരു ചർച്ചയും നടന്നില്ല. (അടിമമക്ക -സി.കെ. ജാനു)
അബിൻ ജോസഫിന്റെ തിരക്കഥയിൽ ഇന്ത്യൻ സിനിമ കമ്പനി നിർമിച്ച് അനുരാജ് മനോഹർ സംവിധാനംചെയ്ത സിനിമയാണ് ‘നരിവേട്ട’. നായക കേന്ദ്രീകൃതമായാണ് സിനിമയുടെ അവതരണം. രാജ്യത്ത് നടന്ന ഭൂസമരങ്ങൾ എന്താണെന്നോ, ഭൂരഹിതരുടെ പ്രശ്നം എന്താണെന്നോ, എന്താണ് ആദിവാസി സമൂഹത്തിന്റെ പ്രശ്നങ്ങൾ എന്നോ ഒന്നുമറിയാത്ത ഒരു യുവാവിന്റെ സാധാരണ ജീവിതത്തിലൂടെയാണ് സിനിമയുടെ ആവിഷ്കരണം. പിന്നീട് അയാൾ പൊലീസുകാരനായിത്തീരുന്നു. തന്റെ കാഴ്ചപ്പാടുകൾക്ക് യാതൊരു മാറ്റവുമില്ലാത്ത ഒരു ശരാശരി പൊലീസ്. സിനിമയുടെ കാലവിവരണം അനുസരിച്ച് വർഗീസ് പീറ്റർ എന്ന യുവാവിന് പി.എസ്.സി വഴി ജോലി ലഭിച്ച കാലത്തുതന്നെയാണ് ആദിവാസി ഭൂസമരം സി.കെ. ശാന്തിയുടെയും മറ്റും നേതൃത്വത്തിൽ സെക്രട്ടേറിയറ്റിൽ നടക്കുന്നത്.
രാഷ്ട്രീയമായി ചില ബോധ്യങ്ങളുള്ള ബഷീർ എന്ന പൊലീസ് ഉദ്യോഗസ്ഥനുമായി ക്യാമ്പിൽ വെച്ചുള്ള പരിചയമാണ് വർഗീസ് പീറ്ററിന് ചില തിരിച്ചറിവുകൾ നൽകുന്നത്. എന്താണ് ഭൂരഹിതരുടെ പ്രശ്നങ്ങളെന്നോ? അവർ കടന്നുപോകുന്ന പ്രശ്നയാഥാർഥ്യങ്ങൾ എന്തെന്നോ വർഗീസ് പീറ്ററിനാകട്ടെ അവരുടെ പൊലീസ് ഫോഴ്സിലെ മറ്റ് അംഗങ്ങൾക്കാകട്ടെ ഒരു ബോധ്യവുമില്ല. അരാഷ്ട്രീയരും നിഷ്ക്രിയരുമായ ശരാശരി മനുഷ്യരുടെ ലോകം ഇവിടെ വരച്ചുകാട്ടപ്പെടുന്നു. ഇവർ പലപ്പോഴും സാമൂഹികവിരുദ്ധരും വരേണ്യ മനോഗണനയോടെ പെരുമാറുന്നവരുമാണ്. ഇങ്ങനെയുള്ള ബോധ്യങ്ങളിൽനിന്നുള്ള മാറ്റമാണ് വർഗീസ് പീറ്റർ എന്ന കഥാപാത്രത്തിന് ഒടുവിൽ സംഭവിക്കുന്നത്. നമ്മുടെ ഉദ്യോഗ സംവിധാനങ്ങളിൽ അമ്പതു ശതമാനം സംവരണീയ വിഭാഗങ്ങളുണ്ടെങ്കിലും ഏതാണ്ട് നിഷ്ക്രിയരും അർഥശൂന്യരുമാണ് ഇവർ.
മുത്തങ്ങ സമരത്തെ പ്രമേയമാക്കിയ സിനിമകളെ പരിശോധിച്ചാൽ ‘നരിവേട്ട’ എന്ന സിനിമയിൽ ചില ആവർത്തനങ്ങളുണ്ട്. ‘ഫോട്ടോഗ്രാഫർ’ എന്ന സിനിമയിൽ നമ്മൾ കാണുന്ന ഫോട്ടോഗ്രാഫറുടെയും അയാളുടെ കുടുംബത്തിന്റെയും പ്രശ്നങ്ങൾ മറ്റൊരു രൂപത്തിൽ ‘നരിവേട്ട’യിലും കാണാനാവും. അതേസമയം, ജയൻ ചെറിയാൻ സംവിധാനംചെയ്ത ‘പാപ്പിലിയൊ ബുദ്ധ’, ഗിരീഷ് എഡിറ്റ് ചെയ്ത ‘മുത്തങ്ങ ഡോക്യു ഷോർട്ട് ഫിലിം’ തുടങ്ങിയവ മറ്റൊരു തലം രൂപപ്പെടുത്തിയിട്ടുണ്ട്. ഈയൊരു വീക്ഷണം ‘നരിവേട്ട’ എന്ന സിനിമയുടെ പ്രസക്തിയെ കുറക്കുന്നില്ല. ജനപ്രിയ സിനിമയുടെ ചേരുവകളിൽ നിന്നുകൊണ്ടുതന്നെയും ശക്തമായ ഒരു പ്രമേയാവതരണം കാഴ്ചവെക്കാൻ ‘നരിവേട്ട’ക്ക് സാധിച്ചു.
അന്യാധീനപ്പെട്ട ആദിവാസി ഭൂമി തിരികെ ലഭിക്കാനായി ഇന്ദിര ഗാന്ധിയുടെ മുൻകൈയിൽ കേന്ദ്രസർക്കാർ പാസാക്കിയ ഭൂനിയമം റദ്ദാക്കിയത് കേരളത്തിലെ ഭരണപക്ഷവും പ്രതിപക്ഷവും ഒന്നിച്ചുചേർന്നായിരുന്നു. ആദിവാസികൾക്ക് അവരുടെ അന്യാധീനപ്പെട്ട ഭൂമി തിരികെ നൽകുന്നതിൽനിന്നും പിന്നോട്ടുപോയ ഗവൺമെന്‍റുകൾക്കു മുന്നിൽ ആദിവാസികളും ദലിതരും ചേർന്ന് നിരവധി സമരങ്ങൾ നടത്തിയിട്ടുണ്ട്. ആദിവാസി ദലിത് സമരസമിതിയും ഗോത്രമഹാസഭയും ചേർന്നു നടത്തിയ കുടിൽകെട്ടുസമരത്തിന്റെ കരാറായിരുന്നു 2001ൽ ഉണ്ടായ ആദിവാസി ഭൂമികരാർ. ഇതിന്റെ പശ്ചാത്തലത്തിൽനിന്നുകൊണ്ടു വേണം നമുക്ക് എന്തുകൊണ്ട് മുത്തങ്ങയുണ്ടായി എന്ന് വിലയിരുത്താൻ.
ഇങ്ങനൊരു പരിണിതഘട്ടത്തിന്റെ സൂചനകൾ സിനിമയിലുണ്ട്. സ്റ്റേറ്റുമായി ഒരു സമൂഹത്തിന് നടത്താവുന്ന ജനാധിപത്യ വിമോചനത്തിന്റെ ഏറ്റവും ഉചിതമായ വഴിയായിരുന്നു സർക്കാറും ഗോത്രമഹാസഭയുമായി രൂപപ്പെട്ട കരാർ. ഒരു ജനാധിപത്യഭരണ സംവിധാനത്തിൽ ഇത്തരം ചർച്ചകളും പരിഹാര നടപടികളും പ്രധാനപ്പെട്ടതാണ്. ഭൂവിതരണത്തിന്റെ കാലതാമസമാണ് വയനാട് ജില്ലയിൽ നടന്ന മുത്തങ്ങ ഭൂസമരത്തിന്റെ പ്രധാനപ്പെട്ട കാരണങ്ങളിലൊന്ന്. കുടിയേറ്റ കർഷകർക്ക് അവർ കൈവശപ്പെടുത്തിയ ഭൂമി തിരിച്ചുകൊടുക്കുന്നതിന്റെ വൈകാരികതകൂടി കണക്കിലെടുത്താണ് ആദിവാസികൾ മറ്റു ഭൂപ്രദേശങ്ങൾ കണ്ടെത്താനും ഭൂമിയുടെ അവകാശികളാവുന്നതിനും ശ്രമിച്ചത്. ഇതിന്റെ ഭാഗമായാണ് വയനാട്ടിൽ മറ്റൊരു ഭൂപ്രദേശം കണ്ടെത്തിയത്. എങ്കിലും വിവിധ നിയമവശങ്ങൾ ചൂണ്ടിക്കാട്ടി അവിടെയും ഭൂമിയുടെ വിതരണം തടസ്സപ്പെടുത്താനാണ് നമ്മുടെ ഉദ്യോഗ-രാഷ്ട്രീയ അച്ചുതണ്ട് ശ്രമിച്ചതും പ്രവർത്തിച്ചതും.
ഇത്തരം കരാറുകളും തീരുമാനങ്ങളും അതിന്റെ നടപ്പാക്കലുകളും ജനാധിപത്യ സമൂഹത്തിൽ രൂപപ്പെടുന്നത് ഇതാദ്യമായല്ല. ഉദാഹരണത്തിന് പശ്ചിമഘട്ടത്തിന്റെ വന-കാർഷിക അതിർത്തി നിർണയത്തിന് രേഖയുണ്ടാക്കിയ ഗാഡ്ഗിൽ നിർദേശങ്ങൾ അടങ്ങിയ ബില്ലും അതിന്റെ നടപടിക്രമങ്ങളും കുടിയേറ്റ കർഷകരുടെ തീരുമാനപ്രകാരം പലതവണ പരിഷ്കരിക്കുകയുണ്ടായത് നാം കണ്ടതാണ്. ഇതിൽ ചില സന്ദർഭങ്ങളിലെങ്കിലും കുടിയേറ്റ കർഷകരും സംഘടിത മതങ്ങളും നടത്തിയ പ്രക്ഷോഭങ്ങൾ മാതൃകാപരമായതായിരുന്നില്ല എന്നതിന്റെ നിരവധി ഉദാഹരണങ്ങളുണ്ട്. അപ്പോഴൊന്നും ഒരു അടിച്ചമർത്തലിന് ഈ സംഘടിത സമൂഹങ്ങൾ വശംവദരായിട്ടില്ല. എന്നാൽ, മുത്തങ്ങ സമരത്തിൽ ആദിവാസികൾക്ക് അടിച്ചമർത്തലിന് വിധേയമാകേണ്ടിവന്നു. ചെങ്ങറ ഭൂമി സമരവും അരിപ്പ ഭൂമിസമരവും ഉൾപ്പെടെ നിരവധി ഭൂസമരങ്ങൾ അധികാര സംവിധാനങ്ങളാൽ പുറന്തള്ളപ്പെടുന്നതും നാം കണ്ടു.
ആദിവാസി ജീവിതത്തിന്റെ പ്രതിസന്ധികളെ അടിസ്ഥാനപ്പെടുത്തി മലയാളത്തിൽ വിവിധ സിനിമകൾ ഈയടുത്ത് രൂപംകൊണ്ടിട്ടുണ്ട്. ‘ധവാരിക്കുരുവി’, ‘കെഞ്ചിര’ തുടങ്ങിയ സിനിമകൾ ഇതിൽ പ്രധാനപ്പെട്ടവയാണ്. ‘അയ്യപ്പനും കോശിയും’ തുടങ്ങിയ സിനിമകൾ ആദിവാസി വിഷയം കൈകാര്യംചെയ്ത് വളരെ പോപ്പുലറായവയാണല്ലോ. ആദിവാസി ഭൂസമര പശ്ചാത്തലത്തിൽ രൂപപ്പെട്ട രാഷ്ട്രീയസംഭവകഥയെ അടിസ്ഥാനപ്പെടുത്തി ഒരുപക്ഷേ മലയാളത്തിലുണ്ടാകുന്ന രണ്ടാമത്തെ സിനിമയാവാം ‘നരിവേട്ട’. ‘പട’ എന്ന സിനിമയെ ഇതിൽ പ്രഥമമായി പരിഗണിക്കാം.
‘നരിവേട്ട’ കണ്ടതിനുശേഷം ആദ്യംചെയ്തത് സി.കെ. ജാനു രചിച്ച ‘അടിമമക്ക’ എന്ന കൃതിയിലെ മുത്തങ്ങ സമരവുമായി ബന്ധപ്പെട്ട ഭാഗം ഒന്നുകൂടി വായിക്കുക എന്നതായിരുന്നു. പ്രസ്തുത സമരത്തെ അധിഷ്ഠിതമാക്കി രൂപപ്പെടുത്തിയ സിനിമയെന്ന നിലയിൽ സി.കെ. ജാനുവിന്റെ ആത്മകഥയുടെ വായന പ്രധാനപ്പെട്ട ഒന്നായിരുന്നു. മറ്റൊന്ന് മുത്തങ്ങ സംഭവത്തിനുശേഷം സമരത്തിൽ പങ്കെടുത്തവരുമായി ഒരു അഭിമുഖം തയാറാക്കാൻ അവസരം ലഭിച്ചിരുന്നു. ഡോ. ദിലീപ് രാജ് എഡിറ്റ്ചെയ്ത ‘തന്‍റേടങ്ങൾ’ എന്ന പുസ്തകത്തിൽ ഈ അഭിമുഖം ഉൾപ്പെടുത്തുകയുണ്ടായി. മുത്തങ്ങയിലെ 45 ദിവസങ്ങൾ കുറിച്ചിടുന്നതായിരുന്നു പ്രസ്തുത അഭിമുഖം.

തൊണ്ണൂറിന്റെ ഒടുവിൽ വയനാട്ടിലെ ആദിവാസി ഊരുകളിൽ നിരവധി പട്ടിണിമരണങ്ങൾ റിപ്പോർട്ട് ചെയ്യുകയുണ്ടായി. ഏതാണ്ട് ഇരുപതോളം മരണങ്ങളെങ്കിലും ഇക്കാലത്ത് റിപ്പോർട്ട് ചെയ്യപ്പെട്ടു. ഈ സന്ദർഭത്തിൽ വിവിധ ആദിവാസി-ദലിത് പ്രസ്ഥാനങ്ങളും മനുഷ്യാവകാശ പ്രവർത്തകരും ഈ വിഷയത്തിൽ ഇടപെടുകയുണ്ടായി. ഈ പ്രക്ഷോഭത്തോട് ഐക്യപ്പെട്ട ദലിത് പ്രസ്ഥാനങ്ങളും സി.കെ. ജാനുവിന്റെയും മറ്റും മുൻകൈയിൽ രൂപപ്പെട്ട ആദിവാസി സമരപ്രസ്ഥാനങ്ങളും സംയുക്തമായാണ് തിരുവനന്തപുരം സെക്രട്ടേറിയറ്റിനു മുന്നിൽ കുടിൽകെട്ടു സമരം ആരംഭിക്കുന്നത്. പ്രസ്തുത സമരത്തിന്റെ പ്രതിഫലനമായിരുന്നു സർക്കാറും ഗോത്രമഹാസഭയുമായി ചേർന്ന് രൂപപ്പെട്ട മുൻചൊന്ന ആദിവാസി ഭൂമി കരാർ.
സിനിമയിൽ ഇത് മറ്റൊരു രൂപത്തിൽ ആവിഷ്കരിക്കുന്നുണ്ട്. ഒന്ന് കോളനി ജീവിതത്തിന്റെ പരിമിത സാഹചര്യത്തിൽനിന്നുള്ള മോചനം. രണ്ടാമത്തേതാകട്ടെ മണ്ണിന്റെ മക്കൾ മണ്ണിന്റെ ഉടമസ്ഥരാകേണ്ടതുണ്ട് എന്ന ചരിത്രപരമായ തിരിച്ചറിവ്. ഇതിന് ഉപോൽബലകമാകുന്ന ചില സംഭവങ്ങൾ സിനിമ വ്യക്തമാക്കുന്നുണ്ട്. ഒന്ന് കുട്ടികൾക്ക് കളിക്കാനോ ചെടി നടാനോ ഒരു മുറ്റമോ, ഒരു തരി മണ്ണോ ഇല്ലാത്ത അവസ്ഥയാണ്. പല കുടിലുകളിലെ കുട്ടികൾ ഇത് അവരവരുടെ വീട്ടുമുറ്റമാണ് എന്നു പറഞ്ഞുകൊണ്ട് പരസ്പരം തർക്കിക്കുമ്പോൾ, താമി എന്ന കഥാപാത്രം ഈയവസരത്തിൽ ഇടപെടുകയും കുട്ടികളെ ഉപദേശിക്കുകയുംചെയ്യുന്നുണ്ട്.
മറ്റൊന്ന് താമിക്കെതിരെയുള്ള പൊലീസ് കേസുമായി ബന്ധപ്പെട്ടതാണ്. താമി ചെയ്ത കുറ്റം പൊഴിഞ്ഞുകിടന്ന രണ്ട് പഴുക്ക എടുത്തു എന്നതാണ്. പൊലീസ് പരാതിക്കാരോട് ചോദിക്കുന്നത് ഈ പഴുക്കക്ക് എത്ര രൂപയാകും എന്നാണ്. ആറു രൂപയാണ് അതിന്റെ വിലയെന്ന് വാദികൾ പറയുന്നു. ഈ സംഭവം ഒരു അതിഭാവനയായി ഏതെങ്കിലും പ്രേക്ഷകന് തോന്നിയേക്കാം. അവരുടെ ഓർമയിലേക്ക് വയനാട്ടിൽ നടന്ന ഒരു സംഭവം കൊണ്ടുവരാം. വിശന്ന ഒരു എട്ടുവയസ്സുകാരൻ ഒരു പള്ളിയിലെ കുശിനിയിൽനിന്നും രണ്ടപ്പം മോഷ്ടിച്ചു. പുരോഹിതനാൽ പിടിക്കപ്പെട്ട ആ എട്ടുവയസ്സുകാരന് ജയിൽശിക്ഷ ഉറപ്പുവരുത്തിയ വാർത്ത നമ്മൾ കണ്ടതാണ്. വർഷങ്ങളോളം ആ കുട്ടി ജയിൽ ശിക്ഷയനുഭവിച്ചു. ഇതാണ് വയനാടിന്റെ സാമൂഹിക ഭൂമിക. വംശീയവും സാമൂഹികവുമായ ഒറ്റപ്പെടുത്തലിനും പിന്നാക്കാവസ്ഥക്കും കാരണം സാമ്പത്തിക പ്രതിസന്ധിയാണ്. ഇതിൽ നിന്നുള്ള മോചനംകൂടിയാണ് ഭൂമിയുടെ കൈവശാവകാശത്തിലൂടെ ആദിവാസികൾ ലക്ഷ്യമിടുന്നത്.
ഒരു സിനിമ എന്ന നിലയിൽ ‘നരിവേട്ട’ അതിന്റെ കേന്ദ്രപ്രമേയത്തിലേക്ക് നേരിട്ടു പ്രവേശിക്കുന്നില്ല. വർഗീസ് പീറ്ററിന്റെസർവിസ് ജീവിതത്തിന്റെ ഒരു യാദൃച്ഛികത മാത്രമാണ് ഗോത്രസമരഭൂമിയിലേക്കുള്ള എത്തിപ്പെടൽ. ഇവിടെ ജനപ്രിയ സിനിമയുടെ ചേരുവയിലൂടെ ചിത്രീകരിച്ച് മുന്നോട്ടുപോകുന്നു സിനിമ. അതേസമയം, സിനിമ അതിന്റെ കേന്ദ്രപ്രമേയത്തിൽനിന്നും വ്യതിചലിക്കുന്നില്ല എന്നത് പ്രാധാന്യമർഹിക്കുന്നു.
മുത്തങ്ങയെന്ന പാരമ്പര്യ ഭൂമിയിലേക്ക് ഞങ്ങൾ പുറപ്പെട്ടു എന്നാണ് സി.കെ. ജാനു അവരുടെ ആത്മകഥയിൽ പറയുന്നത്. തദ്ദേശവാസികൾക്ക് അവരുടെ പിതൃഭൂമിയുമായുള്ള ബന്ധം ചരിത്രപരമാണ്. മുത്തങ്ങയിലെ വിവിധ തറകളിൽ ഗോത്രപൂജ ചെയ്യുന്നുണ്ട് അവർ. സിനിമയിൽ ഈ പൂജയെക്കുറിക്കുന്ന അതിപ്രധാനമായ രംഗം ആവിഷ്കരിക്കുന്നുണ്ട്. വയനാടൻ പുലയരുടെ ഗാനത്തെ അടിസ്ഥാനപ്പെടുത്തിക്കൊണ്ടുള്ള ഗാനവും അനുഷ്ഠാനവും ചിത്രീകരിക്കുന്നു എന്നത് പ്രധാനപ്പെട്ടതാണ്. ആദിവാസികൾ ജലം സംഭരിച്ചിരുന്ന ഇടങ്ങൾ തടസ്സപ്പെടുത്തിക്കൊണ്ടാണ് അധികാര സംവിധാനം തദ്ദേശീയരെ നേരിട്ടത്. ഇവിടെയും സി.കെയുടെ ആത്മകഥയെ സിനിമ പിന്തുടരുന്നു.
ഭരണസംവിധാനത്തിന്റെ പ്രതിനിധികൾ രണ്ടുതവണ സമരം ചെയ്യുന്നവരുമായി സംഭാഷണത്തിൽ ഏർപ്പെടുന്ന രംഗങ്ങളുണ്ട്. ഇത് സിനിമയിൽ വളരെ പ്രധാനപ്പെട്ട ഒന്നാണ്. ഒരു ജനാധിപത്യ സംവിധാനത്തിന്റെ ഉത്തരവാദിത്തമാണ് ഇവിടെ നാം കാണുന്നത്. സമരക്കാർക്ക് പറമ്പ് നൽകാമെന്നും റേഷൻ കടകളിലൂടെ ഭക്ഷ്യവസ്തുക്കൾ നൽകാമെന്നും ഉറപ്പുനൽകുന്ന ജനപ്രതിനിധിയായ കഥാപാത്രം അന്തരിച്ചുപോയ ഒരു ജനപ്രതിനിധിയെ പ്രതിനിധാനംചെയ്യുന്നുണ്ട്. എന്നാൽ, പ്രസ്തുത വ്യക്തിയിൽ മാത്രം ആരോപിതമാകുന്നതല്ല ഭൂമിവിതരണത്തിന്റെ ധാർമിക ഉത്തരവാദിത്തം എന്ന പ്രസക്തമായ കാര്യം ഇവിടെ ഓർക്കാവുന്നതാണ്. ജനപ്രതിനിധിയെന്ന കഥാപാത്രം മൂന്നു രംഗങ്ങളിൽ പ്രത്യക്ഷപ്പെടുന്നുണ്ട്. ഒന്നാംവട്ടം സൗമ്യനും സഹനശീലനുമായി അദ്ദേഹം കാണപ്പെടുന്നു. രണ്ടാം ഘട്ടത്തിലാകട്ടെ എത്രയും പെട്ടെന്ന് കുടിലുകളും അഴിച്ച് സമരം ഉപേക്ഷിച്ച് പൊയ്ക്കൊള്ളുക എന്നാണ് പ്രസ്തുത ജനപ്രതിനിധി പറയുന്നത്. മൂന്നാം ഘട്ടത്തിലാകട്ടെ അദ്ദേഹത്തിന്റെ ഫോൺസന്ദേശമാണ് നാം കേൾക്കുന്നത്. അതാവട്ടെ ഒട്ടും ഗുണാത്മകമായതുമല്ല.
സെക്രട്ടേറിയറ്റിനു മുന്നിൽ നടന്ന കുടിൽകെട്ടു സമരാനന്തരം സർക്കാറും സമരക്കാരുമായി ഒപ്പിട്ട കരാറിനുശേഷം ആദിവാസികൾക്ക് ഭൂമി നൽകാനായി തുടക്കംകുറിച്ച മറയൂരിലെ ഭൂവിതരണ സമ്മേളനവും നാമിവിടെ ഓർക്കുന്നു. ആദിവാസി ക്ഷേമത്തിനായി ഒരു വലിയ തുക ഇക്കാലത്ത് സെൻട്രൽ ഗവൺമെന്‍റ് അനുവദിച്ചതും നാം കാണുന്നു. പ്രസ്തുത തുകകൊണ്ടാണ് ആറളം ഭൂമി ആദിവാസികൾക്കായി വാങ്ങിയത്. ഇത്തരത്തിൽ പ്രതീക്ഷയുടെ ഒരു കാലംകൂടിയായിരുന്നു അത്. ജനപ്രതിനിധികളുടെ ധാർമിക ചിന്തകൾക്കുമേൽ വിലങ്ങുതടിയാവുന്ന സംഘടിത സാമുദായിക നേതൃത്വങ്ങളും ഉദ്യോഗസ്ഥ മേധാവിത്വവും ഭൂവിതരണം നടക്കരുത് എന്ന് പിടിവാശിയുള്ളവരും ഗോത്രസമൂഹത്തിന്റെ ഉയർച്ചയിൽ വിസമ്മതമുള്ളവരുമായിരുന്നു. വംശീയ വിദ്വേഷവും ജനാധിപത്യ ഭരണഘടനയോടുള്ള വിയോജിപ്പുമാവാം ഈ സംഘടിതരെ ഇതിനു പ്രേരിപ്പിച്ചത്.

മുത്തങ്ങ സമരം പൊലീസ് അടിച്ചമർത്തുന്നു
സിനിമയിൽ ഇതിന്റെ സൂചന നമുക്കു കാണാനാവും. ആദിവാസി സമരപ്രദേശത്തേക്ക് ഡ്യൂട്ടിക്ക് പോകുന്ന പൊലീസുകാർ തികച്ചും അരാഷ്ട്രീയരും മുൻവിധിയുള്ളവരുമാണ്. ഡോ. ബിജുവിന്റെ ‘കാടു പൂക്കുന്ന കാലം’ എന്ന സിനിമയിലും നമുക്ക് ഇത്തരം അരാഷ്ട്രീയ സേനയെ കാണാം. അവർക്ക് വയനാട് എന്നത് ഒരു ടൂറിസ്റ്റ് പ്രദേശമാണ്. ഈ മധ്യവർഗ, കീഴ് വർഗ അരാഷ്ട്രീയ ഉദ്യോഗസ്ഥർക്ക് സാധാരണക്കാരുടെ പ്രശ്നങ്ങൾ നിസ്സാരമാകുന്നത് അവരുടെ കാഴ്ചപ്പാടിന്റെ അർഥശൂന്യതയാലാണെന്ന് സിനിമ പറയാൻ ശ്രമിക്കുന്നു.
ബഷീർ എന്ന പൊലീസുകാരനും വർഗീസ് പീറ്ററും തമ്മിൽ നടത്തുന്ന ഒരു ചർച്ചയിൽ ഇത് വ്യക്തമാണ്. ഭൂവിതരണമെന്നത് സർക്കാർ കാര്യമല്ലേ, അത് മുറപോലെയങ്ങു നടക്കും എന്ന് വർഗീസ് പറയുമ്പോൾ ഒന്നര വർഷമായി ഇനിയും അവർക്ക് ഭൂമി നൽകിയിട്ടില്ല എന്നു പറയുന്നുണ്ട് ബഷീർ എന്ന കഥാപാത്രം.
മുത്തങ്ങ സമരത്തെ തെറ്റായ വാർത്തകളിലൂടെ ഭരണകൂട വിരുദ്ധമാക്കുന്നതിന് ആദ്യഘട്ടത്തിൽ മുൻകൈയെടുത്തത് മാധ്യമങ്ങളായിരുന്നു. ഇതിനു പിന്നിൽ വംശീയവിദ്വേഷവും സാമ്പത്തിക താൽപര്യങ്ങളും ഉറഞ്ഞുകൂടിയിരുന്നു. മുഖ്യധാരാ കക്ഷി രാഷ്ട്രീയ പ്രസ്ഥാനങ്ങൾ, കപടപരിസ്ഥിതി സംഘടനകൾ, ചില മാർക്സിസ്റ്റ്^ലെനിനിസ്റ്റ് സംഘടനകൾ തുടങ്ങിയ ഓരോന്നും തുടർന്ന് ഇക്കാര്യത്തിൽ ഐക്യപ്പെട്ടു. സിനിമയിൽ ചെറിയ ഷോട്ടുകളിലായി വന്നുപോകുന്ന വാർത്തകൾ, ഇതിന്റെ പ്രതീകങ്ങളാണ്. നമ്മുടെ മാധ്യമങ്ങൾ എങ്ങനെയാണ് വാർത്തകൾ ചമക്കുന്നതെന്നും അതിനുള്ളിൽ പ്രവർത്തിക്കുന്ന വംശീയ താൽപര്യങ്ങൾ എന്താണെന്നും ഇവിടെ വ്യക്തമാണ്.
സിനിമ വിളിച്ചുപറയുന്ന മറ്റൊരു പ്രധാന കാര്യം സംഘടിത മാധ്യമങ്ങളും സംഘടിത പ്രസ്ഥാനങ്ങളും പ്രചരിപ്പിച്ച മാവോവാദി സാന്നിധ്യമെന്ന അസത്യത്തെക്കുറിച്ചാണ്. സമരനേതൃത്വത്തിൽ ഞങ്ങൾ ഒറ്റക്കാണെന്ന് ശാന്തിയെന്ന കഥാപാത്രം വ്യക്തമാക്കുന്നുണ്ട്. ബഷീർ എന്ന കഥാപാത്രത്തിന്റെ മരണം സമരക്കാരാൽ അല്ലെന്നും പകരം അത് അധികാരസംവിധാനങ്ങളുടെ ഗൂഢാലോചനയുടെ ഭാഗമാണെന്നും സിനിമ വ്യക്തമാക്കുന്നു. മുത്തങ്ങ സമരത്തെ പുറത്തുനിന്ന് കേട്ടവർക്കും പുതുതലമുറക്കും യാഥാർഥ്യത്തിന്റെ ഒരു ചെറിയ കണികയെങ്കിലും ഇതിലൂടെ പരിചയപ്പെടുത്താൻ കഴിയുന്നു എന്നത് സിനിമ മുന്നോട്ടുവെക്കുന്ന ഗൗരവത്തിനും പ്രാധാന്യത്തിനും ഉദാഹരണമാണ്.
മർദനോപകരണം എന്ന നിലയിൽ പൊലീസും ഉദ്യോഗസ്ഥ സംവിധാനവും പ്രവർത്തിച്ചത് മനുഷ്യവിരുദ്ധതയുടെ വിവിധ രൂപങ്ങളായിട്ടാണ്. ‘നരിവേട്ട’ എന്നത് നരവേട്ട ആകുന്നത് ഇവിടെയാണ്. ആദിവാസികളുടെ രഹസ്യതാവളങ്ങൾ തേടി നടക്കുന്ന പൊലീസുകാർക്ക് കാണാൻ സാധിക്കുന്നത് റേഷനരി സൂക്ഷിച്ചുെവച്ച സ്ഥലമാണ്. ൈകയിൽ കരുതിയിരുന്ന ഭക്ഷ്യവസ്തുക്കൾ അവസാനിച്ചതിനെ കുറിച്ചും രണ്ടു ദിവസമായി ഭക്ഷണം പൂർണമായും ഇല്ലാതിരുന്നതിനെക്കുറിച്ചും സി.കെ. ജാനുവിന്റെ ആത്മകഥ വ്യക്തമാക്കുന്നുണ്ട്. സമരം അവസാനിപ്പിക്കാൻ മുൻകൈയെടുക്കണമെന്ന് ദേവാനന്ദൻ എന്ന കഥാപാത്രം ജനപ്രതിനിധിയോട് പറയുന്നതും പ്രസക്തമാണ്. എന്നാൽ ജനപ്രതിനിധികളാകട്ടെ, വംശീയവിദ്വേഷവും ഭരണഘടന - ജനാധിപത്യ മര്യാദയില്ലാത്തവരുമായ സംഘടിത മതസമുദായങ്ങളുടെ താൽപര്യങ്ങൾക്കും മുഖ്യധാരാ രാഷ്ട്രീയകക്ഷികളുടെ താൽപര്യങ്ങൾക്കും വരേണ്യ ഉദ്യോഗസ്ഥവൃന്ദങ്ങളുടെ താൽപര്യങ്ങൾക്കും മുന്നിൽ ഏകപക്ഷീയമായി കീഴടങ്ങുകയായിരുന്നു.
സിനിമ വ്യക്തമാക്കുന്നത് പൊലീസ് അധികാര സംവിധാനത്തിന്റെ മനുഷ്യത്വമില്ലായ്മയെക്കുറിച്ചാണ്. താമിയെ ആക്രമിക്കുന്ന കാക്കിക്കാർ കേവലം ആജ്ഞാനുവർത്തികൾ മാത്രമായി അധഃപതിക്കുകയാണ് ചെയ്യുന്നത്. പല സന്ദർഭങ്ങളിലായി സമരത്തിൽ പങ്കെടുത്തവർക്ക് അനുഭവിക്കേണ്ടിവന്ന ശാരീരിക-മാനസിക പീഡനത്തിന്റെ സൂചനയാണ് നാം ഇവിടെ കാണുന്നത്.
മാധ്യമപ്രവർത്തകരെ സമരഭൂമിയിൽ പ്രവേശിക്കാൻ അനുവദിച്ചിരുന്നില്ല. ഈ സന്ദർഭത്തിൽ ധാർമികബോധ്യമുള്ള ചില മാധ്യമപ്രവർത്തകർ മരത്തിനു മുകളിൽ കയറിയിരുന്നാണ് സമരഭൂമിയിലെ അതിക്രമങ്ങളുടെ യാഥാർഥ്യം പകർത്തിയത്. സി.കെ. ജാനുവിന്റെ ആത്മകഥ ഇത് വ്യക്തമാക്കുന്നുണ്ട്. മുത്തങ്ങയിൽ നടന്ന മനുഷ്യവിരുദ്ധമായ കടന്നാക്രമണങ്ങൾക്ക് തെളിവുകൾ അവശേഷിച്ചത് ചില മാധ്യമപ്രവർത്തകരെങ്കിലും നടത്തിയ ധീരമായ പ്രവർത്തനത്തിന്റെ ഫലമായിട്ടാണ്.

ജനാധിപത്യ രാജ്യത്ത് സമരമെന്നത് സ്വാഭാവികമായ ഒന്നാണ്. സി.കെ. ജാനു ഇങ്ങനെ പറയുന്നു: സമരമാവുമ്പോൾ അറസ്റ്റുണ്ടാവും. പൊലീസ് വരുമ്പോൾ എല്ലാവരും കുടിലുകളിലും കൃഷിയിടങ്ങളിലും നിൽക്കണം. അവിടെ വന്ന് പൊലീസ് അറസ്റ്റ് ചെയ്തുകൊണ്ടുപോകട്ടെ എന്ന് ആളുകളോട് ഞങ്ങൾ പറഞ്ഞിരുന്നു. അതനുസരിച്ചാണ് ആളുകൾ നിന്നത്. 45 ദിവസത്തേക്ക് ആരും ചർച്ചക്കെത്തിയില്ല. കേരളത്തിൽ ഏതു സമരം നടന്നാലും ആദ്യം ചർച്ചക്ക് വിളിച്ച് ആവശ്യം അംഗീകരിക്കാൻ പറ്റുന്നതാണോ അല്ലയോ എന്നു നോക്കും. പക്ഷേ മുത്തങ്ങ സമരത്തിൽ മാത്രം ഒരു ചർച്ചയും നടന്നില്ല.
ഒരു ജനപ്രിയ സിനിമ എന്ന നിലയിൽ ഏറെ പരിമിതിയോടെയെങ്കിലും ഈ വിഷയം ചർച്ചചെയ്യുന്നു എന്നതാണ് ‘നരിവേട്ട’ എന്ന സിനിമ മുന്നോട്ടുവെക്കുന്ന രാഷ്ട്രീയ ഭാവന. ഡോക്യുമെന്ററിയുടെയോ സമാന്തര സിനിമയുടെയോ മാതൃക ഇവിടെ സ്വീകരിക്കുന്നില്ല. പകരം ഒരു ജനപ്രിയ സിനിമയായി ഇത് ആവിഷ്കരിച്ചിരിക്കുന്നു. ‘നരിവേട്ട’ രൂപപ്പെടുത്തുന്നത് ചരിത്രത്തോടുള്ള ചില നോട്ടങ്ങളിലൂടെയാണ്. ഒരുപക്ഷേ അത് ഭാഗികമായ നോട്ടങ്ങളുമാകാം. എങ്കിലും അത് പ്രധാനപ്പെട്ടതാണ്.
സി.കെ. ശാന്തി, ദേവാനന്ദൻ, താമി, തംബുരുവിന്റെ കഥാപാത്രം തുടങ്ങിയ കഥാപാത്രങ്ങളിലൂടെ നമുക്ക് ചരിത്രത്തിന്റെ അടയാളങ്ങൾ ലഭ്യമാവുന്നുണ്ട്. ജോഗിയണ്ണൻ എന്ന രക്തസാക്ഷിയെ താമി എന്ന കഥാപാത്രത്തിലൂടെ കാണാൻ സാധിക്കും. ഗ്രോ വാസു, അരുന്ധതി റോയി , അഡ്വ. കെ.കെ. പ്രീത തുടങ്ങിയ പല പ്രമുഖ വ്യക്തിത്വങ്ങളും മുത്തങ്ങ സംഭവത്തിനുശേഷം സഹായവുമായെത്തിയ മനുഷ്യാവകാശ പ്രവർത്തകരാണ്. ബോധ്യങ്ങളും നിലപാടും രൂപപ്പെടുത്തിയ വർഗീസ് പീറ്ററിൽ നാം കാണുന്നത് അടിയോരുടെ പെരുമൻ എന്നു വിളിക്കപ്പെടുന്ന വർഗീസ് ആവാം. അന്യാധീനപ്പെട്ട ആദിവാസി ഭൂമിക്കായി നിയമപോരാട്ടം നടത്തിയ ഡോ. നല്ല തമ്പി തേരയാവാം. മനുഷ്യാവകാശങ്ങൾക്കുവേണ്ടി നിലപാടു സ്വീകരിച്ച നിരവധി വ്യക്തിത്വങ്ങളാവാം. മർദനത്തിനിരയായി ആരോഗ്യം തകർന്ന് മാനസിക-ശാരീരിക രോഗങ്ങളാൽ സമരാനന്തരം പലഘട്ടങ്ങളിലായി മരണമടഞ്ഞവർ ഇരുപത്തഞ്ചോളം ഉണ്ടാവും എന്നാണ് സി.കെ. ജാനു തന്റെ ആത്മകഥയിൽ എഴുതുന്നത്. ഭരണകൂടം ഏതു വിധത്തിലാണ് ഒരു സമൂഹത്തെ മെരുക്കുന്നത് എന്നതിന് ഇതിനപ്പുറം തെളിവുകൾ ആവശ്യമില്ല.
‘നരിവേട്ട’ സിനിമയിൽ എടുത്തുപറയേണ്ട വിവിധ കഥാപാത്രങ്ങളുണ്ട്. വർഗീസ് പീറ്ററിനെപ്പോലെ പ്രസക്തരായ കഥാപാത്രങ്ങളാണ് ബഷീർ, ഡി.ഐ.ജി, ജനപ്രതിനിധി എന്നിവർ. രാഷ്ട്രീയബോധ്യവും തിരിച്ചറിവുമുള്ള കഥാപാത്രമാണ് സുരാജ് അവതരിപ്പിക്കുന്ന ബഷീർ. ഗോത്രവിഭാഗങ്ങളുടെ സമരത്തിന് നീതിയുടെ പക്ഷമുണ്ട് എന്ന് അയാൾ വിലയിരുത്തുന്നു. എന്നാൽ ചേരൻ എന്ന നടന്റെ കഥാപാത്രം നിശ്ശബ്ദനായ ഒരു ഘാതകന്റേതാണ്. ശാന്തനും സമചിത്തനുമായി തോന്നുന്ന ഈ കഥാപാത്രം വംശീയവിദ്വേഷവും ഹിംസയും സൂക്ഷിക്കുന്ന ഒരാളാണെന്ന് വ്യക്തമാവുന്നു. ജനപ്രതിനിധിയായ അപ്പുണ്ണി ശശിയുടെ കഥാപാത്രം ഭരണസംവിധാനത്തിന്റെ ഒരു അപ്രിയ ഏജൻസി മാത്രമായി നിലകൊള്ളുന്നു. ഇയാൾ ഭരണക്കാർക്കും സമരക്കാർക്കും അപ്രിയരാകുന്ന ഒരുപറ്റം സാമൂഹിക പ്രവർത്തകരുടെ പ്രതിനിധിയാണ്. സി.കെ. ശാന്തി, ദേവാനന്ദൻ, താമി, അതുപോലെ തംബുരുവിന്റെ കഥാപാത്രം എന്നിവരും പ്രധാനപ്പെട്ടവർതന്നെ.

സി.കെ. ജാനു പൊലീസ് കസ്റ്റഡിയിൽ
സി.കെ. ശാന്തിയെന്ന സമരനായികയുടെ നിലപാടുകൾക്ക് പിന്തുണ നൽകുന്ന നിശ്ശബ്ദനായ കഥാപാത്രമായാണ് ദേവാനന്ദൻ നിലകൊള്ളുന്നത്. തികച്ചും പക്വതയാർന്ന അഭിനയമാണ് ഈ കഥാപാത്രത്തിനുള്ളത്. ഒരിക്കലും മറക്കാനാവാതെ സ്ഥിരപ്രതിഷ്ഠ നേടുന്ന കഥാപാത്രമാണ് താമിയുടേത്. മറക്കാനാവാത്ത മറ്റൊരു കഥാപാത്രമാണ് പുതിയ തലമുറയുടെ പ്രതീകമായ തംബുരുവിന്റെ കഥാപാത്രം. ഈ കഥാപാത്രങ്ങൾ ആദിവാസി സമൂഹത്തിന്റെ പ്രതിനിധാനങ്ങളാണ്. സ്ത്രീകളും വൃദ്ധരുമടങ്ങുന്ന നിരവധി കഥാപാത്രങ്ങളെയും സിനിമ ആവിഷ്കരിക്കുന്നു. ഇതിലെ കഥാപാത്രങ്ങൾ ഗോത്രഭാഷയിൽ സംസാരിക്കുന്നു എന്നതും സിനിമയെ പ്രസക്തമാക്കുന്ന ഘടകമാണ്.
ഒരു കലാരൂപം എന്ന നിലയിൽ സിനിമക്ക് പരിമിതിയുണ്ടാവും. ഒരു കലാരൂപത്തിന് യാഥാർഥ്യത്തെ ഒന്നടങ്കം ആവിഷ്കരിക്കാൻ സാധിക്കില്ല. എന്നാൽ, യാഥാർഥ്യങ്ങളുടെ ചില സൂചനകൾ നൽകാൻ കലക്ക് കഴിയുന്നു. വേടന്റെ ഗാനവും സിനിമയുടെ പ്രമോഷന്റെ ഭാഗമായി എത്തിയത് ഈ സിനിമയുടെ പ്രാധാന്യത്തെ ഉയർത്തിക്കാട്ടി. സത്യാനന്തര കാലത്തിന്റെയും പരിമിത ജനാധിപത്യത്തിന്റെയും ഇക്കാലത്ത് ഇത്രയുമെങ്കിലും പറയാൻ സാധിക്കുന്ന ‘നരിവേട്ട’ വിജയിച്ച ഒരു സിനിമയാണെന്നു വിലയിരുത്താം.