സ്വത്വദേഹങ്ങളുടെ സംഘർഷവും വിമോചനസമരംതന്നെ


പി. അഭിജിത്ത് സംവിധാനംചെയ്ത ‘ഞാൻ രേവതി’ എന്ന ഡോക്യുമെന്ററി കാണുകയാണ് ചിന്തകനും കവിയും എഴുത്തുകാരനുമായ ലേഖകൻ. കോഴിക്കോട്ട് നടന്ന ഇൻഡിപെൻഡന്റ് ആൻഡ് എക്സ്പെരിമെന്റൽ ഫിലിം ഫെസ്റ്റിവൽ ഓഫ് കേരളയിൽ മികച്ച ചിത്രമായി പ്രേക്ഷകർ ‘ഞാൻ രേവതി’ തിരഞ്ഞെടുത്തിരുന്നു. ആത്മീയമായ ഉറവകൾ ഭൗതികമായ അസ്തിത്വത്തിലാണ് നിലകൊള്ളുന്നതെങ്കിൽ ഭൗതികമായ അസ്തിത്വം ഉള്ളുറവുകളുടെ ഊർജത്തിലുമാണ് നിലനിൽക്കുന്നത്. ഈ പാരസ്പര്യത്തിന്റെ ജൈവഘടന നിയതമായ നിശ്ചയങ്ങളിൽ നിബന്ധിക്കപ്പെട്ടതല്ല. അതിനാൽ, ഉടലും സ്വത്വവും തമ്മിലുള്ള സംഘർഷങ്ങൾ സ്വാഭാവികമാണ്. വൈരുധ്യത്തിന്റെ അനുപാതവും ആഘാതവും വർധിക്കുന്ന ഘട്ടത്തിൽ ഉടലിൽ...
Your Subscription Supports Independent Journalism
View Plans- Unlimited access to Madhyamam Weekly Articles and Archives ........
- Experience ‘Ad Free’ article pages
പി. അഭിജിത്ത് സംവിധാനംചെയ്ത ‘ഞാൻ രേവതി’ എന്ന ഡോക്യുമെന്ററി കാണുകയാണ് ചിന്തകനും കവിയും എഴുത്തുകാരനുമായ ലേഖകൻ. കോഴിക്കോട്ട് നടന്ന ഇൻഡിപെൻഡന്റ് ആൻഡ് എക്സ്പെരിമെന്റൽ ഫിലിം ഫെസ്റ്റിവൽ ഓഫ് കേരളയിൽ മികച്ച ചിത്രമായി പ്രേക്ഷകർ ‘ഞാൻ രേവതി’ തിരഞ്ഞെടുത്തിരുന്നു.
ആത്മീയമായ ഉറവകൾ ഭൗതികമായ അസ്തിത്വത്തിലാണ് നിലകൊള്ളുന്നതെങ്കിൽ ഭൗതികമായ അസ്തിത്വം ഉള്ളുറവുകളുടെ ഊർജത്തിലുമാണ് നിലനിൽക്കുന്നത്. ഈ പാരസ്പര്യത്തിന്റെ ജൈവഘടന നിയതമായ നിശ്ചയങ്ങളിൽ നിബന്ധിക്കപ്പെട്ടതല്ല. അതിനാൽ, ഉടലും സ്വത്വവും തമ്മിലുള്ള സംഘർഷങ്ങൾ സ്വാഭാവികമാണ്. വൈരുധ്യത്തിന്റെ അനുപാതവും ആഘാതവും വർധിക്കുന്ന ഘട്ടത്തിൽ ഉടലിൽ പലവിധ പരിക്കുകളായും സാമൂഹിക സാംസ്കാരിക ഘടനയിൽ പിളർപ്പുകളായും അതു തെളിഞ്ഞേക്കും. ആ സാധ്യതകളെ ആചാരവാശികളിൽ തളച്ചേ നാം ശീലിച്ചിട്ടുള്ളൂ. അതു മാറിത്തുടങ്ങിയത് സമീപ ഭൂതകാലത്താണ്.
ലിംഗാഭിമുഖ്യങ്ങളുടെ മഴവിൽപ്രഭ നമ്മുടെ കാഴ്ചവട്ടത്ത് തെളിഞ്ഞുവന്നത് വളരെ സ്വാഭാവികമായല്ല. ഓരോ വർണവും പൊരുതിയും പൊലിഞ്ഞും സ്ഥാപിച്ചെടുത്തതാണത്. മറ്റൊരു വിമോചനത്തിന്റെ സഹന/സമര പർവമായി അതു കാണണം. അതിജീവന സമരങ്ങളുടെ ചരിത്രത്തിൽ സ്വത്വദേഹങ്ങളുടെ സംഘർഷവും സ്ഥാനംപിടിക്കും. തമിഴ്നാട് നാമക്കലിലെ ദൊരൈസ്വാമി രേവതിയിലേക്ക് വളരാൻ പിന്നിട്ട തീവ്രമായ സംഘർഷകാലം ദൃശ്യഭാഷയിലെഴുതി ഈ വാസ്തവം നമ്മെ ഓർമിപ്പിക്കുകയാണ് അഭിജിത്ത് എന്ന മാധ്യമപ്രവർത്തകൻ. ‘ഞാൻ രേവതി’ എന്ന 115 മിനിറ്റ് ദൈർഘ്യമുള്ള ഡോക്യുമെന്ററി മുൻനിർത്തിയാണ് ഈ വിചാരം.

കോഴിക്കോട് നടന്ന െഎ.ഇ.എഫ്.എഫ്.കെ സ്വതന്ത്ര ചലച്ചിത്രമേളയിൽ രേവതി സംസാരിക്കുന്നു. പി. അഭിജിത്ത്, എഫ്.എസ്.എസ്.ഐ കൗൺസിൽ അംഗം കെ.കെ. രാജേശ്വരി എന്നിവർ സമീപം
ആണുടലിൽ തടയപ്പെട്ട ഒരു പെൺജന്മത്തിന് അത് ഉറക്കെ പറയാനും വിമോചിക്കപ്പെടാനും കടന്നുപോകേണ്ട പാത കഠിനതരമാണ്. ഹിജഡകളുടെ പഴക്കമാർന്ന വംശപരമ്പരയിൽ കണ്ണിചേരുകയല്ലാതെ സ്ത്രീജീവിതത്തിലേക്ക് പൂർണമായി പരിണമിക്കുന്ന പതിവില്ലായിരുന്നു. ഞാൻ ട്രാൻസ് വുമണാണെന്നു സ്വരം താഴ്ത്തി പറയാനല്ലാതെ ഞാൻ സ്ത്രീയാണ് എന്ന് സ്വരമുയർത്തി പറയാൻ കഴിയുമായിരുന്നില്ല. ആ തടസ്സത്തെയൊണ് രേവതി മറികടന്നത്. ‘‘ഞാൻ രേവതിയാണ്’’, ‘‘ഞാൻ സ്ത്രീയാണ്’’ എന്ന് അവർ ഉറക്കെ പറയുന്നു. ആ ശബ്ദം കനംവെക്കാനെടുത്ത വേദനിപ്പിക്കുന്ന അനുഭവകാലത്തെ പിന്തുടരുകയാണ് അഭിജിത്ത്.
പെണ്ണുടലിൽ തളക്കപ്പെട്ട ആൺജീവിതങ്ങൾക്ക് പൊരുതി പുറത്തുകടക്കാനുള്ള ധൈര്യവും രേവതി പകരുന്നു. സ്വന്തം അസ്തിത്വം പൊരുതിയുറപ്പിക്കേണ്ടത് എങ്ങനെയെന്ന് അവർ പഠിപ്പിക്കുന്നു. അതിന് പിന്നിടേണ്ട സഹനപഥം നിലവിലുള്ള ശീലാചാര രീതികൾക്കും മൂല്യങ്ങൾക്കും ഉൾക്കൊള്ളുക പ്രയാസമാവും. എങ്കിലും അത് അനിവാര്യതയാണ്. യാഥാസ്ഥിതിക സമൂഹം പുറംതള്ളുമ്പോഴൊക്കെ അകത്തേക്ക് ആഞ്ഞാഞ്ഞുനിന്നേ അതിജീവിക്കാനാവൂ. എങ്കിലും ഈ ശ്രമത്തിൽ ജീവൻ നഷ്ടമായവർ ധാരാളമാണ്. ഏതൊരു വിമോചന സമരത്തിനും അതിന്റെ രക്തസാക്ഷികൾ കാണാതിരിക്കില്ല. ചരിത്രത്തിനു മറച്ചുവെക്കാനാവാത്തവിധം അത് അടയാളപ്പെടുത്താനുള്ള നിയോഗം ഏറ്റെടുത്തവരിൽ ഒരാളാവുകയാണ് അഭിജിത്ത്.
ഉടലിൽ കാണുന്നതാണ് ഓരോ മനുഷ്യനും എന്ന അന്ധവിശ്വാസത്തിന് ഇപ്പോഴും അറുതിയായിട്ടില്ല. ലിംഗവും വംശവും ദേശവും കൊത്തിയ ശിലപോലെ ഉടൽ കൊണ്ടാടപ്പെടുന്നു. കയർത്തും പൊരുതിയും നിൽക്കുന്ന അരൂപിയായ സ്വത്വത്തിന്റെ നിലവിളി പുറത്തു കേൾക്കില്ല. ഞെരിച്ചമർത്തിക്കളയും തന്റേതല്ലാത്ത ഉടൽ. അതിനാൽ ഉടലിനെ കീറിയും മുറിച്ചു തുന്നിയും വഴക്കിയെടുക്കണം. അതിന് അടങ്ങാത്ത വീറു വേണം. തന്റെ വാക്കാണ് മുഴങ്ങേണ്ടതെന്ന്, തന്റെ സ്വത്വമാണ് ജ്വലിക്കേണ്ടതെന്ന് തീർപ്പുവേണം. ആ ആത്മവീര്യത്തിന്റെ വിജയനാമമാണ് രേവതി.

കോഴിക്കോട് നടന്ന െഎ.ഇ.എഫ്.എഫ്.കെ സ്വതന്ത്ര ചലച്ചിത്രമേളയിൽ ‘ഞാൻ രേവതി’ക്കുള്ള ആദരം സംവിധായകൻ പി. അഭിജിത്തും സിനിമയുടെ അണിയറ പ്രവർത്തകരും ചേർന്ന് ഏറ്റുവാങ്ങുന്നു
നാമക്കലിൽനിന്ന് സേലത്തേക്കും ഡൽഹിയിലേക്കും മുംെബെയിലേക്കും ബംഗളൂരുവിലേക്കും നടത്തിയ അനിശ്ചിതവും സാഹസികവുമായ യാത്രകൾ താൻ തന്റെ അടയ്ക്കപ്പെട്ട ഉടലിന്റെ പുറത്തുകടക്കാൻ നടത്തിയ പിടച്ചിലുകളായേ രേവതി കാണൂ. ആ യാത്ര അമേരിക്കൻ സർവകലാശാലകളോളം ചെന്ന അംഗീകാരത്തിന്റെ പടവുകൾ പിന്നിട്ടു. അംബേദ്കർ പഠിച്ച കൊളംബോ സർവകലാശാലയുടെ മുൻ ചുവരിൽ രേവതി എന്ന നാമം മറ്റു പ്രമുഖ നാമങ്ങൾക്കൊപ്പം കുറിക്കപ്പെട്ടു. ലോകത്തെങ്ങുമുള്ള വിദ്യാർഥികൾ രേവതി പറയുന്ന രേവതിയെക്കുറിച്ചുള്ള സത്യം പഠിച്ചുകൊണ്ടിരിക്കുന്നു.
അഭിജിത്തിന്റെ ചലച്ചിത്രം ആരംഭിക്കുന്നത് രേവതി മുഖ്യവേഷം ചെയ്യുന്ന നാടകത്തിന്റെ അരങ്ങിലാണ്. രേവതി തന്നെക്കുറിച്ചുള്ള വാസ്തവം വെളിവാക്കുകയാണ്. അരങ്ങിലും ജീവിതത്തിലുമായി അവർ പകർന്നാടിയ വേഷങ്ങളോളം സ്തോഭജനകമായി പ്രേക്ഷകർ മറ്റൊരു നാടകം കണ്ടുകാണില്ല. കാരണം അതുണ്ടാക്കുന്ന ക്ഷോഭം പ്രേക്ഷകരുടെ അകം ഉലയ്ക്കും. സ്വന്തം കാപട്യങ്ങളെയും ഒളിവൃത്തികളെയും ഓർത്തു ലജ്ജിക്കാൻ അത് പ്രേരിപ്പിക്കും. താൻ ആരാണ് എന്ന ചോദ്യം അകത്തും പുറത്തും മുഴങ്ങും. ദൊരൈസാമി രേവതിയാവുന്നത് ഒരു രാത്രിയുടെ ഇന്ദ്രജാലംകൊണ്ടല്ല. കഠിനവും യാതനാപൂർണവുമായ ശ്രമങ്ങളിലൂടെയാണ്. ഞാൻ എന്ന ഒറ്റവാക്കു പറയാൻ അവർ കടന്ന ദൂരം നമുക്ക് അളക്കാനാവില്ല.
എഴുത്തുകാരിയും അഭിനേതാവും ആക്ടിവിസ്റ്റുമാണ് രേവതി. എവിടെയും യുക്തിബോധത്തിന്റെ കനൽ അവരെ എരിച്ചു. ശീലങ്ങളുടെ വ്യാകരണത്തെ ചോദ്യംചെയ്തു. അതു മാറ്റാൻ ശ്രമിച്ചു. വേറിട്ട ഒരു പാതയിൽ നടന്നു. കുടുംബഘടനയിലെ എന്നപോലെ ട്രാൻസ് കുടുംബത്തിലെയും ശീലശാഠ്യങ്ങളിൽ കുരുങ്ങിക്കിടക്കാൻ അവർ ആഗ്രഹിച്ചില്ല. ഞാൻ രേവതിയാണ്, ഞാൻ സ്ത്രീയാണ് എന്ന് ഉറക്കെ പറയാൻ ശ്രദ്ധിച്ചുപോന്നു. സമരങ്ങളിൽ ദുർബല സമൂഹങ്ങളുടെ ശബ്ദമായി. അംബേദ്കറായി അരങ്ങിലെത്തണം എന്ന അവരുടെ ആഗ്രഹം ഒരു രാഷ്ട്രീയേച്ഛകൂടിയാണ്. അതും സാധിക്കുമായിരിക്കും.
അഭിജിത്ത് എത്രയോ കാലമായി അവരെ പിന്തുടർന്നുകാണും. രേവതിയുടെ അകസഞ്ചാരങ്ങളുടെ കഠിനപഥം അറിയാതെ അവരെക്കുറിച്ച് ഇത്ര ചാതുര്യത്തോടെ ഒരു ഡോക്യുമെന്ററി ചെയ്യുക അസാധ്യം. ഒരു ക്രൈം ത്രില്ലർ സിനിമയുടെ സകല ചേരുവകളും ചേർന്ന ജീവിതത്തെ അതീവ പക്വതയോടെയും നിർമമതയോടെയും സമീപിക്കുന്ന സംവിധായകൻ പുതിയൊരു സിനിമാ സംസ്കാരവുംകൂടി വാർക്കുന്നു. കച്ചവടസിനിമ അടിച്ചേൽപ്പിച്ച ഭാവുകത്വം മുക്കിക്കളയാൻ ഇടയുള്ള മൂല്യങ്ങളെ അയാൾ ഉയർത്തിനാട്ടുന്നു. പെരുമാൾ മുരുകനും രേവതിയുമായുള്ള സംഭാഷണം അന്ധധാരണകളുടെ കടപുഴക്കാൻ പോന്നതാണ്. ആ സംഭാഷണം ഒരർഥത്തിൽ അഭിജിത്ത് സിനിമയുടെ കേന്ദ്രമാണ്.
വിഖ്യാത നാടകപ്രവർത്തകരായ മങ്കൈയും ശ്രീജിത് സുന്ദരവും രേവതിയുടെ സംഭാഷണങ്ങളിൽ കൂട്ടുചേരുന്നു. നാടക അരങ്ങിലേക്ക് രേവതിയെ ഉയർത്തിനിർത്തിയത് മങ്കൈ ആണ്. അഭിജിത്തിന്റെ ഡോക്യുമെന്ററി ആരംഭിക്കുന്ന അരങ്ങ് അതാണ്. ആനിരാജ, ശീതൾ ശ്യാം, രഞ്ജു രഞ്ജിമാർ തുടങ്ങിയവരുമായുള്ള സംഭാഷണങ്ങളിലും രേവതിയിലെ വിമോചിത സ്ത്രീയുടെ പ്രഭാവം തെളിയുന്നു.

ട്രാൻസ്ജെൻഡർ സമൂഹത്തെ കുറിച്ച് ആഴത്തിൽ പഠിക്കുകയും 18 വർഷമായി അവരെ പിന്തുടരുകയുംചെയ്ത മാധ്യമപ്രവർത്തകൻകൂടിയാണ് പി. അഭിജിത്ത്. ഐ.ഡി.എസ്.എഫ്. എഫ്.കെ ഉൾപ്പെടെ നിരവധി ചലച്ചിത്രമേളകളിൽ പ്രദർശിപ്പിച്ച ‘അവളിലേക്കുള്ള ദൂരം’, ‘എന്നോടൊപ്പം’ എന്നീ ഷോർട്ട് ഡോക്യുമെന്ററികൾ നേരത്തേ ചെയ്തിട്ടുണ്ട്. 2022ൽ മലയാള സിനിമാ ചരിത്രത്തിൽ ആദ്യമായി ട്രാൻസ്ജെൻഡർ കാറ്റഗറിയിൽ ചെന്നൈ സ്വദേശിനി നേഹക്ക് മികച്ച നടിക്കുള്ള സംസ്ഥാന ചലച്ചിത്ര പുരസ്കാരം നേടിക്കൊടുത്ത ‘അന്തരം’ എന്ന ഫീച്ചർ സിനിമയുടെയും സംവിധായകനാണ്.
മുഹമ്മദിന്റെ കാമറ തീവ്രാനുഭവങ്ങളുടെ ഉടൽഭാഷയെ അതിന്റെ നേർത്ത സ്വരങ്ങൾപോലും വിടാതെ പകർത്തുന്നുണ്ട്. അഭിമുഖങ്ങളുടെ വൈകാരികത ഇത്ര ഹൃദയസ്പർശിയായി നാം അധികം അനുഭവിച്ചിട്ടില്ല. ദൃശ്യഭാഷാ ആവിഷ്കാരം മനോഹരമാണ്. എഡിറ്റിങ്ങിലെ സൂക്ഷ്മതയും ശ്രദ്ധേയമാണ്. ‘ഞാൻ രേവതി’യുടെ ആദ്യ പ്രദർശനം കോഴിക്കോട്ട് നടന്ന ഇൻഡിപെൻഡന്റ് ആൻഡ് എക്സ്പെരിമെന്റൽ ഫിലിം ഫെസ്റ്റിവൽ ഓഫ് കേരളയിലായിരുന്നു. മേളയിൽ മികച്ച ചിത്രമായി പ്രേക്ഷകർ തിരഞ്ഞെടുത്തതും ‘ഞാൻ രേവതി’യെയാണ്.