Begin typing your search above and press return to search.

അരങ്ങി​ന്റെ രൂപഭാവങ്ങൾ

അരങ്ങി​ന്റെ രൂപഭാവങ്ങൾ
cancel

മലയാള നാടകവേദിയിൽ അരനൂറ്റാണ്ടിലേറെയായി പ്രവർത്തിക്കുന്ന ​​ശ്രദ്ധേയ വ്യക്​തിയാണ്​ ജോൺ ടി. വേക്കൻ. സംവിധായകൻ, നടൻ, എഴുത്തുകാരൻ എന്നിങ്ങനെ വ്യത്യസ്​ത മേഖലകളിൽ തിളങ്ങിയ അദ്ദേഹം നാടകത്തെക്കുറിച്ചും ത​ന്റെ ജീവിതത്തെക്കുറിച്ചും സംസാരിക്കുന്നു. കഴിഞ്ഞ ലക്കം തുടർച്ച. വൈക്കം തിരുനാൾ നാടകവേദി അവതരിപ്പിച്ച ‘ശിശിരത്തിലെ ഒരു പ്രഭാതത്തിൽ’ എന്ന നാടകമാണ് പിന്നീട് പത്മരാജൻ ‘കരിയിലക്കാറ്റുപോലെ’ എന്ന സിനിമയാക്കിയത് എന്ന് കേട്ടിട്ടുണ്ട്. അതേക്കുറിച്ച് പറയാമോ? അമച്വർ നാടക മത്സരവേദികളിൽ സജീവമായിരുന്ന വൈക്കം തിരുനാൾ നാടകവേദി പ്രഫഷനൽ രീതിയിൽ നാടകം ചെയ്യാൻ തീരുമാനിച്ചു. അന്നെനിക്ക് 19 വയസ്സ്....

Your Subscription Supports Independent Journalism

View Plans
  • Unlimited access to Madhyamam Weekly Articles and Archives
  • ........
  • Experience ‘Ad Free’ article pages
മലയാള നാടകവേദിയിൽ അരനൂറ്റാണ്ടിലേറെയായി പ്രവർത്തിക്കുന്ന ​​ശ്രദ്ധേയ വ്യക്​തിയാണ്​ ജോൺ ടി. വേക്കൻ. സംവിധായകൻ, നടൻ, എഴുത്തുകാരൻ എന്നിങ്ങനെ വ്യത്യസ്​ത മേഖലകളിൽ തിളങ്ങിയ അദ്ദേഹം നാടകത്തെക്കുറിച്ചും ത​ന്റെ ജീവിതത്തെക്കുറിച്ചും സംസാരിക്കുന്നു. കഴിഞ്ഞ ലക്കം തുടർച്ച.

വൈക്കം തിരുനാൾ നാടകവേദി അവതരിപ്പിച്ച ‘ശിശിരത്തിലെ ഒരു പ്രഭാതത്തിൽ’ എന്ന നാടകമാണ് പിന്നീട് പത്മരാജൻ ‘കരിയിലക്കാറ്റുപോലെ’ എന്ന സിനിമയാക്കിയത് എന്ന് കേട്ടിട്ടുണ്ട്. അതേക്കുറിച്ച് പറയാമോ?

അമച്വർ നാടക മത്സരവേദികളിൽ സജീവമായിരുന്ന വൈക്കം തിരുനാൾ നാടകവേദി പ്രഫഷനൽ രീതിയിൽ നാടകം ചെയ്യാൻ തീരുമാനിച്ചു. അന്നെനിക്ക് 19 വയസ്സ്. തലയോലപ്പറമ്പ് ദേവസ്വം ബോർഡ് കോളജ് പഠനകാലത്ത് ലഭിച്ച സൗഭാഗ്യങ്ങളിൽ ഒന്ന് പി.യു. നാസർ എന്ന ചിത്രകാരനുമായുള്ള സൗഹൃദമാണ്. നാഷനൽ സർവിസ് സ്കീമിന്റെ കൈയെഴുത്തുമാസികയുടെ എഡിറ്ററായി അധ്യാപകർ എന്നെ തിരഞ്ഞെടുത്തപ്പോൾ മാസികയുടെ ആർട്ട് വർക്കുകൾ ചെയ്യാൻ ഞാൻ തിരഞ്ഞെടുത്തത് നാസറിനെയായിരുന്നു. നാടകാവതരണത്തിനുവേണ്ടിയുള്ള ചർച്ചകൾ നടക്കുമ്പോഴാണ് മേവെള്ളൂരുള്ള ഒരു നാടകകൃത്തിനെക്കുറിച്ച് നാസർ എന്നോട് പറയുന്നത്. അക്കാലത്ത് ‘രാത്രി’ എന്നൊരു നാടകമെഴുതി ചില സംഘടനകൾ അവതരിപ്പിച്ച് ശ്രദ്ധേയനായിക്കൊണ്ടിരിക്കുകയായിരുന്നു അദ്ദേഹം. ബോംബെയിലെ മലയാളി സമാജം സംഘടിപ്പിച്ച നാടകരചനാമത്സരത്തിൽ മികച്ച രചനക്കുള്ള പുരസ്കാരം ലഭിച്ചത് അദ്ദേഹത്തിനായിരുന്നു.

നാടകകൃത്തിന്റെ പേര് സുധ എന്ന് കണ്ടപ്പോൾ വിധികർത്താവായിരുന്ന ജി. ശങ്കരപ്പിള്ളസാർ പറഞ്ഞത്, ‘’നല്ല നാടകമാണിത്... വളരെ പക്വതയുള്ള ഒരു സ്ത്രീയാണിതെഴുതിയിരിക്കുന്നത്...’’ യൗവനം പിന്നിട്ടിട്ടില്ലാത്ത ഒരു യുവാവിനെക്കുറിച്ചാണ് ശങ്കരപ്പിള്ളസാർ ഇങ്ങനെ അഭിപ്രായപ്പെട്ടത്. അക്കാലത്ത് വ്യക്തമായ ഉദ്ദേശ്യലക്ഷ്യത്തോടെ സാഹിത്യരചനയിൽ ശ്രദ്ധിച്ചിരുന്ന സുധാകരൻ എന്ന ആ യുവാവ് സുധ എന്ന തൂലികാനാമത്തിൽ അറിയപ്പെടാനാണ് ആഗ്രഹിച്ചിരുന്നത്. സുഹൃത്ത് വിജയനും ഞാനുംകൂടി മേവെള്ളൂർക്ക് പോയി. നാസറിനെയുംകൂട്ടി സുധാകരന്റെ വീട്ടിൽ ചെന്നു. അദ്ദേഹം നാടകത്തിനു യോജിച്ച പല കഥകളും പറഞ്ഞെങ്കിലും ആകാശവാണിയിൽ പ്രക്ഷേപണംചെയ്ത ‘ശിശിരത്തിലെ ഒരു പ്രഭാതത്തിൽ’ എന്ന നാടകമാണ് ഇഷ്ടപ്പെട്ടത്. റേഡിയോ നാടകം സ്റ്റേജ് നാടകമാക്കുന്നത് വലിയ ബുദ്ധിമുട്ടാണെന്ന് അദ്ദേഹം പറഞ്ഞു. പക്ഷേ, നിർബന്ധത്തിനൊടുവിൽ അദ്ദേഹം സമ്മതിച്ചു. സുധാകരന്റെ ജ്യേഷ്ഠന്റെ സാന്നിധ്യത്തിൽ പ്രതിഫലത്തിന്റെ കാര്യങ്ങൾ സംസാരിച്ച് ഞങ്ങൾ എഗ്രിമെന്റ് വെച്ചു. ഓരോ രംഗങ്ങളും എഴുതിക്കഴിയുമ്പോൾ സുധാകരൻ വിളിക്കും. വിജയനും ഞാനും ചെല്ലും, എഴുതിയത് വായിച്ച് കേൾക്കും. അഭിപ്രായങ്ങൾ പറയും, തിരുത്തി എഴുതും.

ഏതാനും ദിവസങ്ങൾകൊണ്ട് നാടകം പൂർത്തിയാക്കി. ആ നാടകത്തിന്റെയും പിന്നീട് ഞങ്ങളുടെ പല നാടകങ്ങളുടെയും ഷോക്കാർഡുകളും ബ്രോഷറുകളും ഒരു പുസ്തകത്തിന്റെ കവർ പേജും ഡിസൈൻ ചെയ്തത് നാസറായിരുന്നു. സുധാകരന്റെ താൽപര്യപ്രകാരം നാടകകൃത്തിന്റെ പേര് സുധ എന്നാണ് വെച്ചത്. 1982 ആഗസ്റ്റ് 17ന് അവതരണം തുടങ്ങി. പാലാ സി.വൈ.എം.എൽ നടത്തിയ പ്രഫഷനൽ നാടകമത്സരത്തിൽ മികച്ച നാടകാവതരണം, മികച്ച സംവിധാനം, മികച്ച നടി, മികച്ച ഹാസ്യനടൻ എന്നീ പുരസ്കാരങ്ങൾ ഞങ്ങൾക്ക് ലഭിച്ചു. സുധയുമായി വലിയ ബന്ധമായി, കുടുംബസുഹൃത്തായി. ഈ നാടകത്തിന്റെ വിജയത്തെ തുടർന്ന് പല പ്രശസ്ത നാടകസംഘങ്ങളും നാടകത്തിനുവേണ്ടി സുധയെത്തേടിയെത്തി. പക്ഷേ, അതൊന്നും പ്രവർത്തിപഥത്തിൽ എത്തിയില്ല. കുറേക്കാലം ചലച്ചിത്ര സംവിധായകൻ പി. ചന്ദ്രകുമാറിന്റെയൊപ്പം അസിസ്റ്റന്റ് ഡയറക്ടറായി പ്രവർത്തിച്ചു, സുധയുടെ സാഹിത്യസൃഷ്ടികൾ വാരികകൾക്ക് അയച്ചുകൊടുത്തെങ്കിലും പ്രസിദ്ധീകരിച്ചു വന്നില്ല. ഇതെല്ലാം മനോദുഃഖത്തോടെ എന്നോട് പറഞ്ഞിരുന്നു. സുധ എന്ന പേര് മാറ്റി വീട്ടുപേരായ മംഗളോദയം എന്ന പേരിനോട് ചേർത്ത് സുധാകർ മംഗളോദയം എന്ന പുതിയ തൂലികാനാമം സ്വീകരിച്ച് മറ്റൊരു ശൈലിയിൽ വാരികകളിൽ നോവലുകൾ എഴുതാൻ തുടങ്ങി.

അവയെല്ലാം ജനപ്രീതി നേടി. അതോടെ മനോരമ, മംഗളം തുടങ്ങിയ മലയാളത്തിലെ ഒട്ടുമിക്ക വാരികകളും സുധാകരന്റെ നോവലുകൾ തുടർച്ചയായി പ്രസിദ്ധീകരിച്ചു. ഇതിനിടയിൽ ‘ശിശിരത്തിലെ ഒരു പ്രഭാതത്തിൽ’ നാടകം സിനിമയാക്കാൻ കേരളത്തിലെ മൂന്നു പ്രമുഖ ചലച്ചിത്ര നിർമാതാക്കൾ സുധാകരനെ സമീപിച്ചു. അക്കൂട്ടത്തിൽ നടനും ചലച്ചിത്ര നിർമാതാവുമെല്ലാമായിരുന്ന മധുവും ഉണ്ടായിരുന്നു. മധുവിന്റെ ക്ഷണമാണ് സുധാകരൻ സ്വീകരിച്ചത്. നാടകത്തിന്റെ കഥയുടെ ക്ലൈമാക്സിൽ മധു ഒരു മാറ്റം ആവശ്യപ്പെട്ടു. സുധാകരൻ അതിന് തയാറാകാതെ ചർച്ച അവസാനിപ്പിച്ചു.

പിന്നീട് പി. പത്മരാജൻ ഈ നാടകം സിനിമയാക്കാൻ താൽപര്യത്തോടെ ബന്ധപ്പെട്ടു. സുധാകരൻ ചെന്നു. മുറിയിലേക്ക് മറ്റാർക്കും പ്രവേശനം അനുവദിക്കാതെ, ലാൻഡ് ഫോൺ ഡിസ്കണക്ട് ചെയ്ത് ടേപ് റെക്കോഡറിൽ സുധാകരനെക്കൊണ്ട് കഥ പറയിച്ച് റെക്കോഡ് ചെയ്തു. സുധാകരന്റെ കഥക്ക് പത്മരാജൻ തിരക്കഥയും സംഭാഷണവുമെഴുതി സംവിധാനം ചെയ്യും എന്ന വ്യവസ്ഥയിൽ അപ്പോൾത്തന്നെ എഗ്രിമെന്റെഴുതി പണവും കൊടുത്തു. മമ്മൂട്ടി, മോഹൻലാൽ, ശ്രീപ്രിയ, ഉണ്ണിമേരി, കാർത്തിക എന്നിവരെ കാസ്റ്റ് ചെയ്തു. ഒരുപക്ഷേ, മമ്മൂട്ടിയും മോഹൻലാലും ഒന്നിച്ചഭിനയിച്ച സിനിമകളിൽ ആദ്യത്തേതായിരുന്നിരിക്കാം അത്. നാടകത്തിൽ ഞാനവതരിപ്പിച്ച കഥാപാത്രമാണ് മമ്മൂട്ടി ചെയ്തത്.

കഥയുടെ അവസാനം പ്രത്യക്ഷപ്പെടുന്ന ഒരു പ്രധാന കഥാപാത്രമായി അക്കാലത്ത് റഹ്മാനെ കാസ്റ്റ് ചെയ്യാൻ ആലോചിച്ചെങ്കിലും പത്മരാജന് താൽപര്യം ഒരു പുതുമുഖ നടനെയായിരുന്നു. കാരണമായി പത്മരാജൻ പറഞ്ഞത്, പ്രേക്ഷകർക്ക് സുപരിചിതരായ മമ്മൂട്ടിയും മോഹൻലാലും കഥയിൽ വന്നു കഴിഞ്ഞ് റഹ്മാൻ വരാതെയിരിക്കുമ്പോൾ കഥയുടെ ക്ലൈമാക്സിൽ മമ്മൂട്ടിയെ കൊലചെയ്യുന്ന കഥാപാത്രം റഹ്മാനായിരിക്കുമെന്ന് പ്രേക്ഷകർ ഊഹിച്ചെടുക്കുമെന്നായിരുന്നു. അത്രമാത്രം സസ്പെൻസുള്ള കഥയിലെ കൊലപാതകം ചെയ്തതാരെന്ന് പ്രേക്ഷകർക്ക് ചിന്തിക്കാൻ അവസരം കൊടുക്കരുതെന്നായിരുന്നു പത്മരാജന്റെ നിലപാട്. ആ കഥാപാത്രത്തെ അവതരിപ്പിക്കാൻ താൽപര്യമുണ്ടോയെന്ന് എന്നോട് ചോദിച്ചിരുന്നു. നാടകത്തിന്റെ തിരക്കുകൾ കാരണം ഞാനതിന് തയാറായില്ല. പകരം കളരിപ്പയറ്റിലും യോഗയിലും എന്റെ ഗുരുവായിരുന്ന കടുത്തുരുത്തിയിലെ ഇ.പി. വാസുദേവ ഗുരുക്കളുടെ മകൻ മധുവിനെ ഞാൻ പത്മരാജന്റെ അടുത്തേക്കയച്ചു. മധു പത്മരാജന്റെ വീട്ടിലെത്തുന്നതിന് ഏതാനും മിനിറ്റുകൾക്ക് മുമ്പ് റഹ്മാനെ തന്നെ കാസ്റ്റ് ചെയ്യുകയായിരുന്നു.

സുധാകരന്റെ കഥയുടെ പേരുമാറ്റി പത്മരാജൻ ‘അറം’ എന്ന പേരു കൊടുത്തു. വാർത്തകളിൽ വന്നപ്പോൾ പത്മരാജന്റെ സുഹൃത്തുക്കൾ പലരും അതൊരു അറം പറ്റുന്ന പേരാണ്, അത് മാറ്റണമെന്ന് നിർബന്ധിച്ചു. അങ്ങനെ സുഹൃത്തുക്കളുടെ നിർബന്ധത്തിന് വഴങ്ങി ‘കരിയിലക്കാറ്റുപോലെ’ എന്ന പേര് കൊടുത്തു. പത്രങ്ങളിലും ചലച്ചിത്ര വാരികകളിലും പോസ്റ്ററുകളിലും രചന, സംവിധാനം പത്മരാജൻ എന്നാണ് വന്നുകൊണ്ടിരുന്നത്. കഥ സുധാകരന്റേതാണെന്ന് പ്രസിദ്ധപ്പെടുത്താതിരുന്നത് സുധാകരന് വലിയ വിഷമമുണ്ടാക്കി. ഒരുദിവസം സുധാകരൻ ‘നാന’ സിനിമാവാരികയുടെ ഓഫിസിൽ പോയി. ഇക്കാര്യങ്ങളെല്ലാം പറഞ്ഞു. അവിടന്നാണ് സുധാകരന്റെ മനസ്സു തകർക്കുന്ന വിവരം ലഭിച്ചത്. ‘മ’ പ്രസിദ്ധീകരണങ്ങളിൽ എഴുതുന്നയാളിന്റെ പേരു വെക്കാൻ താൽപര്യമില്ലത്രെ.പണം മോഹിച്ചായിരുന്നില്ല സുധാകരൻ നാടകത്തിന്റെ കഥ കൊടുത്തത്.

പത്മരാജനെപ്പോലെയുള്ള ഒരു സംവിധായകൻ തന്റെ കഥ സിനിമയാക്കുന്നതിലുള്ള അഭിമാനവും സന്തോഷവുമായിരുന്നു. സിനിമയുടെ റിലീസ് തീയതിക്ക് രണ്ടുദിവസം മുമ്പ് സുധാകരൻ വീട്ടിൽ വന്നു. സിനിമയുടെ ടൈറ്റിലിൽ പേര് കൊടുത്തിട്ടില്ലെങ്കിൽ സിനിമ സ്റ്റേ ചെയ്യാനുള്ള നിയമസാധ്യത ആലോചിക്കാനാണ് വന്നത്. വൈക്കത്തെ മുതിർന്ന അഭിഭാഷകനായിരുന്ന അഡ്വ. ജോസഫ് ഇല്ലിക്കനുമായി വിഷയം ചർച്ച ചെയ്തു. അദ്ദേഹത്തിന്റെ നിർദേശപ്രകാരം ഹൈകോടതിയിലെ ഒരു അഭിഭാഷകനെ ഞങ്ങൾ എറണാകുളത്തു പോയി കണ്ടു. സിനിമയുടെ ടൈറ്റിലിൽ സുധാകരന്റെ പേര് വെച്ചിട്ടില്ലെങ്കിൽ സിനിമ സ്റ്റേ ചെയ്യാമെന്ന് അദ്ദേഹം പറഞ്ഞു.

‘കരിയിലക്കാറ്റുപോലെ’ കേരളത്തിൽ ആദ്യം റിലീസ് ചെയ്തത് എറണാകുളം സവിത തിയറ്ററിൽ നൂൺഷോക്കാണ്. ഞങ്ങൾ തിയറ്ററിൽ കയറി. സിനിമയുടെ ടൈറ്റിലിൽ ആദ്യം കൊടുത്തിരുന്നത് കഥ -സുധാകർ പി. നായർ എന്നായിരുന്നു. സുധാകരൻ എന്നോട് പറഞ്ഞു, എഗ്രിമെന്റിൽ എസ്.എസ്.എൽ.സി. ബുക്കിലെ പേരാണ് വെച്ചിരുന്നത്. ആ പേരുതന്നെ ടൈറ്റിലിലും വെച്ചു. സുധാകരൻ വളരെ വേദനയോടെയാണ് സിനിമ കണ്ടു പൂർത്തിയാക്കിയത്. നാടകത്തിൽ ഒരുപാട് സസ്പെൻസുണ്ടായിരുന്നു. പക്ഷേ, സിനിമയിൽ അത് നിലനിർത്താൻ സാധിച്ചില്ലല്ലോ എന്ന് സുധാകരൻ പറഞ്ഞു.

 

ജോൺ ടി. വേക്കൻ

അരങ്ങ് ജീവിതത്തിലേക്ക് നയിച്ചതിന് കുടുംബ പശ്ചാത്തലം വല്ലതുമുണ്ടോ?

ഉണ്ട്. അച്ഛൻ കലാകാരനായിരുന്നു. പഠിച്ചത് വൈക്കം സത്യഗ്രഹ മെമ്മോറിയൽ ഹൈസ്കൂളിലായിരുന്നു. അക്കാലത്ത് നാടകം, മോണോ ആക്ട്, പ്രച്ഛന്നവേഷം, കഥാപ്രസംഗം തുടങ്ങിയവയൊക്കെ ചെയ്യുമായിരുന്നു. അച്ഛൻ പത്താം ക്ലാസിൽ പഠിക്കുമ്പോൾ സ്കൂൾ യൂത്ത് ഫെസ്റ്റിവലിൽ 10 ഇനങ്ങളിൽ ഒന്നാം സ്ഥാനം നേടിയതിന് അധ്യാപക രക്ഷാകർത്തൃ സമിതി സ്വർണമെഡൽ സമ്മാനിച്ചിട്ടുണ്ട്. ഇന്ത്യൻ നേവിയിൽ ജോലിക്ക് ചേരുന്നതുവരെ നാട്ടിൽ പലയിടങ്ങളിലും നാടകമവതരിപ്പിക്കുമായിരുന്നു. ഒരിക്കൽ ആകാശവാണി കൊച്ചി നിലയത്തിൽ നാടകത്തിന്റെ റെക്കോഡിങ്ങിന് ചെന്നപ്പോൾ വൈക്കം സ്വദേശിയായ എൻ.കെ. സെബാസ്റ്റ്യൻ അച്ഛന്റെയൊപ്പം നാടകമവതരിപ്പിച്ച അനുഭവങ്ങൾ പറഞ്ഞതോർക്കുന്നു.

കേരളത്തിലെ കഥാപ്രസംഗ കലയുടെ ആചാര്യന്മാരിൽ പ്രമുഖനും ആകാശവാണിയിലെ പ്രക്ഷേപകനുമെല്ലാമായിരുന്ന ജോസഫ് കൈമാപറമ്പൻ, പ്രശസ്ത നോവലിസ്റ്റും അധ്യാപകനുമായ ജോയി ജെ. കൈമാപറമ്പൻ, നാടക ചലച്ചിത്ര നടനായിരുന്ന വർഗീസ് കാട്ടിപ്പറമ്പൻ (പ്രസാദ്) ഇവരെല്ലാം അച്ഛന്റെ അമ്മവീടായ ചേർത്തല കൈമാപറമ്പിൽ കുടുംബാംഗങ്ങളാണ്. സ്കൂളിൽ പഠിക്കുന്ന കാലത്ത്, അച്ഛൻ ലീവിൽ വരുമ്പോൾ യൂത്ത്ഫെസ്റ്റിവലിലെ എന്റെ നാടകം കാണാൻ വരികയും അഭിപ്രായങ്ങൾ പറയുകയും ചെയ്യുമായിരുന്നു.

നേവിയിൽനിന്നു പിരിഞ്ഞ് ഖത്തർ ഫെർട്ടിലൈസേഷൻ കമ്പനിയിൽ ജോലിചെയ്യുന്ന കാലത്ത് നാടകത്തെക്കുറിച്ചും അഭിനയത്തെക്കുറിച്ചുമെല്ലാം ദീർഘമായ കത്തുകളയക്കുമായിരുന്നു. പിന്നീട്, ഞാൻ നാടകം പ്രഫഷനായി സ്വീകരിച്ച ശേഷവും എന്റെ നാടകങ്ങൾ കാണാൻ അച്ഛൻ വരുകയും അഭിപ്രായങ്ങൾ പറയുകയും ചെയ്യുമായിരുന്നു. അമ്മ പാടുമായിരുന്നു. പഠിക്കുന്ന കാലത്ത് ചർച്ച് ക്വയറിൽ അംഗമായിരുന്നു. വീട്ടിൽ സന്ധ്യ പ്രാർഥനക്ക് അമ്മ പാടിക്കേട്ടതും കൂടെപ്പാടിയതുമെല്ലാം വലിയ പ്രചോദനമായിട്ടുണ്ട്. ഇടവക ദേവാലയത്തിൽ തിരുനാൾ ആഘോഷം. സ്കൂൾ കുട്ടികളുടെ ഡാൻസ് പ്രോഗ്രാമിൽ ഞാനുമുണ്ട്. തലേദിവസം വീട്ടിലെ കട്ടിലിൽനിന്ന് തയ്യൽസൂചിയുടെ ഒടിഞ്ഞ മുനഭാഗം എങ്ങനെയോ അമ്മയുടെ നടുവുഭാഗത്ത് തറച്ചു കയറി ഉള്ളിലേക്കു പോയി. കോട്ടയം മെഡിക്കൽ കോളജിൽ പോകണമായിരുന്നു. പക്ഷേ, അമ്മ എന്റെ ഡാൻസ് പ്രോഗ്രാം കാണണമെന്ന് എനിക്ക് നിർബന്ധം. രാത്രി പ്രോഗ്രാം കാണാൻ വന്നു. അടുത്ത ദിവസം രാവിലെയാണ് മെഡിക്കൽ കോളജിൽ സർജറി ചെയ്ത് സൂചിക്കഷണം പുറത്തെടുത്തത്.

അമ്മാവന്മാർ കൃഷിക്കാരും ബിസിനസുകാരുമായിരുന്നെങ്കിലും അവരുടെ ചെറുപ്പകാലത്ത് കലാകായിക രംഗത്തുണ്ടായിരുന്നു. ഒരമ്മാവൻ, എം.ടി. തോമസ് ബുൾബുൾ വാദകനായിരുന്നു. ഇളയമ്മാവൻ എം.ടി. ജോസ് കളരിപ്പയറ്റിൽ പരിശീലനം നേടി. ഒരുപാട് അംഗങ്ങളുള്ള അമ്മവീട്ടിൽ കുട്ടിക്കാലത്ത് ഞാൻ ചെല്ലുമ്പോൾ എന്നെക്കൊണ്ട് കലാപ്രകടനങ്ങൾ നടത്തിക്കുമായിരുന്നു. മൂന്നാം ക്ലാസിൽ പഠിക്കുമ്പോഴാണെന്നാണോർമ ഒരുദിവസം എന്റെ കലാപ്രകടനം കണ്ട് ഇളയമ്മാവൻ അന്നത്തെക്കാലത്ത് ഏറ്റവും വലുപ്പമുള്ള നൂറിന്റെ രൂപാനോട്ട് സമ്മാനം തന്നത് ഓർക്കുന്നു. അവരെല്ലാം എന്റെ കലാപ്രവർത്തനങ്ങളെ താൽപര്യപൂർവം നിരീക്ഷിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്തിരുന്നു. അച്ഛൻ വഴിയും അമ്മ വഴിയും ഇങ്ങനെയെല്ലാം പശ്ചാത്തലമുണ്ട്.

താങ്കൾ നാടകരംഗത്ത് എത്തിപ്പെട്ടത് എങ്ങനെ?

. വൈക്കത്തെ പുരാതനമായ വേക്കൻ തറവാട്ടിലാണ് ജനനം. അച്ഛൻ, കോര തോമസ്. അമ്മ, മേരി തോമസ്. എനിക്ക് ഓർമവെച്ചു തുടങ്ങിയ കാലത്ത് അച്ഛൻ ഇന്ത്യൻ നേവിയുടെ ഐ.എൻ.എസ് കോൺകാൻ ( INS Konkan) എന്ന ഷിപ്പിലായിരുന്നു സേവനം ചെയ്തിരുന്നത്. അക്കാലത്ത് കൊച്ചി നേവൽ ബേസിലെ ക്വാർട്ടേഴ്സിലായിരുന്നു താമസം. നേവൽ ബേസിലെ സിനിമാ തിയറ്ററിൽ അച്ഛൻ ഞങ്ങളെ കൊണ്ടുപോയി കാണിച്ച ‘Ten Commandments’ എന്ന ഇംഗ്ലീഷ് സിനിമയാണ് ഞാൻ കണ്ട ആദ്യ സിനിമ. പിന്നെ, എറണാകുളം കവിത തിയറ്ററിൽ വെച്ചു കണ്ട ‘ആൽമരം’. ഈ രണ്ടു സിനിമകളിലെയും ഏതാനും സീനുകൾ ഇന്നും എന്റെ ഓർമയിലുണ്ട്. ഞാൻ രണ്ടാം ക്ലാസിൽ പഠിക്കുമ്പോഴാണ് ഇന്ത്യയുടെ ആദ്യത്തെ Aircraft carrier ആയ ഐ.എൻ.എസ് വിക്രാന്തിലേക്ക് (INS Vikrant) അച്ഛൻ ട്രാൻസ്ഫർ ആയത്. അതോടെ ഞങ്ങൾ വൈക്കത്തേക്ക് തിരിച്ചുപോന്നു. വൈക്കത്തെ ഞങ്ങളുടെ ഇടവക ദേവാലയമായ നടേൽ ലിറ്റിൽഫ്ലവർ ചർച്ചിൽ ഇംഗ്ലീഷ് പ്രസംഗം പറയാനാണ് ആദ്യമായി അരങ്ങിൽ കയറിയത്.

എന്റെ സ്കൂൾ വിദ്യാഭ്യാസം വൈക്കം ടൗൺ എൽ.പി സ്കൂളിലും ബഷീറും തകഴിയും എൻ.എൻ. പിള്ളയുമൊക്കെ പഠിച്ച വൈക്കം ഗവൺമെന്റ് ബോയ്സ് ഹൈസ്കൂളിലുമായിരുന്നു. സ്കൂളിൽ നാടകം, മോണോ ആക്ട്, ഫാൻസിഡ്രസ്, മിമിക്രി, ഡാൻസ്, കഥാപ്രസംഗം തുടങ്ങി വിവിധയിനം കലാപരിപാടികൾ അവതരിപ്പിച്ചു. എന്റെ സഹോദരൻ ബേസിൽ തോമസിന്റെ നേതൃത്വത്തിൽ ഞാനും ഏതാനും സുഹൃത്തുക്കളും ചേർന്ന് ‘യങ് ചലഞ്ചേഴ്സ് സ്പോർട്സ് ആൻഡ് ആർട്സ് ക്ലബ്’ എന്നൊരു സംഘടന രൂപവത്കരിച്ച് കലാകായിക പരിപാടികൾ നടത്തിയിരുന്നു. വൈക്കത്തുള്ള ചില കലാസംഘടനകളുടെ നാടകങ്ങളിൽ ബാലനടനായും അരങ്ങിലെത്തി. പത്താംക്ലാസിൽ പഠിക്കുമ്പോൾ സ്കൂൾ കലോത്സവത്തിന് അവതരിപ്പിച്ച നാടകത്തിന് രണ്ടാം സ്ഥാനവും മികച്ച രണ്ടാമത്തെ നടനുള്ള സമ്മാനവും ലഭിച്ചു. ആ നാടകം പല സ്ഥലങ്ങളിലും മത്സരത്തിന് അവതരിപ്പിച്ചു. മികച്ച അവതരണത്തിനും സംവിധാനത്തിനും അഭിനയത്തിനും നിരവധി സമ്മാനങ്ങൾ ലഭിച്ചു. സ്കൂളിൽ പഠിക്കുന്ന കാലത്ത് ഞാൻ സ്പോർട്സിലും ഗെയിംസിലും സജീവമായിരുന്നു. നന്നായി ഫുട്ബാൾ കളിക്കുമായിരുന്നു. സ്കൂൾ ടീമിന്റെ വൈസ് ക്യാപ്റ്റനായിരുന്നു. District School football teamലേക്ക് എന്നെ തിരഞ്ഞെടുത്തിരുന്നു.

അക്കാലത്ത് സഹോദരി അമ്മിണി തോമസ്, അച്ഛന്റെ അമ്മ, വല്യച്ഛന്മാരായ വി.കെ. ജോസഫ്, ലെഫ്റ്റനന്റ് വി.കെ. ജോൺ, അധ്യാപകരായ ആർ. ഗോപാലകൃഷ്ണൻ നായർ, കെ. വേലായുധൻ നായർ, പിൽക്കാലത്ത് സഹോദരിയുടെ ഭർത്താവ് പി.സി. ഡിക്സൻ എന്നിവരൊക്കെ എന്നെ വളരെ പ്രോത്സാഹിപ്പിച്ചിരുന്നു. പ്രീഡിഗ്രി പഠിച്ചത് തലയോലപ്പറമ്പ് ദേവസ്വം ബോർഡ് കോളജിലാണ്. അവിടെ ഫുട്ബാൾ ഗ്രൗണ്ടില്ലായിരുന്നു. അതോടെ, എന്റെ ഫുട്ബാൾ ജീവിതം അവസാനിച്ചു. ഇത്, എന്നെ പൂർണമായും കലാരംഗത്ത് പ്രവർത്തിക്കാൻ പ്രേരിപ്പിച്ചു. കോളജിൽ അവതരിപ്പിച്ച നാടകങ്ങളും സമ്മാനിതമായി. കോളജ് പഠനം കഴിഞ്ഞ് പുറത്തുവന്ന ഉടനെ പി. ബാലചന്ദ്രന്റെ ‘മകുടി’ എന്ന നാടകം ഞങ്ങളുടെ നാടകസംഘം മത്സരവേദികളിൽ അവതരിപ്പിച്ചു.

ജില്ല ജഡ്ജിയായും കേരള നിയമസഭ സെക്രട്ടറിയായും സേവനമനുഷ്ഠിച്ച വൈക്കം സ്വദേശി പി.ഡി. ശാർങ്ഗധരൻ ഞങ്ങളുടെ സംഘത്തിലെ അഭിനേതാവായിരുന്നു. നിരവധി വേദികളിൽ മികച്ച അവതരണം, സംവിധാനം, നടൻ എന്നിവക്ക് പുരസ്കാരങ്ങൾ ലഭിച്ചിരുന്നു. വൈക്കത്തിനടുത്ത് വടയാർ എന്ന സ്ഥലത്ത് നാടകമത്സരത്തിൽ ‘മകുടി’യിലെ പാമ്പാട്ടിയെ അവതരിപ്പിച്ചതിന് മികച്ച നടനുള്ള സമ്മാനം എനിക്കായിരുന്നു. അടുത്ത ദിവസം വൈകീട്ട് വൈക്കത്തുവെച്ച് എല്ലാവരും ശ്രീധരൻ സാർ എന്ന് വിളിക്കുന്ന കവിയും പത്രപ്രവർത്തകനുമായ ശ്രീധരൻ വൈക്കം എന്നോട് പറഞ്ഞു, ‘‘ഇന്നലെ നാടകം കണ്ടു. പാമ്പാട്ടി മുട്ടുകാലിലിരുന്ന് മകുടിയൂതി മുട്ടിളക്കുന്ന അഭിനയം ഗംഭീരമായി. ഇനി, ഈ ചെറിയ നാടകം കളി നിർത്തി വലിയ നാടകത്തിലേക്ക് കടക്കണം.’’ സാറിന്റെ വാക്കുകൾ വലിയ പ്രചോദനമായിരുന്നു. അങ്ങനെ 1982ൽ സുധാകർ മംഗളോദയത്തിന്റെ ‘ശിശിരത്തിലെ ഒരു പ്രഭാതത്തിൽ’ എന്ന നാടകം അരങ്ങേറി. അതോടെ മുഴുവൻ സമയ നാടകപ്രവർത്തകനായി. എന്ന് മാത്രമല്ല, നാടകമാണ് എന്റെ കർമമേഖല എന്ന് തീരുമാനിക്കുകയുംചെയ്തു.

 

പത്മരാജൻ,സുധാകർ മംഗളോദയം

അരങ്ങിലും അണിയറയിലും പ്രവർത്തിച്ചതിൽ ഏറ്റവും പ്രിയപ്പെട്ട സന്ദർഭങ്ങൾ പങ്കുവെക്കാമോ?

പ്രിയ സുഹൃത്ത് ടോമി ജോർജിനെയും എന്നെയും സിസ്റ്റർ പെലാജിയാ, സിസ്റ്റർ ജെമ്മാ, കളത്തിപ്പറമ്പിൽ സിസിലി ചേച്ചി എന്നിവർ ചെറിയ നാടകങ്ങളും മറ്റും പരിശീലിപ്പിച്ച് ദേവാലയത്തിൽ കളിപ്പിക്കുമായിരുന്നു. ഞങ്ങളുടെ ടീം അവതരിപ്പിച്ച എല്ലാ നാടകങ്ങളും എല്ലാവർക്കും വലിയ ഇഷ്ടമായിരുന്നു. അമ്മമാരുടെ സംഘടനയായ ‘ലീജിയൻ ഓഫ് മേരി’ വൈക്കത്തും സമീപ പ്രദേശങ്ങളിലും അവരുടെ മീറ്റിങ്ങുകളിൽ ഞങ്ങളെ രണ്ടുപേരെയും കൊണ്ടുപോയി നാടകങ്ങൾ അവതരിപ്പിച്ചിരുന്നത് മധുരതരമായ ഓർമകളും അനുഭവങ്ങളുമാണ്. എന്നെ ആദ്യമായി കലാകാരൻ എന്ന് വിളിച്ചതും ലീജിയൻ ഓഫ് മേരി എന്ന സംഘടനയുടെ ഭാരവാഹികളായിരുന്ന ചെമ്മഴിക്കാട്ട് തങ്കമ്മ ചേച്ചി, കണ്ടത്തിൽ ഏലിക്കുട്ടിച്ചേച്ചി, കളത്തിപ്പറമ്പിൽ ചിന്നമ്മച്ചേച്ചി എന്നിവരാണ്...

രണ്ടാം ക്ലാസുമുതൽ നാലാം ക്ലാസുവരെ ഞാൻ പഠിച്ചത് വൈക്കം ടൗൺ എൽ.പി സ്കൂളിലാണ്. നാലാം ക്ലാസിൽ പഠിക്കുമ്പോൾ സ്കൂളിലെ വാർഷികത്തിന് ജി. ശിവകുമാറും പ്രേമചന്ദ്രനും ഞാനും ചേർന്ന് ഒരു നാടകം അവതരിപ്പിച്ചു. തൊട്ടടുത്തുള്ള ഗവ. ഗേൾസ് ഹൈസ്കൂളിലെ ചേച്ചിമാരാണ് ഞങ്ങളെ നാടകം പരിശീലിപ്പിച്ചത്. തുറന്നവേദിയിൽ സ്റ്റേജിന്റെ മൂന്നുവശത്തും പ്രേക്ഷകരിരുന്നാണ് നാടകം കണ്ടത്. നാടകത്തിലെ തമാശയും മറ്റും കേട്ട് എല്ലാവരും കുടുകുടെ ചിരിച്ചതും കൈയടിച്ചതും ഇപ്പോഴും ഓർമയിലുണ്ട്. ആ നാടകാവതരണത്തിനുശേഷം സ്കൂളിന്റെ ഹെഡ്മാസ്റ്റർ ഞങ്ങൾക്ക് മൂന്നുപേർക്കും ഫൗണ്ടൻ പേന സമ്മാനമായി തന്നു. പൊതുവേദിയിൽ ആദ്യമായി എനിക്ക് കിട്ടിയ സമ്മാനമായിരുന്നു അത്.

സ്ഥിരം കലാപരിപാടികൾ അവതരിപ്പിച്ചുകൊണ്ടിരുന്ന ടോമിയും ഞാനും യു.പി സ്കൂൾ കാലംവരെ പല പരിപാടികളും അവതരിപ്പിച്ചിരുന്നു. പഠനത്തിൽ കൂടുതൽ ശ്രദ്ധിക്കണമെന്ന് വീട്ടിൽ പറഞ്ഞതിനാൽ ടോമി കലാപരിപാടികളിൽനിന്ന് പിൻവാങ്ങി. 1978ൽ പത്താം ക്ലാസിൽ പഠിക്കുമ്പോൾ യൂത്ത് ഫെസ്റ്റിവലില്‍ ഡോ. സി.ജെ. ജോണെഴുതിയ ‘പ്രഭാതത്തിന്റെ ആദ്യ രശ്മി’ എന്ന നാടകം അവതരിപ്പിച്ചു. രണ്ടാം സ്ഥാനം നേടി. എൻ.എൻ. പിള്ളയുടെ ‘ഗുഡ് നൈറ്റ്’ ഒന്നാം സ്ഥാനം നേടി. മികച്ച നടൻ ജി. ശിവകുമാർ. സ്കൂളിൽ അതുവരെയില്ലാത്ത രണ്ടാമത്തെ മികച്ച നടന്‍ എന്നൊരു പുരസ്‌കാരം എന്നെ തേടിയെത്തി. ജില്ലാതലത്തിലും സംസ്ഥാനതലത്തിലും ഒന്നാംസ്ഥാനക്കാരെ സ്‌കൂളിൽനിന്നും കൊണ്ടുപോയപ്പോള്‍ സ്‌കൂളിലെ അധ്യാപകരായിരുന്ന ജി. ഗോപാലകൃഷ്ണൻനായർ, കെ.ഒ. ഷംസുദ്ദീൻ എന്നിവർ എനിക്കും അഭിനയിക്കാന്‍ അവസരമൊരുക്കി.

എന്നാല്‍, രണ്ടു കഥാപാത്രങ്ങള്‍ മാത്രമുള്ള ‘ഗുഡ് നൈറ്റ്’ നാടകത്തില്‍ രചയിതാവ് സൃഷ്ടിക്കാത്ത മൂന്നാമത്തെ കഥാപാത്രമായി അഭിനയിക്കാന്‍ ഞാൻ വിസമ്മതിച്ചു. ആ നാടകത്തിന് ജില്ലാതലത്തില്‍ ഒന്നാം സ്ഥാനം ലഭിച്ചപ്പോള്‍ അഭിനയിക്കാതിരുന്നിട്ടും സമ്മാനവും സര്‍ട്ടിഫിക്കറ്റും വിതരണംചെയ്തപ്പോൾ എന്റെ പേരുവിളിച്ചപ്പോഴുണ്ടായ അമ്പരപ്പും അപ്പോഴും ചങ്കുറപ്പോടെ നിരസിച്ചതും സംസ്ഥാനതലത്തിലും ഒന്നാം സ്ഥാനം ലഭിച്ചപ്പോൾ ഇത് ആവര്‍ത്തിക്കപ്പെട്ടപ്പോള്‍ ഒരിക്കല്‍കൂടി സര്‍ട്ടിഫിക്കറ്റും ട്രോഫിയും കാഷ് അവാര്‍ഡും നിലപാടിൽ മാറ്റമില്ലാതെ വീണ്ടും നിരസിച്ചതും വലിയ ഓർമയാണ്. ആ സർട്ടിഫിക്കറ്റും ട്രോഫിയും കാഷ് അവാർഡും അധ്യാപകർ എന്തുചെയ്തെന്ന് എനിക്കറിഞ്ഞുകൂടാ. ‘പ്രഭാതത്തിന്റെ ആദ്യ രശ്മി’ എന്ന നാടകത്തിന്റെ വിജയത്തെ തുടർന്ന് അക്കാലത്ത് സജീവമായിരുന്ന അമച്വർ നാടകമത്സരവേദികളിൽ ആ നാടകം അവതരിപ്പിച്ചു. പല വേദികളിലും മികച്ച നാടകത്തിനും മികച്ച നടനുമുള്ള പുരസ്കാരങ്ങൾ ലഭിച്ചത് പിന്നീടുള്ള നാടകജീവിതത്തിന് വലിയ പ്രോത്സാഹനമായിരുന്നു...

1979ൽ തലയോലപ്പറമ്പ് ദേവസ്വം ബോർഡ് കോളജിൽ പ്രീഡിഗ്രിക്ക് പഠിക്കുന്ന കാലം. ആദ്യവർഷം ജി. ശങ്കരപ്പിള്ളസാറിന്റെ ‘ദീപം! ദീപം!!’ എന്ന നാടകമാണ് അവതരിപ്പിച്ചത്. രണ്ടാം സ്ഥാനമാണ് ലഭിച്ചത്. ഇപ്പോൾ ഏഷ്യാനെറ്റിലെ മുൻഷിയിൽ അഭിനയിക്കുന്ന നാഗേഷ് ബാബു, രാഷ്ട്രീയ രംഗത്തുള്ള പി.കെ. ഹരികുമാർ തുടങ്ങിയവർ അവതരിപ്പിച്ച നാടകത്തിനായിരുന്നു ഒന്നാം സ്ഥാനം.

അവരുടെ കുത്തകയായിരുന്നു കോളജിലെ നാടകരംഗം. ആ കുത്തക തകർക്കാൻ രണ്ടാംവർഷം കോളജിൽ ക്ലാസ് തുടങ്ങിയതിന് പിന്നാലെ ഞങ്ങൾ റിഹേഴ്സൽ തുടങ്ങി. കോളജിന്റെ ചരിത്രത്തിൽ ആദ്യമായിട്ടാണ് ആൺകുട്ടികളോടൊപ്പം ഒരു പെൺകുട്ടി നാടകം അഭിനയിക്കുന്നത്. വത്സമ്മ എന്നായിരുന്നു അവരുടെ പേര്. പിന്നീട് വത്സമ്മ അമച്വർ, പ്രഫഷനൽ നാടകവേദിയിലും സജീവമായി പ്രവർത്തിച്ചു. എൻ.എൻ. പിള്ളയുടെ ‘അതിനുമപ്പുറം’ എന്ന നാടകം പരിഷ്കരിച്ച് ‘ഉത്തരായണം’ എന്ന പേരിൽ ഞങ്ങൾ അവതരിപ്പിച്ചു. നിലവിലെ ഇന്ത്യൻ വ്യവസ്ഥിതികൾ മാറണമെന്നുള്ളതിന്റെ പ്രതീകമായി ഒരു ഗ്രന്ഥം കത്തിക്കുന്ന രംഗമുണ്ട്. കൈപ്പിഴ മൂലം സ്റ്റേജിലെ ടർപ്പോളിന് ചെറുതായി തീപിടിച്ചു. പെട്ടെന്ന് തന്നെ ഞങ്ങൾ തീ അണച്ച് നാടകം പൂർത്തിയാക്കി. മേക്കപ്പെല്ലാം മാറ്റി, സ്റ്റേജിന് പുറത്തേക്കിറങ്ങിയതും കുട്ടികളുടെ മുമ്പിൽവെച്ച് പ്രിൻസിപ്പൽ, പ്രഫ. എം.ആർ.ടി. നായർ എന്നോട് ചോദിച്ചു. ‘‘ഇങ്ങനെയാണോടോ നാടകം കളിക്കുന്നത്..?’’ എന്റെ മറുപടി ഉടനെയുണ്ടായി. ‘‘സാറിന് നാടകത്തിന്റെ സാങ്കേതികത്വത്തെക്കുറിച്ച് എന്തറിയാം.’’ സാറിന്റെ മുഖം വല്ലാതായിപ്പോയത് ഇപ്പോഴും ഞാനോർക്കുന്നു. ഫല പ്രഖ്യാപനത്തിന് മുമ്പ് ഇംഗ്ലീഷ് ഡിപ്പാർട്മെന്റിലെ പ്രഫ. എച്ച്. സദാശിവൻപിള്ള എന്നെ വിളിച്ചു സംസാരിച്ചു. ‘‘ഒന്നാം സ്ഥാനം വേക്കന്റെ നാടകത്തിനാണ്. മികച്ച നടനും വേക്കനാണ്.

എന്നാൽ, കഴിഞ്ഞ രണ്ടുവർഷവും ബെസ്റ്റ് ആക്ടറായ നാഗേഷ് ബാബുവിന് ആ സമ്മാനം കൊടുത്താൽ ഹാട്രിക്കാകും. വേക്കൻ പ്രീഡിഗ്രിയല്ലെ, ഇനിയും അവസരമുണ്ടല്ലോ.’’ ഞാൻ സമ്മതിച്ചില്ല. പക്ഷേ, ഫലപ്രഖ്യാപനം വന്നപ്പോൾ നാഗേഷ് ബാബുവിന് ബെസ്റ്റ് ആക്ടർ സമ്മാനം. അതിൽ പ്രതിഷേധിച്ച് വിശിഷ്ടാതിഥിയായി വന്ന പാലാ നാരായണൻ നായരിൽനിന്ന് ഞാൻ സമ്മാനം വാങ്ങിയില്ല. മീറ്റിങ്ങെല്ലാം കഴിഞ്ഞപ്പോൾ വൈകീട്ട് പ്രിൻസിപ്പൽ എന്നോട് ഓഫിസിൽ ചെല്ലണമെന്നു പറഞ്ഞു. സമ്മാനം വാങ്ങാതിരുന്നതിന്റെ കാരണമന്വേഷിച്ചു. ഞാൻ കാര്യങ്ങൾ പറഞ്ഞു. അതൊരു വെള്ളിയാഴ്ചയായിരുന്നു. തിങ്കളാഴ്ച വേക്കൻ ഓഫിസിൽ വരണമെന്നു പറഞ്ഞു. ഞാൻ ചെന്നു. സാർ ഒരു പൊതിക്കെട്ട് എനിക്ക് തന്നിട്ട് പറഞ്ഞു. ഇത് എന്റെ സമ്മാനമാണ്, കെ.ടി. മുഹമ്മദിന്റെ നാടകങ്ങളാണ്... സാറുമായി ദീർഘകാലം കത്തിടപാടുകളുണ്ടായിരുന്നു. ഒരുദിവസം അപ്രതീക്ഷിതമായി പോസ്റ്റലായി ഒരു പാക്കറ്റ് വന്നു. തുറന്നു നോക്കിയപ്പോൾ എം.ആർ.ടി. സാറിന്റെ ഒരു നാടകം, ‘മേനക’. അതിൽ ഒരു കുറിപ്പ്, ഞാനെഴുതിയ നാടകമാണിത്.

രംഗത്തവതരിപ്പിക്കാമോന്ന് വായിച്ചു നോക്കണം... ‘ഉത്തരായണം’ നാടകം അമച്വർ നാടകമത്സരവേദികളിൽ അവതരിപ്പിച്ച് നിരവധി പുരസ്കാരങ്ങൾ നേടിയിരുന്നു. 1980ൽ വൈറ്റില തമ്മനം വിനോദ ലൈബ്രറിയുടെ സിൽവർ ജൂബിലിയുടെ ഭാഗമായി നടത്തിയ നാടക മത്സരത്തിൽ അവതരിപ്പിച്ചപ്പോൾ മികച്ച നടനുള്ള പുരസ്കാരം ലഭിച്ചത് എനിക്കായിരുന്നു. അക്കാലത്ത് ആഭ്യന്തര വകുപ്പിന്റെയും സാംസ്കാരിക വകുപ്പി​െന്റയും മന്ത്രിയായിരുന്ന ടി. കെ. രാമകൃഷ്ണനാണ് പുരസ്കാരങ്ങൾ വിതരണംചെയ്യാൻ വന്നത്. പുരസ്കാരം വാങ്ങാൻ ചെന്നപ്പോൾ, മത്സരത്തിൽ പങ്കെടുത്ത ഒരു മുതിർന്ന നടൻ എന്നോട് ആ പുരസ്കാരം വാങ്ങരുതെന്നും എനിക്ക് ലഭിക്കേണ്ട പുരസ്കാരമായിരുന്നു അതെന്നും എന്നോട് പറഞ്ഞു...

1985ൽ പ്രശസ്ത നിരൂപകനും ഭാഷാപണ്ഡിതനും രംഗകലാ ചിന്തകനും കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ടിലെ സീനിയർ റിസർച് ഓഫിസറുമായിരുന്ന പ്രഫ. കെ.എസ്. നാരായണപിള്ള കേരളത്തിലെ നാടോടി രംഗകലാസങ്കേതത്തെ അടിസ്ഥാനമാക്കി ‘മുഖംമൂടികൾ’ എന്നൊരു നാടകം രചിച്ചത് ഞങ്ങൾ വെള്ളൂരിൽ അവതരിപ്പിച്ചുകൊണ്ടിരിക്കുന്നു. ആ നാടകം പ്രേക്ഷകരിൽ ചെലുത്തിയ സ്വാധീനംകൊണ്ടാകാം, അവതരണത്തിനിടയിൽ കാണികളിൽ ചിലർ അഞ്ചിന്റെയും പത്തിന്റെയും രൂപാനോട്ടുകൾ സ്റ്റേജിലേക്ക് ഇട്ടുതന്നു. ചിലർ നാണയത്തുട്ടുകൾ. ഗ്രാമീണരായ ചിലർ ചെവിക്കിടയിൽ തിരുകിവെച്ചിരുന്ന ബീഡികൾ... ഏതൊരു രംഗാവതരണത്തിന്റെയും പൂർണത പ്രേക്ഷകരുടെ സജീവ പങ്കാളിത്തമാണ്. മറക്കാൻ കഴിയാത്ത പ്രേക്ഷക പങ്കാളിത്തം...

ഗിരീഷ് കർണാട് കേന്ദ്ര സംഗീത നാടക അക്കാദമിയുടെ ചെയർമാനായിരുന്ന കാലത്ത് 35 വയസ്സിൽ താഴെയുള്ള, ഇന്ത്യയിലെ നാടകസംവിധായകർക്കുവേണ്ടി ‘നാട്യസമാരോഹ്’ എന്ന പേരിൽ 10 വർഷം ദേശീയ നാടകോത്സവം നടത്തിയിരുന്നു. നരേന്ദ്രപ്രസാദ്, ജോസ് ചിറമ്മേൽ, സി.കെ. തോമസ്, കെ. കലാധരൻ തുടങ്ങിയവർ കേരളത്തിൽനിന്ന് പ്രസ്തുത നാടകോത്സവത്തിലേക്ക് തിരഞ്ഞെടുക്കപ്പെട്ടിരുന്നു. സെലക്ഷനുവേണ്ടി ഒമ്പതുവർഷം ഞാനും നാടകങ്ങൾ അയച്ചിരുന്നു. എന്നാൽ പത്താംവർഷം, 1992ലാണ് എനിക്ക് സെലക്ഷൻ ലഭിച്ചത്. നാടകം, കെ.എസ്. നാരായണപിള്ളയുടെ ‘മാനുഷ്യകം’. മധുരയിലായിരുന്നു അവതരണം. രാമായണത്തിലെ സുപരിചിതമായ ദൈവിക പരിവേഷമുള്ള രാമൻ എന്ന കഥാപാത്രത്തെ മനുഷ്യനായി അവതരിപ്പിച്ച നാടകം. ദേശവാസികളിൽ ഒരു വിഭാഗം രാമനെ മനുഷ്യനായി കാണുകയും മറ്റൊരു വിഭാഗം ദൈവമായി കാണുകയും ചെയ്യുന്നു. ഈ രണ്ടുവിഭാഗം മനുഷ്യർക്കിടയിൽ രാമൻ അനുഭവിക്കുന്ന ആത്മസംഘർഷമായിരുന്നു നാടകത്തിന്റെ കാതൽ.

 

വൈക്കം മുഹമ്മദ് ബഷീറിനൊപ്പം ജോൺ ടി. വേക്കൻ

ബാബരി മസ്ജിദ് തകർക്കപ്പെട്ട കാലമായിരുന്നു അത്. നാടകാന്ത്യം പ്രേക്ഷകരുടെ നിർത്താത്ത കൈയടി. നാടകം സംവിധാനം ചെയ്തതും രാമന്റെ വേഷം ചെയ്തതും ഞാനായിരുന്നു. ഗ്രീൻ റൂമിൽ എത്തിയപ്പോൾ നിറയെ മാധ്യമപ്രവർത്തകർ. ഇന്ത്യൻ എക്സ്പ്രസ് പത്രത്തിന്റെ പ്രതിനിധി എന്നോട് ചോദിച്ചു. രാമായണത്തിന് എങ്ങനെയാണ് ഇങ്ങനെയൊരു പാഠം കണ്ടെത്തിയത്..? സംവിധായകൻ അടുത്ത ദിവസം രാവിലെ മീറ്റ് ദ ഡയറക്ടർ സെഷനിൽ പങ്കെടുക്കണം. എക്സ്പർട്ട് കമ്മിറ്റിയിലുള്ള എസ്. രാമാനുജം, നാഗ്ഭൂഷൺ ശർമ, കാവാലം നാരായണപ്പണിക്കർ, കേന്ദ്ര സംഗീത നാടക അക്കാദമിയുടെ നാടകവിഭാഗം സെക്രട്ടറി ബി.ആർ. ഭാർഗവ എന്നിവരും നാടക കലാകാരന്മാരും പ്രേക്ഷകരും മാധ്യമ പ്രവർത്തകരും പങ്കെടുക്കും. ഇംഗ്ലീഷിലാണ് ചോദ്യോത്തര പരിപാടി തുടങ്ങിയത്.

എന്നാൽ ചില കാര്യങ്ങൾ എനിക്കെന്റെ ഭാഷയിൽ പറയണമെന്ന് പറഞ്ഞു. രാമാനുജം പറഞ്ഞു, വേക്കൻ മലയാളത്തിൽ പറഞ്ഞോളൂ... ഞാൻ ട്രാൻസ് ലേറ്റ് ചെയ്തോളാം. ഞാൻ പറഞ്ഞു, കേരളത്തിൽ തനത് നാടകമെന്ന് പറഞ്ഞാൽ, കഥകളിയുടെയും കൂടിയാട്ടത്തി​െന്റയും പടയണിയുടെയും വേലകളിയുടെയും ചില അംശങ്ങൾ തിരുകിക്കയറ്റലാണ്. ഇതിൽനിന്ന് വ്യത്യസ്തമായ ഒരു തനത് നാടകശൈലി കണ്ടെത്താനാണ് ഞാൻ ശ്രമിക്കുന്നത്. എന്റെ വിശദീകരണത്തോട് കാവാലം നാരായണപ്പണിക്കർ സാറിന് യോജിക്കാൻ കഴിഞ്ഞിരുന്നില്ല. എന്നാൽ, ആ സെഷൻ കഴിഞ്ഞപ്പോൾ എസ്. രാമാനുജം സാറും, നാഗ്ഭൂഷൺ ശർമയും, ബി.ആർ. ഭാർഗവയും എന്നോട് പറഞ്ഞു, വേക്കൻ നന്നായി സംസാരിച്ചു... നാടകാവതരണവും നന്നായിരുന്നു... ഇങ്ങനെ ഒരുപാട് സംഭവങ്ങളുണ്ട്. എത്രയാണിവിടെ പറയുക..?

(തുടരും)

News Summary - interview with John T. vakken